Gentle Dew Drop

ഏപ്രിൽ 14, 2024

ദീപികയുടെ ഏപ്രിൽ 13 എഡിറ്റോറിയൽ

 ദീപികയുടെ ഏപ്രിൽ 13  എഡിറ്റോറിയൽ ഒരു നിസ്സംഗത മാത്രമേ എനിക്കുള്ളിലുണ്ടാക്കിയുള്ളു. എന്നെ അത് സന്തോഷിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തില്ല. ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. കാരണം, ആ എഡിറ്റോറിയൽ പരാമർശിക്കുന്ന വിഷം പടരാൻ തുടങ്ങിയത് ഇന്നലെയോ ഈ ആഴ്ചയിലോ അല്ല. 2018 മുതലെങ്കിലും പല സാഹചര്യങ്ങളിലായി, പല പോസ്റ്റുകളിലായി, ആവർത്തിച്ചെഴുതിയിട്ടുണ്ട്. മറ്റു പലരും അതേക്കുറിച്ചു തന്നെ സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ശ്രദ്ധിച്ചിട്ടുമുണ്ട്. കഴിയുംവിധം, അധികാരങ്ങളിലുള്ളവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ വിഷപ്രക്രിയ 'ആവശ്യമായിരുന്നു' പലർക്കും. ക്രിസ്ത്യാനികളുടെ പേരിൽ മറ്റാരൊക്കെയോ എഴുതുന്നതാണെന്നും പ്രതികരണമുണ്ടായി. ഏറെ നാളുകൾ കഴിയും മുമ്പേ പരിചിതനായ പുരോഹിതരുടെയും മറ്റും പ്രസ്താവനകളും എഴുത്തുകളും, വളരുന്ന പ്രവണതകളെക്കുറിച്ചു വ്യക്തത നൽകിത്തുടങ്ങിയിരുന്നു. ചാനലുകളിലും, പൊതുപ്രസംഗങ്ങളിലും വിശ്വാസപരിശീലനക്ലാസുകളിലും  വിഷം അത്യാവശ്യമായി പരിചയപ്പെടേണ്ട സത്യമായി പഠിപ്പിക്കപ്പെട്ടു. സഭയുടെ പ്രബോധനത്തിന്റെ അധികാരവും സത്യത്തിന്റെയും നീതിയുടെയും അവബോധവും ഇതു കാണുന്നുണ്ടായിരുന്നില്ലേ? ഉത്തരവാദിത്വപ്പെട്ടവർ പ്രതികരിച്ചുകൊള്ളും എന്ന പ്രതികരണമായിരുന്നു അന്ന്.  ആരായിരുന്നു ആ ഉത്തരവാദിത്തപ്പെട്ടവർ?


സഭയിൽ ഉത്തരവാദിത്തപ്പെട്ട സ്വരം നൽകാൻ അധികാരികതയുള്ള ആരും ഇല്ലാതെ പോയി എന്നതാവണം സത്യം. സഭ പല പ്രശ്നങ്ങളിൽ ആടിയുലഞ്ഞു പോയപ്പോഴും അതിന്റെ മഹിമാമയമായ ഗർവ്വ്  ഉയർത്തിപ്പിടിക്കാനാണ് 'സഭ' ശ്രമിച്ചത്. പരിശുദ്ധിയുടേയുടെയും അനുസരണത്തിന്റെയും, ആരാധനയുടെയും ഭാഷ്യങ്ങളിൽ ആന്തരികമായി നിലനിൽക്കുന്ന ജീർണ്ണതയെ മറച്ചുപിടിക്കാൻ ശ്രമിച്ചതിന്റെകൂടെയാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമൂഹിക അപ്രസക്തിയും പ്രകടമായിത്തുടങ്ങുന്നത്. ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇരവാദം ഉപയോഗിച്ചപ്പോൾ രക്ഷക്കായുള്ള ഉപാധിയായി  രക്ഷകരുടെ താൽപര്യങ്ങൾക്കു വഴങ്ങുക എന്നതു കൂടി സ്വീകാര്യമായി. തുറന്ന കണ്ണുകളുള്ള ജനം വിശ്വാസികൾക്കിടയിലുണ്ടെന്നു 'സഭ' മറന്നു. ആ തിരിച്ചറിവ് വൈകി വന്നു എന്ന് മാത്രമാണ് എഡിറ്റോറിയൽ സൂചിപ്പിക്കുന്നത്. 

ഒറ്റപ്പെട്ട വേദനകളുടെ പ്രതികാരത്തിനായി സമൂഹത്തെ കരുവാക്കുന്ന പ്രവണത പല സാഹചര്യങ്ങളിലും മത-വർഗീയ ധ്രുവീകരണങ്ങളിൽ കണ്ടെത്തുവാൻ കഴിയും അത്തരം സംഭവങ്ങളോ വ്യക്തികളോ 'ലാഭഹേതുവാകുന്നത്' കാണ്ടു സന്തോഷിച്ച തെറ്റാണു അധികാരികളുടേത്. അതുകൊണ്ടാണ് അവരുടെ താല്പര്യങ്ങളെ വളർത്തുന്ന പ്രസ്താവനകൾ പുതിയ സുവിശേഷത്തിന്റെ സ്വരം നൽകിയത്.  സഭയുടെ സ്വരമായി സംസാരിച്ചത് ആരാണ്? പ്രസക്തിയും മേന്മയും കേമത്തവും തെളിയിക്കാനും ഊന്നിപ്പറയാനും മത്സരിക്കുന്ന രാജാക്കന്മാരായിരുന്നു ഓരോ അധികാരിയും. സ്തുതിപാഠകരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങുമ്പോൾ സുവിശേഷം മാറ്റിവയ്ക്കപ്പെട്ടു. 


മാതാവിന്റെ നൊവേനകൾ, വണക്കമാസം, തിരുനാളുകൾ, മതബോധനം, ധ്യാനങ്ങൾ എവിടെയാണ് ഈ വിഷം വിളമ്പപ്പെടാത്തത്? ആവർത്തിക്കപ്പെട്ട നുണകളും സൃഷ്ടിക്കപ്പെട്ട വെറുപ്പും ഇന്ന് നിലനിൽക്കുന്ന സത്യമാണ്. സുവിശേഷത്തിന്റെ മൂല്യത്തെക്കുറിച്ചു വിചിത്രമായ യുക്തികൾ നിരത്തിയ സെമിനാരി അധ്യാപകർ വരെയില്ലേ? "ആരാണ് അയൽക്കാരനെ"ന്നതിൽ അതിരുകൾ വ്യക്തമാക്കിയവരില്ലേ? 

തിന്മയെ എതിർക്കേണ്ടേ? തീർച്ചയായും വേണം. പക്ഷെ തിന്മയെ എതിർക്കുകയായിരുന്നോ ലക്‌ഷ്യം എന്നത് സത്യസന്ധമായ മനഃസാക്ഷിക്കൊത്ത ആത്മവിചിന്തനം ആവശ്യപ്പെടുന്നു. തിന്മയോടുള്ള പ്രതികരണം രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിവെച്ചുകൊണ്ടും രാഷ്ട്രീയ ലാഭത്തെ മുന്നിൽ കണ്ടുമാകരുത്. 'അത് കണ്ടില്ലേ' 'അവിടെ കണ്ടില്ലേ' എന്നത് ഇവിടെ അവരെ അകറ്റാനോ 'ഞങ്ങൾക്ക്' ക്രിസ്തീയമൂല്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് പ്രതികരിക്കാനോ ' ഉള്ള യുക്തിയായി. മാത്രമല്ല സുവിശേഷമൂല്യങ്ങൾ അപഹസിക്കപ്പെട്ടു. തിന്മ എതിർക്കപ്പെടണമെങ്കിൽ നന്മയുള്ള ഒരു സമൂഹമുണ്ടാവണം. അടവുള്ള മത-വർഗീയ-സാമുദായിക ധ്രുവീകരണങ്ങളിൽ ഈ നന്മയെ പ്രതീക്ഷിക്കാനാവില്ല. 'ഞങ്ങളുടേ'തെന്ന മുറവിളികളുമായി എങ്ങനെ പൊതുനന്മ ആഗ്രഹിക്കും? 'സഭ' ക്കു സഭയെ നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം 'സഭ'യുടെ ഞങ്ങളാക്കൽ ഉദ്യമങ്ങളാണ്. അങ്ങനെതന്നെ അതിന്റെ സാമൂഹികമൂല്യവും നഷ്ടമാക്കി. 

ക്രിസ്തീയമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് (സകലമനുഷ്യരുടേയും സമഗ്രമായ നന്മയും വളർച്ചയുമാണ് അതിന്റെ ലക്‌ഷ്യം) രാഷ്ട്രീയപ്രക്രിയകളെ നിരീക്ഷിക്കാനും സംസാരിക്കാനുമുള്ള പാടവം 'സഭ' നഷ്ടപ്പെടുത്തി. സ്വതാല്പര്യലക്ഷ്യങ്ങളോടെ ചെയ്തുപോന്ന പ്രീണനം, ക്രിസ്തീയ മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കുന്ന ധാർമ്മികത ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് ചിന്തായോഗ്യമാണ്‌. അന്തസത്തയെ കാര്യമായെടുക്കുന്നെങ്കിൽ നേട്ടം തരുന്ന പാർട്ടിയേക്കാൾ നീതി ഉറപ്പാക്കുന്ന പാർട്ടികൾക്ക്, നന്മ ഉറപ്പാക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾക്ക്  കരുത്തായി സഭക്ക് മാറാനാകും. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും  സഹവർത്തിത്തത്തിനും വിലനൽകുന്ന തത്വങ്ങളെ പിന്തുണക്കുവാൻ വ്യക്തിയായും സഭയായും ആധികാരികത വീണ്ടെടുക്കേണ്ടതായുണ്ട്. 


ഇത് രാഷ്ട്രീയ പശ്ചാത്തലമാണ്. അത് കൂടാതെ, മതം, ഭക്തി, വിശ്വാസം എന്നീ പേരുകളിൽ സംഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ആർക്ക് ഇനി എന്നാണ് തിരിച്ചറിവുണ്ടാകാൻ പോകുന്നത്? അതും ഒരു വിഷമായി ലഹരിയായി അനേകരിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടും കലരപ്പെടുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്നത്. 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ