Gentle Dew Drop

ഏപ്രിൽ 14, 2024

ദീപികയുടെ ഏപ്രിൽ 13 എഡിറ്റോറിയൽ

 ദീപികയുടെ ഏപ്രിൽ 13  എഡിറ്റോറിയൽ ഒരു നിസ്സംഗത മാത്രമേ എനിക്കുള്ളിലുണ്ടാക്കിയുള്ളു. എന്നെ അത് സന്തോഷിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തില്ല. ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. കാരണം, ആ എഡിറ്റോറിയൽ പരാമർശിക്കുന്ന വിഷം പടരാൻ തുടങ്ങിയത് ഇന്നലെയോ ഈ ആഴ്ചയിലോ അല്ല. 2018 മുതലെങ്കിലും പല സാഹചര്യങ്ങളിലായി, പല പോസ്റ്റുകളിലായി, ആവർത്തിച്ചെഴുതിയിട്ടുണ്ട്. മറ്റു പലരും അതേക്കുറിച്ചു തന്നെ സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ശ്രദ്ധിച്ചിട്ടുമുണ്ട്. കഴിയുംവിധം, അധികാരങ്ങളിലുള്ളവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ വിഷപ്രക്രിയ 'ആവശ്യമായിരുന്നു' പലർക്കും. ക്രിസ്ത്യാനികളുടെ പേരിൽ മറ്റാരൊക്കെയോ എഴുതുന്നതാണെന്നും പ്രതികരണമുണ്ടായി. ഏറെ നാളുകൾ കഴിയും മുമ്പേ പരിചിതനായ പുരോഹിതരുടെയും മറ്റും പ്രസ്താവനകളും എഴുത്തുകളും, വളരുന്ന പ്രവണതകളെക്കുറിച്ചു വ്യക്തത നൽകിത്തുടങ്ങിയിരുന്നു. ചാനലുകളിലും, പൊതുപ്രസംഗങ്ങളിലും വിശ്വാസപരിശീലനക്ലാസുകളിലും  വിഷം അത്യാവശ്യമായി പരിചയപ്പെടേണ്ട സത്യമായി പഠിപ്പിക്കപ്പെട്ടു. സഭയുടെ പ്രബോധനത്തിന്റെ അധികാരവും സത്യത്തിന്റെയും നീതിയുടെയും അവബോധവും ഇതു കാണുന്നുണ്ടായിരുന്നില്ലേ? ഉത്തരവാദിത്വപ്പെട്ടവർ പ്രതികരിച്ചുകൊള്ളും എന്ന പ്രതികരണമായിരുന്നു അന്ന്.  ആരായിരുന്നു ആ ഉത്തരവാദിത്തപ്പെട്ടവർ?


സഭയിൽ ഉത്തരവാദിത്തപ്പെട്ട സ്വരം നൽകാൻ അധികാരികതയുള്ള ആരും ഇല്ലാതെ പോയി എന്നതാവണം സത്യം. സഭ പല പ്രശ്നങ്ങളിൽ ആടിയുലഞ്ഞു പോയപ്പോഴും അതിന്റെ മഹിമാമയമായ ഗർവ്വ്  ഉയർത്തിപ്പിടിക്കാനാണ് 'സഭ' ശ്രമിച്ചത്. പരിശുദ്ധിയുടേയുടെയും അനുസരണത്തിന്റെയും, ആരാധനയുടെയും ഭാഷ്യങ്ങളിൽ ആന്തരികമായി നിലനിൽക്കുന്ന ജീർണ്ണതയെ മറച്ചുപിടിക്കാൻ ശ്രമിച്ചതിന്റെകൂടെയാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമൂഹിക അപ്രസക്തിയും പ്രകടമായിത്തുടങ്ങുന്നത്. ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇരവാദം ഉപയോഗിച്ചപ്പോൾ രക്ഷക്കായുള്ള ഉപാധിയായി  രക്ഷകരുടെ താൽപര്യങ്ങൾക്കു വഴങ്ങുക എന്നതു കൂടി സ്വീകാര്യമായി. തുറന്ന കണ്ണുകളുള്ള ജനം വിശ്വാസികൾക്കിടയിലുണ്ടെന്നു 'സഭ' മറന്നു. ആ തിരിച്ചറിവ് വൈകി വന്നു എന്ന് മാത്രമാണ് എഡിറ്റോറിയൽ സൂചിപ്പിക്കുന്നത്. 

ഒറ്റപ്പെട്ട വേദനകളുടെ പ്രതികാരത്തിനായി സമൂഹത്തെ കരുവാക്കുന്ന പ്രവണത പല സാഹചര്യങ്ങളിലും മത-വർഗീയ ധ്രുവീകരണങ്ങളിൽ കണ്ടെത്തുവാൻ കഴിയും അത്തരം സംഭവങ്ങളോ വ്യക്തികളോ 'ലാഭഹേതുവാകുന്നത്' കാണ്ടു സന്തോഷിച്ച തെറ്റാണു അധികാരികളുടേത്. അതുകൊണ്ടാണ് അവരുടെ താല്പര്യങ്ങളെ വളർത്തുന്ന പ്രസ്താവനകൾ പുതിയ സുവിശേഷത്തിന്റെ സ്വരം നൽകിയത്.  സഭയുടെ സ്വരമായി സംസാരിച്ചത് ആരാണ്? പ്രസക്തിയും മേന്മയും കേമത്തവും തെളിയിക്കാനും ഊന്നിപ്പറയാനും മത്സരിക്കുന്ന രാജാക്കന്മാരായിരുന്നു ഓരോ അധികാരിയും. സ്തുതിപാഠകരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങുമ്പോൾ സുവിശേഷം മാറ്റിവയ്ക്കപ്പെട്ടു. 


മാതാവിന്റെ നൊവേനകൾ, വണക്കമാസം, തിരുനാളുകൾ, മതബോധനം, ധ്യാനങ്ങൾ എവിടെയാണ് ഈ വിഷം വിളമ്പപ്പെടാത്തത്? ആവർത്തിക്കപ്പെട്ട നുണകളും സൃഷ്ടിക്കപ്പെട്ട വെറുപ്പും ഇന്ന് നിലനിൽക്കുന്ന സത്യമാണ്. സുവിശേഷത്തിന്റെ മൂല്യത്തെക്കുറിച്ചു വിചിത്രമായ യുക്തികൾ നിരത്തിയ സെമിനാരി അധ്യാപകർ വരെയില്ലേ? "ആരാണ് അയൽക്കാരനെ"ന്നതിൽ അതിരുകൾ വ്യക്തമാക്കിയവരില്ലേ? 

തിന്മയെ എതിർക്കേണ്ടേ? തീർച്ചയായും വേണം. പക്ഷെ തിന്മയെ എതിർക്കുകയായിരുന്നോ ലക്‌ഷ്യം എന്നത് സത്യസന്ധമായ മനഃസാക്ഷിക്കൊത്ത ആത്മവിചിന്തനം ആവശ്യപ്പെടുന്നു. തിന്മയോടുള്ള പ്രതികരണം രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിവെച്ചുകൊണ്ടും രാഷ്ട്രീയ ലാഭത്തെ മുന്നിൽ കണ്ടുമാകരുത്. 'അത് കണ്ടില്ലേ' 'അവിടെ കണ്ടില്ലേ' എന്നത് ഇവിടെ അവരെ അകറ്റാനോ 'ഞങ്ങൾക്ക്' ക്രിസ്തീയമൂല്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് പ്രതികരിക്കാനോ ' ഉള്ള യുക്തിയായി. മാത്രമല്ല സുവിശേഷമൂല്യങ്ങൾ അപഹസിക്കപ്പെട്ടു. തിന്മ എതിർക്കപ്പെടണമെങ്കിൽ നന്മയുള്ള ഒരു സമൂഹമുണ്ടാവണം. അടവുള്ള മത-വർഗീയ-സാമുദായിക ധ്രുവീകരണങ്ങളിൽ ഈ നന്മയെ പ്രതീക്ഷിക്കാനാവില്ല. 'ഞങ്ങളുടേ'തെന്ന മുറവിളികളുമായി എങ്ങനെ പൊതുനന്മ ആഗ്രഹിക്കും? 'സഭ' ക്കു സഭയെ നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം 'സഭ'യുടെ ഞങ്ങളാക്കൽ ഉദ്യമങ്ങളാണ്. അങ്ങനെതന്നെ അതിന്റെ സാമൂഹികമൂല്യവും നഷ്ടമാക്കി. 

ക്രിസ്തീയമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് (സകലമനുഷ്യരുടേയും സമഗ്രമായ നന്മയും വളർച്ചയുമാണ് അതിന്റെ ലക്‌ഷ്യം) രാഷ്ട്രീയപ്രക്രിയകളെ നിരീക്ഷിക്കാനും സംസാരിക്കാനുമുള്ള പാടവം 'സഭ' നഷ്ടപ്പെടുത്തി. സ്വതാല്പര്യലക്ഷ്യങ്ങളോടെ ചെയ്തുപോന്ന പ്രീണനം, ക്രിസ്തീയ മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കുന്ന ധാർമ്മികത ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് ചിന്തായോഗ്യമാണ്‌. അന്തസത്തയെ കാര്യമായെടുക്കുന്നെങ്കിൽ നേട്ടം തരുന്ന പാർട്ടിയേക്കാൾ നീതി ഉറപ്പാക്കുന്ന പാർട്ടികൾക്ക്, നന്മ ഉറപ്പാക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾക്ക്  കരുത്തായി സഭക്ക് മാറാനാകും. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും  സഹവർത്തിത്തത്തിനും വിലനൽകുന്ന തത്വങ്ങളെ പിന്തുണക്കുവാൻ വ്യക്തിയായും സഭയായും ആധികാരികത വീണ്ടെടുക്കേണ്ടതായുണ്ട്. 


ഇത് രാഷ്ട്രീയ പശ്ചാത്തലമാണ്. അത് കൂടാതെ, മതം, ഭക്തി, വിശ്വാസം എന്നീ പേരുകളിൽ സംഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ആർക്ക് ഇനി എന്നാണ് തിരിച്ചറിവുണ്ടാകാൻ പോകുന്നത്? അതും ഒരു വിഷമായി ലഹരിയായി അനേകരിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടും കലരപ്പെടുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്നത്. 

 

ഏപ്രിൽ 11, 2024

സഭ ലോകത്തെ കാണുന്നത്

ലോകത്തിൽ, രക്ഷയുടെ കൂദാശയായിട്ടാണ് സഭയുള്ളത്. എന്നാൽ സ്വയം നിർമ്മിക്കുന്ന ലോകത്ത് ആ കൂദാശമാനം സഭ നഷ്ടപ്പെടുത്തുന്നു. കാരണം അത്തരം ലോകത്തിനുള്ളിലെ സംതൃപ്തിയും ചോദ്യങ്ങളും ഉത്തരങ്ങളും യാഥാർഥ്യത്തെ നിന്നും അകലെയാണ്. ആ ലോകത്തിനനുയോജ്യമായ സുരക്ഷിതത്വവും രക്ഷകരെയും അത് നിർമ്മിച്ച് കൊണ്ടിരിക്കും. സത്യമില്ലാത്ത കഥകൾ സുവിശേഷത്തെക്കാൾ മൂല്യമുള്ളതാകും. രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുമ്പോഴും ഏതു നിലയിലുള്ള ക്രിസ്തീയ ധാർമ്മിക അവബോധത്തിൽ നിലനിന്നു കൊണ്ടാണ് സഭ ലോകത്തെ കാണുന്നത് എന്ന് വെളിവാക്കുന്നതാണ് ഈ അടുത്ത് സീറോമലബാർ സഭ സ്വീകരിക്കുന്ന നിലപാടുകളും പ്രതികരണങ്ങളും പ്രീണനങ്ങളും. ചിലർ പാലിക്കുന്ന മൗനം പോലും, അവരുടെ ചുമതലയെക്കുറിച്ച് 'ഉത്തരവാദിത്തപൂർവ്വം' അവർ എടുക്കുന്ന തീരുമാനമാണ് (responsible choice).

They exist in a world created by themselves, and time to time create saviours for themselves.

മനുഷ്യാവസ്ഥ

പരിചിതമായിട്ടുള്ള മനുഷ്യാവസ്ഥകൾ രണ്ടാണ്;  പാപിയായ മനുഷ്യനും, ധ്യാനകേന്ദ്ര മായികലോകത്തെ ധാർമ്മിക പ്രക്ഷാളനം വഴി രൂപപ്പെടുന്ന 'പരിശുദ്ധിയിൽ' പ്രവേശിക്കുന്ന മനുഷ്യനും. മനുഷ്യസ്ഥിതി എന്തൊക്കെ മനുഷ്യരെ രൂപപ്പെടുത്തുന്നോ അവയെല്ലാം ഉൾപ്പെട്ടിട്ടുള്ളതാണ്. അന്തസത്തയിലും ധാർമ്മികതയിലും സമൂഹത്തിലും അസ്ത്വിത്വപരമായ  യാഥാർത്ഥ്യങ്ങളിലുമാണ് മനുഷ്യൻ രൂപപ്പെടുകയും വളരുകയും വെളിപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നത്. ഇവയിലൊക്കെയും കൃപയുടെ പ്രവൃത്തിയിലൂടെയാണ് 'ആത്മീയ മനുഷ്യൻ,' 'പുതിയ മനുഷ്യൻ,' എന്ന തലത്തിലേക്ക് കടന്നു പോകുന്നത്. വിശ്വാസപരിശീലനം എന്ന പ്രക്രിയ, വിദ്യാഭാസ രംഗങ്ങൾ എല്ലാം ഈ യാഥാർഥ്യങ്ങളെ ഗൗരവമായെടുത്തുകൊണ്ടുതന്നെ  മനുഷ്യരുടെ വളർച്ച ആസൂത്രണം ചെയ്യുന്നെങ്കിലേ അവരിൽ ക്രിസ്തുരൂപീകരണം സംഭവ്യമാകൂ. വിധിക്കപ്പെട്ടു പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന കുറ്റബോധത്തിന്റെ സ്വത്വം  സുവിശേഷം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിരൂപമല്ല. പ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മാനസാന്തരപ്പെട്ട് സ്വീകരിക്കേണ്ട മനുഷ്യനെക്കുറിച്ചുള്ള സത്യാവസ്ഥ ക്രിസ്തുഹൃദയം നമ്മിൽ നിന്ന് തേടുന്ന ആത്മാർത്ഥതയാണ്. 

ഏപ്രിൽ 09, 2024

ആധുനിക അപ്പസ്തോലന്മാർ

 ഉയിർത്തെഴുന്നേൽപിനു ശേഷവും ഭയത്താൽ മുറിക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു അപ്പസ്തോലന്മാർ. ശരീരം മോഷ്ടിച്ച് കൊണ്ടുപോയി എന്ന കഥക്ക് പ്രചരണം കൊടുക്കാനള്ള പണം കൂടി മുടക്കാൻ തയ്യാറാവുന്നവരാണ് ആധുനിക അപ്പസ്തോലന്മാർ. ശരീരം മോഷ്ടിക്കുവാൻ വിളക്കു തെളിക്കുകയാണവർ

മാർച്ച് 23, 2024

മതത്തിന്റെ കാപട്യം

 ഞാൻ കല്പിക്കുന്നത് എന്തോ അത് ദൈവകല്പനയാവുകയും അതിന്റെ പാലനം സ്വർഗ്ഗരാജ്യം നൽകുകയും ചെയ്യുന്നിടത്താണ് മതത്തിന്റെ കാപട്യം പരിശിപ്പിക്കപ്പെട്ടു തുടങ്ങുന്നത്. സ്വകാര്യ അഹങ്കാരങ്ങളും അധികാരചിന്തയും അതിനു പിന്നിലുള്ളതിനാൽ അത് മറനീക്കി പുറത്തു വരും. അതുകൊണ്ടാണ് മതപ്രസ്താവനകളിൽ ഈ അടുത്ത് സ്ഥിരത നഷ്ടപ്പെടുന്നത്. 

ത്യാഗമൊരു പുണ്യമാണെങ്കിൽ അതിനെക്കുറിച്ചു വായ്ത്താരിയുടെ ആവശ്യമില്ല. ഭീരുത്വത്തെ ക്ഷമയായി കരുതി പരിശീലിക്കരുതെന്ന് ഉപദേശിക്കുന്നവർ വാലാട്ടി ഓച്ഛാനിച്ചു നില്കുന്നത് അനുസരണയോ എളിമയോ അല്ലെന്നു ഒരിക്കലും പറയാറില്ല. അസുഖങ്ങളിലും പരീക്ഷകളിലും, മനുഷ്യനിലാശ്രയിക്കാതെ 'ദൈവത്തിൽ മാത്രം' ആശ്രയിച്ചു അത്ഭുതം കാണിക്കുന്ന ദൈവം, പക്ഷേ, ചിലസമയത്ത് ശക്തിശാലിയല്ല. "നമ്മൾ സമുദായികവിഭാഗീയ ശൈലി സ്വന്തമാക്കണം, സംഘടിക്കണം ...." 

എത്ര മനോഹരമായ പ്രസംഗങ്ങളാകും സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും സേവനത്തെക്കുറിച്ചുമൊക്കെ  ഈ ആഴ്ചയിൽ അവതരിപ്പിക്കപ്പെടുക. പീഢാനുഭവത്തിന്റെ ശോകമൂകതയിൽ  ആ പ്രസംഗങ്ങളെല്ലാം സാധൂകരിക്കപ്പെടും. വർഷത്തിന്റെ മറ്റവസരങ്ങളിൽ ആ ആശയങ്ങളും അവയുടെ പാലനവും  എവിടെയാണ്? സഭാവിശ്വാസികൾ പൊതുവായും നേതൃത്വം പ്രത്യേകിച്ചും. കപടത നീക്കിക്കളയാൻ മനസ്സാകുന്നില്ലെങ്കിൽ ഒരു വിശുദ്ധവാര ചൈതന്യവും സഭയെ നവീകരിക്കില്ല.

മാർച്ച് 19, 2024

ആ ഭവനം യേശുവായിരുന്നു

"... ആ താതൻ ദൈവമായിരുന്നു,
ആ ഭവനം യേശുവായിരുന്നു ..." ഒക്കെ പഴങ്കഥയാണ്.

യേശു വഴിയും ഭവനുമായ ക്രിസ്തീയചൈതന്യത്തെ, മതിൽക്കെട്ടുകൾ തീർത്ത് ഇല്ലായ്മ ചെയ്യുകയാണ് ഇന്ന്. മരണശേഷം ഒരു യാത്രക്കാരനായി/ക്കാരിയായി ഒരാൾ എത്തിച്ചേരുന്ന ഭാവനമല്ല യേശു. സകലരും പിതാവിന്റെ സ്നേഹത്തിൽ ഒന്നിച്ചു വസിക്കുന്ന ഭവനമാണ് ക്രിസ്തു. ആ സഭാശാസ്ത്രം, വേർതിരിവുകളുടെയും വെറുപ്പിന്റെയും അധികാരത്തിന്റെയും ലാഭങ്ങളുടെ ലഹരിക്ക് തടസം നില്കുന്നതായതുകൊണ്ട്‌ സ്വയം അടക്കുന്ന സംഘടനാത്മകതയെ സഭാചൈതന്യമായി ഉയർത്തിപ്പിടിക്കുകയാണ്.

കേരളസഭയിലെ ചാനലുകൾ താരശോഭനല്കി ദൈവപുരുഷരും പ്രവാചകരുമാക്കിയവർ ഒരു രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതല്ലേ ഉചിതം. ആ രാഷ്ട്രീയ അജണ്ടകൾക്ക് പിന്തുണ നൽകുന്നവർ കൂടെ നിൽക്കട്ടെ. എന്തിനാണ് സഭയാണെന്നും വിശ്വാസമാണെന്നും പറഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്നത്.

മാർച്ച് 18, 2024

പുണ്യങ്ങൾ

 ജനപ്രിയതയുടെ മാദകലഹരിയിൽ പുണ്യങ്ങളും ദുർഗുണങ്ങളുമൊക്കെ എങ്ങനെയാണ് പുനഃനിർവ്വചനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്! 

വിവേകത്താൽ നയിക്കപ്പെടുന്നതും സമാധാനത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതുമാണ് പുണ്യങ്ങൾ. ഒരു പുണ്യവും സങ്കുചിതത്വങ്ങളിൽ പരിപോഷിപ്പിക്കപ്പെടുകയില്ല. കെട്ടിയടച്ചു തീർക്കുന്ന സങ്കുചിതത്വങ്ങളെ ധാർമ്മികമായ ഉത്തരവാദിത്തങ്ങളായും സാമൂഹിക പ്രബലതയായും വാഴ്ത്തുന്നവർ സമൂഹത്തെ വഞ്ചിക്കുകയാണ്. 

ധീരത, അതിൽത്തന്നെ ഒരു പുണ്യമാണ്. ധീരത മറ്റു പുണ്യങ്ങളിൽ വളരാനുള്ള ധൈര്യം കൂടിയാണ്. നീതി ഉറപ്പാക്കപ്പെടുമ്പോൾ മാത്രം വെളിപ്പെടുന്ന സത്യം അന്വേഷിക്കുക എന്നത് ധീരതയുടെ അടയാളമാണ്. സത്യം അന്വേഷിക്കാത്ത, സ്വയം അടക്കുന്ന ആക്രോശങ്ങളും എടുത്തുചാട്ടങ്ങളും ധീരതയല്ല. സത്യനിർമ്മാണങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കുവാൻ എടുക്കുന്ന ഓരോ പ്രയത്നവും ഇന്ന് ധീരതയാണ്. 

ഉദാരത പുണ്യമാണെങ്കിലും, അതിരുകൾ വയ്ക്കുന്ന ഉദാരത നന്മയുള്ളതല്ല. സ്വയത്തെക്കുറിച്ചുള്ള കൃതജ്ഞതയാണ് എളിമ. എങ്കിലേ എളിമ നന്മയുണ്ടാക്കൂ. ഭക്തി പുണ്യമാണ്. എന്നാൽ അത് സത്യം പരിശോധിക്കുന്നില്ലെങ്കിൽ, വാണിജ്യവത്കരിക്കപ്പെടുകയും അന്ധവിശ്വാസമാക്കപ്പെടുകയും ചെയ്യും.