Gentle Dew Drop

സെപ്റ്റംബർ 27, 2021

പ്രതിരോധമതിലുകൾ

സത്യത്തേക്കാൾ ഉപരി നമുക്കിഷ്ടപ്പെടുന്ന വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാണ് നമുക്ക് താല്പര്യം. ആ വ്യാഖ്യാനങ്ങളെ ചേർത്തുപിടിക്കാൻ നമ്മൾ രൂപപ്പെടുത്തുന്ന പ്രതിരോധമതിലുകൾ വിശ്വാസമാണെന്ന രീതിയിൽ നമ്മെത്തന്നെ വഞ്ചിച്ചേക്കാം.

വ്യക്തിപരമായ വിങ്ങലുകളെ, സാമൂഹികമായ ആക്ഷേപങ്ങളാക്കുന്നതും പിന്നീട് അതിനൊത്ത പ്രതികാരങ്ങളെ സമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന തന്ത്രങ്ങളുണ്ടാവുന്നതും സാധാരണമാകുന്നതിനേക്കുറിച്ചു മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. തികച്ചും വ്യക്തിപരമായ മാനസിക അസ്വസ്ഥതകളെ തിരിച്ചറിയാതെ അവയെ സമൂഹങ്ങളെക്കുറിച്ചുള്ള ഭാഷ്യങ്ങളാക്കുന്നതും അപകടകരമാം വിധം വളരുന്നു. ഇവ രണ്ടിലും, വിശ്വാസത്തെ സമൂഹത്തെ ഉൾപ്പെടുത്താനുള്ള എളുപ്പമായ ഘടനയാക്കി ഉപയോഗിക്കുന്നു. ആരുടെയെങ്കിലും മാനസിക വ്യാപാരങ്ങളാൽ കൊളുത്തിവലിക്കപ്പെടേണ്ടതല്ല ഒരു സമൂഹത്തിന്റെ വിശ്വാസം. മതങ്ങളുടെ ആന്തരികപ്രചോദനത്തെ ഗ്രഹിക്കുവാൻ വിശ്വാസങ്ങൾക്ക് കഴിയട്ടെ. 

സെപ്റ്റംബർ 26, 2021

വരണ്ടുപോയ ഉറവകൾ

വരണ്ടുപോയ ഉറവകൾ വീണ്ടുമൊരിക്കൽക്കൂടി ഒഴുകിത്തുടങ്ങാൻ തലമുറകൾ തപസു ചെയ്തു കാത്തിരിക്കേണ്ടി വന്നേക്കാം. തേടിപ്പിടിച്ചു കൈക്കുമ്പിളിലെടുത്തു ധന്യതയോടെ കുടിക്കേണ്ടത്ര ജലം എവിടെയെങ്കിലുമൊക്കെ കാണാതിരിക്കില്ല. 

പൊട്ടക്കിണറുകളെ കാഹളമൂതി ആഘോഷമാക്കിയതിന് തലമുറകൾ ഇനി വിലാപഗീതം പാടും

സെപ്റ്റംബർ 24, 2021

ആരാധനാലയത്തിന്റെ മഹത്വം

ആരാധനാലയത്തിന്റെ മഹത്വം അതിലുള്ള ദൈവാരാധനയാണ്. അത്തരം ആരാധന നടക്കേണ്ട ദേവാലയമാണ്  നമ്മളും, സമൂഹമെന്ന ശരീരവും പ്രപഞ്ചമെന്ന ശരീരവും. ഇവയിലോരോന്നിലും ദൈവം നൽകിയിരിക്കുന്ന വൻ ദാനങ്ങളെ തിരിച്ചറിയുകയും അതിനോട് കൃതജ്ഞത പ്രകാശിപ്പിക്കുകയുമാണ് ആരാധനയുടെ ആദ്യപടി.  ഈ ദാനങ്ങളും കൃതജ്ഞതയും ത്യാഗം ഉൾക്കൊള്ളുന്നു. സ്വയം നൽകുകയെന്നതാണ് ആ ത്യാഗം. അതിൽ കുറഞ്ഞ ബലിയോ കാഴ്ചയോ ഇല്ല. ദാനങ്ങൾ സ്വീകരിക്കുന്നതും, ത്യാഗത്തിൽ അർപ്പിക്കുന്നതും ഒന്ന് മറ്റൊന്നിനു നൽകിക്കൊണ്ടാണ്. മരണം പോലും ഈ നൽകലിലെ ഒരു ഭാഗമാണ്. ഓരോ ത്യാഗവും നമ്മെക്കാൾ അല്പം കൂടി ബൃഹത്തായ നമ്മുടെ സ്വത്വത്തെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ആരാധന ഉള്ളിലേക്കുള്ള യാത്രയും സ്വയം ശൂന്യവത്കരിച്ചുകൊണ്ട് വിശാലതയിലേക്കുള്ള വളർച്ചയുമാണ്. വളരുന്ന ആരാധനാലയത്തിലേ ദൈവമഹത്വം കുടികൊള്ളുന്നുള്ളൂ. 

സെപ്റ്റംബർ 22, 2021

മൈത്രി

നന്മകളും കുറവുകളും ഉള്ളവരാണ് മനുഷ്യർ. അത് മനുഷ്യ ചരിത്രത്തിലും സംസ്കാരങ്ങളിലും തെളിഞ്ഞു കാണുകയും ചെയ്യുന്നു. പ്രകൃതിയിലും  അതേപോലെ തന്നെ സൗന്ദര്യവും പൂർണ്ണതയും കുറവുകളുമുണ്ട്. എന്നാൽ ഇവയെയൊക്കെയും മുഴുവനായി ഉൾക്കൊള്ളുവാൻ കഴിയുന്നതാണ് ക്രിസ്തുചൈതന്യം. അവയെയൊക്കെയും ഒത്തൊരുമിച്ച് മൈത്രിയിൽ നയിക്കുന്ന ആന്തരികരൂപം തന്നെയാണ് വചനസാരം. സകലതിനും അതിന്റേതായ സ്വഭാവവും ഭംഗിയും ലഭിക്കുന്നതും ആ ചൈതന്യത്താൽത്തന്നെ. അത് പ്രകൃതിയെയും മനുഷ്യചരിത്രത്തെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും നയിച്ചിട്ടുണ്ട്. നന്മകളും പുതിയ തിരിച്ചറിവുകളും നൽകിയിട്ടുണ്ട്. മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ചുരുങ്ങിയ പരിസ്ഥിതിക്കുള്ളിൽ മനുഷ്യൻ ഗ്രഹിച്ചെടുത്ത അറിവുകൾ ആ പരിസ്ഥിതികളുടെ രൂപഭംഗി ഉൾക്കൊണ്ടിട്ടുണ്ടാകാം. അവ പരസ്പരവിരുദ്ധങ്ങളാവേണ്ടവയല്ല. അവ പരസ്പരപൂരകങ്ങളാണ്. മൈത്രി നന്മകളെ വളർത്തും, നന്മകൾ തിന്മകളെ പുറപ്പെടുവിക്കുന്ന ശൂന്യതകളെ നിറച്ചു കൊണ്ട് തിന്മയുടെ ഉത്ഭവം ഇല്ലാതാക്കും. അങ്ങനെ തന്നെയാണ് കുറവുകളിൽ ഓരോരുത്തരും ക്രിസ്തുശരീരത്തിന്റെ കുറവുകൾ നികത്തുന്നത്. പരസ്പരപൂരിതമാകുന്ന ആ മൈത്രിയെ ഉൾക്കൊള്ളാതെ നീതിയോ സമാധാനമോ ആത്മാവിന്റെ ആനന്ദമോ നമുക്ക് മനസിലാക്കാനാവില്ല. രക്ഷാകരകൃത്യവും, അതിന്റെ സമഗ്രതയിൽ ഗ്രഹിക്കാനാവില്ല. അവൻ വഴി സകലവും സൃഷ്ടിക്കപ്പെട്ടു, അവൻ വഴിയല്ലാതെ ഒന്നും രൂപപ്പെട്ടിട്ടില്ല. അപ്പോഴേ ഏകദൈവത്തെയും ഏകരക്ഷകനെയും അതിന്റെ സത്യത്തിൽ തിരിച്ചറിയാനാകൂ.

സെപ്റ്റംബർ 20, 2021

വിശ്വാസങ്ങളുടെ പരിഭാഷ

വിവിധങ്ങളായ മതങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു സമൂഹത്തിൽ, മതങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് സാംസ്കാരികമായ വ്യത്യസ്തതകളിലെ ചേരായ്മകളെച്ചൊല്ലിയാണ്. ഭൂപ്രകൃതിയും, ജീവിതരീതിയുമെല്ലാം ഒരുമിച്ചു ചേർന്നാണ് ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും ധാരണകളുണ്ടാക്കുന്നത്. അപ്പോൾ മൂല്യങ്ങളും സമ്പ്രദായങ്ങളും വ്യത്യസ്തമാകും. വ്യത്യസ്തസമൂഹങ്ങൾ ഒരുമിച്ചു വസിക്കുമ്പോൾ, വ്യത്യസ്‍തമായ മൂല്യങ്ങളും സമ്പ്രദായങ്ങളും പരസ്പരം അംഗീകരിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവ സംഘർഷങ്ങളുണ്ടാക്കും. വ്യത്യസ്തതകളിൽ ഒരുപക്ഷേ ഉണ്ടായേക്കാവുന്ന വൈരുദ്ധ്യങ്ങളെ സംഘർഷങ്ങളും  അകൽച്ചകളുമാക്കാതെ പൊതുസമൂഹത്തിലെ ഭാഗമെന്ന നിലയിൽ എപ്രകാരം പരസ്പരം ബലപ്പെടുത്താനും നന്മകളെ അംഗീകരിക്കാനും കഴിയുമെന്നതാണ് ഇന്ന് പ്രധാനം. 

വ്യക്തിയായോ കുടുംബമായോ ജീവിതാവസ്ഥകളിൽ അഭിമുഖീകരിക്കേണ്ടി വരുന്നത് മനുഷ്യനെന്ന സത്യത്തെയാണ്. ഒരു മനുഷ്യനെ പിടിച്ചുലക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നമ്മൾ നടക്കുമ്പോൾ അത്തരം പ്രശ്നങ്ങൾക്ക് സമൂഹനിർമ്മിതി നൽകുന്ന സംവിധാനങ്ങളെ ചെറുക്കേണ്ടത് സമൂഹത്തിന്റെ നിലവിലുള്ള ആരോഗ്യത്തിനും ഭാവിതലമുറയുടെ ഭാവിക്കും ആവശ്യമാണ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രമായി കാണാവുന്ന പ്രശ്നമല്ല നമുക്ക് അഭിമുഖീകരിക്കാനുള്ളത്.  മാനുഷികമായ വളർച്ച ഓരോ അംഗത്തിനും ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ചുമതലയാണ്. ആ ചുമതലയുടെ സഹകാരിതയാണ് മതങ്ങളായും മറ്റു സംവിധാനങ്ങളായും ഏറ്റെടുക്കേണ്ടത്. പൊതുവായ സമൂഹത്തിൽ നിന്ന് അകന്നു മാറുന്ന പ്രത്യേക വിഭാഗങ്ങൾ സമൂഹവളർച്ചക്കായി സംഭാവന നൽകുന്നില്ലെന്ന് മാത്രമല്ല, സ്വന്തം സമൂഹത്തിന്റെയും അതിലെ വ്യക്തികളുടെയും മുരടിപ്പാണ് സാധിച്ചെടുക്കുന്നത്.

മാനുഷികമായ വളർച്ച, വ്യക്തിത്വം ജീവിതദർശനം വൈകാരികപക്വത, വ്യത്യസ്തതകളെ മനസിലാക്കാനും അംഗീകരിക്കാനും ആദരിക്കാനുമുള്ള ആർജ്ജവം, പരസ്പരമുള്ള തുറവി ഇവയൊക്കെ ഉൾക്കൊള്ളുന്നു. ബാല്യകാലം മുതൽ പരിശീലിച്ചു തുടങ്ങേണ്ട 'കഴിവുകൾ' ആണിവ. എങ്കിലേ ഉത്തരവാദിത്തത്തോടെയുള്ള ഒരു കുടുംബരൂപീകരണത്തിലേക്കു വഴിതെളിക്കുന്ന വളർച്ച വ്യക്തികൾക്കുണ്ടാകൂ. കുടുംബങ്ങളിൽ അത്തരം വേദികൾ ഇന്ന് ലഭ്യമല്ലെങ്കിൽ പൊതുവായ തലങ്ങൾ അത് ഉറപ്പാക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളിൽ മതങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നത് മതങ്ങളും മതനേതാക്കളും ആത്മാർത്ഥമായി ആത്മശോധന ചെയ്യേണ്ടതാണ്. ഇവയുടെ അഭാവം മൂലം കുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, അവയെ വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുടെ അഭാവം എന്നിവ സാമൂഹികമായ ന്യൂന്യതകളാണ്. അതേ അഭാവം രൂപപ്പെടുത്തുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകൾ അപക്വമായ വ്യക്തിബന്ധങ്ങളെയും ശാരീരിക ബന്ധങ്ങളെയും 'സാധാരണ'മാക്കുകയും ചൂഷണങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുകയാണ്. അത് ആഘോഷമാക്കുന്നവർക്കും ഇരകളാക്കപ്പെടുന്നവർക്കും പ്രേരകഘടകങ്ങളാകുന്നത് എന്തൊക്കെയാണ്? ചിലർക്ക് അത് സാഹസികതയാണോ? ചിലർക്ക് സ്വയം തെളിയിക്കാനുള്ള മാർഗമാണോ? ചിലർക്ക് അത് മത്സരമാകുന്നുണ്ടോ? ചിലർക്ക് പ്രതികാരം ചെയ്യലാണോ? ഏറ്റവും എളുപ്പമുള്ള ആസ്വാദ്യതയാണോ? ഇവയ്ക്ക് സാമൂഹികമായ 'അംഗീകാരം' ലഭിച്ച് സാധാരണമാകുന്നത് എങ്ങനെ? എല്ലാം നന്നായി പോകുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കരുതുമ്പോഴും തനിയെ വഹിക്കുന്ന അസ്വസ്ഥതകൾ കൂടുന്നുണ്ടോ? അവയെ അവസരമാക്കുന്ന ആളുകൾ അങ്ങനെ അത് കൈകാര്യം ചെയ്യുന്നു? 

സുസ്ഥിരമാണെന്നു കരുതപ്പെടുന്ന കുടുംബങ്ങൾക്കുള്ളിൽത്തന്നെ ദുരുപയോഗിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ആ ഭാരം വഹിക്കേണ്ടത് ജീവിതകാലം മുഴുവനുമാണ്. സൗഖ്യാന്തരീക്ഷം സൃഷ്ടിക്കേണ്ട സമൂഹം വിഘടിച്ചു കഴിയുന്ന പല സംവിധാനങ്ങളാകുമ്പോൾ ഇത്തരം ഭാരങ്ങൾ ഏറ്റെടുക്കുവാൻ സമൂഹത്തിനു കഴിയില്ല.  മതങ്ങൾക്ക് മാത്രം പരിഹരിക്കാനാവുന്ന സങ്കീര്ണതകളല്ല ഇന്ന് സമൂഹത്തിലുള്ളത്. എന്നാൽ സമൂഹം  ഒത്തൊരുമിച്ചു നേരിടേണ്ടതായ ഒരുപാടു പ്രശ്നങ്ങൾ നമുക്ക്‌ മുൻപിലുണ്ട്. പോലീസ്, ആശുപത്രികൾ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസസ്ഥാപങ്ങൾ എന്നിവയൊക്കെ ഒരുമിച്ചു നിന്നെങ്കിലേ മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ ഫലപ്രദമായി നേരിടുവാനാകൂ. വരും തലമുറകളെക്കുറിച്ചു നമ്മൾ യഥാർത്ഥതയിൽ താല്പര്യമുള്ളവരാണെങ്കിൽ വേർതിരിക്കുന്ന ഘടകങ്ങളെ വ്യക്തിപരമായി കണ്ടുകൊണ്ട് പൊതുരംഗങ്ങളിൽ ഒരുമിച്ചു പ്രവർത്തിയ്ക്കുവാനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾ ഉറപ്പാക്കാനാവണം. വ്യവസായങ്ങളും അതിന്റെ യന്ത്രവത്കരണവും സമൂഹവ്യവസ്ഥിതിയെ എങ്ങനെ ബാധിച്ചുവോ അതിലും വളരെ അധികം മടങ്ങ്‌ ഇന്ന് കോർപ്പറേറ്റ് രംഗങ്ങളും വിവരസാങ്കേതികരംഗങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. സ്വഭാവത്തിലും കാഴ്ചപ്പാടുകളിലും പെരുമാറ്റങ്ങളിലും ബന്ധങ്ങളിലും നേട്ടമായും കോട്ടമായും അത് മൂല്യവും സംസ്കാരവുമായിമാറിക്കഴിഞ്ഞു. കാലത്തിന്റെ ഈ സമ്മർദ്ദത്തിലേക്കാണ് ഇന്ന് മതങ്ങൾക്ക് വിശ്വാസത്തെ പരിഭാഷ ചെയ്യേണ്ടത്. എന്നാൽ മതങ്ങളുടെ ഇടപെടലുകൾ രാഷ്ട്രീയവും സാമ്പത്തികവുമായ സംഘർഷങ്ങളെ പരിലാളിക്കും വിധമാണെങ്കിൽ മതമെന്ന നിലയിൽ വലിയ പരാജയമാണ്.

ഒരുമിച്ചു നില്കുവാനുള്ള അവസരങ്ങളെ ത്വരിതപ്പെടുത്തുകയും സാമൂഹിക വിപത്തുകളെ ഒരുമിച്ചു ചെറുക്കുവാൻ പ്രതിജ്ഞാബദ്ധമാവുകയും ചെയ്യുകയാണ് മതങ്ങൾ ചെയ്യേണ്ടത്. ആരെയെങ്കിലും മാറ്റി നിർത്തിക്കൊണ്ട്  പക്വമായ ഒരു സ്വയാവബോധം വളർത്താനാവില്ല. പൊതുസമൂഹത്തിനുള്ളിലാണ് ഒരു വ്യക്തിസമൂഹം എന്നതുതന്നെ കാരണം. വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള നിരവധി പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണമായുള്ളത്. 

എല്ലാം ആഴമായി അറിയുവാനും പഠിക്കുവാനും ആർക്കും കഴിയില്ല. എങ്കിലും വ്യത്യസ്തമായ മതങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ലോകചരിത്രത്തെക്കുറിച്ചും പൊതുവായ അറിവിനായി താല്പര്യം ജനിപ്പിക്കുക എന്നത് നേതാക്കളും അധ്യാപകരമായവർ വരും തലമുറയ്ക്ക് നൽകുന്ന വലിയ കാഴ്ചയാണ്. സ്വന്തം തനിമയെക്കുറിച്ചുള്ള ബോധ്യം പക്വമാകുവാൻ അത് പ്രധാനവുമാണ്. എന്നാൽ, അതിനു വിപരീതമായി അത്തരം വായനകൾ തെറ്റാണെന്നു പഠിപ്പിക്കുന്ന മതം സമൂഹം മുഴുവനോടും ചെയ്യുന്ന അനീതിയാണത്. ബോധ്യങ്ങളുടെ കുറവുകൊണ്ടോ വേണ്ട അറിവില്ലാത്തതുകൊണ്ടോ മാത്രമല്ല പലപ്പോഴും വിശ്വാസത്തിൽ ചഞ്ചലചിത്തരാകുന്നത്. ദിവ്യഗ്രന്ഥ പാരായണരീതി പരിശീലിക്കാത്തതുകൊണ്ടാണ്. ഉദാഹരണത്തിന് ബൈബിൾ സംബന്ധമായി സ്വന്തം മനസ്സിൽ ഉയരുന്നതോ ആരെങ്കിലും ഉന്നയിക്കുന്നതോ ആയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഇല്ലാതെ പോകുന്നത്, അത് ചരിത്രപരവും സാംസ്കാരികവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ട് എങ്ങനെ വായിക്കണമെന്ന് സഭ പഠിപ്പിക്കുന്നത് പരിശീലിക്കാതെ അക്ഷരാർത്ഥത്തിലെടുക്കാനും വ്യാഖ്യാനിക്കാനും പരിശീലിച്ചെടുത്തതുകൊണ്ടാണ്. സഭയുടെ മാർഗ്ഗനിര്ദേശങ്ങളെ പാടെ അവഗണിക്കുന്ന സ്വയംപ്രേരിത വെളിപാടുകൾ സ്വതാല്പര്യപ്രകാരം വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതും വിശ്വാസത്തിന്റെ വ്യക്തമായ ധാരണകൾക്കു സഹായകമല്ല. ഗ്രന്ഥം, പാരമ്പര്യം ഇവ തമ്മിലുള്ള ബന്ധം, അവയിലുള്ള തുടർച്ചയും പുതുമയും എന്നിവ മനസിലാക്കാൻ നമുക്ക് കഴിയണം. മതപഠനവും വേദഗ്രന്ഥവായനയും തത്തയുടെ പാരായണമല്ല. സാംസ്കാരികസാമൂഹിക പശ്ചാത്തലത്തിൽ വെച്ചുകൊണ്ട്  അവയിലെ ആന്തരിക പ്രചോദനങ്ങളെ കണ്ടെത്താൻ കഴിയുന്നെങ്കിലേ അവിടെ ദൈവികമായ അനുഭവമുണ്ടാകൂ. നന്മയിലേക്കുള്ള അനുധാവനമുണ്ടാകൂ. 

സംഘർഷങ്ങളുടെ കാലത്ത് നിന്ന് മാറി സ്വയം ഉണർവ് തേടേണ്ട സമയത്താണ്  നമ്മൾ ഇന്ന്. പ്രചോദനങ്ങൾക്ക് ഉറവിടമായുള്ളത് ഭൂമി തന്നെയാണ്. ഭൂമിയെ അറിഞ്ഞുകൊണ്ട് മാത്രമേ മനുഷ്യനെയും മനുഷ്യൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും അറിയാനാകൂ. മനുഷ്യൻ്റെ ഹൃദയസ്പന്ദനം അറിഞ്ഞെങ്കിലെ ഭാവിയിലേക്കുള്ള മനസാക്ഷിയെ ഒരുമിച്ച് തിരിച്ചറിയാനാകൂ. അല്ലെങ്കിൽ, നമ്മൾ വെട്ടി മരിക്കും, ദൈവത്തെക്കുറിച്ച് എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് വിഷമുള്ള ഭ്രാന്ത് പിടിച്ചു ബാക്കിയുള്ളവരും. 

സന്മനസ്സുള്ളവർക്ക് സമാധാനം!

സന്മനസ് നിർമിക്കാൻ കഴിയാത്ത മതവും സമൂഹവും എങ്ങനെ മനുഷ്യന് പ്രത്യാശ പകരും? 

സെപ്റ്റംബർ 18, 2021

വിളവെടുക്കാൻ

മേനി പറഞ്ഞു തണ്ടു വീർത്തു വിളയിൽ കതിരില്ലാതെ ഏറെ പതിരായി. യജമാനൻ വിളവെടുക്കാൻ വന്നപ്പോൾ ധാന്യമായി ശേഖരിക്കാൻ കുറെ തിനയും രാഗിയും മാത്രം.

സെപ്റ്റംബർ 17, 2021

വിശ്വാസത്തിന്റെ മനുഷ്യാവതാരം

ഏതൊരു മതവും കടന്നു പോന്ന വഴിയിൽ തേരോട്ടവും പിടിച്ചടക്കലും കീഴടങ്ങലും എല്ലാം സംഭവിച്ചിട്ടുണ്ട്. രാജഭരണ കാലത്തെ ഭരണരീതിയും പെരുമാറ്റച്ചട്ടങ്ങളും കൊട്ടാരത്തിലെ സമ്പ്രദായങ്ങളും മതവിശ്വാസങ്ങളിലെ രൂപകങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പ്രതീകങ്ങളിൽ അവ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ആചരണങ്ങളെ വിശ്വാസമായി തെറ്റിദ്ധരിക്കുന്ന അബദ്ധം നമുക്ക് വരാറുണ്ട്. മനുഷ്യനും മനുഷ്യന്റെ ചിന്തകളും മാറിയെന്നു നമ്മുടെ തന്നെ വിശ്വാസത്തോട് സ്വയം പറഞ്ഞുതുടങ്ങുകയാണ് വേണ്ടത്. വ്യക്തിസ്വാതന്ത്ര്യവും സമത്വവും പങ്കുചേരലും സഹകാരിതയും ഉദാത്തമായി തിരിച്ചറിയപ്പെടുന്ന ഈ കാലത്ത് വിശ്വാസത്തിനും മതഘടനകൾക്കും പുതിയ രൂപങ്ങൾ തീർച്ചയായും ഉണ്ടാവണം. ഭരിക്കുന്ന രാജാധികാരത്തിനു പകരം പങ്കുവയ്ക്കുന്ന സർഗാത്മകത ഒരുമിച്ചൊരു ശക്തിയാകുമ്പോൾ അതിനെ ബലപ്പെടുത്താനുതകും വിധം പുതിയ പ്രതീകങ്ങളും ആചാരണരീതികളും സമ്പ്രദായങ്ങളും ഉടലെടുക്കും. രാജഭരണ രീതി ഭരിക്കാനാഗ്രഹിക്കുന്നവരെ സുഖകരമായ അവസ്ഥയിൽ നിലനിർത്തുന്നതിനാൽ ക്രിയാത്മകമായ പങ്കുവയ്ക്കലുകളിലേക്ക് തങ്ങളുടെ തന്നെ മതത്തെ അനുവദിക്കുവാൻ മതനേതാക്കൾ തയ്യാറായേക്കില്ല. അതിനുവേണ്ടി ദൃഢമാക്കപ്പെടുന്ന 'പാരമ്പര്യങ്ങൾ' വിശ്വാസത്തിന്റെ തലമല്ല, രാഷ്ട്രീയത്തിന്റെ തലമാണ്. 

സെപ്റ്റംബർ 16, 2021

ക്രിസ്തുശിഷ്യൻ

ദൈവരാജ്യത്തിന്റെ മക്കളിലേക്കു അവതീർണ്ണനാകുവാൻ ക്രിസ്തുവിനു ഗോതമ്പ് മണിപോലെ വീണു അഴുകണമായിരുന്നു. സുവിശേഷഭാഗ്യങ്ങളുടെ ആളുകളാണ് ദൈവരാജ്യത്തിന്റെ മക്കൾ. അവരിലേക്ക്‌ ഒന്നാവുക എന്നാൽ സ്വയം ഇല്ലാതാകുന്ന സ്നേഹത്തിലേ സാധ്യമാകൂ. ക്രിസ്തു എങ്ങനെയാണ് അവരെ സ്വന്തമാക്കിയത്, ദരിദ്രരെ, വിശക്കുന്നവരെ, വിലപിക്കുന്നവരെ, സമാധാനം സ്ഥാപിക്കുന്നവരെ, നീതിക്കു വേണ്ടി വിശന്നു ദാഹിച്ചു വലയുന്നവരെ. ഈ ശിശുക്കളിലൊരുവനെ നിങ്ങൾ    സ്വന്തമാക്കുന്നെങ്കിൽ നിങ്ങൾ വലിയവരായിരിക്കും.

ജീവന്റെ സമൃദ്ധി നൽകുവാനാണ്‌ ക്രിസ്തു വന്നത്. ദൈവമക്കളുടെ സ്വാതന്ത്ര്യവും ആ സമൃദ്ധിയിലുണ്ട്. അവൻ പകർന്നു നൽകിയ സൗഖ്യത്തിലും അവൻ പഠിപ്പിച്ചതിലും നീതിയും, സമാധാനവും സ്വാതന്ത്ര്യവും ലക്ഷ്യമായിരുന്നു. ചൂഷണസംവിധാനങ്ങൾക്കു സൗകര്യപ്രദമായിരുന്ന വിശ്വാസങ്ങൾക്കും സമ്പ്രദായങ്ങൾക്കും അത് ഒരു വലിയ വെല്ലുവിളിയായി. ക്രിസ്തു വിഭാവനം ചെയ്ത സ്വാതന്ത്ര്യം അധികാര സംവിധാനങ്ങൾക്ക് അസഹനീയമായ ഭാരമായിരുന്നു. ഈ സമീപനരീതിയും അതുണ്ടാക്കുന്ന സംഘർഷങ്ങളും ക്രിസ്തു ശിഷ്യത്വത്തെക്കുറിച്ചു നൽകുന്ന പ്രബോധനങ്ങളിലും നിർണ്ണായകഘടകമാണ്.

സുവിശേഷഭാഗ്യങ്ങളുടെ മനുഷ്യർക്കുവേണ്ടി, ഫലം പുറപ്പെടുവിക്കേണ്ട ഗോതമ്പ് മണിയായി അഴുകാൻ ഉറപ്പിക്കുന്നതിനാൽ ക്രിസ്തു അനേകരുടെ ശത്രുവായി. അവർക്കായി ദൈവരാജ്യത്തിൽ വിരുന്നൊരുക്കാൻ തയ്യാറാകുന്നോ എന്നതാണ് ശിഷ്യത്വത്തിലെ വലിയ വെല്ലുവിളി. സ്വയം ശൂന്യമാക്കിക്കൊണ്ട് ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുക എന്നതാണ് ക്രിസ്തുവിന്റെ വിളി. അനുദിനമായ കുരിശുകളുമെടുത്തു നടന്നു സമൃദ്ധമായ വിളവ് നൽകാനുള്ളതാണ് ആ വിളി. ഗുരുവിനെപ്പോലെ ജീവൻ സമൃദ്ധമായി ചൊരിയാൻ, സൗഖ്യവും ഐക്യവും സാഹോദര്യവും വളർത്താനാണ് ആ ശിഷ്യത്വം. ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവനും ക്രിസ്തുരൂപമുള്ളവനുമാണ് ക്രിസ്തുശിഷ്യൻ. ക്രിസ്തുശിഷ്യനാകുവാൻ ഒരുവൻ ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആവരുത്. ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആയതുകൊണ്ട് ഒരാൾ ഒരിക്കലും ക്രിസ്തുശിഷ്യനാവില്ല.

"എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ." anti-Islam, anti-ഹിന്ദു ഒക്കെ ആയിക്കൊണ്ട് നിങ്ങൾ നിങ്ങളെ വാഴ്ത്തിക്കൊള്ളൂ. പക്ഷെ നിങ്ങൾക്ക്  എന്നോടുകൂടെ പങ്കില്ല. മിശിഹായിൽ ആർക്കു പങ്കുചേരണം അല്ലേ ? സാരമില്ല. നീ ചെയ്യാനിരിക്കുന്നതു വേഗം പോയി ചെയ്യുക. 

ദൈവത്തിന്റെ നീതിയെക്കുറിച്ചും പരിപാലനയെക്കുറിച്ചും കൃത്യമായി അറിയാവുന്നവർ നീതിമാനെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ദയനീയമാണ്. ഒരു പക്ഷേ അവരുടെ നീതിമാർഗ്ഗത്തിൽ അയാൾ സഞ്ചരിക്കാത്തതു കൊണ്ടാകാം. ദൈവം അവനെ രക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിൽ അവർ അവനെ കൊന്നു കളയാനും മടിക്കില്ല. അപരനാക്കി ശത്രുവാക്കിയവൻ സ്വന്തമാക്കപ്പെടേണ്ട 'എളിയവരിൽ ഒരുവനോ' 'ശിശുവോ' ആകാൻ യോഗ്യനല്ല. അവനോടൊത്തു നിൽക്കുന്ന ദൈവം പോലും വികൃതനാക്കപ്പെടും, കൊല ചെയ്യപ്പെടും. നീതിബോധത്തിന്റെ വാർപ്പുരൂപങ്ങൾതന്നെ സ്വയം സംരക്ഷിക്കുവാനും വധിക്കുവാനും വേണ്ട ഗൂഢാലോചന നടത്താനുള്ള മാർഗരൂപമാകുന്നു.


സെപ്റ്റംബർ 15, 2021

Religious illiteracy

 Religious illiteracy എന്നത് ഒരു വിശ്വാസപ്രശ്നമായല്ല, ഒരു സാമൂഹികപ്രശ്നമായാണ് കരുതേണ്ടത്. സ്വയം നിലനിൽപിന് വേണ്ടിയോ ലാഭങ്ങൾക്കു വേണ്ടിയോ അധികാരവർഗ്ഗത്തെയോ മറ്റോ പ്രീതിപ്പെടുത്താനായി വിശ്വാസത്തിലും നിലപാടുകളിലും സന്ധി ചെയ്യുന്നതിനെ വിശ്വാസതകർച്ചയേക്കാൾ ശുഷ്കമായ രാഷ്ട്രീയ അടിയറവായി കാണണം. അതിൽനിന്നു വ്യത്യസ്തമായി, വിവിധ മതങ്ങൾ തമ്മിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംവാദത്തിന്റെ ലക്ഷ്യങ്ങൾ നിലനിൽപ്പോ ലാഭങ്ങളോ അല്ല. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നില്കുന്ന ബോധ്യങ്ങൾ ആഴപ്പെടും വിധം വിവിധകോണുകളിൽ നിന്ന് സ്വന്തം വിശ്വാസത്തെയും മതത്തെയും അറിയുക, മറ്റു മതങ്ങളുടെ ഉത്ഭവപ്രചോദനങ്ങളും മൂല്യങ്ങളും ദർശനങ്ങളും എപ്രകാരം നമ്മെ സ്വന്തം വിശ്വാസത്തിൽ ദൃഢപ്പെടുത്താനാകും എന്ന് ധ്യാനിക്കുക, പൊതുനന്മയും സൗഹാർദ്ദവും വളർത്താൻ പൊതുവായ പ്രയത്നങ്ങളിൽ ഒരുമിച്ചു പങ്കാളികളാവുക, മതാത്മകമായ അജ്ഞത ഇല്ലാതാക്കാൻ ശ്രമിക്കുക എന്നിവ പരിഗണിക്കാം. 

നിങ്ങളൊക്കെ വടക്കേന്ത്യയിൽ ജോലി ചെയ്യുന്നവരല്ലേ? ഒത്തിരി പൂജകളൊക്കെ നടക്കുന്നതു കൊണ്ട് തിന്മകളുടെ സ്വാധീനം ഏറെയുള്ളതുകൊണ്ടാണ് നിരവധി പ്രശ്നങ്ങളും രോഗങ്ങളും എന്ന് പറഞ്ഞിരുന്ന ധ്യാനകേന്ദ്ര കൗൺസിലർമാരുണ്ട്. ചര്മരോഗങ്ങളും, വയറിലെ മാറാത്ത അസ്വസ്ഥതയും, മുഖത്തെ വെള്ളപ്പാണ്ടും വന്നത് ഗണപതി ഉത്സവത്തിനു ശേഷം കൂട്ടുകാർ കൊണ്ടുവന്ന ലഡു കഴിച്ചതുകൊണ്ടാണെന്നും വെളിപാട് സ്വീകരിച്ച പലരെയും കേട്ടിട്ടുണ്ട്. മുൻപുണ്ടായിരുന്ന വാടകക്കാർ ദുർഗാപൂജ ചെയ്തതിന്റെ പുകക്കറ  ഭിത്തിയിൽ ഉള്ളതിനാൽ പ്രശ്നങ്ങൾ വരുന്നതു കൊണ്ട് ഭിത്തിയുടെ തേപ്പു മുഴുവൻ മാറ്റാൻ ആത്മീയ ഉപദേശം സ്വീകരിച്ച ദൗർഭാഗ്യരുണ്ട്. സഭയിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം കാരണം സഭക്കെതിരെ ആരൊക്കെയോ ശിവപൂജ നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് എന്ന് പറഞ്ഞ പ്രശസ്തനായ പ്രഘോഷകനുണ്ട്.  ഇപ്പോൾ ഏതായാലും ഒന്നാം പ്രമാണം ഹിന്ദു ദൈവങ്ങളെ മാറ്റി നിർത്തിയെന്നു തോന്നുന്നു. ദുർവ്യാഖ്യാനിച്ചു വിഗ്രഹമാക്കപ്പെട്ട ഒന്നായിരുന്നു ഒന്നാം പ്രമാണം. അജ്ഞത, കപടത, വരണ്ടുണങ്ങിയ സ്ഥാപനഘടന സൃഷ്ടിക്കുന്ന നിർജ്ജീവാവസ്ഥ, നഷ്ടപ്പെടുന്ന ദൈവാശ്രയബോധം മൂലം ഉണ്ടാകുന്ന പരിഭ്രാന്തി, വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണം. 

സെപ്റ്റംബർ 14, 2021

തിന്മയാഗ്രഹിക്കുന്ന ഞാൻ

എനിക്ക് ശത്രുക്കളായവരും ദൈവത്തിനു മക്കളല്ലെ? ഞാൻ 'ശത്രുസംഹാരത്തിനായി' പ്രാർത്ഥിച്ചാൽ ദൈവം അത് നിറവേറ്റുന്നതെങ്ങനെ? "ഇരു കൂട്ടരെയും രമ്യതപ്പെടുത്തുന്ന" അനുരഞ്ജനത്തിലൂടെ മിത്രതയിലേക്കു നയിച്ചുകൊണ്ടല്ലേ ദൈവം ശത്രുതകൾ ഇല്ലാതാക്കുന്നത്. 

ശത്രുവിന് തിന്മയാഗ്രഹിക്കുന്ന ഞാൻ ഉചിതമായല്ല പ്രവർത്തിക്കുന്നത്. നന്മയുടെ വളർച്ചയേ തിന്മയെ ഇല്ലാതാക്കൂ. ധാർമ്മികനെന്ന് സ്വയം കരുതുന്ന ഞാൻ തന്നെ തിന്മ നാശമാഗ്രഹിക്കുന്നെങ്കിൽ അത് ഫലമുണ്ടാക്കില്ല.

സെപ്റ്റംബർ 13, 2021

വിശ്വാസത്തിന്റെ ഫലദായകത്തം

എന്ത് വിശ്വസിക്കണമെന്നു ചക്രവർത്തി ഉത്തരവിടുന്നുവോ അതാണ് എന്റെ വിശ്വാസം എന്ന തരത്തിലുള്ള സാമ്രാജ്യത്വത്തിലെ കീഴ്വഴങ്ങൽ പ്രക്രിയ വിശ്വാസത്തിന്റെ ഫലദായകത്തം നിർവഹിക്കില്ല.  കല്പിക്കപ്പെടുന്നത് വിശ്വസിക്കുന്നതുകൊണ്ടു അത് ജീവിതത്തിലേക്ക് വരണമെന്നില്ല. ജീവിതത്തിന്റെ സമഗ്രതക്കു ആകമാനം നവരൂപം നൽകി നയിക്കുന്ന ജീവനും മാതൃകയും പരമമായ ലക്ഷ്യവുമായി ക്രിസ്തു മാറപ്പെടുന്നതാണ് ക്രിസ്തീയ വിശ്വാസം. വ്യക്തിക്കോ സമൂഹത്തിനോ സംഘടനാ സംവിധാനത്തിനോ അത് നഷ്ടപ്പെടുമ്പോൾ അതിനെ ക്രിസ്തീയമെന്നു കരുതാനാവില്ല. 

യേശു ചെയ്ത അത്ഭുതങ്ങൾക്കും സൗഖ്യങ്ങൾക്കും വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അവർ ദൈവത്തെ സ്തുതിച്ചു എന്നും നന്ദി പറഞ്ഞു എന്നുമൊക്കെ പറഞ്ഞിരിക്കുന്നത് ആ വിശ്വാസത്തിന്റെ ആദ്യ പടികളിലേക്കുള്ള സൂചനയാണ്. വിശ്വാസം ശിഷ്യത്വത്തിലേക്കും ശിഷ്യത്വം ക്രിസ്തുരൂപീകരണത്തിലേക്കും നയിക്കണം.

അത്ര ലളിതമല്ല എങ്കിലും ആ പ്രക്രിയ നമ്മിലും സമൂഹത്തിലും ആഗ്രഹിക്കുക എന്നത് നമ്മിലെ തുറവിയാണ്. ദൈവകൃപയാണ് നമ്മെ നയിക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. എന്നാൽ അത് ഒരു ഉത്തരവല്ല, രൂപാന്തരണമാണ്. നമ്മുടെ പ്രവൃത്തികളും സമീപനങ്ങളും കണ്ട് ആരൊക്കെ ദൈവത്തെ സ്തുതിക്കുന്നുണ്ട്? ആരൊക്ക ദൈവത്തിനു നന്ദി പറയുന്നുണ്ട്? എല്ലാവരെയും തന്നിൽ ഉൾക്കൊള്ളുന്ന ഭവനമാണ് ക്രിസ്തു, സകല ചിന്താധാരകളെയും വിശ്വാസങ്ങളെയും പ്രപഞ്ചസത്യങ്ങളെയും കോർത്തിണക്കുന്ന സത്യമാണ് വചനം. നിന്റെ ഹിതം പോലെ ഭവിക്കട്ടെ, അങ്ങയുടെ ഹിതം ഭൂമിയിലാവട്ടെ എന്നൊക്കെ ഹൃദയത്തോടെ പറയുമ്പോൾ വിവിധങ്ങളായ  ദൈവപ്രവൃത്തികളോടുള്ള നമ്മുടെ തുറവി കൂടിയുണ്ട്. ഒരു പക്ഷെ പലതും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലുമാകാം. എന്നാൽ അത് അംഗീകരിക്കാൻ കഴിയുമ്പോഴേ വിശ്വാസം നമ്മെത്തന്നെ തുറക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നുള്ളു.

മനുഷ്യന്റെ വക്രതയനുസരിച്ചു നിർവചിക്കപ്പെടുകയോ വിവേചിക്കപ്പെടുകയോ ചെയ്യേണ്ടതല്ല ദൈവഹിതം. കപടമായ ആത്മീയസങ്കല്പങ്ങൾ പലപ്പോഴും ദൈവഹിതത്തിനു തടസ്സമാകുന്നെന്നു മാത്രമല്ല, തീർത്തും ദൈവഹിതമല്ലാത്തതിനെ വിശ്വാസമായും പ്രാർത്ഥനയായും ആത്മീയതയായും മതമായും അവതരിപ്പിക്കുകയും ചെയ്യും. 

തെളിമയുള്ള ബോധത്തിലും, എളിമയോടെ കേൾക്കാനുള്ള തുറവിലും മാത്രമേ ദൈവഹിതം വെളിപ്പെടൂ. അറിവിന്റെ വരത്താൽ ദൈവഹിതമറിഞ്ഞു നടക്കുന്നവരുമുണ്ട്.  പൊതുവായ നന്മയും ഐക്യവും  ഉളവാക്കുന്നവയിലാണ് ദൈവഹിതം. വിശുദ്ധമായ ഹൃദയത്തിലേക്കും ജീവിതക്രമത്തിലേക്കും നയിക്കുന്ന സമീപനങ്ങളെ ആന്തരികസമാധാനത്തിൽ നട്ടു വളർത്തുക എന്നതാണ് ദൈവഹിതം. സമാധാനത്തിലേക്കും നയിക്കാത്തത് എന്തായാലും അവയിൽ ദൈവഹിതമില്ല. ശാന്തതയും അനുരഞ്ജനത്തിനും മീതേ ജീവന്റെ അനുഭവമാണ് സമാധാനം. സമഗ്രതയിലേ അത് സംജാതമാകൂ. 

....................................................... 

അവൻ മാറ്റി നിർത്തി പറഞ്ഞു: "ദൈവരാജ്യത്തിൽ നിന്നിറങ്ങി വന്ന തനിക്കു ഇവിടെ ചവിട്ടിനിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചൊന്നും അത്ര പിടിയില്ല. നീ പറയുന്ന സ്നേഹമൊന്നും ഇവിടെ ശരിയാവില്ല. പിന്നെ അവിടെ അന്നത്തെ ആ ഠ വട്ടത്തെ ലോകവുമല്ല, കാലവും മാറി. നീ കുരിശും പിടിച്ചുകൊണ്ടു നടന്നു കൊള്ളൂ. ഞങ്ങൾക്ക് ഞങ്ങളുടെ വഴി നോക്കണം. അതിനു ഞങ്ങൾ വേണമെങ്കിൽ തെളിവുകളും നിരത്തും. ആവശ്യമുള്ളപ്പോൾ നിന്റെ പേര് വേണ്ടപോലെ ഞങ്ങൾ ഉപയോഗിച്ചുകൊള്ളാം" 

സെപ്റ്റംബർ 10, 2021

ജെറെമിയ പിന്നീട് നിശബ്ദനായി

പറഞ്ഞതും ചുരുളുകളിൽ എഴുതിയതുമൊക്കെ വ്യർത്ഥമായിരുന്നെന്നു അയാൾക്ക് തോന്നി. വ്യാജം പ്രവചിച്ച പ്രവാചകരും നുണകളുടെ വിഷം പകർന്ന പുരോഹിതരും ജനം വഹിച്ചു തുടങ്ങിയ ഇരുമ്പുനുകത്തിന്റെ ഭാരമേറ്റില്ല. വിടവുണ്ടാക്കുന്നവൻ എന്ന പേരിൽ നിന്ന് മാറ്റി പാഷൂർ എന്ന പുരോഹിതന് 'സർവത്രഭീതി' എന്ന പുതിയ പേര് ദൈവം നൽകുന്നെന്ന് അയാൾ പറഞ്ഞു; മരത്തിന്റെ നുകം തകർത്ത് കൊട്ടാരത്തിന് സർവ്വൈശ്വര്യം പ്രവചിച്ചവന് ദൈവം നൽകിയ പേര്.

ദേവാലയം കത്തിയെരിയുന്നതും സംരക്ഷണഭിത്തികൾ തകർന്നു വീഴുന്നതും അയാൾ നിസ്സഹായനായി ദൂരെനിന്നു കണ്ടു. ഈജിപ്തിലെവിടെയോ വച്ച് അയാൾ കല്ലെറിയപ്പെട്ടു എന്ന് പറയപ്പെടുന്നു.
ജെറെമിയ പിന്നീട് നിശബ്ദനായി.

മരണവേദന

 ആധരം കൊണ്ട് യുദ്ധകാഹളം മുഴക്കുമ്പോഴും, ആത്മാവ് മരണവേദനയാൽ ദുഖിച്ചു വിലപിക്കുന്നു. നിരന്തരം ഞെരുക്കപ്പെടുന്ന ആത്മാവ് ശൂന്യമായ ഒരു അന്ത്യം ഭയക്കുന്നു. ധന്യതയോടെയുള്ള കടന്നുപോകലാണ് ഏതൊരു സൃഷ്ടിയുടെയും സർഗ്ഗസൗന്ദര്യം. അങ്ങനെയുള്ള മരണം അന്ത്യമല്ല, കൈമാറ്റമാണ്. അല്ലാത്തത് അതിൽത്തന്നെ ശുഷ്കമായി നശിച്ചുപോകുന്നു. 

ആരാധനയും ബലിയും

പിതാവ് എപ്പോഴും പ്രവർത്തനനിരതനാണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുന്നു. നമ്മിലൂടെയും പിതാവ് പ്രവർത്തനനിരതനാണ്, എല്ലാവരിലും വ്യത്യസ്തമായ വരങ്ങളിലൂടെ ക്രിസ്തു ശരീരത്തിന്റെ രക്ഷാകരധർമ്മം അവിടുന്ന് തുടരുകയും ചെയ്യുന്നു.

സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവം ചക്രവർത്തി പാരമ്പര്യത്തിലെയോ ഗോത്രാധിപ സങ്കല്പത്തിലെയോ രൂപമാണ്. ക്രിസ്തുവിൽ നമ്മൾ കാണുന്ന ദൈവമുഖം നമ്മുടെ കൂടെ വസിക്കുന്ന, സ്വന്തമെന്ന ബന്ധമുള്ള പിതാവാണ്. പരിഹാരങ്ങളർപ്പിക്കേണ്ട, വിദൂരതയിലെ വിധിയാളനല്ല ദൈവം. ചക്രവർത്തിസങ്കല്പം ഇന്നും ഭരിക്കുന്ന നമ്മുടെ മനസുകളെ, ദൈവമക്കൾക്ക് പിതാവിനോടുള്ള സ്നേഹം പരിശീലിപ്പിച്ചെങ്കിലേ ക്രിസ്തു പഠിപ്പിച്ച ആത്മാവിലേയും സത്യത്തിലേയും ആരാധനയും പരിശീലിക്കാനാകൂ.

നമ്മുടെ ആരാധനയും ബലിയും ക്രിസ്തുവിലൂടെയാണ്, ക്രിസ്തുവിലാണ്, ക്രിസ്തുവിനോട് പങ്കുചേർന്നുകൊണ്ടാണ്. അത്തരത്തിൽ ഒരുമിച്ചായിരിക്കുന്ന ഒരു സമൂഹമാണ് ക്രിസ്തു മനസോടെ ആരാധിക്കുകയും, ആ ബലി തുടരുകയും ചെയ്യുന്നത്. അങ്ങനെതന്നെയാണ് ആ ശരീരനിർമ്മിതി സംഭവിക്കുകയും ക്രിസ്തുവിന്റെ വെളിച്ചം കാണപ്പെടുകയും ചെയ്യേണ്ടത്. നമ്മിലായിരിക്കുന്ന, നമ്മോടൊത്തായിരിക്കുന്ന ക്രിസ്തുവിനെ നമ്മുടെ സഭാസമൂഹത്തിൽ അനുഭവിച്ചു കൊണ്ട് ബലിയർപ്പണം നടത്തുകയെന്നതാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്. ശ്രേണികൾ മാറ്റി നിർത്തിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായ സഭാസമൂഹം ഒരുമിച്ചു ചേർന്ന് ബലിയർപ്പിക്കുകയും, ഓരോരുത്തരുടെയും ശുശ്രൂഷാപരവും വ്യക്തിപരവുമായ വരദാനങ്ങളെ ഉപയോഗിച്ചുകൊണ്ട് അനുദിനജീവിതത്തിൽ ആഘോഷമാക്കുകയും ഫലപൂർണ്ണമാക്കുകയും ചെയ്യുകയെന്നതാണ് നമ്മൾ ആഗ്രഹിക്കുന്നത്. 

സെപ്റ്റംബർ 09, 2021

പകരക്കാരൻ ക്രിസ്തു

പകരക്കാരൻ ക്രിസ്തുവിനെ വച്ചുകൊണ്ട് എന്തൊക്കെ നിലനിർത്താൻ ശ്രമിക്കുന്നുവോ അവയൊന്നും നിലനിൽക്കില്ല. വരുംതലമുറയ്ക്ക് വച്ചുകൊടുക്കുന്ന കയ്‌പേറിയ ഭാരമാകും ആ ക്രിസ്തു. ചരിത്രത്തിൽ എപ്പോഴൊക്കെ അത്തരം ക്രിസ്തുവിനെ വാർത്തെടുത്ത് ആധിപത്യശ്രമം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ തകർച്ചയും ജീർണ്ണതയുമായിരുന്നു ഫലം. 

അതിമാനുഷശക്തികളിലല്ല ക്രിസ്തു ദൈവികത വെളിവാക്കിയത്. മാനുഷിക സമ്പർക്കങ്ങളുടെ അനുദിനയാഥാർത്ഥ്യങ്ങളിലാണ് ക്രിസ്തു ദൈവസാന്നിധ്യം പകർന്നത്. വെല്ലുവിളികളുണ്ടാകുമ്പോൾ പോലും, അത്തരം ലാവണ്യങ്ങളെ ചേർത്തുപിടിക്കാൻ കഴിയുക എന്നതാണ് സ്ഥിരതയുടെയും സഹനശീലതയുടെയും അർത്ഥം. ആ നിലനിൽപിന് വേണ്ടിയുള്ള ഒരുക്കവും ഉറപ്പുമാണ് വി. പൗലോസ് പടയാളിയുടെ (ഭടന്റെ) രൂപകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ആരുടേയും കീഴടങ്ങൽ ആഗ്രഹിക്കുന്ന/ സകലരെയും മുട്ട് മടക്കിക്കുന്ന പട്ടാളരീതി അവിടെ അർത്ഥമാക്കുന്നില്ല. യേശു പറഞ്ഞ 'സർപ്പത്തിന്റെ വിവേകത്തെ' വിഷം നിറക്കാനുള്ള ആഹ്വാനമായി എഴുതിച്ചേർക്കുന്നവർ ക്രിസ്തുവിന് നൽകുന്നത് ഒരു വിഷജീവിയുടെ മുഖമാണ്. അത് നമ്മെത്തന്നെ വിഷലിപ്തമാക്കും. 

സ്നേഹമെന്നാൽ നന്മ കാണുകയും നന്മ തേടുകയുമാണ്. കരുണ, സൗഖ്യം, സഹാനുഭൂതി, സഹവർത്തിത്വം, ക്ഷമ തുടങ്ങിയവ സ്നേഹത്തിന്റെ പല ഭാവങ്ങളായി തെളിയുന്നവയാണ്‌. ഇവയൊക്കെയും ആവശ്യപ്പെടുന്ന നഷ്ടങ്ങൾ ജീവനെ നേടുന്നവയാണ്. ഇവയില്ലാതെ നേടുന്നെന്ന് കരുതപ്പെടുന്നവ ക്ഷയിക്കുന്നവയാണ്. 

പുതിയ മേശയും ബഹളവും

കായേൻ ഒരു ഭയങ്കര ഭക്തനായിരുന്നു. മുറ പോലെ നിഷ്ഠയോടെ ബലിയർപ്പിച്ചു പോന്ന ഒന്നാം തരം ഭക്തൻ. ആബേലിന്റെ കഴുത്തു ഞെരുക്കി കുനിച്ചു നിർത്തി അയാൾ സൗമ്യമായി പറഞ്ഞു: നമ്മൾ സഹോദരരാണ്, ഐക്യത്തിലും സ്നേഹത്തിലും കഴിയേണ്ടവർ. നീയും കറ്റഎടുത്താൽ പോരായിരുന്നോ? നീയെന്തിനാണ് ആടിനെ എടുത്തത്? ഒരേ പോലെ ബലിയർപ്പിക്കാരുന്നല്ലോ, നിനക്കെന്തോ മാനസിക പ്രശ്‌നമാണ്‌. 

കുഞ്ഞുമക്കളെല്ലാംകൂടെ ഒരു പുതിയ കളി കളിക്കുകയാണ്. തീക്കൊള്ളി കൊണ്ട് കുത്തുക കൽചീളുകൊണ്ടു എറിയുക തുടങ്ങിയവയാണ് കളിയിലുള്ളത്. ആഹാ! പുതിയ ഓരോ കളികൾ! താരങ്ങളും, വെളിച്ചപ്പാടും, കുതിരപ്പോരാളികളും ഒക്കെ കണ്ടുകൊണ്ടുനിന്നു. കണ്ടു രസിക്കുന്ന കാരണവരെ പിണക്കരുതല്ലോ! പിന്നെ തല മൂത്ത കാരണവരെല്ലാം കൂടെ അങ്ങ് തീരുമാനിച്ചു, പിള്ളേരെല്ലാം ഒരു വശത്തു നിന്ന് വായുവിൽ കുത്തുക, വായുവിലേക്ക് എറിയുക. താരങ്ങളും, വെളിച്ചപ്പാടും, കുതിരപ്പോരാളിയും ഏറ്റു പറഞ്ഞു. അതേ അതാണ് വേണ്ടത്. 

വേലക്കാർ ചിലർ അടക്കം പറഞ്ഞു " ഞങ്ങൾക്കീ മനഃശാസ്ത്രം ഒന്നും അറിയത്തില്ലാത്തതു കൊണ്ട് മനസുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയില്ലല്ലോ." പണ്ട് പോളിടെക്നിക്കിലൊന്നും പഠിക്കാത്തതുകൊണ്ടു  യന്ത്രങ്ങളുടെ പ്രവർത്തനമറിയാതെ പോയ കോൺട്രാക്ടറുടെ കഥ പോലെയാണത് (തലയണ മന്ത്രം - ശ്രീനിവാസൻ, മാമുക്കോയ). 

കൊട്ടാരത്തിൽ അനുമതിയില്ലാതിരുന്ന ചെറുപ്പക്കാരൻ ആശാരി പണികഴിഞ്ഞു പോവുകയായിരുന്നു. അവർ ദൈവത്തെയും പരാജയപ്പെടുത്തിക്കളഞ്ഞല്ലോ അയാൾ പറഞ്ഞു. ഏതായാലും പെസഹായ്ക്കു ഒരു പുതിയ മേശ വേണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

സെപ്റ്റംബർ 06, 2021

മാതാവ് പ്രശോഭിതയായത്

പരിശുദ്ധ മാതാവ് പ്രശോഭിതയായത് എങ്ങനെയാണ്? 

ക്രിസ്തുവെന്ന സത്യവെളിച്ചത്തിന്റെ പൂർണ ശോഭ തെളിക്കുവാൻമാത്രം ആവശ്യമായതെന്തൊക്കെയാണോ അത് മുഴുവൻ മറിയത്തിലുണ്ടായിരുന്നു എന്നത് കൊണ്ടുതന്നെ. 

സാധാരണ മനുഷ്യരിലൊരുവൾ ആണെങ്കിലും, അവളിലുള്ള കൃപാപൂർണ്ണതയാണ് മറ്റെല്ലാ വിശേഷണങ്ങൾക്കും കാരണമായത്. ക്രിസ്തുവിന്റെ അമ്മ എന്നതിൽ നിന്നാണ് മറ്റെന്തു നിർവചനവും ഉത്ഭവിക്കുന്നത്. ക്രിസ്തുവെന്ന വെളിച്ചം ജീവിച്ചതുകൊണ്ടാണ് ഇരുളിൽ കഴിയുന്നവർക്ക് പുതിയ ദിവസങ്ങളിലേക്കുള്ള ഉദയസൂര്യന്റെ കാണും മുമ്പേ പ്രതീക്ഷ നൽകുന്ന പ്രഭാതനക്ഷത്രമായും, ദിശ കിട്ടാതെ ചുറ്റിത്തിരിയുന്നവർക്ക് വഴികാട്ടിയായി സമുദ്രതാരമായും മാതാവിനെ കാണാൻ കഴിയുന്നത്. 

സൂര്യനെ ഉടയടയാക്കിയ, നക്ഷത്രങ്ങളെ കിരീടമാക്കിയ, ചന്ദ്രനെ പാദപീഠമാക്കിയ ദൈവജനനിയിലെ കളങ്കമില്ലാത്ത തിളക്കം അവളുടെ ഹൃദയത്തിന്റെ സുതാര്യതയിലൂടെയാണ് പ്രശോഭിക്കുന്നത്. ആ വെളിച്ചത്തിന്റെ പൂർണതയിലാണ് മാതാവ് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും റാണിയായിരിക്കുന്നത്. അതിന് ഒരു വിശ്വരൂപം അണിയേണ്ട ആവശ്യമില്ല. ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായുള്ള ആത്മാർത്ഥമായ ഉത്സാഹവും സമർപ്പണവും മതി. ദൈവം മനുഷ്യനായി നൽകുന്ന നല്ല വാക്കുകളുടെ ജീവിതരൂപം പരിശുദ്ധ അമ്മയിൽ കാണാം. അത്തരമൊരു ജീവിതം തുടങ്ങി വയ്ക്കുകയെങ്കിലും ചെയ്യുന്നത് നമുക്ക് ധന്യതയാണ്. "നിന്നിലെ വെളിച്ചം മനുഷ്യർക്ക് മുമ്പിൽ പ്രകാശിക്കട്ടെ." 

മറിയത്തിന്റെ അഭിവാദനം

കേൾവിയിലും സംഭാഷണത്തിലും പരിശുദ്ധ മാതാവ് കുലീനതയും സുതാര്യതയും നിലനിർത്തിയിരുന്നു എന്നത് അനുകരണീയമാണ്. ജീവൻ പകരാൻ കഴിയുന്ന സത്യത്തിന്റെ സ്വാതന്ത്ര്യം ഉള്ളിലുള്ളപ്പോഴെ നന്നായി കേൾക്കുവാനും നന്നായി സംസാരിക്കാനുമാകൂ. കേൾവിയിലുള്ള തുറവിയും ഉപയോഗിക്കുന്ന വാക്കുകളിലെ സത്യവും സംഭാഷണത്തെ സുതാര്യമാക്കുന്നു. മംഗളവാർത്തയും, ബാലനായ യേശുവിനെ തിരികെ കണ്ടെത്തുമ്പോഴും, ജനമധ്യത്തിൽ യേശുവിനെ തിരഞ്ഞെത്തുമ്പോഴും, കാനായിലെ കല്യാണ സമയവും മറിയം എങ്ങനെ കേട്ടു എങ്ങനെ സംസാരിച്ചു എന്നതിനെക്കുറിച്ച് ധ്യാനാത്മകമായ സംഭവങ്ങളാണ്.

വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് കൊണ്ട് ആദരവോടെ കേൾക്കുവാനും സുതാര്യതയോടെ സംസാരിക്കാനുമാവില്ല. ക്രിസ്തുതന്നെ വേർതിരിക്കുന്ന മതിലുകളെല്ലാം തകർത്തവനാണ്. സകലതും ആരിലൂടെയും ആർക്കു വേണ്ടിയും സൃഷ്ടിക്കപ്പെട്ടുവോ അവനെങ്ങനെ മതിലുകൾ കെട്ടി എന്തിനെയെങ്കിലും അകറ്റാനാകും? സകലതും അവനിൽ സമന്വയിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാം അവനിൽ ഉൾക്കൊണ്ടിരിക്കുന്നു, സംസ്കാരങ്ങളും, വിശ്വാസങ്ങളും, ദർശനങ്ങളും എല്ലാം. ഏതെങ്കിലും ജനിമൃതികൾക്കോ നാമരൂപങ്ങൾക്കോ അവനെ മുഴുവനായി വിവരിക്കാനാവില്ല. അവനെ അറിയാൻ ആത്മാർത്ഥമായ കേൾവിയും ഹൃദയം തുറന്ന ധ്യാനവും ആവശ്യമാണ്.

ആ വചനത്തെ ജീവിതത്തിലോ ഉദരത്തിന്റെ വഹിക്കുക എളുപ്പമല്ല. അതിരുകളുടെ അകൽച്ചകൾ വച്ച് സത്വബോധം നിർമ്മിച്ചെടുക്കുന്നവരാണ് നമ്മൾ. അതിരുകൾ മായുംതോറും വചനമെന്ന ക്രിസ്തുബോധം കൂടുതൽ തെളിഞ്ഞു വന്നേക്കും. പരിശുദ്ധ അമ്മ പറഞ്ഞതും കേട്ടതും മനുഷ്യപുത്രന്റെ ജീവിതസത്യത്തിലും തെളിഞ്ഞു കാണാം. മനുഷ്യന്റെ സ്വത്വാവബോധത്തിനുവേണ്ടി നിലപാടെടുക്കുന്നതിനാൽ അവമതിക്കിരയാകുന്ന ഗർഭിണിയായ ഒരു സ്ത്രീ ഈയിടെ പറഞ്ഞതാണ്: "കുഞ്ഞും യാഥാർത്ഥ്യത്തിലൂടെ കടന്നു പോകണം." ഭക്തിയുടെ മായികയിൽനിന്നു മാറ്റിനിർത്തി പരിശുദ്ധ അമ്മയിൽ നിന്ന് അനേകം കാര്യങ്ങൾ പഠിക്കേണ്ടതാണ്.

ആരോട് അല്ലെങ്കിൽ എന്തിനോടൊക്കെയാണ് കേൾക്കുന്നതിൽനിന്നു നമ്മൾ വിമുഖത കാണിക്കാറുള്ളത്? വ്യക്തികളോടോ സംസ്കാരങ്ങളോടോ, വിശ്വാസങ്ങളോടോ ആകാം അത്. കേൾക്കാനുള്ള തുറവിയില്ലാത്തിടത്ത് ഉയരുന്നത് സ്വയം അടക്കുന്ന വന്മതിലുകളാണ്. അത്തരം ഒളിത്താവളങ്ങളിൽ വചനത്തിനായുള്ള ഉദരം രൂപപ്പെടില്ല. സ്വന്തമായതെല്ലാം, അതിൽ നിലനിന്നുകൊണ്ടുതന്നെ മറ്റുള്ളവയിലുള്ള നന്മകളുടെ വെളിച്ചം കൂടി കണ്ടുകൊണ്ട് പ്രശോഭിതമാകുവാനാണ്.

സെപ്റ്റംബർ 04, 2021

പരിശുദ്ധ അമ്മ പാലിച്ച ഭക്തി

 "ഇതാ കർത്താവിന്റെ ദാസി" എന്നത് "അങ്ങയുടെ തിരുവിഷ്ടം പൂർത്തിയാക്കുവാൻ ഞാൻ ഇതാ വരുന്നു" എന്നതിനോട് ചേർത്ത് ധ്യാനിക്കാം. ഒരു അടിമയുടെയോ തോഴിയുടെയോ വിധേയത്വമല്ല മാതാവിലുള്ളത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനായി ഇഷ്ടപാത്രമായതിലുള്ള കൃതജ്ഞത, അതിൽ നിന്നുള്ള എളിമ അതാണ് ആ വാക്കുകളിൽ.


"ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു" എന്നതിലെ പരിശുദ്ധാത്മ നിറവ് നമ്മിലോരോരുത്തരിലേക്കും ദൈവസ്നേഹം ചൊരിയുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതുമാണ്. 'കൃപ നിറഞ്ഞവൾ,' ആത്മാവിന്റെ നിറവ്, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ... തുടങ്ങിയവ ദൈവത്തിന്റെ പ്രിയ മകളായിത്തന്നെയാണ് ദൈവേഷ്ടം നിവർത്തിയാക്കാനായി പരിശുദ്ധ അമ്മ ജീവിതത്തെ തുറന്നു വച്ചത് എന്ന് ധ്യാനിക്കുവാനും നമ്മെ ക്ഷണിക്കുന്നു.

പരിശുദ്ധ അമ്മ പാലിച്ച ഭക്തി മനസ്സിലാക്കാൻ നാല് സംഭവങ്ങളിലേക്ക് നോക്കാം, പരിമിതികൾക്കിടയിൽ ദൈവപുത്രന്റെ ജനനം, ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ തേടി നടന്നു കണ്ടെത്തുന്നത്, കാനായിലെ കല്യാണവിരുന്ന്, കുരിശുമരണ സമയത്ത് അടുത്ത് നില്കുന്നത്. പൂർണ്ണാത്മാവോടും പൂർണ്ണ ഹൃദയത്തോടും സർവ ശക്തിയോടും കൂടെ സ്നേഹിക്കുക, നിന്നെപ്പോലെ അയൽക്കാരെയും സ്നേഹിക്കുകയെന്നവയാണ് യഥാർത്ഥ ഭക്തിയിൽ സുഗന്ധമാകുന്നത്. മാതാവ് പാലിച്ച ഭക്തിയിലെയും വിധേയത്വത്തിലേയും സമർപ്പണവും സ്വാതന്ത്ര്യവും ആനന്ദവും നമ്മുടെ ഭക്തിയിലും വിധേയത്വത്തിലും ഉണ്ടാവട്ടെ.

ദൈവാനുഗ്രഹത്തിന് എളുപ്പവഴികളൊന്നും തന്നെയില്ല.

സെപ്റ്റംബർ 03, 2021

ഞാൻ എന്റെ ദൈവത്തിൽ ആനന്ദിക്കുന്നു

കർത്താവ് നിന്നോട് കൂടെ എന്ന സന്ദേശത്തിൽ നിന്നല്ല പരിശുദ്ധ അമ്മ ആദ്യമായി ദൈവസാന്നിധ്യത്തെക്കുറിച്ച അറിഞ്ഞത്. മാതാവിന്റെ ജീവിതത്തിനുണ്ടായിരുന്ന ധന്യത തന്നെ ആ ദൈവസാന്നിധ്യമായിരുന്നു. "ഞാൻ എന്റെ കർത്താവായ ദൈവത്തിൽ ആനന്ദിക്കുന്നു" എന്നത് താൻ ദൈവമാതാവാകാൻ ദൈവം തിരുവുള്ളമായി എന്നതിനേക്കാൾ, അബ്രാഹത്തോടും സന്തതികളോടും ചെയ്ത വാഗ്ദാനത്തിലെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ദൈവം മനുഷ്യർക്ക് നേരെ മുഖം തിരിച്ചിരിക്കുന്നു എന്നതിലാണ് മറിയത്തിന്റെ ആനന്ദം. എന്നും നമ്മോടു കൂടെയായിരിക്കുന്ന ദൈവസാന്നിധ്യം. ആ മുഖം നമ്മൾ ക്രിസ്തുവിൽ കാണുകയും ചെയ്യുന്നു.

മാലാഖമാരുടെ സംഗീതമല്ല മാതാവിനെ ആനന്ദഭരിതയാക്കിയത്, ജീവിതത്തിൽ പാലിക്കാൻ കഴിഞ്ഞ കൃതജ്ഞതാഭാവത്തിന്റെയും സമർപ്പണത്തിന്റെയും വഴികൾ മറിയത്തിൽ ആനന്ദം നിറച്ചു. വചനം മാംസരൂപമായി, മനുഷ്യരൂപമായി, ബലിവസ്തുവായി; അപ്പോഴും അതേ വഴിയിൽ ദൈവത്തെ അറിഞ്ഞു. അവൾ സകല തലമുറകൾക്കും അനുഗ്രഹമാണ്.  

എല്ലാവരോടും കൈകോർത്തു കൃതജ്ഞതാഭാവത്തിന്റെയും സമർപ്പണത്തിന്റെയും വഴിയേ ദൈവത്തിന്റെ കൂടെ നടക്കാം, ആനന്ദത്തിൽ ജീവിക്കാം. സകല ജനപഥങ്ങളെയും സ്നേഹത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന ആ ഹൃദയത്തിന്റെ ആനന്ദം ജനപഥങ്ങളിലെ ദൈവസാന്നിധ്യമറിഞ്ഞുകൊണ്ട് അമ്മയോടൊപ്പം നമുക്കും ഉണ്ടാവട്ടെ. 

സെപ്റ്റംബർ 02, 2021

ദൈവസ്വഭാവം - ജീവിതചര്യ

സുഖകരമായതു കേൾക്കാനാണ് നമുക്ക് ആഗ്രഹം. എന്ത് സുഖകരമാകുന്നെന്നത് ഹൃദയത്തെ എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാവും. കേട്ട് കടന്നു പോകാവുന്ന നിരവധി ശബ്ദങ്ങൾ ചുറ്റിലുമുണ്ട്. ഏതു നമ്മുടെ ഹൃദയം കവരുന്നു എന്നത് വിവേചിച്ചറിയണം.

കൃപ നിറഞ്ഞവളേ  എന്ന അഭിവാദനം പരിശുദ്ധ അമ്മക്ക് സ്വീകാര്യമായത് എങ്ങനെയാണ്? ദൈവവചനം കേട്ട് കടന്നു പോയവരിൽ ഒരാളായിരുന്നില്ല മറിയം, ദൈവസ്വഭാവങ്ങളെ സ്വജീവിതത്തിലെ ചര്യയാക്കിയിരുന്നു നസ്രത്തിലെ മറിയം. അതുകൊണ്ടുതന്നെ കർമ്മനിരതയായിരുന്നു പരിശുദ്ധ മാതാവ്, സ്നേഹപൂർണ്ണയും. ഈജിപ്തിൽ അഭയാർത്ഥിയായപ്പോൾ അവിടുത്തെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന ഈശോയെ അമ്മ തടഞ്ഞിട്ടുണ്ടാവില്ല.

സെപ്റ്റംബർ 01, 2021

ഓരോ നോമ്പും

പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽനിന്നും അകലാനുള്ള ഒരു പരിശീലനം കൂടിയാണ് ഓരോ നോമ്പും. ജപമാലയുടെയും ആരാധനയുടെയും മറവിൽ, നോമ്പുകാലങ്ങളിൽ ഹൃദയങ്ങളിൽ കയ്പ്പും ഇരുളും നിറക്കാൻ ശ്രമിക്കുകയാണ് ഏതാനം ഭക്ത ചാനലുകളും അവയിലെ പ്രഭാഷണങ്ങളും. മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അവ തന്നെ പാപസാഹചര്യമാക്കിത്തീർക്കുകയാണ്. 

ആത്മാർത്ഥമായ ഭക്തിയോടെ മാതാവിന്റെ മുമ്പിൽ ജപമാലയർപ്പിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയില്ലേ? ജീവിതത്തിന്റെ അവസ്ഥകൾ അതിന്റെ ലാളിത്യത്തിലും സങ്കീര്ണതകളിലും ആ ഹൃദയത്തിൽ അർപ്പിക്കാൻ നമുക്കാവട്ടെ. ഓരോ ദിവസത്തിന്റെയും ധന്യതയിൽ "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന് സ്തുതിക്കുവാൻ നമുക്കാവട്ടെ. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരിക ചലനം അസ്വസ്ഥത ജനിപ്പിക്കുന്നതല്ല, അത് കാലത്തിനും ജീവിതത്തിനും ദൈവപുത്രന്റെ സാമീപ്യം പകരാൻ നമ്മെ പ്രാപ്തരാക്കുന്നതാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എന്ന് ധ്യാനിക്കുന്ന ഓരോ പുണ്യവും ക്രിസ്തു മുഖത്തു ദൃശ്യമായിരുന്നല്ലോ. മാതാവിലും സംഭവിച്ച ഈ നേർകാഴ്ച നമ്മിലും വന്നു ഭവിക്കട്ടെ. ക്രിസ്തു സമാനതയിലേക്കുള്ള രൂപാന്തരമാണ് വിശുദ്ധി.