Gentle Dew Drop

ഡിസംബർ 30, 2023

നിയമപാലനം

 പക്വമായ ഒരു ജീവിതക്രമത്തിലേക്കു നയിക്കുന്നതിനാണ് നിയമം. നിയമപാലനം പതിയെ, അതിന്റെ ഉദ്ദേശ്യത്തിലേക്ക് സ്വതസിദ്ധമായ ഒരു മാർഗ്ഗം സ്വീകരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതുമാവണം. സമൂഹത്തിലും മതത്തിലും സന്യാസത്തിലും നിയമം അതിൽത്തന്നെ ലക്ഷ്യമല്ല. അതുകൊണ്ടു തന്നെ നിയമവും അതിന്റെ പാലനവും ദൈവികമോ പരിശുദ്ധമോ ആകണമെന്നില്ല. നിയന്ത്രണാധികാരം നിലനിർത്തുവാൻ ഏറ്റവും നന്നായി വളച്ചൊടിച്ചുപയോഗിക്കുവാൻ കഴിയുന്നതാണ് നിയമം. നൈയാമികമായിത്തന്നെ തിന്മയെ 'പരിശുദ്ധ'മാക്കാൻ കഴിയും. സാമൂഹിക സംവിധാനങ്ങളുടെ നിലനില്പിനും സാംസ്കാരികമൂല്യങ്ങളുടെ സാധൂകരണത്തിനും നിയമത്തിന്റെ ദൈവിക-കല്പിത സ്വഭാവം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.


ലേവായ നിയമങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായ കാഴ്ചപ്പാടാണ് നിയമാവർത്തനഗ്രന്ഥത്തിനുള്ളത്. സന്മാർഗ്ഗികവും ദാര്ശനികവുമായ കാഴ്ചപ്പാടുകളിൽ നിയമം ദൈവത്തിന്റെ കണ്ണുകളെ നമുക്ക് നൽകുന്നതാണ്. പുണ്യങ്ങളിൽ വളരുന്ന മനുഷ്യന്റെ ഉദാത്തഭാവങ്ങളിൽ ദൈവത്തിന്റെ മഹത്വമാണ് അവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അവയിലെത്തിക്കാത്ത നിയമങ്ങളുടെ നൈയാമികതയുടെ മഹത്വവത്കരണവും ദൈവികവത്കരണവും നീചമാണ്. അത് സംരക്ഷിക്കുന്ന അധികാരശക്തിയെ പുകഴ്ത്തുക മാത്രമാണ് അത് ചെയ്യുന്നത്.

ദൈവവുമായി ഉടമ്പടി ചെയ്യാവുന്ന (ഉപകാരങ്ങൾക്കുവേണ്ടിയുള്ള നിയോഗ അർപ്പണ ഉടമ്പടിയല്ല) ഒരു സൗഹൃദബന്ധം യഹൂദചിന്തയിലുണ്ടായിരുന്നു. പക്വവും ഉത്തരവാദിത്തപൂര്ണവുമായ സൗഹൃദത്തിൽ പാലിക്കപ്പെടുന്ന ദൈവിക ഇച്ഛ പിതാവ്-മക്കൾ ബന്ധത്തിൽ അറിയുകയും പാലിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തന്നു. പൂജനീയമായ നിയമങ്ങളുടെ മഹത്വത്തിലല്ല ആ ബന്ധത്തിന്റെ തെളിമയും സൗന്ദര്യവും. ആരാധനയിലെ ആത്മാവും സത്യവും ഈ ബന്ധവും ദൈവേഷ്ടത്തിന്റെ അറിവുമാണ്.

ദൈവത്തിന്റെ അറിവ് നന്മയും സ്നേഹവുമാണെന്നതുപോലെ, സൃഷ്ടിയെ അറിയുന്നതും നന്മയിലും സ്നേഹത്തിലുമാണ്. ദൈവത്തെ അറിയുന്നതും സ്നേഹത്തിലൂടെയാണ്. ആ സ്നേഹം പരസ്പരമുള്ളതുമാണ്. അതുകൊണ്ടാണ്, ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുന്നവൻ 'നിയമം' പാലിക്കുന്നില്ലെങ്കിൽ നുണ പറയുന്നവനാകുന്നത്. ആദി മുതലേയുണ്ടായിരുന്ന നിയമം സ്നേഹിക്കുക എന്നതാണെന്ന് ഊന്നിപ്പറയുന്നു. നിയമത്തെക്കുറിച്ചു വാചാലരാവുകയും കടുംപിടുത്തം പിടിക്കുകയും ചെയ്യുന്നവർ നിയമമെന്നാൽ എന്തെന്ന് ക്രിസ്തു പഠിപ്പിച്ചത് സഹോദരരെ സ്നേഹിക്കുകയാണെന്നത് സൗകര്യപൂർവം മാറ്റി നിർത്തി അധിക്ഷേപത്തിലേക്കും കുറ്റാരോപണത്തിലേക്കും തിരിയുന്നത് ക്രിസ്തുസ്നേഹത്തെ ഒറ്റിക്കൊടുക്കുന്നതു തന്നെയാണ്.

പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചു തുടങ്ങിയിട്ട് നിയമത്തിന്റെ ബന്ധനത്തിന്റെ സുരക്ഷയെ സ്തുതിക്കുന്ന അവസ്ഥയിലേക്കാണ് നവീകരണം എത്തിച്ചേർന്നിരിക്കുന്നത്. നിയമങ്ങളുടെ പൂർത്തീകരണമായി വന്ന ക്രിസ്തുവിലാണ് കൃപയും സത്യവും വെളിച്ചമായി തെളിഞ്ഞത്. ആ വെളിച്ചമില്ലാത്ത നിയമത്തിന്റെ കണിശത പരിശുദ്ധിയുൾക്കൊള്ളുന്നതല്ല. അങ്ങനെയുള്ള നിയമങ്ങൾ വഴി പരിരക്ഷിക്കപ്പെടുന്ന സംവിധാനങ്ങൾ ജീവൻ നല്കുന്നവയുമല്ല. സൗകര്യപൂർവ്വം ഒരുക്കിയെടുക്കുന്ന നിയമങ്ങൾ ദൈവികനിയമങ്ങളാണെന്നോ ദൈവത്തിന്റെ ഇഷ്ടം അതിലുണ്ടെന്നോ എത്രമാത്രം സാധൂകരിച്ചാലും അത് ജീവദായകമാവില്ല. അതിന്റെ നൈയാമികതയെ പരിശുദ്ധിയണിയിച്ചു കലഹിക്കാനും കുറേപ്പേറെ നിയമലംഘകരെന്നു ചാപ്പയടിക്കാനുമേ അതുപകരിക്കൂ.

രക്ഷ എന്നത് ദൈവം ഇറങ്ങി വന്നു ചെയ്ത ദയാകർമ്മമാണെന്നും അത് ദയനീയമായ ഒരു ബലിയിലൂടെയാണെന്നും ആവർത്തിച്ചു പറഞ്ഞുറപ്പിച്ചവരാണ് നമ്മൾ. നിയമം അതിന്റെ ഉദ്ദേശ്യം സാധിച്ചിരുന്നെങ്കിൽ മനുഷ്യാവതാരത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. രക്ഷയെന്നാൽ, ദൈവത്തെപ്പോലെ സ്നേഹവും കരുണയും ക്രോധത്തിൽ വിലംബവും ആവും വിധം പാലിക്കുവാൻ ശ്രമിക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നത് വിസ്മരിക്കപ്പെടുന്നു. എന്നാൽ കർക്കശനായ ഭരണകർത്താവിന്റെ രൂപം രക്ഷകനിലും സൃഷ്ടാവിലും അണിയിച്ചു കൊടുക്കുവാൻ മടിയുമില്ല. അതുകൊണ്ടു കൂടിയാണ് നിയമം മൃതമാകുന്നത്.

ഡിസംബർ 24, 2023

നക്ഷത്രവിളക്ക്

തിരുപ്പിറവിയുടെ ആനന്ദത്തെക്കുറിച്ചു ഒരുപാട് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ആനന്ദമെന്നാൽ പൊട്ടിച്ചിരിക്കലല്ല. സത്യത്തിന്റെ സ്വാതന്ത്ര്യമില്ലാതെ ആനന്ദമുണ്ടാവില്ല. സത്യത്തെ തുറന്നു കാണാൻ മനസ്സാവാതെ എങ്ങനെ തിരുപ്പിറവിയുടെ സമാധാനവും ആനന്ദവും നമ്മിലും സഭയിലുമുണ്ടാകും? 

നിർമ്മിതസത്യങ്ങൾ ഉത്തരവുകളാക്കിയും ദൈവകല്പനയാക്കിയും ബെത്ലെഹെമിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാവില്ല. വീഴ്ച വരുത്തപ്പെട്ട സത്യാവസ്ഥകളെ ആത്മാവിന്റെ വെളിച്ചത്തിൽ തുറന്നു വയ്ക്കുകയെന്നതാണ് നിർമ്മിതസത്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധകർമ്മങ്ങളെക്കാൾ പ്രധാനം. 

രക്ഷകൻ എവിടെ പിറക്കുമെന്നു തിരുവെഴുത്തുകൾ തുറന്നു  ഗണിച്ചെടുത്തവർക്ക് ജ്ഞാനികൾ പിന്തുടർന്ന് വന്ന  പ്രകാശത്തിന്റെ പൊരുൾ ഗ്രഹിക്കാനായില്ല. വാർത്തയറിഞ്ഞ ജനത്തിന് വേണ്ടി ഹേറോദേസിന്റെ കൊട്ടാരത്തിൽ അവർ നക്ഷത്രവിളക്ക് തെളിച്ചു. വേറൊരു താരവും ഒരിടത്തും ഉദിച്ചിട്ടില്ല. നയിക്കാത്ത താരശോഭയിൽ രമിച്ചു നിന്ന് അവർ പുകഴ്ചയുടെ പാട്ടുപാടി, കല്പനകളിറക്കി. ആവർത്തിക്കുന്ന വായ്ത്താരികളായ കല്പനകളിൽ സത്യത്തിന്റെ സൗന്ദര്യമായിരുന്നില്ല, തന്ത്രങ്ങളുടെ കൂർമ്മതയായിരുന്നു. രാജത്വത്തിന്റെയും ദൈവത്വത്തിന്റെയും മോടികൾ കൊണ്ട് അലംകൃതമായിരുന്നു അവ.  നിർമ്മിതനക്ഷത്രങ്ങളിൽ സത്യമില്ലെന്നറിയാത്ത വിഡ്ഢികളായിരുന്നില്ല തിരുവെഴുത്തുകളറിയാത്ത ജനം. 

ഡിസംബർ 23, 2023

മനുഷ്യാവതാരത്തെ പ്രശോഭിപ്പിക്കേണ്ടത്

മഹനീയവും ഭീതിതവുമായതിനെ തേടുന്നവരാണ് നമ്മൾ. എന്നാൽ മിശിഹായുടെ വരവിന് വഴിയൊരുക്കാൻ വന്നവന്റെ പേര് 'ദൈവം ദയാലുവാണ് കരുണാമയനാണ്' എന്നർത്ഥമുള്ള യോഹന്നാൻ എന്നായിരുന്നു. ദൈവത്തിലേക്കും അപരനിലേക്കും തിരിയാൻ കഴിയാതെ കഠിനമാകുന്ന ഹൃദയങ്ങളെക്കുറിച്ചാണ് 'ഭീതിതമായ ദിവസത്തിന്റെ' മുന്നറിയിപ്പ്. എന്നാൽ മിശിഹായുടെ വരവറിയാനും അത് സ്വന്തം ജീവിതാനുഭവമാകാനും ദൈവം സ്നേഹനിധിയാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ, അവിടുത്തെ രക്ഷയും മനസിലാക്കാനാവില്ല.

രക്ഷയെക്കുറിച്ചു പോലും ഭീതിതമായി വിവരിക്കാനാണ് നമുക്ക് പ്രിയം. പക്ഷെ അതുമൂലം നമ്മൾ നഷ്ടപ്പെടുത്തുന്ന ദൈവമുഖ ദർശനം മിശിഹായെക്കുറിച്ചുപോലും തെറ്റായ സങ്കൽപ്പം നൽകുന്നു. സുവിശേഷഗീതകങ്ങൾ മൂന്നും (മറിയത്തിന്റെയും സക്കാരായയുടെയും സ്തോത്രഗീതങ്ങൾ, ശിമെയോന്റെ സ്തുതി) ദൈവം കൃപാലുവാണെന്നു നേരിട്ടറിഞ്ഞതിന്റെ സ്വാതന്ത്ര്യത്തിൽ നിന്നാണ്. മനുഷ്യാവതാരത്തെ പ്രശോഭിപ്പിക്കേണ്ടത് ഈ സ്വാതന്ത്ര്യത്തിന്റെ പ്രകാശമാണ്. 

ആത്മീയവൽക്കരണം പലപ്പോഴും വഴിവിട്ടു പോകുന്നത്, ദൈവത്തിന്റെ കരുണയുള്ള ഹൃദയത്തെ മാറ്റി നിർത്തുന്നതുകൊണ്ടാണ്. ഓരോ പ്രശ്നങ്ങളെക്കുറിച്ചും ഭീതിതവും എന്നാൽ സ്വീകാര്യവുമായ വിവരണങ്ങൾ നിർമ്മിക്കുകയും, അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പരിഹാരവഴികൾ വഴി അവയെ സാധൂകരിക്കുകയും, ആ ന്യായീകരണങ്ങൾ ആത്മീയവൽക്കരിക്കുകയും ചെയ്യുന്നു. 

നമ്മുടെ അനുഭവങ്ങൾക്ക് ആത്മീയമാനം നൽകാനുള്ള ശ്രമങ്ങളിലെല്ലാം ദൈവം ആർദ്രഹൃദയമുള്ളവനാണെന്ന തെളിമയുണ്ടാവണം. ഈ പ്രക്രിയയിൽ നമ്മെ സഹായിക്കുവാൻ പരിശുദ്ധാത്മാവ് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ഏറ്റവും അഗാധമായ സത്യങ്ങളിലേക്കു പ്രകാശം നൽകാൻ പരിശുദ്ധാത്മാവിനു കഴിയും. ഹൃദയത്തിന്റെ കാഠിന്യവും, തകർച്ചയും, കയ്പ്പും മനസിലാക്കുവാൻ അത് സഹായിക്കും. ഈ ആന്തരിക വെളിപാട് നമുക്കുള്ളിൽ സംഭവിക്കുന്ന കൃപയുടെ പ്രവൃത്തിയാണ്.  ഒരു നിയമത്തിനും ക്രമങ്ങൾക്കും ആ പ്രകാശം നൽകാനാവില്ല. ഉള്ളിലെ സത്യത്തിലേക്ക് ലഭിക്കുന്ന പ്രകാശത്തിൽ നമ്മൾ സ്വാതന്ത്ര്യം അറിയുന്നു. ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നതിൽ ഈ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ട്. 


ഡിസംബർ 20, 2023

സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ?

സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ? ഒരു ശുശ്രൂഷകന് അവർക്കു ആശീർവാദം നൽകാമോ? അവരിൽ ജീവിതപങ്കാളികളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്യാമോ? ചെയ്യാമെന്നാണ് കത്തോലിക്കാ സഭ പുതുതായി നൽകിയ പ്രസ്താവനയിലുള്ളത്. എന്നാൽ, അവരുടെ ബന്ധത്തെ സാധൂകരിക്കാനോ അതിനെ ആശീര്വദിക്കാനോ ഉള്ളതല്ല ഈ പ്രസ്താവന. അവരുടെ വിവാഹമോ അങ്ങനെ തോന്നിപ്പിക്കാവുന്ന ചടങ്ങുകളുടെ സാഹചര്യമോ ഈ ആശീർവാദങ്ങൾക്കു പശ്ചാത്തലമാവരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വിവാഹമോ ശാരീരിക ബന്ധമോ ഈ പ്രസ്താവന വഴി സാധുത നല്കപ്പെടുന്നില്ല. 

സഭയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും ഭിന്നിപ്പുണ്ടാകുമെന്നും അഭിപ്രായമുള്ളവർ, സഭയിൽ പാപം അംഗീകരിക്കാനാവില്ല എന്ന തത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. പാപത്തെ ഉദാത്തവൽക്കരിക്കുകയല്ല ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു മനുഷ്യാവസ്ഥയെ മനസിലാക്കാനും മനുഷ്യരായി സ്വീകരിക്കാനും ക്രിസ്തുശരീരത്തിൽ അവരുടെയും അംഗത്വം അംഗീകരിക്കാനുമുള്ള ആഹ്വാനമാണിത്. സഭക്ക് അവരോടുള്ള 'അടുപ്പത്തിന്റെ' അടയാളമായിട്ടാണ് ഒരു ശുശ്രൂഷകന് അവർക്ക് ആശീർവാദം നൽകാമെന്ന് അനുവദിച്ചത്. 

ഏറ്റവുമധികം  അശുദ്ധമായ രാഷ്ട്രീയ താല്പര്യങ്ങൾ സ്വാധീനിക്കുന്നതുകൊണ്ടാണ് സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഒരിടത്തുമെത്താതെ പരസ്പരം ഏറ്റുമുട്ടുന്ന വാളുകളായി നില്കുന്നത്. ഈ രാഷ്ട്രീയം ഈ വിഷയത്തിലുള്ള എല്ലാ നിലപാടുകളെയും വളരെയധികം നിയന്ത്രിക്കുന്നുമുണ്ട്. വിവാഹമോചിതരായവരിൽ വീണ്ടും വിവാഹിതരായവർ, അവിവാഹിതരായ എന്നാൽ കുഞ്ഞുങ്ങളുള്ള അമ്മമാർ,  തങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ആശീർവാദമോ കുർബാന സ്വീകരണമോ തേടുമ്പോൾ അകറ്റി നിർത്തപ്പെടേണ്ട പാപികളാണ് അവർ എന്ന് കണിശം പറയുന്ന ധാർമ്മികത അധാർമ്മികതയാണ്. Transgenders പൈശാചിക സ്വാധീനമുള്ളവരാണെന്നു കരുതപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു.

സ്വവർഗാനുരാഗമുള്ള ഒരാൾ അകറ്റി നിർത്തപ്പെടണം എന്ന് അഭിപ്രായമുള്ളവർ, സ്വവര്ഗാനുരാഗത്തിലെ 'പാപത്തെ' കണ്ടുകൊണ്ടാവണം  അങ്ങനെ ചെയ്യുന്നത്. പാപത്തെക്കുറിച്ചു ഗൗരവമുണ്ടാവുമ്പോൾ അതേ  ഗൗരവം, അഴിമതിയുടെയും കൊള്ളപ്പലിശയുടെയും, യുദ്ധങ്ങളുടെയും പാപങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആശീർവാദം നല്കപ്പെടരുത്  എന്ന് ന്യായമായും ആവശ്യപ്പെടേണ്ടതാണ്. ഒരു ലൈംഗികത്തൊഴിലാളി അനുഗ്രഹത്തിനായി കടന്നു വന്നാൽ വ്യക്തി സ്വീകരിക്കുന്ന ആശീർവാദവും അംഗീകരിക്കാനാവാത്ത തൊഴിലും ഉണ്ട്. പാപത്തെ കാരണമായെടുക്കുന്ന വാദഗതികളിൽ, ലൈംഗികതയുടെ ലക്ഷ്യത്തിനും അർത്ഥത്തിനും യോജിച്ചതല്ലാത്ത ഏതു പ്രവൃത്തിയിൽ ഏർപ്പെടുന്നവരും ഒരു ആശീർവാദത്തിനും അർഹരല്ല എന്ന തലത്തിലേക്ക് വരുന്നുമില്ല. 

കുടുംബത്തിന്റെ സ്ഥാപനത്തിലും കുഞ്ഞുങ്ങളുടെ ജനനത്തിനുമല്ലാതെ നടക്കുന്ന വിവാഹങ്ങൾ അതിന്റെ ഉദ്ദേശ്യത്തിന്റെ വികലത കൊണ്ടു തന്നെ അസാധുവാണ്. വിദേശത്തു പോകാനും കടം തീർക്കാനും മറ്റുമായി നടത്തുന്ന വിവാഹങ്ങൾ വിവാഹങ്ങളല്ലെന്നും, അവരുടെ ബന്ധങ്ങൾ നിയമരഹിതമാണെന്നും സാരം. അവർക്ക് ആശീർവാദം സ്വീകരിക്കാമോ?  പ്രകൃത്യാ ഉള്ളതും സാന്മാര്ഗികമായതും എന്ന തത്വം എല്ലാവര്ക്കും ബാധകമാകേണ്ടതാണ്.  

അശ്ലീലതയും അധാർമ്മികതയും അങ്ങനെ തന്നെയാണ്. പാപത്തെ പരിഗണിക്കുന്നത് അറിവ് സ്വാതന്ത്ര്യം, ഇച്ഛ എന്നിവയെ കണക്കിലെടുത്തുകൊണ്ടാണ്. പ്രകൃത്യാ ഉള്ള ഒരു അവസ്ഥയെ അതിന്റെ ധാർമ്മിക വശത്തോട് ഒത്തു ചേർത്തുനിർത്തി പരിശോധിക്കാൻ വലിയ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതാണ്, ഗവേഷങ്ങൾ സുതാര്യമായല്ല നടക്കുന്നത് എന്ന പരാമർശം കൊണ്ട് ഉദ്ദേശിച്ചത്. പാപത്തെ പ്രവൃത്തിയിൽ നിന്നും വ്യത്യസ്തമായി കൃപയെ ബോധപൂർവ്വം അകറ്റി നിർത്തുന്ന ഒരു അവസ്ഥയായി ഇന്ന് കാണുന്നുണ്ട്. കാലത്തോടൊപ്പം മനുഷ്യപ്രകൃതിയും വളരെ സങ്കീർണ്ണമാവുകയാണ്. അരിസ്റ്റോട്ടിൽ ന്റെയും പ്‌ളേറ്റോയുടെയും മറ്റും നരവംശ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്  മാനുഷികവ്യവഹാരങ്ങളെ വിവരിക്കാനും അവയിലെ ശരിതെറ്റുകളെ കാണാനും ഇന്നുമുപയോഗിക്കുന്നത്. ജീവശാസ്ത്രം ജനിതക ശാസ്ത്രം മനഃശാസ്ത്രം തുടങ്ങിയവയുടെ സംഭാവനകൾ ഈ ശരിതെറ്റുകളുടെ അവലോകനത്തിൽ തഴയപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്. 

ഡിസംബർ 17, 2023

കാന്തികമണ്ഡലവും ദൈവശക്തിയും

ഒരു തീർത്ഥാടനസ്ഥലമോ ധ്യാനകേന്ദ്രമോ അതിൻ്റെ ഭക്തിയുടെയും പ്രാർത്ഥനകളുടെയും അന്തരീക്ഷം വഴി ഒരാൾക്ക് ദൈവത്തിലേക്ക് സ്വയം തുറക്കാനും ദൈവാശ്രയത്തിൽ ആഴപ്പെടാനുമുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒരു കാന്തികമണ്ഡലത്തിനു സമാനമായി ഒരു കേന്ദ്രത്തിൽ നിന്ന് പ്രവഹിക്കുന്നതും  ഒരു ആവൃത്തിക്ക് ഒരു പരിധി വരെ എത്തിചേരാൻ കഴിയുന്ന  ഊർജ്ജസ്രോതസ്സായി ദൈവസാന്നിധ്യത്തെ  അവതരിപ്പിക്കുമ്പോൾ ദൈവത്തെയല്ല, അവരുടെ സ്ഥാപനങ്ങളെണ് അവർ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നത്. ഈ ഊർജ്ജം വൈദ്യുതനിലയത്തിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന വൈദ്യുതി പോലെ തങ്ങളുടെ ചാനലുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും എത്തിച്ചു കൊടുക്കുന്ന ദൈവാനുഗ്രഹവും  അഭിഷേകവും അത്ഭുതങ്ങളും ദൈവത്തിൻ്റെ പേര് പറഞ്ഞു കൊണ്ട് തന്നെ ദൈവാരാധനയിൽ നിന്ന് ആളുകളെ അകറ്റുകയാണ്. അത്തരം ആവാഹന മാതൃകകൾ ദൈവസാന്നിധ്യത്തെക്കുറിച്ചും  കൃപയുടെ സ്വഭാവത്തേക്കുറിച്ചും തെറ്റായ ബോധ്യമാണ് നൽകുന്നത്. പ്രത്യേക അഭിഷേകവും, സൗഖ്യവും അവകാശപ്പെടുന്ന കേന്ദ്രങ്ങളും, ചാനലുകളും, പ്രസിദ്ധീകരണങ്ങളും ഇതിൽ ഉൾപ്പെടും. കേരളം അനാരോഗ്യകരമായ അനുകരണത്തിന്റെ പാതയിലാണ്. പ്രിന്റ് മീഡിയ പ്രബലമായപ്പോൾ, ടെലിവിഷൻ വന്നപ്പോൾ, ഒക്കെ വിദേശ പ്രഘോഷകൻ എന്തൊക്കെ ചെയ്തോ, ഇന്നത്തെ ട്രെൻഡ് അനുസരിച്ചു എന്തൊക്കെ ചെയ്യുന്നോ അവയിലെ സത്യാവസ്ഥയോ ശരികളോ ക്രിസ്തീയ മൂല്യമോ പരിഗണിക്കാതെയുള്ള അനുകരണമാണിവിടെ. ചാനൽ ഓൺ  കിട്ടുന്ന അഭിഷേകം, നിശ്ചിത മീറ്റർ കണക്കിനുള്ള ദൈവസാന്നിധ്യ അനുഭവം അങ്ങനെ പലതുണ്ട് അവകാശവാദങ്ങളിൽ. "ഞങ്ങളുടെ ചാനലിലെ ആരാധനയിലുള്ള പ്രത്യേക അഭിഷേകം" ആരാണ് അല്ലെങ്കിൽ എന്താണ് അഭിഷേകത്തിന്റെ ഉറവിടം?   ഒരു വസ്തുവിലേക്കോ സ്ഥലത്തേക്കോ പ്രാർത്ഥനയും പൂജയും വഴി സംക്ഷേപിക്കാവുന്നതല്ല ദൈവം. അങ്ങനെ ഒരു സ്ഥലമോ വസ്തുവോ ദൈവം തിരഞ്ഞെടുക്കുന്നുമില്ല.

സ്വയം കേന്ദ്രീകൃതമാകുന്ന ശുശ്രൂഷകരും സ്ഥാപനങ്ങളും ജനത്തെ വഞ്ചിക്കുകയാണ്. 

ഡിസംബർ 14, 2023

വേരുകൾ

ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക ......

ഏലിയായെക്കുറിച്ചുള്ള പ്രതീക്ഷ, വരാനിരുന്ന മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ പോലെതന്നെ അർത്ഥമുള്ളതായിരുന്നു. ഏലിയായോ പ്രവാചകനോ അത്ഭുതപ്രവർത്തകനോ ആയി ജനത്തിന് കാണപ്പെട്ടാലും ശിഷ്യരുടെ അടിത്തറയാവേണ്ടത് യേശു ക്രിസ്തുവാണ് എന്ന തികഞ്ഞ ബോധ്യമായിരുന്നു. തിരമാലകളിൽ മുങ്ങിത്താന്ന പത്രോസ് ക്രിസ്തുവിൽ കണ്ട അഭയശിലയാണ് ശാശ്വതമായ പാറ. അവനിൽ അർപ്പിക്കപ്പെടുന്ന വിശ്വാസത്തിന്മേലാണ് സഭ പണിയപ്പെടുന്നത്. (തീവ്ര-ഉത്സാഹികളായ അപ്പോളോജിസ്റ്റുകൾ പേപ്പസിയെ പ്രതിരോധിക്കുവാൻ ഈ സംഭവത്തെ പത്രോസെന്ന വ്യക്തിയിലേക്ക്  ചേർത്ത് വയ്ക്കാറുണ്ട്. സ്റ്റേറ്റ് പേപ്പൽ അധികാരത്തെ മാറ്റി നിർത്തിയ പശ്ചാത്തലത്തിൽ അത് പ്രസക്തമായിരുന്നിരിക്കാം. എന്നാൽ യാഥാർത്ഥമായതിനെ അവഗണിക്കാനാവില്ല).

ക്രിസ്തുവിൽ അർപ്പിക്കപ്പെടുന്ന ഈ വിശ്വാസത്തിലേക്കാണ്, ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക എന്നൊക്കെയുള്ള ആഹ്വാനങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്. അനുഷ്ഠിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമായ ഉറവിടങ്ങളിലേക്ക് ആത്മാർത്ഥവും ആഴമേറിയതുമായ ഒരു മടക്കം. വിശ്വാസമായി ഹൃദയങ്ങൾ ഉയർത്തുന്നതിലും ആരാധനയായി അനുഷ്ഠിക്കുന്നവയിലും, ചരിത്രത്തിന്റെ നാൾവഴികളിലൂടെ സഭ അടുത്തറിഞ്ഞ ക്രിസ്തുവിലേക്കു ആഴ്ന്നിറങ്ങുവാൻ ശ്രമിക്കുകയാണ്.

വേരുകളിലേക്കു പോവുകയെന്നത്, പഴയതും പുതിയതുമായ നിധിശേഖരം പുറത്തേക്കു കൊണ്ടുവരുന്ന (Mt 13,52) ദൈവരാജ്യ ശിഷ്യന്റെ പ്രവൃത്തിയാണ്. കൈമാറി ലഭിച്ച പാരമ്പര്യളിൽ മറഞ്ഞിരിക്കുന്ന പുതിയ നിധികളെ തുടർച്ചയായ പുനർവായനയിലൂടെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരികയാണ്. സത്യത്തിന്റെ പ്രബോധകയെന്ന നിലയിൽ പാരമ്പര്യങ്ങളുടെ നിക്ഷേപങ്ങളോട് വിശ്വസ്തമായിരിക്കുന്നതു പോലെ, വിവേകപൂർവ്വം പുതിയതിനെ പുറത്തുകൊണ്ടു വരികയും ചെയ്യുന്നു. വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, ആരാധനക്രമം ഉറവിടങ്ങൾ തുടങ്ങിയവ ചരിത്രത്തിൽ ഉറച്ചുപോയ സാക്ഷ്യങ്ങളല്ല. ജീവിക്കുകയും വളരുകയും ചെയ്യുന്ന സാക്ഷ്യങ്ങളാണവ. വേരുകളെ തേടുമ്പോൾ പുതിയ വേരുകൾക്ക് ഇറങ്ങാൻ ഇടം നൽകാതെ നില്കുന്നത് ആരോഗ്യകരമല്ല. പഴയ വേരുകളെ തിരയുകയെന്നാൽ അവയിലെ അടിസ്ഥാനസത്തയെ സ്വാംശീകരിക്കുകയും വളരുകയും ചെയ്യുകയെന്നതാണ്. വേരുകൾ പുറത്തെടുത്തു അലങ്കാരമാക്കി അഹങ്കാരമാക്കുമ്പോൾ വേരുകൾ ഉണക്കപ്പെടുകയാണ്. യാഥാസ്ഥിതികരും സങ്കുചിതമായ പാരമ്പര്യവാദികളും ഫലത്തിൽ കൊണ്ട് വരുന്നത് ഈ അവസ്ഥയാണ്.

ഐതിഹാസികമായ ഒരു ഭൂതകാലത്തിന്റെ സന്താനങ്ങളാവേണ്ടവരല്ല നമ്മൾ. വരാനിരിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുന്ന കൃപാജീവിതത്തെ മുന്നിൽ കാണുന്നവരാണ് നമ്മൾ. ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും നിർമ്മിതികളിൽ നമ്മെ ഉടക്കിക്കളയുന്നവയല്ല ക്രിസ്തുവിലുള്ള നമ്മുടെ വേരുകൾ. ക്രിസ്തുവെന്ന ഉറവിടം, ആത്മാവിന്റെ ചൈതന്യത്തിൽ ഓരോ കാലത്തിലും പുതുവേരുകൾ നൽകുന്നതാണ്. ക്രിസ്തുവിലേക്കെത്താത്ത വേരുകൾ ഫലം നൽകാത്ത മുന്തിരിച്ചെടികളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കും, അവ മുള്ളുകളും പുളിപ്പുള്ള ഫലങ്ങളും നൽകും.

ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക

ഡിസംബർ 08, 2023

എല്ലാം പരിഹരിക്കപ്പെടുമോ?

എല്ലാം പരിഹരിക്കപ്പെടുമോ?
പരിഹരിക്കപ്പെടാവുന്നതാണ്.
എന്നാൽ മേജർ ആർച്ച്ബിഷപ്പിന്റെ രാജിയിലൂടെയും, എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുർബാന അർപ്പിക്കാൻ സമ്മതിക്കുന്നതിലൂടെയും സീറോ മലബാർ സഭയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?

കലഹങ്ങൾ നിർമ്മിക്കപ്പെട്ടവയാണ്. അതിന് സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ അഹന്തയുടെയും അപമാനിക്കലിന്റെയും താഴ്ത്തിക്കെട്ടലിന്റെയും പുച്ഛത്തിന്റെയും ചരിത്രവഴികളുണ്ട് എന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനത്യാഗവും, ആരാധനാക്രമത്തിലെ ഐക്യരൂപവും കൊണ്ട് സുഖപ്പെടുത്താവുന്ന ഒന്നല്ല അത്. ഈ നാളുകളിലൊക്കെയും, അനുരഞ്ജിതരായി തീർന്നീടാം എന്ന് പാടിത്തന്നെയാണ് കുർബാനകൾ തുടങ്ങിയത്. ചൊല്ലുന്നതിൽ അർത്ഥവും ആത്മാർത്ഥതയും ആവശ്യമില്ലായെങ്കിൽ ഏകീകൃത രൂപങ്ങളിൽ എന്ത് നവീകരണമാണ് കൈവരിക്കാനാവുന്നത്? നേതൃത്വത്തിലുള്ളവർ തന്നെ നവീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു ഘട്ടം തങ്ങൾക്കായി അനുവദിച്ചു ആത്മാർത്ഥതയോടെ പൂർത്തിയാക്കേണ്ടതുണ്ട്. ആരാണ് വലിയവൻ എന്ന തർക്കം ശിഷ്യന്മാരുടെ അനുകരണത്തിൻറെ അടയാളമല്ല. സാമൂഹിക പ്രതിച്ഛായക്കും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി ക്രിസ്തുവിന്റെ സത്യത്തെ സഭയിൽ നിന്ന് മാറ്റിനിർത്തി മുതലെടുപ്പ് നടത്തിക്കൊണ്ട് നേടിയെടുക്കുകയും നിലനിർത്തപ്പെടുകയും ചെയ്യുന്ന സ്ഥാനങ്ങൾ സഭയുടെ അടിത്തറ പുനഃനിർമ്മിക്കുന്നവയല്ല. അനുരഞ്ജനം യാഥാർത്ഥ്യമാകുന്നില്ലെങ്കിൽ അധികാരവും മേല്കോയ്മയും ഭരണവും വീണ്ടും പ്രധാനതാല്പര്യങ്ങളാവുകയും, ലാഭകരമായ കലഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ആത്മാർത്ഥമായ തുടർച്ചയായ സംഭാഷണങ്ങൾ തുടങ്ങിയെങ്കിലേ ശാശ്വതമായ പരിഹാരത്തിലെത്തുകയുള്ളു. നീതിയും ധാർമ്മികതയും സൗഖ്യവും എല്ലാഭാഗത്തും നിന്നും അനുഭവമാകുന്നെങ്കിലേ അനുസരണം സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും അനുഭവമാകൂ. ക്രമപ്പെടുത്തലിനു വേണ്ടി മാത്രമുള്ള ഉദ്യമങ്ങൾ ദീർഘകാലം നിലനിൽക്കില്ല.

തങ്ങളേറ്റതും ഏൽപ്പിച്ചതുമായ അപമാനങ്ങളും നഷ്ടങ്ങളും വിഷമങ്ങളും, അനുരഞ്ജനവും സമാധാനവും ലക്ഷ്യമാക്കിക്കൊണ്ടുതന്നെ തുറന്നു പറയാനും കേൾക്കാനും ഗ്രഹിക്കാനും സാധിക്കുന്ന അന്തരീക്ഷങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ആ തുറന്നു പറച്ചിലുകൾ സമൂഹം കേൾക്കുകയും മനസ്സിലാക്കുകയും പകർത്തുകയും ചെയ്യണം. പ്രതിരോധിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ, ന്യായീകരിച്ചുകൊണ്ടോ തള്ളിക്കളഞ്ഞുകൊണ്ടോ ഐക്യത്തിലേക്കു കടക്കാൻ കഴിയില്ല. സൗഹാർദ്ദപരമായ പരസ്പരബന്ധങ്ങളിലൂടെയേ കാലങ്ങളായി പരസ്പരമേല്പിച്ച മുറിവുകളെ പരസ്പരം ആശ്വസിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാനാകൂ. വിശ്വാസത്തിന്റെ പേരിൽ, പ്രാദേശിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ പക്ഷം ചേർന്ന് കലഹിച്ചപ്പോൾ മാറ്റി നിർത്തിയ ക്രിസ്തുശീലങ്ങൾ പുതിയ വഴിയാകണം. തിരഞ്ഞെടുത്ത ജീര്ണതകളെക്കുറിച്ചു ലജ്ജിക്കുകയും പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും വേണം. അത് മെത്രാന്മാരാവട്ടെ, വൈദികരാവട്ടെ, അത്മായരാവട്ടെ. ക്രിസ്തുവിൽ, സത്യം സ്വാതന്ത്ര്യം നൽകുമെന്ന പ്രത്യാശ അനുരഞ്ജനത്തിന്റെ പ്രേരണയാവണം.

ആരു മുൻകൈയെടുക്കും? ആർക്കുമാകാം. വരുവിൻ നമുക്ക് രമ്യതപ്പെടാം എന്ന ദൈവിക വിളി നമുക്കുമുണ്ടാവണം. ശരികളുടെ കൂട്ടിമുട്ടലും വിധേയത്വങ്ങളുമല്ല രമ്യതയുടെ ഭാഷ. പരസ്പരം സ്വീകരിക്കുകയെന്നതാണ്. ആത്മീയനേതാക്കളും പ്രഘോഷകരും നേതൃത്വപാടവമുള്ളവരും നന്മ ആഗ്രഹിക്കുന്നവരുമായ ആർക്കും അത് തുടങ്ങി വയ്ക്കാം.

ദൈവരാജ്യം നൽകുന്ന വിളിയോട് ആത്മാർത്ഥതയുണ്ടെങ്കിൽ, സഭയുടേതെന്ന പേരിൽ സഭക്കുവേണ്ടിയെന്ന പേരിൽ വിഷം നിറഞ്ഞ ധ്രുവീകരണം നടത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തള്ളിപ്പറയാൻ ഇനിയെങ്കിലും സിനഡ് തയ്യാറാകണം. അവയിലാണ് സിനഡ് ഇനിയും വിശ്വാസമർപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതെങ്കിൽ സിനഡ് ഐക്യമോ ഒരുമയോ ആഗ്രഹിക്കുന്നില്ലെന്നും കലഹങ്ങളിലെ ലാഭമാണ് തേടുന്നതെന്നും കരുതേണ്ടി വരും.

സ്വയം ഉയർത്താനുള്ള ശ്രമങ്ങളാണ് പരസ്പര വൈരാഗ്യങ്ങളിലേക്കു നയിച്ചത്. തന്നെത്തന്നെ പരിത്യജിച്ചു കൊണ്ടല്ലാതെ ഒരു അനുരഞ്ജന ആഹ്വാനവും ഫലമണിയില്ല.

ആരാണ് തെറ്റുകാർ?

ദൈവത്തെ കേൾക്കാത്ത രാജാക്കന്മാരോ,
രാജാക്കന്മാരെ മാനിക്കാത്ത പ്രവാചകരോ?
മന്ത്രിമാർ സ്തുതിച്ചത് രാജാവിനെയായിരുന്നു.
ആരാണ് തെറ്റുകാർ?