Gentle Dew Drop

ജൂൺ 28, 2019

വിശ്വാസിയോ ആത്മീയ ഉപഭോക്താവോ?

വിശ്വാസിയോ ആത്മീയ ഉപഭോക്താവോ?
നീ എന്താഗ്രഹിക്കുന്നു?

വിശ്വാസിയാകണോ?
ദൈവത്തിൽ ആശ്രയിക്കുക,
ആത്മാർത്ഥമായി ജോലി ചെയ്യുക
വിശ്വസിക്കുക, ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കുക.

ആത്മീയ ഉപഭോക്താവാകണോ?
ആവശ്യം പറയുക
supply according to the demand.
- ആത്മീയ മാർക്കറ്റ്: worship industry, spiritual consumerism, spiritual tourism

ഉത്പന്നങ്ങളിൽ കൃത്രിമത്വം കണ്ടുതുടങ്ങി
- ഞങ്ങൾ അത് വിറ്റില്ലല്ലോ, ഞങ്ങൾ അങ്ങനെ പറഞ്ഞില്ലല്ലോ

പെരുന്നാൾ കടകൾ ആർക്കു ഗ്യാരന്റി നൽകും?
പെരുന്നാൾ കമ്മിറ്റിക്കാരോ ?

- നിങ്ങൾ എവിടെ നിന്ന് എന്ത് വാങ്ങി എന്ന് ഞങ്ങൾക്ക് അറിയില്ല
വില്പനക്കാരെക്കുറിച്ച് ഞങ്ങൾക്ക് അറിവ് പോലും ഇല്ല
______________________

- വ്യാജ വാഗ്ദാനങ്ങളിലും, വിവരണങ്ങളിലും, വ്യാഖ്യാനങ്ങളിലും വഴിതെറ്റിക്കപ്പെട്ടവർ വഞ്ചിക്കപ്പെട്ടവർ

ജനപ്രിയതയുടെ സ്വാർത്ഥമോഹങ്ങൾക്ക് പ്രഘോഷണവേദികൾ ഉപയുക്തമായപ്പോൾ,
ആരുടെയൊക്കെയോ ബുദ്ധിശൂന്യമായ സങ്കൽപ്പങ്ങൾ ദൈവജനത്തിനു ആത്മീയവഴികളായപ്പോൾ

വേദനകൾ...

See also Why did I Pay When It Was Free? Are we in a (religious) super market?

ജൂൺ 27, 2019

ക്രിസ്തു, ബലി, കൂടാരം

ക്രിസ്തു കൂടാരത്തിനു പുറത്തു വച്ച് സഹിച്ചു

തിരശീലയുടെ നിഗൂഢതകളിലോ
കുന്തുരുക്കത്തിന്റെ പരിമളതയിലോ അല്ല
പച്ചമനുഷ്യന്റെ തെളിമയുള്ള വികാരങ്ങൾക്ക് നടുവിൽ

പരിഹാസം, നിന്ദനം, വിലാപം, ഹൃദയത്തകർച്ച

ബലിക്കല്ലുമായി സ്വയം ബന്ധിച്ച് തിരശീലക്കുള്ളിൽ ചുറ്റിക്കറങ്ങുകയാണ് ബലിയെന്ന് ആരൊക്കെയോ പറഞ്ഞു.
"പുറത്തു സഹിച്ചവൻ ദൈവവിരോധിയാണ്."

'ദൈവം' തിരശീലക്കുള്ളിലാവാം,
ക്രിസ്തു ആ വാക്ക് ചുരുക്കമായല്ലാതെ ഉപയോഗിച്ചിട്ടില്ല
കരുണ, ദയ, പരിപാലന, സഹാനുഭൂതി തുടങ്ങിയവയാണ് അതിന്റെ യഥാർത്ഥ ഭാവം
ക്രിസ്തു ജീവിച്ചതും പറഞ്ഞതും അതൊക്കെയാണ്, അത് കൊണ്ടാണ് അവൻ ദൈവവിരോധിയായത്.

ബലി ഒരു ജീവിതശൈലിയാണ്.

ബലിക്കല്ലുകൾ തിരികല്ലുകളാവാതിരിക്കട്ടെ.

ക്രിസ്തു ജീവിക്കുന്നു എന്നതിനാൽ ജീവിക്കുന്ന യാഥാർത്ഥ്യമാണ് വിശുദ്ധ കുർബാന. അപ്പത്തിൽ ഒതുങ്ങി നില്കാതെ ആ ക്രിസ്തുചൈതന്യം നമ്മിലേക്കും വരുമ്പോഴേ കുർബാന അർത്ഥപൂര്ണമാകുന്നുള്ളു. ക്രിസ്തുവിന്റെ കൗദാശികസാന്നിധ്യം ആ അപ്പത്തിൽ കാണുന്ന നമുക്ക്, ക്രിസ്തുവിന്റെ മൗതികശരീരമായ നമ്മുടെയും സാന്നിധ്യം ആ അപ്പത്തിൽ കാണാൻ കഴിയണം. ഈ സമൂഹസാന്നിധ്യം കൂടി ദിവ്യബലിയിൽ ഉൾച്ചേരുന്നുണ്ടെങ്കിലേ ദിവ്യബലിയിലും ആരാധനയിലുമുള്ള നമ്മുടെ ആത്മാർത്ഥത വെളിപ്പെടുന്നുള്ളു. വിഭജിക്കപ്പെടുന്ന ക്രിസ്‌തുശരീരത്തിന്റെ വേദന, വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവത്തിന്റെ അതിഭൗതികമായ ഒരു ഓർമ്മ എന്ന രീതിയിൽ മാത്രം കാണുന്നതിൽ, നമ്മെ അതിനോട് യോജിപ്പിച്ചു നിർത്താനുള്ള ശ്രമമില്ല. ക്രിസ്തു ഇന്ന് ജീവിക്കുന്ന വിശ്വാസിസമൂഹം കൂടി ആ അപ്പത്തിൽ ജീവിക്കുന്നുണ്ട്. ആ അപ്പം ഒരു പ്രതിഫലനമാവണം, ഐക്യത്തിന്റെയും വിയോജിപ്പിന്റെയും, വേദനയുടെയും സമാധാനത്തിന്റെയും.

ആരാധ്യവസ്തുവാക്കപ്പെടുവാനല്ല ക്രിസ്തു വിശുദ്ധകുർബാന സ്ഥാപിച്ചത്, മറിച്ച് ആ സത്യം ജീവിക്കുവാനാണ്. ആത്മാർത്ഥമായ ആത്മശോധന ഈ വെളിപാടിന് ആവശ്യവുമാണ്. അല്ല എങ്കിൽ നമ്മൾ തന്നെ പീഡിപ്പിക്കുന്ന ക്രിസ്തുവിനെയാണ് ആരാധിക്കുവാനായി നമ്മൾ സമീപിക്കുന്നത്. കപടതകളെ വിശുദ്ധപരിവേഷം നൽകി അലങ്കരിക്കാൻ വേണ്ടവിധം നമ്മൾ പഠിച്ചുകഴിഞ്ഞു എന്നാണ് തിരിച്ചറിവ്. ഉപയോഗിക്കപ്പെടുന്ന നല്ല വാക്കുകളാണ് പാരമ്പര്യം, വിധേയത്വം, അച്ചടക്കം, സഭാസ്നേഹം തുടങ്ങിയവ. ഇവയുടെ പുറംമോടിയിൽ നീറ്റിയെടുക്കപ്പെടുന്നത് സ്വാർത്ഥതയും വെറുപ്പും പ്രതികാരേച്ഛയും. ക്രിസ്തു അപമാനത്തോടെ കൊല്ലപ്പെടുന്നത് ഇങ്ങനെയാണ്. ആരാധിക്കപ്പെടുന്നവരുടെ കൈകളിലൂടെ നിഷ്കരുണം കൊല്ലപ്പെടുന്ന ക്രിസ്തു. യാന്ത്രികമായിപ്പോകുന്ന അനുദിനബലികളും ആരാധനകളും ദ്രവിക്കുന്ന സമൂഹങ്ങളെയാണ് നമുക്ക് നൽകുന്നത്. അരളിക്കായുടെ വലുപ്പം കൂടി വരികയും, ഭക്തക്രിയകൾക്കായുള്ള സമയം ദീർഘിക്കുകയും, എന്നാൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുസമാനമായി തീരാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്. ദേവാലയത്തിലെ അൾത്താരയിൽ പൂജിതമാകുന്ന അപ്പത്തിലെ ദിവ്യസാന്നിധ്യം നമുക്ക് കൃപയുടെ സ്രോതസായി മാറുന്നത് ആ ബലിയുടെ മനോഭാവം ജീവിതങ്ങളിലേക്കു കൂടി കൊണ്ടുവരുന്നതിലൂടെയാണ്.

വിശുദ്ധകുർബാനയിലൂടെയാണ് നിരവധിയായ അനുഗ്രഹങ്ങൾ ഇനിയുള്ള സമയങ്ങളിൽ ദൈവം ചൊരിയുവാൻ ആഗ്രഹിക്കുന്നതെന്ന ദർശനങ്ങൾ, അനുഷ്‌ഠാനങ്ങളുടെ തീവ്രത ജ്വലിപ്പിക്കാനാവരുത്. ക്രിസ്തു ബലിയായതും അപ്പത്തിൽ സന്നിഹിതനായിരിക്കുന്നതും പൂജ്യവസ്തുവാകനല്ല ഒരു ജീവിതബലിയുടെ മാതൃകയാകാനാണ്.

ജൂൺ 11, 2019

രക്ഷ

രാജവാഴ്ചയുടെ അധികാരചിഹ്നങ്ങളും മുദ്രാവാക്യങ്ങളും മേൽക്കോയ്മ സ്ഥാപിച്ച് ആധിപത്യം ഉറപ്പിക്കുമ്പോൾ, ക്രിസ്തു തന്നെക്കുറിച്ചും താൻ പകർന്നു നൽകുന്ന രക്ഷയെക്കുറിച്ചും അത്തരം ഒരു സമീപനരീതി സ്വീകരിച്ചിട്ടേയില്ല. ക്രിസ്തു, കുരിശ് , 'ക്രിസ്തു ഏകരക്ഷകൻ' എന്ന ഏറ്റുപറച്ചിൽ അത്തരം ആധിപത്യങ്ങളെ അർത്ഥം വയ്ക്കുമ്പോൾ അത് ക്രിസ്തുദർശനത്തിൽനിന്നു മാറി നമ്മുടെ തന്നെ ഉൾമോഹങ്ങളെ  കാണിക്കുന്നുണ്ട്. ക്രിസ്തുവും, ക്രിസ്തു തുറന്നു തന്ന രക്ഷയും, വ്യക്തിയും യാഥാർത്ഥ്യവും എന്നതിലുപരി ബിംബിതമാക്കപ്പെടുന്ന ചില ആദർശങ്ങളായി അവിടെ രൂപാന്തരപ്പെടുന്നുണ്ട്. ക്രിസ്തു ഏകരക്ഷകൻ എന്ന സത്യത്തിൽ 'മറ്റാരിലും രക്ഷയില്ല' എന്ന ആവിഷ്കരണം ഒന്നൊന്നായി മറ്റെല്ലാറ്റിനേയും മാറ്റി നിർത്താൻ നിർദ്ദേശിക്കുമ്പോൾ, 'ക്രിസ്തു രക്ഷാദായകൻ' എന്നത്  വിസ്തൃതവും കൂടുതൽ ഉൾകൊള്ളുന്നതുമാണ്. അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യർക്ക് പ്രകാശമായിരുന്നു എന്ന് യോഹന്നാന്റെ വാക്കുകൾ അങ്ങനെ ഒരു വാതിൽ തുറക്കുന്നുണ്ട്. രക്ഷ, വീണ്ടെടുപ്പ് ... ജീവദായകത്തിന്റെ പല മാനങ്ങളാണ്. അവിടെ ഏകജീവദായകനാണ് ക്രിസ്തു. മനുഷ്യാവതാരത്തിനും മുമ്പ് തന്നെ വചനരൂപിയായിരുന്ന ക്രിസ്തു ജീവദായകനാണ്. ആ പ്രക്രിയകളെക്കുറിച്ച് ഒരുവേള ധ്യാനിച്ചിട്ടുവേണം ക്രിസ്തുവിന്റെ രക്ഷയെ മുദ്രാവാക്യമാക്കേണ്ടത്. ജനിതക പരിണാമങ്ങളിലും, സാംസ്കാരികരൂപാന്തരങ്ങളിലും, സാമൂഹികവളർച്ചയിലും ക്രിസ്തുവിൽനിന്നു പുറപ്പെടുന്ന ജീവാംശമുണ്ട്. ക്രിസ്തുവില്ലാതെ ജീവനും വെളിപാടുമില്ല. മാംസരൂപമെടുക്കുന്നതിനു മുമ്പുതന്നെ ഈ ജീവൻ രക്ഷാദായകമായിത്തന്നെ വെളിപ്പെട്ടിട്ടുമുണ്ട്. അവനിലാണ് ജീവൻ. മേൽക്കോയ്മ ഉറപ്പിക്കേണ്ട ആവശ്യം ക്രിസ്തുവിനില്ല. അവനിലാണ് സകലതും ആയിരിക്കുന്നതും, ചരിക്കുന്നതും, ചലിക്കുന്നതും. പലരും, പല കാലങ്ങളിൽ പല രീതിയിൽ ആ ജീവതത്വത്തെ അറിഞ്ഞിട്ടുണ്ട്, വഴിയെന്നും, ധ്വനിയെന്നും, വചനമെന്നും, മൈത്രിയെന്നും, ജ്ഞാനമെന്നും ധ്യാനിച്ചിട്ടുമുണ്ട്. അത്തരം പ്രചോദനങ്ങളിലേക്കുകൂടി ഹൃദയം തുറക്കാതെ, ബിംബിതമാക്കപ്പെടുന്ന 'ക്രിസ്തുരക്ഷ'യിൽ തലമുറകളെ മുമ്പോട്ട് നയിക്കാനുള്ള ജീവസ്പന്ദനങ്ങൾ ഉണ്ടാവില്ല. ഇതുൾക്കൊളളാനായെങ്കിലേ ക്രിസ്തുവിൽ ഏകശരീരമായ സഭയെയും, അതിന്റെ കാതോലിക സ്വഭാവത്തെയുംകുറിച്ചുള്ള ധാരണകൾക്കും വ്യക്തതയുണ്ടാകൂ.
ഒരു മതചിന്തയും, വ്യക്തിസഭയും, വിശ്വാസവും സ്വയം മാറി നിന്നുകൊണ്ട് വളർത്തപ്പെടുന്നില്ല. ഓരോ വിശ്വാസവും സംസ്കാരവും അതിന്റേതായ ഉൾകാഴ്ചകളും പ്രചോദനങ്ങളും ദർശനങ്ങളും പകർന്നുനല്കുന്നതിനോടൊപ്പം, പ്രാപഞ്ചികമായ തീർത്ഥാടനസമൂഹത്താൽ പഠിപ്പിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സമഗ്രതയിലാണ് കൃപയും ക്രിസ്തുചൈതന്യവും പ്രവർത്തിക്കുന്നത്. അപ്പോഴേ അത് കാതോലികവും ജീവദായകവുമാകൂ.

ജൂൺ 06, 2019

ദൈവത്തിന്റെ പ്രവൃത്തികൾ

ദൈവകൃപയോ പരിശുദ്ധാത്മാവിന്റെ ഇടപെടലുകയോ ഓരോരുത്തരിലെയും വ്യക്തിസ്വഭാവത്തിലെ സവിശേഷതയനുസരിച്ചാണ് അവരിൽ പ്രവർത്തിക്കുന്നത്. വ്യക്തിയും കൃപയും തമ്മിൽ സജീവവും സക്രിയവുമായ സമ്പർക്കങ്ങൾ നടക്കുമ്പോഴേ ഓരോരുത്തരിലേയും ദൈവഹിതം പൂർത്തിയാകൂ. അത്തരത്തിൽ നിവർത്തിയാക്കപ്പെടുന്ന പ്രവൃത്തികൾ ദൈവഹിതം തന്നെയെന്നും സാരം.

സ്വാഭാവികമായ പ്രചോദനങ്ങളിൽ നിന്നാവില്ല എല്ലാവരും അവരവരുടെ തൊഴിൽമേഖലകളിലുള്ളത്. സ്വായത്തമാക്കിയ കഴിവുകളിലൂടെയാണെങ്കിലും നമ്മുടെ ആത്മാർത്ഥതയിലും അർപ്പണമനോഭാവത്തിലും ദൈവകൃപ പ്രവർത്തിക്കുക തന്നെ ചെയ്യും.

ഒരു വസ്തുവിൽ മാത്രം ദൈവത്തിന്റെ സകല നന്മകളും പ്രകടമാക്കാൻ കഴിയാത്തതുകൊണ്ടാണ് വൈവിധ്യങ്ങളിൽ സൃഷ്ടി വെളിപ്പെടുന്നത്. അതുപോലെ തന്നെ ഒറ്റ പ്രവൃത്തിയിൽ ദൈവപ്രവൃത്തിയുടെ തരവും തോതും ആഴവും പ്രകടമാവാത്തതുകൊണ്ടാണ് വിഭിന്നങ്ങളായ പ്രവൃത്തികളുടെ നൈപുണ്യം നമ്മിലും ദൈവം പലരിലായി പകർന്നു നൽകിയത്. അങ്ങനെ നന്മയും പരസ്പരാശ്രയത്വവും ഉൾച്ചേരുന്ന പ്രവൃത്തികളെല്ലാം ദൈവത്തിന്റെ പ്രവൃത്തികൾ തന്നെയാണ്.

മതം, ഭക്തി, ആരാധനാലയങ്ങൾ മുതലായവയെ മാത്രം ബന്ധപ്പെടുത്തി ദൈവപ്രവൃത്തികളെ മനസിലാക്കുന്നത് ഉചിതമല്ല.'ഞാൻ ദൈവത്തിന്റെ പ്രവൃത്തികൾ' ചെയ്തപ്പോൾ ദൈവം എന്നെ അനുഗ്രഹിച്ചു, 'ദൈവവേലക്കായി' ഇറങ്ങിത്തിരിക്കുന്നു എന്നൊക്കെയുള്ള 'അതിമഹത്തരമായ' തലക്കെട്ടുകൾക്കടിയിൽ മതവും മതഗ്രന്‌ഥങ്ങളും  മാത്രം ഉൾപ്പെടുന്ന പ്രവൃത്തികളാകുമ്പോൾ വികലമായ കാഴ്ചപ്പാടുകളെ അവ തുറന്നു വയ്ക്കുന്നുണ്ട്. ഏറ്റവും സ്വാധീനമുള്ള 'ആത്മീയ'മാധ്യമങ്ങൾ  പോലും ഇത്തരം സമീപനം ദൃഢീകരിക്കുമ്പോൾ സാർവത്രികമായ ദൈവവിളിയെയും ജീവിതത്തിന്റെ പ്രതിബദ്ധതയുടെ ആന്തരികവിശുദ്ധിയേയും അവ ഒരുപാടു ചുരുക്കിക്കളയുന്നു എന്നതാണ് സത്യം. വിശ്വസുന്ദരി സന്യാസിനിയാകുമ്പോഴും, ലോകപ്രസിദ്ധ ഫുട്ബോൾ കളിക്കാരൻ വൈദികനാകുമ്പോഴും മാത്രമല്ല മനുഷ്യർ ദൈവവഴിയേ നടക്കുന്നത്. സന്യാസവും പൗരോഹിത്യവുമെന്നപോലെ തന്നെ കാർഷികവേലയും അധ്യാപനവും, ആതുരസേവനവും, ....... ദൈവവഴികളാണ്. അവയെല്ലാം ത്യാഗം ആവശ്യപ്പെടുന്നുമുണ്ട്. സന്യാസവും പൗരോഹിത്യവും ധ്യാനകേന്ദ്രങ്ങളിലെ ശുശ്രൂഷയും  ....  ദൈവപ്രവൃത്തികളും, മറ്റു പ്രവർത്തനമേഖലകൾ ലോകവഴികളും ആണെന്ന് ധരിച്ചു വയ്ക്കുന്നത് ദൈവഹിതത്തിനെതിരായ വ്യാഖ്യാനങ്ങളാണ്.

സുവിശേഷം വാക്കുകളിൽ ഒതുങ്ങുമ്പോൾ അത് ഒരു വിവാഹപ്പന്തലിലെ അലങ്കാരങ്ങൾ പോലെയേ ആകുന്നുള്ളു.ആവേശം അതിശയം തിളക്കം എല്ലാം ഉണ്ട്, അലങ്കരിക്കുന്നവർക്കും കാണുന്നവർക്കും. സുവിശേഷം നിത്യേനയുള്ള ഭക്ഷണത്തിലെ ഉപ്പുരസം പോലെയാവണം, അത് ഒരു ദിവസത്തേക്കുള്ള ആകർഷണമല്ല, പതിയെ നമ്മെ ബലപ്പെടുത്താനുള്ളതാണ്. അത് സമഗ്രമായി പ്രവർത്തിക്കുന്ന പല ഘടകങ്ങളുടെ ഫലമാണ്. മതപ്രസംഗങ്ങളിൽ സുവിശേഷം കുറഞ്ഞുവരികയാണ്. നല്ല വാക്കുകൾ, നല്ല ഉദാഹരണങ്ങൾ, കരുതലുകളുടെ നിമിഷങ്ങൾ .... നമ്മെ സുവിശേഷം അറിയിക്കട്ടെ. പല ദൈവപ്രവൃത്തികൾ നമ്മെ ഏകോപിപ്പിക്കട്ടെ. 

ജൂൺ 04, 2019

പ്രാർത്ഥിക്കണമെന്നുണ്ടെങ്കിലും .... എന്തോ...

ആരെങ്കിലും പറയുന്ന നിർവ്വചനങ്ങൾ നമ്മുടെ പ്രാർത്ഥനാനുഭവങ്ങളെ വിശദീകരിക്കുന്നുണ്ടാവില്ല. ആരെങ്കിലുമൊക്കെ പറയുന്നതുപോലെ പ്രാർത്ഥിക്കാൻ നമുക്ക്  കഴിഞ്ഞെന്നും വരില്ല. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാർത്ഥന എന്ന് ചിലപ്പോൾ നമ്മൾ പറയാറുണ്ട്. ഹൃദയം ദൈവത്തിലേക്കുയർത്തുന്നതാണ് പ്രാർത്ഥനയെന്നും പറയാറുണ്ട്. എങ്കിലും അനിർവചനീയമായ ഒരു രഹസ്യം തന്നെയാണ് പ്രാർത്ഥന.

പ്രാർത്ഥന ഒരു വ്യക്തിബന്ധമാണ്. ഓരോ ബന്ധവും വ്യത്യസ്തമാണെന്നത് പോലെതന്നെ ഓരോരുത്തരുടേയും പ്രാർത്ഥനയും വ്യത്യസ്തമാണ്.
ബന്ധങ്ങളിലെ ചില അടിസ്ഥാന മനോഭാവങ്ങൾ പ്രാർത്ഥനയിലും അനിവാര്യമാണ്. ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കപ്പെടും, തന്റെ സാന്നിധ്യം മറ്റെയാളെ സന്തോഷിപ്പിക്കും എന്നൊക്കെയുള്ള ഉറപ്പിലേക്കാണ് നമ്മൾ  സ്വാതന്ത്യത്തോടെ കടന്നു ചെല്ലുന്നത്. ദൈവത്തെ സമീപിക്കുമ്പോഴും ഈ സ്വാതന്ത്ര്യമില്ലാതെയുള്ള ഒന്നും പ്രാർത്ഥനയല്ല. നമ്മൾ ദൈവത്തെ സമീപിക്കുമ്പോളെന്ന പോലെ, ദൈവത്തിന്റെ നിരന്തര സാന്നിധ്യം നമുക്ക് അനുഭവിക്കാനും ഈ സ്വാതന്ത്ര്യം അത്യാവശ്യമാണ്. പ്രാർത്ഥന അനുഭവമാകുന്നില്ലെങ്കിൽ, ഫലം കാണുന്നില്ലെങ്കിൽ ആദ്യം പരിശോധിക്കേണ്ടത് ഈ വ്യക്തിബന്ധത്തിലെ ആഴത്തെക്കുറിച്ചാണ്.

നമ്മെ കേൾക്കുവാനായി കാത്തിരിക്കുന്ന വ്യക്തിയിലേക്കാണ് നമ്മൾ ഓടിയെത്തുന്നത്. സ്നേഹത്തിന്റെ ദൃഢത, വിഷമങ്ങളുടെ തേങ്ങൽ, പരാതികളുടെ ഭാരം, പലവിധം ഏറ്റുപറച്ചിലുകൾ തുടങ്ങിയവയൊന്നും വാക്കുകളുടെ അനിവാര്യത ആവശ്യപ്പെടുന്നില്ല. ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും നമ്മെ മനസിലാക്കുന്ന ഒരു സാന്നിധ്യമാണ്  നമ്മൾ തേടുന്നത്, അതു തന്നെ നമുക്ക് ഒരു സാന്ത്വനസാന്നിധ്യവും ബലവുമാണ്. സ്വീകാര്യതയോടെ, ക്ഷമയോടെ കേൾക്കുമെന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് നമ്മൾ ഉള്ള് തുറക്കുന്നത്.  എന്നെ അറിയുന്നു എന്ന ബോധ്യം ആണ് ഹൃദയം തുറക്കാനായുള്ള വിശ്വാസം. പരിഭവങ്ങളിൽ നിന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്യം പോലും ആ തുറവിയിലുണ്ട്. (അവൻ/അവൾ ) എന്റെ കൂടെയുണ്ട് എന്റെ കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട്, അറിയുന്നുണ്ട്, തളർച്ചയും തകർച്ചയും പരിഗണിക്കപ്പെടുന്നുണ്ട് എന്നിങ്ങനെയുള്ള അവബോധങ്ങളാണ് ബന്ധങ്ങളിലെന്നപോലെ പ്രാർത്ഥനയിലും രുചി പകരുന്നത്. തേങ്ങലുകൾ ആശ്വസിപ്പിക്കപ്പെടുകയും,  ഭയം മാറി ബലം നിറയുകയും, പ്രകടിപ്പിക്കാനാകുന്നില്ലെങ്കിലും മനസിലാക്കപ്പെടുകയും ചെയ്യുന്ന  അനുഭവങ്ങൾ എല്ലാം ബന്ധങ്ങളിലെന്നപോലെ പ്രാർത്ഥനയിലേയും യാഥാർത്ഥ്യമാണ്. ഉദാത്തമെന്നോ അധമമെന്നോ നമ്മൾ കരുതുന്ന വികാരങ്ങൾ ദൈവത്തിനു മുമ്പിൽ തുറന്നു വയ്ക്കാൻ കഴിയുക എന്നതാണ് ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥന. ഏകാന്തതയോ മടുപ്പോ വിരസതയോ, വേദനയോ ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലോ, ആസക്തികളോ കോപമോ വെറുപ്പോ എന്തുമാവട്ടെ ആ വിങ്ങലുകൾ ദൈവത്തിനു മുമ്പിൽ തുറക്കപ്പെടണം. അതുപോലെ തന്നെ സന്തോഷങ്ങളും...

ഞാൻ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന വലിയ ഉറപ്പാണത്. അത് ഏതെങ്കിലും വ്യവസ്ഥകളുടെ പൂർത്തീകരണത്തിന് ശേഷമല്ല, അല്ലാതെ തന്നെ ഞാൻ സ്നേഹിക്കപ്പെടുന്നുണ്ട്. അകമേയില്ലാത്ത വികാരങ്ങളുടെ പ്രകടനങ്ങൾ പുറമേ അലങ്കാരമാക്കുന്നത് യാഥാർത്ഥബന്ധങ്ങൾ അല്ല, അത്തരം പ്രകടനങ്ങൾ ബന്ധങ്ങളെ വളർത്തുന്നുമില്ല. ഹൃദയബന്ധത്തിൽ ഉറപ്പില്ലാത്തപ്പോഴാണ് നമ്മൾ  സംശയിക്കുന്നത്; എന്നെ ഇഷ്ടമാകുമോ, സ്വീകരിക്കുമോ, ഇഷ്ടപ്പെടുത്താൻ എന്തെല്ലാം ചെയ്യേണ്ടി വരും...   പ്രാർത്ഥനയിലും അതുപോലെതന്നെയാണ്. പാലിക്കപ്പെടേണ്ട നിബന്ധനകളുടെ പട്ടിക നിരത്തിവച്ചുകൊണ്ടല്ല ഒരു ബന്ധം വളരുന്നത്.  ബന്ധത്തിന് ആഴമില്ലെങ്കിൽ നമ്മുടെ സമീപനങ്ങളും വികലമാകും. പരസ്പരം അറിയുന്നതിലൂടെയേ പാലിക്കപ്പെടേണ്ടേ ഇഷ്ടാനിഷ്ടങ്ങൾ നമുക്ക് മനസിലാക്കാനാകൂ. ഒരു പക്ഷെ പൂർണ്ണമായല്ലെങ്കിലും നമുക്കും സ്നേഹിക്കാൻ കഴിയും  ഉറപ്പാണ്, സ്നേഹിക്കാൻ കഴിയാതാകുന്നുണ്ടെങ്കിൽ, സ്നേഹത്തിന്റെ ഉറപ്പിൽ നിന്ന് ലഭിക്കുന്ന പരസ്പര വിശ്വാസത്തിൽനിന്നു മാത്രമേ അത് തുറന്നു പറയുവാനും നമുക്ക് കഴിയൂ. അനാവശ്യമായി നമ്മൾ വളർത്തിയെടുക്കുന്ന കുറ്റബോധം അയോഗ്യഭാവം നമുക്കുള്ളിൽ രൂപപ്പെടുത്തിയിടുന്നുണ്ട്. ദൈവം നമ്മെ അറിയുന്നുവെങ്കിലും അവിടുത്തേക്ക്‌ മുമ്പിൽ തുറക്കാൻ പറ്റാത്ത നിസ്സഹായവസ്ഥയെ, ആ അകൽച്ച കൊണ്ടുള്ള വേദനയുടെ തിരിച്ചറിവിനെയാണ് പശ്ചാതാപമെന്നൊക്കെ വിളിക്കേണ്ടത്. 

സ്വീകരിച്ച നന്മകളെ ഓർത്ത് പ്രാർത്ഥനകളിൽ ഒരു കൃതജ്ഞതാഭാവം അത്യാവശ്യമായി ഉൾച്ചേരുന്നതുകൊണ്ട്  അത് പരസ്പരാശ്രയത്വം  കൂടി പ്രചോദിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ എത്രയോ മാധ്യമങ്ങളിലൂടെ വ്യക്തികളിലൂടെ, വസ്തുക്കളിലൂടെ, സാഹചര്യങ്ങളിലൂടെയാണ് ആശ്വാസവും, സാന്ത്വനവും, വളർച്ചയും, പാഠങ്ങളും നമുക്ക് ലഭിച്ചത്! പ്രാർത്ഥനയിൽ നിയോഗങ്ങൾക്കും, പ്രതീക്ഷകൾക്കുമൊപ്പം വിനീതരായി മറ്റുള്ളവരിലേക്ക് കൂടി ഒരു തുറവി വേണ്ടത് ദൈവേഷ്ടം തന്നെയാണെന്നതാണ് ഇതിന്റെ അർത്ഥം.

ദൈവബന്ധത്തിൽനിന്നുള്ള ആത്മഭാവമാണ് പ്രാർത്ഥനയെങ്കിൽ, നമ്മൾ ഒരിക്കലും പ്രാർത്ഥിക്കുന്നത് ഒറ്റക്കല്ല. വലുതോ ചെറുതോ ആയ ഏതു പ്രാർത്ഥനയുമാവട്ടെ ക്രിസ്തുവിൽ ഒന്നായിരിക്കുന്ന ശരീരത്തിലെ അംഗങ്ങളായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. വ്യക്തിപരമായ ഒരു ആവശ്യം തുറന്നുപറഞ്ഞുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിലും ശരീരം മുഴുവനായിട്ടാണ് അത് ആശിക്കുന്നത്. യേശുവിന്റെ നാമത്തിൽ എന്നൊക്കെ പറയുമ്പോൾ ഈ ഏകത കൂടി അർത്ഥമാക്കുന്നുണ്ട്. സ്വന്തം ആഗ്രഹങ്ങൾ ഏറ്റവും തീവ്രമായി ഉണർത്തുമ്പോഴും പൊതുനന്മക്കായുള്ള നമ്മുടെ തുറവി ക്രിസ്തുവിലുള്ള നമ്മുടെ ഐക്യത്തിന്റെയും, സമർപ്പണത്തിന്റെയും അടയാളമാണ്. പ്രാർത്ഥിച്ചത് ലഭിച്ചു എന്ന് പറയുമ്പോഴും, ലഭിച്ചില്ല എന്ന് പരാതിപ്പെടുമ്പോഴും ഈയൊരു തലം കൂടി മനസ്സിൽ വെക്കുന്നത് നല്ലതാണ്.  Storming the heavens എന്നൊക്കെ കേൾക്കുമ്പോൾ ആവേശകരമാണ്. എന്നാൽ നമ്മുടെ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കേണ്ട, ജനക്കൂട്ടത്തിന്റെ ആരവങ്ങളിൽ സ്വാധീനിക്കപ്പെടുന്ന ഏതോ ഐതിഹ്യദേവന്മാരുടെ സാദൃശ്യം  ദൈവത്തിന് കൊടുക്കുന്നുണ്ട്. സ്വകാര്യലാഭങ്ങളും, എളുപ്പവിദ്യകളും, പരിഹാരമാർഗ്ഗങ്ങളും ആയി മാറ്റപ്പെടുന്ന പ്രാർത്ഥനകൾ നമ്മുടെ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നുണ്ട്. ഫലപ്രാപ്തിക്കുവേണ്ടി കുറേക്കൂടി ആളുകളെ കൂട്ടണം, പ്രാർത്ഥന ശക്തമാക്കണം എന്നൊക്കെ പറയുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ  എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അത് കാണിച്ചുതരുന്നുണ്ട്. 'പ്രാർത്ഥനകൾ' കാര്യപ്രാപ്തിക്കും അത്ഭുതപ്രവർത്തികൾക്കുമുള്ള മാധ്യമങ്ങളായി ചുരുങ്ങുമ്പോൾ അത് നമ്മുടെ ദൈവബന്ധവും വികലമാക്കുന്നുണ്ട്.അത്തരം അനാരോഗ്യകരമായ ബന്ധങ്ങൾ ആത്മീയമായി  പരിശീലിക്കുന്ന നമ്മുടെ ജീവിതബന്ധങ്ങളും അങ്ങനെ മാറിപ്പോകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. "ഞാൻ നിന്റെ കൂടെയുണ്ട്" എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ വാഗ്ദാനം. ഈ വാഗ്ദാനത്തെ കാര്യമായെടുക്കാതെ, നമ്മുടെ പ്രത്യേക ഇഷ്ടങ്ങൾക്ക് യോജിച്ച 'വാഗ്ദാനങ്ങളെ' തേടിപ്പിടിച്ച് അവയുടെ പൂർത്തീകരണം കാത്തിരിക്കുന്നതിൽ ദൈവബന്ധത്തിന്റെ മൂല്യമില്ല. അങ്ങനെയുള്ള 'name and claim' അസ്ഥാനത്താണ്.

പ്രാർത്ഥന വാക്കുകൾ  കൂട്ടിച്ചേർത്ത സൂത്രവാക്യങ്ങളോ വിശേഷശക്തിയുള്ള മന്ത്രശകലങ്ങളോ അല്ല. എന്ത് പ്രാർത്ഥിക്കണം എന്നതിനേക്കാൾ എങ്ങനെ പ്രാർത്ഥിക്കണം എന്നതാണ് പ്രധാനം.
പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നമുക്കുണ്ട്. വിശുദ്ധരുടെയും മറ്റും ആഴത്തിലുള്ള ധ്യാനങ്ങളിൽ  രൂപപ്പെട്ടിട്ടുള്ളവയാണവ. അത്തരം പ്രാർത്ഥനകൾ അവയിലെ വാക്കുകളിലൂടെ, ഏതുതരത്തിലാണ്  നമ്മെത്തന്നെ ഒരുക്കേണ്ടതെന്നു മാർഗ്ഗദർശനം നൽകുന്നുണ്ട്. അവയിലുൾക്കൊണ്ടിട്ടുള്ള സത്ഗുണങ്ങൾ, ദൈവകൃപക്ക് തടസമായി നിൽക്കുന്ന നിരാശ, വെറുപ്പ്, ദുഃഖം തുടങ്ങിയ ദുർവികാരങ്ങളെ മാറ്റി നമ്മെത്തന്നെ തുറന്നുതരും. ഇതിനെയാണ് വിടുതൽ, ചങ്ങല പൊട്ടുക, ബന്ധനങ്ങൾ അഴിയുക എന്നൊക്കെ നമ്മൾ പറയുന്നത്. നമ്മുടെ ചില മനോഭാവങ്ങൾക്ക് ആവശ്യമായ തിരുത്തലുകളും പ്രാർത്ഥനകൾ നൽകുന്നുണ്ട്. അത്തരത്തിൽ രൂപപ്പെടുന്ന തുറവിയിലൂടെയാണ് ദൈവകൃപ സ്വീകരിക്കപ്പെടുന്നത്. ചുരുക്കത്തിൽ, ഒരു പ്രാർത്ഥനയും പലതവണ ഉരുവിട്ടതുകൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവങ്ങളെ ദൈവകൃപക്കു നേരെ തുറക്കുന്നതിനനുസരിച്ചാണ് പ്രാർത്ഥന പൂർത്തീകരിക്കപ്പെടുന്നത്, ഫലമണിയുന്നത്.

പ്രാർത്ഥന എന്നത് ഒരു ചെയ്തിയോ പ്രദര്ശനമോ അല്ല, മറിച്ച്, അതൊരു ബന്ധമാണ്, ആ ബന്ധത്തിൽ അർപ്പിക്കാവുന്ന ഉള്ളിന്റെ ഉറപ്പാണ്, ദൈവാശ്രയത്തിന്റെ ആത്മബോധമാണ് യഥാർത്ഥ പ്രാർത്ഥന. പ്രാർത്ഥന ഒരു മനോഭാവമാണ്. സ്തുതിയും ആരാധനയും, കൃതജ്ഞതയും പശ്ചാത്താപവുമെല്ലാം മനോഭാവങ്ങളാണ്. ഇവയൊക്കെയും നിലകൊള്ളുന്നത് ആദ്യം പറഞ്ഞ വ്യക്തിബന്ധമെന്ന അടിത്തറയിലാണ്. ആ പരസ്പരവിശ്വാസത്തിൽ മാത്രമേ നമുക്ക് സ്വീകരിക്കുവാനും, സ്വയം നൽകുവാനും, കുറവുകളും നേട്ടങ്ങളും തുറന്നുവയ്ക്കുവാനും, സമർപ്പിക്കുവാനും കഴിയൂ. ആ സ്വാതന്ത്ര്യത്തിൽ നിന്നാണ് ആനന്ദമുണ്ടാകുന്നത്, നമുക്ക് സ്തുതിക്കാനാവുന്നത്. അത് ശാന്തതയാണ് സമാധാനമാണ്. അവിടെ  നമുക്ക് ആരാധിക്കാനുമാകും.
__________
Please see also ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...