Gentle Dew Drop

ഡിസംബർ 31, 2018

സ്വീകാര്യമായ മുറിപ്പെടുത്താത്ത സംവത്സരം

നല്ല നാളെ ഇന്നലെകളുടെ മുറിവുകളെ മായിച്ചു കളയട്ടെ. സൗഖ്യം  സ്വീകരിക്കുന്ന നമ്മൾ പലപ്പോഴും പുതിയ മുറിവുകളെ തേടുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ കണ്ണുകളും കാതുകളും അടഞ്ഞുപോകുന്നത്? സ്വതാല്പര്യങ്ങൾ നന്മകളെ മുറിപ്പെടുത്തിക്കളയുന്നതുകൊണ്ടു തന്നെ. അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ലഭിക്കുന്നത് സംവത്സരത്തിലേക്ക് സ്വജീവിതത്തെ തുറക്കാനാണ്. ബന്ധിതർ മോചിതരാവുകയും അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്രരാവുകയും ചെയ്യും. പുതുസൃഷ്ടിയുടെ നിർമ്മലത ആഗ്രഹിച്ചു പുതിയ വർഷം വന്നുചേരട്ടെ. സ്വീകാര്യമായ മുറിപ്പെടുത്താത്ത സംവത്സരം.

ഡിസംബർ 30, 2018

കാണാതായ തിരുക്കുടുംബം

സന്മനസുണ്ടാക്കുന്ന സമാധാനം ദൈവകൃപയോട് ആത്മാർത്ഥമായ പ്രതികരണങ്ങൾ നല്കാൻ നമ്മെ പ്രാപ്തരാക്കും, അങ്ങനെ ദൈവത്തിനു ഏറ്റം പരമമായ മഹത്വവും.
അത്തരം വലിയ ആത്മാർത്ഥതയാണ് ബെത്‌ലെഹെമിലെ  സാധാരണ കുടുംബത്തെ തിരുക്കുടുംബമാക്കിയത്. ദൈവാശ്രയബോധവും, കാത്തിരിക്കാനുള്ള ക്ഷമയും, നിർമല സ്നേഹവും അത്തരം സന്മനസുകളുടെ അടയാളങ്ങളാണ്.

വിശുദ്ധി ജനിക്കുന്നതും, വളരുന്നതും കുടുംബപശ്ചാത്തലത്തിലാണ്. ജനിച്ചുവളർന്ന അന്തരീക്ഷം ജീവിതവിശുദ്ധിക്ക് തനതായ മാനങ്ങൾ നൽകുന്നുണ്ട്. ഗൃഹാന്തരീക്ഷം ദേവാലയത്തിൽ നിന്നും തീർത്ഥസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഭക്തിയുടെ മറകളില്ലാതെ തീർത്തും പച്ചമനുഷ്യരായാണ് നമ്മൾ വീട്ടിൽ ഇടപെടുന്നത്. അവിടെ നീരസവും, പൊട്ടിത്തെറികളും, അകൽച്ചയും, ഒരുമയും, കോപവും അനുരാഗവും ഉണ്ട്. കാരണം, സ്വഭവനങ്ങളിൽ നമ്മളെല്ലാവരും ശിശുക്കളാണ്. ഇവയൊക്കെയും ഏതു തരത്തിൽ സ്വാഗതം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാനം. സ്വന്തമെന്ന ഭാവം, ആത്മാർത്ഥമായ തുറവി, ദൈവസാന്നിധ്യത്തിലുള്ള വിശ്വാസം എന്നിവ നമ്മുടെ സമീപനങ്ങളെ മൃദുലതയണിയിക്കും. കാണാതെ പോയ വെളിപാടുകൾ  പരസ്പരം കണ്ടെത്തുമ്പോളാണ് കുടുംബത്തിലെ ഓരോ ശിശുവും ജ്ഞാനത്തിലും പ്രായത്തിലും ദൈവമനുഷ്യ സംപ്രീതിയിലും വളരുന്നത്.

കുടുംബത്തിൽ വിശുദ്ധി പിറക്കുന്നെന്ന് മാത്രമല്ല, കുടുംബാന്തരീക്ഷത്തിൽ മാത്രമേ വിശുദ്ധി വളരുകയുള്ളു. കൃപയ്ക്കെതിരെ നിൽക്കുന്ന കയ്പുകളെ അലിയിച്ചു കളയേണ്ടത് കുടുംബബന്ധങ്ങളാണ്.  നൽകപ്പെട്ടിരിക്കുന്ന ഓരോരുത്തരുടെയും ജീവിതരഹസ്യങ്ങൾ അത്ഭുതങ്ങളാണ്. ഹൃദയത്തിൽ സംഗ്രഹിക്കാൻമാത്രം വിലയുള്ളവയാണവ. അവരുടെ നീറ്റലിലും ദേഷ്യത്തിലും രോഗത്തിലും ഏകാന്തതയിലും പോലും ഒരു വചനാംശമുണ്ട്. ഈ വെളിപാടുകൾ ദൂരെനിർത്തുന്നതുകൊണ്ടാണ് ഒറ്റക്കുനടന്നു തളരുന്നതും, നിരാശരാകുന്നതും, വിശുദ്ധസ്നേഹങ്ങളെ അകറ്റിക്കളയുന്നതും. ഇത്തരം അകൽച്ച നമുക്ക് നൽകുന്ന നീറ്റലുകളെക്കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് നമ്മൾ മടങ്ങേണ്ടത്. സ്വന്തമെന്ന ആഴം, അവിശ്വസ്തതയുടെ കയ്പുകൾപോലും അലിയിച്ചുകളയും.

ഭക്തിയുടെ ചിഹ്നങ്ങളും പ്രവൃത്തികളും ചിലപ്പോഴെങ്കിലും ഉള്ളിലെ കാപട്യങ്ങൾക്കു മറയാകുന്നുണ്ട്. ഭക്തിയെന്ന കാരണം കൊണ്ട് പരസ്പരം അകന്നുപോയ കുടുംബങ്ങളില്ലേ? ദൈവാശ്രയമില്ലാത്ത ഭക്തിപ്രകടനങ്ങൾ കുടുബങ്ങളെ ശൂന്യമാക്കുകയേയുള്ളു. ആത്മാർത്ഥമായ കരുതലാണ് ജീവനുള്ള ഭക്തി. ഹൃദയവിശുദ്ധിയാണത്, ജപക്രമങ്ങളല്ല. അപ്പോൾ ധൂപാർച്ചനയിലല്ല, പരസ്പരമുള്ള തെളിമയിലാണ് വിശ്വസ്തത; സ്വീകാര്യതയിലും, അലിവിലും, വിട്ടുവീഴ്ചയിലും ആരാധന തിളങ്ങുന്നുണ്ട്. പരിപാലനയിലും, കനിവിലും, പുഞ്ചിരിയിലും, രതിഭാവങ്ങളിലും ദൈവമുഖം വെളിപ്പെടുന്നുമുണ്ട്. അങ്ങനെയേ നമ്മുടെ പ്രാർത്ഥനകൾ ജീവിതസ്പർശമുള്ളവയും ആത്മാർത്ഥവും ആകുന്നുള്ളു. അതുകൊണ്ട്, എത്രയോ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ കുടുംബത്തിന്റെ പച്ചയായ ഭാവങ്ങളെ നാം സമീപിക്കേണ്ടിയിരിക്കുന്നു. അതിൽ സാധ്യമാകുന്ന കൃപാസ്പർശം നമ്മളെ ദൈവത്തിനു മുമ്പിൽ തുറന്നു വയ്ക്കും.
ലാസറിന്റെ കല്ലറക്കു മുമ്പിൽ  ദൈവമഹത്വത്തിനുവേണ്ടി കരയുന്നത് പെങ്ങളെന്ന ഒരു കുടുംബബന്ധമാണ്.  കുരിശിലെ മരണത്തിനുള്ള കരുത്തായത്, അരികെ നിന്ന അമ്മയുടെ സമർപ്പണത്തിലെ ആത്മാർത്ഥതയും. മോശയുടെ വാക്കുകൾക്ക് ബലം നൽകിയത് അഹറോനിലെ സഹോദരൻ, ദൈവം തരും മകനേ എന്ന് അബ്രാഹത്തെ വിങ്ങലോടെ പറയിച്ചത് ആ പിതൃത്വം. എലിസിബെത്തിനടുത്തേക്ക് ഓടിയെത്തുവാൻ മറിയത്തെ നയിക്കുന്നതും കുടുംബബന്ധം, മറിയത്തെ കേട്ടു മനസിലാക്കാൻ എലിസബെത്തിനു കഴിയുന്നതും അങ്ങനെതന്നെ.

നമ്മുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒരു തിരുക്കുടുംബ സാധ്യത ഉണ്ട്. കുറവുകളുണ്ടെങ്കിലും, വേദനകളും രോഗങ്ങളുമുണ്ടെങ്കിലും സന്മനസ്സുകളുടെ ഉടമയാവട്ടെ നമ്മൾ. അങ്ങനെ നമ്മിൽ ദൈവത്തിനു മഹത്വമുണ്ടാകട്ടെ.

ഡിസംബർ 27, 2018

കരുതൽ: വചനത്തിന്റെ കാതൽ


നന്ദി അർഹിക്കുന്ന എത്രയോ കരങ്ങളും മിഴികളും....
ഏറെയും അദൃശ്യവും, തിരിച്ചറിയപ്പെടാത്തവയും, പരിഗണിക്കപ്പെടാത്തവയും

കരുതലുകൾ എത്രയോ മരണം ഉൾക്കൊള്ളുന്നുണ്ട്!
അവതന്നെയാണ് ജീവൻ പകരുന്നതും.


വചനത്തിന്റെ കാതലാണ് കരുതൽ
കരുതൽ തന്നെയാണ് വചനത്തിന്റെ ആന്തരികജ്ഞാനം.
കരുതലുകളുടെ, പരിപാലനയുടെ രഹസ്യമാണ് വചനം.

പൂമ്പൊടി തൊട്ട് പറന്നിരിക്കുന്ന വണ്ടുകളുടെ മൃദുലകരങ്ങൾ
അപ്പം നൽകുന്ന ദൈവത്തിന്റെ കൈകളാണ്.
ദൈവകരങ്ങൾ...
സൃഷ്ടിക്കുന്ന, രൂപപ്പെടുത്തുന്ന,
സൗഖ്യപ്പെടുത്തുന്ന, പരിപോഷിപ്പിക്കുന്ന
സ്വയം ശൂന്യമാകുന്ന കരുതൽ
പ്രപഞ്ചത്തിൽ എവിടെയും അതുണ്ട്
പുതുസൃഷ്ടി ഉള്ള സകലയിടങ്ങളിലും ...
സകലത്തെയും രൂപപ്പെടുത്തുന്ന,
സകലത്തെയും ഏകോപിപ്പിക്കുന്ന
സകലത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന
കരുതലിന്റെ വലിയ ജ്ഞാനം...

കരുതലിലെ ജ്ഞാനം!
കുഞ്ഞുങ്ങൾ മാത്രം അവ തിരിച്ചറിയുന്നു.

ഡിസംബർ 20, 2018

ബെത്‌ലെഹെം: പുഞ്ചിരിക്കാൻ ഒരു ധൈര്യം

പുഞ്ചിരിക്കാൻ ഒരു ധൈര്യമുണ്ടോ? ബെത്‌ലെഹെം  അത് നൽകുന്നുണ്ട്.

അവിടെ തിരക്ക് കൂട്ടുന്നവരോ മത്സരിക്കുന്നവരോ ഇല്ല,
ബാനറുകൾ ഉയർത്തിയിട്ടുമില്ല.
ജെറുസലേമിന്റെയോ ജെറിക്കോയുടെയോ അഹന്തകളില്ല

കുഞ്ഞിന് നൽകേണ്ടിയിരുന്നവയുടെ കുറവുകൾ അമ്മ കാണുന്നുണ്ട്
ഭാര്യക്ക് ലഭിക്കേണ്ടിയിരുന്ന ശുശ്രൂഷകളെക്കുറിച്ച് യൗസേപ്പിനും അറിയാം.
എങ്കിലും, അവിടെ എല്ലാവരും കൃതാർത്ഥരാണ്
സങ്കല്പങ്ങളിൽ മെനയപ്പെട്ട ഒരു മിശിഹാരൂപവും അവിടെയില്ല, കുറവുകളിലെ അലിവാണ് അവിടെ ധന്യത.
സുരക്ഷയുടെ കൊട്ടാരങ്ങളെന്നല്ല, മറവിന്റേതായ ഭിത്തി പോലും അവിടെ ഇല്ല.
സത്രത്തിൽ അവർക്ക്  ഇടം ലഭിച്ചില്ല, ഭൂമിയുടെ മാറിടമാണ് അവനെ സ്വീകരിച്ചത്. കുളിരിൽ എത്തിനോക്കുന്ന കുഞ്ഞുനക്ഷത്രവും, പാൽനിലാവിൽ  വിടർന്നു നിൽക്കുന്ന പൂക്കളും, പരസ്പരം മിന്നിച്ചിരിക്കുന്ന മിന്നാമിന്നികളും, ഇടയരും, മന്നരും, ആടുകളും, പശുക്കളും ... അവിടെ സകലതും പരസ്പരം അയൽക്കാരാണ്.


സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത.
 _____________________

നാളുകളായി നമ്മൾ  ദൂരത്ത്, എവിടെയോ അകലെ ആയിരുന്നു.
ഒളിഞ്ഞിരിക്കുകയായിരുന്നോ?
കുരുങ്ങിക്കിടക്കുകയായിരുന്നോ?
ലക്ഷ്യമില്ലാത്ത അങ്ങുമിങ്ങും ഓടിനടക്കുകയോ?

ഭയപ്പെടേണ്ട!
കാലം കീറിമുറിച്ച മനുഷ്യനും,
മനുഷ്യൻ കാർന്നെടുത്ത ശ്യാമളതയും ധന്യമാകട്ടെ
അനുഗ്രഹീതമായ ഫലം ഇനിയും ഉണ്ടാകും
അത്യുന്നതന്റെ ശക്തി ആവാസം തുടരുകതന്നെ ചെയ്യും

പുഞ്ചിരിക്കാം, നിറയുന്ന മിഴിയോടെയും
____________________

ദുഃഖമറിഞ്ഞവരാണ് നമ്മളെല്ലാവരും
എങ്കിലും ദുഃഖവും വേദനയും അല്ലല്ലോ പൂർണ്ണസത്യം
മരണത്തിന്റെ നടുക്കവും, മുറിവുകളുടെ നീറ്റലും, ചലത്തിന്റെ ഗന്ധവും
ചരിത്രത്തിലൊരു സമയത്ത് മനുഷ്യനെ ഉത്തരമില്ലാതെ നിർത്തിയ യാഥാർത്ഥ്യങ്ങൾ തന്നെ. വേദനയാണ് മനുഷ്യജീവിത യാഥാർത്ഥ്യം എന്ന ചിന്ത പോലും വിശ്വാസത്തിനുള്ളിൽ കയറിക്കൂടിയതും ആ ചരിത്രപശ്ചാത്തലത്തിൽനിന്ന് തന്നെ.
ദുഃഖത്തിന്റെ ഇടുങ്ങിയ താഴ്വാരങ്ങളാണ് ജീവിതമെന്ന് സ്വയം പഠിപ്പിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും വേദനയെ കാമിക്കുന്നവർ,
മംഗളവാർത്തയുടെ സാരമറിഞ്ഞിട്ടില്ല
സുവിശേഷ ഭാഗ്യങ്ങൾ കേട്ടിട്ടില്ല
അവരാണ് ബെത്‌ലെഹെമിനെതിരെ മതിൽ തീർക്കുന്നവർ.
ഹേറോദേസിനേക്കാൾ അപകടകാരികളാണവർ
മാലാഖമാർ സമാധാനഗീതം പാടുമ്പോൾ,
അവർ ബെത്‌ലെഹെമിനെ നോക്കി വിലാപഗാനം പാടും.

പുഞ്ചിരിക്കാൻ ഒരു ധൈര്യമുണ്ടോ? ബെത്‌ലെഹെം  അത് നൽകുന്നുണ്ട്. 

ഡിസംബർ 04, 2018

മതത്തിന്റെ ആത്മീയദിശാബോധം

സ്വന്തം മതവിശ്വാസങ്ങളെക്കുറിച്ച് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ വിചിന്തനത്തിനു വയ്ക്കുന്നത് നല്ലതാണ്.
മതത്തിന്റെ ചട്ടവട്ടങ്ങളെക്കുറിച്ചും, ആചാരരീതികളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ഉറപ്പായ അറിവും ബോധ്യവും പലർക്കുമുണ്ട്. എന്നാൽ മതത്തിന്റെ യഥാർത്ഥ ആത്മീയ ദിശാബോധം, ഉത്ഭവപ്രചോദനം, ആരംഭം മുതൽ ഇന്ന് വരെ ഒരു മതം കടന്നുവന്നതിനെക്കുറിച്ചുള്ള ചരിത്രബോധം, പല സാമൂഹികസാംസ്കാരിക പശ്ചാത്തലങ്ങളും എങ്ങനെ മതത്തെ വളർത്തി എന്നതിനെക്കുറിച്ചുള്ള കൃതജ്ഞതാബോധം, ചരിത്രത്തിന്റെ ഏടുകളിൽ മതം നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള അറിവും അതിലുള്ള ആത്മാഭിമാനവും, സ്വന്തം മതത്തിന്റെ ജീർണതയുടെ അധ്യായങ്ങൾ തുടങ്ങിയവ കൂടി ഉൾപ്പെട്ടെങ്കിലേ സ്വന്തം മതത്തിന്റെ സ്വത്വബോധം ഒരാൾക്ക് ലഭിക്കൂ.
അതേപോലെയുള്ള ചരിത്രവും വികാസവും സംഭാവനകളും മറ്റു മതങ്ങൾക്കും ഉണ്ടെന്ന തിരിച്ചറിവാണ് സ്വന്തം മതത്തിന്റെ ഉത്ഭവപ്രചോദനത്തിലേക്കുള്ള തുറവി. തെളിഞ്ഞ ബോധതലത്തിൽ ആ ദർശനം ലഭിക്കുന്നില്ലെങ്കിൽ ആശ്രയിക്കപ്പെടുന്ന മതം എത്രയോ പണ്ടേ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയേണ്ടിവരും.

ചരിത്രം മുഴുവൻ തിരഞ്ഞില്ലെങ്കിലും ഒരുകാര്യം സ്വയം ചോദിക്കുന്നത് നല്ലതാണ്: എന്താണ് എന്റെ മതത്തിന്റെ ആത്മീയദിശാബോധം? 

ഡിസംബർ 02, 2018

ഒരുക്കം: രൂപീകരണം രൂപാന്തരണവും

കൂടിക്കാഴ്ചയുടെയും കാത്തിരിപ്പിന്റെയും സമയമാണിത്
തിരിച്ചറിവിന്റെയും ഒരുക്കത്തിന്റെയും സമയമാണിത്

ഓരോ കൊച്ചു കുരുന്നിലും, പൂവിലും സകലത്തിലും ഒരു ക്രിസ്തുസന്ദേശമുണ്ട്
വെളിപ്പെടുത്തലിന്റെയും, എന്നാൽ ഇനിയും പൂർത്തിയാവേണ്ടതിന്റെയും

തന്നിൽ വെളിപ്പെടുത്തപ്പെട്ടതിനെ അറിയാൻ ഉള്ളിലേക്കും
മറ്റുള്ളവയിൽ വെളിപ്പെട്ടതിനെ അറിയാൻ മറ്റു സകലത്തിലേക്കും

ആ ഉൾകാഴ്ചയിലെ  തുറവിയാണ് വചനദർശനം.

രാജാക്കന്മാർ, പ്രവാചകന്മാർ, ജ്ഞാനികളും പരിശുദ്ധരുമായിരുന്ന സ്ത്രീപുരുഷന്മാർ
അവരിലും വെളിപ്പെട്ടു ജ്ഞാനം, കാലത്തിലും കാത്തിരിപ്പിലും

തന്നിൽ വെളിപ്പെടുത്തപ്പെട്ടതിനെ അറിയാൻ ഉള്ളിലേക്കും
മറ്റുള്ളവയിൽ വെളിപ്പെട്ടതിനെ അറിയാൻ മറ്റുള്ളവരിലേക്കും ...

നിശബ്ദനെടുവീർപ്പുകളിൽ സകലരിലും ഒരേ ദാഹം, രണ്ടു മാനം
maran atha നമ്മുടെ നാഥൻ വന്നുകഴിഞ്ഞു
marana tha നാഥാ വരേണമേ

രണ്ടു തലങ്ങളും ഒരുമിച്ചു നമ്മെ കൃപയിലേക്കുയർത്തുന്നു
എന്നിലുള്ള ക്രിസ്തുസാന്നിധ്യം അറിഞ്ഞിരിക്കുന്നു
അറിയാനുള്ളതിനായി ഞാൻ കാത്തിരിക്കുന്നു
എന്നിൽ പൂർത്തിയാകേണ്ടതോ, അതോ മറ്റുള്ളവരിൽ പ്രകടമായതോ ആവട്ടെ

ആനന്ദിക്കുന്നു, എന്നാൽ ഇനിയും ഒരുങ്ങാനുണ്ട്
ആഘോഷിക്കുന്നു,എന്നാൽ ഇനിയും അകതാരിൽ മാറേണ്ടതുണ്ട്

കൃപയില്ലാതെ, മാറ്റങ്ങളെ നേരിട്ടാൽ അത് നമ്മെ നടുക്കും ഭീതി നിറയ്ക്കും
ദുരന്തമാണെന്നു കരുതും, എല്ലാം അവസാനിക്കുന്നെന്നും
മാറ്റം, അറിയപ്പെടാനുള്ള ക്രിസ്തുസാന്നിധ്യം തുറന്നു തരുന്നുണ്ട്

ഒരുങ്ങിയിരിക്കുക, വചനസാന്നിധ്യം തിരിച്ചറിയാൻ
ഉള്ളിൽ, അപരനിൽ
പരിചിതമായതിൽ, പുറമെയുള്ളതിൽ (മതം, സംസ്കാരം, ചരിത്രം ...)
ഒരുക്കം രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യും

See also Advent: Rejoicing, yet still Preparing