Gentle Dew Drop

ജൂൺ 30, 2022

അപലപനത്തിനും കുറ്റാരോപണത്തിനും പകരം ...

പുച്ഛിക്കുന്നതും പരിഹസിക്കുന്നതുമായ വിശ്വാസ പ്രതിരോധശ്രമങ്ങൾ ഒഴിവാക്കുക. ഓരോ കാലത്തിന്റെയും സാംസ്കാരിക സ്വാധീനങ്ങൾ മതവിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉണ്ട്. ആ കാലഘട്ടത്തിൽ നിയമിതമായിരുന്നവയെക്കുറിച്ച് ഇന്നത്തെ സമൂഹത്തെ പരിഹസിക്കുന്നതിൽ അർത്ഥമില്ല.

സ്വന്തം മതഗ്രന്ഥങ്ങളെ കൂടുതൽ അടുത്തറിയാൻ കഴിയുന്ന മാർഗ്ഗങ്ങൾ തുറവിയോടെ സ്വീകരിക്കുക. ചരിത്രത്തോടും സംസ്കാരത്തോടും ബന്ധപ്പെടുത്തി, അവയുടെ വളർച്ചയും വികാസവും മനസിലാക്കാൻ ശ്രമിക്കുക. കാലഹരണപ്പെട്ടവയെക്കുറിച്ചു പുനർവിചിന്തനം നടത്താൻ ധൈര്യപ്പെടുക.

മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അവ സൂക്ഷിക്കുന്ന മൂല്യങ്ങളെയും അടുത്തറിയാൻ പരിശ്രമിക്കുക.
സാമൂഹികമായി നിലനിൽക്കുന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നിരവധിയായ ഘടകങ്ങളെ ക്രിയാത്മകമായ രീതിയിൽ വിലയിരുത്തി സാധിക്കുന്ന പരിഹാരങ്ങൾക്കു ശ്രമിക്കുക.

രാഷ്ട്രീയമായ ലാഭങ്ങൾക്കു വേണ്ടി വിശ്വാസത്തെ ഉപയോഗിക്കുന്നവരെ അത് ഏതു വിശ്വാസത്തെയാണോ അതിന്റെ മത നേതാക്കൾ തന്നെ തള്ളിപ്പറയാനുള്ള ആർജ്ജവം രൂപപ്പെടുത്തുക. അത് സാമൂഹികവും സാമുദായികവുമായ കൂട്ടം ചേരലുകളെ ഒഴിവാക്കാനുള്ള നിർദ്ദേശത്തോടുകൂടിത്തന്നെ.

സങ്കീർണമായ പശ്ചാത്തലങ്ങളിൽ വാർത്തെടുക്കപ്പെടുന്നതാണ് തീവ്രവാദ നിലപാടുകൾ. സംശയം, വെറുപ്പ്, പക, ശത്രുത, യുടെ ആസൂത്രിതമായ വളർച്ചയാണ് അത്തരം ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നത്. വിശ്വാസത്തിന്റെയോ ദേശീയതയുടെയോ വംശീയതയുടെയോ പേരിൽ അവയെ ന്യായീകരിക്കുവാനാവില്ല. അത്തരം സംഭവങ്ങളുടെ പേരിൽ ഒരു വിശ്വാസി സമൂഹത്തെ (അത് ക്രിസ്ത്യാനിയോ, ഹിന്ദുവോ മുസ്ലിമോ ആവട്ടെ) മുഴുവൻ പഴിചാരാനോ കുറ്റം വിധിക്കാനോ ശ്രമിക്കരുത്. മൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും ചായുന്ന നേരിയ ലക്ഷണങ്ങൾ പോലും എങ്ങനെ യഥാർത്ഥ ഭക്തിയിലും വിശ്വാസത്തിലും നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞു തിരുത്താൻ മതനേതാക്കൾക്കു കഴിയണം.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം ഏതാണൊ, അത് ഏത് സമൂഹത്തിലേതാണെങ്കിലും ഏതു മതത്തിലേതാണെങ്കിലും തിരിച്ചറിയപ്പെടുകയും തിരുത്തപ്പെടുകയും വേണം. കത്തിയും ബോംബുമല്ല ആദ്യ ഘട്ടം വെറുപ്പും ശത്രുബോധവുമാണ്. അത് എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു, അവയുടെ ഉറവിടങ്ങൾ, അതിലേക്കു നയിക്കുന്ന ഘടകങ്ങൾ എന്നിവ പരിശോധിക്കാൻ ആഗോള തലത്തിൽ ശ്രമിക്കണം. 

തിരുത്തണം തിരുത്തണം തിരുത്തുക തന്നെ വേണം എന്ന് നമ്മളൊക്കെ ആവർത്തിക്കുന്നു.  ഈ തിരുത്തലിന്റെ രീതി എന്താണ്? കൈക്കരുത്തോ? ഉന്മൂലനമോ? ചുട്ടെരിക്കലോ? അങ്ങനെ മതമൗലികവാദമോ തീവ്രവാദമോ പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് തിരുത്തൽ നിർദ്ദേശിക്കാൻ ആധികാരികതയുള്ള ഏതു മതമാണുള്ളത്? ഏതു രാഷ്ട്രമോ സംഘടനയോ ആണുള്ളത്? 

ആയുധവില്പനയും ആയുധമത്സരവും സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകങ്ങളായി കരുതുന്ന വൻശക്തികൾക്കു സംഘർഷങ്ങളും ആവശ്യമാണ്. തീവ്രവാദ സംഘങ്ങളുടെ വളർച്ചയിൽ അവരുടെ പങ്ക് പറയപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? തീവ്രവാദം സാമൂഹികവും സാമ്പത്തികവുമായ ധ്രുവീകരണഫലമായി കരുതാമെങ്കിൽ മതം അതിനു പിൻബലം നൽകാൻ ഉപയോഗിക്കപ്പെടുന്ന വൈകാരികഘടകം മാത്രമാണ്. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങൾ വേണ്ടവിധം പരിഗണിക്കപ്പെടുന്നെങ്കിൽ, ഐക്യരാഷ്ട്രസംഘടന പോലെയുള്ള സംഘടനകൾ വന്ശക്തികൾക്കു അടിയറവു പറയാതെ ഒരു പക്ഷെ പരിഹാരശ്രമങ്ങൾ നടത്താമായിരുന്നു. അത് പോലെ നിഷ്പക്ഷവും ആധികാരികവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഭരണകൂടങ്ങൾ ഇല്ല എന്ന് തന്നെയാണ് പ്രധാന കാര്യം. ഒരു വശത്തു നിയന്ത്രിക്കാൻ ശ്രമിക്കുകയും മറുവശത്ത് സമാനമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌താൽ ഫലത്തിൽ എന്താവും?

അഹിതമായ എന്തെങ്കിലും സംഭവിച്ചാൽ സമാധാനം നിലനിർത്താനും സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരാനും രാഷ്ട്രീയക്കാരും മതനേതാക്കളും വേണ്ട ആത്മാർത്ഥതയോടെ പരിശ്രമിക്കുക. കുറ്റമാരോപിക്കാനും പക പോക്കാനുമുള്ള അവസരം കിട്ടിയതായി കാണുന്നത് പോലുള്ള സമീപനങ്ങൾ ഒഴിവാക്കുക.

രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതസംവിധാനങ്ങളിൽ ഇവ തീർത്തും അവഗണിക്കപ്പെടും എന്നത് തീർച്ചയാണ്. എങ്കിലും സാധാരണക്കാരായവർക്കു ഒരു ശ്രമം ആകാം. പ്രതികരിക്കുക, പ്രതിഷേധിക്കുക എന്നതൊക്കെ ശരിയാണ്. അതിന്റെ വിവിധ തലങ്ങൾ, ആളുകൾ ഏറ്റെടുക്കുന്ന രീതി ഇവ തിരുത്തലിനേക്കാൾ വിപരീതഫലമാണ് സൃഷ്ടിക്കുന്നതെങ്കിൽ എന്ത് ചെയ്യും? അതുകൊണ്ടാണ് മൂല്യാധിഷ്ടിതമായ ഒരു സമൂഹസൃഷ്ടി ആഗ്രഹിക്കുന്ന ഡയനാമിക്സ് ഒരു സമൂഹമായി കണ്ടെത്തേണ്ടത്. അത്തരം ചില കാര്യങ്ങളാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്.

---------------- 
സഹപാഠിയെ തല്ലുകൊള്ളിക്കാൻ അവൻ ഒരു തെറ്റ് ചെയ്യാൻ കാത്തിരിക്കുന്ന ചില മനോഭാവങ്ങൾ നമുക്കുണ്ട്. അത്തരം 'ജാഗ്രതയും' ഉണർവും തിരുത്താനുള്ള ആഹ്വാനവും ക്രിയാത്മകമല്ല.

ജൂൺ 23, 2022

വെളിച്ചമുണ്ടെന്നറിയാമെങ്കിൽ

ക്രിസ്തുവിനെ അടുത്ത് കണ്ട് ധ്യാനിച്ച് തുടങ്ങിയാൽ അറിയാവുന്ന ലളിതമായ ചില ജീവിതക്രമങ്ങളാണ് ദൈവമെന്തെന്നു പറഞ്ഞു തരുന്നത്. മറ്റുള്ളവരെ വിധിച്ചും ചീത്ത വിളിച്ചും, സ്വയം വിലപിച്ചും പാഴാക്കുന്നത് എത്ര വർഷങ്ങളാണ്? സ്വീകരിക്കപ്പെടാതെ പോയ കൃപകൾ എത്രയാണ്!

ഇരുളും പ്രകാശവുമൊക്കെ ഒരു യാത്രയിലുണ്ട്.
ഇരുൾ കാണുമ്പോൾ ദീപം തെളിക്കുകയോ
വേണ്ട വെളിച്ചമുണ്ടെന്നു ഉറപ്പാക്കുകയോ ആണ് വേണ്ടത്.
ഇരുളിനെ പഴിക്കുകയോ, കൂട്ടമായി അപലപിക്കുകയോ ചെയ്തിട്ട് ഉപകാരമില്ല.

എന്റെ വിശ്വാസവും ചിന്തകളും തീർക്കുന്ന കുമിളക്കപ്പുറം എല്ലാം ഇരുളാണെന്നു കരുതുന്നത് കുമിളയുടെ സുരക്ഷക്കപ്പുറത്തേക്കു നോക്കാൻ ധൈര്യപ്പെടാത്ത കൊണ്ടാണ്.
ഇരുളിന് പകരാൻ കഴിയുന്ന വെളിച്ചം ഉണ്ടെന്നുറപ്പാണെങ്കിൽ ഉള്ളിൽ വെളിച്ചമുണ്ടെന്നറിയാമെങ്കിൽ അത് കുട്ട കമിഴ്ത്തി മറയ്ക്കുകയും പുറത്തേക്കിറങ്ങില്ലെന്നു പ്രതിജ്ഞയെടുക്കുകയുമല്ല ചെയ്യേണ്ടത്.

കാത്തോലികമായ മനോഭാവം കൊണ്ടേ ദൈവസ്വഭാവം തിരിച്ചറിയാനാകൂ. എന്നാൽ കത്തോലിസിസമോ കാതോലിക്കരോ അത് മനസിലാക്കിയിട്ടുണ്ടെന്ന് തീർച്ചയാക്കാനാവില്ല. സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുന്ന ഒരു സ്വകാര്യ കൂട്ടമായി ശുദ്ധരായ 'നമ്മളെ' കണ്ടു കൊണ്ട് മറ്റു കൂട്ടങ്ങൾക്കൊക്കെ അയിത്തം കല്പിക്കുന്നത് രക്ഷയുടെ അനുഭവമല്ല, വിശ്വാസത്തിന്റെ കൗദാശികമാനവുമല്ല.

യുക്തിവാദം വിമർശിക്കുന്നതും നിരീശ്വരവാദം തിരസ്കരിക്കുന്നതുമായ ദൈവസ്വഭാവങ്ങൾ എന്താണ്? ദൈവത്തെക്കുറിച്ച് വിശ്വാസികൾക്കുള്ള ചില സൂപ്പർ അവകാശവാദങ്ങളാണ് പലപ്പോഴും വിമർശന വിധേയമാകുന്നത്. അത്തരം ദൈവങ്ങളാണ് തിരസ്കരിക്കപ്പെടുന്നത്. ആചാരസംരക്ഷണവും ദൈവസംരക്ഷണവുമാണ് വിശ്വാസവും ധാര്മികതയുമായി കണക്കാക്കപ്പെടുന്നതെങ്കിൽ കുമിളകൾക്കുള്ളിലെ സുരക്ഷയെക്കുറിച്ചുള്ള ഭീതിയാണ് നമ്മെ നയിക്കുന്നത്.

ക്രിസ്തുവിനെ അടുത്ത് കണ്ട് ധ്യാനിച്ച് തുടങ്ങിയാൽ അറിയാവുന്ന ലളിതമായ ചില ജീവിതക്രമങ്ങളാണ് ദൈവമെന്തെന്നു പറഞ്ഞു തരുന്നത്. മറ്റുള്ളവരെ വിധിച്ചും ചീത്ത വിളിച്ചും, സ്വയം വിലപിച്ചും പാഴാക്കുന്നത് എത്ര വർഷങ്ങളാണ്? സ്വീകരിക്കപ്പെടാതെ പോയ കൃപകൾ എത്രയാണ്!

ജൂൺ 12, 2022

ത്രിത്വരഹസ്യത്തിൽ നമ്മൾ എവിടെയാണ്?

‘തന്നെത്തന്നെ ശൂന്യനാക്കുകയും’ തന്റെ ത്യാഗം അനുഷ്ഠിക്കുവാൻ പഠിപ്പിക്കുകയും ചെയ്ത മിശിഹാ തന്നെയാണ് ആരാധ്യനായ ത്രിത്വത്തെ അറിയാനും സ്തുതിക്കാനുമായി നമുക്കുള്ള വാതിൽ. അതുകൊണ്ടുതന്നെ രക്ഷയെ അനുഭവമാക്കി അടുത്തറിയുന്നത് ത്രിത്വത്തെക്കുറിച്ചും, ത്രിത്വത്തെക്കുറിച്ചുള്ള ധ്യാനം രക്ഷയെക്കുറിച്ചും കൂടുതൽ ആഴങ്ങൾ പകർന്നു നൽകും. ഭാഷയിലുള്ള അവ്യക്തതകൾ സൃഷ്ടിച്ചിട്ടുള്ള ഭിന്നിപ്പുകൽ നമുക്ക് അറിയാവുന്നതാണ്. അതേ അവ്യക്തതകൾ, ത്രികോണത്തിലും വൃത്തത്തിലും ത്രിത്വത്തെ ചിത്രീകരിച്ചു രഹസ്യമാക്കി തുടരുന്നു. ദൈവം സംവദിക്കുന്നത് അവിടുത്തെ സ്വഭാവമായ ജീവനിലൂടെയാണ് (being). ദൈവിക ആളുകളിലെ സൃഷ്ടിക്കുക, അയക്കപ്പെടുക, പുറപ്പെടുക തുടങ്ങിയ പ്രത്യേക കർമ്മങ്ങൾ ഈ സ്വഭാവത്തെ അടിസ്ഥാനമാക്കി കാണണം. അപ്പോൾ അവരുടെ ബന്ധവും ഐക്യവും കൂട്ടായ്മയും തുടരുന്നതും വികസിക്കുന്നതുമായ ബന്ധമായി ധ്യാനിക്കുവാൻ നമുക്ക് കഴിയും.

ത്രിത്വമെന്നത് സ്നേഹത്തെക്കുറിച്ചാണ്. ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ നിന്നാണ് സൃഷ്ടി രൂപമെടുത്തത്. ജീവദായകമായ ഒരു തരംതാഴ്ത്തൽ (condescension) അതേ സ്നേഹത്തിന്റെ ഭാഗമായി ദൈവം സ്വീകരിച്ചു. ആ സ്നേഹം വചനമെന്ന ദൈവജ്ഞാനത്തിലൂടെ സകലവും സൃഷ്ടിച്ചു. ഈ സ്നേഹം വെളിപ്പെടുത്താനായി വചനം മനുഷ്യനായി. ആന്തരികമായി വസിക്കുന്ന പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടുന്ന ഒരു ജീവിതത്തിലേക്ക് ആ സ്നേഹം നമ്മെ നയിക്കുന്നു. വേറെവിടെയോ നമ്മിൽ നിന്ന് അകന്നിരിക്കുന്ന രഹസ്യമായല്ല, നമ്മെയും ലോകത്തെയും കൂടി ഉൾക്കൊള്ളുന്ന സത്യമായാണ് പരിശുദ്ധാത്മാവ് ത്രിത്വത്തെ നമുക്കായി വെളിപ്പെടുത്തുന്നത്. “എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ചു അവൻ നിങ്ങളോടു പ്രഖ്യാപിക്കും.” ഈ 'പ്രഖ്യാപനം' ത്രിത്വയ്ക ദൈവത്തിന്റെ നമ്മിലേക്കുള്ള ഹൃദയ വികാസമാണ്. ആ ഐക്യവും കൂട്ടായ്മയും നമ്മെകൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.

ദൈവം ലോകത്തെ എന്തിനു സ്നേഹിച്ചു എന്നതിനേക്കാൾ, ലോകം രൂപപ്പെട്ടതുതന്നെ കൃപയും ജീവനും നിസീമമായി പകർന്നു കൊണ്ട് ദൈവത്തിന്റെ സ്നേഹത്തിൽ നിന്നാണ് എന്ന് ധ്യാനിക്കാം. രക്ഷയെ, മോചനദ്രവ്യം നൽകേണ്ട ഒരു പാപമോചന പ്രക്രിയക്കും മീതെ, സ്വാഭാവികമായ ജീവദായക പ്രക്രിയയായി കാണുന്ന ധ്യാനം ത്രിത്വത്തിലുള്ള നമ്മുടെ വളർച്ചയെയും ലക്ഷ്യത്തെയും ഫലദായകത്വത്തെയും മുൻനിർത്തിയുള്ള കൂടുതൽ ആഴങ്ങൾ നൽകിയേക്കാം. 'അവനിലൂടെ സൃഷ്ടിക്കപ്പെട്ട ദൃശ്യവും അദൃശ്യവുമായ സമസ്തവും' ത്രിത്വത്തിന്റെ സ്നേഹാലിംഗനത്തിനുള്ളിൽ ഒരു കൂട്ടായ്മയായി പരിപൂർണ ജീവനിലേക്കു രൂപാന്തരപ്പെടുന്നു എന്നത് ദൈവത്തെയോ ക്രിസ്തുവിനെയോ ഒരു കേന്ദ്രബിന്ദുവായി കാണുന്ന ഗണിതസങ്കല്പത്തെക്കാൾ ആഴമുള്ളതാണ്.

ത്രിത്വത്തിന്റെ ഹൃദയത്തിലേക്ക് തുറക്കപ്പെടുന്ന സത്യമാണ് സ്വാതന്ത്ര്യം നൽകുന്നത്. ആ സത്യം ദൈവത്തെക്കുറിച്ചും സർവ്വപ്രപഞ്ചത്തെക്കുറിച്ചുമാണ്. അപ്പോഴാണ് ആ ത്രിത്വയ്ക ഐക്യവും കൂട്ടായ്മയും നമ്മെയും കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും പ്രേഷിതത്വത്തിന്റെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്. നമ്മിലോരോരുത്തരിലും ജീവന്റെ ഉറവയായി നിലകൊള്ളുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അറിയുക എന്നതാണ് ആദ്യ പടി. എത്രയോ ബലഹീനരോ, തകർന്നവരോ ആവട്ടെ, സാന്ത്വനദാതാവായി ശക്തിപ്പെടുത്തുന്നവനായി, ജീവൻ നിറക്കുന്നവനായി ആത്മാവ് ഉള്ളിലുണ്ട്. നമ്മുക്കായി മാത്രമല്ല അടുത്തുള്ളവർക്കു വേണ്ടിക്കൂടി. അങ്ങനെ പരിശുദ്ധാത്മാവിൽ നമ്മൾ ഒന്നായിച്ചേരുന്ന ക്രിസ്തുശരീരത്തെ ആഴത്തിൽ അറിയുവാനും ക്രിസ്തുവിൽ കൂടുതൽ ഒന്നാകുവാനും, അങ്ങനെ നമ്മിൽ ക്രിസ്തു അർപ്പിക്കുന്ന ദൈവാരാധനയുടെ ഭാഗമാകുവാനും കഴിയും.