Gentle Dew Drop

ഒക്‌ടോബർ 05, 2024

ജപമാല തീർത്ഥാടകന്റെ വഴികാട്ടി

ജപമാല ഒരു പ്രാർത്ഥനഎന്നതിനെക്കാൾ ഒരു തീർത്ഥാടനമാണ്; അത് ധ്യാനിക്കുന്ന സംഭവങ്ങളിൽ പങ്കുചേരലാണ്. പരിശുദ്ധ മാതാവിന്റെ കൃപാജീവിതവും മാധ്യസ്ഥവും തീർത്ഥാടകന്റെ വഴികാട്ടിയാണ്. ഈ തീർത്ഥാടനം യേശു ആഗ്രഹിച്ചതിനെ തേടുവാനുള്ള പ്രതിബദ്ധതയുമാണ്.

ജപമാലയെ ഒരു മാന്ത്രികവസ്തുവാക്കി അവതരിപ്പിക്കുന്ന ജപമാല ഭക്തി അതിനെ സുവിശേഷത്തിൽ നിന്ന് അകറ്റുന്നു. ജപമാലപ്രാർത്ഥനയെ അതിശക്തിയുള്ള മന്ത്രമാക്കുന്നതും അതിനെ മാതാവിന്റെ പരിശുദ്ധ ജപമാലയല്ലാതാക്കുന്നു. സ്വാർത്ഥവും അഹന്തനിറഞ്ഞതുമായ നിയോഗങ്ങൾ അത്ഭുതങ്ങളായി നിവർത്തിയാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു മാതാവും യേശുവുമായി ബന്ധം നൽകരുത്‌. തനിക്കെതിരു നിൽക്കുന്നവരെല്ലാം നാശമടിഞ്ഞു കാണണം എന്ന രീതിയിൽ ജപമാലചൊല്ലുന്നതിൽ സുവിശേഷത്തിന്റെ സമാധാനമോ സ്വാതന്ത്ര്യമോ ഇല്ല. ജപമാല ഒരു യുദ്ധകാഹളമോ അപരർക്കെതിരെയുള്ള പടവാളോ അല്ല.

ഒക്ടോബർ 7 ന് ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.  ഒരു കൂട്ടരുടെ വിജയത്തിലും ഒരുകൂട്ടരുടെ പതനത്തിലും ഒരിക്കലും ലോകസമാധാനമുണ്ടാക്കില്ല. "സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ" അതിൽത്തന്നെ പരസ്പരവൈരുധ്യമുൾക്കൊള്ളുന്നതാണ്. ലാഭക്കൊതികളും അപരതകളും മാറ്റിനിർത്തിക്കൊണ്ട്  പരസ്പരം സ്വീകരിക്കുവാനും സഹാനുഭൂതിയോടെ ഒരുമിച്ചു നടക്കാനുമാകുന്നെങ്കിലെ സമാധാനം സാധ്യമാകൂ. വിജയത്തിന്റെ നാഥയെന്നു ജപമാലയുടെ നാഥ വിളിക്കപ്പെടാവുന്നതും അപ്പോൾ മാത്രമാണ്.  

ജൂലൈ 22, 2024

അപ്പസ്തോലിക

കല്ലറ അപരിചിതമായ ഒരു സ്ഥലമായിരുന്നില്ല മഗ്ദലേന മറിയത്തിന്.
അന്ധകാരത്തിന്റെ കനത്ത ഭാരമേല്പിക്കുന്ന അങ്ങനെയൊരു കല്ലറക്കുള്ളിലേക്ക് ജീവന്റെ നാഥനെ അടച്ചുകളയാനാകുമോ?

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി - ഒരിക്കൽ അവൾത്തന്നെ ചുമന്ന അവളുടെ ജീവശൂന്യത, സഹിച്ചു പോന്ന യാതനകൾ ...
ബോധങ്ങളെ അമർത്തി ഞെരിക്കുന്ന, ജീവന്റെ ശേഷിക്കുന്ന അംശവും മരവിപ്പിച്ചു കളയുന്ന ജീവശൂന്യമായ അന്ധകാരം, വേദനിപ്പിക്കുന്ന ചുമടുകൾ

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി
ഒരിക്കൽ അവളുടെ കല്ലറ അവളില്ലാതെ ശൂന്യമായി

ശൂന്യത

ദൈവം അവളെ സ്വന്തമാക്കിയിരുന്നു "നീ എന്റേതാണ്."
അതേ കർത്താവേ, നീ എന്റേതാണ്
സ്നേഹം അവളെ കല്ലറക്കു പുറത്തേക്കു വിളിച്ചു. അപ്പസ്തോലരുടെ അപ്പസ്തോലിക സൃഷ്ടിക്കപ്പെട്ടു.

ജൂലൈ 03, 2024

എല്ലാം സുഖകരമല്ല

 എല്ലാം സുഖകരമല്ല എന്ന് തുറന്ന മനസ്സോടെ ഏറ്റുപറയുവാൻ ഈ സമയത്തു നമുക്ക് കഴിയണം. ജയപരാജയങ്ങളുടെ കണക്ക് എണ്ണിത്തുടങ്ങേണ്ട സമയമല്ല ഇത്. സഭ ക്രിസ്‌തുശരീരമാണെന്ന ബോധ്യമുണ്ടെങ്കിൽ, ആ ശരീരത്തിനേറ്റ ക്ഷതങ്ങളും ആണിപ്പഴുതുകളും അടുത്ത് കാണുവാനും സ്വന്തം മുറിവുകളായി അവയെ തിരിച്ചറിഞ്ഞു കൊണ്ട്  ദൈവകൃപ തേടി എന്റെ കർത്താവേ എന്റെ ദൈവമേ  എന്ന് ഏറ്റു പറയുവാനും സഭക്ക് കഴിയട്ടെ. 

പകയും മാത്സര്യവും അധിക്ഷേപവും തുടരുന്ന നീറ്റലായി കൂടെയുണ്ടാകും. സൗഖ്യം അസാധ്യമല്ല, എങ്കിലും അത് ആഗ്രഹിച്ചെങ്കിലേ പ്രാപ്യമാകൂ. ആരാധനക്രമം-സഭ ഭാഷയിൽ പടവെട്ടിയ പ്രാദേശിക അഹങ്കാരങ്ങളും പുച്ഛവും മാർക്കടമുഷ്ടിയും  ലാഭം നേടിക്കൊടുത്തവരുണ്ട്. അവർക്കു സമാധാനത്തിന്റെ സമയം അസ്വസ്ഥമാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുന്ന, പരസ്പരം ദൈവമക്കളായി സ്വീകരിക്കാൻ കഴിയുന്ന സംഭാഷണങ്ങൾ ബോധപൂർവം രൂപീകരിച്ച മതിയാകൂ. അത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ  ഭക്തചാനലുകളും ധ്യാനഗുരുക്കന്മാരും  ഈ ആഖ്യാനങ്ങൾ തുടങ്ങിവയ്ക്കണം. 

സഭക്ക് സത്യവും സൗന്ദര്യവും നഷ്ടപ്പെടുത്തിയ, സഭാസ്നേഹികളെന്ന പേരിൽ സഭയുടെ പ്രബോധനത്തെയും ആരാധനയെയും ഹൈജാക്ക് ചെയ്ത  സമൂഹമാധ്യമസംഘങ്ങളെയും അവരുടെ പിന്നിലുള്ളവരെയും അവരുടെ ആശയങ്ങളെയും അവർ തീർക്കുന്ന സഭാസംവിധാനത്തെയും പാരമ്പര്യനിർവചനങ്ങളെയും  അകറ്റി നിർത്താൻ സിനഡിനും കഴിയണം.  

ഫരിസേയരും വേദശാസ്ത്രികളും നിയമജ്ഞരും തികച്ചും ശരിയായിരുന്നു എന്നതാണ് നമ്മെ ഓരോരുത്തരെയും താക്കീത് ചെയ്യേണ്ടത്. അവരുടെ വ്യാഖ്യാനങ്ങളും നിയമങ്ങളും അനുസരിച്ചു യേശു പറഞ്ഞതും പ്രവർത്തിച്ചതും ദൈവദൂഷണവും ദൈവനിന്ദയുമായിരുന്നു. ദൈവപുത്രൻ തീർച്ചയായും വധിക്കപ്പെടണമായിരുന്നു. 

ജൂൺ 29, 2024

അധികാരഭാഷ

അധികാരത്തിന്റെ നുകം വെച്ചുകൊടുത്തുകൊണ്ട് ഒരു കൂട്ടരെ മുട്ടുകുത്തിച്ചു നടപ്പിലാക്കപ്പെടുന്നത് ദൈവാരാധനയല്ല, സ്വയം വിഗ്രഹമാക്കപ്പെടുന്ന ആരാധനയാണ്. അധികാരത്തിന്റെ പൂജയാണത്. അംഗീകരിക്കുന്നെന്നു പറഞ്ഞ് അത് ആഘോഷിക്കുന്നിടത്ത് ഈ പൂജയുടെ കളങ്കമുണ്ടാകും. "എന്റെ ഓർമ്മക്കായി" ചെയ്യേണ്ടിയിരുന്നത്, ഒരു അധികാരവിജയത്തിന്റെ ഓർമ്മ നുകർന്ന് കൊണ്ടാകും അനുഷ്ഠിക്കപ്പെടുക. 

ഈ അധികാരസംവിധാനം വാഴ്ത്തപ്പെടുന്നത് അടിസ്ഥാനപരമായ ചില തെറ്റുകളിന്മേലാണ്. ഒന്ന്, സത്യം, അധികാരത്തിൽ നിശ്ചിതമായ ഒന്നാണ് എന്ന അനുമാനം. അധികാരകേന്ദ്രത്തിൽ നിന്ന് വരുന്നതെന്തും സത്യമാണെന്നും അത് അതേപടി പാലിക്കപ്പെടേണ്ടതാണെന്നുമുള്ള അബദ്ധധാരണ ആത്മീയതയുടെയും മതത്തിന്റെയും ഭാഷ്യങ്ങളിൽ സാധൂകരിക്കപ്പെടുന്നത്  തിന്മ തന്നെയാണ്. അധികാരം സത്യം പാലിക്കുമ്പോൾ മാത്രമാണ് നീതിയും സമാധാനവും  ഉണ്ടാവുന്നത്. ദൈവത്തെ ചേർത്തുപറയപ്പെടുന്നവയിലെല്ലാം, പ്രത്യേകിച്ച് അത് അധികാരവും ജനപ്രിയതയും കൂടിക്കലർന്നതാവുമ്പോൾ, സത്യമുണ്ടെന്ന മിഥ്യാധാരണയാണ് മറ്റൊരു തെറ്റ്. അവിടെ പറയപ്പെടുന്ന ദൈവം സത്യദൈവമാണെന്നു വിശ്വാസികളെ ധരിപ്പിക്കാൻ അധികാരത്തിനും അതിനെ പ്രകീർത്തിക്കുന്ന ഭക്തിപ്രസ്ഥാനങ്ങൾക്കും കഴിയുകയും ചെയ്യുന്നു. അവിടെ നീതീകരിക്കപ്പെടുന്നതും, പ്രകീർത്തിക്കപ്പെടുന്നതും, വിധിക്കപ്പെടുന്നവയും ഈ ചട്ടക്കൂടിനുള്ളിൽ നിർവചിക്കപ്പെടുന്നതനുസരിച്ചാണ്.

അധികാരഭാഷക്കു വശപ്പെടാത്തവർ വിമതരാക്കപ്പെട്ടപ്പോൾ, അധികാരത്തിന്റെ ഭാഗത്തു ശരികൾ മാത്രമാണ് നിരത്തപ്പെട്ടത്. പൂർണതയും വിശുദ്ധിയും അവരുടെ പക്ഷത്തു മാത്രമായി. സഭയും കുടുംബങ്ങളും വേദന അനുഭവിച്ചപ്പോൾ അധികാരത്തിനു അത് വേദനയാവുന്നില്ല. കാരണം അധികാരത്തിന്റെ കടുംപിടുത്തത്തെ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അതിന്റെ വലിയ വില ഇന്നും നിഷേധിച്ചുകൊണ്ട് തിന്മയെ പരിശുദ്ധമാക്കുകയാണ്. 

അധികാരത്തിന്റെ ആത്മീയതയും ശരീരഭാഷയും ആഹ്വാനങ്ങളും ക്രിസ്തുശരീരത്തിന്റെ അടയാളങ്ങൾ  നഷ്ടപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുശരീരമായി ആരാധിക്കാൻ കഴിയുന്നില്ലെന്നാണ്, അതിനു അനുവദിക്കാൻ അധികാരത്തിനു മനസ്സില്ലെന്നതാണ്  ആരാധനാക്രമത്തിന്റെ ശുഷ്കത. സുവിശേഷത്തിനും ക്രിസ്തുവിനും മൂല്യം നൽകാത്ത അധികാരങ്ങൾ ഏതു ദൈവരാജ്യമാണ് വിഭാവനം ചെയ്യുന്നത്. അവർ വരച്ചിടുന്ന ദൈവാരാജ്യത്തിനു മേല്പറഞ്ഞ അധികാരത്തിന്റെയും ദൈവചിത്രത്തിന്റെയും ഭക്തിയുടെയും മനോഹര വർണ്ണങ്ങളാണ്. പാരമ്പര്യം പൈതൃകം പ്രേഷിതപ്രവൃത്തികൾ, സംഭാവനകൾ  .... വാക്കുകൾ കൊണ്ട് അലംകൃതമാകുന്ന സൗധങ്ങളുടെ പിറകിൽ ആഴത്തിലുള്ള മുറിവുകളും ദുർഗന്ധങ്ങളും  അടക്കപ്പെട്ടുകഴിഞ്ഞു. ആവർത്തിച്ചുള്ള സ്വയം പ്രകീർത്തനങ്ങളിൽ വെളിപ്പെടുന്നത് ആത്മശൂന്യതയാണ്. എങ്കിലും അതിൽ അഭിരമിക്കുന്ന പാവകളാക്കപ്പെടുകയാണ് വിശ്വാസികൾ. 

അധികാരം കർക്കശമായ പാരമ്യത അവകാശപ്പെടുമ്പോഴും ഏറ്റവും ദയനീയമാം വിധം അത് ഇരുമ്പു നുകം വഹിച്ചു വിധേയപ്പെടുന്നു എന്നതാണ് പരിതാപകരമായ വിരോധാഭാസം. സമൂഹമാധ്യമങ്ങളിലൂടെ വൈകാരിക-വിചാര-വിശ്വാസ ധ്രുവീകരണം നടത്തുന്ന ഏതാനം സംഘങ്ങൾക്ക് വിധേയപ്പെട്ടിരിക്കുകയാണ് അത്. തങ്ങളല്ല ഈ സംഘങ്ങളാണ് ആലോചിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതെന്നും  ജനത്തിന് മുമ്പിലും മാർപാപ്പയ്ക്ക് മുമ്പിലും ഏറ്റുപറയുകയാണ് വീണ്ടും ജനനം ആഗ്രഹിക്കുന്നെങ്കിൽ അധികാരത്തിനു ചെയ്യാനുള്ളത്.

ക്രിസ്തു കരങ്ങൾ വിടർത്തി പ്രാർത്ഥിച്ചു: " സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" ആ വിസ്തൃതിയുടെ സ്വാതന്ത്ര്യത്തിൽ ദൈവബന്ധം അനുഭവിക്കുന്നതിലേക്ക് നയിക്കത്തക്കവണ്ണം ആരാധനാക്രമങ്ങൾ തുറവിയുള്ളതല്ല.

ജൂൺ 12, 2024

ഉപ്പിന് ഉറ കെട്ടുപോയാൽ

ദൈവശാസ്ത്രപരമായ ദർശനത്തിലെ സങ്കുചിതത്വമാണ് 'ഏകീകരിക്കപ്പെട്ട' 'പരമ്പരാഗത-അപ്പസ്തോലിക' ശൈലിയുടെ പോരായ്മ. അത് ഇവിടെ സീറോമലബാർ സഭയിൽ മാത്രമല്ല, ആഗോളതലത്തിലും വീണ്ടും പ്രബലപ്പെടുന്നുമുണ്ട്. കർദിനാൾ സാറയും സംഘവും ഈ 50 -50 രീതി ഒരു സമവായ ക്രമമെന്ന നിലയിൽ വര്ഷങ്ങള്ക്കു മുമ്പേ മുന്നോട്ടു വെച്ചതുമാണ്. സമവായ ശൈലികൾ സഭയെ മുന്നോട്ടു നയിക്കുമോ എന്ന ചോദ്യം നിലനിൽക്കെ തന്നേ, പരമ്പരാഗത-പുരോഗമന വാദങ്ങളിലെ രാഷ്ട്രീയം അധികാര-സാമ്പത്തിക താല്പര്യങ്ങൾ തുടങ്ങിയവ അവഗണിക്കാനാവില്ല. 

'ആധുനികലോകത്തെ' state-church വിടവും അധികാര സംഘർഷങ്ങളും യൂറോപ്പിലുണ്ടാക്കിയ (പൊതുവെയും സഭയിലും) മാറ്റങ്ങൾ  ശ്രദ്ധാർഹമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മാനവീയ മൂല്യങ്ങളായി ഉയർത്തിപ്പിടിച്ചവർ ഈ മൂല്യങ്ങൾ സഭയിൽ കാണാതെ പോയത്, ആ സഭയുടെ ശൈലിയെ എതിർക്കാൻ വളരെയേറെപ്പേരെ പ്രേരിപ്പിച്ചു.  മതരഹിത സമൂഹം, പക്ഷേ അവർ ആഗ്രഹിച്ചത് സാധിച്ചോ എന്നത് ചരിത്രത്തിന്റെ  ആത്മവിചിന്തനത്തിനും വിധേയമാകണം. മറുഭാഗത്ത് സഭയുടെ അധികാരം നഷപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ  പലതാണ്. നീതി സമാധാനം സഹവർത്തിത്വം എന്ന തലങ്ങളിൽ നിർണ്ണായകമായ ആഹ്വാനങ്ങൾ  സഭ ചെയ്തപ്പോഴും 'ക്രിസ്തുസാമ്രാജ്യ' വാദികൾ അധികാരത്തിന്റെ ഭാഷയും സ്വപ്നങ്ങളും  തുടർന്നുപോന്നു. പൊതുസ്വഭാവമുള്ള നീതി സമാധാനം സഹവർത്തിത്വം എന്നിവയെ പ്രത്യക്ഷമായും പരോക്ഷമായും അവർ എതിർക്കുകയും ചെയ്തു. ക്രിസ്തുസാമ്രാജ്യത്തിൽ 'മറ്റുള്ളവർക്ക്' സ്ഥാനമില്ലല്ലോ. മേല്പറഞ്ഞ അധികാരഭാഷയുടെ ഏറ്റവും ശക്തമായ ഉപകരണങ്ങളായിരുന്നു സാന്മാര്ഗികതയും ആരാധനാക്രമവും.

അധികാരപ്രമാണികളും പുരോഹിതരും ഉൾപ്പെടുന്ന വിശുദ്ധലോകവും, വിയർപ്പിന്റെയും മണ്ണിന്റെയും അഴുക്കുള്ള പാപികളുടെ ലോകവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കിയാണ് ക്രിസ്തു സുവിശേഷം അവതരിപ്പിച്ചത്. ദൈവരാജ്യത്തിന്റെ താക്കോലും വീക്ഷണവുമാണ് സുവിശേഷം. സുവിശേഷം സ്വന്തമാക്കാതെ  ഒരു അധികാരസ്ഥാനവും ദൈവരാജ്യത്തിന്റെ താക്കോലാകുന്നില്ല. എല്ലാവരും ദൈവമക്കളാണെന്ന് പഠിപ്പിച്ച ക്രിസ്തുവിന് ദൈവരാജ്യനീതിയും സമാധാനും തേടുക എന്നതാണ് ആരാധനയുടെയും ദൈവബന്ധത്തിന്റെയും കാതൽ. ക്രിസ്തുവിൽ ഒരു ശരീരമായി ദൈവമക്കളാണ് ബലിയർപ്പിക്കുന്നത്. ആരാധയർപ്പിക്കുന്ന ക്രിസ്തുവിന്റെയും ആരാധിക്കുന്ന ജനത്തിന്റെയും കൗദാശിക അടയാളമാണ് പുരോഹിതൻ. പുരോഹിതൻ ഒരു മധ്യവർത്തിയല്ല. അയോഗ്യരും പാപികളുമായ ജനത്തിനുവേണ്ടി ദൈവികത്വം ഉൾകൊള്ളുന്ന പുരുഷൻ ചെയ്യുന്ന പരികർമ്മങ്ങളല്ല ആരാധന. മഹിമയുടെ ആ അതിവിശുദ്ധസ്ഥലം ജനത്തിൽ നിന്ന് അകലെയല്ല, അവർക്കിടയിലാണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ആരാധനാക്രമണങ്ങളുടെ രാഷ്ട്രീയം ക്രിസ്‌തുതത്വങ്ങളെ എത്രമാത്രം ഉൾകൊള്ളുന്നു എന്നത് നേതൃത്വത്തിന്റെയും വിശ്വാസികളുടെ ആത്മാർത്ഥമായ ആത്മവിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. അത് സംഭവിക്കുന്നില്ലെങ്കിൽ മാർപ്പാപ്പയെയും പ്രതിനിധികളെയും പോലും ഉൾക്കൊള്ളിക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാം. ഭാഷയും ഉള്ളടക്കവും ഉദ്ദേശ്യവും ഒന്ന് തന്നെയാവുകയും അത് ആവർത്തിക്കുകയും ചെയ്യപ്പെടുമ്പോൾ ദൈവാരൂപിയോ അനുസരണയെന്ന പുണ്യമോ മാർപാപ്പയെ അല്ല യഥാർത്ഥ ഉറവിടമെന്നത് പകൽ പോലെ തെളിവുള്ളതാണ്. മാർപാപ്പ പറഞ്ഞത് എന്ന ആമുഖ ശൈലി തന്നെ അർത്ഥശൂന്യമാക്കിക്കളഞ്ഞു പുതിയ ഉത്തരവുകൾ. 

സുവിശേഷത്തെ ഉപേക്ഷിച്ചുകളഞ്ഞ സഭക്ക് ദൈവരാജ്യനീതി ഉൾപ്പെടാത്ത രാഷ്ട്രീയസമീപനങ്ങളോട് ഒത്തുപോകുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. മനുഷ്യരെ തുല്യരായി കാണാൻ കഴിയാത്ത, ജാതിമത വിഭാഗീയത അസ്തിത്വ സത്തയായ സേനകളിൽ അംഗമാകുവാൻ മടിയുമുണ്ടാവില്ല. അധികാരസംവിധാനങ്ങളെ ഉയർത്തിപ്പിടിക്കാൻ കുർബാനയും ആരാധനയും ഉപകരണമാക്കുന്ന ഭരണക്രമത്തിനു സുവിശേഷമൂല്യങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിൽക്കുന്നവയാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യം അവർക്കു ഇടർച്ചയാണ്. 

ചക്രവർത്തിമാരുടെ ഭരണകാലം കഴിഞ്ഞു എന്ന തിരിച്ചറിവിലേക്ക് സഭ ഇനിയെങ്കിലും കടക്കേണ്ടതുണ്ട്. മാനവിക സമുദ്ധാരണം, വിമോചനം സ്വാതന്ത്ര്യം തുടങ്ങിയ പ്രക്ഷുബ്ധതകളിൽ  നിന്ന് കടന്നു, പ്രകൃതിയെ മുഴുവൻ ഉൾകൊള്ളുന്ന ലോകക്രമത്തിലേക്ക് മനുഷ്യദർശനം അകക്കണ്ണ് തുറന്നു കഴിഞ്ഞു. അപ്പോഴാണ്, ക്രിസ്തുരാജ്യത്തിന്റെ അധികാര സങ്കുചിതത്വങ്ങളിലേക്കു 'സഭ' സ്വയം അടച്ചിടുന്നത്. മധ്യവർത്തിയും ആരാധ്യനുമാകുന്ന ചക്രവർത്തിയും അതിന്റെ പ്രതീകമായ പൗരോഹിത്യവും ക്രിസ്തു പഠിപ്പിച്ചതല്ല. ആ വീക്ഷണത്തിലൂന്നിയ ആരാധനാശൈലികൾ ക്രിസ്തുചൈതന്യത്തിലേതുമല്ല. സാമ്രാട്ടുഭരണം നാട്ടുരാജാക്കന്മാർക്കുള്ള ഇടം അനുവദിക്കാത്തതുകൊണ്ടാണ് നേതൃത്വം കർക്കശമനോഭാവവും കൗടില്യവും കൗശലവും സ്വീകരിക്കുന്നത്. നീതിയും സമാധാനവും മാറ്റിനിർത്തുന്നത്. വിഭാഗീയവും വിഷലിപ്തവുമായ ആഖ്യാനങ്ങളെ പുണരുവാനും നുണകൾ അംഗീകരിക്കുവാനും പ്രചരിപ്പിക്കാനും മനസാകുന്നത്. താൻ ഒരു ക്രിസ്തീയ വിശ്വാസിയാണെന്നും, ജാതിമേൽക്കോയ്മയും മതവിഭാഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തോടു പരിപൂർണ്ണ വിശ്വസ്തനാണെന്നും ഒരു മടിയുമില്ലാതെ  പറയാൻ ഒരാൾക്ക് കഴിയുന്നതെങ്ങനെയാണ്? വിശ്വാസത്തിന്റേതെന്നു കരുതപ്പെടുന്ന സംവിധാനം അതിനു അംഗീകാരം നൽകി സാധൂകരിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ. 

അവസരങ്ങൾ സാധ്യതകൾ അപകടങ്ങളായി അന്ത്യകാസകളായി വരുന്നുണ്ട്. religious tourism, കമനീയമായി ഉയർത്തിയ ആരാധനാലയങ്ങളെ കാഴ്ചവസ്തുക്കളാക്കുമ്പോൾ പുണ്യങ്ങളെ ബലികഴിച്ചിട്ടേ ആസ്വാദനത്തിന്റെ പാത്രങ്ങളിലേക്കു ഇട്ടു കൊടുക്കാനാകൂ. Assimilation പ്രക്രിയ വിശ്വാസത്തിനും സഭാചരിത്രത്തിനും പാരമ്പര്യത്തിനും പുതിയ അധ്യായങ്ങൾ ചേർത്തുവയ്ക്കുമ്പോൾ അവയെ നിശബ്ദം അംഗീകരിക്കാം. അത് കുറെ വര്ഷങ്ങളായി വണക്കമാസസമയത്തും മറ്റും ചെയ്തുതുടങ്ങിക്കഴിഞ്ഞു. ലാഭവും പ്രശസ്തിയും ആകർഷകമാകുമ്പോൾ, കീഴ്പ്പെട്ടു കൊടുക്കുകയും വിശ്വാസവും മൂല്യങ്ങളും അടിയറവു വയ്ക്കുകയും  ചെയ്യേണ്ടി വന്നേക്കാം.

ഉപ്പിന് ഉറ കെട്ടുപോയാൽ ... 

കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും അഭിമുഖീകരിക്കുന്ന ജീവിതപശ്ചാത്തലങ്ങളിലേക്കു വിശ്വാസം മൂല്യവ്യവസ്ഥിതിയായും സന്മാർഗബോധമായും കാലോചിതമായി പരിഭാഷ ചെയ്യേണ്ടവരാണ് സഭാനേതൃത്വം. അതിനുള്ള പ്രാവീണ്യം മെത്രാന്മാർക്കും പുരോഹിതർക്കും മതബോധനാധ്യാപകർക്കും ഉണ്ടാവേണ്ടതുമാണ്. എന്നാൽ ഇന്ന് കാര്യക്ഷമതയില്ലായ്മയുടെ കുടക്കീഴിൽ സുരക്ഷയുടെ ആസ്വാദനത്തിലാണ് ഈ നേതൃത്വം ഏർപ്പിട്ടിരിക്കുന്നത്. നമ്മൾ ശരിയാണ്, നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണ് നമ്മൾ മാത്രമാണ് ശരി തുടങ്ങിയ ആത്മവഞ്ചനാ സൂക്തങ്ങളിൽ കഴിവുകേടുകളെ മറച്ചു പിടിച്ച് സൃഷ്ടിക്കപ്പെടുന്ന മായിക ലോകത്ത്  ധാർമ്മികരായി പുളകമണിയുന്ന വിശ്വാസിഗണവും. കാലഘട്ടത്തോടുള്ള ആശയസംവാദം ദുഷ്കരമായതു കൊണ്ട് സങ്കുചിതമായ വൈകാരിക തലത്തിലേക്ക് വിശ്വാസി സമൂഹത്തെ തളച്ചിടുകയാണ്. നന്മ-തിന്മ-ദൈവം-പിശാച് വൈരുദ്ധ്യതയുടെ മതാഖ്യാനങ്ങൾ, ഭക്തിലഹരി, പാരമ്പര്യ മതമൗലികവാദം ഇവയൊക്കെ ആസ്വാദ്യമായ ഇടത്താവളങ്ങളാണ്. ഒരു മതം അതിന്റെ ആന്തരികപ്രേരണയെ ഒരു കാലഘട്ടത്തിനായി എങ്ങനെ സന്നിവേശിപ്പിക്കുന്നു എന്നത്  അതിന്റെ ഫലപ്രദമായ അസ്തിത്വമാണ്. അവഗണിക്കപ്പെടുന്നത് അതാണ്. 

ഭക്തിയും പാരമ്പര്യങ്ങളും ദൈവാന്വേഷണത്തിന്റെ മാര്ഗങ്ങളാകേണ്ടതിനു പകരം അവയെ ലഹരിയാക്കുകയും വിഗ്രഹങ്ങളാക്കുകയും ചെയ്തതിൽ വിശ്വസ്ത-ഭക്ത-സഭാ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. കവലചർച്ചകളുടെ മൂല്യബോധം പോലുമില്ലാത്ത 'പ്രബോധനങ്ങളിൽ' സത്യം ഇല്ലായെന്ന് ഉറപ്പിച്ചു പറയാൻ പോലും കഴിയാത്തത് നേതൃത്വത്തിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സമൂഹ മാധ്യങ്ങളിലെ content പിന്നീട്, നിയമമായും അച്ചടക്കനടപടിയായും ഔദ്യോഗിക റിപ്പോർട്ടുകളായി പരിണമിക്കുമ്പോൾ നേതൃത്വത്തിനുള്ള വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. 


ജൂൺ 06, 2024

ചാനലുകളും സഭാനേതൃത്വവും അവർ പ്രതീക്ഷിക്കുന്ന മിശിഹായും

കേരളത്തിലെ ഭക്തചാനലുകൾ ഏറ്റുപറയുന്ന ദൈവം ക്രിസ്തു പഠിപ്പിച്ച ദൈവമല്ലെന്നു ഉറപ്പായിരുന്നു. അവർ പ്രതീക്ഷിക്കുന്ന മിശിഹാ ആരെന്നും ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു....

അഭിവന്ദ്യ നേതാക്കളെ, ആരുടെ അടുത്താണ് സുവിശേഷത്തിന്റെ അംശമില്ലാത്തത് എന്നറിയാൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രസംഗങ്ങൾ മാത്രം മതിയായിരുന്നു. നിങ്ങളുടെ ഗുരുമുഖത്തുനിന്നു തന്നെ വന്ന വെറുപ്പിന്റെയും വിഷത്തിന്റെയും വചനങ്ങൾ ദൈവവെളിപാടുകളായിരുന്നു എന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ ക്രിസ്തുവിന്റെ പേരിലുള്ള നിങ്ങളുടെ വ്യവസായത്തിനുകൂടി അന്ത്യനിമിഷങ്ങളാണ്. സ്വർണ്ണക്കിരീടത്തിന്റെ തിളക്കത്തിൽ നിങ്ങൾ അവഗണിച്ചുകളഞ്ഞത് ദൈവരാജ്യനീതിയും സമാധാനവും എന്ന ചെറിയ ക്രിസ്‌തുതത്വമാണ്.
വരേണ്യതയുടെ ആഢ്യസംസ്കൃതിയിലേക്ക് ദൈവരാജ്യത്തിന്റെ മഹത്വം വരച്ചുചേർക്കാൻ ശ്രമിക്കുന്ന ചാനലുകളും സഭാനേതൃത്വവും ഹൃദയശുദ്ധിയുള്ളവർ കണ്ടെത്തുന്ന പരമപരിശുദ്ധനെ കുത്തകയാക്കി വിൽക്കാൻ ശ്രമിക്കുകയാണ്.
"സീസറല്ലാതെ ഞങ്ങൾക്ക് മറ്റൊരു രാജാവില്ല" അതേ അവസരവാദമാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും ആരാധനയുടെയും പാരമ്പര്യത്തിന്റെയും കാതൽ.

ഏപ്രിൽ 14, 2024

ദീപികയുടെ ഏപ്രിൽ 13 എഡിറ്റോറിയൽ

 ദീപികയുടെ ഏപ്രിൽ 13  എഡിറ്റോറിയൽ ഒരു നിസ്സംഗത മാത്രമേ എനിക്കുള്ളിലുണ്ടാക്കിയുള്ളു. എന്നെ അത് സന്തോഷിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തില്ല. ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. കാരണം, ആ എഡിറ്റോറിയൽ പരാമർശിക്കുന്ന വിഷം പടരാൻ തുടങ്ങിയത് ഇന്നലെയോ ഈ ആഴ്ചയിലോ അല്ല. 2018 മുതലെങ്കിലും പല സാഹചര്യങ്ങളിലായി, പല പോസ്റ്റുകളിലായി, ആവർത്തിച്ചെഴുതിയിട്ടുണ്ട്. മറ്റു പലരും അതേക്കുറിച്ചു തന്നെ സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ശ്രദ്ധിച്ചിട്ടുമുണ്ട്. കഴിയുംവിധം, അധികാരങ്ങളിലുള്ളവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ വിഷപ്രക്രിയ 'ആവശ്യമായിരുന്നു' പലർക്കും. ക്രിസ്ത്യാനികളുടെ പേരിൽ മറ്റാരൊക്കെയോ എഴുതുന്നതാണെന്നും പ്രതികരണമുണ്ടായി. ഏറെ നാളുകൾ കഴിയും മുമ്പേ പരിചിതനായ പുരോഹിതരുടെയും മറ്റും പ്രസ്താവനകളും എഴുത്തുകളും, വളരുന്ന പ്രവണതകളെക്കുറിച്ചു വ്യക്തത നൽകിത്തുടങ്ങിയിരുന്നു. ചാനലുകളിലും, പൊതുപ്രസംഗങ്ങളിലും വിശ്വാസപരിശീലനക്ലാസുകളിലും  വിഷം അത്യാവശ്യമായി പരിചയപ്പെടേണ്ട സത്യമായി പഠിപ്പിക്കപ്പെട്ടു. സഭയുടെ പ്രബോധനത്തിന്റെ അധികാരവും സത്യത്തിന്റെയും നീതിയുടെയും അവബോധവും ഇതു കാണുന്നുണ്ടായിരുന്നില്ലേ? ഉത്തരവാദിത്വപ്പെട്ടവർ പ്രതികരിച്ചുകൊള്ളും എന്ന പ്രതികരണമായിരുന്നു അന്ന്.  ആരായിരുന്നു ആ ഉത്തരവാദിത്തപ്പെട്ടവർ?


സഭയിൽ ഉത്തരവാദിത്തപ്പെട്ട സ്വരം നൽകാൻ അധികാരികതയുള്ള ആരും ഇല്ലാതെ പോയി എന്നതാവണം സത്യം. സഭ പല പ്രശ്നങ്ങളിൽ ആടിയുലഞ്ഞു പോയപ്പോഴും അതിന്റെ മഹിമാമയമായ ഗർവ്വ്  ഉയർത്തിപ്പിടിക്കാനാണ് 'സഭ' ശ്രമിച്ചത്. പരിശുദ്ധിയുടേയുടെയും അനുസരണത്തിന്റെയും, ആരാധനയുടെയും ഭാഷ്യങ്ങളിൽ ആന്തരികമായി നിലനിൽക്കുന്ന ജീർണ്ണതയെ മറച്ചുപിടിക്കാൻ ശ്രമിച്ചതിന്റെകൂടെയാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമൂഹിക അപ്രസക്തിയും പ്രകടമായിത്തുടങ്ങുന്നത്. ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇരവാദം ഉപയോഗിച്ചപ്പോൾ രക്ഷക്കായുള്ള ഉപാധിയായി  രക്ഷകരുടെ താൽപര്യങ്ങൾക്കു വഴങ്ങുക എന്നതു കൂടി സ്വീകാര്യമായി. തുറന്ന കണ്ണുകളുള്ള ജനം വിശ്വാസികൾക്കിടയിലുണ്ടെന്നു 'സഭ' മറന്നു. ആ തിരിച്ചറിവ് വൈകി വന്നു എന്ന് മാത്രമാണ് എഡിറ്റോറിയൽ സൂചിപ്പിക്കുന്നത്. 

ഒറ്റപ്പെട്ട വേദനകളുടെ പ്രതികാരത്തിനായി സമൂഹത്തെ കരുവാക്കുന്ന പ്രവണത പല സാഹചര്യങ്ങളിലും മത-വർഗീയ ധ്രുവീകരണങ്ങളിൽ കണ്ടെത്തുവാൻ കഴിയും അത്തരം സംഭവങ്ങളോ വ്യക്തികളോ 'ലാഭഹേതുവാകുന്നത്' കാണ്ടു സന്തോഷിച്ച തെറ്റാണു അധികാരികളുടേത്. അതുകൊണ്ടാണ് അവരുടെ താല്പര്യങ്ങളെ വളർത്തുന്ന പ്രസ്താവനകൾ പുതിയ സുവിശേഷത്തിന്റെ സ്വരം നൽകിയത്.  സഭയുടെ സ്വരമായി സംസാരിച്ചത് ആരാണ്? പ്രസക്തിയും മേന്മയും കേമത്തവും തെളിയിക്കാനും ഊന്നിപ്പറയാനും മത്സരിക്കുന്ന രാജാക്കന്മാരായിരുന്നു ഓരോ അധികാരിയും. സ്തുതിപാഠകരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങുമ്പോൾ സുവിശേഷം മാറ്റിവയ്ക്കപ്പെട്ടു. 


മാതാവിന്റെ നൊവേനകൾ, വണക്കമാസം, തിരുനാളുകൾ, മതബോധനം, ധ്യാനങ്ങൾ എവിടെയാണ് ഈ വിഷം വിളമ്പപ്പെടാത്തത്? ആവർത്തിക്കപ്പെട്ട നുണകളും സൃഷ്ടിക്കപ്പെട്ട വെറുപ്പും ഇന്ന് നിലനിൽക്കുന്ന സത്യമാണ്. സുവിശേഷത്തിന്റെ മൂല്യത്തെക്കുറിച്ചു വിചിത്രമായ യുക്തികൾ നിരത്തിയ സെമിനാരി അധ്യാപകർ വരെയില്ലേ? "ആരാണ് അയൽക്കാരനെ"ന്നതിൽ അതിരുകൾ വ്യക്തമാക്കിയവരില്ലേ? 

തിന്മയെ എതിർക്കേണ്ടേ? തീർച്ചയായും വേണം. പക്ഷെ തിന്മയെ എതിർക്കുകയായിരുന്നോ ലക്‌ഷ്യം എന്നത് സത്യസന്ധമായ മനഃസാക്ഷിക്കൊത്ത ആത്മവിചിന്തനം ആവശ്യപ്പെടുന്നു. തിന്മയോടുള്ള പ്രതികരണം രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിവെച്ചുകൊണ്ടും രാഷ്ട്രീയ ലാഭത്തെ മുന്നിൽ കണ്ടുമാകരുത്. 'അത് കണ്ടില്ലേ' 'അവിടെ കണ്ടില്ലേ' എന്നത് ഇവിടെ അവരെ അകറ്റാനോ 'ഞങ്ങൾക്ക്' ക്രിസ്തീയമൂല്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് പ്രതികരിക്കാനോ ' ഉള്ള യുക്തിയായി. മാത്രമല്ല സുവിശേഷമൂല്യങ്ങൾ അപഹസിക്കപ്പെട്ടു. തിന്മ എതിർക്കപ്പെടണമെങ്കിൽ നന്മയുള്ള ഒരു സമൂഹമുണ്ടാവണം. അടവുള്ള മത-വർഗീയ-സാമുദായിക ധ്രുവീകരണങ്ങളിൽ ഈ നന്മയെ പ്രതീക്ഷിക്കാനാവില്ല. 'ഞങ്ങളുടേ'തെന്ന മുറവിളികളുമായി എങ്ങനെ പൊതുനന്മ ആഗ്രഹിക്കും? 'സഭ' ക്കു സഭയെ നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം 'സഭ'യുടെ ഞങ്ങളാക്കൽ ഉദ്യമങ്ങളാണ്. അങ്ങനെതന്നെ അതിന്റെ സാമൂഹികമൂല്യവും നഷ്ടമാക്കി. 

ക്രിസ്തീയമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് (സകലമനുഷ്യരുടേയും സമഗ്രമായ നന്മയും വളർച്ചയുമാണ് അതിന്റെ ലക്‌ഷ്യം) രാഷ്ട്രീയപ്രക്രിയകളെ നിരീക്ഷിക്കാനും സംസാരിക്കാനുമുള്ള പാടവം 'സഭ' നഷ്ടപ്പെടുത്തി. സ്വതാല്പര്യലക്ഷ്യങ്ങളോടെ ചെയ്തുപോന്ന പ്രീണനം, ക്രിസ്തീയ മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കുന്ന ധാർമ്മികത ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് ചിന്തായോഗ്യമാണ്‌. അന്തസത്തയെ കാര്യമായെടുക്കുന്നെങ്കിൽ നേട്ടം തരുന്ന പാർട്ടിയേക്കാൾ നീതി ഉറപ്പാക്കുന്ന പാർട്ടികൾക്ക്, നന്മ ഉറപ്പാക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾക്ക്  കരുത്തായി സഭക്ക് മാറാനാകും. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും  സഹവർത്തിത്തത്തിനും വിലനൽകുന്ന തത്വങ്ങളെ പിന്തുണക്കുവാൻ വ്യക്തിയായും സഭയായും ആധികാരികത വീണ്ടെടുക്കേണ്ടതായുണ്ട്. 


ഇത് രാഷ്ട്രീയ പശ്ചാത്തലമാണ്. അത് കൂടാതെ, മതം, ഭക്തി, വിശ്വാസം എന്നീ പേരുകളിൽ സംഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ആർക്ക് ഇനി എന്നാണ് തിരിച്ചറിവുണ്ടാകാൻ പോകുന്നത്? അതും ഒരു വിഷമായി ലഹരിയായി അനേകരിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടും കലരപ്പെടുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്നത്.