Gentle Dew Drop

ജൂലൈ 15, 2019

ജീവിക്കേണ്ട ദേവാലയം

ശില്പചാതുര്യം കണ്ട അനുഭൂതിയിൽ ഒരു നിമിഷം മറന്നു പോയവനോട് ക്രിസ്തു പറഞ്ഞു: "ഇവ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു." കെട്ടിയുയർത്തിയതും പരിപാലിക്കപ്പെട്ടുകൊണ്ടിരുന്നതുമായ  ദേവാലയ പ്രൗഢിയെക്കുറിച്ച് ക്രിസ്തുവിനുണ്ടായിരുന്ന പരാമർശം ഇത്രമാത്രമാണ്.

തകർക്കപ്പെട്ടാലും പുനരുദ്ധരിക്കും എന്ന് ക്രിസ്തു തീർത്തുപറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ്. നമ്മളൊക്കെയും അംഗങ്ങളായിരിക്കുന്ന ഈ ക്രിസ്‌തുശരീരത്തെ കാര്യമായെടുക്കാതെ ഒരു ആരാധനക്കും ആഘോഷങ്ങൾക്കും പ്രസക്തിയില്ല. ഇന്ന് സഭാസമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ അറിഞ്ഞുകൊണ്ടേ 'ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ, ക്രിസ്തുവിൽത്തന്നെ' നമ്മുടെ അർപ്പണങ്ങളും ജീവിതപ്രവൃത്തികളും നമുക്ക് നല്കാനാകൂ. അവിടെ ആർക്കും മേൽക്കോയ്മ അവകാശപ്പെടാനാവില്ല. സകലരും ഉൾച്ചേരുന്ന ക്രിസ്‌തുശരീരമായേ സഭയുടെ കൗദാശികമാനത്തെയും വേണ്ടവിധം അറിയാനാകൂ. അവിടെ ക്രിസ്തുവിലായിരിക്കുന്ന നമ്മളോരോരുത്തരും കൃപ സ്വീകരിക്കുകയും, ജീവിക്കുകയും, പരസ്പരം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. സഭാസംവിധാനങ്ങളും, കൂദാശകളും ഈ പ്രക്രിയയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്.

ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കു നിന്ന് കൃപകൾ വിതരണം ചെയ്യുന്ന മധ്യവർത്തിയല്ല സഭ. അവിടെ അത് നമുക്ക് പുറമെയുള്ള യാഥാർത്ഥ്യമായി മാറുകയാണ്. അവിടെയാണ് മേല്കോയ്മയുടെയും, കീഴ്‌പെടലുകളുടെയും തന്നിഷ്ടങ്ങളുടെയും ഭാഷകൾക്ക് അർത്ഥം ലഭിക്കുന്നത്. അത്തരം ദേവാലയഗോപുരങ്ങൾ കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുക തന്നെ വേണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ