Gentle Dew Drop

ഡിസംബർ 24, 2023

നക്ഷത്രവിളക്ക്

തിരുപ്പിറവിയുടെ ആനന്ദത്തെക്കുറിച്ചു ഒരുപാട് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ആനന്ദമെന്നാൽ പൊട്ടിച്ചിരിക്കലല്ല. സത്യത്തിന്റെ സ്വാതന്ത്ര്യമില്ലാതെ ആനന്ദമുണ്ടാവില്ല. സത്യത്തെ തുറന്നു കാണാൻ മനസ്സാവാതെ എങ്ങനെ തിരുപ്പിറവിയുടെ സമാധാനവും ആനന്ദവും നമ്മിലും സഭയിലുമുണ്ടാകും? 

നിർമ്മിതസത്യങ്ങൾ ഉത്തരവുകളാക്കിയും ദൈവകല്പനയാക്കിയും ബെത്ലെഹെമിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാവില്ല. വീഴ്ച വരുത്തപ്പെട്ട സത്യാവസ്ഥകളെ ആത്മാവിന്റെ വെളിച്ചത്തിൽ തുറന്നു വയ്ക്കുകയെന്നതാണ് നിർമ്മിതസത്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധകർമ്മങ്ങളെക്കാൾ പ്രധാനം. 

രക്ഷകൻ എവിടെ പിറക്കുമെന്നു തിരുവെഴുത്തുകൾ തുറന്നു  ഗണിച്ചെടുത്തവർക്ക് ജ്ഞാനികൾ പിന്തുടർന്ന് വന്ന  പ്രകാശത്തിന്റെ പൊരുൾ ഗ്രഹിക്കാനായില്ല. വാർത്തയറിഞ്ഞ ജനത്തിന് വേണ്ടി ഹേറോദേസിന്റെ കൊട്ടാരത്തിൽ അവർ നക്ഷത്രവിളക്ക് തെളിച്ചു. വേറൊരു താരവും ഒരിടത്തും ഉദിച്ചിട്ടില്ല. നയിക്കാത്ത താരശോഭയിൽ രമിച്ചു നിന്ന് അവർ പുകഴ്ചയുടെ പാട്ടുപാടി, കല്പനകളിറക്കി. ആവർത്തിക്കുന്ന വായ്ത്താരികളായ കല്പനകളിൽ സത്യത്തിന്റെ സൗന്ദര്യമായിരുന്നില്ല, തന്ത്രങ്ങളുടെ കൂർമ്മതയായിരുന്നു. രാജത്വത്തിന്റെയും ദൈവത്വത്തിന്റെയും മോടികൾ കൊണ്ട് അലംകൃതമായിരുന്നു അവ.  നിർമ്മിതനക്ഷത്രങ്ങളിൽ സത്യമില്ലെന്നറിയാത്ത വിഡ്ഢികളായിരുന്നില്ല തിരുവെഴുത്തുകളറിയാത്ത ജനം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ