Gentle Dew Drop

ഏപ്രിൽ 03, 2018

നരകമില്ലെങ്കിൽ ...

ഇറ്റലിയിലെ 'ലാ റിപ്പബ്ലിക്ക' പത്രത്തിന് വേണ്ടി നൽകിയ സംഭാഷണമധ്യേ ഫ്രാൻസിസ് മാർപാപ്പ നരകമില്ലെന്നു പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, മാർപാപ്പയുടെ യഥാർത്ഥ വാക്കുകളല്ല അവയെന്ന് വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ വിശദീകരിച്ചും, പ്രമാണീകരിച്ചും മറ്റുപലരും മുമ്പോട്ട് വരികയും ചെയ്തു. അവയ്ക്കിടയിൽ ചില ആശയക്കുഴപ്പങ്ങളുടെ സാധ്യത മാറ്റിനിർത്താനാകില്ല. നരകമെന്നത് ഒരിടത്തു ഒരു സ്ഥലമായി സ്ഥിതി ചെയ്യുന്നുണ്ടോ, അതോ മനുഷ്യാവസ്ഥയുടെ ഒരു സാധ്യതയായാണോ ഈ വിഷയം നമ്മൾ കാണാൻ ശ്രമിക്കുന്നത്? ഈ സാഹചര്യം ഉയർത്തുന്ന ചോദ്യങ്ങൾ വിശ്വാസത്തിൽ നമ്മൾ ഉപയോഗിക്കുന്ന മറ്റു പല സംജ്ഞകളുടെയും അർത്ഥത്തിൽ വ്യക്തത തേടുന്നുണ്ട്, ആത്മാവ്, കൃപ, പാപം, നരകം, സ്വർഗം, തുടങ്ങിയവയും 'വ്യക്തി' തന്നെയും ഇത്തരത്തിൽ വ്യക്തത ആവശ്യപ്പെടുന്ന വാക്കുകളാണ്. നമ്മൾ ചിന്തിച്ചുപോന്ന രീതികളിൽത്തന്നെ നമുക്ക് തുടരാം (അതിൽ നമ്മൾ സന്തുഷ്ടരുമായിരിക്കും), എന്നാൽ ഇവയൊന്നും തിരസ്കരിക്കാതെ തന്നെ, വ്യത്യസ്തമായി ചിന്തിക്കണമെങ്കിൽ കുറേക്കൂടി തുറവിയുള്ള അർത്ഥതലങ്ങൾ കൂടിയേതീരൂ.

മേല്പറഞ്ഞവയുടെ യാഥാർത്ഥ്യത്തെക്കുറിച്ചോ അസ്തിത്വത്തെക്കുറിച്ചോ അന്വേഷിക്കുന്നതിന് പകരം നമുക്ക് വേണ്ടത് ഇത്തരം സംജ്ഞകളിലൂടെ നമ്മൾ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നാണ്. അമാനുഷികമോ, പ്രകൃത്യാതീതമോ ആയ കാര്യങ്ങളെക്കുറിച്ചാണ്‌ നമ്മൾ സംസാരിക്കുന്നതെങ്കിലും, തീർച്ചയായും അവ മാനുഷികവും ലൗകികവുമായ അവസ്ഥകളെക്കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് നമ്മൾ അവയെക്കുറിച്ചു ധ്യാനിക്കുകയും വിചാരവിമർശനം ചെയ്യുകയും ചെയ്യുന്നത്. വിഭിന്നമായ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഈ ആശയങ്ങൾ രൂപപ്പെട്ട് വളർന്നു വരികയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കുകയും ചെയ്തത് പരിശോധിച്ചാൽ തന്നെ ഇവ എന്തിനുവേണ്ടിയാണ് സ്വീകരിക്കപ്പെട്ടതെന്നും, എങ്ങനെ ഇവ മനുഷ്യജീവിതത്തിനും സംസ്കാരത്തിനും സ്വാധീനശക്തിയായി നിലകൊണ്ടു എന്നും മനസ്സിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഭാവനകളിലും, ആശയങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യാഖ്യാനശൈലികളും, ഉപയോഗിക്കപ്പെട്ടിട്ടുള്ള രൂപകങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവയിലൂടെ കാലാകാലങ്ങളായി നമ്മൾ എന്താണ് പ്രകടമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ഗ്രഹിക്കുവാനായേക്കും.

തടിക്കഷണത്തെ മേശയോ,കസേരയോ, അതോ വെറും വിറകുകഷണമോ ആക്കി മാറ്റുന്നത് അതിൽ ചേർക്കപ്പെടുന്ന അകാരഘടനയാണെന്നതുപോലെ, ജീവനുള്ളവയുടെ ജീവതത്വമായി ആത്മാവ് കാണപ്പെട്ടു. (സസ്യ, ജന്തു, മനുഷ്യ ലോകത്തെ അവയുടെ വ്യത്യാസത്തെക്കുറിച്ചും, അവയുടെ ഉത്പത്തിയെക്കുറിച്ചും പ്രതിപാദിക്കുക ഈ കൊച്ചുകുറിപ്പിന്റെ ഉദ്ദേശ്യവ്യാപ്തിക്കു മീതെയാണ്) മണ്ണായതിനാൽ, ഭൗതികവും,ജഡികവുമായ ശരീരത്തിൽ ചിന്തിക്കുക, ഓർമിക്കുക, തീരുമാനിക്കുക തുടങ്ങിയ ജീവപ്രക്രിയകൾക്കു പിറകിലെ മൂലകാരണത്തെയാണ് ആത്മാവ് എന്ന് വിളിച്ചത്. തലച്ചോറിനെക്കുറിച്ചും നാഡീസംബന്ധമായ അവസ്ഥകളെക്കുറിച്ചും നടന്നു വരുന്ന ഗവേഷണങ്ങൾ, അടുത്തുവരെ ആത്മാവിന്റേതെന്നു കരുതിയിരുന്ന പല ജീവപ്രക്രിയകൾക്കും വിശദീകരണം നൽകിയിട്ടുണ്ട്. യവനചിന്തയിലും മധ്യകാലതത്വചിന്തയിലും വേരൂന്നിയ ആശയങ്ങളിൽ തളച്ചിടാതെ ഇത്തരത്തിലുള്ള ഗവേഷണഫലങ്ങൾ നൽകുന്ന ഉൾകാഴ്ചകൾക്കൂടി വിശ്വാസസംബന്ധമായ ആശയങ്ങൾക്ക് വ്യക്തത നൽകുവാൻ ഉപയോഗിക്കുന്നതാണ് വിവേകം.

മനുഷ്യനെ സമഗ്രമായരീതിയിൽ കാണുന്നതിന്, അവരുടെ പോരായ്മകളെക്കുറിച്ചു മനസ്സിലാക്കുന്നതിനു, ഇന്ന് മനഃശാസ്ത്രപരവും, ജനിതകപരവും, ശരീരശാസ്ത്രപരവുമായ ഒട്ടേറെ മാനദണ്ഡങ്ങൾ നമുക്ക് ലഭ്യമാണ്. സാമൂഹികാവസ്ഥയും അവഗണിക്കാനാവുന്നതല്ല. ഈ പരിതഃസ്ഥിതികൾ, പാപം ഇരുളണിയിച്ച ആത്മാവ് മൂലം അന്ധമായ ബുദ്ധി, ഇച്ഛാശക്തി, അഭിനിവേശങ്ങൾ എന്നിവ കൃപയ്ക്കെതിരെ സ്വയം അടച്ചു കളയുന്നു എന്ന് പറയുന്നതിനേക്കാൾ, ആഴത്തിലുള്ള സ്വയാവബോധം നമുക്ക് നൽകിയേക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ 'പാപം ഇരുളണിയിക്കുന്ന ആത്മാവ് മൂലം അന്ധമാക്കപ്പെടുന്ന മനുഷ്യയഥാർത്ഥ്യങ്ങൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? നമ്മൾ ഉപയോഗിച്ചിരുന്ന ആത്മീയ രൂപകങ്ങളെക്കാൾ മെച്ചമുള്ള അവലോകനസാധ്യത നമുക്കുണ്ട് എന്നാണ് പറഞ്ഞുവന്നത്.

ദൈവം നമുക്ക് പകർന്നു നൽകിയിട്ടുള്ള ജീവനാണ് കൃപ. ഓരോരുത്തരുടെയും തുറവിയനുസരിച്ചു ഈ കൃപ സ്വീകരിക്കപ്പെടുകയും, വളർത്തപ്പെടുകയും ചെയ്യുന്നു. നവോത്ഥാന സൃഷ്ടിയായ തീർത്തും ഒറ്റക്കുനിൽക്കുന്ന വ്യക്തിരൂപം ദൈവമനുഷ്യബന്ധം ലംബമാനമുള്ളതാക്കിയപ്പോൾ, കൃപയുടെ സ്വീകരണവും തീർത്തും വ്യക്തിപരമായ ഉത്തരവാദിത്തമായി ഒതുങ്ങിപ്പോയി. കൃപസ്വീകരണത്തെക്കുറിച്ചും, അതിനു തടസ്സമാകുന്ന മുറിവുകളെക്കുറിച്ചും അല്പംകൂടി മെച്ചമായി മനസ്സിലാക്കാൻ സഞ്ചയനരൂപത്തിലുള്ള ഒരു സത്തയാണ് (collective form of self) അഭിലഷണീയം. ഈ വ്യക്തിരൂപം സമൂഹസൃഷ്ടിയായി വ്യക്തിയെ കാണുന്നതിനേക്കാൾ സമഗ്രവും, വിശാലവുമാണ്. കൃപ ഏറ്റവും അധികം ആവശ്യമുള്ള നമ്മിലെ ജീവാവസ്ഥകളെയാണ് പാപം നമുക്ക് കാണിച്ചു തരുന്നത്. അവിടെ നമ്മിലെ ശൂന്യാവസ്ഥകളെ മനസ്സിലാക്കാൻ, ഇത്തരമൊരു വ്യക്തിരൂപം അത്യാവശ്യമായി വരും.

എത്രത്തോളം കൃപ സ്വീകരിക്കപ്പെടുന്നുവോ അത്രത്തോളം ദൈവികജീവൻ അനുഭവവേദ്യമാകുന്നു, എത്രത്തോളം കൃപ തിരസ്കരിക്കപ്പെടുന്നോ അത്രത്തോളം ജീവന്റെ അഭാവവും അങ്ങനെ 'മരണാവസ്ഥയും,' അന്ധകാരവും. ദൈവികജീവന്റെ സാന്നിധ്യത്തെയാണ് നമ്മൾ സ്വർഗ്ഗമെന്നു വിളിച്ചത്, അതില്ലാത്തതിനെ നരകമെന്നും. കൃപ സ്വീകരിക്കുന്നു തിരസ്കരിക്കുന്നോ എന്നതനുസരിച്ചു നമ്മിൽത്തന്നെയുള്ള സാധ്യതകളാണവ.

ചരിത്രത്തിന്റെ പലഘട്ടങ്ങളിലും യുഗാന്ത്യപ്രചാരണശൈലി ഉപയോഗിക്കപ്പെട്ടിട്ടുള്ളതായിക്കാണാം. ആസന്നമായിരിക്കുന്ന ദുരന്തത്തെക്കുറിച്ചും, മനുഷ്യന്റെ സമൂലമാറ്റത്തിന്റെ ആവശ്യകതെയെക്കുറിച്ചും, പ്രവചങ്ങളുടെ പൂർത്തീകരണത്തെക്കുറിച്ചുമായിക്കും പ്രതിപാദ്യവിഷയം. ഇവയൊക്കെയും ചില പ്രതിസന്ധിഘട്ടങ്ങളിലായിരുന്നു (ദയനീയമായ മനുഷ്യാവസ്ഥയോ വിശ്വാസതകർച്ചയോ) എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സ്വർഗം പുല്കാനുള്ള ആഗ്രഹവും, നരകത്തോടുള്ള പേടിയും അവരുടെ ഓരോ നിലപാടുകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. Dante, Milton തുടങ്ങിയ എഴുത്തുകാരുടെയും, ദർശകരുടെയും സ്വർഗ്ഗനരകപരാമര്ശങ്ങൾ അക്ഷരർത്ഥത്തിലെടുക്കുന്നതു തെറ്റുതന്നെയാണ്. അവർ പറയാനാഗ്രഹിക്കുന്നത് പ്രതീകാത്മകരൂപത്തിൽ അവർ വിവരിക്കുകയാണ്.

ജീവന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിൽനിന്നു തങ്ങളെത്തന്നെ സ്വയം അകറ്റിമാറ്റുന്ന അവസ്ഥയാണ് നരകമെന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിരുന്നു. മരണാനന്തരം മാത്രം നമ്മൾ പ്രവേശിക്കുന്ന അവസ്ഥയാണോ സ്വർഗ്ഗനരകങ്ങൾ? നമ്മുടെ ഓരോ നിലപാടുകളിലും സ്വീകരിക്കാനോ, എതിർക്കാനോ, ക്രിസ്തുവിനെ സ്വീകരിക്കാനോ തിരസ്‌കരിക്കണോ നമ്മൾ തീരുമാനമെടുക്കുന്നുണ്ട്. കൃപയിലുള്ള ജീവിതത്തിൽ നമ്മൾ നടക്കുന്നു എങ്കിൽ നമ്മൾ പ്രവേശിച്ചുകഴിഞ്ഞ സ്വർഗാവസ്ഥയും നമുക്കുള്ളിലുണ്ട്. പരിപൂർണമായി കൃപയാൽ നിറയപ്പെട്ടിട്ടില്ലാത്തതിനാൽ അതിന്റെതായ ശൂന്യതയും (ദൈവത്തിന്റെ അസാന്നിധ്യം) അനുഭവപ്പെട്ടേക്കാം. ക്രിസ്തു നമ്മുടെ പാപങ്ങൾ വഹിച്ചുഎന്നു പറയുമ്പോൾ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സകല ശൂന്യതകളും അവൻ കൃപ കൊണ്ട് നിറക്കുകയാണ്. ബോധപൂർവ്വവും, സ്വന്തം പോരായ്മകൾ മൂലവും കൃപയിൽനിന്നുള്ള അകൽച്ച സാധ്യമാകാമെന്നതിനാൽ, കൃപയോടുള്ള തുറവിയും, സ്വർഗാനുഭവവും കൂട്ടായ്മയുടെ ഒരു തലത്തിലേക്ക് കടക്കുന്നുണ്ട്. പരസ്പരം ബലപ്പെടുത്തുന്നതും, ഒന്നായിനിന്നുകൊണ്ടു കൃപയിൽ വളരുന്നതും. വേണമെങ്കിൽ പ്രപഞ്ചം മുഴുവനെയും ഈ കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ചുചേർക്കാം.

നരകമുണ്ടോ? കൃപ തിരസ്കരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യം ഉള്ളതിനാൽ, ദൈവിക ജീവനെ മാറ്റിനിർത്താൻ തത്വത്തിലെങ്കിലും സാധ്യമാണ്. അങ്ങനെ മാനുഷികസാധ്യതയായി കൃപയുടെ, ദൈവികജീവന്റെ അഭാവം എന്ന നിലയിൽ നരകവും ഉണ്ടാകാം. നരകം പ്രപഞ്ചത്തിലെവിടെയോ ഉള്ള, ശിക്ഷയുടെ ഒരു സ്ഥലമായുള്ള കാഴ്ചപ്പാട് തീർത്തും ഉപേക്ഷിക്കേണ്ടതായുണ്ട്. ക്രിസ്തുവിലേക്കുള്ള വളർച്ചയാണ് സൃഷ്ടിയുടെ ലക്ഷ്യമെങ്കിൽ പാരമ്യമായി ക്രിസ്തു എല്ലാറ്റിലും എല്ലാമാകും, കൃപയാൽ എല്ലാം ഏകീകരിക്കപ്പെടുകയും ചെയ്യും. ദൈവത്തെക്കുറിച്ചും, കൃപയെക്കുറിച്ചും, മനുഷ്യനെക്കുറിച്ചും നല്ളൊരു അവബോധം നമുക്കുണ്ടെങ്കിൽ സുവിശേഷസത്യങ്ങളെ തീർത്തും മനസ്സിലാക്കുവാൻ നമുക്ക് കഴിയും. നരകമില്ല എന്ന് പറഞ്ഞാൽ അത് മനുഷ്യനെ അരാജകത്വത്തിലേക്ക് തള്ളിയിടുമോ? സ്വർഗ്ഗമെന്ന സൗഭാഗ്യമോ, നരകമെന്ന ശിക്ഷയോ കാരണമാക്കാതെ ദൈവമനുഷ്യബന്ധത്തിന്റെ ഉത്തരവാദിത്തത്തിലേക്കു വളരാൻ കഴിയുന്നെങ്കിൽ അത് കൂടുതൽ ശ്രേഷ്ഠം തന്നെയാണ്. അപ്പോൾ എത്രമാത്രം ദൈവത്തിനും ക്രിസ്തുവിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മൾ എന്ന് നമുക്ക് മനസ്സിലാകും.

Please have some extra reading to understand better the above:
J. Edward Wright, The Early History of Heaven
Alister E. McGrath, A Brief History of Heaven
Alice K. Turner, The History of Hell
Jeffrey Reid, Great Philosophers: A Brief History of the Self and Its World
John Barresi and Martin Raymond, The Rise and Fall of Soul and Self : An Intellectual History of Personal
Identity 

Jean Delumeau, Sin and Fear: The Emergence of a Western Guilt Culture, 13th-18th Centuries
Benedict XVI, Spe Salvi 
Joseph Ratzinger, Eschatology: Death and Eternal Life

The same note is available in English at What if there is no Hell? 

ഏപ്രിൽ 02, 2018

ഉയിർത്തെഴുന്നേറ്റവൻ എവിടെ?

അതിരാവിലെ യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകളുടെ മനസ്സിൽ ജീവനറ്റ ഒരു ശരീരമായിരുന്നു. വിലേപനത്തിനായിക്കരുതിയ  സുഗന്ധക്കൂട്ടുകൾക്ക്  അർത്ഥം നൽകിയത് അത് തങ്ങൾ ആത്മതുല്യം സ്നേഹിക്കുന്നവന്റെ ശരീരമാണെന്നതാണ്. അസാന്നിധ്യം ഒരു ശൂന്യതയായി തെളിഞ്ഞപ്പോൾ അത് ഉള്ളിന്റെ ആധിയായി, തകരുന്ന സ്വപ്നങ്ങളുടെയും, സ്വരുക്കൂട്ടിവച്ചിരുന്ന സ്നേഹപ്രതീകങ്ങൾ പാഴാകുന്നതിന്റെയും  ഉൾക്കിടിലത്തോടെയാണ് അവർ കല്ലറക്കുള്ളിലേക്കു എത്തിനോക്കിയത്.

കല്ലറക്കുള്ളിൽനിന്നും അവർ കേട്ട സ്വരം നമുക്കും അർത്ഥപൂർണ്ണമാണ്: "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിനാണ്?, അവൻ ഇവിടെയില്ല, അവൻ അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു." മരിച്ചവർക്കാണ് ശവക്കല്ലറ വേണ്ടത്. ജീവനുള്ളവർ മൃതരെ സംസ്കരിക്കാനാണ് അവിടെ വരുന്നത്. ജീവിക്കുന്നവർ അവരുടെ ജീവിതാവസ്ഥകളുടെ നടുവിലാണ്, ഇണങ്ങിയും പിണങ്ങിയും,ആഘോഷങ്ങളിലും, ദുഃഖങ്ങളിലും, വിലാപങ്ങളിലും, സന്തോഷങ്ങളിലും വേർപാടിലും അവർ പങ്കുചേരുന്നു. ജീവിച്ചിരിക്കുന്നവനെ അന്വേഷിക്കേണ്ടത് ജീവിക്കുന്നവർ അവരുടെ ജീവിതങ്ങളെ ചേർത്തുവച്ചിരിക്കുന്ന ഇടങ്ങളിലാണ്. വിളനിലവും കൊയ്ത്തുപാട്ടും, ഊൺമേശയും ഓഫീസ് കസേരയും, മരുന്നുമുറിയും ഓപ്പറേഷൻ തീയേറ്ററും, അനുരാഗത്തിന്റെ പുൽമെത്തയും, ഉപവാസത്തിന്റെ ചാക്കുവസ്ത്രവും ഉത്ഥിതൻ തിരിച്ചറിയപ്പെടുന്ന സന്ദർഭങ്ങളാണ്. എവിടെ നമ്മൾ ജീവിക്കുന്നു, എങ്ങനെ  നമ്മൾ ജീവിക്കുന്നു അതിന്റെ ഭാഗമാകാൻ ക്രിസ്തു ആഗ്രഹിക്കുന്നു.

സ്ത്രീകൾക്ക് ക്രിസ്തു നൽകിയ സന്ദേശം തീർത്തും അർത്ഥവത്താണ്, "നിങ്ങൾ പോയി അവരോടു പറയുക, ഗലീലിയിലേക്കു പോകുവിൻ, അവിടെ അവർ എന്നെ കാണും." ഗലീലി മനുഷ്യജീവിതത്തിന്റെ സാധാരണത്തം ജീവിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ജെറുസലേമിലാകട്ടെ മതഘടനകൾ അനുശാസിക്കുന്ന പാവനതക്കു വേണ്ടി സ്ഥാനങ്ങളിലും, ചര്യകളിലും പൊയ്മുഖമണിയുന്നവരാണ് നമ്മൾ. ഗലീലിയിൽ വെറും പച്ചമനുഷ്യരായി നടക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. യേശു പറയുന്നു," അവിടെ അവർ എന്നെ കാണും."

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്" എന്ന ചോദ്യത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ നൽകിയാൽ അല്പം കൂടി ആഴമുള്ള മറ്റൊരു ആത്മവിചിന്തനം സാധ്യമായേക്കും: "നിങ്ങൾ തേടുന്ന ജീവൻ നിങ്ങളിലും നിങ്ങൾക്കിടയിലും സമീപസ്ഥമായിരിക്കുമ്പോൾ, അസാന്നിധ്യത്തെക്കുറിച്ചു നിങ്ങൾ ഭയപ്പെടുന്നതെന്തിനാണ്?"

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യേശു തന്റെ ജീവൻ വെടിഞ്ഞു എന്ന് നമ്മൾ വായിക്കുന്നു. ശൂന്യവൽക്കരണത്തിലെന്നതു പോലെ ഉത്ഥാനത്തിലും ഈ നിലവിളി ഒരു വലിയ ദാഹമാണ്, നമ്മിലായിരിക്കുവാനും, നമ്മുടെയിടയിലായിരിക്കുവാനും .... സാന്നിധ്യമേകാനായുള്ള ആഴമേറിയ ദാഹം. ശൂന്യവത്കരണം ഒരു വിസ്തരണം കൂടിയാണ്. സ്വയം ശൂന്യമാക്കിയ ജീവൻ ഇല്ലാതാവുകയല്ല, പകരപ്പെടുകയാണ് നമ്മിലേക്ക്‌. അങ്ങനെ ഉത്ഥിതന്  നമ്മിൽ ഒരു പുതിയ ശരീരരൂപം ലഭിക്കുന്നുണ്ട്. ആ ക്രിസ്തുവിനെ നമ്മിൽത്തന്നെയും നമുക്കിടയിലും തിരിച്ചറിയാൻ കഴിയുക എന്നതാണ് ഉത്ഥിതനെ കണ്ടുമുട്ടുന്ന യാഥാർത്ഥ്യം.

പരിശുദ്ധിയുടെ അലങ്കാരങ്ങളുള്ളിടത്താണ് ഒരുപക്ഷെ നമ്മൾ അവനെ പ്രതീക്ഷിക്കുന്നത്. ജെറുസലേമിന്റെ പരിവട്ടങ്ങളിൽ ചുറ്റിത്തിരിയുന്ന നമ്മളെ ഗലീലിയിലേക്കു പറഞ്ഞയക്കാൻ യേശു തിടുക്കം കാണിക്കുന്നു. അവിടെ എന്നും നമ്മൾ നടക്കുന്ന പാതയോരത്തു നമ്മൾ അവിടുത്തെ കാണും. അങ്ങനെയെങ്കിൽ സമ്മർദ്ദം നൽകുന്ന working projects, sites പോലും ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ അറിയിക്കും. ഈ സാന്നിധ്യത്തെ തിരിച്ചറിയാനാണ് നമ്മൾ പരാജയപ്പെടുന്നത്. അങ്ങനെ, ഇല്ലാത്ത ശൂന്യതയെക്കുറിച്ചാണ് നമ്മൾ ഭയപ്പെടുന്നത്. ഇടിമുഴക്കത്തിലും, ഭയാനകതയിലും, രഹസ്യങ്ങളിലുമാണ് നമ്മൾ അവനെ തേടുന്നത്. എന്നാൽ ഏറ്റവും സാധാരണമായ നമ്മുടെ ചുറ്റുപാടുകളിലുമാണ് ക്രിസ്തു കാത്തിരിക്കുന്നത്. അതുകൊണ്ട്, ഏതൊരു അനുഭവത്തിലും ഒരു പുനരുത്ഥാന അനുഭൂതി ഉണ്ട്. നമ്മിലെ ശവക്കല്ലറകളിലെ ശൂന്യതകളിലേക്കായിരിക്കാം നമ്മൾ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷെ കല്ലുകളാൽ അവ മറക്കപ്പെട്ടിട്ടുമുണ്ടാകാം. ആ ശബ്ദം നമ്മൾ വീണ്ടും കേൾക്കണം,"അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റു. അവൻ നിങ്ങളുടെ ഉള്ളിലും,നിങ്ങളുടെ ഇടയിലുമാണ്." 

അവിടുത്തെ തേടിയവർക്കാണ് അവനെ കാണാനായത് എന്നത് ധ്യാനാർഹമാണ്. ജീവിതത്തിൽ അതിവിലയേറിയ സ്ഥാനമായുണ്ടായിരുന്ന ക്രിസ്തു അകന്നുപോയപ്പോൾ വലിയ ശൂന്യതയാണ് അവർക്കുള്ളിൽ. എന്നാൽ അവൻ പറഞ്ഞിരുന്ന വാക്കുകൾ അവരെ പ്രതീക്ഷ കൊണ്ട് നിറക്കുന്നുണ്ട്. അടക്കപ്പെട്ട കല്ലറയിൽ അവൻ ഇല്ല എങ്കിൽ തീർച്ചയായും അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വ്യക്തിപരമായ ഒരു മാനസികഭാവനയല്ല അത്. അവിശ്വസനീയമാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജീവസാന്നിധ്യമാണത്. തളർച്ചയുടെയും ശൂന്യതയുടെയും സകല അവസ്ഥയിലും ജീവൻ പകർന്നുനൽകുന്ന ജീവസാന്നിധ്യം. പീഢിപ്പിക്കപ്പെട്ടാലും, ശക്തി ക്ഷയിച്ചാലും, എണ്ണം കുറഞ്ഞാലും ആ സാന്നിധ്യം ജീവനുള്ളതാണെന്ന് തിരിച്ചറിയപ്പെടാത്തപ്പോളാണ് നമ്മൾ നമ്മെത്തന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയുകയും സുരക്ഷക്കായുള്ള സ്വന്തം വഴികൾ തേടുകയും ചെയ്യുന്നത്. പകരം ആ ജീവനിൽ നമുക്ക് ഉറപ്പുണ്ടെങ്കിൽ, ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാകാനും പുതുജീവനിലേക്കു കടക്കുവാൻ നമ്മെത്തന്നെ അനുവദിക്കുവാനും നമുക്ക് കഴിയും.

വചനമായി ക്രിസ്തുവിനെ കാണുമ്പോൾ അതിലും വലിയൊരു ക്രിസ്തുസാന്നിധ്യം നമുക്ക് സാധ്യമാകും. അവനിലൂടെ എല്ലാം സൃഷ്ടിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരക്ഷക്കായി മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തു ഉയിർക്കുമ്പോൾ സകലസൃഷ്ടവസ്തുക്കളിലേക്കും തന്റെ സാന്നിധ്യം പകർന്നു നൽകുന്നുണ്ട്. അവൻ നമുക്കുള്ളിലും, നമുക്കിടയിലും, നമുക്കുചുറ്റും സന്നിഹിതനായിരിക്കുമ്പോൾ എന്തിനാണ് നമ്മൾ ഭയക്കുന്നത്? നമ്മിലെ ശൂന്യതകളെ അവഗണിക്കാനാവില്ല, പക്ഷെ അവിടെ സാധ്യമാകുന്ന ക്രിസ്തുസാന്നിധ്യത്തെ കാണാതെ പോകരുത്. ശൂന്യമായ കല്ലറ ഉത്ഥാനത്തിന്റെ തെളിവാകണമെന്നില്ല, എന്നാൽ അവന്റെ സാന്നിധ്യം തീർച്ചയായും തെളിവാണ്.

അത്ഭുതങ്ങൾ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. ഉയിർത്തെഴുന്നേറ്റവൻ എവിടെ എന്ന അന്വേഷണം, വി പൗലോസിന്റെ  'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യാർത്ഥം കൂടി ചേർത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കിൽ മാത്രമാണ്. ഉത്ഥാനത്തിന്റെ ശോഭ, പുറമേ നിന്ന് പ്രകാശിപ്പിക്കുന്ന സൂര്യകിരണം പോലെയല്ല, അകത്തു നിന്ന് പ്രകാശിക്കുന്ന ശോഭയായാണ്. 'ക്രിസ്തുവിൽ ആയിരിക്കുന്ന' സകലരും തങ്ങളിൽ പുഷ്പിച്ചു വിളയിക്കുന്ന പുണ്യങ്ങളിലാണ് ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തുവിന്റെ മഹിമയുടെ പ്രകാശം.