Gentle Dew Drop

സെപ്റ്റംബർ 26, 2023

സാക്ഷ്യങ്ങളുടെ ആധികാരികത

സാക്ഷ്യങ്ങളുടെ അടിത്തറ വിശ്വാസമാണ്. അതിന്റെ ലക്ഷ്യവും വിശ്വാസമാണ്. സാക്ഷ്യങ്ങളുടെ ഉള്ളടക്കമെന്താണ്? ദൈവം എങ്ങനെ ഒരാളുടെ കൂടെ നടക്കുന്നു എന്നതാണത്. ആന്തരികമായ ഒരു മാറ്റമുണ്ടായത്, ജീവിതത്തിന് ഒരു അർത്ഥം കണ്ടത്, പുതിയ ഒരു ജീവിതദർശനം ഉണ്ടായത് ഇവയിലൊക്കെ തിരിച്ചറിയപ്പെടുന്ന ദൈവകൃപ, ആ കൃപ എങ്ങനെ ഒരു ജീവിതത്തെ മുന്നോട്ടു നയിക്കുന്നു എന്ന തുടർച്ചയുടെ അവസ്ഥ, ഇന്നും, തകർച്ചയും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും എങ്ങനെ ആ കൃപാനുഭവം മുന്നോട്ടു നടക്കാനുള്ള ജീവൻ നൽകുന്നു ... അങ്ങനെ ഒരു സമഗ്രതയിലേ സാക്ഷ്യമുണ്ടാകൂ. മാത്രവുമല്ല സാക്ഷ്യങ്ങളുടെ ആധികാരികത, ഈ ദൈവിക ജീവന്റെ അടയാളം കുടുംബത്തിലും സമൂഹത്തിലുമുള്ള ഒരാളുടെ ജീവിതത്തിൽ എങ്ങനെ ക്രിസ്തുസാക്ഷ്യമായി മാറുന്നു എന്നതു കൂടിയനുസരിച്ചാണ്. 

'ദൈവാനുഭവങ്ങൾ' വിശ്വാസത്തിന്റെ പക്വമായ അന്തരീക്ഷത്തിൽ നിരൂപിക്കപ്പെടേണ്ടതാണ്. ആൾക്കൂട്ടത്തിന്റെയും ധനത്തിന്റെയും ലാഭത്തിനു മുമ്പിൽ നിരൂപണത്തിനുള്ള ആത്മാർത്ഥത സഭ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു അനുഭവത്തിൽ, 'വെളിപാടിൽ' യഥാർത്ഥ ദൈവാനുഭവമുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യുകയോ വിവേചിച്ചറിയാൻ സഹായിക്കുന്ന ഒരാളുടെ അടുത്ത് ചെല്ലുകയോ ചെയ്യുന്ന എത്ര പേരുണ്ടാകും. സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നുള്ള ഭയം മൂലം, സാക്ഷ്യപ്പെടുത്താമെന്നുള്ള നേർച്ച മൂലം എല്ലാം സാക്ഷ്യമാവുകയാണ്. സാക്ഷ്യങ്ങളുടെ Thumbnail കളിലെ ഭാഷ നൽകുന്ന ക്രൈസ്തവ സാക്ഷ്യം എന്താണ്?  തന്നെയല്ലേ ലോകത്തിനു അനുരൂപരാവരുതെന്നു പഠിപ്പിക്കുന്നത്? പരസ്യകലയിലെ, മാർക്കറ്റിങ് തന്ത്രങ്ങളിലെ 'ലോകത്തെ' ആകർഷണീയമാക്കി പുൽകാൻ തയ്യാറാകുന്ന ജീർണത വിശ്വാസത്തെയും, ആരെ അതിൽ കൊളുത്തിയിടാൻ ശ്രമിക്കുന്നു അവരിലെ സാമൂഹിക-സഭാ ജീവത്തെയും ബാധിക്കും. 

ഞാൻ ഇന്നത് ചെയ്തതിന്റെ ഫലമായി ദൈവം, മാതാവ്, വിശുദ്ധർ ഇന്നത് തന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നതിൽ ക്രൈസ്തവസാക്ഷ്യത്തിന്റെ സത്തയില്ല.  എത്ര അത്ഭുതങ്ങളാണ് നടക്കുന്നത്! അത്ഭുതങ്ങൾ എല്ലാം സാക്ഷ്യമാവണമെന്നില്ല. അത്ഭുതങ്ങളെത്തന്നെ പരിശോധനാവിധേയമാക്കുകയും വേണം. അത്ഭുതങ്ങളും നേട്ടങ്ങളും ഉപകാരങ്ങളും തേടുന്ന ജീവിതപ്രവണത വിശ്വാസത്തിന്റേതല്ല. അങ്ങനെയല്ല, ദൈവത്തിലും മാനസാന്തരത്തിലും നവീകരണത്തിലും ഊന്നിത്തന്നെയാണ് ശുശ്രൂഷകൾ നടക്കുന്നതെന്ന് പറഞ്ഞു വെക്കാനായേക്കും. എന്നാൽ ഒരു പ്രതിഭാസം വിശ്വാസിസമൂഹത്തിൽ എപ്രകാരമാണ്  സ്വാധീനം ചെലുത്തുന്നത് എന്ന് കണ്ടറിയാൻ ശ്രമിക്കണം. അല്ലായെങ്കിൽ പരസ്യങ്ങളാക്കപ്പെടുന്ന സാക്ഷ്യങ്ങളുടെ നേട്ടം കൊയ്യുന്ന ശുശ്രൂഷാകേന്ദ്രങ്ങൾ വളർച്ചയല്ല തകർച്ചയാണ് നൽകിയതെന്ന് മനസിലാക്കാൻ വൈകിയേക്കും.

മനുഷ്യരിൽ ദൈവത്തിന്റെ മഹത്വം ഉണ്ടാകുന്നത് മനുഷ്യർ എന്താണോ അതിന്റെ ലാവണ്യത്തിന്റെ പൂർണ്ണത തെളിഞ്ഞു കാണുമ്പോഴാണ്. ദൈവകൃപ പ്രവർത്തിക്കുന്നത് മനുഷ്യപ്രകൃതിയിലൂടെ തന്നെയാണെന്നാണ് ക്രിസ്തീയ വിശ്വാസം. ആ പ്രകൃതി ബുദ്ധിയും, ചിന്തയും, സങ്കല്പശക്തിയും, ഭാവനയും, സാമൂഹിക-സാംസ്‌കാരിക പാടവവും ഭക്തിയുമെല്ലാം ഉൾപ്പെടും. അവ അവയുടെ ഉദ്ദേശ്യത്തിൽ ഉപയോഗിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതൊന്നുമുപയോഗിക്കാതെ ദൈവം എല്ലാം ചെയ്യും എന്ന് പറയുന്നതിൽ അർത്ഥമില്ല. എനിക്ക് ഒരുപാടു സമയമുള്ളതു കൊണ്ടല്ല ഇതൊക്കെ എഴുതുന്നത്. ഒരുപാടു ജോലികളുണ്ട്. ദൈവം നൽകിയ ധ്യാനാത്മക ചിന്താശൈലിയെ ഇങ്ങനെയൊരു കാലഘട്ടത്തിൽ ദൈവത്തിനു മുമ്പിൽ തുറന്നു വെച്ചില്ലെങ്കിൽ അത് ശരിയാകുമെന്ന് തോന്നുന്നില്ല. ദൈവം എല്ലാം തന്റെ സമയത്തു നേരിട്ട് ചെയ്യും എന്നായിരുന്നെങ്കിൽ ബൈബിൾ പോലും എഴുതപ്പെടുമായിരുന്നില്ല. 

ജോലിക്കു കൂലി നൽകുന്ന ഒരു ദൈവത്തെയല്ല ക്രിസ്തു വെളിപ്പെടുത്തിയത്. ദൈവത്തോട് മക്കളുടെ സ്വാതന്ത്ര്യമാണ് ഭക്തിയുടെ ആന്തരികത. അതില്ലാതെ നടമാടുന്ന ഭക്തിപ്രഭാവങ്ങൾ ദൈവബന്ധത്തിന്റെതല്ല. ദൈവഭക്തി അതിന്റെ യഥാർത്ഥ തലം കാണുന്നത് സ്നേഹത്തിലാണ്. ദൈവത്തിനെ മഹനീയതയെക്കാണുന്ന ദൈവഭയം എന്നത് ക്രിസ്തീയആത്മീയതയുടെ വെളിച്ചത്തിൽ ദൈവസ്നേഹത്തിലെ ആലിംഗന അനുഭവമാണ്. ആ വലിയ സ്നേഹത്തിന്റെ സ്വീകാര്യതയാണ് ദൈവഭക്തി. അതിലേക്കു നോക്കാനും വളരാനും പ്രസംഗങ്ങൾക്കും ധ്യാനകേന്ദ്രങ്ങൾക്കും കഴിയണം. 

സെപ്റ്റംബർ 24, 2023

പ്രശ്നം മാതാവിന്റേതല്ല

പ്രശ്നം മാതാവിന്റേതല്ല, പ്രശ്നം സഭയുടേതാണ്. കൃപാസനം മാതാവ് ഒരു ബ്രാൻഡ് ഐക്കൺ ആയി മാറിയപ്പോൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും സ്വഭാവം വിട്ട് കൾട്ട്  തലത്തിലേക്ക് പോകുന്നത് കാണാമായിരുന്നിട്ടും മൗനം ഭുജിച്ച നേതൃത്വമാണ് പ്രശ്നം. പ്രശ്നം കൃപാസനത്തിന്റേതല്ല. വിശ്വാസമില്ലാത്ത ഭക്ത്യാഭാസങ്ങളുടെ ഒരു സംസ്കാരം അനുവദിച്ച നേതൃത്വത്തിന്റേതാണ്. ധ്യാനകേന്ദ്രങ്ങളിൽ കാണിക്കപ്പെടുന്ന ഭക്ത്യാഭാസങ്ങളാണ് കരിസ്മാറ്റിക് ശൈലി എന്നാണ് ബഹുഭൂരിപക്ഷം ആളുകളും ധരിച്ചിരിക്കുന്നത്. കരിസ്മാറ്റിക് മുന്നേറ്റം ആഗ്രഹിച്ചതും ഈ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടു വരുന്നതും എത്രയോ വ്യത്യസ്തമാണ്. 

ധ്യാനകേന്ദ്രങ്ങളും അതിലെ ഗുരുക്കന്മാരും ബ്രാൻഡ് തലത്തിലേക്ക് കടന്നപ്പോൾ മുതൽ അവയുടെ സ്വഭാവം വേറെയാണ്. ഈ പല ബ്രാൻഡുകൾക്കിടയിൽ മാത്സര്യവും കലഹങ്ങളും വന്നു തുടങ്ങിയിരുന്നു. കൾട്ട് സ്വഭാവമെടുക്കുന്ന ഏതിലും രാഷ്ട്രീയആനുകൂല്യം നേടിയെടുക്കാം എന്നുള്ളത് തീർച്ചയാണ് - അത് പാരമ്പര്യ-യാഥാസ്ഥിതിക ആദർശങ്ങൾ പ്രചരിപ്പിക്കുവാനുള്ള പ്രവണതകൾ തന്നെയായി സഭക്കുള്ളിൽത്തന്നെ നിന്നതോ രാഷ്ട്രീയ പാർട്ടികളോടുള്ള താല്പര്യങ്ങളായി പുറമെയുള്ളതോ ആവട്ടെ. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇവിടെയും ഭക്തി ഗ്രൂപ്പുകളിൽ തമ്മിൽത്തല്ല് നടക്കുന്നുണ്ടായിരുന്നു. ആരായിരുന്നു നമ്മളെ ഡെമോക്രറ്റിക്കും റിപ്പബ്ലിക്കൻസുമാക്കിയത്? അതെ രാഷ്ട്രീയം നേരിട്ട് പറയാതെയും അനേകരെ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിഢിത്തങ്ങളെക്കുറിച്ചും സഭയുടെ ആസന്നമായ തകർച്ചയെക്കുറിച്ചും ആകുലപ്പെടാൻ പ്രേരിപ്പിക്കുന്നു. പുതിയ വേദപാഠം വരെ രഹസ്യമായി രൂപപ്പെടുന്നുണ്ട്.

കൃപാസനത്തിലെ ജോസഫച്ചൻറെ വ്യക്തിപരമായ വെളിപാട്/ ദർശനം എന്തുതന്നെയാണെങ്കിലും, അത് രൂപപ്പെടുത്തിയിരിക്കുന്ന ഭക്തിരൂപം പരിശോധിക്കപ്പെടേണ്ടതാണ്.  'പ്രേഷിതപ്രവർത്തനം' എന്ന പേരിൽ വിതരണം ചെയ്യപ്പെടുന്ന കൃപാസനം പത്രത്തിന്റെ സ്വഭാവം എന്താണ്? a relic, a sacramental, a devotional object, a holy thing? ഉപ്പിനും എണ്ണക്കുമൊപ്പം പാക്കറ്റുകളിലാക്കി ലോകമെങ്ങും വിതരണം ചെയ്യപ്പെടുന്ന പത്രം അച്ചന്റെ അറിവോടെയല്ല എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല.  വീടുകളിലും കാറുകളിലും ബാഗിലും മാതാവിന്റെ 'സംരക്ഷണ'ത്തിനായി ഒരു ഭക്തവസ്തുവെന്നപോലെ സൂക്ഷിക്കപ്പെടുന്നതിന്റെ ദൈവശാസ്ത്ര അടിത്തറ എന്താണ്? ബൈബിളിന്റെ പേജുകൾ പോലും അത്തരത്തിൽ സൂക്ഷിക്കപ്പെടുന്നതിൽ ഭക്തിയോ വിശ്വാസമോ ഉള്ളതായി കാണാൻ കഴിയില്ല. തികഞ്ഞ മരിയൻ ദൈവശാസ്ത്രവും സഭാശാസ്ത്രവും കണ്ടെത്തിയ വിദഗ്ദർ അവിടെ നിന്നുള്ള സാക്ഷ്യങ്ങളിലെ വിശ്വാസകാമ്പിനെ വിലയിരുത്തുന്നത് എങ്ങനെയാവും? 

സൂപ്പർതാരങ്ങൾക്ക് (മതത്തിലോ, സമൂഹത്തിലോ, സിനിമാരംഗത്തോ ആവട്ടെ) ജനം നൽകുന്ന അന്ധമായ വിശ്വാസത്തെ  രാഷ്ട്രീയവൽക്കരിക്കാൻ കഴിയും. താരപരിവേഷം ഉത്തരാധുനികതയുടെ വലിയ സ്വാധീന ശക്തിയാണ്. ജനം എന്ത് തേടുന്നോ അതനുസരിച്ചു താരങ്ങളാവുകയാണ് വലിയ സംഖ്യയിൽ അനുയായികളുള്ളവർ. സത്യം പറയണമെന്നു അധികാരികതയുണ്ടാവണമെന്നോ സത്തയുണ്ടാവണമെന്നോ ഇല്ല. ഒരു മതത്തിൽ അത് അനുവദിക്കപ്പെടുകയെന്നത് അതിന്റെ ജീർണ്ണതയാണ്. ഒരു പ്രവണത രൂപപ്പെടുത്തുന്ന ആൾക്കൂട്ടത്തെ കണ്ടുകൊണ്ട് വിശ്വാസവും അതിന്റെ സത്തയും ശുഷ്കമാവുന്നതു കണ്ടുകൊണ്ടു നിൽക്കുന്നവർ ആഗ്രഹിക്കുന്നത് തങ്ങളുടെ കാലത്തെ നിലനില്പും ആൾക്കൂട്ടവും  രാഷ്ട്രീയസാമ്പത്തിക ആനുകൂല്യങ്ങളുമാണ്.

മുന്തിരിത്തോട്ടത്തിലെ പ്രതിഫലം

മുമ്പന്മാരും, ആദ്യമെത്തിയവരും, മുന്തിയവരും, അടുത്തുള്ളവരും (അവർ തന്നെയാണ് അവരെ അങ്ങനെ വിളിക്കുന്നത്) പിമ്പന്മാരെയും, പിന്നീടെത്തിയവരെയും താഴ്ന്നവരെയും വിദൂരത്തുള്ളവരെയും സ്വീകരിക്കാനുള്ള മനസ്സില്ലെങ്കിൽ മുന്തിരിത്തോട്ടത്തിലെ പ്രതിഫലം അവർക്കില്ല എന്ന് പല ഉപമകളിലും ക്രിസ്തു സൂചന നൽകി. രണ്ടാമത്തെ തരക്കാരെ ഒരുമിച്ചു ജോലി ചെയ്യുന്ന യോഗ്യതയിലേക്ക് വളർത്താനുള്ള വിളി ആദ്യത്തെ ആളുകൾക്കുണ്ട്. എന്നാൽ അവർ തങ്ങൾക്കായി സൃഷ്ടിച്ച യോഗ്യതാ നിലവാരം മറ്റുള്ളവരെ അയോഗ്യരും പാപികളുമാക്കി മാറ്റി നിർത്തുകയാണ് ചെയ്തത്.

ദൈവം ദയാലുവാണെന്നു കണ്ടാൽ, ആ ദയയിൽ ദൈവത്തിന്റെ അപക്വത കാണുന്ന നീതിമാന്മാരുണ്ട്. അവരുടെ നീതിശാസ്‌ത്രം മുഴുവനും തങ്ങൾ ഉൾപ്പെടാത്ത പാപലോകത്തെക്കുറിച്ചാണ്. തങ്ങളെ സംരക്ഷിക്കുകയും പാപികൾക്ക് ശിക്ഷ വരുത്തുകയും ചെയ്യണ്ടതാണ് അവർക്കു ദൈവത്തിന്റെ പക്വത. സമ്പത്തും സാമൂഹിക പദവികളും അധികാരങ്ങളും ധർമ്മിയുടെ ഉടയാടകൾ ഉറപ്പാക്കുമ്പോൾ ഹതഭാഗ്യർ ദൈവകോപമേറ്റ പാപികളായി നിർത്തപ്പെടുന്നു. ബലികളർപ്പിക്കാനുള്ള പണമോ, സമയക്രമമനുസരിച്ചു പ്രാർത്ഥിക്കാനുള്ള സമയമോ അവർക്കില്ല. അവർ പാപികളാകേണ്ടത് മേൽത്തരക്കാർക്കു ആവശ്യവുമാണ്.  

സ്വയം മാത്രം ശരി ആകുമ്പോൾ  മറ്റുമുള്ളവർ പാപികളാകും. സ്വന്തം വിധികൾക്കനുസരിച്ചു പാപികളാക്കപ്പെട്ടവർക്ക് ദൈവരാജ്യം അനുവദിക്കാതിരിക്കുക എന്നതാണ് ഹൃദയകാഠിന്യത്തിന്റെ രൂക്ഷാവസ്ഥ. അവർക്കു ദൈവരാജ്യം തുറക്കുന്നവരെ കൊന്നു കളയാനും നീതിമാന്മാർ മടിക്കില്ല. ഓരോരുത്തരുടെയും ശരികൾ കൊണ്ട് പരസ്പരം മാറ്റി നിർത്തുന്നതിൽ ദൈവരാജ്യ സാന്നിധ്യമില്ല. ക്രിസ്‌തുവിനേക്കാൾ വലിയ ശരി ഇല്ല എന്നതാണ് അതിനു കാരണം. ഓരോ ശരിയ്ക്കും പരസ്പരം സ്വീകരിക്കാനുള്ള വഴി ക്രിസ്തു തന്നിൽ തുറന്നിടുന്നു  എന്നതാണ് അതിനു കാരണം. 

ക്രിസ്തുവിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ തരംതിരിവിനെ ഭേദിക്കുക എന്നതായിരുന്നു. സ്വയം യോഗ്യത കല്പിച്ചവരുടെ കപടതയായിരുന്നു ഏറ്റവും കഠിനമായത്. പാപികൾ എന്ന ഒറ്റ വിഭാഗത്തിലേക്ക് മറ്റുള്ളവരെയെല്ലാം മാറ്റി നിർത്തുവാൻ അവർക്കു കഴിഞ്ഞു. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരം പരിപോഷിപ്പിക്കുകയാണ് മുന്തിരിത്തോട്ടത്തിലെ ജോലി. അതിന്റെ പ്രതിഫലം ഉയർന്ന പദവികളോ വിശുദ്ധ സ്ഥാനമോ അല്ല. ക്രിസ്തുവിൽ ഒന്നായിരിക്കുക എന്ന അവസ്ഥയാണ്, അതിലെ ആനന്ദമാണ്. 


സെപ്റ്റംബർ 19, 2023

പുറത്തുപോകുന്നവർ

പാരമ്പര്യങ്ങളുടെ മൗലികവാദങ്ങളുടെ ഭാഗമായി ഈ അടുത്ത് അധികം കേൾക്കപ്പെടുന്ന ഒന്ന് വിദേശത്തേക്ക് കുടിയേറുന്ന ക്രിസ്ത്യാനികളെക്കുറിച്ചാണ്. നാട്ടിൽ ആളുകൾ കുറയുന്നു. ദേവാലയങ്ങളിൽ ആളുകൾ കുറയുന്നു. പാരമ്പര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നു തുടങ്ങിയ ഒട്ടധികം ആകുലതകൾ മുന്നോട്ടു വയ്ക്കപ്പെടുന്നുണ്ട്.

പോകുന്നിടം സ്വർഗ്ഗതുല്യമല്ലെന്നും വീട്ടിൽ നിന്നുള്ള അകൽച്ച വേദനയും വെല്ലുവിളികളുമുണ്ടാക്കുന്നുണ്ടെന്നും അവർക്കു അറിയാം. എങ്കിലും അവർ പുറത്തു പോകുന്നു. എന്തു കൊണ്ടാവാം?

പുറത്തുപോകുന്നവർക്കായി നാട്ടിൽ നിന്ന് അവിടെ ലഭ്യമാക്കിവരുന്ന  പാരമ്പര്യ സേവനങ്ങൾ സ്വീകരിക്കാൻ അധികം ആളുകളും തയ്യാറാവുന്നില്ല. അങ്ങനെ അവർ പാരമ്പര്യങ്ങളിൽ നിലനില്കുകയോ അവരുടെ കുഞ്ഞുങ്ങൾ പാരമ്പര്യങ്ങൾ പഠിക്കുകയോ ചെയ്യുന്നില്ല. എന്താവും കാരണം?

പോയവരുടെ കുഞ്ഞുങ്ങളിൽ പലരിലും ഇവിടെ പ്രബലമായ അമിത-ഭക്താനുഷ്ഠാന ആത്മീയതയോട് തീർത്തും വിരുദ്ധ മനോഭാവങ്ങൾ സ്വീകരിക്കുന്നു. അവരുടെ പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും ദുഃശീലങ്ങളിലൂടെ പ്രകടമാക്കും വിധം വരെ എത്തുകയും ചെയ്യുന്നു. അവയുടെ വേരുകൾ എവിടെയാണ്?

പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന് ആളുകളെ ഉറപ്പാക്കാൻ നിശ്ചിത കാലത്തിനുള്ളിൽ നാട്ടിലേക്കു തിരിച്ചു വരേണ്ട വിധം നിയമനിർമാണം നടത്താൻ സർക്കാരിൽ പ്രേരണ ചെലുത്തും എന്നും കേൾക്കുന്നു. നിലനിർത്താൻ ആഗ്രഹിക്കുന്ന പാരമ്പര്യങ്ങൾക്കു വിധേയപ്പെടാൻ അങ്ങനെ തിരികെ വരേണ്ടി വരുന്നവർ പള്ളികളിലേക്ക് വരുമെന്ന് സങ്കല്പിക്കുന്നവരുടെ യാഥാർത്ഥ്യബോധം അതിശയിപ്പിക്കുന്നതാണ്. ഇവിടെ വന്നവർ എന്ത് ചെയ്യണമെന്നാണ്? പാരമ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് ജീവിതമാർഗമായവർക്കു അതിന്റെതായ സുരക്ഷാമതിലുകളുണ്ട്. പക്ഷേ മറ്റുള്ളവർ? തിരിച്ചു വരവിനെ സാധൂകരിക്കാൻ മൗലികവാദം നിറച്ച പ്രമുഖർ എഴുതുന്ന പുസ്തകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അനുസരണം വിശ്വാസ സംരക്ഷണം, വിശ്വസ്തത തുടങ്ങിയവയെക്കുറിച്ചു പുതിയ പ്രസംഗങ്ങളും ഉത്ബോധനങ്ങളും വന്നേക്കാം. ആത്മീയം മാത്രം അറിയാവുന്ന അവർ തികഞ്ഞ യാഥാസ്ഥിതിക രാഷ്ട്രീയക്കാരാണെന്ന്, വിശ്വസിക്കാൻ മാത്രമറിയാവുന്നവർക്കു കഴിയുന്നുമില്ല.

പോകുന്നവരിൽ ചിലർ 'നമ്മുടെ പാരമ്പര്യങ്ങൾക്കു' പുറത്തു വിവാഹിതരാകുന്നത് കൊണ്ട് പാരമ്പര്യങ്ങൾ നഷ്ടപ്പെടുന്നു. പല വിശ്വാസങ്ങളും സംസ്കാരങ്ങളും ആളുകളും പരസ്പരം കണ്ടുമുട്ടുന്ന ഒരുമിച്ചു നടക്കുന്ന ഒരു പശ്ചാത്തലത്തിൽ വളരുന്ന ഒരു തലമുറയെ 'മനസിലാക്കാൻ' എന്ത് ഒരുക്കമാണ് 'സഭ'ക്കുള്ളത്? ബക്കറ്റുകളിൽ വന്നു വീഴുന്ന പാപത്തിന്റെയും കണ്ണുനീരിന്റെയും കണക്കെടുത്തു ശിക്ഷാവിധികൾ പറയാനല്ലാതെ പാപങ്ങളെയും വേദനകളെയും മനസിലാക്കാനുള്ള ജ്ഞാനവും അജപാലനഹൃദയവും യാഥാർത്ഥ്യബോധവും പരിശീലിക്കുവാൻ ഇനിയും ശ്രമിച്ചിട്ടില്ല.

അതുകൊണ്ട് മുന്നോട്ടു വയ്ക്കപ്പെടുന്ന പ്രശ്നങ്ങളിൽ യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവ ആരുടെ പ്രശ്നങ്ങളാണ്? യഥാർത്ഥ പ്രശ്നങ്ങളെ കാണാതെ ഠ വട്ടത്തിന്റെ സുഖത്തെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നങ്ങളെ പ്രശ്നങ്ങളാകുകയാണോ? 

ഉപ്പുമാങ്ങ പോലെ നമുക്ക് പാരമ്പര്യങ്ങളെ സംരക്ഷിക്കാനാവില്ല, പ്രശ്നങ്ങളെ പരിഹരിക്കാനുമാവില്ല. പാരമ്പര്യം വികസിക്കുന്നതും രൂപാന്തരപ്പെടുന്നതും ജീവനും അർത്ഥവും  നൽകുന്നതുമാണ്. പാരമ്പര്യത്തിന് വേണ്ടി ഒരു സമൂഹത്തെ ജീർണ്ണതയിലേക്ക് തള്ളുന്നത് ഈ പാരമ്പര്യവാദങ്ങൾ കൊണ്ട് മാത്രം നിലനിൽപ്പ് കാണുന്ന സ്വാർത്ഥലക്ഷ്യങ്ങളുള്ള സിംഹാസനങ്ങൾ മാത്രമാണ്.

വേണമെന്നുള്ളവർ വന്നാൽ മതി

 "അല്പം നീട്ടിപ്പാടിയൊക്കെയേ ഇനി കുർബാന ചൊല്ലൂ. വേണമെന്നുള്ളവർ വന്നാൽ മതി." ഊന്നൽ രണ്ടാമത്തെ വാക്യത്തിനാണ്. ശുശ്രൂഷാപൗരോഹിത്യം പ്രത്യേക അഭിഷേകമായി ലഭിച്ചവർ, അതിനെ ഭരണാധികാരത്തിന്റെ വൃത്തിഹീനമായ ഉപകരണമാക്കി തീർക്കുന്നത് സഭയുടെ ശോചനീയമായ അവസ്ഥയെ കാണിക്കുന്നു. ഈ അധികാരം കൊണ്ട് അവർ അർപ്പിക്കുന്നത് ക്രിസ്തുവിന്റെ ബലിയാണോ? വേണമെങ്കിൽ വന്നു കണ്ടുകൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് അവർ നടത്തുന്ന നാടകം അവതരിപ്പിക്കപ്പെടുന്നത് ആർക്കു വേണ്ടിയാണ്?

നിശബ്ദമായി ഈ സംഘടനയിൽനിന്ന് അകലുകയാണ് യുവതലമുറ. അവർക്കു ഈ സംവിധാനത്തിന്റെ ആവശ്യമില്ല എന്ന് തന്നെ അവർ ഉറക്കെ പറയും. വീണ്ടും നിയന്ത്രണാധികാരം ഉപയോഗിച്ചുകൊണ്ട് സേവനങ്ങൾ നിരസിക്കപ്പെട്ടേക്കാം.
മാമോദീസ മാതാപിതാക്കൾ തന്നെ കൊടുക്കും. വിവാഹം രജിസ്റ്റർ ഓഫീസിൽ നടത്തും. മരിച്ചടക്കു പൊതുശ്‌മശാനങ്ങളിൽ നടത്തും. ഒരു കുറവും ആർക്കും തോന്നാതെ തന്നെ. പൗരോഹിത്യത്തിന്റെ ആജ്ഞകളിൽ പാവകളിക്കുന്ന ഒരാളല്ല ദൈവമെന്നു അറിയാനുള്ള ജ്ഞാനം പുതുതലമുറകൾക്കുണ്ടാകും.

അല്മായ പങ്കാളിത്തം

സഭയിലെ അല്മായ പങ്കാളിത്തം എന്താണ്? പിന്തുണ നൽകുക, പറയപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കുക എന്നത് പങ്കാളിത്തമല്ല, അത് സഹകരണം മാത്രമാണ്. അല്മായരുടെ സഹകരണം ഉറപ്പാക്കുക, പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമാണ് 'പങ്കാളിത്തം' എന്നതിലൂടെ 'സഭ'യുടെ സംവിധാനം ആഗ്രഹിക്കുന്നത്. നൈജീരിയയുടെ മെത്രാൻ സമിതി ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതിൽ പ്രധാനമായ ഒരു തീരുമാനം അല്മായ 'നേതൃത്വം' പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചാണ്.

സഭ ഒരു ശരീരമായി ഒരുമിച്ചു കേൾക്കുക എന്നത് സാധ്യമാകുന്നെങ്കിലെ എല്ലാവരുടെയും പങ്കാളിത്തം സഭയെ ജീവസ്സുറ്റതാക്കിത്തീർക്കൂ. ദൈവഹിതം തിരിച്ചറിയുന്നതും, നാളെയിലേക്കു നടക്കുന്നതിനു ദൈവാരൂപിയിൽ പ്രേരിതരായി ദർശനങ്ങൾ രൂപപ്പെടുത്തുന്നതിനും ഏകശരീരഭാവം കൂടിയേ തീരൂ. എന്നാൽ, പിരിവെടുക്കുക, പള്ളി വൃത്തിയാക്കുക, അലങ്കരിക്കുക, പരിപാടികൾ നടത്തുക തുടങ്ങിയ ലൗകികമായ പ്രവൃത്തികൾ അത്മായരും, കൂടിയാലോചന, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ 'ദൈവികമായ' കാര്യങ്ങൾ 'അസാധാരണ'ക്കാരായവരും  ചെയ്യുന്നതിൽ പങ്കാളിത്തമില്ല. ഓരോരുത്തർക്കും, ഒരു ശരീരത്തിലെ അവയവങ്ങളെന്ന പോലെ ഓരോ നിശ്ചിത ശുശ്രൂഷകൾ ഉണ്ടെന്നത് ഈ തരംതിരിച്ചിലിൽ അർത്ഥപൂർണമല്ല. 

പൗരോഹിത്യം ഒരു ശുശ്രൂഷയാണ്. അതിൽ നേതൃത്വം ഉൾക്കൊള്ളുന്നുമുണ്ട്. എന്നാൽ പുരോഹിതരോ അവർക്കു സ്തോത്രം പറയുന്നവരോ മാത്രമാണ് നേതൃത്വത്തിൽ ഉണ്ടാവേണ്ടത് എന്ന് അത് അർത്ഥമാക്കുന്നില്ല. സഭയിൽ നേതൃത്വം എന്തിനു വേണ്ടിയുള്ളതാണെന്ന ധാരണ ഇല്ലാതാവുന്നതാണ് നേതൃത്വത്തിന്റെ അധികാരികത നഷ്ടപ്പെടുത്തുന്നത്. സഭയിലെ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ നേതൃത്വം കാണിക്കുന്നില്ലെങ്കിൽ നേതാക്കളെ പിഞ്ചെല്ലുവാൻ അംഗങ്ങൾ ഉണ്ടാവില്ല. അപ്പോൾ, നഷ്ടപ്പെടുന്ന അധികാരത്തെ ഉറപ്പിക്കുവാൻ അധികാരം തങ്ങളിൽ തന്നെയെന്ന്  ഉറക്കെപ്പറയുവാൻ ശ്രമിക്കുന്ന വിഫലശ്രമങ്ങൾ പല രൂപങ്ങളിൽ ഇന്ന് പ്രകടമാണ്. 

കാലഘട്ടത്തെയും, ജീവിതങ്ങളെയും, അവയുടെ സങ്കീർണ്ണതകളെയും വിലയിരുത്താനും അർത്ഥം പകരാനും ശേഷിയുള്ള അനേകർ അല്മായർക്കിടയിലുണ്ട്. അവരാണ് തലമുറകൾക്കായി ദർശനങ്ങൾ രൂപപ്പെടുത്തേണ്ടത്. എന്നാൽ അവർക്കു അതിനുള്ള ഇടം നല്കപ്പെടുന്നില്ല. 'സഭ' നൽകുന്ന വിവരണങ്ങൾക്കുള്ളിലേക്ക് ചേർത്ത് വെയ്ക്കാൻ കഴിയുന്ന സംഭാവനകളേ സ്വാഗതം ചെയ്യപ്പെടുന്നുള്ളു. cosmology, sociology, anthropology, culture, psychology, neuroscience, genetics എന്നീ മേഖലകൾ വളരെ പ്രധാന്യമർഹിക്കുന്നതായി ഞാൻ കരുതുന്നു. ഇവയിൽ ഗ്രാഹ്യമുള്ളവരും നമുക്കിടയിൽ ഉണ്ട്. അവർ എത്ര പരിഗണിക്കപ്പെടുന്നു? ഈ മേഖലകയിൽ അല്പമെങ്കിലും കൂടുതൽ വായനക്ക് ശ്രമിക്കുന്നവർ നേതൃത്വത്തിൽ എത്രപേരുണ്ടാകും? അല്മായരിലുള്ള ബൗദ്ധികവും ആത്മീയവുമായ സമ്പന്നമായ ഉറവിടങ്ങളെ 'സഭാ'നേതൃത്വം ഭയക്കുന്നു എന്നതാണ് പൗരോഹിത്യ നേതൃത്വത്തിലേക്ക് നിയന്ത്രണാധികാരം ഉറപ്പിച്ചു വെക്കുന്നതിന്റെ പ്രധാന കാരണം. അവരുടെ അറിവും അവലോകനവും പ്രാവീണ്യവും തങ്ങളുടെ സ്ഥാനം അപ്രസക്തമാകുന്നു എന്ന തോന്നൽ (യാഥാർത്ഥ്യം) അധികാരസങ്കല്പങ്ങളെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു. പൗരോഹിത്യശുശ്രൂഷയുടെ ആധികാരികത  മറ്റെല്ലാ ശുശ്രൂഷയും പോലെ ക്രിസ്തുമാതൃകയാണ്. നയിക്കുകയും മരിക്കുകയും ചെയ്ത ക്രിസ്തുവിനു പകരം ഭരിക്കുന്ന രാജാവിനെ മാതൃകയാക്കുന്ന പൗരോഹിത്യത്തിന്റെ 'സഭക്ക്' ക്രിസ്തുവിന്റെ സഭയാകാൻ കഴിയില്ല. മാതാവും ഗുരുവുമായ സഭക്ക്, ഗുരുവിനെ വാളെടുത്തു ഭരിക്കുന്ന രാജാവാക്കേണ്ടതിന്റെ ആവശ്യം എന്താണ്?

സഭ ജീവിക്കുന്നതായി കാണപ്പെടുന്നത് സഭാസമൂഹം ജീവദായകമാകുമ്പോഴാണ്. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സഭാരീതികൾ അത് സാധ്യമാക്കില്ല. നിലവിലുള്ള പ്രോജക്ടുകൾ എന്തൊക്കെയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുടുംബങ്ങളെ അറിയാൻ, സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ പഠിക്കാൻ, ശാസ്ത്രവും പുതിയ ചിന്താധാരകളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളിലെ നന്മതിന്മകളെ തിരിച്ചറിയാൻ, ഏകശരീരമായിത്തന്നെ പങ്കുവയ്ക്കലുകളും അവലോകനങ്ങളും  ദർശന രൂപീകരണങ്ങളും നടക്കണം. അത് നടക്കുന്നില്ലെങ്കിൽ, അനുഷ്ഠാനപൗരോഹിത്യത്തിന്റെ വക്രനിർമിതികളിൽ ജീവിതത്തിന്റെ സങ്കീര്ണതകള് മുഴുവൻ കൊളുത്തിയിടുന്ന ദൈവശാസ്ത്രങ്ങളിൽ സഭയും തളച്ചിടപ്പെടും. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സങ്കീർണ്ണ സാഹചര്യങ്ങൾക്ക് പരിഹാരം മാത്രമല്ല, പഠനങ്ങളും വിശകലനങ്ങളും അർത്ഥവും ലക്ഷ്യവും ആവശ്യമാണ്. അത് കാണാനും ഗ്രഹിക്കാനുമുള്ള കണ്ണും ഹൃദയവും ബുദ്ധിയും അത്മായർക്കിടയിൽ തീർച്ചയായും ഉണ്ട്. പാപ-ശാപ-ബന്ധന യുക്തി കൂടുതൽ ആഴവും സമഗ്രതയുമുള്ള ആത്മീയത തേടുന്നുണ്ട്. സഭയായി ചിന്തിക്കാൻ കഴിഞ്ഞാൽ അത് സാധ്യവുമാണ്. എന്നാൽ 'സഭ' അതിനു തയ്യാറാവാത്തതിനാൽ സഭ നന്മ-തിന്മയുടെ ചക്രച്ചുഴിയിൽ അർത്ഥം തേടാൻ തുടർന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. തിന്മയെ അടിച്ചോടിക്കാൻ ശ്രമിക്കുന്ന പൗരോഹിത്യ ഭരണാധികാരം, സമഗ്രമായ നന്മ സഭാസമൂഹത്തിൽ നിറച്ചുകൊണ്ട് തിന്മകളെ അതിജീവിക്കാവുന്ന  ദർശനത്തിലേക്കു വഴിമാറിയെങ്കിലേ ജീവനുള്ള സഭയാകാനും, പരസ്പരം പരിപോഷിപ്പിക്കുന്ന അവയവങ്ങളാകുവാനും കഴിയൂ. 

 സ്ത്രീ'പങ്കാളിത്തം' എന്നാൽ എന്താണ്? വിധേയപ്പെടുന്ന മാതൃകയായ സ്ത്രീയാണെന്ന പ്രബോധനങ്ങൾ ഈ അടുത്ത കാലത്ത് വർദ്ധിക്കുന്നുണ്ട്. മണവാട്ടിയായ സഭ ക്രിസ്തുവിനു വിധേയപ്പെടുന്നതും, ആ അത്മായ സഭ ഭരിക്കുന്ന ക്രിസ്തുവിന്റെ  പ്രതി'പുരുഷർക്ക്' വിധേയപ്പെടുന്നതും ന്യായവും യുക്തവുമായ വിവരണമാണ്. അപ്പോൾ 'സഭ'യായ ഈ പ്രതിപുരുഷർ സഭയല്ലാതാകുന്നു. ഭരിക്കുന്നവരും വിധേയപ്പെടുന്നവരുമായ രണ്ടു ശ്രേണിയുള്ള സഭ സഭയല്ല. വളരുന്ന കുഞ്ഞുങ്ങളെയും സമർത്ഥയായ ഭാര്യയെയും തന്റെ 'അധികാരത്തിനു' ഭീഷണിയായി കാണുന്ന കുടുംബനാഥൻ്റെ മനോഭാവമാണ് 'സഭ' സ്വീകരിക്കുന്നത്.

....... 

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദർശനങ്ങളായിരുന്നല്ലോ കരിസ്മാറ്റിക് മുന്നേറ്റത്തിന് പിൻബലമായി നിന്ന ദൈവശാസ്ത്ര അടിസ്ഥാനം. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ പരിപോഷിതയാവുകയും വളരുകയും 'മലമേൽ തെളിയിച്ചു വെച്ച ദീപം' പോലെയാവുകയും ചെയ്യുന്ന സഭയെയാണ് (pneumatological ecclesiology) അത് ആഗ്രഹിച്ചത്. പരിശുദ്ധാത്മ വരദാനങ്ങൾ ആത്മീയലോകത്ത് ചുരുങ്ങി നില്കുന്നതായിരുന്നില്ല. അതിന് വ്യക്തിപരവും സാമൂഹികവുമായ മാനങ്ങൾ ആ ദാനങ്ങളിൽ കാണുവാൻ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ദൈവശാസ്ത്രം തിരിച്ചറിഞ്ഞവർ ശ്രമിച്ചിരുന്നു. എന്നാൽ 'ലോകത്തിന്റെ' പ്രവൃത്തികളിൽ നിന്ന് അകന്ന് സ്വർഗീയവും ആത്മീയവുമായ കാര്യങ്ങൾ മാത്രം അന്വേഷിക്കുന്ന ഒരു 'വിശുദ്ധ' സമൂഹമെന്ന രീതിയിൽ സ്വയം മാറ്റി നിർത്തുന്ന സമീപനങ്ങളിലേക്കു തിരിഞ്ഞു പോയത് മുന്നേറ്റം കണ്ട പരാജയമാണ്.

സഭയിൽ സഭ എന്താഗ്രഹിക്കുന്നോ അത് ചെറു സമൂഹങ്ങളായി ജീവിക്കുന്ന ശൈലികൾ ഉണ്ടായിരുന്നല്ലോ. ഓരോ അംഗങ്ങൾക്കും നല്കപ്പെട്ടിട്ടുള്ള വരദാനങ്ങളാൽ പരസ്പരം പരിപോഷിപ്പിക്കപ്പെടുന്ന 'ക്രിസ്തുശരീരത്തിന്' എല്ലാ അവയവങ്ങളും പ്രധാനമാണ്. ദര്ശങ്ങളും, വെളിപാടുകളും, അറിവും, വ്യാഖ്യാനവും കേൾവിയുടെയും പങ്കുവയ്ക്കലിന്റെയും പശ്ചാത്തലത്തിൽ ചെറു സമൂഹങ്ങളിൽ വളർന്നിരുന്നില്ലേ? അതിനെ ബ്രാൻഡ് തലങ്ങളിലേക്ക് ഉയർത്തി മാസ്മരിക പ്രകടങ്ങളാക്കി മാറ്റി തകർത്തവരല്ലേ ഇന്ന് കരിസ്മാറ്റിക്കുകാരാണെന്നു അവകാശപ്പെട്ടു കൊണ്ട് അരങ്ങു വാഴുന്നത്?
സഭയുടെ അതേ ആഗ്രഹമാണ് വീണ്ടും ഇന്ന് സിനഡാലിറ്റിയുടെ ശൈലിയായി അവതരിപ്പിക്കപ്പെട്ടത്. പരസ്പരം കേൾക്കുകയും പ്രചോദനങ്ങൾ ഉൾക്കൊണ്ട് സംസാരിക്കുകയും ഒരുമിച്ച് നടക്കുകയും ദൈവഹിതം അറിയുകയും ചെയ്യുന്ന ഒരു സഭാശൈലി പരിശീലിക്കുവാനാണ് ആ ശ്രമം. ഈ പ്രക്രിയയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കരിസ്മാറ്റിക്ക് പ്രവർത്തകർക്ക് കാണാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? എത്രമാത്രം പ്രാധാന്യം അവർക്കു നൽകാൻ കഴിഞ്ഞിട്ടുണ്ട്? സഭയിലെ കൂട്ടായ്മയുടെ പ്രവൃത്തിരൂപമാണ് സിനഡൽ പ്രക്രിയ. അത് സഭാഭരണത്തിലും തീരുമാനങ്ങളിലും സഭയുടെ പൊതുവായ ജീവിതത്തിലുമുൾപ്പെടെയുള്ള സഭാഅംഗങ്ങൾ എല്ലാവരുടെയും പങ്കാളിത്തവുമാണ്. എല്ലാവരും എന്നത് വളരെ പ്രാധാന്യമുള്ളതാണ്

സെപ്റ്റംബർ 06, 2023

ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു

ഇന്നത്തെക്കുറിച്ചുള്ള സത്യം, നാളെയെക്കുറിച്ചുള്ള ദർശനം, മുന്നോട്ടു നടക്കാനുള്ള ആന്തരികപ്രചോദനം ഇവ നൽകാൻ ഒരു മതത്തിനു കഴിയുന്നില്ലെങ്കിൽ അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നാണ് അർത്ഥം. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അപര്യാപ്തമാകുന്നതും ഈ കഴിവാണ്. സ്വന്തം വ്യക്തിയെ ആദർശങ്ങളോട് താദാത്മ്യപ്പെടുത്തുന്നതിനാൽ ഏതു വിധേനയും പ്രതിരോധിക്കണമെന്ന ഭ്രാന്തമായ ആവേശം സത്യത്തോടുള്ള താല്പര്യവും ക്രിയാത്മക ദർശനവും പാടെ മാറ്റി നിർത്തും.

ഭൂമിയുടെ ഉപ്പും ലോകത്തിനു പ്രകാശവും, മലമുകളിൽ തെളിച്ചു വെച്ച ദീപവും ആകേണ്ട സഭ ഈ കഴിഞ്ഞ ആറേഴു വർഷങ്ങളിൽ എന്ത് ആയിട്ടാണ് കടന്നു പോന്നത് എന്നത് ചിന്താവിഷയമാക്കണം.പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ തുടങ്ങിയവ വിശദീകരണങ്ങളും പ്രത്യാരോപണങ്ങളും ചിലപ്പോൾ അധിക്ഷേപങ്ങളും ഭീഷണികളും ശിക്ഷാവിധികളുമായി ചുരുങ്ങിയത് അവ സഭാത്മകമായോ ക്രിസ്തുചൈതന്യത്താലോ ആയിരുന്നില്ലെന്ന് കാണിക്കുന്നു. സഭയെയോ ക്രിസ്തുവിനെയോ കാണിക്കാത്ത സമീപനരീതികളാണ് വക്താക്കളിലും പ്രസ്താവനകളിലും ഉള്ള ഭാഷയുടെയും ഉള്ളടക്കത്തിന്റെയും സ്വഭാവത്തിലുള്ളത്. സാമൂഹ്യമാധ്യമങ്ങളിലെ പോർവിളികളും വിജയഭേരികളും കാണിക്കുന്ന ശൂന്യതയാണ് ഔദ്യോഗിക പ്രസ്താവനകളിൽ ഇന്ന് ലഭ്യമാകുന്നത്. പ്രസ്താവിക്കുന്ന ശരികളിൽ ആവർത്തിച്ചാഘോഷിക്കുന്നത് ഭരണാധികാരത്തിന്റെ അഹന്തയും പിടിവാശികളുമാണ്. നിയമങ്ങളുടെ കാഠിന്യത്തിൽ ക്രിസ്തു ഞെരുക്കപ്പെടുകയാണ്.

ഇന്റർനെറ്റ് യുഗത്തിൽ ആധുനിക സമ്പർക്ക മാധ്യമങ്ങളിൽക്കൂടിയാണ് സഭയും സംസാരിക്കുന്നത്. പക്ഷേ അത് സഭയായും ക്രിസ്തുചൈതന്യത്തോടെയും സംസാരിക്കേണ്ടിയിരിക്കുന്നു എന്ന് പാടെ മറന്ന ഒരു സ്ഥിതിയാണുള്ളത്. സഭാസ്നേഹത്തിന്റെ തീക്ഷ്ണതയിൽ സംസാരിക്കുന്നവയിൽ എന്ത് കൊണ്ട് ക്രിസ്തുസാന്നിധ്യം കാണപ്പെടുന്നില്ല? തങ്ങളുടെ ശരികളാണ് ദൈവഹിതമെന്നു തീരുമാനിച്ചുറപ്പിക്കുന്ന അധികാര ലഹരി ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ആക്രമിക്കാനും അധിക്ഷേപിക്കാനും അടിച്ചമർത്താനും ശമ്പളം കൊടുത്തു ചെയ്യിക്കുന്ന മാധ്യമപ്രവർത്തനം 'സഭക്ക് വേണ്ടി'യാണ് എങ്കിൽ ഏതു സഭയെ ആരുടെ സഭയെ ആണ് അത് സംരക്ഷിക്കുന്നത്?

സമൂഹത്തിന്റെ ചോദ്യങ്ങളും സന്ദേഹങ്ങളും കേൾക്കാനും മനസ്സിലാക്കാനും തയ്യാറാവാത്ത നേതൃത്വം ആവശ്യപ്പെടുന്ന അനുസരണത്തിൽ ഏതുതരത്തിലുള്ള സഭാശരീരമാണ് കാണപ്പെടുന്നത്. വ്യത്യസ്തതയോ വിയോജിപ്പോ അധികാരക്കസേരകൾക്ക് ഉലച്ചിലുണ്ടാക്കുന്നെന്ന ഭീതി നന്മയിൽ വേരൂന്നേണ്ട ആധികാരികതയുടെ കുറവിൽ നിന്നാണ്. അറിവും വിജ്ഞാനവും ദർശനപാടവവുമുള്ള അനേകർ വേദനയോടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ നോക്കിക്കാണുകയാണ്. അവർ സംസാരിച്ചാൽ, "പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ" എന്ന സമീപനരീതിയാണ് അവരെ കാത്തിരിക്കുന്നത്. ദ്രവിക്കുന്ന അധികാരത്തിന്റെ സാന്ദ്രീകൃത ഭാവമാണത്. അതിൽ നിന്ന് നന്മ പുറപ്പെടുവിക്കാനാവില്ല. അപക്വവും അവിവേകപൂർണ്ണവുമായ സമീപനരീതികളിലേക്കു കടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നതും ശിഥിലമായതിനെ പുറത്തു കാണിക്കാൻ ആവാതെ ദൃഢപ്പെടുത്തപ്പെടുന്ന കപടകവചങ്ങളാണ്.

2020-2023 കാലയളവിലേക്ക് കെസിബിസി മുന്നോട്ടു വെച്ച ഒരു നവീകരണ പദ്ധതിയുണ്ടായിരുന്നു. അവയിലോരോന്നും എത്രമാത്രം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്ന് ചിന്തിക്കുന്നത് ഈ അവസരത്തിൽ നല്ലതാണ്. നമ്മുടെ വിശ്വാസജീവിതവും മതാനുഷ്ഠാനവും കപടതകളുടെ ആഘോഷമായി മാറുന്നതിനെ അതിജീവിക്കാൻ സത്യത്തെ അന്വേഷിക്കുവാനുള്ള ആത്മാർത്ഥമായ പ്രയത്നം കൂടിയേ തീരൂ.

വിചാരങ്ങളെയോ കരുനീക്കങ്ങളെയോ ലോകത്തിനറിയാൻ കഴിയാത്തവിധം മതത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റേയും പരിശുദ്ധ തിരശീലക്കു പിറകിലാണ് യാഥാർത്ഥ്യം. ആ സത്യത്തെ മുഖാഭിമുഖം കാണാൻ സുതാര്യത കാണിക്കുന്നെങ്കിലേ എന്നെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ.
....................................
കുറച്ചുനാളുകളായി സഭ വ്യഗ്രതപ്പെടുകയും, കുറെയേറെ കുറ്റപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്ന ഒരു മേഖലയാണ് അനേകർ വിദേശത്തേക്ക് കുടിയേറിപ്പോകുന്ന അവസ്ഥ. അതിനെ ഒരു പ്രശ്നമായി കാണുന്നതല്ലാതെ അതിൽ ഉൾപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ജോലിസാധ്യതകൾ, ശമ്പളം, ജീവിതസംഘർഷങ്ങൾ, സാമ്പത്തികഭദ്രത, സാമൂഹികമായ സ്ഥാനം തുടങ്ങി നിരവധിയായ ഘടകങ്ങൾ പശ്ചാത്തലത്തിലുള്ളപ്പോൾ സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നതും വിശ്വസിക്കാനും ആചരിക്കാനും പള്ളിയിൽ വരാൻ ആളില്ലാതാകുന്നതും ഭാവിയിലെ ഏറ്റവും വലിയ വെല്ലുവിളികളായി കാണുന്നതിൽ 'സത്യ'മില്ല. യഥാർത്ഥ പ്രശ്നങ്ങൾ അപഗ്രഥനമായോ പ്രാർത്ഥനയായോ സമൂഹത്തിനു മുമ്പിൽ വെളിച്ചത്തിലേക്ക് എടുക്കപ്പെടുന്നില്ല. ഈ പ്രശ്നങ്ങൾ സഭക്ക് മാത്രമായി പരിഹരിക്കാവുന്നതുമല്ല. എന്നാൽ, ഈ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക യാഥാർഥ്യങ്ങളെക്കുറിച്ച് ശരിയായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ സഭയുടെ കാഴ്ചപ്പാട് എന്താണ്? മൂല്യശോഷണങ്ങളും അനീതിയും ഈ അവസ്ഥക്ക് കാരണമാകുന്നെങ്കിൽ, രാഷ്ട്രീയലാഭങ്ങൾ മാറ്റി വെച്ചുകൊണ്ട് നീതിബോധത്തോടെയും സുതാര്യതയോടെയും അവയെക്കുറിച്ച് സംസാരിക്കാൻ കഴിയാതായതു എന്ത് കൊണ്ടാണ്? കുറെ നാളുകളായി വളർത്തിക്കൊണ്ടു വന്ന ഭക്തിസംസ്കാരത്തിൽ നിന്ന് രക്ഷപ്പെടാനായി പുറത്തു പോയവരും ഉണ്ട് എന്നതും മാറ്റി നിർത്താവുന്നതല്ല.

സെപ്റ്റംബർ 03, 2023

നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ...

 'സിനഡൽ പാത' ഇതിനോടകം നമുക്ക് പരിചിതമായിക്കഴിഞ്ഞിട്ടുണ്ടാവും. അത് എന്താണെന്നും, അതിന്റെ വിവിധങ്ങളായ തലങ്ങൾ പ്രാദേശികമായ ഓരോ പശ്ചാത്തലത്തിലും എങ്ങനെ യാഥാർത്ഥ്യമാക്കും എന്നതിനെക്കുറിച്ചും കൂടുതൽ ചർച്ചകൾ നടന്നു വരികയാണ്.


സിനഡ് 2021 - 2024 അതിന്റെ ഔദ്യോഗിക ചർച്ചകളുടെ അവസാന ഘട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ജീവിതശൈലിയായും സഭാദര്ശനവുമായും അത് മാറേണ്ടതിന്റെ വഴികൾ ക്കൂടി തിരിച്ചറിയാൻ ശ്രമിക്കുകയാണ് സഭ. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഒരു സഭയായി ജീവിക്കാൻ എങ്ങനെ നമുക്ക് കഴിയും എന്നതായിരുന്നു പ്രധാന ചിന്ത. 'വിദഗ്ദരായവരല്ല' ഈ ചർച്ച ചെയ്തത്. ദൈവജനം ആണ് സഭ എന്നതുകൊണ്ട്, ആ ദൈവജനമാണ് ക്രിസ്തുശരീരം രൂപപ്പെടുത്തുന്നത് എന്നതുകൊണ്ട്, ദൈവസ്വരം തിരിച്ചറിയേണ്ടതിന് ജീവിതത്തിന്റെ സകല തുറകളിൽ നിന്നുമുള്ളവരെ കേൾക്കാൻ ഈ സിനഡ് ആഹ്വാനം ചെയ്തു. സഭയിൽ നിന്ന് അകന്നവരെയും, സഭക്ക് പുറത്തുള്ളവരെയും കൂടി കേൾക്കാനുള്ള മാതൃകകൾ സ്വീകരിക്കപ്പെട്ടു. ഒരുക്കത്തിന്റെ സമയത്ത്, രണ്ടോ മൂന്നോ മാസങ്ങൾ വാർഡ് തലങ്ങളിൽ സിനഡിന്റെ അർത്ഥത്തേയും പ്രാധാന്യത്തെയും ലക്ഷ്യത്തെയും കുറിച്ച് ഇടവകകളിലും വാർഡുകളിലും ലഖുലേഖകൾ വഴിയും ചെറിയ വിഡിയോകൾ വഴിയും അവബോധം വളർത്തുകയും പിന്നീട് ചർച്ചകൾ നടക്കുകയും ചെയ്തു. ജനത്തിനിടയിലും, സന്യസ്തർക്കിടയിലും ഫൊറോനാതലങ്ങളിൽ വൈദികർക്കിടയിലും ചർച്ചകൾ നടക്കുകയും അവ ക്രോഡീകരിക്കുകയും ചെയ്തു. വിവിധ ഭാഷക്കാരുള്ള രൂപതകളിൽ വിവിധങ്ങളായ ഭാഷകളിലേക്ക് മാർഗ്ഗരേഖകൾ പരിഭാഷ ചെയ്യുകയും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

മെത്രാനിൽ കേന്ദ്രീകൃതമാവുകയോ പിഞ്ചെല്ലുന്നതോ ആയ സഭാമാതൃകയിൽ നിന്ന് വ്യത്യസ്തമായി, മെത്രാനടക്കമുള്ള ഒരു സമൂഹമായി ക്രിസ്തുവിന്റെ വെളിച്ചത്തിൽ ഒരുമിച്ചു നടക്കുന്ന ദർശനമാണ് സ്വീകരിച്ചിട്ടുള്ളത്. നാളെയുടെ സഭയിൽ വിശ്വാസത്തിനു സാക്ഷികളാവേണ്ട കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് മുന്നിൽ നടക്കുന്നത്.

നമ്മൾ ഓരോരുത്തരും ഒരുമിച്ചു ചേരുന്നതായ സഭ ഒരു 'സാർവ്വത്രിക കൂദാശയായി' ജീവിക്കണമെങ്കിൽ ഈ സിനഡൽ പാത പ്രേരിപ്പിക്കുന്ന കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം (സാക്ഷ്യജീവിതം) എന്നീ മൂല ഘടകങ്ങൾ അനിവാര്യമാണ്. കൂട്ടായ്മ എന്നത് ആശയപരമായ പരസ്പര ധാരണയല്ല, പരസ്പരം അനുരഞ്ജിതരായി, ദൈവവുമായി നമ്മെ അനുരഞ്ജിപ്പിച്ച ക്രിസ്തുവിൽ ഒന്നിച്ചു ചേരുന്നതാണ് ആ ഐക്യം. വിവിധങ്ങളായ ദാനങ്ങൾ ഉള്ള നമ്മൾ ഓരോരുത്തരും ഈ ശരീരത്തിൽ അതാതിന്റേതായ ധർമ്മങ്ങൾ നിര്വഹിച്ചുകൊണ്ട് സമൂഹത്തിലും സ്വജീവിതത്തിലും ദൈവാരാധനയിലും പങ്കുചേരുന്നതാണ് പങ്കാളിത്തം. അത് വഴി ക്രിസ്തുസാന്നിധ്യം ഈ ലോകത്തിൽ അനുഭവവേദ്യമാക്കുന്നതാണ് പ്രേഷിതപ്രവർത്തനം. അതുകൊണ്ട്, ഈ നവീകരണം നമ്മുടെ മാനസാന്തരത്തിനുകൂടിയുള്ള സമയമാണ്.

പ്രാഥമിക ചർച്ചകളിൽ നിന്ന്, ചേർത്തുവെച്ച വിലയിരുത്തലുകളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി പുതിയ മാതൃകകൾ രൂപീകരിക്കാനും നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും വിവിധ രൂപതകളിൽ തുടർചർച്ചകൾ നടന്നു വരികയാണ്. ആശയപരമായി സുവിശേഷം തന്നെയാണ് അവയിലൊക്കെയും പ്രതിഫലിക്കുന്നത്. എന്നാൽ സഭാസമൂഹത്തെക്കുറിച്ചും, അജപാലനരീതികളെക്കുറിച്ചും, ഇടവകനടത്തിപ്പിനെക്കുറിച്ചും, ഇടവകങ്ങൾക്കിടയിലും, മറ്റു മതങ്ങളോടും മറ്റു ക്രൈസ്തവവിഭാഗങ്ങളോടുമുള്ള പരസ്പരബന്ധത്തെക്കുറിച്ചും, കുട്ടികളുടെയും യുവജനങ്ങളുടെയും വളർച്ചയെക്കുറിച്ചും പുതിയ രൂപരേഖകൾ ഉരുത്തിരിയപ്പെടുന്നുണ്ട്.

ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും അടുത്തറിയുവാൻ കഴിയുക എന്നതാണ് വളരെ പ്രധാനമായിട്ടുള്ളത്. ക്രിസ്തുവിനോടുള്ള സ്നേഹം നഷ്ടപ്പെടുന്ന സമയങ്ങളിലാണ് അവനെയും അവന്റെ സുവിശേഷത്തെയും നമുക്ക് സൗകര്യമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഈ അടുത്ത ബന്ധം വളരേണ്ടത് പ്രാർത്ഥനയിലൂടെയും ആത്മവിചിന്തനങ്ങളിലൂടെയുമാണ്. ഈ പാതകൾ പരിശീലിക്കേണ്ടത് അനിവാര്യമാണ്.

ഉത്തരവാദിത്തപൂർണ്ണമായ സംഭാഷണങ്ങൾ നടക്കാൻ ധീരത സ്വരൂപിക്കുകയും അതിനു വേണ്ട വളർച്ച ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ പാതയുടെ വലിയ ധർമ്മമാണ്. അധികാര ഘടനകൾ ഉത്തരവുകളിലൂടെ നടപ്പിലാക്കുന്ന ഒരു സംവിധാനമല്ല ദൈവരാജ്യം. അധികാരധാർഷ്ട്യം ഭാരമേല്പിക്കുന്ന ഒന്നാവരുത് തൻ്റെ ശിഷ്യരുടെ നേതൃത്വം എന്ന് ക്രിസ്തു പഠിപ്പിച്ചതുമാണ്. ക്രിസ്തുവിൽ വേരുറച്ച സ്വഭാവരൂപീകരണവും ആത്മശുദ്ധിയും സ്വായത്തമാക്കുന്നെങ്കിലെ കേൾക്കുകയും, ആത്മാവിന്റെ സ്വരം കേൾക്കുകയും ചെയ്യുന്ന നേതൃത്വമുണ്ടാകൂ. സിനഡൽ പാതയുടെ പരിശീലനമാനം ഇത്തരത്തിലുള്ള ശൂന്യവത്കരണം മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, സിന്ഡിനെതിരെ ആരംഭം മുതൽ എതിർപ്പുകളും തള്ളിക്കളയലുകളും ഉണ്ടായിട്ടുണ്ട്.

കേൾക്കാനുള്ള എളിമയും സംസാരിക്കാനുള്ള സുതാര്യതയും ദൈവസ്വരം വിവേചിച്ചറിയാനുള്ള പ്രക്രിയയിൽ അതിപ്രാധാന്യമർഹിക്കുന്നു. അത് നിരന്തരമായ സംഭാഷണങ്ങൾ അർഹിക്കുന്നതുമാണ്. എന്ന് വെച്ചാൽ, ഈ പ്രക്രിയ സ്ഥായിയായ ഒരു കൂട്ടായ്മയിൽ നിന്ന് മാത്രമേ രൂപപ്പെടുകയുള്ളു. ഈ പരസ്പര സംഭാഷണങ്ങൾ നടക്കേണ്ടത് ക്രിസ്‌തുശരീരത്തിലെ പരസ്പരബന്ധം എന്ന നിലയിലാണ്. അതുകൊണ്ട് ഈ കേൾവിയും സംസാരവും ആത്മാർത്ഥവും ആഴവുമുള്ളതാക്കാൻ ഏതാനം ചില അത്യാവശ്യ ഘടകങ്ങളുണ്ട്. സഭാപ്രബോധനങ്ങളിലെ സത്യത്തെയും അതിൻ്റെ ജ്ഞാനത്തെയും ആഴത്തിൽ അറിയാൻ ശ്രമിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന വിശ്വാസധാരകളെയാണ് ഏറെയും ഔദ്യോഗിക-യഥാർത്ഥ വിശ്വാസങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. വിശ്വാസം നിര്വചനങ്ങളിലുള്ള ബോധ്യമോ ബൗദ്ധിക ആശ്വാസമോ അല്ല. അത് ക്രിസ്തുവിനെ ആന്തരിക വെളിച്ചമാണ്. ക്രിസ്തുസ്വഭാവം മനസ്സിലാക്കിക്കൊണ്ട് വേണം വിശ്വാസത്തിന്റെ സത്യം തിരിച്ചറിയാൻ. അല്ലെങ്കിൽ പ്രബോധനങ്ങളാക്കപ്പെടുന്ന വിശ്വാസത്തിൽ പോലും ക്രിസ്തുവിന്റെ വെളിച്ചമുണ്ടാവില്ല.

സംഭാഷണങ്ങളിൽ, വിശ്വാസത്തിന്റെ പ്രാധാന്യം, അവയുൾക്കൊള്ളുന്ന വിചിന്തനങ്ങളുടെ വേരുകൾ ശുദ്ധമായിരിക്കുക എന്നതാണ്. മുറിവുകളുടെയും അകൽച്ചകളുടെയും പ്രതിരോധങ്ങൾ സംഭാഷണങ്ങളെ തുറവിയില്ലാത്തതാക്കുന്നു. അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റേയും പ്രക്രിയ ആത്മാർത്ഥ പ്രയത്നമാക്കിയെങ്കിലേ സമാധാനത്തിൽ വിശുദ്ധി വിളയിക്കുന്ന ക്രിസ്തുസാക്ഷ്യം നമ്മുടെ സമൂഹങ്ങളിലുമുണ്ടാകൂ.

സത്യമാണ് സ്വാതന്ത്രമാക്കുന്നതും ജീവൻ പകരുന്നതും. അതുകൊണ്ടു സംഭാഷണങ്ങളിൽ സൂക്ഷിക്കേണ്ട സുതാര്യതയും മാന്യതയും പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. വൈവിധ്യങ്ങളെ ബഹുമാനിക്കുവാനും അവയെക്കൂടി ഉൾപ്പെടുത്തുവാനും കഴിയുന്നെങ്കിലേ കാത്തോലിക് എന്നത് യാഥാർത്ഥ്യമാകൂ. കൂടാരങ്ങൾ വലുതാക്കാനുള്ള സന്നദ്ധതയെ സിനഡൽ പാതയുടെ അടയാളമായി ഫ്രാൻസിസ് മാർപ്പാപ്പ എടുത്തു കാണിച്ചത് അതുകൊണ്ടാണ്.

ഇവയെല്ലാം കൈവരിച്ചു കഴിഞ്ഞു എന്ന് നമുക്ക് പറയാനാവില്ല. അങ്ങനെ ഒരു ലക്ഷ്യപ്രാപ്തി ഈ സിനഡൽ പാതയുടെ ലക്ഷ്യവുമല്ല. "എല്ലാവരും, എന്നാൽ അത്മായർ, മെത്രാൻസംഘം, മാർപാപ്പ, എല്ലാവരും പരസ്പരം കേൾക്കുകയും, എല്ലാവരും ഒരുമിച്ചു പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന സിനഡൽ സഭയെ കണ്ടെത്താനുള്ള യാത്രയാണ് സിനഡാലിറ്റിക്കായുള്ള സിനഡ്. വചനത്തിന്റെ വെളിച്ചത്തിൽ പ്രാർത്ഥനയിൽ ഒരുമിച്ചുകൊണ്ട് ഈ പാതയുടെ വിവിധവശങ്ങളെ തിരിച്ചറിയാൻ നമ്മൾ ശ്രമിക്കുകയാണ്. അങ്ങനെ സിനഡുകൾ ഇനിമേൽ, മെത്രാന്മാരുടെ അസംബ്ലി മാത്രമാക്കാതെ വിശ്വാസികൾ എല്ലാവരുടെയും ഒരുമിച്ചുള്ള യാത്രയാവുകയാണ്. ഓരോ കാലത്തിലും ദൈവം നൽകുന്ന വിളിയെ തിരിച്ചറിയും വിധം നമ്മുടെ ഓരോരുത്തരുടെയും മനസുകളെയും സഭാസംവിധാനങ്ങളെയും നവീകരിക്കുവാൻ നമ്മെ ഒരുക്കുന്നതാണ് ഈ ജീവിതശൈലി.

സിനഡ് 2021 - 2024 റോമിലെത്തി അവസാനിക്കേണ്ടതല്ല. പതിവുശൈലിയിൽ ഒരു സിനഡ് രേഖയായി അത് ചുരുങ്ങേണ്ടതല്ല. ഇത് വരെ നടന്ന പ്രക്രിയകളും അത് നൽകുന്ന വെളിച്ചവും നാളെയുടെ സഭയുടെ മുഖമാണ് എന്നാണ് സിനഡിനെക്കുറിച്ചുള്ള സിനഡ് മുന്നിൽക്കാണുന്നത്. ഈ സിനഡ് ശൈലി, കുടുംബങ്ങളിലും, ഇടവകകളിലും, മെത്രാൻസംഘങ്ങളിലും, പ്രാദേശിക സിനഡുകളിലും യാഥാർത്ഥ്യമാകുന്ന പുതിയ ക്രമം ആവുക എന്നതാണ് സിനഡിന്റെ ലക്‌ഷ്യം. പരസ്പരം കേൾക്കുകയും തുറന്നു സംസാരിക്കുകയും ഒരുമിച്ചു ദൈവസ്വരം കേൾക്കുകയും ചെയ്യുന്ന സമൂഹത്തിലേ, ഒരുമിച്ചു കൂടുമ്പോൾ സത്യത്തിലുള്ള 'അപ്പം മുറിക്കലുകൾ' സംഭവിക്കൂ.

ഭക്തിപ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രസംഗങ്ങളും ഒരുപാട് ലഭ്യമായ നമുക്കിടയിൽ ഈ സിനഡിനെക്കുറിച്ച് കേൾക്കാൻ ഇനിയും അവസരം ലഭിക്കാത്തവരുണ്ട് എന്നതാണ് പരിതാപകരം.

നിങ്ങൾ അത് കണ്ടെത്തും

തിരികെപ്പിടിക്കുന്ന/ വീണ്ടെടുക്കുന്ന പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും നമ്മൾ ഓരോരുത്തർക്കുമായി, മറ്റുള്ളവർക്കായി, ലോകത്തിനായി എത്രമാത്രം ക്രിസ്തുവിനെ വെളിപ്പെടുത്തി? ക്രിസ്തുവിന്റെ സ്നേഹത്തെയും കരുണയെയും വെളിപ്പെടുത്തി? സ്വത്വബോധവും അഹന്തയും വളർത്തിയ പ്രതീകങ്ങൾ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നെങ്കിലും അവയെ പുനര്വിചിന്തനത്തിനു വിധേയമാക്കാത്തതെന്തേ? ക്രിസ്തുവിനെ അറിയാനും പകർന്നു നൽകാനും കാലത്തോട് സംവദിക്കാനുമുള്ള പ്രതീകങ്ങളും രീതികളും തിരിച്ചറിയാൻ കഴിയാത്തതെന്തേ? "എന്നേപ്രതി നിങ്ങൾ നഷ്ടപ്പെടുത്തുന്നെങ്കിൽ ...." നിങ്ങൾ അത് കണ്ടെത്തും, "എന്നേക്കാൾ അധികമായി .... നിങ്ങൾ സ്നേഹിക്കുന്നെങ്കിൽ  ശിഷ്യരാകുവാൻ നിങ്ങൾ യോഗ്യരല്ല"

സെപ്റ്റംബർ 01, 2023

ഐക്യം

ആത്മാർത്ഥമായ ഐക്യശ്രമങ്ങളുണ്ടെങ്കിൽ ഐക്യവും സമാധാനവും കൂടുതൽ ഉണ്ടാകും; സമാധാനമാഗ്രഹിക്കാത്തവരിൽ നിന്ന്, ഐക്യത്തിന്റെ പേരിൽ കലഹം വിതക്കുന്നവരിൽ നിന്ന് അവർ ഉണ്ടെന്നു കരുതുന്ന ഐക്യം കൂടി എടുക്കപ്പെടും.