Gentle Dew Drop

ജൂലൈ 15, 2019

ജീവിക്കേണ്ട ദേവാലയം

ശില്പചാതുര്യം കണ്ട അനുഭൂതിയിൽ ഒരു നിമിഷം മറന്നു പോയവനോട് ക്രിസ്തു പറഞ്ഞു: "ഇവ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു." കെട്ടിയുയർത്തിയതും പരിപാലിക്കപ്പെട്ടുകൊണ്ടിരുന്നതുമായ  ദേവാലയ പ്രൗഢിയെക്കുറിച്ച് ക്രിസ്തുവിനുണ്ടായിരുന്ന പരാമർശം ഇത്രമാത്രമാണ്.

തകർക്കപ്പെട്ടാലും പുനരുദ്ധരിക്കും എന്ന് ക്രിസ്തു തീർത്തുപറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ്. നമ്മളൊക്കെയും അംഗങ്ങളായിരിക്കുന്ന ഈ ക്രിസ്‌തുശരീരത്തെ കാര്യമായെടുക്കാതെ ഒരു ആരാധനക്കും ആഘോഷങ്ങൾക്കും പ്രസക്തിയില്ല. ഇന്ന് സഭാസമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ അറിഞ്ഞുകൊണ്ടേ 'ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ, ക്രിസ്തുവിൽത്തന്നെ' നമ്മുടെ അർപ്പണങ്ങളും ജീവിതപ്രവൃത്തികളും നമുക്ക് നല്കാനാകൂ. അവിടെ ആർക്കും മേൽക്കോയ്മ അവകാശപ്പെടാനാവില്ല. സകലരും ഉൾച്ചേരുന്ന ക്രിസ്‌തുശരീരമായേ സഭയുടെ കൗദാശികമാനത്തെയും വേണ്ടവിധം അറിയാനാകൂ. അവിടെ ക്രിസ്തുവിലായിരിക്കുന്ന നമ്മളോരോരുത്തരും കൃപ സ്വീകരിക്കുകയും, ജീവിക്കുകയും, പരസ്പരം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. സഭാസംവിധാനങ്ങളും, കൂദാശകളും ഈ പ്രക്രിയയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്.

ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കു നിന്ന് കൃപകൾ വിതരണം ചെയ്യുന്ന മധ്യവർത്തിയല്ല സഭ. അവിടെ അത് നമുക്ക് പുറമെയുള്ള യാഥാർത്ഥ്യമായി മാറുകയാണ്. അവിടെയാണ് മേല്കോയ്മയുടെയും, കീഴ്‌പെടലുകളുടെയും തന്നിഷ്ടങ്ങളുടെയും ഭാഷകൾക്ക് അർത്ഥം ലഭിക്കുന്നത്. അത്തരം ദേവാലയഗോപുരങ്ങൾ കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുക തന്നെ വേണം. 

ജൂലൈ 11, 2019

വിശ്വാസം-ബുദ്ധി പ്രകൃതി-കൃപ

പ്രകൃതിയുമായുള്ള സമഗ്രമായ ബന്ധം കൃപാവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നതാണ് സത്യം. ചരിത്രപരമായ പശ്ചാത്തലങ്ങളിൽ പ്രകൃതി അകറ്റി നിർത്തപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതുമാണെന്ന ധാരണ മധ്യയുഗത്തിൽ വളർന്നു വന്നു. അതിനാൽ തന്നെ ആത്മീയതയിലും അതിന്റെ സ്വാധീനം കാണാം. പിന്നീട്, പ്രൊട്ടസ്റ്റന്റ് നവീകരണം കൃപക്ക് നൽകിയ ഊന്നൽ കൂടുതലും പ്രകൃതിക്ക് തീർത്തും നികൃഷ്ടമായ സ്ഥാനം ആരോപിച്ചുകൊണ്ടായിരുന്നു. ബുദ്ധിയും മറ്റു മാനവശേഷികളും ഈ ജീർണാവസ്ഥയുടെ ഭാഗമായിരുന്നു. ബുദ്ധിയും ചിന്തയും ദൈവത്തിനെതിരാണെന്ന് കരുതുന്നവർ ബുദ്ധിയെ വിശ്വാസത്തിൽ നിന്നകറ്റുന്നതുപോലെതന്നെ സ്വാഭാവികപ്രകൃതിയെ കൃപയിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നുണ്ട്. ഒരു പ്രതീക്ഷയുമില്ലാത്തവിധം അധഃപതിക്കപ്പെട്ടതാണ് മനുഷ്യാവസ്ഥ എന്ന കാൽവിനിസ്റ് ചിന്തയാണ് അതിനു പിന്നിൽ. വിശ്വാസത്തിലൂടെ മനുഷ്യനിലേക്ക് വരേണ്ട കൃപ മനുഷ്യനിൽ നിന്ന് ബാഹ്യമായ യാഥാർത്ഥ്യമായാണ് അവിടെ കാണപ്പെടുന്നത്. മനുഷ്യനിലെ ജീർണ്ണാവസ്ഥയിലാണ് ബുദ്ധിയെ അവർ ചേർത്ത് നിർത്തുന്നത്. കൃപ/ദൈവികജീവൻ ആന്തരിക പ്രവൃത്തിയാണ്. ഓരോ സൃഷ്ട വസ്തുവിലും അതിന്റെ സ്വാഭാവിക പ്രകൃതിയോട് ചേർന്നു കൃപ പ്രവർത്തിക്കുകയും അതിനെ പരിപൂർത്തിയിലെത്തിക്കുകയും, ഫലപ്രാപ്തമാക്കുകയും ചെയ്യുന്നു.

ബുദ്ധി യാഥാർത്ഥ്യങ്ങളിലേക്ക് തുറവി കാണിക്കും, ധ്യാനവിചിന്തനങ്ങളോടെ. പ്രതീകാത്മക വ്യാഖ്യാനങ്ങൾ അവസാനവാക്കല്ല, അതിലെ പൊരുൾ തേടാൻ ബുദ്ധി വേണം, അല്ലെങ്കിൽ പ്രതീകങ്ങളിലെ വൈകാരികതയിൽ നമ്മൾ തങ്ങിനിന്നേക്കാം. ബുദ്ധിയോടുള്ള അവജ്ഞ പലപ്പോഴും യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള രക്ഷപെടലാണ്. ഇന്നത്തെ സങ്കീർണ്ണതകളിൽ അനേകം ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നുതുകൊണ്ടും, നൽകപ്പെടുന്ന ഉത്തരങ്ങൾ പോരായ്മയുള്ളതാണെന്നത് കേൾവിക്കാർക്ക് അറിയാമെന്ന് ബോധ്യമുള്ളതുകൊണ്ടും ബുദ്ധിയും ചിന്തയും തെറ്റാണെന്നും, അത് അധമമായെന്നുമുള്ള ബോധനം.
------------------------------------
അഭൗമികമായവയെ ശ്രേഷ്ഠമെന്നു കരുതുകയും, ഭൗമികമായവ നികൃഷ്ടമായതിനാൽ (ഭൗമികമായതിനാൽ ശരീരത്തെ പോലും) വെറുക്കുകയും ഭൗമികാവസ്ഥകൾക്കു അതീതമാകുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നതായിരുന്നു ആത്മീയത. അരിസ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും കാഴ്ചപ്പാടുകൾ വിശ്വാസവീക്ഷണമാക്കിയിരുന്നതിനാൽ പ്രകൃതിയിൽ നിന്ന് ആത്മീയവഴികളാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിൽ, യന്ത്രവത്‌കൃത മാർഗ്ഗങ്ങളിലൂടെ ആധുനികത പ്രകൃതിയെ പീഡിപ്പിക്കുകയും കവർച്ചചെയ്യുകയും ചെയ്തു. പ്രകൃതിയിൽ നിന്നുള്ള രക്ഷാമാർഗമായി ആത്മീയത കാണപ്പെട്ടെങ്കിൽ, സ്വയം നിയന്ത്രിത ശക്തി അവകാശപ്പെടുന്ന ആധുനികതയുടെ പരുത്ത യാഥാർഥ്യങ്ങളിൽ നിന്നുള്ള രക്ഷയായി ഇന്ന് ആത്മീയത മാറുന്നുണ്ട്.

ഇത്തരം കാഴ്ചപ്പാടുകളെ താങ്ങിനിർത്തുന്ന മറ്റു ചിന്താധാരകളാണ് ഗ്‌നോസ്റ്റിസിസം, മാനിക്കേയനിസം, അൽബിജെൻസിയനിസം എന്നിവ.ക്രിസ്തീയരെന്നു സ്വയം വിളിക്കുമ്പോഴും ഈ ചിന്തകൾ നമ്മുടെ കാഴ്ചപ്പാടുകളുടെ ഭാഗമാണെന്നത് തിരിച്ചറിയണം. നന്മയും തിന്മയും തുടർച്ചയായ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതാണ് അടിസ്ഥാന സങ്കൽപ്പം; ഭൗതികലോകം തിന്മയുടെയും ആത്മീയലോകം നന്മയുടെയും. നിഗൂഢവും അതിപാരമ്യവുമായവയാണ് ആത്മീയം. അതിന് മാറ്റത്തിന് വിധേയമായ ഭൗതികലോകം (ശരീരമടക്കം) തടസ്സമാണ്. ആത്മീയതയെ പ്രാപിക്കാൻ ഭൗതികമായതൊക്കെ വെറുക്കുകയാണ് വഴി. പാലിച്ചുപോരുന്ന കാഴ്ചപ്പാടുകളോട് സമാനത തോന്നുന്നെങ്കിൽ ഒരു വിചിന്തനത്തിനു സമയമായി. ---------------------------------
അത്ര തീർത്തും കൃപാശൂന്യതയിലാണോ മനുഷ്യൻ?
ക്രിസ്‌തുവിനേക്കാൾ വിശുദ്ധി പ്രാപിച്ചവർക്ക് അങ്ങനെ തോന്നിയേക്കാം. ക്രിസ്തു കണ്ടത് സകലരും ദൈവമക്കളായാണ്. പാപഫലമായി കാണപ്പെട്ടിരുന്ന അവസ്ഥകളെ ആഴത്തിൽ അറിഞ്ഞുകൊണ്ടുതന്നെയാണ്  നിങ്ങൾ അനുഗ്രഹീതരെന്ന് ക്രിസ്തു പറഞ്ഞത് (ദാരിദ്ര്യവും, വിശപ്പും, വിലാപവും, പീഡനങ്ങളും എല്ലാം 'പാപഫല'മായിരുന്നല്ലോ). ഈ അനുഗ്രഹാവസ്ഥയാവണം നമുക്ക് ആദ്യപാഠം. പലവിധത്തിലുള്ള നന്മകളും കുറവുകളും നമുക്കുണ്ട്. ദൈവകൃപ നന്മകളെ പൂർണതയിലെത്തിക്കുകയും, കുറവുകളെ നികത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കുറവുകളിലുള്ള വേദനകളിൽ ദൈവകൃപ/ജീവൻ നിറക്കപ്പെടുന്നതിനെയാണ് സൗഖ്യമെന്നും ക്ഷമയെന്നും വിടുതൽ എന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. എടുത്തുനീക്കപ്പെടുന്നതല്ല, മറിച്ച് നിറക്കപ്പെടുന്ന പ്രക്രിയയാണിത്. കൃപ ഒരു ബാഹ്യ പ്രവൃത്തിയല്ല, വ്യക്തിയിലും ആന്തരിക സ്വഭാവത്തിലും ദൈവജീവനിലേക്കുള്ള തുറവിയാണത്.
--------------------------------------------
"ആകാവുന്നതിലെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലാണ് മനുഷ്യൻ എന്ന ശോചനീയാവസ്ഥ  ആരോപിച്ചുകൊണ്ടാണ് 'നിങ്ങൾക്കായുള്ള രക്ഷകൻ' അവതരിപ്പിക്കപ്പെടുന്നത്. ദൈവവുമായുള്ള ബന്ധം തീർത്തും അസാധ്യമാണ്. അതുകൊണ്ട് നിങ്ങൾ പാപികളും, ശപിക്കപ്പെട്ടവരും, ബുദ്ധിമുട്ടുകളുള്ളവരുമാണ്."

ആരാധനയുടെയും ജപമാലയുടെയും മറ്റു പ്രാർത്ഥനയുടെയും പുറംമോടിയിൽ കത്തോലിക്കാനിറം നൽകപ്പെട്ട ഇത്തരം പ്യൂരിറ്റൻ/ജാൻസെനിസ്റ്  ആശയങ്ങളാണ് പ്രസിദ്ധരായ പ്രസംഗകർ നമ്മളെ പഠിപ്പിച്ചത്. ഇവാൻജെലിക്കൽ സഭകളുടെ (നല്ല സമീപനങ്ങൾ ഉള്ള സഭാവിഭാഗങ്ങളും അതിലുണ്ട്) മനോഭാവങ്ങളും നമ്മിൽ സൃഷ്ടിച്ചെടുക്കുവാൻ അവർക്ക് കഴിഞ്ഞു. മറ്റുസമൂഹങ്ങളെ സംശയദൃഷ്ടിയോടെ കാണാനും അവരുമായുള്ള സമ്പർക്കങ്ങളിൽനിന്ന് അകന്നു നിൽക്കാനും നമ്മൾ പഠിച്ചു. യഹൂദനിയമങ്ങളുടെ സമർത്ഥമായ ഉപയോഗം അതിനു കരുത്തേകുകയും ചെയ്തു. ശാപം, ശിക്ഷ, ദുരിതങ്ങൾ മുതലായവക്കു നൽകപ്പെട്ട അമിതമായ ഊന്നലും, അവയുടെ സൗകര്യത്തിനനുയോജ്യമായ വ്യാഖാനങ്ങളും അവയുടെ പരിഹാരങ്ങളുടെ അനിവാര്യതയിലെത്തിച്ചു. ജീവിതത്തിനു മേലും വസ്തുവകകൾക്കും മീതെ വന്നുഭവിച്ച ശിക്ഷകൾക്കും ശാപങ്ങൾക്കും നൽകിയ പരിഹാരനിർദേശങ്ങളിൽ  ഒട്ടനേകം പേർ  ചൂഷണ വിധേയരായി. ധ്യാനകേന്ദ്രങ്ങളോടും ധ്യാനഗുരുക്കന്മാരോടുമുള്ള വിധേയത്വം അന്ധമായ ലഹരിയായി പരിണമിക്കുകയും ചെയ്തു.