Gentle Dew Drop

സെപ്റ്റംബർ 13, 2021

വിശ്വാസത്തിന്റെ ഫലദായകത്തം

എന്ത് വിശ്വസിക്കണമെന്നു ചക്രവർത്തി ഉത്തരവിടുന്നുവോ അതാണ് എന്റെ വിശ്വാസം എന്ന തരത്തിലുള്ള സാമ്രാജ്യത്വത്തിലെ കീഴ്വഴങ്ങൽ പ്രക്രിയ വിശ്വാസത്തിന്റെ ഫലദായകത്തം നിർവഹിക്കില്ല.  കല്പിക്കപ്പെടുന്നത് വിശ്വസിക്കുന്നതുകൊണ്ടു അത് ജീവിതത്തിലേക്ക് വരണമെന്നില്ല. ജീവിതത്തിന്റെ സമഗ്രതക്കു ആകമാനം നവരൂപം നൽകി നയിക്കുന്ന ജീവനും മാതൃകയും പരമമായ ലക്ഷ്യവുമായി ക്രിസ്തു മാറപ്പെടുന്നതാണ് ക്രിസ്തീയ വിശ്വാസം. വ്യക്തിക്കോ സമൂഹത്തിനോ സംഘടനാ സംവിധാനത്തിനോ അത് നഷ്ടപ്പെടുമ്പോൾ അതിനെ ക്രിസ്തീയമെന്നു കരുതാനാവില്ല. 

യേശു ചെയ്ത അത്ഭുതങ്ങൾക്കും സൗഖ്യങ്ങൾക്കും വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അവർ ദൈവത്തെ സ്തുതിച്ചു എന്നും നന്ദി പറഞ്ഞു എന്നുമൊക്കെ പറഞ്ഞിരിക്കുന്നത് ആ വിശ്വാസത്തിന്റെ ആദ്യ പടികളിലേക്കുള്ള സൂചനയാണ്. വിശ്വാസം ശിഷ്യത്വത്തിലേക്കും ശിഷ്യത്വം ക്രിസ്തുരൂപീകരണത്തിലേക്കും നയിക്കണം.

അത്ര ലളിതമല്ല എങ്കിലും ആ പ്രക്രിയ നമ്മിലും സമൂഹത്തിലും ആഗ്രഹിക്കുക എന്നത് നമ്മിലെ തുറവിയാണ്. ദൈവകൃപയാണ് നമ്മെ നയിക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. എന്നാൽ അത് ഒരു ഉത്തരവല്ല, രൂപാന്തരണമാണ്. നമ്മുടെ പ്രവൃത്തികളും സമീപനങ്ങളും കണ്ട് ആരൊക്കെ ദൈവത്തെ സ്തുതിക്കുന്നുണ്ട്? ആരൊക്ക ദൈവത്തിനു നന്ദി പറയുന്നുണ്ട്? എല്ലാവരെയും തന്നിൽ ഉൾക്കൊള്ളുന്ന ഭവനമാണ് ക്രിസ്തു, സകല ചിന്താധാരകളെയും വിശ്വാസങ്ങളെയും പ്രപഞ്ചസത്യങ്ങളെയും കോർത്തിണക്കുന്ന സത്യമാണ് വചനം. നിന്റെ ഹിതം പോലെ ഭവിക്കട്ടെ, അങ്ങയുടെ ഹിതം ഭൂമിയിലാവട്ടെ എന്നൊക്കെ ഹൃദയത്തോടെ പറയുമ്പോൾ വിവിധങ്ങളായ  ദൈവപ്രവൃത്തികളോടുള്ള നമ്മുടെ തുറവി കൂടിയുണ്ട്. ഒരു പക്ഷെ പലതും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലുമാകാം. എന്നാൽ അത് അംഗീകരിക്കാൻ കഴിയുമ്പോഴേ വിശ്വാസം നമ്മെത്തന്നെ തുറക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നുള്ളു.

മനുഷ്യന്റെ വക്രതയനുസരിച്ചു നിർവചിക്കപ്പെടുകയോ വിവേചിക്കപ്പെടുകയോ ചെയ്യേണ്ടതല്ല ദൈവഹിതം. കപടമായ ആത്മീയസങ്കല്പങ്ങൾ പലപ്പോഴും ദൈവഹിതത്തിനു തടസ്സമാകുന്നെന്നു മാത്രമല്ല, തീർത്തും ദൈവഹിതമല്ലാത്തതിനെ വിശ്വാസമായും പ്രാർത്ഥനയായും ആത്മീയതയായും മതമായും അവതരിപ്പിക്കുകയും ചെയ്യും. 

തെളിമയുള്ള ബോധത്തിലും, എളിമയോടെ കേൾക്കാനുള്ള തുറവിലും മാത്രമേ ദൈവഹിതം വെളിപ്പെടൂ. അറിവിന്റെ വരത്താൽ ദൈവഹിതമറിഞ്ഞു നടക്കുന്നവരുമുണ്ട്.  പൊതുവായ നന്മയും ഐക്യവും  ഉളവാക്കുന്നവയിലാണ് ദൈവഹിതം. വിശുദ്ധമായ ഹൃദയത്തിലേക്കും ജീവിതക്രമത്തിലേക്കും നയിക്കുന്ന സമീപനങ്ങളെ ആന്തരികസമാധാനത്തിൽ നട്ടു വളർത്തുക എന്നതാണ് ദൈവഹിതം. സമാധാനത്തിലേക്കും നയിക്കാത്തത് എന്തായാലും അവയിൽ ദൈവഹിതമില്ല. ശാന്തതയും അനുരഞ്ജനത്തിനും മീതേ ജീവന്റെ അനുഭവമാണ് സമാധാനം. സമഗ്രതയിലേ അത് സംജാതമാകൂ. 

....................................................... 

അവൻ മാറ്റി നിർത്തി പറഞ്ഞു: "ദൈവരാജ്യത്തിൽ നിന്നിറങ്ങി വന്ന തനിക്കു ഇവിടെ ചവിട്ടിനിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചൊന്നും അത്ര പിടിയില്ല. നീ പറയുന്ന സ്നേഹമൊന്നും ഇവിടെ ശരിയാവില്ല. പിന്നെ അവിടെ അന്നത്തെ ആ ഠ വട്ടത്തെ ലോകവുമല്ല, കാലവും മാറി. നീ കുരിശും പിടിച്ചുകൊണ്ടു നടന്നു കൊള്ളൂ. ഞങ്ങൾക്ക് ഞങ്ങളുടെ വഴി നോക്കണം. അതിനു ഞങ്ങൾ വേണമെങ്കിൽ തെളിവുകളും നിരത്തും. ആവശ്യമുള്ളപ്പോൾ നിന്റെ പേര് വേണ്ടപോലെ ഞങ്ങൾ ഉപയോഗിച്ചുകൊള്ളാം" 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ