Gentle Dew Drop

ജൂൺ 30, 2020

പ്രവാചകൻ

ആത്മപ്രേരിതമായി സത്യം തിരിച്ചറിയുകയും അത് നിസ്സന്ദേഹം ദൈവനാമത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തവരാണ് പ്രവാചകർ. ആ സത്യം കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനും മുമ്പേ ഉള്ളിലെവിടെയോ അവർക്ക് ഒരു  അനുഭവമായി തെളിഞ്ഞു. സന്ദേശത്തിൽ തെളിമ തേടാനും, അത് ആഞ്ഞടിക്കുന്ന ശക്തികളെ നേരിടാനുമുള്ള സംഘർഷങ്ങളും ഞെരുക്കങ്ങളും അവർക്കുണ്ടായിരുന്നു.

അനീതി സഹിച്ചവരെ ദൈവത്തോടടുത്ത കനിവോടെ കാണുകയും എന്നാൽ അതേ സമയം അനീതിക്കു  കാരണക്കാരായവർക്കെതിരെ ക്രോധാഗ്നി ഉള്ളിൽ കാക്കുകയും ചെയ്തു. സമൂഹത്തിന്റെ നീതിയും, ആരോഗ്യപരവും ദൈവികവുമായ വളർച്ചയും ഉറപ്പു വരുത്തുന്നതിൽ,  ബോധപൂർവം നീതി നിരസിക്കുന്നവർക്കെതിരെ നിൽക്കുന്നതും ഭാഗമായി വരും. അധികാര സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരിൽനിന്നും എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണവും അതാണ്. ദൈവം തങ്ങളോട് സംസാരിച്ചിരിക്കുന്നു എന്നത് മാത്രമായിരുന്നു അവർക്കു പ്രവചിക്കാനുള്ള കാരണം. ദൈവം ആ കാലത്തിനും, സമൂഹത്തിനും നൽകിയ സന്ദേശം അവർക്കുള്ളിൽ ഉണ്ടായിരുന്നതായിരുന്നു അവരുടെ ബലം. അപ്പക്കഷണത്തിനുവേണ്ടി വെളിപാട് പറയുന്ന വ്യാജപ്രവാചകനല്ല താനെന്നു ആമോസിന് എടുത്തു പറയേണ്ടതിന്റെ ആവശ്യമെന്തായിരുന്നു? സിക്കമൂർ വെട്ടിയൊരുക്കുകയും ആടുമേയിക്കുകയും ചെയ്തിരുന്ന താൻ പ്രവചിക്കുന്നത് ദൈവം സംസാരിച്ചത് കൊണ്ടാണെന്നാണ് ആമോസ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞവ ആരും വിശ്വസിക്കുന്നില്ലെന്ന് ഏശയ്യാ സങ്കടപ്പെടുമ്പോൾ, ഇനി അവന്റെ നാമത്തിൽ വായ തുറക്കില്ലെന്നു ജെറമിയ ഉറപ്പിക്കുന്നുണ്ട്. എങ്കിലും ഉള്ളിലെവിടെയോ കത്തിയെരിയുന്ന കനലായി ദൈവത്തിന്റെ സന്ദേശം ഉള്ളതിനാൽ സംസാരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ട് സംസാരിക്കുകയാണ് അവർ.

ആമോസ്, ഹോസിയ, മിക്കാ പ്രവാചകർ സമൂഹത്തിലെ ചൂഷണത്തിനെതിരെ കടുത്ത ശബ്ദം ഉയർത്തിയവരാണ്. വിഗ്രഹാരാധനക്കെതിരെ പറയുമ്പോഴും അത്തരം രീതികൾ സ്ഥാപനവത്കരിച്ചുനൽകിയ ചൂഷിതസംവിധാനങ്ങളെ തച്ചുടക്കാനാണ് അവരിലെ പ്രവചനസ്വരം മുഴങ്ങിയത്. ഏശയ്യാ, ജെറെമിയാ, എസെക്കിയേൽ ഉടമ്പടിബന്ധത്തെയും വാഗ്ദാനങ്ങളെയും ഓർമ്മിപ്പിക്കുമ്പോഴും ഈ ഉടമ്പടിബന്ധം ജീവിക്കപ്പെടേണ്ടത് അനുഷ്ഠാനങ്ങളുടെ പാലനം എന്നതിനേക്കാൾ എല്ലാവർക്കും ന്യായമുറപ്പാക്കുന്നതിൽ ആണെന്ന് എടുത്തു പറയുന്നു. പകരം അനുഷ്ഠാനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ചൂഷണത്തിനും അനീതിക്കും കാരണക്കാരായതുകൊണ്ടാണ് രാജാക്കന്മാരും പുരോഹിതരും പ്രവാചകരുടെ വിമർശനത്തിന് ഇരയായത്. വിജാതീയമായ ഒരു അശുദ്ധിയും സ്പർശിക്കാത്തവന് ദൈവം വെളിപാട് നൽകുകയും അധികാരിയാക്കുകയും ചെയ്യുന്നു എന്ന് ദാനിയേലിനെ  മാതൃകാ പുരുഷനാക്കിക്കൊണ്ട് ശുദ്ധിവാദക്കാർ സ്ഥാപിക്കുന്നു. പ്രവാസകാലത്തിനുശേഷം എസ്രാ നെഹെമിയ മതനേതാക്കന്മാർ മതസമുദായ നിർമ്മിതിയിലും അനുഷ്ഠാനങ്ങളുടെ കൃത്യതയിലും ശുദ്ധതയിലും വംശശുദ്ധിയിലും വലിമ കണ്ടപ്പോൾ യഥാർത്ഥ പ്രവാചകസന്ദേശം നൽകിയത് വിചിന്തനത്തിനു ധൈര്യപ്പെട്ട ചില ചെറുസമൂഹങ്ങളായിരുന്നു. അവരിൽ നിന്ന് രൂപപ്പെട്ടതാണ് യോനാ, റൂത്ത്, എസ്തേർ തുടങ്ങിയ പുസ്തകങ്ങൾ.

മതതീക്ഷ്ണത ദൈവപ്രേരണയിൽ നിന്നാവണമെന്നില്ല. മതതീക്ഷ്ണതയാൽ ജ്വലിക്കുന്നവർ പ്രവാചകരാണെന്ന തെറ്റിദ്ധാരണയുണ്ടായേക്കാം. മതത്തിനുള്ളിൽത്തന്നെ നീതി നടപ്പിലാവേണ്ട മേഖലകളെക്കുറിച്ചു അവർ നിശ്ശബ്ദരാകുന്നുണ്ടെങ്കിൽ അവരുടെ പ്രവാചക പരിവേഷകൾ സ്വയം അണിഞ്ഞവയാണ്. ദൈവം സംസാരിച്ചതുകൊണ്ടാണ് പ്രവാചകൻ സംസാരിക്കുന്നത്. പ്രവചനത്തിന്റെ ഉദ്ദേശ്യം മതനവീകരണമോ സമുദായത്തിന്റെ നിലനിൽപ്പോ അനുഷ്ഠാനശുദ്ധിയോ അല്ല. അതേക്കുറിച്ച് ദൈവത്തിന്  ഒരു അങ്കലാപ്പും ഇല്ല. എന്നാൽ നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന അവിടുന്ന് കാണുന്നു, തന്റെ വചനം സത്യം സംസാരിക്കുന്നവരിലേക്ക് അയക്കുകയും ചെയ്യുന്നു.

നിയമങ്ങളും ആദർശങ്ങളും അനുഷ്ഠാനങ്ങളും, എന്തിന് ഭക്തിയും ദേവാലയനിർമ്മിതിയും വരെയും, വിഗ്രഹമാക്കപ്പെടുമ്പോൾ  ചൂഷണത്തിന് വഴിയൊരുക്കുന്നവയാണ്. അവിടെയൊക്കെയും ഇരയാക്കപ്പെടുന്നത് അധികാരങ്ങളിൽ പിടിപാടില്ലാത്ത പാവങ്ങളാണ്. മനോഹര സൗധങ്ങൾക്കു  വേണ്ടി, കീർത്തിക്കും  മേല്കോയ്മക്കും വേണ്ടി വിഗ്രഹങ്ങൾ ഉയർത്തപ്പെടേണ്ടത് ഓരോ കാലത്തും ആരുടെയൊക്കെയോ ആവശ്യമാണ്. എന്നാൽ അത് ദൈവ നാമത്തിലാകുമ്പോൾ ആദ്യം ശബ്ദമുയർത്തുന്നത് ദൈവം തന്നെയാവും.

പാവങ്ങളുടെ ചൂഷണത്തിനു കാരണമാകുന്ന വിഗ്രഹങ്ങൾ നമുക്കിടയിലും ഉണ്ട്. അവ മൂലം മനുഷ്യനും, സമൂഹത്തിനും ദേശത്തിനും അപചയം വന്നുചേരുന്നുമുണ്ട്. ശൂന്യതക്കും ക്രമരാഹിത്യത്തിനും മീതെ ആദിയിൽ ചരിച്ചിരുന്ന ആത്മാവ് അവിടെയും പുനഃസൃഷ്ടിക്കു പ്രേരണ നൽകുന്നുണ്ട്.  അവ്യക്തമെങ്കിലും ചെറുതിളക്കമായെങ്കിലും ദൈവസ്വരം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ അത് ധ്യാനിക്കപ്പെടണം, ദൈവം സംസാരിച്ചുകഴിഞ്ഞു. നിർവചിക്കാനാവാത്ത ഒരു തേങ്ങലായി, സാന്ത്വനമായി, പ്രേരണയായി, പ്രത്യാശയായി, നീതിബോധമായി, ശക്തിയായി അത് അനുഭവപ്പെട്ടു തുടങ്ങും. പതിയെ അത് ശബ്ദമായും, സന്ദേശമായും തെളിയട്ടെ. പലയാവർത്തി ധ്യാനിച്ചും, ജപിച്ചും സംഭാഷിച്ചും സ്വയം കേട്ടും ആത്മാവിന്റെ ധ്വനിക്ക് ഭാഷാരൂപം കൈവരും. അപ്പോൾ പറയാം: "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു."

ജൂൺ 26, 2020

വിഗ്രഹം

പ്രതീകങ്ങളാവേണ്ടവക്ക് ദൈവസ്ഥാനം നല്കപ്പെടുമ്പോൾ
അവ അടുത്തുചെല്ലുന്നവരെ ശൂന്യരാക്കും,
പ്രതിഷ്ഠിക്കപ്പെടുന്നിടം ശിഥിലമാക്കും,
ജീവൻ ഊറ്റിക്കുടിക്കും
ഭൂമി പിളരുകയും,
ആളുകൾ ചിതറിക്കപ്പെടുകയും ചെയ്യും.

ഹൃദയകോവിലിന്റെ സകലവാതിലുകളും അടച്ചുകൊണ്ടാണ് ദാർഷ്ട്യം എന്ന ദുർഭൂതത്തിന് പൂജ ചെയ്യപ്പെടുന്നത്.
അവിടെ കെട്ടിനിൽക്കുന്ന കരിമ്പുക കല്ലായിത്തീർന്ന ഹൃദയത്തിനു മീതെ കരിമഷിയായി ഒഴുകിത്തുടങ്ങും.
അടക്കപ്പെട്ട വാതില്പടിക്കടിയിലൂടെ ആ വിഷം ചുറ്റും മലിനമാക്കും. അനേകർ പിടഞ്ഞു വീണാലും ദാർഷ്ട്യം അതിന്റെ താണ്ഡവനൃത്തം തുടരും. തിമിരമുള്ള കുഴലൂത്തുകാർ തപ്പിത്തടഞ്ഞെങ്കിലും ആ വാതിലുകൾ തുറക്കാൻ ശ്രമിക്കട്ടെ. വെളിച്ചം ചെന്നാൽ ഉള്ളിലെ കണ്ണാടി തിളങ്ങിയേക്കും...

ധാന്യവും പതിരും!

ദൈവവും ദൈവമെന്നു കരുതപ്പെടുന്നതും,
ക്രിസ്തുവും ക്രിസ്തുവെന്നു കരുതപ്പെടുന്നതും,
സഭയും സഭയെന്നു കരുതപ്പെടുന്നതും,
വിശ്വാസവും വിശ്വാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവയും,
ആത്മീയതയും, ആത്മീയതയെന്നു തെറ്റിദ്ധരിക്കപ്പെട്ടവയും,
ധ്യാനവും ധ്യാനമെന്നു കരുതപ്പെടുന്നവയും
ധാന്യവും പതിരും!

കലവറകളിൽ നിറഞ്ഞതു ധാന്യമോ പതിരോ?
ചുങ്കക്കാരും പാപികളും ദൈവരാജ്യത്തിൽ മുമ്പേ ഭക്ഷണത്തിനിരിക്കും എന്ന് ഗുരു പറഞ്ഞതും ഭക്തരെന്ന് സ്വയം കരുതിയവർ പതിരുകൾ ശേഖരിച്ചതുകൊണ്ടാവാം.

പല്ലുകടിയും വിലാപവും 'വിശ്വാസിയുടെ' ഭാഷയാകുന്നതിന്റെയും കാരണം അതു തന്നെ.

ജൂൺ 25, 2020

പഠനം: ധ്യാനം

വൈദികർ കൂടുതൽ പ്രാർത്ഥനയിലേക്കും വായനയിലേക്കും ശ്രദ്ധിക്കുവാൻ, പള്ളികൾ തുറക്കുവാൻ വൈകിയേക്കുമെന്ന സാഹചര്യത്തിൽ കർദിനാൾ ഗ്രേഷ്യസ് പറഞ്ഞിരുന്നു. കൂടുതൽ അറിയുവാനും, സ്വയം കണ്ടെത്തുവാനും, ഈ രണ്ടു തലങ്ങളും ധ്യാനപൂർണ്ണമായി പ്രാർത്ഥനയിലേക്ക്‌ ഉയർത്തുവാനും കഴിഞ്ഞെങ്കിൽ ഒരുപാട് നന്നായിരുന്നു. അത് സാമൂഹികമായ മൂല്യത്തിനപ്പുറം ഓരോരുത്തർക്കുമുള്ള വ്യക്തിപരമായ മൂല്യത്തെ മനസിലാക്കാനും വഴിയൊരുക്കും. മേല്പറഞ്ഞ സാമൂഹിക മൂല്യത്തെ നിലനിർത്തുവാനും ഉയർത്തിക്കാണിക്കുവാനുമുതകുന്ന ഉദ്യമങ്ങളാണ് പലവിധത്തിലും നടന്നുവന്നത്‌. ആഴങ്ങളിലേക്ക് അവനോടൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴേ സ്വയം നവീകരിക്കാനാവും വിധം വിളിയും ദൗത്യവും ഒന്നു കൂടി കേട്ട് ബോധ്യപ്പെടാനാകൂ. ജെറുസലെമിന്റെ പ്രൗഢികളിൽനിന്നും ഗലീലിയിലേക്ക് ഒരു മടക്കയാത്രയാണത്.

പൗരോഹിത്യത്തിന്റെ പ്രതിച്ഛായ തുടർന്നും വിലകല്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും, ഈ കാലഘട്ടത്തിൽ ഒരു സമൂഹത്തെ നയിക്കാനുള്ള അവരുടെ കഴിവിൽ സമൂഹത്തിനുള്ള ആത്മവിശ്വാസം കുറയുന്നുണ്ട്. സാമൂഹികമായ തരംഗങ്ങളെ മനസ്സിലാക്കുവാനോ, അവയിലെ പ്രതികരണങ്ങളെ ഉൾകൊള്ളുവാനോ, സാംസ്‌കാരികമാറ്റങ്ങളെ വേണ്ടവിധം വിശകലനം ചെയ്യുവാനോ താല്പര്യം കാണിക്കാത്ത നിലപാടുകൾ പലപ്പോഴും ഉണ്ട്. അവ ആവശ്യം മാത്രമല്ല ഉത്തരവാദിത്തമാണെന്നത് പരിശീലനകാലഘട്ടം മുതലേ ബോധ്യപ്പെടേണ്ടതാണ്. എന്നാൽ അതിതീവ്രഭക്തി, പാരമ്പര്യം, സംവിധാനം ഉറപ്പാക്കുന്ന സുരക്ഷ എന്നീ ത്രിമാന ചട്ടക്കൂടിനുള്ളിൽ സ്വയം അടച്ചുകളയുമ്പോൾ സമകാലീനയാഥാർത്ഥ്യങ്ങളെ വേണ്ടവിധം കാണേണ്ടതിലുള്ള പ്രസക്തി പാടെ അവഗണിക്കപ്പെടുന്നു എന്നതാണ് ആശങ്കപ്പെടേണ്ട വസ്തുത. വായനയും ധ്യാനവും അർഹിക്കുന്ന ഒരു മേഖല കൂടിയാണിത്.

ജ്ഞാനം ദൈവം നൽകുന്ന വരദാനമാണ്. എന്നാൽ അത് ഒറ്റനിമിഷത്തിൽ പകർന്നുനൽകപ്പെടുന്ന ഒന്നല്ല. അനുഭവങ്ങളുടെയും ആശയങ്ങളുടെയും ആത്മാർത്ഥമായ സംവാദ സംഘർഷ മല്പിടുത്തതിൽ ദൈവകൃപയാൽ തെളിഞ്ഞുവരുന്ന ആത്മബോധമാണത്.

വാക്കുകൾക്കപ്പുറത്തേക്ക് വചനത്തിന് സാധ്യത നിഷേധിക്കുന്ന ചില 'ആത്മീയ' പ്രവണതകൾ മാറ്റിവയ്ക്കുവാൻ കഴിയണം. ബൈബിളല്ലാതെ മറ്റെല്ലാം ലൗകികമാണെന്ന ധാരണകൾ ഒഴിവാക്കിയേ തീരൂ. സമൂഹത്തിലും ചരിത്രത്തിലും ദൈവം സംസാരിക്കുന്നതിനെ കേൾക്കാൻ, അവയെ വേണ്ടവിധം മനസിലാക്കി ചിന്തിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യകളുമായുള്ള പ്രത്യേകിച്ച് അതിനൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായുള്ള ഇടപെടലുകളിൽ അവക്ക് പിറകിലെ തത്വസംവിധാനങ്ങളുമായും മനുഷ്യൻ സംവദിക്കുന്നുണ്ട്. അത് മനുഷ്യന്റെ സ്വത്വബോധത്തെ സ്വാധീനിക്കുന്നുമുണ്ട്. ആധുനിക ലോകത്തിന്റെ സങ്കീര്ണതകളുമായി ബന്ധപ്പെടുത്തുന്നതാണ് അവയിൽ പലതും. അത്തരം തത്വങ്ങളെയും അവയുണ്ടാക്കുന്ന സ്വാധീനങ്ങളെയും മനസിലാക്കി ചിന്തിക്കാൻ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള വായനയെങ്കിലും അത്യാവശ്യമാണ്. സാങ്കേതികവളർച്ചയും സാംസ്കാരികപ്രവണതകളും ഏതൊക്കെ തരത്തിലുള്ള അർത്ഥവ്യാപ്തി നൽകുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞെങ്കിലെ അവയിൽനിന്നുണ്ടാകുന്ന വെല്ലുവിളികളെയും അവയിലെ നന്മകളെയും കാണാനാകൂ. അല്ലെങ്കിൽ 'അപരിചിതമായതെല്ലാം' തിന്മയെന്നു വിധി കല്പിക്കുന്ന എളുപ്പവഴികളും അവയെ അലങ്കരിക്കുന്ന ആത്മീയവിവരണങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കും. 

വിശ്വാസപരമായതു മാത്രമേ താല്പര്യമുള്ളു എന്ന് നിർബന്ധമാണെങ്കിൽ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളിൽ ഇനിയും അറിയാനുള്ളതുണ്ട്? പുരാതനകാലത്തെ ഏതോ നിമിഷങ്ങളിൽ മരവിച്ചുനിൽക്കുന്ന നിർവചനങ്ങളല്ല പാരമ്പര്യ ങ്ങൾ. ഈ കാലഘട്ടങ്ങളിൽ നല്കപ്പെട്ടിട്ടുള്ള പ്രബോധനങ്ങളെയും അവയിലെ പ്രചോദനങ്ങളെയും ധ്യാനിക്കുവാൻ മനസുതുറക്കേണ്ടതുണ്ട്. പഠനം അദ്ധ്വാനവും ധ്യാനവുമാണ്. അത് പ്രചോദനവും ഉൾകാഴ്ചയുമാവേണ്ടതിന് തുറന്ന മനസ്സു സൂക്ഷിക്കുകയും, യാഥാർത്ഥ്യബോധം ശീലിക്കുകയും, സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും, മതവിശ്വാസങ്ങളുടെയും, പ്രകൃതിയുടെയും മാറ്റങ്ങളോട് വേണ്ട വിവേകപൂർണ്ണമായ പ്രതികരണങ്ങൾ തേടുകയും ബോധ്യങ്ങളിലേക്കു കൊണ്ടുവരികയും വേണം. അത്തരം ജിജ്ഞാസയും ഉത്‌സാഹവും ഹൃദയത്തെ പരിപോഷിപ്പിക്കുകയും വളർച്ചയുള്ള ആത്മീയത നൽകുകയും ചെയ്യും. ആഴത്തിലുള്ള ധ്യാനത്തിനും, സാഹചര്യങ്ങൾ അറിഞ്ഞു പ്രാർത്ഥിക്കുന്നതിനും അത് സഹായിക്കും.

ജൂൺ 22, 2020

കോവിഡ് സംഭാഷണങ്ങൾ ആത്മശക്തിക്കായ്

കോവിഡ് ഉണ്ടാക്കിയ വ്യത്യസ്തമായ സാഹചര്യവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെടാനായില്ലെങ്കിലും, ഏതാണ്ട് പരിചയപ്പെട്ടു കഴിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞെങ്കിലും രോഗബാധിതരാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ജോലിയെക്കുറിച്ചും, വിദ്യാഭാസത്തെക്കുറിച്ചും, സാമ്പത്തികസ്ഥിതിയെക്കുറിച്ചും മുന്നോട്ടെന്ത് എന്ന പ്രശ്നം വലിയ കാർമേഘങ്ങളാണ്‌ രൂപപ്പെടുത്തുന്നത്. ആന്തരിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഇതിനോടകം പല കുടുംബങ്ങളെയും ഉലച്ചു കഴിഞ്ഞു. നമ്മുടെ മാത്രമല്ല നമ്മുടെ ചുറ്റുപാടുകളിലും എന്ത് സംഭവിക്കുന്നു എന്നത് വേണ്ടവിധം തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. ആശയങ്ങളുടെ സമാഹരണത്തിനും, സന്നദ്ധപ്രവർത്തകരുടെ ഒത്തൊരുമക്കും ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തന ശൈലികൾക്കുമായി സംഭാഷണങ്ങൾ നടന്നേ തീരൂ.

വ്യത്യസ്തമായ രീതിയിൽ കൂടുതൽ ദയനീയവും ഭീതിതവുമായ ജീവിതാവസ്ഥകൾ പല തുറകളിൽ നിന്ന്  പറഞ്ഞു കേൾക്കുന്നുണ്ട്. അവയെ വേണ്ടവിധം മനസിലാക്കുകയും അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവുകയും ചെയ്യേണ്ടത് രോഗബാധയെ ചെറുക്കാനുള്ള പ്രയത്നം പോലെ തന്നെ പ്രധാനമാണ്. ഓരോ പശ്ചാത്തലത്തിന്റെയും ആവശ്യമനുസരിച്ച് അത്തരം മേഖലകളിൽ നിപുണരായവർ നേതൃത്വം ഏറ്റെടുക്കുകയും കൂട്ടായ പരിശ്രമത്തിന് അർപ്പണശ്രദ്ധരാവുകയും വേണം. സമൂഹം ഏതുതരത്തിൽ ഒരു സാഹചര്യത്തെ സ്വീകരിക്കുന്നെന്നും എങ്ങനെ പ്രതികരിക്കുന്നെന്നും വിദഗ്ദരായവർക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. മത സമുദായ രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവെച്ചുകൊണ്ട് പരസ്പരം താങ്ങിനിർത്തുവാനുള്ള ഒരു കൂട്ടായ പ്രയത്‌നം നാളെകളിലേക്ക് ആവശ്യമായി വരും. പെട്ടെന്നുള്ള ഒരാവശ്യത്തിലേക്കു പ്രതികരിക്കുവാൻ നമ്മുടെ ഉള്ളിലുള്ള വലിയ നന്മയെ പലപ്പോഴും കണ്ടറിഞ്ഞിട്ടുള്ളവരാണ് നമ്മൾ. അതേ  നന്മയെ കൂട്ടായ ആലോചനകളിലേക്കും പദ്ധതി രൂപീകരണങ്ങളിലേക്കും കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിലേ അത് വലിയൊരു കാഴ്ചപ്പാടായി വികസിക്കുകയുള്ളു. ഈ പറഞ്ഞവയ്ക്ക് ആഴത്തിലുള്ള പഠനവും ആവശ്യമായി വന്നേക്കാം.

വൈകാരികാവസ്ഥകളിലും, സാമ്പത്തികാവസ്ഥകളിലും സമൂഹമായി അതിന്റെ ആവശ്യങ്ങളെ സ്വന്തം പോലെ ഏറ്റെടുത്ത് മുന്നോട്ട് നടക്കുക എന്നതേ വഴിയുള്ളു. ആരുടെയെങ്കിലും വേദനനിറഞ്ഞ മുഖം നമ്മുടെ കഴിവുകേടോ നിരുത്തരവാദിത്തത്തിന്റെ ഫലമോ ആയിക്കൂടാ എന്ന നിർബന്ധം ഹൃദയത്തിലെ പുതിയ ബലമാവട്ടെ. ആര് ഇതിനൊക്കെ നേതൃത്വവും പ്രചോദനവും നൽകും? ആവശ്യം മനസിലാക്കി നന്മയിൽ നിന്ന് പ്രവർത്തിക്കുക എന്നതേ പ്രചോദനത്തിനു ആവശ്യമായുള്ളു. സമൂഹത്തിന്റെ ഏതു ചെറു സംവിധാനത്തിനു പോലും ഇതിന് നേതൃത്വം നൽകാൻ കടമയുണ്ട്.

ലളിതമായ ജീവിതക്രമങ്ങളിൽ ചില ശ്രദ്ധകൾ നല്ലതാണ്. വീട്ടിൽ തന്നെയുള്ളവരാവട്ടെ, മറ്റാരെങ്കിലുമാവട്ടെ ആരോടെങ്കിലും പലവിധത്തിലുള്ള കോവിഡ് വികാരങ്ങൾ (CoVid Feelings) പറയുക എന്നതാണ് ഒന്ന്. കുട്ടികളാണെങ്കിലും അവരുടെ കൂട്ടുകാരുമായി ഗുണപരമായ അല്പം സമയം സംഭാഷണത്തിനായി നല്കപ്പെടണം. പരിഹാരങ്ങൾക്കു വേണ്ടിയല്ല ഈ സംഭാഷണം, കേൾക്കപ്പെടാനായി മാത്രം. അതിന്റെ ആത്മീയവശവും മനസിലാക്കി പരസ്പരം പ്രോത്സാഹിപ്പിക്കുകയും വേണം.  വൈകാരികപ്രകടനങ്ങളിലും ഇടപെടലുകളിലും വന്നു പോയിട്ടുള്ള പ്രലോഭനങ്ങളെയും  വീഴ്ചകളെയും പോലും സംഭാഷണവിഷയമാക്കണം. ആ തുറന്നുപറച്ചിലിൽ നിന്നുള്ള തുറവിയും തെളിമയിൽനിന്നുള്ള ധൈര്യവും വലുതാണ്. പരസ്പരം തെറ്റുകൾ ഏറ്റുപറയാൻ കഴിയുമെങ്കിൽ  ഓരോരുത്തരും മറ്റുള്ളവർക്കായി ജീവിക്കുന്ന കൂദാശയാവുകയാണ്.

ഉള്ളിൽ നിന്നുള്ള നന്മ തന്നെ ഭീതിഭാരം നീക്കിക്കളയും. സ്വയം ബലപ്പെടുത്തുകയും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിചിന്തനങ്ങൾ ശീലിക്കണം. അനാവശ്യമായ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കുവാൻ നമുക്ക് കഴിഞ്ഞു. ഭക്ഷണത്തിന്റെയും മറ്റുസാധനങ്ങളുടെയും ഉപയോഗം വിനോദവും ആസ്വാദനവുമായിരുന്നത് കണ്ടറിഞ്ഞു ചെയ്യുവാനും നമുക്ക് കഴിഞ്ഞു. ആരോഗ്യകാര്യങ്ങളിലെ അമിതശ്രദ്ധയും മരുന്നുകളുടെ ഉപയോഗവും ഉപകാരമില്ലാത്തതായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. അതുപോലെതന്നെ മതപരമായ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ആസ്വാദന-ഉപഭോഗ ശൈലിയിൽനിന്നും മാറി പ്രധാനമായവയിലെ അർത്ഥം കണ്ടെത്താൻ നമുക്ക് കഴിയണം.

ലാളിത്യത്തിന്റെയും  ഒരുമയുടെയും, സഹവർത്തിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും നല്ല പാഠങ്ങൾ അറിയുവാൻ കഴിയുന്നെങ്കിൽ അത് വിനീതമായി സ്വീകരിക്കാം. അവയിൽ വളരാൻ കൃപ തേടാം. ദൈവം പതിവ് പോലെതന്നെ നമ്മുടെ കൂടെയുണ്ട്. ചമയങ്ങളിട്ട് നമ്മുടെ ഉപയോഗത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട സൂപ്പർദൈവങ്ങളാണ് കോവിഡ് സമയത്ത് കാണാതായത്. തിരുത്തലിന് വേണ്ടി കോവിഡ് വടി ഉപയോഗിക്കുന്ന പോലീസ് ദൈവങ്ങളെ പാടെ ആട്ടിയോടിക്കണം. ഡ്യൂട്ടി കഴിയുമ്പോൾ അകന്നു പോകുന്ന വെറും മായയാണത്. സങ്കടങ്ങൾ ഒഴിവാക്കി മാറിനടക്കുവാനല്ല, സങ്കടങ്ങളിലൂടെ കൈപിടിച്ച് നടത്താനാണ് ദൈവം കൂടെയുള്ളത്. കൂടെയുള്ള, മുന്നോട്ടു നടക്കാൻ കരുത്തു നൽകുന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനാണ് പരിശ്രമിക്കേണ്ടത്, അതിനു വേണ്ട കൃപക്കു വേണ്ടിയും പ്രാർത്ഥിക്കാം. ജോലിയിലും ആശങ്കയിലും ഉറക്കത്തിലും ഉണർവിലും ആ ആശ്രയബോധം ആഴമുള്ള പ്രാർത്ഥനാനുഭവമാകും.

എന്താണ് ദൈവം ആഗ്രഹിക്കുന്നത്? അവരവരുടേതായ ഭാരങ്ങൾ വഹിക്കുന്നവരാണ് ഓരോരുത്തരും. പട്ടിണിയുടെയും ഹൃദയത്തകർച്ചയുടെയും അനാഥത്വത്തിന്റെയും നിലവിളികൾ നമുക്കു കേൾക്കേണ്ടി വന്നേക്കാം. പരസ്പരം ഭാരം വഹിക്കുക എന്നതാണ് സ്നേഹം ഏല്പിച്ചു തരുന്ന ചുമതല. വിശക്കുന്നവന് ആഹാരവും, രോഗികൾക്ക് ആശ്വാസവും അലയുന്നവന് അല്പം ഇടവും നൽകേണ്ടി വന്നേക്കാം. അനീതി സഹിക്കുന്നവർക്ക് ആശ്വാസം ലഭിക്കുന്നത് അങ്ങകലെ മേഘങ്ങളിലെ സ്വർഗ്ഗത്തിലല്ല. അവർക്കുള്ള നീതി, അതിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും, ശബ്ദിക്കുകയും എഴുതുകയും ചെയ്തുകൊണ്ട് ദൈവകൃപ നമ്മിലൂടെ ഉറപ്പു വരുത്തുകയാണ്. അതല്ലേ ദൈവം ആഗ്രഹിക്കുന്ന ആരാധന. നിസ്സഹായരായി നിശബ്ദതയിൽ മരിച്ച ആരോഗ്യപരിപാലകരുണ്ട്. അവരുടെ കനിവിൽ രക്തസാക്ഷികളായവരാണ് അവർ. ചുറ്റുപാടുകളിൽ സാമ്പത്തിക പരാധീനതകൾ ഉള്ളവരും പഠനം നിർത്തുന്നവരും ഉണ്ടെങ്കിൽ അവരെ ചേർത്ത് നിർത്തുന്നതല്ലേ ദൈവം ആഗ്രഹിക്കുന്ന ഉപവാസം? ജീവനും ഉപരിയായി പണം വിലമതിക്കപ്പെടുന്നതും ലാഭം സംരക്ഷിക്കപ്പെടുന്നതായും കാണുമ്പോൾ ദുഷ്ടതയും അഹന്തയും എതിർക്കപ്പെടേണ്ടതിന് നീതിബോധത്തോടെ നിവർന്നുനില്കുന്നതല്ലേ ദൈവത്തിനു മഹത്വം. അല്ലെങ്കിൽ അവിടുത്തേക്കു വേണ്ടി കുന്തിരിക്കം പുകയുമ്പോൾ അവിടുത്തെ നിസഹായരായ മക്കൾ ചുട്ടെരിയപ്പെടുകയാവും. അപ്പോൾ നമ്മൾ അർപ്പിക്കുന്ന ദഹനബലിക്കു മുമ്പിൽ അത് സ്വീകരിക്കാനായി ദൈവം ഉണ്ടാകുമോ? അവിടുന്ന് ആ വെണ്ണീറിൽ ജീവൻ തിരയുകയാവില്ലേ?

നമ്മിലെ വേദനയെയും, അതുപോലെതന്നെ വലിയ ഭാരങ്ങളുള്ളവരെയും ഒരുപോലെ ഓർക്കാം. കൈകൾ എത്താത്തിടത്ത് ആശ്വാസമായി അവരെയൊക്കെ ഹൃദയത്തിൽ താങ്ങാം. ഒറ്റക്ക് മരിച്ചവരും, ആരുമില്ലാതെ സംസ്കരിക്കപ്പെട്ടവരും, ജീവിതം അവസാനിപ്പിക്കുന്നവരും, റെയിൽ പാളങ്ങളിൽ ഉറങ്ങിത്തീർന്നവരും, വിശന്നു മരിച്ചവരും നമ്മളും പരസ്പരം സഹോദരങ്ങളാണ്.

'നിങ്ങൾക്കു വേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരം, എന്റെ ജീവൻ എന്റെ വാക്ക്, എന്റെ കണ്ണുനീർ; നിങ്ങൾക്കായി സ്വീകരിക്കുവിൻ' പരസ്പരം നൽകപ്പെടുന്ന ഈ കൂദാശവചനങ്ങളിൽ നമ്മൾ പരസ്പരം ദൈവത്തെ കാണും. പച്ച മനുഷ്യരായി വികാരങ്ങൾ പങ്കു വെച്ചുകൊണ്ട് തുടങ്ങാം, ഹൃദയം തകർന്നു പോകാതിരിക്കാൻ, സങ്കടങ്ങളുടെ കാലത്ത് ഇരുളിൽ നമ്മുടെ ശബ്ദങ്ങൾ പരിചിതമായിരിക്കാൻ.

Ref ഏശയ്യാ 58 

ജൂൺ 21, 2020

സ്വർഗ്ഗരാജ്യത്തിലെ നഴ്സറി പാഠങ്ങൾ: ലൗദാത്തോ സി-users' guide

നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് ചോദിച്ചു കൊണ്ടാണ് ലൗദാത്തോ സി (2015) അവസാനിക്കുന്നത്. അതിനുള്ള ഉത്തരവും, അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാർത്ഥനയുടെ പ്രവൃത്തിപഥത്തിലെ ചുവടുവെയ്പുകളും നിർദ്ദേശിക്കുന്നതാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തു വന്ന “On the Path to Caring for the Common Home: Five Years after Laudato Si.” ഇന്നിനുവേണ്ട ക്രിസ്തീയജീവിതക്രമത്തിന് ജീവന്റെ വെളിച്ചതിൽ തുടർന്നും ലൗദാത്തോ സി വഴി തേടുകയാണ്. ഇത് ക്രമേണ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാന്മാര്ഗികതയുടെയും ഭാഗമായി മാറേണ്ടതുണ്ട്.

പരിസ്ഥിതി വാദങ്ങളിലോ പാരിസ്ഥിതിക രാഷ്ട്രീയത്തിലോ ചുരുങ്ങാതെ സമഗ്രമായ ഒരു പരിസ്ഥിതീകരണമാണ് ഇവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ജീവിതക്രമമായി മാറേണ്ട ആത്മീയതയായി ഇത് അവതരിപ്പിക്കപ്പെടുന്നത്. തുടർന്നുള്ള ജീവിതത്തിലേക്ക് നമ്മുടെ ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടാകേണ്ട നീതിബോധം കൂടിയാണിത്. കാരണം,  ദരിദ്ര്യനിർമ്മാർജ്ജനം,  അസന്തുലിതമായ ജനസംഖ്യാവിതരണത്തെ നേരിടുന്നതിനായി കുടുംബസൗഹാർദ്ദപരമായ നയരൂപീകരണം, ജയിൽശിക്ഷയെയും ആരോഗ്യപരിപാലനമേഖലകളെയും കുറിച്ച് പുനഃവിചിന്തനം, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെയുള്ള മനുഷ്യജീവന്റെ സംരക്ഷണം തുടങ്ങിയവ ഒറ്റക്കും കൂട്ടായുമുള്ള ഉത്തരവാദിത്തങ്ങളാവണമെന്നാണ് ഈ മാർഗരേഖ നിർദ്ദേശിക്കുന്നത്.
സമഗ്രമായ പരിസ്ഥിതീകരണവും, മനുഷ്യരുടെ സമഗ്രമായ വളർച്ചയും ലക്ഷ്യമാക്കുമ്പോൾ അവയിലേക്കെത്തിച്ചേരാൻ, വിദ്യാഭാസത്തിലും പാരിസ്ഥിക മാനസാന്തരത്തിലും വലിയ ഊന്നൽ നൽകിയിരിക്കുന്നു. ഇത് പരാമര്ശ വിധേയമാക്കുന്ന  വിഷയങ്ങൾ ജീവിതത്തിന്റെ നാനാതുറകളെ സ്പർശിക്കുന്നതാണ്.

കുടുംബങ്ങളുടെയും മനുഷ്യജീവന്റെയും വളർച്ചക്കായി നിലകൊള്ളുവാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കുതിരെ ശക്തമായി പോരാടുവാനും ഉത്ബോധിപ്പിക്കുന്നു. പാവങ്ങൾ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നവർ, രോഗികൾ വയോധികർ പാവങ്ങൾ ഭ്രൂണാവസ്ഥയിലുള്ളവർ തുടങ്ങി ജീവൻ നിരസിക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ജീവനുവേണ്ടിയുള്ള നിലപാടാവണം ഇത്. രാഷ്ട്രീയ മുതലെടുപ്പ് സാധ്യതകളുള്ള ജീവസംരക്ഷണ ആദര്ശങ്ങൾക്കപ്പുറത്തേക്ക് ജീവനുവേണ്ടിയുള്ള നിലപാടുകൾ വളരണം എന്നർത്ഥം.

വിദ്യാഭാസത്തെ ആത്മീയമാർഗമായി ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭാസത്തിന് വലിയ ഊന്നൽ നൽകുന്നതാണ് ഈ പ്രമാണരേഖ. കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും അവരുടെ വിദ്യാഭാസകാലഘട്ടത്തിൽ അവരെ പ്രകൃതിയോട് കൂടുതൽ പരിചയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉറപ്പാക്കണം. പരിസ്ഥിതിയുമായി അവരെ ബന്ധപ്പെടുത്തുന്ന പ്രവൃത്തിപരിചയപരിപാടികൾ ആലോചിക്കുകയും, ദാരിദ്ര്യം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, സ്ത്രീകൾ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വെല്ലുവിളികളും എന്നിവയെക്കുറിച്ച് വേണ്ടവിധം അവബോധം സൃഷ്ടിക്കുവാനുള്ള പ്രയത്നങ്ങളുമുണ്ടാവണം. ബിരുദബിരുദാനന്തരവിദ്യാർത്ഥികളെ, നമുക്ക് പരിചിതമായിരിക്കുന്ന ചൂഷിത സംസ്കാരത്തിന് ഇതരമാർഗ്ഗങ്ങൾ തുറക്കാൻ കഴിയുന്ന സാംസ്കാരികമാതൃകകൾ നിർദ്ദേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിലേക്ക് ലക്ഷ്യം വച്ച് സൃഷ്ടിക്കെതിരെയുള്ള തിന്മകളെക്കൂടി പരിഗണിക്കുന്ന 'സൃഷ്ടിയുടെ ദൈവശാസ്ത്രം' വിചിന്തനം ചെയ്യപ്പെടണം. തലമുറകൾക്കിടയിലുള്ള പരസ്പരവിനിമയം ദുർവ്യയത്തിന്റെയും വലിച്ചെറിയലിന്റെയും സംസ്കാരത്തെ നേരിടുന്നതിനുള്ള ഉപാധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പരസ്പരവിനിമയം കുട്ടികളും, മുതിർന്നവരും,പ്രായമായവരും, പ്രകൃതിയുമടങ്ങുന്ന സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവണം.

ആത്മീയതയെ, മതാത്മകതയോ  അനുഷ്ടാനങ്ങളോ ആയി ചുരുക്കുന്നതിൽനിന്ന് മാറി ഈ പുതിയ കാഴ്ചപ്പാട് മനുഷ്യന് ചെയ്യാനാവുന്ന ദൈവികകാര്യങ്ങളെ തുറന്ന് വയ്ക്കുന്നു. വിദ്യാഭാസം, ജീവന്റെ മൂല്യം, മറ്റുസഭാവിഭാഗങ്ങളും ഇതരമതങ്ങളുമായുള്ള സംഭാഷണങ്ങൾ, സാമ്പത്തികരംഗം, വനനശീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ്, ഭക്ഷണം, ജലം, ഊർജ്ജസ്രോതസുകൾ, ധനവിനിയോഗം, ആരോഗ്യപരിപാലനം, വാർത്താവിനിമയം, എന്നിങ്ങനെ വിവിധ മേഖലകളെ ദൈവരാജ്യപ്രവൃത്തിയിലെ ചുമതലകളായി കണ്ടുകൊണ്ട് വ്യക്തിപരമായി പരിശീലിക്കുവാനും അജപാലനദൗത്യത്തിൽ ഉയർന്ന പ്രാധാന്യം നൽകി വളർത്തിയെടുക്കുവാനും ഉള്ളതാണ് ഈ ക്ഷണം.

പ്രബലമായ ആത്മീയവിവരണങ്ങളനുസരിച്ച് ഇവയൊക്കെയും ലൗകികവ്യഗ്രതയാണ് എന്ന് മുദ്രകുത്തി ആക്ഷേപിക്കപ്പെട്ടേക്കാം. ലൗദാത്തോ സി നല്കപ്പെട്ടപ്പോഴും അത്തരം കപടആത്മീയ പ്രചരണങ്ങളുണ്ടായിരുന്നു. അത്തരക്കാരുടെ ദൈവരാജ്യം ഇന്നും പ്ലേറ്റോയുടെ ഗുഹയും അരിസ്റ്റോട്ടിലിന്റെ സ്വർഗ്ഗവുമാണെന്നേ പറയേണ്ടതുള്ളൂ. ക്രിസ്തു പഠിപ്പിച്ച നീതിയുടെയും ധന്യതയുടെയും ദൈവരാജ്യം അവർക്ക് അന്യമായിരിക്കും. പ്ലേറ്റോയുടെ വെളിച്ചം അവരെ ആശ്വസിപ്പിക്കട്ടെ.
Ref Elise Ann Allen, "At five-year mark for ‘Laudato Si,’ Vatican offers a ‘users guide’" (June 18, 2020).

ജൂൺ 19, 2020

അകക്കാമ്പ്

ഇല്ലാത്ത വിശുദ്ധിയുടെ വിശുദ്ധ പരിവേഷങ്ങൾ ഫലത്തിൽ അശുദ്ധമാണ്. ദൈവാനുഭവത്തിലേക്കും ആന്തരിക വിശുദ്ധിയിലേക്കുമാണ് ഓരോ വിശ്വാസിയും ആഗ്രഹിച്ചടുക്കുന്നത്. എന്നാൽ വിശ്വസനീയമായി കരുതപ്പെടുന്നവ ശിഥിലതയാണ് സൃഷ്ടിക്കുന്നതെങ്കിലോ?

കെട്ടുകഥകളിലെ കാര്യകാരണവിശദീകരണങ്ങൾ വെളിപാടുകളായി ഇന്ന് അവതരിപ്പിക്കുമ്പോൾ, ഒരിക്കൽ അന്ധവിശ്വാസങ്ങളായി കരുതപ്പെട്ടിരുന്നവ മാമോദീസ നൽകപ്പെട്ട് വിശ്വാസത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്. അത്തരം മാന്ത്രികത അതിൽ എത്രമാത്രം 'ക്രിസ്തീയ' പുറംമോടികൾ ഉണ്ടെങ്കിലും നമ്മെ സ്വാതന്ത്രമാക്കുന്നതിനു പകരം കൂടുതൽ ബന്ധിക്കുകയേയുള്ളു. അനാവശ്യമായ ഭീതിയും, ദൈവത്തെയും മനുഷ്യനെയും കുറിച്ച് വിചിത്രമായ ധാരണകളും ഇവ വിശ്വാസികൾക്കിടയിൽ സൃഷ്ടിക്കുന്നുണ്ട്.

ജനപ്രിയരായ പ്രഘോഷകരിൽ ചിലരെങ്കിലും അകത്തോലിക്കരായ പ്രശസ്തപ്രസംഗകരുടെ പുസ്തകങ്ങളും വീഡിയോകളും  സൈറ്റ് കളും ബൈബിൾ വ്യാഖ്യാനത്തിനും പ്രസംഗങ്ങളുടെ ആശയങ്ങൾക്കും ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. (പരസ്പരം ചേർത്ത് താരതമ്യം ചെയ്യുന്നതിൽ നിന്ന് വ്യക്തമാവുന്നതാണ്). അത് അവ അകത്തോലികമായതുകൊണ്ടല്ല, നല്ല ദൈവശാസ്ത്രവും ആത്മീയതയും അവർക്കുമുണ്ട്. എന്നാൽ അവരിൽ പലരും ഉന്നതിയുടെ സുവിശഷകരും, രാഷ്ട്രീയതാല്പര്യങ്ങൾ ഉൾപ്പെടുത്തി വിശ്വാസമെന്ന പേരിൽ ധ്രുവീകരണം നടത്തുന്നവരും, അതേ തരംഗത്തിൽ അന്ത്യകാലപ്രവചനങ്ങൾ ഉൾപ്പെടുത്തുന്നവരുമാണ്. അവയിൽത്തന്നെ ചൂഷണസാധ്യതകൾ ഒളിഞ്ഞുകിടക്കുന്നുമുണ്ട്. വിശ്വാസികളുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന സമീപനങ്ങൾ ഏതായാലും പരിശുദ്ധാത്മാവിൽനിന്നാവില്ല. വൈകാരികഭാവങ്ങളെ ഉണർത്തുന്ന അത്തരം നിലപാടുകൾ നമ്മുടെ ഇടയിൽ ജനപ്രിയത നേടിക്കഴിഞ്ഞു എന്നതും അവയെ വളരെ ശക്തമായി നമ്മുടെ ജനപ്രിയ പ്രഘോഷകർ ഉപയോഗിക്കുന്നു എന്നതും സംശയമില്ലാത്തതാണ്. ചിലപ്പോഴെങ്കിലും, അവരുടെ ആശയങ്ങൾ മാത്രമല്ല അവരുടെ ശരീരഭാഷ പോലും അനുകരിക്കപ്പെടുന്നത് തീർത്തും നിർഭാഗ്യകരമാണ്. ചില കേന്ദ്രങ്ങൾ Youtube വീട്ടുനുറുങ്ങുകൾ വീഡിയോ പോലെയാണ് വിശ്വാസത്തെയും പ്രാർത്ഥനയെയും അവതരിപ്പിക്കുന്നത്. കുറുക്കുവഴി തേടുന്നവരും, അവരെ സൂത്രവിദ്യകൾകൊണ്ട് തൃപ്തരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ക്രിസ്തുവിന്റെ സുവിശേഷം നൽകുന്ന സ്വാതന്ത്ര്യമല്ല വിളംബരം ചെയ്യുന്നത്.

നമ്മുടെ വിശ്വാസത്തെ പഠിക്കാനോ  ധ്യാനിക്കാനോ, അവയുടെ കാലികപ്രസക്തിയെ വിശ്വാസികൾക്ക് കാണിച്ചു കൊടുക്കുവാനോ ഇവരുടെ പ്രസംഗങ്ങൾക്കാവുന്നില്ല. ഓരോ ചാക്രികലേഖനവും അപ്പസ്തോലിക പ്രബോധനവും വിശ്വാസത്തെ  സംബന്ധിച്ച് മാത്രമല്ല, കാലത്തിനനുസരിച്ചുള്ള സാമൂഹികപ്രതിബദ്ധത കൂടി കാണിച്ചു തരുന്നുണ്ട്. അവയെ പരിചയപ്പെടാനും  ഉചിതമായ രീതിയിൽ സ്വന്തം ബോധ്യങ്ങളാക്കുവാനും സമൂഹത്തെ സഹായിക്കുകയോ ചെയ്യുന്നില്ല എന്നത് ജനപ്രിയപ്രവാചകരുടെ പരാജയം മാത്രമല്ല വിശ്വാസിസമൂഹത്തോടുള്ള അനീതി കൂടിയാണ്. പകരം ധ്രുവീകരണ സ്വഭാവമുള്ള ആശയങ്ങൾ പകർന്നു നൽകി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. സഭയുടെ കാഴ്ചപ്പാടുകൾ നമുക്ക് ബോധ്യങ്ങളായിരുന്നെങ്കിൽ 'സമുദായ' നിർമ്മിതിക്കും സംരക്ഷണത്തിനും നമ്മൾ തുനിയില്ലായിരുന്നു, വേർതിരിവുകളിൽ അഭിമാനിക്കുന്നതിൽ നിന്നും ക്രിസ്തീയ സ്നേഹം നമ്മെ പിന്തിരിപ്പിക്കുമായിരുന്നു, മറ്റുള്ളവരെയും അവരുടെ വിശ്വാസങ്ങളെയും  പുച്ഛത്തോടെയും വിധിയോടെയും സമീപിക്കില്ലായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മുതലെങ്കിലും ഉള്ള എത്രയോ മാർഗരേഖകൾ ആധുനിക കാലത്തെ സഭയെക്കുറിച്ചും, സമൂഹങ്ങളുടെപരസ്പരബന്ധത്തെക്കുറിച്ചും, സാമൂഹികപ്രതിബദ്ധതയെക്കുറിക്കും പ്രാവർത്തികമാക്കേണ്ട നീതിയെക്കുറിച്ചും വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അവയിൽത്തന്നെ അവസാനവാക്കല്ലെങ്കിലും, ഓരോ കാലഘട്ടതിലേക്കും അവ വിശ്വാസയാത്രയിൽ പ്രചോദനങ്ങളാണ്. അവ സഭയുടെ വാക്കുകളാണ്. അവ ഇനിയും നമ്മുടെ വിശ്വാസത്തിന്റെയോ ആത്മീയതയുടെയോ സാന്മാര്ഗികതയുടെയോ ഭാഗമായിട്ടില്ല. പകരം വൈകാരികമായി ആളുകളെ നിയന്ത്രിക്കാവുന്ന ബൈബിൾ വ്യാഖ്യാന ശൈലിയാണ് അറിഞ്ഞോ അറിയാതെയോ പ്രബലമാകുന്നത്. വിശ്വാസപ്രബോധനം എന്നത് ജനപ്രിയരായ  ചിലരുടെ പ്രസംഗങ്ങളിലേക്ക് ചുരുങ്ങിപ്പോയി എന്നതാണ് സത്യം.

പക്ഷേ എന്തുകൊണ്ടാണ്, വിശ്വാസത്തിന്റെ നിധികൾ നമുക്കുണ്ടായിട്ടും താത്കാലിക ലാഭം നൽകുന്ന രീതികളിലേക്ക് അവർ പോലും ചുരുങ്ങുന്നത്? വൈകാരികഭാവങ്ങളെ ഉണർത്താനാവുന്ന സമീപനരീതികൾ സന്തുഷ്ടരാകുന്നത്? എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതും സ്വീകാര്യത ലഭിക്കുന്നതുമായതുകൊണ്ടാണോ? അവയിലൂടെയുള്ള പ്രവാചകപ്രതിച്ഛായയുടെ ലഹരിയാണോ? സഭാപഠനങ്ങൾ പഠിക്കേണ്ടത് ശ്രമകരമായതുകൊണ്ടും വേണ്ടവിധം അവതരിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്തതുകൊണ്ടുമാണോ? സങ്കീർണപ്രശ്നങ്ങൾ വരുമ്പോൾ ഉചിതമായ ഉത്തരങ്ങളില്ലാത്തതിലുള്ള സങ്കോചാവസ്ഥയാണോ? സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളെ വേണ്ടവിധം പഠിക്കുവാനും പ്രശ്നങ്ങളെ വേണ്ടവിധം വിലയിരുത്തുവാനുമുള്ള താല്പര്യ/കഴിവ് കുറവുകൊണ്ടാണോ? പരിചിതമല്ലാത്തതെന്തും തിന്മയെന്നും പൈശാചികമെന്നും വിധിച്ചുകൊണ്ട് അവയെ അഭിമുഖീകരിക്കുന്നതിൽ നിന്നും വേണ്ടവിധം വിശകലനം ചെയ്‌യുകയും ചെയ്യുന്നതിൽനിന്നും ഒഴിഞ്ഞുമാറുകയാണോ?

പ്രഘോഷകർ സ്വർഗ്ഗരാജ്യത്തെയും പരിശുദ്ധാത്മാവിന്റെയും സ്വന്തം കുത്തകയാക്കി മാറ്റുന്ന മനോഭാവങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ. വെല്ലുവിളികളെ കേൾക്കാനും, അവയിലുള്ള സന്ദേശം അറിയാനും കഴിഞ്ഞെങ്കിലേ സുവിശേഷം കേൾക്കുന്നവർ കൂടി ആകുവാൻ നമുക്കാകൂ. വിവിധമാനങ്ങളുള്ള പുതിയ സാംസ്കാരികപ്രവണതകളെ മനസിലാക്കാൻ വിശാലമായ വായനയും ആളുകളുമായുള്ള സംഭാഷണങ്ങളും (പ്രത്യേകിച്ച് അത്തരം മേഖലകളിൽ പ്രത്യേകം അറിവുള്ളവരുമായി) ആവശ്യമാണ്. ശാസ്ത്രത്തെയും വിദ്യാഭാസത്തയും പുച്ഛിക്കുന്നത് സഭയുടെ ശൈലിയല്ല. എന്തിനും ഉത്തരം നൽകേണ്ട സർവ്വവിജ്ഞാനകോശമാകേണ്ടതില്ല  പ്രഘോഷകനും കൗൺസിലറും. ആളുകൾക്ക് കരുത്തും  പ്രോത്സാഹനവുമേ  ആവശ്യമായുള്ളു, വെളിച്ചവും ഉത്തരവും ദൈവം നൽകിക്കൊള്ളും.

എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള ഒരു സ്വർഗ്ഗരാജ്യസങ്കല്പമല്ല നമുക്കുള്ളത്. ചിലരുടെ അവകാശവാദങ്ങൾ, തങ്ങളാണ് ദൈവരാജ്യം സൃഷ്ടിക്കുന്നത് എന്നത് പോലെയാണ്.  സങ്കീർണതകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ  അതിനു നൽകാൻ കഴിയുന്ന ഒറ്റ ഉത്തരമല്ല ദൈവരാജ്യം. അനിശ്ചിതങ്ങൾക്കിടയിൽ ഒറ്റക്കും കൂട്ടായും അന്വേഷിച്ചു കണ്ടെത്തേണ്ട നിധിയാണത്. അതിനായി പരസ്പരം താങ്ങി നിർത്താനുള്ള മാർഗ്ഗരേഖകളാണ് സഭ പകർന്നു നൽകുന്നത്. അവയെ മനസിലാക്കുന്നത് വിശ്വാസവളർച്ചയുടെ ഭാഗമാണെന്നും,  അവയുടെ കാലികപ്രസക്തി പ്രവാചകദൗത്യത്തിന്റെ കനലാണെന്നും നേതൃത്വത്തിലുള്ളവർ പോലും ധ്യാനിക്കുന്നില്ലെങ്കിൽ നമ്മൾ ശുഷ്കമാവുകയാണ്, മലമുകളിലെ വിളക്കാകാൻ കഴിയാതെ മങ്ങി നിൽക്കുകയാണ്.
________________________
താഴെയുള്ളത് ചില പ്രശസ്തരായ പ്രഘോഷകരാണ്. ഇവരുടെ പ്രധാന ആശയങ്ങൾ എന്താണ് എന്ന് ഒന്ന് എത്തിനോക്കുന്നത്, നമ്മുടെ പ്രധാന പ്രഘോഷകർ ഇവരെ എത്രത്തോളം ഉറവിടങ്ങളായി ആശ്രയിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സഹായിച്ചേക്കും.

E. W. Kenyon, Oral Roberts, A. A. Allen, Robert Tilton, T. L. Osborn, Joel Osteen, Creflo Dollar, Kenneth Copeland, Reverend Ike,  Kenneth Hagin, Billy Graham
El Shaddai movement,  Yoido Full Gospel Church  Kenneth Copeland Ministries, Creflo Dollar Ministries, Benny Hinn Ministries, Bishop Eddie Long Ministries, Joyce Meyer Ministries, Paula White Ministries, T. B. Joshua Ministries.

Please See also
പൊൻനാണയത്തിന്റെ തിളക്കമോ സുവിശേഷത്തിന്റെ പ്രത്യാശയോ

ജൂൺ 14, 2020

ജീവന്റെ അപ്പവും ബലിജീവിതവും

നന്ദിയോടെ വാഴ്ത്തി മുറിക്കപ്പെട്ട അപ്പത്തിലെ ക്രിസ്തു സാന്നിധ്യം സത്യമാണ്, അത് വെറും അടയാളമല്ല സത്താപരമാണ്. ആ യാഥാർത്ഥ്യത്തെയാണ് പരി. കുർബാനയുടെ തിരുനാൾ ആഘോഷമാക്കുന്നത്. നമുക്കുവേണ്ടി ജീവനർപ്പിക്കുകയും സ്വയം ശൂന്യവത്കരിക്കുകയും ചെയ്തവൻ തന്നെയാണ് അപ്പത്തിലും സ്വയം നൽകുന്നത്.

അപ്പത്തിൽ സന്നിഹിതനായിരിക്കുന്നത്‌ ക്രിസ്തുവായതിനാൽ ആരാധ്യമാണ്. ആരാധിക്കപ്പെടുന്നത് ക്രിസ്തുവാണ്, ആ ക്രിസ്തുവിനെ കൂദാശപരമായി അപ്പത്തിൽ അനുഭവവേദ്യമാകുന്നു എന്നതും ആ സാന്നിധ്യത്തെ നമ്മൾ ആരാധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു എന്നതുമാണ് സത്യം. എന്നാൽ  ദൈവാരാധന എന്നത് പരി. കുർബാനയുടെ ആരാധന മാത്രമല്ല. അപ്പത്തിന്റെ സാദൃശ്യത്തിന്റെ പുറത്തുള്ള സാന്നിധ്യത്തെ ഒരു തരത്തിലും അത് മാറ്റി നിർത്തുന്നില്ല. ലോകാവസാനം വരെ നമ്മോടു കൂടെ ആയിരിക്കും എന്ന വാഗ്ദാനം കുർബാനയുടെ വാഴ്ത്തപ്പെട്ട അപ്പത്തിലൂടെ മാത്രമാണ് എന്ന് കരുതുന്നത്  ശരിയല്ല.

സ്വയം ബലിയായ ക്രിസ്തുവും, ആ ബലി സ്വജീവിതത്തിലൂടെ ആവർത്തിക്കുന്ന സമൂഹവും മുറിക്കപ്പെടുന്ന അപ്പത്തിൽ കാണപ്പെടുമ്പോൾ, അത് പരസ്പരമുള്ള ശുശ്രൂഷകളിലേക്ക് നമ്മെ നയിക്കും. മാത്രമല്ല, ജീവിത സാഹചര്യങ്ങളിൽ നിവർത്തിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യം ദേവാലയത്തിൽ കൂദാശാരൂപത്തിലും, കൂദാശാരൂപത്തിലെ ക്രിസ്തു സാന്നിധ്യം വീണ്ടും ജീവിതാവസ്ഥകളിലേക്കും ബന്ധപ്പെടുത്താൻ നമുക്ക് കഴിയും. അത് ഒരു ത്യാഗാനുഭവമാകയാൽ,  വെറും ശീലമോ അനുഷ്ഠാനമോ എന്നതിലുപരി വലിയ ക്രിസ്ത്വാനുഭവമായി മാറുകയും ചെയ്യും. പരി. കുർബാനയെ ഒരു ഭക്തിക്രിയയായി മാറ്റുമ്പോൾ ഈ അനുഭവം ലഭിച്ചെന്നിരിക്കില്ല. കൂടുതൽ അനുഗ്രഹങ്ങൾക്കായി ദിനം പ്രതി കുർബാന കൂടുക, കൂടിയില്ലെങ്കിൽ അനുഗ്രഹങ്ങൾ കുറയുമോ എന്ന പേടിയുണ്ടാവുക തുടങ്ങിയവ പരി. കുർബാനയെ യഥാർത്ഥത്തിൽ മനസ്സിലാക്കാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകളാണ്. പരിശുദ്ധാത്മാവിലുള്ള ഐക്യത്തിൽ ഓരോരുത്തർക്കും ലഭിച്ചിട്ടുള്ള കൃപയിൽ ജീവിക്കപ്പെടുന്ന ബലികളും, യഥാർത്ഥ അർപ്പണവും ക്രിസ്തുവിന്റെ പൗരോഹിത്യത്തിലെ ഭാഗഭാഗിത്വവുമാണ്.

പരിശുദ്ധ കുർബാനയുടെ രഹസ്യം എന്ന് പറയുന്നത് പോലും അപ്പത്തിന്റെ സാദൃശ്യത്തിലേക്കു ചുരുക്കാനാവുന്നതല്ല, ജീവിക്കുന്ന യാഥാർത്ഥ്യമാണത്. ക്രിസ്തുവിനു പകരം അപ്പം കേന്ദ്രമാകുമ്പോൾ പരി. കുർബാനയുടെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് അത് വഴിമാറി പോകുന്നു. സ്വർഗത്തിൽ നിന്നിറങ്ങിയ ജീവന്റെ അപ്പമെന്ന് വാഴ്ത്തപ്പെടുന്നത്‌ ക്രിസ്തുവാണ്. തിരുവോസ്തിയിലുള്ള 'ക്രിസ്തു'വിനെയാണ് വിശ്വാസത്തിലൂടെ നമ്മൾ അറിയാൻ ശ്രമിക്കുന്നത്. ചില ഉദ്യമങ്ങളും പദപ്രയോഗങ്ങളും പ്രാർത്ഥനാ ശൈലികളും അപ്പത്തിന്റെ മഹനീയതയാണ് കാണുന്നത് എന്ന സന്ദേഹം ജനിപ്പിക്കുന്നതാണ്.

ക്രിസ്തു സ്വയം പകർന്നു നൽകിയ ശരീരവും, നമ്മളോരോരുത്തരും പരിശുദ്ധാത്മാവിൽ ഒന്നായിച്ചേർന്നിരിക്കുന്ന സമൂഹമെന്ന ക്രിസ്തുശരീരവും ആശീർവദിക്കപ്പെട്ട അപ്പത്തിൽ സന്നിഹിതമാണ്. ഇവ രണ്ടും ഒരേ പോലെ കാര്യമായെടുക്കാതെ അപ്പത്തിലെ ദിവ്യരഹസ്യത്തെ നമുക്ക് ആഘോഷിക്കാനാവില്ല. "എന്റെ ഓർമ്മക്കായി ചെയ്യുവിൻ" എന്നത് "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്നത് പാലിച്ചു കൊണ്ടേ നിവർത്തിക്കാനാകൂ. അപ്പത്തിന്റെ ശുശ്രൂഷകളിൽ  വെറുപ്പിന്റെ ഭാഷ ഏതെങ്കിലും രീതിയിൽ കലരുന്നുണ്ടെങ്കിൽ അത്തരം ശുശ്രൂഷകൾ  ശൂന്യവും കപടവും മരണം സ്വയമേല്കുന്നതുമാണ്. കാരണം, ദാർഷ്ട്യം പിടിവാശി മുതലായവ പ്രകടമാക്കുന്ന അഹങ്കാരം, സ്വയം ശൂന്യമായ ക്രിസ്തു-ആകാരം മുറിക്കപ്പെടുന്ന അപ്പത്തിൽ വാഴുവാനുള്ള അന്തരീക്ഷമല്ല നൽകുന്നത്.

നാശത്തിന്റെ മ്ലേച്ഛമായ അടയാളം, ബലിപീഠത്തിന്മേൽ അർപ്പിക്കപ്പെട്ട അശുദ്ധവസ്തുവായി ദാനിയേലും, പിന്നീട് മാർക്കോസ് ഇത് ആവർത്തിക്കുമ്പോൾ ബലിപീഠം തകർത്ത് വിശുദ്ധനഗരം അശുദ്ധമാക്കിയ വ്യക്തിയായും അവതരിപ്പിക്കുന്നു. എന്നാൽ, അമോസ്, ഹോസിയ, മിക്കാ, ഏശയ്യാ, ജെറമിയാ പ്രവാചകർ ബലിയിൽ നിന്നും ഉടമ്പടിയിൽ നിന്നും ഒഴിവാക്കാനാവാത്തതാണ് നീതി എന്ന് ആവർത്തിച്ചു പറയുന്നു. നീതിയെ ബലിക്കല്ലിൽ കുരുതി കൊടുക്കുന്നത് ദൈവത്തിന് അപലപനീയമാണ്. നിൽക്കരുതാത്തിടത്തു നിൽക്കുന്ന വിനാശത്തിന്റെ അടയാളവും അവഗണിക്കപ്പെടുന്ന നീതി തന്നെയാണ്. ആവർത്തിച്ചർപ്പിക്കപ്പെടുന്ന ബലികൾ നീതിയിലേക്കു തുറക്കുന്നെങ്കിലേ ജീവനുള്ള നാളെയിലേക്ക് സമൂഹത്തിന് ആത്മാവിൽ നടക്കാനാകൂ. സ്നേഹം ബലിയുടെ ആത്മാവാണെങ്കിൽ, സ്നേഹം ഉൾകൊള്ളുന്ന നീതി ക്രിസ്തുശരീരത്തിലെ എല്ലാവർക്കും ഉറപ്പു വരുത്തേണ്ടത് ബലിയുടെ ഭാഗം തന്നെയാണ്. അതില്ലാതെ വരുമ്പോഴാണ് അത് വിവേചനം കൂടാതെയുള്ള വെറും അപ്പം ഭക്ഷിക്കലാവുന്നത്. അനുഷ്ഠാനങ്ങളുടെ എളുപ്പവഴികൾക്കപ്പുറം നീതിയുടെ ആത്മാർത്ഥചൈതന്യം  ബലികളിൽ ഉൾച്ചേർക്കുവാൻ നമുക്ക് കഴിയട്ടെ.  എങ്കിലേ അവൻ സംസാരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിക്കുകയും, അപ്പം മുറിക്കപ്പെടുമ്പോൾ കണ്ണുകൾ തുറക്കപ്പെടുകയും ചെയ്യുകയുള്ളൂ. 

ജൂൺ 12, 2020

ഉയിർക്കുമെന്ന പ്രത്യാശയോടെ

ഉയിർപ്പും മരണാനന്തര ജീവിതവും എപ്പോൾ എങ്ങനെ എന്നതിനെ സംബന്ധിച്ച് ഏറ്റവും ചുരുക്കി പറയാവുന്നത് അത് ദൈവത്തിന്റെ പ്രവൃത്തി ആണ് എന്ന് മാത്രമാണ്.

ദൈവശാസ്ത്രപരമായി, ഇന്ന് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്നു പോലെതന്നെ, ക്രിസ്‌തുശരീരത്തിന്റെ പൂർണതയിലേക്കാണ് നമ്മൾ ഉയിർക്കപ്പെടുന്നത്. നമുക്കുണ്ടാകുന്ന ശരീരവും ക്രിസ്തുവെന്ന ഒറ്റ ശരീരത്തിൽ അംഗങ്ങളായുള്ള ശരീരം തന്നെ. ആ ശരീരത്തിനുള്ളിൽ ഓരോരുത്തരുടെയും പ്രത്യേക വ്യക്‌തിഭാവം, അതിന്റെ ഭൗതികാവസ്ഥ തുടങ്ങിയവ രഹസ്യം എന്നേ പറയാനാകൂ.

സകല സൃഷ്ടവസ്തുക്കളും ക്രിസ്തുരഹസ്യത്തിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ എല്ലാവരും സകലതും ഈ ഐക്യത്തിലേക്ക് വരുമ്പോഴാണ് പരിപൂർണ്ണമായ ദൈവാനന്ദം പ്രാപ്തമാകുന്നത്. അതുകൊണ്ടാണ് പരസ്പരം കരുതുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് (വഴക്കിടുന്ന അയൽവാസിയും വെറുക്കപ്പെടുന്ന അന്യസമുദായക്കാരനും അവിടെ പങ്കാളികളായി ഉണ്ടാകും). എന്നുവെച്ചാൽ, നമ്മൾ ഉയിർക്കുന്നത് ഏതു ശരീരത്തിലേക്കാണോ അതിന്റെ അവയവങ്ങളായി അവരുമുണ്ടാകും എന്നർത്ഥം.

വ്യക്തി സമൂഹത്തിലെ അംഗം മാത്രമല്ല സമൂഹത്തിൽ രൂപപ്പെടുന്നതുമാണ്. ആ രൂപവത്കരണത്തിൽ പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ കരവേലകൾ ദൃശ്യവുമാണ്. ഓരോ വ്യക്തിയുടെയും അനന്യ ശ്രേഷ്ഠതയാണ് മരണശേഷവും ശരീരത്തിന് ആദരം അർഹമാക്കുന്നത്. സാമൂഹികവും സാംസ്കാരികവും മതപരവുമായ സമ്പ്രദായങ്ങൾ അതിനായി നമുക്കുണ്ട്. പ്രത്യേക പശ്ചാത്തലത്തിൽ പരിചിതമായ ആചാരങ്ങൾ അസാധ്യമാകുമ്പോൾ വേർപെട്ട വ്യക്തിക്ക് അർഹമായതും, പ്രിയജനങ്ങൾക്ക് അർത്ഥപൂർണമാവും വിധവും ചടങ്ങുകൾ പുനഃക്രമീകരിക്കേണ്ടത് അവരെ ഉൾകൊള്ളുന്ന സമൂഹമെന്ന നിലയിൽ നമ്മുടെ ഒരുക്കത്തിന്റെ ഭാഗമാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സംസ്കാരമാണെങ്കിലും ദഹിപ്പിക്കൽ ആണെങ്കിലും ആരും അവഗണിക്കപ്പെടാതെ ആരും വേദനിക്കാതെ അത് ഉചിതമായി ചെയ്യാൻ സമൂഹത്തിനും, അതിനുവേണ്ടി വേണ്ടവിധം ആലോചിച്ചൊരുങ്ങുവാൻ മതാധ്യക്ഷർക്കും കഴിയട്ടെ. അപരിചിതമായ ഒരു ക്രമം പാലിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ആശങ്കകളെ നികത്തുക എന്നത് ഉത്ബോധനത്തിന്റെ ചുമതലയിൽ വരുന്നതുമാണ്. ഭൂരിപക്ഷാഭിപ്രായമല്ല അവിടെ ദൈവശാസ്ത്രമാവേണ്ടത്. ഭരണാധികാരികൾ നൽകുന്ന പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മതാചാരങ്ങളെ പുനഃക്രമീകരിക്കേണ്ടത് നീരസത്തോടെയല്ല, വേണ്ട വിവേകം സമൂഹത്തിനും നൽകാൻ കഴിയുന്ന മനുഷ്വത്വപൂർണമായ നേതൃത്വപാടവം കൊണ്ടാണ്. ഇനിയും അതിനു വൈകരുത്. അസാധാരണമായ സാഹചര്യങ്ങളെ മുന്നിൽക്കണ്ടുകൊണ്ടും  സാധ്യതകൾക്കായി സ്വയംതുറന്നുകൊണ്ടും ഈ ഒരുക്കം സമൂഹത്തിലും വിശ്വാസത്തിലും ആചാരസങ്കല്പങ്ങളിലും ഉണ്ടാവണം.

നമ്മുടെ ശരീരം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നത് സമയത്തെ സംബന്ധിച്ചും പദാർത്ഥത്തെ സംബന്ധിച്ചും അവ്യക്തമാണെന്നതാണ് സത്യം. കാലാന്തരങ്ങൾക്കപ്പുറത്ത് മണ്ണായോ ഭസ്മമായോ 'നമ്മുടേതെന്ന' വ്യത്യസ്തതയിൽ അത് തുടരില്ല എന്നത് തീർച്ചയാണ്. അവശേഷിക്കുന്ന അസ്ഥിയിലോ മണ്ണിലോ നിക്ഷിപ്തമാവുന്നതല്ല നമ്മുടെ ശരീരം. പൊടിഞ്ഞും അലിഞ്ഞും മുറിഞ്ഞും ഇന്ന് നമ്മളുള്ളിടത്തില്ലാത്ത ശരീര-പദാർത്ഥങ്ങൾ എത്രമാത്രമുണ്ട്? ഇനിയും ശരീരത്തിന്റെ ഭാഗമായേക്കാവുന്ന പദാർത്ഥങ്ങൾ വെളിയിലുണ്ട് താനും. ഏതോ ഭീമൻ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങി രൂപപ്പെട്ട മൂലകങ്ങളാണ് സസ്യങ്ങളുടെയും, ജന്തുക്കളുടെയും 'ശരീരം' ഉൾകൊള്ളുന്ന പദാർത്ഥങ്ങൾ. സൃഷ്ടികളുടെ ഏകതയിൽ ശരീരസ്വഭാവം എന്താവാമെന്നത് ഒരു രഹസ്യമായിത്തന്നെ ധ്യാനിക്കുകയാണ് ഉചിതം.

ആദരപൂർണവും ഹൃദ്യവും മാനുഷികവുമായ മരണാനന്തര ശുശ്രൂഷകൾ വി. പൗലോസ് എഴുതിയതുപോലെ, പരസ്പരം നല്കപ്പെടേണ്ട ആശ്വാസം ഉറപ്പു വരുത്തട്ടെ. അത് മൃതസംസ്കാരച്ചടങ്ങിലേക്കു മാത്രമല്ല, ഹൃദയം തകർന്നവർക്കു വേണ്ടിയും മരണഭീതിയിലായവർക്കുവേണ്ടിയും. ക്രിസ്തുവിൽ ഒരു ശരീരമായവർ, സാമ്പത്തിക പരാധീനതകളും വൈകാരികവും മാനസികവുമായ അസ്വസ്ഥതകളും സംഘർഷങ്ങളും ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ മാത്രമായി കാണാതെ സമൂഹം സ്വന്തമായി ഏറ്റെടുക്കുന്നിടത്തേ ആ ആശ്വാസം പരസ്പരം നൽകാനാകൂ.
__________________
[ആത്മീയം-ഭൗതികം, ക്ഷണികം-നിത്യം, അനന്തം-പരിമിതം, അനശ്വരം-നശ്വരം തുടങ്ങിയ വേർതിരിവുകൾ പ്രാചീന ഗ്രീക്ക് തത്വചിന്തകൂടി ചേർത്ത് വായിച്ചെങ്കിലേ വ്യക്തമാവൂ. ഇവക്കിടയിലുള്ള വൈപരീത്യങ്ങൾക്ക് അവരുടെ ലോകവീക്ഷണത്തെ വിശദീകരിക്കുവാനുള്ള ഉദ്ദേശ്യമാണുണ്ടായിരുന്നത്. കുറേക്കൂടി വ്യക്തവും യാഥാർത്ഥവും ശാസ്ത്രീയവുമായ വീക്ഷണം ഇന്ന് നമുക്ക് ലഭ്യമാണ്. അവയിൽ പലതും നമ്മുടെ യാഥാസ്ഥിതിക സങ്കൽപ്പങ്ങൾക്ക് ന്യായമായ വെല്ലുവിളി നൽകുന്നതുമാണ്.]
See also 
കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്? 

ജൂൺ 11, 2020

മുമ്പേ നടക്കുമ്പോൾ

ഭീതിക്കും വിലാപങ്ങൾക്കുമിടയിൽ, വ്യക്തമായ തീരുമാനങ്ങളേ സമൂഹത്തെ ആരോഗ്യപരമായ നാളെയിലേക്കു നയിക്കൂ. അവയിലെ വൈകാരികാംശം വേണ്ടവിധം ഉൾക്കൊള്ളുകയും, അതിന് ആവശ്യമായ വിവേകവും, സമയാനുസൃതമായ വിവേചനബുദ്ധിയും അത്തരം തീരുമാനങ്ങളിൽ പ്രകടമാവുകയും വേണം. നിയമസംഹിതകളിലെ മാർഗ്ഗനിർദ്ദേശങ്ങളും, അതിൽ അസാധാരണ സാഹചര്യങ്ങളിലേക്കുള്ള സാധ്യതകളും സത്യം കാരുണ്യം തുടങ്ങിയ മൂല്യങ്ങളിൽ ഉറപ്പിച്ചു വെച്ചുകൊണ്ട് മുന്നോട്ട് പോകുവാനുള്ള ആലോചനകൾ ഇനിയും നടക്കേണ്ടതുണ്ട്. നേതൃസ്ഥാനങ്ങളിൽ ഉള്ളവർക്ക് സംശയനിവാരണത്തിനുള്ള നിർദ്ദേശങ്ങളായല്ല അവ നിലകൊള്ളേണ്ടത്. ഇത്തരം നിയമങ്ങളും അവയുടെ ഒഴിവുകളും സമൂഹത്തിനുവേണ്ടിയാണ്‌. എന്നുവെച്ചാൽ സൗകര്യപൂർവം മാത്രം ഉയർത്തിക്കാണിക്കുവാനും മറ്റവസരങ്ങളിൽ മറച്ചു വയ്ക്കപ്പെടുകയും ചെയ്യേണ്ടവയല്ല അവ.

സാഹചര്യത്തിനനുസരിച്ച് വൈകാരികവും ബൗദ്ധികവും അനുഷ്ഠാനപരവുമായ ഒരുക്കം സമൂഹത്തിൽ ഉറപ്പു വരുത്തേണ്ടത് നേതൃസ്ഥാനങ്ങളിൽ ഉള്ളവരാണ്. (സമൂഹത്തിനുവേണ്ടി ഏതെങ്കിലും തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരോ എടുക്കേണ്ടവരോ, എടുക്കേണ്ടവരാണെന്ന് സ്വയം കരുതുന്നവരോ ഒക്കെ ഈ ഒരുക്കം ഉറപ്പു വരുത്താൻ ബാധ്യസ്ഥരാണ്. അവരൊക്കെ നേതൃസ്ഥാനം 'വഹിക്കുന്നവരാണ്'). ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരവിക്ഷോഭങ്ങൾക്ക് കീഴ്‌പ്പെട്ടു പോകുന്നത് തീർത്തും നിർഭാഗ്യകരമാകും. എല്ലാവരെയും ഉൾക്കൊള്ളുവാൻ സമൂഹത്തിനു കഴിയണം.

പല സമ്മർദ്ദങ്ങൾക്കിടയിൽ നേതൃത്വം നിസ്സഹായമാകുന്നത് ഇന്ന് പകൽക്കാഴ്ചയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ (cyber communities) നിയമനിർമ്മാണത്തിലും വിശ്വാസപ്രബോധനത്തിലും കാഴ്ചപ്പാടുകളുടെ രൂപീകരണത്തിലും തേർവാഴ്ച നടത്തുമ്പോൾ അവ ഏതെങ്കിലും തരത്തിൽ 'സ്വന്തം എതിരാളികളെ' ഹനിക്കുന്നതിൽ ആഹ്ലാദം കൊണ്ട് മൗനമായതാണ് നേതൃത്വത്തിന് തീരുമാനമെടുക്കാനുള്ള ആധികാരികത നഷ്ടപ്പെടുത്തിയതെന്ന് സംശയിക്കുന്നത് ന്യായമാണ്. സങ്കുചിതമായ താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന നേതൃത്വം നിഷേധിച്ചുകളയുന്നത് സമൂഹത്തിന് അർഹമായ നീതിയാണ്. കർക്കശമായ നിയമവാഴ്ചയല്ല നീതി; മറിച്ച്, ആവശ്യമായ ആലോചനയോടെയും വിവേകത്തോടെയും കരുണയോടെയും ഉറപ്പാക്കേണ്ട മൊത്തത്തിലുള്ള ജീവനാണത്. സമൂഹം മുഴുവനായും അത്തരം ഒരു നീതിബോധത്തിലേക്ക് വളരുന്ന പ്രക്രിയയാണ് ഏറ്റവും ഉചിതം. എന്നാൽ അത്തരം ഒരു സാഹചര്യം ഇല്ലാത്തിടത്തോളം കാലം ആ നീതി നേതൃത്വം ഉറപ്പു വരുത്തണം.

ഭരണ/നിയന്ത്രണ അധികാരം മാത്രമല്ല, കൂടെ ചിന്താധാരകളെ നയിക്കുന്ന ഉത്തരവാദിത്തം കൂടെ നേതൃത്വത്തിന് ഉള്ളതുകൊണ്ടാണ് നേതൃസ്ഥാനത്തുള്ളവരെ പുരോഹിതരിൽ മാത്രം ഒതുക്കി നിർത്താതെ കുറേക്കൂടി വിസ്തൃതമായ സംഖ്യയിലേക്ക് അവതരിപ്പിച്ചത്. വിവേകപൂർവം ആലോചിക്കുവാനും നീതിപൂർവം തീരുമാനം എടുക്കുവാനും അവർക്കു കഴിയേണ്ടതില്ലേ? എന്നാൽ എന്തുകൊണ്ടോ, മേല്കോയ്മയുടെ സ്വാധീനത്തിലാവുകയോ, ഭൂരിപക്ഷത്തെ ഭയക്കുകയോ, സ്വതാല്പര്യങ്ങൾ വച്ചുകൊണ്ടു പ്രവർത്തിക്കുകയോ ഒക്കെ ചെയ്യുമ്പോൾ സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നുള്ളത് തീർച്ചയാണ് (സാധാരണക്കാർ ഉയർത്തുന്ന പരാതികളിൽനിന്ന് അവ വ്യക്തവുമാണ്. അവരെല്ലാവരും വിരോധികളല്ല).

പൗരോഹിത്യത്തിന്റെ പ്രതിച്ഛായ തുടർന്നും വിലകല്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും, ഈ കാലഘട്ടത്തിൽ ഒരു സമൂഹത്തെ നയിക്കാനുള്ള അവരുടെ കഴിവിൽ സമൂഹത്തിനുള്ള ആത്മവിശ്വാസം കുറയുന്നുണ്ട്. സാമൂഹികമായ തരംഗങ്ങളെ മനസ്സിലാക്കുവാനോ, അവയിലെ പ്രതികരണങ്ങളെ ഉൾകൊള്ളുവാനോ, സാംസ്‌കാരികമാറ്റങ്ങളെ വേണ്ടവിധം വിശകലനം ചെയ്യുവാനോ താല്പര്യം കാണിക്കാത്ത നിലപാടുകൾ പലപ്പോഴും ഉണ്ട്. അവ ആവശ്യം മാത്രമല്ല ഉത്തരവാദിത്തമാണെന്നത് പരിശീലനകാലഘട്ടം മുതലേ ബോധ്യപ്പെടേണ്ടതാണ്. എന്നാൽ അതിതീവ്രഭക്തി, പാരമ്പര്യം, സംവിധാനം ഉറപ്പാക്കുന്ന സുരക്ഷ എന്നീ ത്രിമാന ചട്ടക്കൂടിനുള്ളിൽ സ്വയം അടച്ചുകളയുമ്പോൾ സമകാലീനയാഥാർത്ഥ്യങ്ങളെ വേണ്ടവിധം കാണേണ്ടതിലുള്ള പ്രസക്തി പാടെ അവഗണിക്കപ്പെടുന്നു എന്നതാണ് ഭയം.

ആത്മാവുള്ള വാക്ക്

ഓരോരുത്തർക്കും അവരവരല്ലാതായി തീരുന്ന നിമിഷത്തെക്കുറിച്ചാണ് ഏറ്റവുമധികം ജാഗ്രതയുണ്ടാവേണ്ടത്. ആരെയൊക്കെയോ പ്രീണിപ്പിക്കാനും അനുമോദന വാക്കുകൾ നേടുവാനും സ്വന്തം ആഴങ്ങളെ കുരുതി കൊടുക്കുന്നത് ത്യാഗമല്ല, ആത്മഹത്യയാണ്. പ്രീണിതമാകുന്ന സമൂഹത്തിന്റെ മൂല്യ നിർണ്ണയത്തിനനുസരിച്ച് സ്വന്തം വാക്കുകളും പ്രവൃത്തികളും രൂപപ്പെടുത്തുമ്പോൾ സ്വന്തം തളിരുകൾ മുരടിപ്പിക്കുകയും വിഷക്കനികൾ പുറപ്പെടുവിക്കുകയും ചെയ്യും. അത് സത്യം, വിശ്വാസം, പുരോഗമനം, പാരമ്പര്യം തുടങ്ങി എന്തുമാവട്ടെ. സ്വന്തം ആഴങ്ങളിലെ ശൂന്യതയിൽ തിരഞ്ഞുകൊണ്ട് അവിടെ ചലിക്കുന്ന ആത്മപ്രേരണകളാവട്ടെ നമ്മിലെ ശബ്ദം. ആ ശബ്ദം അറിയാനാവുന്നില്ലെങ്കിൽ ആരുടെയൊക്കെയോ താല്പര്യങ്ങളിൽ കൊളുത്തി വലിക്കപ്പെടുന്നവരായി മാറുന്നത് നമ്മൾ തന്നെ അറിഞ്ഞെന്നു വരില്ല.

കയ്യാഫാസിനും പീലാത്തോസിനും ചെയ്യാമായിരുന്ന പാദസേവയും, ശിഷ്യർക്ക് നൽകിയ പാദശുശ്രൂഷയും തമ്മിലുള്ള അകലം അടിമ നൽകപ്പെട്ട സ്വാതന്ത്ര്യവും സ്വയം പകർന്നു നൽകുന്ന ധീരതയും തമ്മിലുള്ള അകലമാണ്. പരസ്പരം പഴി ചാരുമ്പോൾ സ്വയം ചൂഴ്ന്നു നോക്കേണ്ട സത്യമാണ് സ്വയം അറിയേണ്ടത്.  

ജൂൺ 08, 2020

ദൈവനീതി

ദൈവനീതി എങ്ങനെയാണ് അനുഭവത്തിലാവുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുക? ദൈവനീതി ക്രിസ്തുവിൽ ഒന്നായിരിക്കുന്നവരുടെ പരസ്പരമുള്ള കൂട്ടുത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിലേക്കുള്ള പ്രതിബദ്ധതയാണ് ദൈവരാജ്യത്തിന്റെ താക്കോലുകൾ. ആത്മാവിൽ ഒന്നായ പ്രയത്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെ അനുഭവവേദ്യവുമാണ്. അപ്പോഴാണ് കർത്താവിന്റെ മഹത്വം നമ്മുടെ പിന്നിൽനിന്നും, നമ്മുടെ നീതി മുന്നിൽനിന്നും നമുക്ക് സംരക്ഷണമാവുന്നത്.

ദൈവത്തിനു മുമ്പിലെ അർച്ചനകൾ നീതിയുടെ പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നുണ്ടോ? അർച്ചനകൾ ദൈവനീതിയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള എളുപ്പവഴിയായി മാറുന്നുണ്ടെങ്കിൽ അത് അനീതിയാണ്. ദരിദ്രർ ഭാഗ്യവാന്മാരാകുന്നതും, കരയുന്നവർ ആശ്വസിപ്പിക്കപ്പെടുന്നതും, കഴിവില്ലാത്തവർക്കു ഭൂമി അവകാശമായി ലഭിക്കുന്നതും ദൈവനീതിയുടെ പ്രവൃത്തികൾ ഉത്തരവാദിത്തത്തോടെ ചെയ്തുതുടങ്ങുമ്പോഴാണ്. ദരിദ്രന് ദൈവരാജ്യം ഉറപ്പു വരുത്തേണ്ടത് മറ്റുള്ളവരാണ്. നമ്മിലൂടെ പ്രവർത്തിക്കുന്ന കൃപകളിലൂടെതന്നെയാണ് കരുണയും ആശ്വാസവും ലഭിക്കുന്നതും. മനുഷ്യർ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ലഭിച്ച നീതിയെ ഓർമ്മിച്ചെടുക്കുകയെന്നതും പ്രധാനമാണ്. ഈ കോവിഡ് ദിനങ്ങളിൽ അജ്ഞാതരായ എത്രയോ പേരുടെ കരുതലിലൂടെയാണ് ഓരോരുത്തരും കടന്നു പോയത്. വീണ്ടുമൊരിക്കൽ പോലും കാണാൻ ഇടയില്ലാത്ത പലരുടെയും സാമീപ്യം. സമീപത്തല്ലാതെതന്നെ, ഈ കാലത്തിലൂടെ കടന്നു പോകാൻ സാഹചര്യമൊരുക്കിയ പല ആളുകൾ. പൈലറ്റോ ശുചീകരണക്കാരോ, ഇന്റർനെറ്റ് കേബിൾ ഓപ്പറേറ്ററോ, പാചകക്കാരോ ആരുമാവട്ടെ അവർ. എന്നിട്ടും മലമുകളിൽ ധൂപമർപ്പിച്ച ഏതോ താപസന്റെ പ്രാർത്ഥനകളാണ് നമുക്ക് സുരക്ഷ നൽകിയതെന്ന് കരുതുന്നെങ്കിൽ നമ്മുടെ ദൈവരാജ്യ സങ്കൽപം തീരെ ഇടുങ്ങിയതാണ്. അറിയപ്പെടാതെ നൽകപ്പെട്ട അനേകം നന്മകൾ തിരിച്ചറിയാനും വിലമതിക്കാനും കനിവുണ്ടെങ്കിൽ ഒരു ദൈവപ്രമാണം പോലുമില്ലാതെ മുമ്പോട്ട് ദൈവനീതിക്കായുള്ള ഉത്തരവാദിത്തമായി അവ മാറും. അങ്ങനെ ദൈവനീതി വരും തലമുറകളോട് പോലും വിളമ്പരം ചെയ്യപ്പെടുന്നു. അവരുടെ പ്രവൃത്തിപഥങ്ങളിൽ പ്രകാശവും പാദങ്ങൾക്ക് വെളിച്ചവുമായി ദൈവനീതി പകരപ്പെടുകയും ചെയ്യുന്നു.
ref സങ്കീ 22: 31, 119: 105; ഏശയ്യ 58: 6, 7, 8; മത്താ 5: 3-12, 16

ജൂൺ 02, 2020

മാനസാന്തരം

മാനസാന്തരം/ പശ്ചാത്താപം എന്നത് അനുവർത്തിക്കേണ്ട പരിഹാരപ്രവൃത്തികളെ ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. പരിഹാരപ്രവൃത്തിയിൽ ഒതുക്കിത്തീർക്കാവുന്ന മാനസാന്തരങ്ങൾ കൊടുക്കൽ വാങ്ങലുകളിലെ കച്ചവടശീലങ്ങളാണ്. അവ ഭക്തചിട്ടകളിൽ ഒതുങ്ങിനില്കുന്നവയാണ്. മാനസാന്തരം നിർബന്ധമായും ചേർത്തുവയ്ക്കുന്ന ഉത്തരവാദിത്തങ്ങളുണ്ട്. ഇത്തരം ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അവബോധം ദൈവാരാജ്യനിർമിതിയിലേക്കുള്ള ആത്മാർത്ഥതയാണ്. കുടുംബത്തോടും, സമൂഹത്തോടും, പ്രകൃതിയോടും സ്വന്തം വ്യക്തിയോടുമുള്ള ഉത്തരവാദിത്തങ്ങൾ മാനസാന്തരസങ്കല്പങ്ങളിൽ ഇടം പിടിക്കാത്തതുകൊണ്ടാണ് ദൈവരാജ്യവും അകന്നു നില്കുന്നത്. അത്തരം ഉത്തരവാദിത്തങ്ങളിലൂടെയേ മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവാനും സാധിക്കൂ.