Gentle Dew Drop

ഒക്‌ടോബർ 31, 2018

കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്?

മരിച്ചവരെ പ്രത്യേകം കൃതജ്ഞതയോടെ ഓർക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മാസമാണ് നവംബർ. മറന്നുപോയ സ്നേഹം ഒരിക്കൽകൂടി ഓർമ്മിച്ചെടുക്കാനും അവർക്കായി സ്നേഹമുണർത്താനുമുള്ള സമയം.

രോഗിയായിരിക്കുമ്പോൾ നമുക്ക് പരിചരണവും വിശ്രമവും ആവശ്യമാണ്. അത് ശുദ്ധീകരണത്തിന്റെയും ബലപ്പെടുത്തലിന്റെയും സമയമാണ്. അത് ഒരു ആവശ്യമാണ് യാതനാജനകമായ ശിക്ഷയല്ല. അത്തരം ശുദ്ധീകരണം നമ്മിൽ സംഭവിക്കുന്നുണ്ട്, ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും. ക്രിസ്തുവിന്റെ സഹനത്തിന്റെ സ്നേഹാഗ്നിയിലാണ് ഈ ശുദ്ധീകരണം. ഇത് നമ്മെ നമ്മിൽത്തന്നെ പരിപൂർണ്ണരാക്കുകയും, പൂർണമായും ദൈവത്തിന്റേതാക്കുകയും ചെയ്യുന്നു. നമുക്ക് പരിചിതമായ സമയത്തിന്റെ അളവുകോലുകൾകൊണ്ടല്ല (ദിവസം, മാസം, വർഷം) നമ്മെ രൂപാന്തരപ്പെടുത്തുന്ന ഈ അഗ്നിയുടെ കാലദൈർഘ്യം  മനസിലാക്കേണ്ടത്. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായി അനുഭവിക്കുന്ന ദൈവൈക്യത്തിലേക്കുള്ള കടന്നുപോകലിന്റെ സമയമാണിത്. ജീവിതത്തിൽ നമ്മൾ ഈ രൂപാന്തരണത്തിലൂടെ കടന്നുപോകുന്നുണ്ട്. രോഗികൾക്ക് പരിചരണം നല്കുന്നതുപോലെതന്നെ നമുക്ക് ചെയ്യാവുന്ന പരിചരണവും സഹായവുമാണ് ശുദ്ധീകരണാവസ്ഥയിലുള്ളവർക്കായുള്ള നമ്മുടെ പ്രാർത്ഥനകളും നന്മപ്രവൃത്തികളും. സൗഖ്യം നൽകുന്നത് ക്രിസ്തു തന്നെയാണ്. എന്തുചെയ്താൽ എത്ര ആത്മാക്കൾ രക്ഷിക്കപ്പെടുന്നു, എത്രദിവസങ്ങൾ മാറ്റപ്പെടുന്നു തുടങ്ങിയവയല്ല നവംബറിലെ നമ്മുടെ പ്രധാനചിന്ത. നമ്മിലെ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും മാറ്റുരച്ചുനോക്കാനുള്ള സമയമാണിത്, അങ്ങനെ ക്രിസ്തുശരീരത്തിലുള്ള നമ്മുടെ പങ്കുചേരലിന്റെ ആഴത്തെക്കുറിച്ചു ധ്യാനിക്കാനും. കടമയായോ, പേടിമൂലമോ, ദണ്ഡവിമോചനസാധ്യത കണ്ടതുകൊണ്ടോ മാത്രമായി സിമിത്തേരി സന്ദർശനവും ആത്മാക്കൾക്കായുള്ള പ്രാർത്ഥനയും നടത്തുമ്പോൾ അവ ഉചിതമായ താല്പര്യങ്ങളിൽനിന്നുള്ളതല്ല.

ഏകശരീരമായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്, വിശുദ്ധരും പാപികളും, മരിച്ചവരും ജീവിച്ചിരിക്കുന്നവരും...അങ്ങനെ വിധിയുടെ ദിവസം, നമ്മിലെയും ലോകം മുഴുവനിലെയും സകല തിന്മകളെയും നീക്കിക്കളയുന്ന സ്നേഹപാരമ്യത നമ്മൾ അനുഭവിക്കും, സ്വയം നമ്മിലും, ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട ശരീരമായും.

(ഇത് വ്യക്തമാക്കാൻ താഴെയുള്ളവകൂടി വായിക്കുന്നത് നന്നായിരിക്കും.)
ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യസമൂഹത്തെ ഒരുമിച്ചുകാണാൻ കഴിഞ്ഞെങ്കിലേ ഇത്തരം ഒരു അനുസ്മരണത്തിന്റെയും, പരസ്പരമുള്ള പ്രാർത്ഥനയുടെയും അർത്ഥം മനസിലാക്കാനാകൂ. ക്രിസ്തുവിന്റെ ശരീരത്തിൽ അംഗങ്ങളായിരിക്കുന്ന സകലരും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും) തമ്മിലുള്ള പരസ്പരബന്ധത്തെക്കൂടി ഈ മാസം ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ബന്ധമാണ് പരസ്പരം പ്രാർത്ഥിക്കുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഇതേ ബോധ്യമാണ് വിശുദ്ധർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഉറപ്പ്. ക്രിസ്തു തന്റെ ജീവൻ നമുക്ക് പകർന്നു നൽകി, ആ ജീവനിലേക്കു തങ്ങളെത്തന്നെ തുറന്നവരിൽ ജീവിക്കുകയും ചെയ്യുന്നു. ജീവന്റെ പൂർണതയിലേക്ക് അതേ  ജീവൻ അവരെ നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, വിശുദ്ധരെ ആദരിച്ചുകൊണ്ടും, അവരുടെ പ്രാർത്ഥന ചോദിച്ചുകൊണ്ടുമാണ് ഈ മാസം നമ്മൾ ആരംഭിക്കുന്നത്. സ്നേഹം ഉൾക്കൊണ്ടവരാണവർ, ദൈവത്താൽ നിറയപ്പെട്ടവർ, അതുകൊണ്ടുതന്നെ മറ്റുള്ളവർക്കായി തങ്ങളെത്തന്നെ നൽകിയവർ. അവർ എന്തായിരുന്നുവോ അതിനൊക്കെയും മാർഗദർശനം നൽകുന്നത് ദൈവവുമായുള്ള അവരുടെ ഐക്യം തന്നെയാണ്. മറ്റൊരുതരത്തിൽ അവർ ഇന്നായിരിക്കുന്നതിന്റെ പൂർത്തീകരണമാണ് അവരുടെ ജീവിതയാത്രയിലെ ആത്മാർത്ഥ ദാഹത്തിലൂടെ  അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സ്വർഗീയാനന്ദത്തിന്റെ പൂർത്തീകരണം, സകലരും ക്രിസ്തുവിലുള്ള ജീവന്റെ പൂർണതയിൽ ഒന്നാകുമ്പോഴാണെന്നു നമ്മൾ വിശ്വസിക്കുന്നത്. ഒരേ ശരീരത്തിലെ അംഗമായിരിക്കുന്ന നമ്മൾ ഓരോരുത്തരും, മറ്റുള്ളവരിലെ കൃപാപൂർണ്ണത നമ്മുടെതന്നെ സ്വർഗീയ ആനന്ദത്തിന്റെ ഭാഗമായി അനുഭവിക്കുമ്പോൾ നമ്മിലെ പരസ്പരബന്ധം കൂടുതൽ ആഴപ്പെടും.
ആരെങ്കിലും ഈ ഐക്യത്തിന്റെ ഭാഗമല്ല എങ്കിൽ അത് നമുക്കുതന്നെ വേദനയുമാണ്. അത്തരം സാധ്യത മാറ്റിനിർത്താനാകില്ല, സത്യത്തിനെതിരെ തങ്ങളെത്തന്നെ അടച്ചുകളഞ്ഞവർ, സ്നേഹിക്കുവാൻ മടികാണിക്കുന്നവർ, വെറുപ്പുകൊണ്ട് തങ്ങളെക്കൊണ്ട് നിറക്കുകയും, സ്നേഹത്തെ അമർച്ചചെയ്യുകയും ചെയ്തവർ. അവർക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ല. സ്വയം നിരസിച്ചു കളഞ്ഞ ദൈവികാനന്ദം അവരിലുണ്ടാക്കുന്ന സ്നേഹശൂന്യതയാണ് "നരകം."

ഓരോ ചുവടുവയ്‌പിലും നമ്മൾ തീരുമാനിക്കുന്നുണ്ട്, സ്വർഗ്ഗമോ, നരകമോ; ക്രിസ്തുവിന്റെ ഭാഗമാകുന്നോ അതോ സ്വയം വെട്ടിമാറ്റുന്നോ;ജീവനിലേക്കു പ്രവേശിക്കുന്നോ, അതോ ജീവനില്ലായ്‌മ  പുല്കണോ? വളർച്ച, നവീകരണം, പശ്ചാത്താപം ... ഇവയെല്ലാം ക്രിസ്തുവിലേക്കുള്ള ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്.

You can read it in English at We pray together, saints and sinners, and the living and the dead

ഒക്‌ടോബർ 09, 2018

ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?

തീവ്രമായ വേദന, കഠോരമായ മൗനം 
"ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?"

മൗനം, പൊട്ടിയൊഴുകുന്ന ഹൃദയം, കണ്ണുനീർ 
സാന്ത്വന വാക്കുകളില്ല, 
മറിയം, 
അമ്മ,
സ്ത്രീ....
ഉപേക്ഷിച്ചതുകൊണ്ടല്ല, പറയാനാവാത്തതുകൊണ്ടാണാ മൗനം 
മൗനം ആശ്വാസമാണ്..
ആ മുഖത്തു ഞാൻ കാണുന്നു ദൈവഹൃദയവും 

ഇല്ല, ഉപേക്ഷിച്ചിട്ടില്ല 
ശബ്ദം ആവാത്തതാണ് 
ഇതാ എന്റെ ആത്മാവ്, അങ്ങയുടെ കരങ്ങളിലേക്ക് 
--------------------------------

ദൈവത്തിന്റെ നിശബ്ദതയിൽ, അവിടുത്തെ വാക്കുകൾ പ്രതിഫലിക്കുന്നത് 
മനുഷ്യമുഖങ്ങളിൽത്തന്നെയാണ്.
മാംസരൂപമായ വചനത്തെ ഉദരത്തിൽ വഹിക്കുമ്പോഴും,
മറിയം ആ വചനം വായിച്ചെടുക്കുന്നതു
എലിസബത്തിന്റെ സാന്നിധ്യത്തിൽനിന്നാണ്. 

ഒക്‌ടോബർ 04, 2018

കൂടുവിട്ടകലുന്ന ദൈവം: ദൈവങ്ങൾ ചേക്കേറുന്നതെവിടെ?

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ (2017 മലയാളം സിനിമ) യിൽ രണ്ട് മാലാഖമാർ virtual screen ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരുടെ bio-data തിരയുന്നുണ്ട്. പുതുലോകത്തിന്റെ ഒരു സങ്കല്പം ആണെങ്കിലും ജീവന്റെ പുസ്തകത്തിലെ വിശദാംശങ്ങളും ഒരുപക്ഷെ ആധുനിക മനസ്സുകളിൽ  ഇത്തരത്തിൽ ആവാം. ചിത്രകഥകളിൽ കണ്ടുവായിച്ചതും, കഥകേട്ടു സങ്കല്പിച്ചതുമായ രൂപങ്ങളാണ് നമ്മുടെ മനസ്സിൽ. Monster machines, space travel മുതലായവ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ സങ്കല്പമാവും പുതുതലമുറയിൽ. അതിനിടയിൽ ദൈവത്തിന്റെ മുഖം എങ്ങനെയാണ്?

പ്രകൃതിയുടെ ഭാഗമായി നടന്ന മനുഷ്യന് അവരുടെ ജീവിതക്രമങ്ങളുടെ ഭാഗമായിരുന്നു ദൈവം. പ്രാചീന സങ്കല്പങ്ങളനുസരിച്ച്,  കൃഷിപ്പണിക്കാരും, വേട്ടക്കാരും, കല്പണിക്കാരും, മരപ്പണിക്കാരും, ലോഹപ്പണിക്കാരും അവരുടെ ജോലി ചെയ്യുകയായിരുന്നില്ല, ദൈവങ്ങളുടെ കർമ്മങ്ങൾ കല്പിക്കപ്പെട്ട വിധിപ്രകാരം അവർ ആവർത്തിക്കുക മാത്രമായിരുന്നു. ദൈവങ്ങൾ കൈമാറിയ മാതൃകകളായിരുന്നു അവർക്കു അറിവും ശാസ്ത്രവും. മനുഷ്യർ അപൂർണരാകയാൽ കുറവുകൾക്കുള്ള പരിഹാരമാണ് യഥാവിധിയുള്ള പൂജകൾ.
ഇന്ന് ലോകം പാടേ മാറിയിട്ടുണ്ട്, ജോലികളിലും, ഭാവനകളിലും, ലക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ട്. പുരോഗമന വാദം, സ്വാതന്ത്രചിന്ത, individualism, communism, ദേശീയവാദം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനികത ഉരുത്തിരിഞ്ഞത്. ഭരണകൂടങ്ങൾ മതേതരസംവിധാനങ്ങളാകാൻ കഴിയുമെന്ന് ഫ്രഞ്ച് വിപ്ലവവും, റഷ്യൻ വിപ്ലവവും ചരിത്രത്തിനു കാണിച്ചുകൊടുത്തു. മതം വ്യക്തിപരമായ താല്പര്യം മാത്രമായി.

ലോകം ഇന്ന് കാണുന്ന വികസനവേഗതയിൽ എത്തുന്നതിനും മുമ്പേ Henri Bergson (French-Jewish philosopher 1859 -1941) ഇങ്ങനെ എഴുതി: മനുഷ്യൻ നേടിയ വികസനങ്ങളുടെ ഭാരത്തിനടിയിൽ മനുഷ്യൻ ഞരങ്ങുന്നു. തുടർന്ന് മനുഷ്യരായി ജീവിക്കണമോ എന്ന തീരുമാനമെടുക്കാൻ അവർ നഷ്ടപ്പെടുത്തിയ ചൈതന്യം കണ്ടെത്തുകയാണ് ഒരേ ഒരു പോംവഴി. പഴമക്കാർ സംസ്കാരത്തിലേക്ക് വളർന്നതും, ആധുനികർ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിതരായതും ഒരേ ചേതനയിൽനിന്നാണെന്നു  Bergson ചൂണ്ടിക്കാണിക്കുന്നു.

പഴമക്കാരുടെ ജീവിതക്രമങ്ങളിൽത്തന്നെ അവർ ഒരു വിശുദ്ധകർമമായി കണ്ടിരുന്നു. തങ്ങളിലും, തങ്ങളുടെ ചുറ്റുപാടുകളിലും ദിവ്യചൈതന്യത്തിന്റെ അടയാളങ്ങൾ അവർ തിരിച്ചറിഞ്ഞു. എന്നാൽ ശാസ്ത്രചിന്തകളും അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളൂം  ദൈവികചിന്തകളെ ചോർത്തിക്കളയുന്ന ഫലം കൊണ്ടുവന്നു. എന്നിരുന്നാലും ആധുനികതയിൽ ദൈവം മരിക്കുകയായിരുന്നില്ല, ദൈവമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള സൂചകകങ്ങളിൽ ചിലയവയെ നമ്മൾത്തന്നെ അവഗണിക്കുകയും ചിലവ കലഹരണപ്പെട്ടുപോവുകയും ചെയ്തു എന്നതാണ് സത്യം. കല്ലും, മരങ്ങളും, മലകളും നദികളും പ്രാപ്യവും സ്പർശ്യവുമായ അടയാളങ്ങളായിരുന്നെങ്കിൽ, സാങ്കേതികവിദ്യയുടെ നടുവിൽ നമുക്ക് ഇല്ലാതായത് ഇത്തരം അടയാളങ്ങളാണ്. ചിന്തിക്കുകയും, വിശക്കുകയും, വിയർക്കുകയും ചെയ്യുന്ന മനുഷ്യർക്ക്  നീലാകാശത്തെയും, ജീവിക്കുന്ന വീടിനേയുംകാൾ കൂടുതൽ Cyber Space ആണ് ഇന്ന് അടുത്തുള്ളത്. കേൾക്കുന്ന കഥകൾക്കും, പങ്കുചേരുന്ന കളികൾക്കും മനുഷ്യന്റെ ആഴങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശേഷിയില്ലാതായി. അനുകരിക്കാവുന്ന മാതൃകകളല്ല vampires, zombies etc നമുക്ക് തരുന്നത്. തിന്മയും പിശാചുമല്ല അവയിൽ കാണപ്പെടുന്നത്, മനുഷ്യചേതന നഷ്ടപ്പെടുന്ന ഒരു തലമുറയുടെ വേദനയാണ് ആ പ്രതിഫലനം. എന്നിരുന്നാലും, പുതുതലമുറയുടെ ജീവിതാവസ്ഥകളും പ്രവണതകളും (അനാഥത്വം, nostalgia, crazy games, adventures, puzzles, night clubs etc) ആന്തരികമായ അവരുടെ അന്വേഷണത്തെയും കാണിക്കുന്നുണ്ട്. നമുക്ക് നിത്യേന പരിചിതമായ അതിനൂതനസാങ്കേതികവിദ്യയുടെ ഉല്പന്നങ്ങൾക്ക്, നമ്മുടെ ജീവിതപശ്ചാത്തലങ്ങളുടെയും ദൈവസാന്നിധ്യത്തിന്റെയും സമാഗമബിന്ദു ആകാൻ കഴിയുന്നുണ്ടോ എന്നതാണ് നമുക്ക് മുമ്പിലുള്ള പ്രശ്നം. അത്തരമൊരു കൂടിക്കാഴ്ചയാണ് നമുക്ക് അന്യമായിരിക്കുന്നത്.

സമൂഹം പിൻചെല്ലുന്ന അധുനിക മാതൃകകളെ അവയുടെ മൂല്യബോധത്തിനനുസരിച്ചു തിരിച്ചറിയാനും ആവശ്യമെങ്കിൽ വെല്ലുവിളിക്കാനും സമൂഹമനഃസാക്ഷിക്ക്  കടമയുണ്ട്. മതങ്ങളും, ഭരണസംവിധാനങ്ങളും മനുഷ്യനെ ചൂഷണം ചെയ്യുന്നെന്ന് കണ്ട് മുൻപോട്ടു  വയ്കപെട്ട പുരോഗമന ചിന്തകൾ, അവയുടെ ആദർശങ്ങൾ മനുഷ്യരുടെ സമഗ്രവ്യക്തിവികസനത്തിനും സുസ്ഥിതിയും ഉറപ്പുവരുത്തുന്നുണ്ടെന്ന് തീർച്ചയാക്കണം. അല്ലെങ്കിൽ അവ അവയിൽത്തന്നെ ലക്ഷ്യങ്ങളാകുകയും മനുഷ്യനെ മറക്കുകയും ചെയ്തേക്കാം. ഇത്തരം ലക്ഷ്യങ്ങളിലേക്കു സ്വയം ഉത്തരവാദിത്തത്തോടെ വളരാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണ് മതങ്ങൾ അടക്കമുള്ള ഓരോ സാമൂഹികഘടനയും ശ്രമിക്കേണ്ടത്. മതങ്ങളും അടയാളങ്ങളാകേണ്ടതിനു പകരം, തങ്ങളുടെ ചട്ടങ്ങൾക്കുള്ളിൽ മനുഷ്യനെ അടച്ചുകളയുന്ന മതിലുകളായി മാറുകയാണ്.

ലോകം പുരോഗമിച്ചപ്പോൾ സ്ഥലമില്ലാതായതു ദൈവത്തിനാണ്, മതങ്ങൾക്കല്ല. മതം അതിന്റെ രൂക്ഷഭാവങ്ങളിൽ പുതുതലമുറയിൽ കൂടുകൂട്ടിയിട്ടുണ്ട്. പാരമ്പര്യങ്ങളിലും സമ്പ്രദായങ്ങളിലും സ്വയം തനിമ കണ്ടെത്തുകയാണവർ. ഇന്നിന്റെ ചോദ്യങ്ങൾക്ക്  ഉത്തരം നല്കാനില്ലാതെ വരുമ്പോൾ ചരിത്രത്തിലെന്നോ ഉണ്ടായിരുന്ന മതാചാരങ്ങളിൽ ആ വിശ്വാസത്തിന്റെ വേരുകൾ തിരയുകയാണവർ. മതതീക്ഷ്ണതയെ ദൈവസ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നത് പുതുതലമുറയിലെ പൈതങ്ങളോടുകാണിക്കുന്ന വഞ്ചനയാണ്. മതനിയമങ്ങളുടെയും ആചാരങ്ങളുടെയും മൗലികതക്കാണ് സ്വയംപ്രവാചകവേഷമണിയുന്നവർ ഊന്നൽ കൊടുക്കുന്നത്. തങ്ങളിഷ്ടപ്പെടുന്ന, പാലിച്ചുപോരുന്ന കീഴ്വഴക്കങ്ങളാണ് വിശ്വാസങ്ങളുടെ അധികാരികതയെന്ന് ഉറപ്പിക്കുന്നവർ, തീവ്രഭക്തിപ്രകടനങ്ങളാണ് ആത്മീയത എന്ന് കരുതുന്നവർ, അനുഷ്ടാനങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിക്കുന്നവർ, മറ്റു സമൂഹങ്ങളിൽ നിന്ന് തങ്ങളെത്തന്നെ മാറ്റിനിർത്തുന്നതാണ് തങ്ങളുടെ മതപരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും ആധികാരികതയും എന്ന് കരുതുന്നവർ, അതിലുമുപരി മറ്റുള്ളവർ തങ്ങളുടെ പീഡകരും ശത്രുക്കളുമാണെന്ന് ഉറപ്പിച്ചവർ ... ചരിത്രത്തിലെന്നത്തെയുംകാൾ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു എന്നത് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. കൂട്ടിയിണക്കേണ്ട സങ്കല്പരൂപങ്ങൾക്കു പകരം, ആദര്ശങ്ങളിലും വിശ്വാസങ്ങളിലും കെട്ടിയിടുന്ന മതിലുകളും താക്കീതുകളുമാണ് നമ്മൾ തേടുന്നതെങ്കിൽ ദൈവമനുഷ്യ സമാഗമബിന്ദു നമുക്ക് അന്യമായി നില്കും.

ദൈവം അകന്നുപോയിട്ടില്ല, മനുഷ്യന്റെ ആത്മബോധത്തിന്റെ ആഴങ്ങളിൽ എവിടേക്കോ അത് ആഴ്ന്നുപോയിട്ടുണ്ട്. പാലിക്കപ്പെടേണ്ട പുതിയ മാതൃകകൾ രൂപപ്പെടേണ്ടത് മനുഷ്യന്റെ ആഴങ്ങളിൽനിന്നാണ്. മനുഷ്യമനഃസാക്ഷിക്ക് അതിനു ശേഷിയുമുണ്ട്. അനുകരണീയമായ മാതൃകകളും നന്മക്കുള്ള അവസരങ്ങളും തുറന്നുകിട്ടുക എന്നതാണ് അവർക്ക് ആവശ്യമായിട്ടുള്ളത്.