Gentle Dew Drop

ഡിസംബർ 30, 2018

കാണാതായ തിരുക്കുടുംബം

സന്മനസുണ്ടാക്കുന്ന സമാധാനം ദൈവകൃപയോട് ആത്മാർത്ഥമായ പ്രതികരണങ്ങൾ നല്കാൻ നമ്മെ പ്രാപ്തരാക്കും, അങ്ങനെ ദൈവത്തിനു ഏറ്റം പരമമായ മഹത്വവും.
അത്തരം വലിയ ആത്മാർത്ഥതയാണ് ബെത്‌ലെഹെമിലെ  സാധാരണ കുടുംബത്തെ തിരുക്കുടുംബമാക്കിയത്. ദൈവാശ്രയബോധവും, കാത്തിരിക്കാനുള്ള ക്ഷമയും, നിർമല സ്നേഹവും അത്തരം സന്മനസുകളുടെ അടയാളങ്ങളാണ്.

വിശുദ്ധി ജനിക്കുന്നതും, വളരുന്നതും കുടുംബപശ്ചാത്തലത്തിലാണ്. ജനിച്ചുവളർന്ന അന്തരീക്ഷം ജീവിതവിശുദ്ധിക്ക് തനതായ മാനങ്ങൾ നൽകുന്നുണ്ട്. ഗൃഹാന്തരീക്ഷം ദേവാലയത്തിൽ നിന്നും തീർത്ഥസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഭക്തിയുടെ മറകളില്ലാതെ തീർത്തും പച്ചമനുഷ്യരായാണ് നമ്മൾ വീട്ടിൽ ഇടപെടുന്നത്. അവിടെ നീരസവും, പൊട്ടിത്തെറികളും, അകൽച്ചയും, ഒരുമയും, കോപവും അനുരാഗവും ഉണ്ട്. കാരണം, സ്വഭവനങ്ങളിൽ നമ്മളെല്ലാവരും ശിശുക്കളാണ്. ഇവയൊക്കെയും ഏതു തരത്തിൽ സ്വാഗതം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാനം. സ്വന്തമെന്ന ഭാവം, ആത്മാർത്ഥമായ തുറവി, ദൈവസാന്നിധ്യത്തിലുള്ള വിശ്വാസം എന്നിവ നമ്മുടെ സമീപനങ്ങളെ മൃദുലതയണിയിക്കും. കാണാതെ പോയ വെളിപാടുകൾ  പരസ്പരം കണ്ടെത്തുമ്പോളാണ് കുടുംബത്തിലെ ഓരോ ശിശുവും ജ്ഞാനത്തിലും പ്രായത്തിലും ദൈവമനുഷ്യ സംപ്രീതിയിലും വളരുന്നത്.

കുടുംബത്തിൽ വിശുദ്ധി പിറക്കുന്നെന്ന് മാത്രമല്ല, കുടുംബാന്തരീക്ഷത്തിൽ മാത്രമേ വിശുദ്ധി വളരുകയുള്ളു. കൃപയ്ക്കെതിരെ നിൽക്കുന്ന കയ്പുകളെ അലിയിച്ചു കളയേണ്ടത് കുടുംബബന്ധങ്ങളാണ്.  നൽകപ്പെട്ടിരിക്കുന്ന ഓരോരുത്തരുടെയും ജീവിതരഹസ്യങ്ങൾ അത്ഭുതങ്ങളാണ്. ഹൃദയത്തിൽ സംഗ്രഹിക്കാൻമാത്രം വിലയുള്ളവയാണവ. അവരുടെ നീറ്റലിലും ദേഷ്യത്തിലും രോഗത്തിലും ഏകാന്തതയിലും പോലും ഒരു വചനാംശമുണ്ട്. ഈ വെളിപാടുകൾ ദൂരെനിർത്തുന്നതുകൊണ്ടാണ് ഒറ്റക്കുനടന്നു തളരുന്നതും, നിരാശരാകുന്നതും, വിശുദ്ധസ്നേഹങ്ങളെ അകറ്റിക്കളയുന്നതും. ഇത്തരം അകൽച്ച നമുക്ക് നൽകുന്ന നീറ്റലുകളെക്കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് നമ്മൾ മടങ്ങേണ്ടത്. സ്വന്തമെന്ന ആഴം, അവിശ്വസ്തതയുടെ കയ്പുകൾപോലും അലിയിച്ചുകളയും.

ഭക്തിയുടെ ചിഹ്നങ്ങളും പ്രവൃത്തികളും ചിലപ്പോഴെങ്കിലും ഉള്ളിലെ കാപട്യങ്ങൾക്കു മറയാകുന്നുണ്ട്. ഭക്തിയെന്ന കാരണം കൊണ്ട് പരസ്പരം അകന്നുപോയ കുടുംബങ്ങളില്ലേ? ദൈവാശ്രയമില്ലാത്ത ഭക്തിപ്രകടനങ്ങൾ കുടുബങ്ങളെ ശൂന്യമാക്കുകയേയുള്ളു. ആത്മാർത്ഥമായ കരുതലാണ് ജീവനുള്ള ഭക്തി. ഹൃദയവിശുദ്ധിയാണത്, ജപക്രമങ്ങളല്ല. അപ്പോൾ ധൂപാർച്ചനയിലല്ല, പരസ്പരമുള്ള തെളിമയിലാണ് വിശ്വസ്തത; സ്വീകാര്യതയിലും, അലിവിലും, വിട്ടുവീഴ്ചയിലും ആരാധന തിളങ്ങുന്നുണ്ട്. പരിപാലനയിലും, കനിവിലും, പുഞ്ചിരിയിലും, രതിഭാവങ്ങളിലും ദൈവമുഖം വെളിപ്പെടുന്നുമുണ്ട്. അങ്ങനെയേ നമ്മുടെ പ്രാർത്ഥനകൾ ജീവിതസ്പർശമുള്ളവയും ആത്മാർത്ഥവും ആകുന്നുള്ളു. അതുകൊണ്ട്, എത്രയോ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ കുടുംബത്തിന്റെ പച്ചയായ ഭാവങ്ങളെ നാം സമീപിക്കേണ്ടിയിരിക്കുന്നു. അതിൽ സാധ്യമാകുന്ന കൃപാസ്പർശം നമ്മളെ ദൈവത്തിനു മുമ്പിൽ തുറന്നു വയ്ക്കും.
ലാസറിന്റെ കല്ലറക്കു മുമ്പിൽ  ദൈവമഹത്വത്തിനുവേണ്ടി കരയുന്നത് പെങ്ങളെന്ന ഒരു കുടുംബബന്ധമാണ്.  കുരിശിലെ മരണത്തിനുള്ള കരുത്തായത്, അരികെ നിന്ന അമ്മയുടെ സമർപ്പണത്തിലെ ആത്മാർത്ഥതയും. മോശയുടെ വാക്കുകൾക്ക് ബലം നൽകിയത് അഹറോനിലെ സഹോദരൻ, ദൈവം തരും മകനേ എന്ന് അബ്രാഹത്തെ വിങ്ങലോടെ പറയിച്ചത് ആ പിതൃത്വം. എലിസിബെത്തിനടുത്തേക്ക് ഓടിയെത്തുവാൻ മറിയത്തെ നയിക്കുന്നതും കുടുംബബന്ധം, മറിയത്തെ കേട്ടു മനസിലാക്കാൻ എലിസബെത്തിനു കഴിയുന്നതും അങ്ങനെതന്നെ.

നമ്മുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒരു തിരുക്കുടുംബ സാധ്യത ഉണ്ട്. കുറവുകളുണ്ടെങ്കിലും, വേദനകളും രോഗങ്ങളുമുണ്ടെങ്കിലും സന്മനസ്സുകളുടെ ഉടമയാവട്ടെ നമ്മൾ. അങ്ങനെ നമ്മിൽ ദൈവത്തിനു മഹത്വമുണ്ടാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ