Gentle Dew Drop

സെപ്റ്റംബർ 30, 2025

ജീവിതചിത്രം

നമ്മുടെയോരോരുത്തരുടേയും ഉള്ളിൽ ജീവിതത്തിന്റേതായ ഒരു ചിത്രം നമ്മൾ വരച്ചുചേർക്കുന്നുണ്ട്. ഓർമ്മകളിൽ ചിലവ മങ്ങിയും ചിലവ തീർത്തും തെളിഞ്ഞും തീർത്തെടുത്ത ഒരു ചിത്രം. ആ ചിത്രത്തിലേക്ക് തീക്ഷ്ണമായ നിറങ്ങളും കറുപ്പും ഇരുട്ടുതന്നെയും നമ്മുടെ ചില വിധിവാചകങ്ങളിലൂടെ കൂട്ടിച്ചേര്ക്കുകയാണ് ഓരോ ദിവസവും. ഞാൻ എത്രയോ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു, വളരെ കർക്കശമായി പരുഷമായി, ജീവിതം തുലച്ചു കളഞ്ഞിരിക്കുന്നു, സമൂഹം തീർത്തും അന്യമായി നില്കുന്നു, ഒരാളോട് പോലും നന്നായി ഇടപെടാൻ കഴിയുന്നില്ല ... നമ്മുടെ ചിത്രത്തിൽ വരച്ചു ചേർത്തിട്ടുള്ള കറുപ്പ് വരകൾ പലതാണ്.

ഈ ഇരുളിലും ദൈവം ഈ ചിത്രം കാണുന്നുണ്ടോ? ഓരോ വരകളുടെയും അർത്ഥവും വിങ്ങലുകളും ദൈവത്തിനറിയാമോ? സന്ധ്യയായി ഉഷസ്സായി, അത് നല്ലതാണെന്ന് ദൈവം കണ്ടു. ദൈവത്തിൻ്റെ ദിനക്രമത്തിന്റെ രീതി അതായിരുന്നു. നമ്മുടെ എല്ലാ കഥകളും, ചിത്രങ്ങളും ദൈവത്തിൻ്റെ ചരിത്രത്തോട് ചേർന്നതാണ്. ദൈവം തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു ഈ ചിത്രങ്ങൾ ചിലതു വേദനയോടെതന്നെയാണ്. കാരണം അനേകരെ തകർത്തെറിഞ്ഞ കഥകളും അവയ്ക്കിടയിലുണ്ട്. ജീവൻ തേടുന്ന ഇഴകളിലേക്ക്, ജീവിതത്തിൻ്റെ വേരുകളിലേക്ക് ആഴത്തിലുള്ള കൃപ, ഇറങ്ങിവരുന്നത് കാണുക. കയ്പേറിയ വേദനകളെയും കണ്ണുനീരിനെയും ആശ്വസിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ കൃപ സ്പർശിക്കുന്നത് അനുഭവിക്കുക. നമ്മളുടെതന്നെ ഹൃദയത്തിൽ നിന്ന് നമ്മളുടെ വേദനകളിലേക്ക് ഒഴുകുന്ന ഒരു കരുണ അവിടെ മുളപൊട്ടും. ഹൃദ്യമായ ആ ആലിംഗനത്തിൻ്റെ രഹസ്യം ഈ സന്ധ്യ നമ്മുടെ നിഴലുകൾക്ക് നൽകട്ടെ. കൃപ അവയെ സമാധാനത്തിലേക്ക് ലയിപ്പിച്ചു ചേർക്കുന്നു. ജീവിതത്തെ ഒരു അഭിഷേകമുള്ള ഒരു പ്രത്യേക കൃപയാക്കി മാറ്റുന്നു.

സൗഖ്യം

 നമ്മുടെ ആന്തരിക അവസ്ഥകളിലേക്കു നമ്മെ കൂടുതൽ അടുത്തു കൊണ്ടുവരികയെന്നത്  സന്ധ്യാസമയത്തിന്റെ ഒരു പ്രത്യേകതയാണ്. നേട്ടങ്ങളുടെ നിർവൃതി ഒരു ആഘോഷാവസരം കൊണ്ടുവരാം. ചിന്തകളും കൂടുതൽ ആലോചനകളും വന്നേക്കാം. ഇരുളിലേക്ക് മയങ്ങുമ്പോൾ വേദനകളും സ്വകാര്യമായ ആന്തരികസംഘർഷങ്ങളും കൂടുതൽ തീവ്രമായേക്കാം. മറച്ചുവെച്ചിട്ടുള്ള ലജ്ജയും നിശബ്ദമായ പൊരുതലുകളും ... ആശങ്കകളും നിരാശകളും ഭയങ്ങളും ഏകാന്തതയും ചിലപ്പോൾ ഈ രാത്രി വർദ്ധിപ്പിക്കുന്നു.  കൈകളെയെടുത്തു ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കുന്ന ഒരു സാന്നിധ്യം അടുത്തുണ്ടാകാൻ സുഖപ്പെടാൻ, പുതിയ ഒരു ബലം പ്രാപിക്കാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു.  സമയം കടന്നുപോകാതെ തീരെ പതിയെയാവുന്നു. രാത്രിയുടെ നിശ്ചലത ഒരുപക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നയിച്ചേക്കാം. അസ്വാസ്ഥ്യതകളെ ഈ ഇരുളിൽ അടുത്ത് കാണാൻ ശ്രമിക്കാമോ അവയോടു സംസാരിക്കാമോ? എന്തിനെക്കുറിച്ചാണ് ഭയം, എന്തിനെക്കുറിച്ചാണ് നിരാശ? ആശ്വാസവും ശക്തിയും നല്കാൻ നമ്മുടെതന്നെ ഹൃദയത്തെ ബലപ്പെടുത്താം.

മരുന്നുകളും വിശ്രമവും മാത്രം ഉൾപ്പെടുന്നതല്ല സൗഖ്യം; വേദനയുടെയും സഹനത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുവാനുള്ള ആന്തരികസമാധാനം കൂടിയാണത്. രോഗാതുരമായ നമ്മുടെ മനസും ശരീരവും ദൈവകൃപയുടെ ആഴങ്ങളിലേക്ക് നൽകുവാൻ ദൈവത്തിന്റെ സഹായം തേടാം.  വേദനയുടെ സമയത്ത്, നമ്മെ ചേർത്ത് പിടിക്കുന്ന ആ സ്നേഹത്തെ ആശ്രയിക്കാം, വിശ്വസിക്കാം. സ്വയം ശിക്ഷവിധിച്ച് സഹിക്കുന്നവരുണ്ട്. നമ്മോടുതന്നെയും ലോകത്തോടും ക്ഷമിക്കാനുള്ള ധൈര്യം തേടാൻ ശ്രമിക്കം. ചുറ്റും ഇരുളാണെങ്കിൽക്കൂടി ആ ഇരുട്ടിലൂടെ മുന്നോട്ടു നടക്കാനുള്ള പ്രത്യാശ സൂക്ഷിക്കാം. കടന്നുപോയ വേദനകളോടും തകർച്ചകളോടും അസുഖങ്ങളോടും തന്നെ ഒരുപക്ഷെ നമ്മൾ നമ്മെത്തന്നെ ബന്ധിച്ചിട്ടിട്ടുണ്ടാവാം. സുഖപ്പെടാനായി നമ്മെത്തന്നെ അനുവദിക്കുകയെന്നതും പ്രധാനമാണ്. ഞെരുക്കുന്ന  ഏകാന്തതയിലും വേദനകളിലും ഏറ്റവും തികഞ്ഞതും പരിപൂർണ്ണവുമായ സമർപ്പണവും ഭക്തിയും കൃപ നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല.  നമ്മുടെമേൽ വരുന്ന സ്നേഹത്തിട്നെ ഊഷ്മളതയെ അനുവദിച്ചു നല്കുക. വേദനകളെ സ്വീകരിക്കാനും അവയിലൂടെ നടക്കാനും സുഖപ്പെടാനും ഈ സ്നേഹം പതിയെ നമ്മെ സ്വാതന്ത്രരാക്കും. മരണത്തെ മുഖാമുഖം കാണുമ്പോഴും വേദനകൾ തീവ്രമാകുമ്പോഴും പരിശുദ്ധമായ തീർത്ഥസ്ഥാനങ്ങളായി അവ മാറ്റപ്പെടാം. സ്വയം ശൂന്യമായി ജീവൻ പകരുന്ന വിസ്താരതയിലേക്കു നമ്മെ നൽകുന്ന ആഴത്തിനായുള്ള ശക്തിയും ധൈര്യവും നേടാം. ഇത് ഏതോ വിദൂരതയിലെ സ്വപ്നമായല്ല, നമ്മുടെ ഇരുട്ടിലൂടെ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ഹൃദയത്തിൽ സമാധാനം നിറക്കുന്ന ഒരു ആശ്വാസസാന്നിധ്യമായി.

സെപ്റ്റംബർ 22, 2025

ക്രിസ്തുവിന്റെ വെളിച്ചം

വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്നും നമ്മുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും തിരിച്ചറിയുന്ന മനുഷ്യൻ ആ വെളിച്ചം തെളിയിക്കുന്നതെങ്ങിനെയാണ്? തീർച്ചയായും, ഓരോരുത്തരിലും ആ പ്രകാശത്തിന്റെ നിർവൃതിയായും, അതുപോലെ, ആ പ്രകാശം കാണുന്നവരിലുള്ള തെളിമയായും പ്രകാശിക്കേണ്ടത് ക്രിസ്തു തന്നെയാണ്.

ക്രിസ്തുവിന്റെ പ്രകാശത്തെ നമ്മൾ സങ്കല്പിക്കുന്നതും ആഗ്രഹിക്കുന്നതും എങ്ങനെയാണ്? ക്രിസ്തുവിന്റേതായി ആഘോഷിക്കപ്പെടുന്നവയിൽ സത്യത്തിൽ  ക്രിസ്തുവിന്റെ വെളിച്ചമുണ്ടോ? ആ ക്രിസ്തുസ്വഭാവത്തിന് നമ്മൾ നൽകിയ വളർച്ചയും വികാസവും എത്രമാത്രമാണ്? രണ്ടായിരം വർഷത്തെ ചരിത്രവും പാരമ്പര്യവും കൊണ്ട് ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ക്രിസ്തു നമ്മിലേക്ക്‌ സന്നിവേശിപ്പിച്ച തന്റെ ചൈതന്യത്തിനു ക്രിസ്തു ആഗ്രഹിച്ച വികാസം നൽകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?

ക്രിസ്തുവിന്റെ വെളിച്ചം സ്വന്തമാക്കി എന്ന് അവകാശപ്പെടുന്നവർ പോലും ആ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചത് എന്തുകൊണ്ടാണ്? രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മേല്കോയ്മകൾ ക്രിസ്തീയ ജീവിതത്തിന്റെ രൂപഘടനയായത് നമ്മുടെ വളർച്ചയെ തടസപ്പെടുത്തിയിട്ടില്ലേ? ഈ ഘടനകൾ നമ്മുടെ ജീവിതശൈലിയുടെയും സമീപനങ്ങളുടെയും സംവിധാനങ്ങളുടെയും ഭാഗമായി മാറുക മാത്രമല്ല അവ നമ്മുടെ അഭിമാനമായി മാറി എന്നതാണ് തിരിച്ചറിയേണ്ടത്. അന്ധകാരം സുഖപ്രദമായിരുന്നു. സ്വന്തം സംവിധാനങ്ങളും സമ്പ്രദായങ്ങളും സമ്പത്തും ആദരവും നിലനിർത്തുവാനായി ക്രിസ്തുവിനെ മാറ്റി നിർത്തി മേല്പറഞ്ഞ അധികാരവും ശക്തിയും സംപൂജ്യമാക്കിയില്ലേ? സുവിശേഷത്തിന്റെ സത്യത്തെ നിര്വചനങ്ങളിലേക്കു ചുരുക്കിയും അവയെ നിയമപരമായ വിധേയത്വങ്ങളുടെ ഉപകരണങ്ങളാക്കിയും ക്രിസ്തുസ്വരത്തെ മാറ്റിനിർത്തിയിട്ടില്ലേ?  സങ്കീർണ്ണതകളും സംഘർഷാവസ്ഥകളും മറികടക്കാൻ ആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിഹാരമാക്കുന്ന കൗമാരശൈലി കടന്ന് വ്യക്തിപരമായ വിചിന്തനങ്ങളും കൂട്ടായ പങ്കുവയ്ക്കലുകളും നടക്കുന്ന അവസ്ഥകളിലേക്ക് ക്രിസ്തുരഹസ്യത്തെയും സഭാജീവിതത്തെയും കൊണ്ടുവരാൻ വേണ്ട വളർച്ച ഉണ്ടായെങ്കിലേ അന്ധകാരത്തെ പ്രാപിക്കാതെ പ്രകാശത്തിൽ നടക്കാനും പ്രകാശം തെളിയിക്കാനും നമുക്കാകൂ. ക്രിസ്തു നമ്മിൽ പ്രകാശിക്കേണ്ടതിനായുള്ള ഒരു അന്തരീക്ഷം, ഒരു സഭാസംസ്കാരം രൂപപ്പെടുത്തി വളർത്തുക എന്നതാണ് പ്രധാനം. അന്ധകാരത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും, തെളിഞ്ഞു പ്രകാശിക്കാനും നമുക്ക് കഴിയട്ടെ. ക്രിസ്തുചൈതന്യത്തിന്റെ അന്തരീക്ഷം കൂടുതൽ പ്രകാശിക്കുവാനുള്ള സത്ത നൽകും.

🎬

ഓഗസ്റ്റ് 24, 2025

നഷ്ടങ്ങൾ

ഒരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. ചെലവഴിച്ചു തീർത്ത ഈ സമയം മുഴുവൻ ഹൃദയത്തിലേറ്റിയത് എന്തായിരുന്നു? ഏതാനം മങ്ങിയ ചിത്രങ്ങൾ ബാക്കിയാവുകയാണ്; ചിലപ്പോൾ നീറുന്ന കനലും പുകയും ... അമൂല്യമായ എന്തോ നഷ്ടപ്പെട്ടിരിക്കുന്നതിന്റെ ശൂന്യത ജീവിതത്തിന്റെ വലിയ ഒരു അംശം തന്നെ നീക്കിക്കളഞ്ഞിരിക്കുന്നു. പ്രകാശത്തെ തല്ലിക്കെടുത്തിയ ആ നഷ്ടങ്ങൾ വർണ്ണങ്ങളെ സ്വപ്നം കാണാൻ പോലും ഭയപ്പെടുത്തുന്നു. വഞ്ചനയോ ആഴത്തിലുള്ള തിരസ്‌കരണമോ ആഴത്തിൽ വേദനിപ്പിക്കുണ്ടാകാം. നയിക്കുവാനായി ഒരു മേഘത്തൂണോ ഉണ്ടായിരുന്നില്ല, ഇരുട്ടിൽ അഗ്നിസ്തംഭമോ ഉണ്ടായിരുന്നില്ല. നമ്മളുടെ സുരക്ഷിതത്വങ്ങളും, ഉറപ്പുകളും, ആശ്വാസങ്ങളുമെല്ലാം വെല്ലുവിളിക്കപ്പെടുന്നു, കാരണം നമ്മുടെ ജീവിക്കുന്നതിന്റെ അർത്ഥവും മൂല്യവും സ്വന്തമെന്ന അനുഭവവും, ഈ നഷ്ടപ്പെട്ടുപോയവയോടു ഒരിക്കൽ ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. നമ്മുടെ വ്യക്തിപരമായ ലോകത്തെ പുനർനിർമ്മിക്കാൻ നഷ്ടത്തിന്റെ ഈ അനുഭവം നമ്മളെ നിർബന്ധിക്കുന്നു. നമ്മളുടെ ഓർമ്മകളെ വീണ്ടെടുക്കാനും, ആ കഥയെ കൃപയോടെ വീണ്ടും പറഞ്ഞ് തുടങ്ങാനും ഇത് നമ്മളെ സഹായിക്കുന്നു. കൂടുതൽ മുറിവേല്പിക്കുന്നതാവാതെ, ആ നഷ്ടങ്ങളോട് സംസാരിക്കാനും അവയെ കേൾക്കാനും കഴിയട്ടെ. സാന്ത്വനവും സമാധാനവും നൽകുന്ന ആത്മസംഭാഷണങ്ങൾ...

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കൂടെ നടന്നു അവരുടെ നഷ്ടങ്ങളുടെ വേദനയെ ക്രിസ്തു പുനർവ്യാഖ്യാനിച്ചു. വൈകുന്നേരങ്ങളിൽ നമ്മുടെ ചിന്തകളുമായി നമ്മൾ ഒറ്റയ്ക്കാകുമ്പോൾ, കൂടെ നിൽക്കാൻ അവനോട് നമുക്ക് പറയാൻ കഴിയും. നഷ്ടത്തിനൊപ്പം രൂപപ്പെടുന്ന ആത്മനിന്ദയെയും സ്വയമുള്ള കുറ്റപ്പെടുത്തലുകളെയും നമ്മൾ മറികടക്കണം. അങ്ങനെ ആത്മാവിൻ്റെ ആശ്വാസം അനുഭവിച്ചറിയാനും, നമ്മോടുതന്നെ കരുണ വളർത്താനും നമുക്ക് കഴിയും. ദൈവത്തിൽ ആശ്രയിച്ച്, കൃപയിലേക്ക് സ്വയം നൽകുമ്പോൾ നമ്മുടെ വേദനകളെ പതിയെ ആശ്വാസതൈലം നൽകി കരുതാനാകും. ഉള്ളിലൊതുക്കുന്നതിന് പകരം, നഷ്ടത്തെ നമ്മുടെ ജീവിതകഥയുടെ ഭാഗമാക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ഭയങ്ങൾ, മുറിവുകൾ, പ്രലോഭനങ്ങൾ, അതുപോലെ നമ്മുടെ പാപങ്ങൾ പോലും ഹൃദയത്തിൽ നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥനകളായി രൂപാന്തരപ്പെടാൻ സാധിക്കും. ഒപ്പം, സഹാനുഭൂതി, ആത്മാവബോധം, ദയ എന്നിവയ്ക്കുള്ള ആഴത്തിലുള്ള കഴിവ് നമ്മിൽ വളരുന്നു. നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുന്നതിലുപരി, ഒരു പുതിയ ദർശനത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ചാണ് കൃപകൾ നിറഞ്ഞുകഴിഞ്ഞ മുറിവുകളിൽനിന്നുള്ള ഈ ആഴം.

ഓഗസ്റ്റ് 19, 2025

നവ്യത

സന്ധ്യയാകുന്നെങ്കിലും തിരക്കുകൾ കഴിഞ്ഞിട്ടുണ്ടാവില്ല. എവിടെയെങ്കിലും പോകാനുള്ള തിരക്കിലും ആകാം. ഒരുപാട് ചിന്തകൾ കൂടുവയ്ക്കുന്ന സമയമായിരിക്കാം. ചില കാര്യങ്ങൾ നിശ്ചയമായും മറ്റുള്ളവ തീർത്തും ഒരുറപ്പുമില്ലാതയുമാണ് മുമ്പിലുള്ളത്. എന്നാലും പലപ്പോഴും, പല കാര്യങ്ങളെക്കുറിച്ചും - ദൈവം എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പോലും - അങ്ങേയറ്റം ഉറപ്പോടെയാണ് നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും. ദൈവത്തിൻ്റെ വാക്കുകളെയോ പ്രവൃത്തികളെയോ നിയന്ത്രിക്കാൻ നമുക്ക് കഴിയുമെന്ന് തോന്നുംവിധം ഉറപ്പോടെയാണത്. ഒന്നോർത്തു നോക്കൂ. നീതിമാന്മാരെന്നും എല്ലാം അറിയാമെന്നും അവകാശപ്പെടുന്നവർക്ക് പലപ്പോഴും ദൈവത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നില്ലേ?   ദൈവത്തെക്കുറിച്ചുള്ള അവരുടെ മുൻധാരണകൾ എന്നെന്നും യാഥാർത്ഥ്യമായി നിലനിർത്തണമെന്ന് മാത്രമായിരിക്കാം അവരുടെ ആഗ്രഹം. അവർ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുന്നുണ്ടാവില്ല. അറിയാതെയാണെങ്കിലും, സ്വന്തം വിഗ്രഹങ്ങൾ സൃഷ്ടിക്കുകയല്ലേ അവർ ചെയ്യുന്നത്?

രാത്രി ഇരുട്ടിലേക്ക് ആഴുന്നതനുസരിച്ച്, നാം ജീവിതത്തിന്റെ അർത്ഥത്തിനും ആർദ്രമായ സ്നേഹത്തിനും തഴുകുന്ന വിശ്രമത്തിനും സത്യമുള്ള ബന്ധങ്ങൾക്കും വേണ്ടി ആഴത്തിൽ തിരയുകയാണ്. ആ ആഴങ്ങളിൽ വെളിപ്പെട്ടു തിരിച്ചറിയേണ്ടതാണ് യഥാർത്ഥ ദൈവസാന്നിധ്യം. ഹൃദയത്തിൻ്റെ നിശ്ശബ്ദതയിലോ ശൂന്യതയിലോ, ജീവിതത്തിൽ കൃപയുടെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ ബലഹീനതകളും ദുർബലതകളും നാം കാണുന്നു. നമ്മെത്തന്നെ തുറന്നു കൊടുക്കുമ്പോൾ, അനസ്യൂതമായ ഒരു പുതുമ നമ്മിൽ നിറഞ്ഞു വരുന്നത് കാണാം. ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടുന്ന അനുഭവമാണ്. സ്നേഹത്തിൻ്റെയും നന്മയുടെയും നിരന്തരമായ നവ്യതയുടെ നിറവാണ് ജീവദാതാവായ ദൈവം. തീരാത്ത ജോലികളും മടുപ്പിക്കുന്ന മനസ്സും നാളെയുടെ തിരക്കുകളും രാത്രിയുടെ ശൂന്യതയിൽ ആ നന്മയുടെ നിറവിൽ ലയിച്ചുചേരട്ടെ. ഹൃദയത്തിന്റെ ശാന്തതയിൽ വിശ്രമിക്കാൻ കഴിയട്ടെ. 


📺

ഓഗസ്റ്റ് 15, 2025

വചനാവസ്ഥ

പരിശുദ്ധ മറിയം വചനത്തെ ഉദരത്തിൽ വഹിച്ചു. അവതരിച്ച വചനത്തിന്റെ മാതാവായി. ജീവന്റെ ഉറവിടവും വികാസവും പൂർത്തീകരണവും വചനത്തിലാണ്. സകലത്തിന്റെയും സൗന്ദര്യം വചനത്തിലാണ്. ജീവാവസ്ഥയിൽനിന്നു വചനാവസ്ഥയിലേക്കുള്ള വികാസം സകലസൃഷ്ടിയുടെയും ലക്ഷ്യമാണ്. ഉദരത്തിൽ വഹിച്ച വചനത്തിലേക്കു പൂർണ്ണമായി മറിയം പങ്കുചേരുന്നു. സകല സൗന്ദര്യവും അവളുടെ ഉടയാടയാകും. ജീവംശങ്ങളിലേക്കും, ജനതകളിലേക്കും ചരിത്രത്തിലേക്കും വചനത്തിന്റെ ലയം അവൾ നിരന്തര പ്രാർത്ഥനയാക്കുന്നു.

ഓഗസ്റ്റ് 12, 2025

ഒരുക്കം

ഒരാളെ വിശ്വസിക്കാൻ കഴിയുകയെന്നത്, അയാളിലെ വിശ്വസ്തതയെ ഹൃദയത്തിന്റെ ആഴത്തിൽ നാം അറിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണ്. അതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ ഹൃദയത്തിൽ അറിയാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൽ  വിശ്വസിക്കാനാവില്ല. ദൈവത്തോടുള്ള സ്നേഹം എന്നത് നിബന്ധനയോ വ്യവസ്ഥയോ അല്ല, ദൈവത്തെ അറിയുന്ന ഒരാളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണത്. ദൈവികജീവൻ തീർച്ചയായും നമ്മിൽ ഉണ്ട്. ആ വിശ്വസ്തതയെക്കുറിച്ചു വാചാലരായതുകൊണ്ട് മാത്രമായില്ല, ആ ജീവന്റെ മൃദുലമായ സ്പർശം സ്വീകരിക്കാൻ നമ്മെത്തന്നെ തുറന്നിടേണ്ടതുണ്ട്.

ദൈവത്തിനു നമ്മോടുള്ള ഹൃദയബന്ധത്തെ വിശ്വസിക്കാൻ കഴിയണമെങ്കിൽ നമ്മൾ നമ്മോടുതന്നെ ഹൃദയത്തിന്റെ ആർദ്രതയിൽ എത്ര ബന്ധപ്പെട്ടു നില്കുന്നു എന്നതുകൂടി പരിശോധിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും  പരിപൂർണ്ണമായിക്കൊള്ളണമെന്നില്ല. അങ്ങനെ സ്നേഹിക്കാനും വിശ്വസ്തരാകുവാനും നമ്മൾ പരിശീലിച്ചിട്ടില്ല, കാരണം  നമ്മുടെ വേദനകളും ഭാരങ്ങളും കവചങ്ങളായി നിന്ന് കൊണ്ട് അത് ദുഷ്കരമാക്കുന്നുണ്ടാകാം. ദൈവസ്പര്ശമേല്ക്കാത്ത ഈ നൊമ്പരങ്ങൾ അവയെ കൂടുതൽ ദൃഢപ്പെടുത്തുന്ന ദൈവരൂപങ്ങളും നമുക്ക് നൽകും. കുറ്റപ്പെടുത്താനും ദോഷമേൽക്കാനും ആഗ്രഹിക്കുന്ന മനസിനായി അത് നൽകുന്ന ദൈവസ്വഭാവം നിർമ്മിക്കപ്പെടും. അതുകൊണ്ടാണ് സ്നേഹത്തോടും വിശ്വസ്തതയോടും ഒപ്പം ഒരുക്കം ആവശ്യമാകുന്നത്. ഈ ഒരുക്കവും, വ്യവസ്ഥയായല്ല, തുറവിയായാണ് പരിശീലിക്കേണ്ടത്. നമ്മുടെ വളർച്ചയും അതിലെ ജീവന്റെ അനുഭവങ്ങളും, അതിനോടൊപ്പം നന്മയായ ദൈവം തന്റെ വാഗ്ദാനങ്ങളിൽ ഉറപ്പു നൽകുന്ന ജീവനും സ്വാതന്ത്ര്യവും, നമ്മിൽ സ്വന്തമാക്കിത്തീർക്കുന്ന ദൈവബന്ധമാണ് വിശ്വാസം. ഹൃദയത്തിൽ ആഴത്തിൽ പുൽകുന്ന ആ ദൈവാനുഭവത്തിന്റെ വാതിൽ ഒരുക്കമെന്ന തുറവിയാണ്. അനന്തമായ നന്മയും വിശ്വസ്തതയും, 'ഇതാണ് ഞാൻ' എന്ന നഗ്നഭാവം, അവിടെ ദൈവം കാണുന്നതും അറിയുന്നതുമായ എന്നിലെ സത്യം, അവിടെ ഒഴിക്കപ്പെടുന്ന കരുണ, തരളിതമായ ആത്മഭാവത്തിൽ നട്ടെടുക്കപ്പെടുന്ന നന്മ, അതിലേക്കു വേണ്ട കരുത്ത് അതേ വിശ്വസ്തതയിൽ തേടുന്ന പുതുഹൃദയം ഇവയെ ഒരുമിച്ചു വേണം ഒരുക്കമെന്നും ദൈവഭയമെന്നും വിളിക്കാൻ. ഭീതിപ്പെടുത്തുന്ന വിറയലല്ല ദൈവഭയം, പുളകമണിയിക്കുന്ന ജീവസ്പന്ദനമാണത്.

📺