Gentle Dew Drop

ഡിസംബർ 30, 2022

കൂട്ടായ്മയില്ലാത്ത ബലി

ദേവാലയത്തിലോ ബലിപീഠത്തിലോ കേന്ദ്രീകൃതമായതല്ല ക്രിസ്തീയജീവിതം. ക്രിസ്തുവിൽ ഒന്നായിരുന്ന സമൂഹമാണ് ക്രിസ്തീയ ജീവിതത്തിന്റെ സത്തയും ആസ്വാദനവും. ക്രിസ്തുവാണ് അതിന്റെ രൂപവും ആത്മാവും ആകാരവും. പ്രാർത്ഥനകളും കൂദാശകളും ദേവാലയവും ബലിപീഠവും അർത്ഥം സ്വീകരിക്കുന്നത് ഈ ക്രിസ്‌തുശരീരത്തിൽ നിന്നാണ്. യഹൂദരുടെ ദൈവചിന്തയിൽ നിന്നും ആരാധനയിൽ നിന്നും ക്രിസ്തീയതയെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. ബലി കണ്ട് സംപ്രീതനാകുന്ന ദൈവമല്ല ക്രിസ്തുവിലൂടെ നമ്മൾ ആരാധിക്കുന്ന ദൈവം. അനുഗ്രഹം ചൊരിയാനും പാപം ക്ഷമിക്കാനും കരുണ വർഷിക്കാനും ബലികൾ ആവശ്യപ്പെടുന്നവനുമല്ല ദൈവം. പഴയനിയമത്തിൽ ബലി-കാഴ്ചകൾ ദൈവബന്ധത്തിലെ ഒരു കടമയായിരുന്നെങ്കിൽ, ക്രിസ്തുശരീരത്തിൽ, പരസ്പരം ചേർത്തു നിർത്തുന്ന സ്നേഹമഭ്യസിക്കുക എന്നതാണ് കടമ. പ്രാർത്ഥനയിലും മറ്റും സമ്പുഷ്ടമാക്കപ്പെടുന്നതും വളർത്തപ്പെടുന്നതും പൂർണ്ണമാക്കപ്പെടുന്നതും ഈ ശരീരത്തിലേക്കുള്ള ഒരുമയുടെ ആഴമാണ്. ഒരുമിച്ചു ചേരുമ്പോൾ ഇടയിൽ സന്നിഹിതനായി അനുഭവവേദ്യനാകുന്ന ദൈവമാണ്, ദേവാലയത്തിലെ ഒരുമിച്ചു ചേരലിനെ പവിത്രമാക്കുന്നത്. ക്രിസ്തുശരീരത്തിന്റെ വേദനകളും പവിത്രതയും ത്യാഗവും പുണ്യങ്ങളും ക്രിസ്തു കുരിശിലർപ്പിച്ച ബലിയോട് ചേർക്കപ്പെടുമ്പോൾ ബലികൾക്കും സത്യമുണ്ടാകും.  "എന്റെ നാമത്തിൽ ഒരുമിച്ചു ചേരുമ്പോൾ" നിങ്ങൾ അർപ്പിക്കുവിൻ എന്ന് പറഞ്ഞതിന് വലിയ ആഴമുണ്ട്. "വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കരുത്" എന്ന പൗലോശ്ലീഹായുടെ വാക്കുകളിലും, കലഹിക്കുകയും അന്യായം കാണിക്കുകയും ദുരാഗ്രഹം വെച്ചുപുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു ക്രിസ്‌തുശാരീരമാണെന്നു അവകാശപ്പെടാനാവില്ലെന്നും, അതിലുള്ള അപ്പം മുറിക്കലുകൾ ക്രിസ്തുവിന്റെ ശരീരത്തിന്റെ ബലിയർപ്പണവും വിരുന്നുമല്ല എന്നത് ഓർമ്മിപ്പിക്കുന്നു.

സഭയുടെ ഐക്യമെന്നു പറയുന്നത് ക്രിസ്തുവിന്റെ മനസ്സോടെ ക്രിസ്തുശരീരത്തിൽ ഒന്നാവുന്നതാണ്. അതില്ലാത്ത ദേവാലയ ചട്ടക്രമങ്ങളോ ആരാധനാശൈലികളോ ക്രിസ്തുവിനെ ഉൾക്കൊള്ളുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ല. അതിവിശുദ്ധസ്ഥലമെന്ന യാഥാർത്ഥ്യം നമ്മുടെ ഹൃദയത്തിന്റെ തുറന്നിടലാണ്. 

സഭയുടെ വ്യക്തിത്വം എന്നത് ക്രിസ്തുചൈതന്യമാണ്‌. ആ ചൈതന്യത്തിലേക്കു രൂപപ്പെടാന് വളരാനും ശ്രമിക്കാത്ത സമൂഹം ക്രിസ്തുവിന്റെ സഭയല്ല. ആരാധന മാത്രമല്ല ക്രിസ്തീയ ജീവിതം. ജീവിതത്തിന്റെ സമസ്തമേഖലകളും ക്രിസ്തുസമാനമാക്കാനുള്ള ആത്മാർത്ഥ പരിശ്രമമാണ് ക്രിസ്തീയ ജീവിതം. ദൈവാരാധന ഒരു മനോഭാവമായി എല്ലാ നിമിഷത്തിലും നടക്കുന്നതായാണ് കാണുന്നതെങ്കിൽ, ആയ ആരാധനയെ ഏതെങ്കിലും ഒരു ആരാധനാക്രമത്തിലേക്കു ചുരുക്കാനുമാകില്ല. ആ ആരാധന, മനോഭാവങ്ങളിലും നിലപാടുകളിലും വാക്കുകളിലും പ്രവൃത്തിയിലും ദൈവസ്വഭാവമുണ്ടായിരിക്കുക എന്നതാണ്. സത്യത്തിന്റെ വെളിപാടിന് തുറവി കാണിക്കുകയും അങ്ങനെ യാഥാർത്ഥ്യങ്ങളെ മനസിലാക്കി അരൂപിയുടെ പ്രചോദനങ്ങൾക്കനുസരിച്ച് സമീപിക്കുകയും ചെയ്യുന്നതാണ് ആ സ്വഭാവം. നമ്മുടെ ആരാധനാക്രമങ്ങൾ എത്രമാത്രം ഈ സമ്പർക്കത്തെ സുഗമമാക്കുന്നു എന്ന് സംശയമാണ്. ആരാധനാക്രമങ്ങൾ വിശ്വാസത്തെയും ജീവിതത്തെയും സ്വാതന്ത്രമാക്കുന്നെങ്കിലേ ഹൃദയത്തിൽ നിന്നുള്ള ആരാധനയുണ്ടാകൂ. അതില്ലാതെ ആരാധനാക്രമമാണ് വ്യക്തിത്വമെന്നും അതാണ് ഐക്യം പകരുന്നതെന്നുമുള്ളവ വെറും അവകാശവാദങ്ങൾ മാത്രമാവും.

ആരാധനക്രമം ആരാധനായോഗ്യമാകുമ്പോൾ ആരാധിക്കപ്പെടുന്നത് ദൈവമല്ല. മതത്തെയും, സമ്പ്രദായങ്ങളെയും നിലനിർത്തുകയും എന്നാൽ സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുന്ന സമീപനങ്ങളിൽ ദൈവാത്മാവിന് സ്ഥാനം നൽകിയിട്ടില്ല. ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിന് മതഘടനകൾ തടസ്സമാകുന്നെങ്കിൽ ആ ഘടനകൾ ക്രിസ്തു പറഞ്ഞ സ്വയം പരിത്യാഗത്തിൽ ഉൾപ്പെടെണ്ടവയാണ്.

ഡിസംബർ 29, 2022

സഭയുടെ മനസാക്ഷി

 "എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖ പൂർണമായ ക്രിസ്മസ് ആയിരുന്നുവിത്. ഈ സംഭവങ്ങൾ കൊണ്ടു മാത്രം. ഇത്രയും നിരാശ രോഗാവസ്ഥയിൽ പോലും തോന്നിയിട്ടില്ല." ഒരു 'സാധാരണക്കാരന്റെ' വാക്കുകളാണിവ.  

ബലിപീഠത്തിനു മുകളിൽ ചാടിക്കയറിയതും, തള്ളിമാറ്റിയതും  അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റിയതും  തിരുശരീരരക്തങ്ങൾ അവഹേളിച്ചതും മൗനത്തോടെ അംഗീകരിക്കപ്പെടുന്നെങ്കിൽ, അത് കണ്ടു വേദനിച്ച ലോകം മുഴുവനുമുള്ള വിശ്വാസികളുടെ ഹൃദയത്തിനു നേരെ സിനഡ് മുഖം തിരിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഏകീകൃതകുർബാനയുടെ പ്രാബല്യത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ബസലിക്കയിൽ അർപ്പിച്ച കുർബാനയ്ക്ക് illicit, inappropriate എന്ന രീതിയിൽ ആരോപണം ഉയർത്താമെങ്കിലും അത് കുർബാനയെ 'അസാധു'വാക്കുന്നില്ല. സാത്താൻ കുർബാനയെന്ന ആവർത്തിച്ചുള്ള പരാമർശങ്ങൾ വീണ്ടും വീണ്ടുമുള്ള അവഹേളനമാണ്. സഭയെ മുറിപ്പെടുത്തലാണ്. 

അസഭ്യവർഷം സാധാരണ ഭാഷയാക്കിയ ഏതാനം സഭാശബ്ദ യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വി തോമാശ്ലീഹായുടെയും സീറോമലബാർ സഭയുടെയും ഔദ്യോഗിക ശബ്ദമെന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. അവക്കു സിനഡ് അംഗീകാരം നൽകുന്നുണ്ടോ? ഇല്ലെങ്കിൽ അവയെക്കുറിച്ചുള്ള മൗനം സഭയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ വഴിവയ്ക്കുന്നവയാണ്. ഇനി അവക്ക് അംഗീകാരം ഉണ്ടെങ്കിൽ ആ ഭാഷ നേതൃത്വത്തിന്റെ പുതിയ ഭാഷയാണെന്നതിൽ സഭയുടെ മനസാക്ഷി ദുഃഖിക്കുന്നുണ്ടാവും.

പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത്

ആത്മാർത്ഥമായ ഒരു വീണ്ടുവിചാരത്തിനു തയ്യാറാവാതെ, ക്രിസ്തുവിന്റെ മനോഭാവത്തിന് യോജിക്കാത്തതെന്തും ഉപേക്ഷിക്കുവാൻ മനസ്സാകാതെ പ്രാർത്ഥനായജ്ഞങ്ങളും ഉപവാസങ്ങളും നടത്തിയതു  കൊണ്ട് ഭക്തി ഒരു മായയാകുന്നേയുള്ളു. സത്യത്തെ ഉൾപ്പെടുത്തുന്ന പ്രാർത്ഥനയല്ല അത്. ഇടയന്റെ മർദ്ദനമുറകളിൽ ഐക്യം പ്രതീക്ഷിക്കുന്ന പുത്തൻ സഭാശാസ്ത്രം അനുസരിച്ചു ഇടപെടൽ നടത്തുന്നവനല്ല ദൈവം. സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി  ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ് ഇന്ന്  ധ്യാനിക്കേണ്ടത്. ഹൃദയകാഠിന്യം മാറ്റാൻ തയ്യാറാകാതെ എത്ര ഉപവസിച്ചാലും ദൈവം ഇടപെടുമെന്ന് കരുതരുത്. ആത്മാർത്ഥവും കൃപാപൂർണ്ണവുമായ വിചിന്തനമാണ് പ്രാർത്ഥനകളെയും ഉപവാസങ്ങളെയും നയിക്കേണ്ടത്. ആ സുതാര്യതയും വിവേചനവും ഉണ്ടാകുന്നില്ലെങ്കിൽ ഭക്തി ഫലശൂന്യമായ ഒരു മായയായി ചുരുങ്ങും. പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത്, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല. 

രാജദണ്ഡും പടക്കോപ്പുകളും

 "ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല" എന്നത് തീർത്തും ശരിയല്ല. അവർ ചെയ്യുന്നത് എന്താണെന്നു അവർ വ്യക്തമായി അറിഞ്ഞിരുന്നു. പക്ഷേ, അത് അവർക്കു ശരിയും വിശുദ്ധവുമായിരുന്നു എന്നതാണ് കാര്യം. ബലിപീഠത്തിനു മുകളിൽ ചാടിക്കയറുകയും, തള്ളിമാറ്റുകയും, അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റുകയും ചെയ്തവർ, ബലിപീഠത്തിൽ വിജാതീയ ബലിയർപ്പിച്ച ആളെ മക്കബായരിലെ മത്തയാസും മക്കളും വധിച്ച കർമ്മത്തെപ്പോലെ ഒരു വിശുദ്ധീകരണ കർമ്മം ചെയ്തു എന്നാവാം വിശ്വസിക്കുന്നത് (ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ചെയ്തെങ്കിൽ അത് വേറെ കഥയാണ്). അത് കൊണ്ടാവണം അവിടെ പരികർമ്മം ചെയ്യപ്പെട്ടു കൊണ്ടിരുന്ന കുർബാന ക്രിസ്തുവിനെ അപമാനിക്കലാണെന്നും, സാത്താൻ കുർബാനയാണെന്നും അവർ പറഞ്ഞത്. 

നാലഞ്ചു ദിവസങ്ങളിൽ വികസിച്ചു വന്ന ചിന്തയല്ല, ജനാഭിമുഖ കുർബാനകൾ അസാധുവാണെന്നും അത് അർപ്പിക്കുന്ന പുരോഹിതർ പരികർമ്മം ചെയ്യുന്ന കൂദാശകളിൽ കൃപയില്ലെന്നുമുള്ള വ്യാഖ്യാനം. സഭയോട് അനുസരണത്തോടെ ചേർന്നു നില്കാത്തവർ അർപ്പിക്കുന്ന ബലികളും പരികർമ്മം ചെയ്യുന്ന കൂദാശകളും വിലയുള്ളതല്ല എന്നതായിരുന്നു കാരണം. ഇതൊന്നും ഒരു ഔദ്യോഗിക രേഖകളിൽ പ്രസ്താവിച്ചിട്ടുള്ളതല്ല. പക്ഷേ പല വിധേന ആളുകളുടെ മനസ്സിൽ രൂപപ്പെട്ടിട്ടുള്ള ധാരണകളാണ്. നാട്ടിൽ നടത്താൻ ആഗ്രഹിച്ച മാമോദീസകൾ ഇത്തരം അസാധുത ഒഴിവാക്കാനായി പുറത്തുള്ള തങ്ങളുടെ രൂപതകളിൽ നടത്തിയ ഒത്തിരിയേറെ പേരുണ്ട്. കുമ്പസാരത്തിനു വേണ്ടി വിഷമിച്ചവരുണ്ട്. 

കുർബാനയെക്കുറിച്ചും കൂദാശകളെക്കുറിച്ചും മാത്രമല്ല, മറ്റു പല കാര്യങ്ങളെക്കുറിച്ചും സ്വയം പ്രഖ്യാപിത സഭാവാക്താക്കളും ചില ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വിശ്വാസികൾക്ക് രൂപപ്പെടുത്തി കൊടുത്ത ദൈവശാസ്ത്രം ഉണ്ട്. അതാവട്ടെ, അപരവൽക്കരണവും സംശയവും പകയും വെറുപ്പും, പ്രതികാരവും ന്യായീകരിക്കുന്ന പുതിയ സുവിശേഷത്തെ അവതരിപ്പിച്ചു കൊണ്ടുമായിരുന്നു. അതിക്രമങ്ങൾക്ക് വിശുദ്ധമുഖം നൽകിയ അത്തരം വ്യാഖ്യാനങ്ങൾ രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ ബൈബിൾ പണ്ഡിതരും വിശ്വാസപ്രഘോഷണത്തിനു വേണ്ടിമാത്രം  തുടക്കം കുറിച്ച അഭിഷേകം നിറഞ്ഞ ചാനലുകളും ധ്യാനഗുരുക്കളും വിശ്വാസവും പാരമ്പര്യങ്ങളും നഷ്ടപ്പെടാതിരിക്കാൻ ഉണ്ടാക്കിയ സമൂഹ മാധ്യമ ഗ്രൂപ്പുകളും ഉണ്ട്. ക്രിസ്തുവിനു അന്യമായ മനോഭാവങ്ങളെ വിശുദ്ധീകരിച്ചു നൽകിയത് അവരാണ്. അവർ പറഞ്ഞതും പ്രചരിപ്പിച്ചതും വിശ്വാസത്തോട് ചേർന്നതല്ലെന്നും സഭയുടെ നിലപാടല്ലെന്നും ഉറച്ചു പറയാൻ ആരും ഉണ്ടായിരുന്നില്ല. വിശ്വാസികൾ പോരടിക്കുന്നതും, അസഭ്യം ചൊരിയുന്നതും, സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നതും നേർക്കാഴ്ചയായിരുന്നിട്ടും പലതും വിശുദ്ധീകരിക്കപ്പെട്ടു. 

നാലഞ്ചു വർഷങ്ങളായി താലോലിച്ചു വളർത്തിയ അപരവിദ്വേഷവും അതിനു നൽകപ്പെട്ട ന്യായീകരണങ്ങളും മറ്റൊരുതരത്തിൽ വിശുദ്ധി-അശുദ്ധിയെക്കുറിച്ചും പുതു ധാരണകൾ സൃഷ്ടിച്ചു. വിശ്വാസം, തീക്ഷ്ണത, പ്രഘോഷണം എന്നിവയെല്ലാം പുനഃനിർവചിക്കപ്പെട്ടു. ആ പുതിയസുവിശേഷത്തിന്റെ സാക്ഷികളായവർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളൊക്കെയും വിശുദ്ധമാണ്.

ബലിപീഠത്തിൽ അക്രമം കാട്ടിയവരുടെ പ്രവൃത്തികൾ അപലപനീയമാണ്. എന്നാൽ അവരേക്കാൾ വലിയ തെറ്റുകാർ, അവരെ അത്തരം പ്രവൃത്തിയിലേക്കു നയിച്ചവരും, അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചവരും, അവരെ തെറ്റിദ്ധരിപ്പിച്ചവരുമാണ്. അവർ ചെയ്തത് സഭക്ക് വേണ്ടി എന്ന് അവർ കരുതുന്നു. എന്നിരുന്നാലും, സ്വന്തം സമീപനങ്ങളെ സുവിശേഷമൂല്യങ്ങളോട് തട്ടിച്ചു നോക്കേണ്ടത് അവരുടെ തന്നെ കടമയായിരുന്നു. ഒരു പക്ഷത്തോടുള്ള പകയും വാശിയും, അധികാരികളോടുള്ള അധാർമ്മികമായ പ്രതിപത്തതയും സുവിശേഷ വിരുദ്ധമായവയെ ന്യായീകരിക്കുകയില്ല.

ഈ പ്രവൃത്തികൾ ഏതാനം ചിലരിലൊഴികെ കണ്ടവർ ആരിലും വലിയ വിഷമം ഉണ്ടാക്കി  എന്നത് സത്യമാണ്. സാധാരണക്കാരെ സംബന്ധിച്ച് വ്യസനം, അസ്വീകാര്യമായ ഒരു വേദനയെക്കുറിച്ചാകുമ്പോൾ പരിതപിക്കാനേ വഴിയുള്ളൂ. ഈ വേദന സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നുള്ള പ്രതികരണം തേടുന്നതാണെങ്കിൽ വെറുതെ പരിതപിക്കുന്നതും മാപ്പുപറയുന്നതും പരാജയമാണ്. ഈ വ്യസനം സ്വന്തം ഉത്തരവാദിത്വത്തെ  മറച്ചുവെച്ചുകൊണ്ട് മറ്റുള്ളവർക്ക് നേരെ മുനകൊള്ളിക്കുന്നതാണെങ്കിൽ അത് കപടതയുംആണ്. പശ്ചാത്താപവും മാനസാന്തരവും ഉണ്ടെങ്കിലേ വ്യസനത്തിന് ഹൃദയമുള്ളൂ. പശ്ചാത്താപവും മാനസാന്തരവും ചില തിരുത്തലുകളെ മുൻപിൽ കാണുന്നു. പുനഃസൃഷ്ടിക്കായുള്ള ആത്മാർത്ഥമായ പ്രയത്നം. സുവിശേഷത്തിനോ സഭാപ്രബോധനങ്ങൾക്കോ ചേർന്നതല്ലാത്ത ആധുനിക സുവിശേഷ വക്താക്കളിൽ നിന്നുള്ള പ്രചാരണങ്ങൾ തള്ളിപ്പറയാനുള്ള ധീരത ഇടയന്മാർക്ക് ഉണ്ടാകുമോ? ഞാനല്ല സംസാരിക്കേണ്ടതെന്ന ന്യായം പറയുന്നത് കാലഘട്ടത്തോടുള്ള വലിയ ഒരു വഞ്ചനയാണ്. പ്രബോധനത്തിന്റെ അധികാരമുള്ളവർ മൗനമായിരുന്നു കൊണ്ട് മാത്രമാണ് ഈ സംഘർഷങ്ങൾ ഇത്രത്തോളം വൈകാരികവും ജീർണ്ണവുമായത്. മാത്രമല്ല, അടി കൊഴുക്കുന്നത് സ്വന്തം വിജയമായി കണ്ടു രസിച്ചവരാണ് പലരും. ക്രിസ്തു പീഢിപ്പിക്കപ്പെടുമ്പോൾ അവന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്നു കൊണ്ട് ഉത്ഥാനസാധ്യത ധ്യാനിക്കേണ്ടവർ, വികലമാക്കപ്പെട്ട സുവിശേഷം ക്രിസ്തുവിന്റെ മുഖം വികൃതമാക്കുന്ന കണ്ടിട്ടും മൗനമായിരുന്ന സമയങ്ങളെകുറിച്ചാണ് വ്യസനിക്കേണ്ടത്. 

ഇനിയും ആധിപത്യവും കല്പനകളും ധാർഷ്ട്യവും പാലിക്കപ്പെടുന്ന സുവിശേഷത്തിന്റെ മൂല്യങ്ങളാകുമ്പോൾ സുവിശേഷത്തിന്റെ മരുഭൂശബ്ദം ഉയരേണ്ടതു അനിവാര്യമാണ്. രാജദണ്ഡും പടക്കോപ്പുകളും അനുവദിക്കപ്പെടുവോളം ക്രിസ്തു കൂടുതൽ ദൂഷിക്കപ്പെടാൻ വിട്ടു കൊടുക്കപ്പെടുകയാണെന്ന് ഇടയർ തിരിച്ചറിയാത്തതെന്തേ? 

................................ 

നേതൃത്വത്തിലുള്ള ഓരോരുത്തർക്കും, പരസ്പരം കേൾക്കുമ്പോൾ ഒരു പടി ആഴത്തിൽ ചോദിക്കാവുന്ന  ചോദ്യമാണ് "വരാനിരുന്നവൻ നീ തന്നെയോ അതോ വേറൊരുവനെ കാത്തിരിക്കണമോ" എന്നത്. നീ എന്ത് കാണുന്നോ അത് ചെന്ന് പറയുക എന്ന് പറയാൻ തക്ക വിധം ജീവന്റെ സമൃദ്ധിയുണ്ടായിരുന്നു കാണപ്പെട്ടവയിൽ. നിങ്ങൾ കേൾക്കുന്ന ശബ്ദങ്ങളോട് പക്ഷം ചേരുന്നതിനും മുമ്പേ  അവരുടെ നിലപാടുകൾ "അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ദരിദ്രന് സുവിശേഷവും" നൽകുന്നോ എന്ന് ആലോചിച്ചു നോക്കൂ. വിലാപവും പല്ലുകടിയും സൃഷ്ടിക്കുന്ന യാഥാസ്ഥിതിക വാദങ്ങളിൽ സുവിശേഷത്തിന്റെ ലാവണ്യമല്ല കാളിയ വിഷമാണ്.

ഡിസംബർ 28, 2022

സിനഡ്

ആവർത്തിച്ചു കേൾക്കുന്ന, പറയപ്പെടുന്ന ഒരു വാക്കാണ് 'സിനഡ്.' എന്നാൽ ഈ സിനഡ് എന്താണ്? "A synodal Church is a Church which listens" - ഒരു സിനഡാത്മക സഭയെന്നാൽ കേൾക്കുന്ന സഭയെന്നാണ്. ഒരു പ്രത്യേക കാലയളവിൽ ചർച്ച ചെയ്യാനായി ഒരുമിച്ചു കൂടുന്ന മെത്രാൻ സമ്മേളനമല്ല സിനഡ്. സിനഡ് ഒരു പ്രക്രിയയാണ്. എല്ലാവരും പരസ്പരം കേൾക്കുകയും എല്ലാവരും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന പ്രക്രിയ. അത് ക്രിസ്തീയ ജീവിതത്തിൽ ഒരു ജീവിതശൈലിയാവേണ്ടതിനാണ് Communion, participation and co-responsibility (of mission) എന്ന പാതയിൽ  സിനഡാലിറ്റിയെക്കുറിച്ചു തന്നെ ഒരു സിനഡ് ആഗോളതലത്തിൽ നടത്തപ്പെടുന്നത്. 

ധാർമിക അധികാരമുള്ള ഒരു സിനഡിന് ഉണ്ടാവേണ്ട ചില സ്വഭാവങ്ങളുണ്ട്. എല്ലാ ജീവിതരംഗങ്ങളിലുമുള്ളവർക്കു സംസാരിക്കാനുള്ള ഒരു വേദി/ അവസരം ലഭ്യമാവണം. അവർ തുറവിയോടെ സംസാരിക്കണം, തുറവിയോടെ കേൾക്കപ്പെടണം. കേൾവി സ്വീകാര്യത കൂടിയാണ്. ഈ സിനഡൽ കേൾവി സാംസ്‌കാരിക സാമൂഹിക സാമ്പത്തിക യാഥാർത്ഥ്യങ്ങളോട് കൂടി കേൾവി ഉള്ളപ്പോഴെ വിശ്വാസത്തെ ഒരു സഭയായി മനസിലാക്കാനും കാലത്തിലേക്ക് വ്യാഖ്യാനിക്കാനുമാകൂ. തീരുമാനങ്ങളിലേക്കു വരുന്നത് ഭൂരിപക്ഷാഭിപ്രായത്തിന്റെ വോട്ടിനനുസരിച്ചല്ല, വീണ്ടും വീണ്ടും കേട്ടും സംസാരിച്ചും വിവേചിച്ചറിയുന്ന സത്യത്തെ പിഞ്ചെല്ലുവാനുള്ള പൊതുവായ ആഗഹത്തിൽ നിന്നാണ്. 

ചെറുതും വലുതുമായ തലങ്ങളിൽ ഒരു ഇടയന്റെ ചുറ്റും ഒരുമിച്ചു ചേരുന്ന വിശ്വാസികൾ ഒരേ ശരീരത്തിൽ  അംഗങ്ങളായിരിക്കുന്നവർ എന്ന നിലയിലാണ് ഈ പ്രക്രിയയിൽ പങ്കു ചേരുന്നത്. മറ്റൊരാളുടെ മനസ്സറിയാൻ ശ്രമിക്കാത്ത ഒരാൾ സിനഡിന്റെ ഭാഗമാകുന്നില്ല.


അധികാരത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഒരിക്കലും സിനഡ് യാഥാർത്ഥ്യമാവില്ല. ദൈവജനം ഒരുമിച്ചു കേൾക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർക്കുവാൻ സമിതികൾക്കും സമ്മേളനങ്ങൾക്കും ചർച്ചകൾക്കും കഴിയണം. അധികാരസ്ഥാനത്തുള്ളവർ സ്വതാല്പര്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളെ ദൈവനിവേശിതം എന്ന് കല്പിച്ചു കൊണ്ട് അനുസരണം ആവശ്യപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ വഴിയല്ല. അനുസരണം ധാർമ്മികമാകുന്നത് അധികാരത്തിലും കല്പനയിലും ധാർമ്മികത ഉൾക്കൊണ്ടിരിക്കുമ്പോഴാണ്. 


സിനഡിനെ അനുസരിക്കുക എന്നാൽ അത് സിനഡായിരിക്കുമ്പോഴും അത് ഒരു ക്രിസ്തു ശരീരത്തിന്റെ പരിപോഷണം ഉറപ്പാക്കുമ്പോഴുമാണ്. ഒരു സിനഡാകുവാനുള്ള ആത്മാർത്ഥ പരിശ്രമം നടത്തുമ്പോഴല്ലേ സിനഡിനെ അനുസരിക്കാനുള്ള അധ്വാനത്തിന് ധാർമ്മികതയുള്ളു. 


സിനഡൽ പ്രക്രിയ നമ്മുടെ ജീവിത ശൈലിക്ക് ഒരു വഴികാട്ടിയാകുമ്പോൾ, ഒരു ഔദ്യോഗിക സിനഡിന്റെ സ്വഭാവമെന്താവണം എന്ന് കൂടി കാണിച്ചു തരുന്നു.


https://www.synod.va/content/dam/synod/common/phases/continental-stage/dcs/Documento-Tappa-Continentale-EN.pdf

https://www.vatican.va/roman_curia/congregations/cfaith/cti_documents/rc_cti_20180302_sinodalita_en.html

https://www.synod.va/en/news/the-preparatory-document.html

https://www.synod.va/en/news/the-vademecum-for-the-synod-on-synodality.html

https://www.synod.va/content/dam/synod/common/phases/en/EN_Step_3_Discerning.pdf

https://www.synod.va/content/dam/synod/common/phases/en/EN_Step_4_Planning.pdf

https://www.synod.va/content/dam/synod/common/phases/en/EN_Step_6_Suggested-tools-for-reflecting-sharing.pdf


 

ഡിസംബർ 27, 2022

ഹേറോദേസ്

അനർഹമായ അധികാരം, ദുരാഗ്രഹിയും തന്ത്രശാലിയുമായ മറ്റൊരാളാൽ നിയന്ത്രിക്കപ്പെടുന്ന അധികാരം, അരക്ഷിതാവസ്ഥ അസ്വസ്ഥപ്പെടുത്തുന്ന അധികാരം, ജനത്തിന്റെയോ നാടിന്റെയോ നന്മ ആഗ്രഹിക്കാത്ത അധികാരം നിഷ്കളങ്കരുടെ വധത്തിന് കാരണമാകും. പ്രീണന ഫലമായി ഹേറോദേസിനു ലഭിച്ച അധികാരം അയാൾക്ക്‌ സുരക്ഷാ നൽകിയില്ല. ജനത്തെ പ്രീണിപ്പിക്കാൻ അയാൾ ദൈവത്തിന് സുന്ദരമായ ദേവാലയം ഉണ്ടാക്കി. ദൈവത്തിൽ ആശ്രയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 

ഹേറോദേസ് നമ്മിലുണ്ട്, നമുക്കിടയിലുണ്ട്.

മാനസാന്തരം അകലെയാണ്

അച്ചടക്കനടപടികൾ വരാൻപോകുന്നെന്നു കേൾക്കുന്നു. എന്ത് അച്ചടക്ക നടപടികളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്? അടിച്ചേൽപ്പിക്കുന്ന മനോഭാവങ്ങൾ ഏതു ക്രിസ്തീയതയുടെ ഭാഗമാണ്, ഏതു വിശ്വാസത്തിന്റെ സമീപനമാണ്? അധികാരരാഷ്ട്രീയത്തിന്റെ ലഹരിയിൽ എന്ത് ക്രമങ്ങളാണ് കൊണ്ട് വരുന്നത്?

ഇന്നലെതുടങ്ങിയ മാർപാപ്പ സ്നേഹത്തിനു മുമ്പ് നാളേറെയായി മാർപാപ്പയെ പറങ്കിതൊപ്പിയെന്നു വിളിച്ചു പോന്നവർക്ക്‌ അച്ചടക്ക നടപടികൾക്ക് വിധേയമാകേണ്ടതുണ്ടോ? സ്വയം സഭാവക്താക്കളായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും, സമൂഹത്തെ വിഭാഗീയതയിലേക്കു നയിക്കുകയും ചെയ്തവർ അച്ചടക്ക നടപടികൾക്കു വിധേയരായിട്ടില്ല. ധ്യാനങ്ങളെന്ന പേരിൽ തോന്നിയതെല്ലാം പഠിപ്പിച്ച പ്രഘോഷകർക്ക് അച്ചടക്കത്തിന്റെ ആവശ്യമില്ലാതിരുന്നത് എന്തുകൊണ്ടാണ്? ഒരു കൂട്ടരെ താണജാതിക്കാരെന്നും മറ്റും വിളിച്ചു അപമാനിച്ചു പോന്നവർക്ക് തിരുത്തൽ ആവശ്യമായിരുന്നില്ലേ.

സഭയിൽ ആവശ്യമായിരിക്കുന്നത് അച്ചടക്കമല്ല, മാനസാന്തരമാണ്. രാഷ്ട്രീയ അധികാരത്തിന്റെ ശക്തിയെ മുൻനിർത്തി പീലാത്തോസ് ചോദിച്ച ചോദ്യമാവാം അധികാരമുള്ള ഓരോരുത്തരും ധ്യാനിക്കേണ്ടത്. " നീ ഒരു രാജാവാണോ?" അല്ല എന്ന ഉത്തരമുള്ളപ്പോൾ, പിന്നെയെങ്ങനെ ഞാൻ ഒരു രാജാവിനെപ്പോലെ പെരുമാറുന്നു എന്ന മറുചോദ്യമുണ്ട്. ആണ് എന്ന ഉത്തരമുള്ളപ്പോൾ ഏതു തരത്തിലുള്ള രാജാവാണെന്ന മറുചോദ്യമുണ്ട്. പീലാത്തോസിനെയും ഹേറോദേസിനെയും പോലെ ഒരു അധികാരിയോ അതോ പടുത്തുയർത്താനും, ജീവൻ നൽകാനും നല്കപ്പെട്ടിട്ടുള്ള അധികാരമോ? അധികാരം ഉപയോഗിക്കപ്പെട്ടത്, കൈമാറ്റം ചെയ്യപ്പെട്ടത്, നിരസിക്കപ്പെട്ടത്, നീക്കം ചെയ്യപ്പെട്ടത്, അപമാനിക്കപ്പെട്ടത്, എല്ലാം കൂടിയ ചരിത്രത്തോട് കൂടിയാണ് സംഭാഷണങ്ങളിലൂടെ മനസാന്തരത്തിനു വഴി തുറക്കേണ്ടത്. അത് പ്രധാനമല്ലെങ്കിൽ, മൗനാനുവാദം നൽകപ്പെട്ടു വിശ്വാസത്തിന്റെ ഭാഗമാക്കി തീർത്ത പൂര്വികപാപങ്ങളും ശാപങ്ങളും വെച്ചെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ. ഹൃദയകാഠിന്യത്തിന്റെയും പകയുടെയും മാത്സര്യത്തിന്റെയും കയ്പ്പ് പേറുന്നത് തലമുറകളാണ്. എന്തിനും പോന്ന വീര്യത്തിൽ നിൽക്കുന്ന ഇളം തലമുറയുടെ പിൻബലം കൊണ്ട് സന്തോഷിക്കരുത്. അവന്റെ രക്തം ഞങ്ങളുടെ മക്കളുടെ മേൽ പതിക്കട്ടെ എന്ന് ഏറ്റെടുക്കാൻ കയ്യപ്പാസിന് എളുപ്പമായിരുന്നു.

അധികാരവും, തീരുമാനങ്ങളും, നിലപാടുകളും ക്രിസ്തുവിനും മീതെ ഇടം പിടിക്കുമ്പോൾ ക്രിസ്തുവോ സുവിശേഷ മൂല്യങ്ങളോ കാര്യമായെടുക്കപ്പെടേണ്ടതില്ല. ക്രിസ്തു സഭക്ക് പ്രധാനമാകും വരെ മാനസാന്തരം അകലെയാണ്.

ഡിസംബർ 25, 2022

ഐക്യം എന്നത്

സഭയിൽ പിശാചുണ്ടോ എന്ന ആശങ്കയല്ല നമ്മെ നയിക്കേണ്ടത്, മറിച്ച് സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി  ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ്. 

......................................

ഐക്യം എന്നത് പ്രതീക്ഷിക്കുന്ന ഒരു ഫലമാണ്. ഐക്യം എന്നതിനെ ഏകാധിപത്യത്തിനോടുള്ള മൗനവിധേയത്വമാക്കി മാറ്റുമ്പോൾ അതിൽ പുണ്യമോ സ്വാതന്ത്ര്യമോ ഇല്ല. പണ്ട്, രാജാവിന്റെ ദൈവം ദേശത്തിന്റെ ദൈവമാകേണ്ടിയിരുന്നു. അങ്ങനെ തന്നെ, ഒരേ മതവും സംസ്കാരവും  ഭാഷയും വരെ ഒന്നാവണമെന്ന് കല്പിച്ചവർ നിവർത്തിക്കാൻ ഉദ്ദേശിച്ചത് തങ്ങളുടെ അധികാരവും ദേശം മുഴുവനുമുള്ള ആധിപത്യവുമാണ്. മാത്രമല്ല, വ്യത്യസ്തമായ ഒന്നിനെ ഗ്രഹിക്കാനോ സ്വീകരിക്കാനോ ഉള്ള കഴിവില്ലായ്‍മയും മനസില്ലായ്മയും അതിലുണ്ട്. 

ഒരു സമൂഹത്തിന്റെ ഐക്യം എന്നത് ചക്രവർത്തിയുടെ കര്ശനനിയമങ്ങളുടെ പാലനം മൂലം കൈവരിക്കാവുന്നതല്ല. ഓരോരുത്തർക്കും സമൂഹത്തിൽ സ്വതന്ത്രമായി ഉൾപ്പെടാൻ കഴിയുന്ന ഒരു പങ്കെടുക്കൽ പ്രക്രിയ ഐക്യത്തിനായുള്ള ഒരു പ്രധാന ഘടകമാണ്. ഈ പ്രക്രിയ ഒരാൾ തന്നിഷ്ടം നോക്കുന്നത് അല്ലാത്തതുപോലെ, സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതുമാവരുത്. മാത്രമല്ല, അത് മറ്റുള്ളവരുടെയും സമൂഹത്തിന്റെ മുഴുവന്റെയും നന്മ ആഗ്രഹിക്കുന്നതുമാകണം. ഒരു ഏകാധിപതിയുടെ ചട്ടങ്ങൾക്ക് എല്ലാവരും ഒരേപോലെ വിധേയമാകുന്നത് കൊണ്ട് ഉണ്ടാകുന്നത് ഐക്യമല്ല. അത് ഒരു പെരുമാറ്റ ചട്ടത്തിന്റെ പാലനം മാത്രമാണ്.

സഭയിൽ ഇന്നുള്ള പ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഒരു വിചിന്തനം ആവശ്യമായിരിക്കുന്നതും ഇതേ മേഖലകളിലാണ്. വിശ്വാസികളായ ഓരോരുത്തർക്കും സഭാസമൂഹത്തിലുള്ള പങ്കെടുക്കൽ പ്രക്രിയ എത്രമാത്രം സ്വതന്ത്രമായി നടക്കുന്നുണ്ട്? തന്നിഷ്ടം നടപ്പിലാക്കാൻ വാശി പിടിക്കുന്നത് ആരാണ്? സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുവാൻ അധികാര ധാർഷ്ട്യവും പ്രതികാരചിന്തയും പ്രേരകങ്ങളാക്കുന്നതു ആരാണ്?  ഐക്യം എന്ന പേരിൽ മുന്നോട്ടു വയ്ക്കുന്നവയിൽ പൊതുവായ നന്മ ഉരിത്തിരിയേണ്ടതിനായി സ്വീകരിക്കേണ്ട മനോഭാവങ്ങൾ എന്തൊക്കെയാണ്, അതോടൊപ്പം വേണ്ട പ്രവൃത്തികളുടെ രൂപം എങ്ങനെയാണ്? 

ഇതോടൊപ്പം ഇന്ന് ഓരോ വിശ്വാസിയും സ്വയവും പരസ്പരവും, തങ്ങളുടെ മതാധ്യാപകരോടും സന്യസ്തരോടും വൈദികരോടും മെത്രാന്മാരോടും നേരിട്ട് ചോദിച്ചു ധ്യാനമാക്കേണ്ട കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങളുണ്ട്. അവ ആവർത്തിച്ചാവർത്തിച്ചു ചോദിക്കണം, കൂടുതൽ പേരെ കണ്ട് ചോദിക്കണം. ന്യായീകരണങ്ങൾക്കും സ്ഥിരീകരണങ്ങൾക്കുമായല്ല, വിചിന്തനവും, ആത്മനിരൂപണവും ധ്യാനവുമാകാൻ, കഠിനതകൾ പ്രഹരിക്കപ്പെടാൻ, മുറിവുകൾക്കു ആശ്വാസം ലഭിക്കാൻ. വ്യക്തവും ശക്തവും ആത്മാർത്ഥവുമായ മുഖാഭിമുഖങ്ങൾ സംഭാഷണങ്ങൾ ഉണ്ടാവണം.

സ്വതന്ത്ര സഭയെന്നും തനതായ പാരമ്പര്യമെന്നുമൊക്കെ പറയുമ്പോൾ എന്താണ് സീറോമലബാർ സഭ അർത്ഥമാക്കേണ്ടത്? തികച്ചും വ്യത്യസ്തമായ ആരാധനാക്രമവും സമൂഹവുമായി മറ്റാരോടും ചേരാത്ത ഒരു കൂട്ടമായി കാണപ്പെടുവാനോ? ഒരു സഭയായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? തനിമയായി കാണപ്പെടുന്ന, ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പാരമ്പര്യങ്ങളുടെ അർത്ഥസത്തയെ കണ്ടെത്താൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടാണോ സ്വയം  വ്യത്യസ്തമാക്കാനുള്ള അടയാളങ്ങളായി അവയെ ഉറപ്പിക്കുന്നത്? സഭയിൽ അസ്വസ്ഥതകൾ കാണപ്പെടുന്നെങ്കിൽ അവയുടെ യഥാർത്ഥ കാരണങ്ങൾ എന്താണ്? സമൂഹവുമായി അർത്ഥപൂര്ണവും യാഥാർത്ഥ്യബോധമുള്ളതുമായ സംഭാഷണങ്ങൾ നടത്താൻ അവരെ കേൾക്കാൻ നേതൃത്വത്തിന് കഴിയുന്നുണ്ടോ? ആരാധനാക്രമം-ഐക്യം-അനുസരണം എന്നിവയിലേക്ക് ചുരുങ്ങി നില്കുന്നതാണോ സീറോമലബാർ സഭയിലെ പ്രശ്നങ്ങൾ?  സ്വയം ഒരു വരേണ്യ വർഗ്ഗവും മറ്റുള്ളവരെ  (ഉള്ളിൽത്തന്നെയും പുറത്തുള്ളവരോടും) രണ്ടാം തരക്കാരുമായി കാണുന്ന പ്രവണത ക്രിസ്തീയമല്ലല്ലോ. പ്രാദേശിക തലത്തിലും, ഭാഷയുടെ പേരിലും സംസ്കാരത്തിന്റെ പേരിലും ഈ ഹുങ്കും തരം താഴ്ത്തലും നമ്മുടെ ഒരു സ്വഭാവ ശൈലി ആയിരുന്നിട്ടും തീർത്തും അക്രിസ്തീയവും മനുഷ്യത്വരഹിതവുമായ ഈ തിന്മക്കെതിരെ ഏതെങ്കിലും ധ്യാനഗുരു താക്കീത് നൽകുന്നത് കേട്ടിട്ടുണ്ടോ? ആരാധനക്കുള്ള ക്രമത്തെക്കുറിച്ചു ഐക്യം ആഗ്രഹിക്കുന്നതിനു മുമ്പേ ഉണ്ടാവേണ്ടത് എല്ലാവരെയും മനുഷ്യരായി കാണാൻ  കഴിയുക എന്നതാണ്. 

തുറവി കാണിക്കാതെ, പിശാചിന്റെ മേൽ കലഹങ്ങളുടെ കാരണം ആരോപിക്കുന്നത് നമ്മളുടെ ഉത്തരവാദിത്തങ്ങളെ ലഘൂകരിക്കുകയേയുള്ളു എന്ന് മാത്രമല്ല നമ്മുടെ കപടതയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. നമ്മിലെ മാത്സര്യം, മർക്കടമുഷ്ടി അധികാരധാർഷ്ട്യം എന്നിവയൊക്കെയാണ് യഥാർത്ഥ കാരണം. സഭയെ തകർക്കുവാൻ ആരൊക്കെയോ പൂജ ചെയ്യുന്നു എന്ന് പ്രഘോഷിച്ച പ്രവാചകനുണ്ട്, ഇല്ലുമിനാന്റി, ഫ്രീ മേസൺറി, സാത്താൻ ആരാധകർ, നിരീശ്വരവാദികൾ തുടങ്ങിയവരെക്കുറിച്ചു നിർത്താതെ ലേഖനങ്ങളും വീഡിയോകളും പുറത്തിറക്കുന്നവരുണ്ട്. അവർ പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത് വിടുതലിനായിട്ടല്ല, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല. 

മേല്പറഞ്ഞവ കൂടാതെ അനേകം കാര്യങ്ങൾ പരസ്പര സംഭാഷണങ്ങൾക്ക് വിധേയമാകണം. അധികാരം ഒരു ആധിപത്യമല്ല, അത് ഒരു ഉത്തരവാദിത്തമാണ്. ആത്മാർത്ഥമായി ദൈവസ്വരം കേൾക്കാനും, സ്വന്തം തനിമക്കും സ്വാർത്ഥതാല്പര്യങ്ങൾക്കും പ്രീണനലാഭങ്ങൾക്കും മീതേ ദൈവേഷ്ടത്തിനായി നിലകൊള്ളുവാനുമുള്ള ഉത്തരവാദിത്തം.  സഭയെന്നത് ഒരു മെത്രാൻ സംഘമോ, ഒരു സമ്മേളനവേദിയോ അല്ല, ദൈവജനത്തിന്റെ കൂട്ടായ്മയാണ് സഭ. 'വിശ്വാസികൾ' എന്ന് വിളിക്കപ്പെടുന്നവർ വിധേയപ്പെടാൻ മാത്രം ഉള്ളവരല്ല,  അവർ സംസാരിക്കേണ്ടവരും കേൾക്കപ്പെടേണ്ടവരുമാണ്. പരിശുദ്ധാത്മാവ് സംസാരിക്കുന്നത് സഭയിലാണ്. അപ്പോൾ, ഇന്ന് സംഭവിച്ചിട്ടുള്ള ആഘാതങ്ങൾ അടക്കം കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ സാന്ത്വനവും സൗഖ്യവും നേടാൻ ആവശ്യമാണ്.

ഡിസംബർ 23, 2022

ആരാധനക്കെന്ന വണ്ണം

നിങ്ങൾ ആരാധനക്കെന്ന വണ്ണം അനുഷ്ഠാനങ്ങൾ വർത്തിക്കുമ്പോൾ എനിക്ക് ഭയമാണ് എന്ന് ദൈവം പറഞ്ഞേക്കും. രക്ഷകനായി പിറന്നവനെ കൊന്നു കളയാനുള്ള ഉത്തരവ് പോലെ മൂർച്ചയേറിയതായി ആരാധനാക്രമത്തിൽ ചാലിച്ചു ചേർക്കുന്ന അധികാരകാഠിന്യം.

നിങ്ങളുടെ കാഴ്ചകളോട് ഞാൻ മുഖം തിരിച്ചു കളയും എന്ന് ഏശയ്യയിലൂടെ പറഞ്ഞത് നീതിയുടെ ഒരു ഹൃദയത്തിൽ പ്രതീക്ഷ വച്ച് കൊണ്ടാണ്. ഏതൊക്കെ തരത്തിൽ വളയത്തിലൂടെ ദൈവത്തെ ചാടിക്കാനാണ് ദൈവത്തിനു സ്വീകാര്യവും യോഗ്യവുമായ ആരാധന എന്ന വണ്ണം 'ക്രമങ്ങൾ' നിർമ്മിക്കുന്നത്? ദൈവത്തിനു പേടിയാണ് ഇന്ന് ആരാധനാക്രമങ്ങളെ. പരിശുദ്ധിയുടേയും സമാധാനത്തിന്റെയും വാതിലാവേണ്ട അവ മുറിപ്പെടുത്തുന്ന ദംഷ്ട്രകളായിരിക്കുന്നു.
തിരുപ്പിറവിക്കെങ്കിലും സമാധാനത്തിന്റെ ഒരു ബലിയെങ്കിലുമുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു.

ഒരു പീഠത്തിന്മേൽ തൈലാഭിഷേകം നടത്തിയത് കൊണ്ട് രൂപപ്പെടുത്താവുന്നതല്ല ക്രിസ്തുവിന്റെ ബലിപീഠം. അത് ഹൃദയത്തിന്റെ ബലിയിൽ നിന്നാണ്. ബലിപീഠത്തിന്റെ പരിശുദ്ധിയും നിലകൊള്ളുന്നത് ഹൃദയത്തിന്റെ ത്യാഗത്തിലും കൂട്ടായ്മയിലുമാണ്. അതില്ലാതെ കാണപ്പെടുന്ന വിശുദ്ധ സ്ഥലമോ വിശുദ്ധ പീഠമോ കപടതയാണ്. തകർന്ന ബലിപീഠങ്ങളെ വീണ്ടും ഉയർത്തേണ്ടത് മതത്തിന്റെ പുനഃസൃഷ്ടിയുടെ ആവശ്യമായി കരുതുകയും എന്നാൽ കലഹവും പോർവിളിയുമായി സമരസപ്പെട്ടു കഴിയുകയും ചെയ്യുന്നത് തുടർന്ന് കൊണ്ട് പോകുന്ന വിഗ്രഹാരാധനയാണ്. യഥാർത്ഥത്തിൽ ഇല്ലാത്തതിനെയാണ് പ്രതീകങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത്.

ആധിപത്യത്തിന്റെയും ജയത്തിന്റെയും അടയാളമായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ക്രിസ്തുവിന്റെ ബലിയായി കരുതാൻ കഴിയില്ല. ഏതു അധികാരിയുടെ അംഗീകാരപത്രം അതിനുണ്ടായിരുന്നാലും. ഏതു വിശുദ്ധകർമ്മത്തിന്റെ നിർവൃതിയാണ് ആ അനുഷ്ഠാനങ്ങളിൽ ഉള്ളത്. അത് ആവർത്തിക്കുന്ന ഓരോരുത്തരും ശൂന്യമായ അനുഷ്ഠാനത്തെ പ്രകീർത്തിക്കുകയാണ്. സ്വയം ശൂന്യനാക്കിയ ക്രിസ്തുവിന്റെ ജീവദായകമായ ബലിയുടെ കുരിശിൽ നിന്നും ക്രിസ്തുവിനെ നീക്കിക്കളഞ്ഞ്, ശുശ്രൂഷക്കു പകരം ആധിപത്യം ഉറപ്പാക്കുന്നവർ, ആ കഠിനതയെ മൗനം കൊണ്ട് പുതപ്പിക്കുന്നവർ, നീതിയുടെ വസ്ത്രത്തിനു പകരം അവന്റെ അങ്കിക്കു വേണ്ടി കുറിയിടുന്നവരാണ്. വിശുദ്ധ സ്ഥലത്തിന് പകരം അവർ അനുസ്മരിക്കുന്നതും ആഘോഷമാക്കുന്നതും 'തലയോട്ടിയുടെ സ്ഥല'ത്തിന്റെ ജീര്ണതയാണ്.

ഡിസംബർ 21, 2022

ഈ തിരുപ്പിറവി നഷ്ടമാക്കരുത്

 ക്രിസ്മസിനു മുമ്പ് ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹൃദയത്തിൽ സമാധാനമുള്ള, നിഷ്കളങ്ക മനസിന്റേതായുള്ള ഒരുക്കമാകാൻ നമുക്ക് കൃപയുണ്ടാകട്ടെ. ആവർത്തിച്ചു പോന്ന ചീത്തവിളികളും പിടിവാശികളും ധാർഷ്ട്യവും ദൈവപുത്രന്റെ ജനനത്തിനായി നമ്മെയോ സഭയെയോ സമൂഹത്തെയോ ഒരുക്കിയിട്ടില്ല. പരസ്പരം പടുത്തുയർത്താതെ നമുക്ക് അരമനകളും കൊട്ടാരങ്ങളും സിംഹാസനങ്ങളും കെട്ടിയുയർത്താനാകും. പരസ്പരം പടുത്തുയർത്താത്തതൊന്നും ഒരു പുൽക്കൂടൊരുക്കില്ലല്ലോ.


അരുമയായ ഒരു ഉണ്ണി, അമ്മയുടെ വാത്സല്യം, ആശ്വാസത്തിന്റെ താരാട്ട്, നിഷ്കളങ്കമായ പുഞ്ചിരി, ഹൃദ്യമായ പകൽരാത്രികൾ ഒക്കെ ഒരു രണ്ടാം ജനനമല്ലേ? ഒരു പക്ഷേ ഈ തിരുപ്പിറവിയിൽ അറിഞ്ഞുകൊണ്ട് അതിന് ഒരുങ്ങിയില്ലെങ്കിൽ നീറുന്ന ഇരുളിലേക്ക് അരുമക്കുഞ്ഞുങ്ങളെ എറിഞ്ഞുകളയുന്ന ഹേറോദേസുമാരായിരിക്കും കുറേക്കാലത്തേക്ക് വാഴുക.

ഈ തിരുപ്പിറവി നഷ്ടമാക്കരുത്.

ഉഗ്രകോപിയായ ആ ചക്രവർത്തി ദൈവം എന്നേ മരിച്ചു കഴിഞ്ഞു. എങ്കിലും ആ ദൈവത്തിന്റെ അധികാരശീലങ്ങൾ പകർത്തുന്ന നാട്ടുരാജാക്കന്മാർ ക്രിസ്തുവെന്ന ഇടയന്റെ ശിഷ്യരാകുമോ. ദൈവജനത്തിലൂടെ ദൈവം സംസാരിക്കുന്നെന്ന ധ്യാനങ്ങൾ അവർക്ക് പൈശാചികമാണ്, സഭാപാരമ്പര്യങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പരസ്പര സംഭാഷണങ്ങൾ അവർക്കു മ്ലേച്ഛതയാണ്. ദൈവസ്വരം അവർക്കു മാത്രമേ കേൾക്കാൻ കഴിയൂ. ഉഗ്രകോപി ദൈവം അടുത്തിടെ അധികാരതേക്കുറിച്ചു മാത്രമല്ല ശിക്ഷ നടത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നുണ്ട്. കരുണയുടെ മുഖമുള്ള ദൈവം അവർക്കു തെറ്റായ പ്രബോധനമാണ്. ഈ ചക്രവർത്തിദൈവത്തിന്റെ കീഴിൽ വളരെ സംതൃപ്തരായി നിസ്സംഗത സൂക്ഷിക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് ഈ ദൈവം നമ്മിൽ നൽകിയ മരണത്തെ മനസിലാക്കാൻ നമ്മെ വെല്ലുവിളിക്കേണ്ടത്. യഥാർത്ഥ പ്രബോധനങ്ങളും ദൈവനീതി ഉൾകൊള്ളുന്ന നിലപാടുകളും പ്രകടമാക്കാൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങണമെന്ന് അപേക്ഷയായും വിലാപമായും അരമന വാതിലുകളിൽ ചെന്ന് വീണ ശബ്ദങ്ങൾ വൃഥാവിലായി. അന്ന് കൽച്ചീളുകൾ പരസ്പരം എറിഞ്ഞു കളിച്ചു മുറിപ്പെടുത്തിയപ്പോൾ കണ്ടു നിന്നവർ ഇന്ന് വിശുദ്ധവസ്തുക്കൾ വലിച്ചെറിയപ്പെടുമ്പോഴും മൗനമാകുന്നത് ശരിയല്ല. തീർത്തും അസ്വസ്ഥമായ സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് ഏതോ ഒരിടത്തെ സംഭവമാണോ? എത്ര അസ്പര്ശനീയമാം വിധമാണ് നമ്മൾ ക്രിസ്മസ് ആഘോഷിക്കുകയും, സന്ദേശം നൽകുകയും ബലിയർപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെ ഇതിനു കഴിയുന്നു? നിസ്സംഗത കപടതയല്ലേ? ഈ നിസ്സംഗത സ്വന്തം മനഃസാക്ഷിയെ ചോദ്യം ചെയ്യേണ്ടതല്ലേ? സംസാരിച്ചിട്ടും കേൾക്കപ്പെടാത്തതാണോ? മരുഭൂവിൽ മുഴങ്ങുന്ന ശബ്ദമാവേണ്ട സമയമാണിത്. അല്ലെങ്കിൽ ക്രിസ്തുവിനെ തലമുറകളിലേക്കായി നമുക്ക് നഷ്ടപ്പെടും.

ഡിസംബർ 20, 2022

അവിയൽ കിച്ചടി ആത്മീയത

അവിയൽ കിച്ചടി ആത്മീയതയാണ് ഇപ്പോൾ കൂടുതൽ പ്രിയങ്കരം. ചിലതു ചിലപ്പോൾ ശരിയാകും ചിലപ്പോൾ ആവരുത്  എന്നതാണ് സൗകര്യപൂർവം ഉപയോഗിക്കാവുന്ന ലോജിക്.

ദൈവത്തിനു വേണ്ടി പരസ്യം നൽകേണ്ട ഗതിയിലേക്കാണ് ഭക്തികളും ഭക്തി കേന്ദ്രങ്ങളും കാര്യങ്ങൾ എത്തിക്കുന്നത്. ഉഗ്രൻ പരസ്യങ്ങൾ അവയുടെ അതിശയോക്തി കൊണ്ട് തന്നെ  സ്വയം പരിഹസിക്കുകയും ദൈവത്തെ അപഹാസ്യമാക്കുകയുമാണ്.

ഭരതനാട്യം ഒന്നാം പ്രമാണത്തിന് എതിരാണ്. അച്ചനോ സിസ്റ്ററോ ഭരതനാട്യം കളിച്ചാൽ അത് അപൂർവ്വമായ നേട്ടമാണ്. ബാങ്ക് ജോലിക്കാരോ ശാസ്ത്രജ്ഞരോ എൻജിനീയറോ ഒക്കെ ധനമോഹികളും ലൗകികരുമാണ്. അവർ അത് ഉപേക്ഷിച്ച് വൈദികരോ സന്യസ്ഥരോ ആയാൽ അവർ ദൈവത്തെ എല്ലാറ്റിനുമുപരി സ്വീകരിച്ചവരായി. ഇനി ഇതേ ആളുകൾ ഒരു റോബോട്ട് ഡിസൈൻ ചെയ്യുകയോ ഡോക്ടറാവുകയോ ചെയ്‌താൽ അത് മാതൃകയും ദൈവമഹത്വവുമാണ്.

പാപവും പിശാചുമാണ് വിശ്വാസത്തിന്റെ ഏറ്റവും പ്രധാന കാര്യങ്ങളെന്ന് ബോധ്യപ്പെട്ടിട്ടുള്ളവരുണ്ട്. സകലയിടത്തും പാപവും ശാപവും പിശാചുമാണവർക്ക്. ടാറ്റൂ ഇടുന്നതു തന്നെ പിശാചുമായിട്ടുള്ള പരിപാടിയാണ്. അത് മാതാവിന്റെ ടാറ്റൂ ഇടുന്നത് ഒരു ഹീറോ ആണെങ്കിൽ അത് വിശ്വാസത്തിനു സാക്ഷ്യമാണ്. കറുത്ത വസ്ത്രം, ചരട് എല്ലാം പിശാചുമായുള്ള ബന്ധമോ ലൈംഗിക തൃഷ്ണയെ കാണിക്കാനോ ആണ്. ജീവിതശൈലികളെ അറിയാൻ ശ്രമിക്കാതെ പിശാച് പ്രേമം കൊണ്ട് വിശ്വാസത്തിനു പരിഭാഷ നല്കപ്പെടുകയാണ്. പലയിടങ്ങളിലും കറുത്ത ചരട് കാലിൽ കെട്ടുന്നത് സുരക്ഷിതത്തെ സൂചിപ്പിച്ചുകൊണ്ടാണ്. ഞങ്ങളുടേതല്ലാത്ത എല്ലാ പ്രാദേശിക ആചാരങ്ങളും ഏതെങ്കിലും തരത്തിൽ പിശാചുമായി ബന്ധപ്പെട്ടതാണ്. ആഫ്രിക്കക്കാർ നൃത്തം ചെയ്യരുത്, ലാറ്റിൻ അമേരിക്കക്കാർ ദേഹത്തു ടാറ്റൂ പോലെ ചായം തൂക്കരുത്, അവയൊന്നും ദൈവത്തിനു ഇഷ്ടമല്ല. 'പ്രാകൃതമാണ്' അവ. പ്രാകൃതമായതെല്ലാം പൈശാചികമാണെന്ന് ആരു പറഞ്ഞു? പ്രാകൃതമായതെല്ലാം അശുദ്ധമാണെന്നു ആരു പറഞ്ഞു? ഞങ്ങളുടെ രീതികൾ 'പരിഷ്കൃതമായതു കൊണ്ട് അവർ പ്രകൃതരാകേണ്ടത് ഞങ്ങളുടെ വിശുദ്ധ സമ്പ്രദായങ്ങളുടെ മേൽക്കോയ്മക്ക് അനിവാര്യമാണ്. അതുകൊണ്ട് ദൈവം മ്ലേച്ഛമായിക്കരുതുന്നെന്ന വിഭാഗത്തിലേക്ക് അവരുടെ ജീവിതശൈലിയെ ചേർത്ത് വയ്ക്കാം. 'ശുദ്ധമായ' ആരാധനാക്രമങ്ങളുണ്ടാക്കാം.  'പൂർവ്വപിതാക്കന്മാർ' ബലിപീഠം സ്ഥാപിക്കുന്നതും, കല്ല് സ്ഥാപിക്കുന്നതും, എണ്ണ ഒഴിക്കുന്നതും, സ്വകാര്യഭാഗങ്ങളിൽ കൈവച്ചു ആണയിടുന്നതുമൊക്കെ വളരെ നാടകീയമായി വിവരിച്ചിരിക്കുന്നതിനാൽ അവയൊക്കെ ഭയങ്കരമാം വിധം പരിശുദ്ധമാണ്. 

ചിലപ്പോൾ സമാധാനപ്രിയരായ ഞങ്ങൾ ചിലപ്പോൾ പീലാത്തോസിനെ കണ്ണിൽ നോക്കി വെല്ലുവിളിച്ച ക്രിസ്തുവിന്റെ അനുയായികളാണ്. ചിലപ്പോൾ ഞങ്ങൾ സഹനത്തിലേക്കു വിളിക്കപ്പെട്ടവരാണ്, എന്നാൽ ചിലപ്പോൾ ഇരകളാക്കപ്പെട്ട വെല്ലുവിളിക്കേണ്ട പ്രതികരിക്കേണ്ട ആളുകളാണ്. ചിലർ (അവർ) നമ്മുടെ ദേവാലയങ്ങളിലേക്കു വരുന്നതുതന്നെ അത് അശുദ്ധമാക്കാനാണ്, എന്നാൽ ചിലർ വന്ന് എന്ത് കാണിച്ചു പോയാലും നമ്മുടെ കാര്യം ചെയ്യുന്നത് കൊണ്ട് അവർ നല്ലവരാണ്.

ഞങ്ങൾ പറയുന്നത് കേൾക്കാത്തവർ എല്ലാം അവിശ്വാസികളും ലൗകികരുമാണ്; ദൈവരഹിതരാണവരൊക്കെ. യഥാർത്ഥ ലൗകികത മനോഹരരൂപത്തിൽ ചാലിച്ച് തരുന്ന ഉപഭോഗജീവിതശൈലി ഏതൊക്കെ തരത്തിൽ ഭക്തിയിലും ആഘോഷങ്ങളിലും വന്നു ചേരുന്നു എന്നതിനെക്കുറിച്ച് ഒരു അസ്വസ്ഥതയുമില്ല. ഇവന്റ് കളാകുന്ന തിരുനാളുകളും, ദേശീയവും അന്തർദേശീയവുമായ പാക്കേജുകളുമായി ആത്മീയ വിനോദയാത്രകൾ, ഫ്ളക്സുകൾ സ്പോന്സര്ഷിപ്സ് അങ്ങനെ ... ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും മാത്രമാണ് സത്യവിശ്വാസം. ഞങ്ങളുടെ ആരാധനയിലാണ് പ്രത്യേക അഭിഷേകമുള്ളത്, ഞങ്ങളുടെ എണ്ണയും തിരിയും മാത്രമാണ് ശുദ്ധമായത് . ഭക്തിയും വസ്തുക്കളുടെയും ഉപയോഗം പ്രചരിപ്പിക്കേണ്ടത് അതിന്റെ മാർക്കറ്റിന് ആവശ്യമാണ്, എന്നാൽ അതിനുള്ളിലെ അശുദ്ധമായവ എടുത്തു പറയേണ്ടത് ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് ശുദ്ധത കല്പിക്കേണ്ടത് ഞങ്ങൾക്ക് മാർക്കറ്റ് ഉറപ്പാക്കാനുമാണ്. 

തേച്ചൊടിക്കുന്ന, കണ്ടം വഴി ഓടിക്കുന്ന ആത്മീയ പ്രഭാഷണങ്ങളാണ് നമ്മൾ കാത്തിരിക്കുന്നത്. അവർ മാത്രമാണ് സത്യം പറയുകയും കാലത്തിന്റെ പ്രവാചകരാകുന്നതും. പ്രാർത്ഥനകളുടെ എണ്ണങ്ങൾ അളവുകൾ ഇവയൊക്കെ കൃത്യമായി പറഞ്ഞു തരാൻ പറ്റിയ ആളുകളാണ് ദൈവത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയും ഹൃദയവും കൃത്യമായി അറിയാവുന്നവർ. ഭൂമിയിലെ ഏറ്റവും നികൃഷ്ടനായ ജീവിയാണ് ഞാൻ എന്ന് ഏറെക്കുറെ ബോധ്യപ്പെടുത്താൻ കഴിയുന്ന ആളാണ് ഏറ്റവു നല്ല ആത്മീയ പ്രഘോഷകൻ. നിത്യത അനന്തത എന്നി വയെക്കുറിച്ചൊക്കെ മാത്രം ഓർത്ത് പരമാവധി ശരീരത്തെ അപമാനിച്ച്  പീഡിപ്പിച്ച് ജീവിക്കുന്നവരെയാണ് ദൈവത്തിന്  ഏറെയിഷ്ടം.

ഈ അവിയൽ കിച്ചടിയിൽ ദൈവം വിശ്വാസം ഒക്കെ വെറുതെ ഉപ്പും കായവും പോലെ ആവശ്യം പോലെ വിതറിയിട്ടിട്ടേയുള്ളു. എന്നാൽ ആത്മീയനും വിശ്വാസിയും വിശ്വാസസംരക്ഷകനുമായ എനിക്ക് അവ മാത്രമാണ് സത്യം. 

ഡിസംബർ 17, 2022

അമ്മയും കുഞ്ഞും - പ്രത്യാശയുടെ അടയാളം

വരണ്ട ഭൂമിയിൽ പുതിയൊരു മുള പൊട്ടി ഉയരുന്നത് പ്രത്യാശക്ക് കാരണമാണ്. പ്രാവ് കൊണ്ട് വന്ന ഒലിവിന്റെ തളിരില നോഹക്ക്‌ പ്രത്യാശയുടെ ഉണർവ് നൽകി. ഒരു അമ്മയും കുഞ്ഞും എങ്ങനെയാണ് പ്രത്യാശയുടെ അടയാളമാകുന്നത്? 

ഉണ്ണിയേശുവിനെയും മാതാവിനെയും മനോഹരമായി ചിത്രീകരിച്ച അനേകം ചിത്രങ്ങൾ ഉണ്ട്. അമ്മയും കുഞ്ഞും പല ഭാവങ്ങളിൽ അവതരിപ്പിക്കപ്പെട്ടു കാണാം. സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു അവസ്ഥ ആ ചിത്രത്തെ ആകർഷകമാക്കുന്നു. യുദ്ധവും, കലാപവും, വംശഹത്യകളും വിരൂപമാക്കുന്ന അമ്മകുഞ്ഞു ചിത്രങ്ങൾ ചരിത്രത്തിലുടനീളം ആവർത്തിക്കുന്നു. പ്രകമ്പനം കൊള്ളിക്കുന്ന ബോംബറുകളും, കൊലവിളി നടത്തുന്ന ജനവും അമ്മയെയും കുഞ്ഞിനേയും നടുക്കുന്നു. അതുകൊണ്ടുതന്നെ ശാന്തമായിരിക്കുന്ന ഒരു അമ്മ-കുഞ്ഞു ചിത്രം പ്രത്യാശയുടെ അടയാളമാണ്.

ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു ലോകം മുഴുവൻ ആ കുഞ്ഞിന് വേണ്ടി അമ്മയാകേണ്ടതുണ്ട്. എത്രമാത്രം കരുതൽ നൽകിയാലാണ് ഒരു കുഞ്ഞിന് പിറക്കാനും ജീവിക്കാനും വളരാനും  കഴിയുന്ന സുരക്ഷിതമായിരിക്കുന്ന ലോകം നമുക്ക് ഒരുക്കാൻ കഴിയുക! അതു കൊണ്ട് അമ്മയും കുഞ്ഞും പ്രത്യാശയുടെ അടയാളം മാത്രമല്ല, ഒരു വെല്ലുവിളികൂടിയാണ്. യൗസേപ്പിന്റെ നീതിയുടെ ആഴവും അതിലാണ്. 'നീതിമാനാകയാൽ' യൗസേപ്പ് മറിയത്തെ രഹസ്യത്തിൽ  ഉപേക്ഷിച്ചിരുന്നെങ്കിൽ മറിയം കല്ലെറിയപ്പെടുമായിരുന്നു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കാൻ മറിയത്തെ നിയമത്തിനു വിട്ടു കൊടുക്കുകയായിരുന്നു വേണ്ടത്. നിയമ വിരുദ്ധമായാണ് യൗസേപ്പിന്റെ പ്രവൃത്തി. അപ്പോൾ യൗസേപ്പിന്റെ നീതി ബോധം നിയമത്തെക്കാൾ ജീവന്റെ ഫലങ്ങളെ തുറക്കുന്ന സജീവതയാണ്. വിശ്വാസിയും പാപിയും വിശ്വസ്തരും വിമതരും സ്വാഭാവികവും പ്രകൃതിവിരുദ്ധവും എന്നൊക്കെയുള്ള വിധികളിലെ നീതിബോധം ഏതു തരത്തിലാണ് ജീവന്റെ ഫലങ്ങളെ തുറന്നു നൽകുന്ന സജീവതയായി പ്രവർത്തിക്കുന്നത്? 

ഒരു അമ്മയ്ക്കും കുഞ്ഞിനും ആശങ്കപ്പെടാതെ ആയിരിക്കാൻ കഴിയുന്ന അവസ്ഥ വന്നു ചേർന്നെങ്കിൽ പലായനത്തിന്റെ നടുവിൽ പോലും പ്രത്യാശയുണ്ട്. അത് ഉറപ്പാക്കുക എന്നത് കൃപ മനുഷ്യനിൽ ഏല്പിക്കുന്ന ഉത്തരവാദിത്തമാണ്.

അങ്ങനെയല്ല ലോകം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മനുഷ്യപുത്രൻ ജനിച്ചപ്പോൾ തിരസ്കരണവും ഭീഷണിയും ഭയവും അവന്റെയും ഭാഗമായി. തെരുവിലലഞ്ഞു നടന്നു ചെറുമറക്കു പിറകിൽ പിറവിയെടുക്കുന്ന അമ്മയും കുഞ്ഞും, രക്ഷയും ദൈവരാജ്യവും പ്രത്യേക അവകാശമായവർക്കു വെല്ലുവിളിയാകേണ്ടതാണ്. 

ദൈവരാജ്യം ഒരു മനോഹരസങ്കല്പം മാത്രമല്ല, സ്വീകരിച്ചിട്ടുള്ള ദൈവിക ജീവനോട് കാണിക്കുന്ന ഉത്തരവാദിത്തപൂര്ണമായ പ്രതികരണം കൂടിയാണത്. അതുകൊണ്ട് പ്രത്യാശയുടെ അടയാളം നമ്മിൽ തന്നെയാണ് പൊട്ടിമുളക്കേണ്ടത്. പാതാളം പോലെ ആഴത്തിലോ ആകാശം പോലെ ഉയരത്തിലോ എന്നതല്ല ഓരോരുത്തരും താനായിരിക്കുന്ന മാംസരക്തങ്ങളിൽ പ്രത്യാശയുടെ അടയാളമാവുക എന്നത് പ്രധാനമാണ്. 

ചിതറിക്കപ്പെട്ടു പോയ ഒരു കുഞ്ഞ് നമ്മിലോരോരുത്തരിലും സഭയിലും നമ്മുടെ സമൂഹങ്ങളിലുമുണ്ട്. കരുതലിന്റെ പൂർണമായ ഒരു അമ്മ ഭാവം നമ്മിൽ വളരാത്തതിന്റെ കാരണം അതാവാം. എങ്കിലും പരിശുദ്ധാത്മാവ് നൽകുന്ന പുതുജനനം ഒരിക്കൽക്കൂടി ഒരു കുഞ്ഞായി  നമ്മിൽ നാമായി പിറക്കാനുള്ള സ്വാതന്ത്ര്യം തുറന്നു തരും. ആ ജീവന്റെ ഉറപ്പിലാണ് നമ്മുടെ പ്രത്യാശ വളരേണ്ടത്.

ഡിസംബർ 10, 2022

കൂട്ടായ്മയില്ലാതെ ക്രിസ്തുവിന്റെ ബലിയില്ല

ബലിയും വിരുന്നുമായ കുർബാന ഓർമ്മിക്കുന്നത് (“എന്റെ ഓർമ്മക്കായി ചെയ്യുവിൻ”) കുരിശു മരണത്തിന്റെയോ അന്ത്യത്താഴത്തിന്റെയോ ഒരു ഓർമ്മച്ചിത്രം ആയിട്ടല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുള്ള സഭയെന്ന ശരീരത്തിൽ ആവർത്തിക്കപ്പെടേണ്ട ബലിക്കും പരസ്പരമുള്ള പങ്കുവയ്പ്പിന്റെ വിരുന്നിനുമുള്ള മാതൃകയും ഉറവിടവുമായാണ്. ആ അർപ്പണത്തിന്റെ കൗദാശിക പരികർമ്മങ്ങളിലെ ശുശ്രൂഷകൻ മാത്രമാണ് പുരോഹിതൻ. സമൂഹമാണ് (അങ്ങനെ ക്രിസ്‌തുതന്നെയാണ്) ബലിയർപ്പിക്കുന്നത്. അത് വിദൂരതയിലെങ്ങോ അപ്രാപ്യമായ ഒരു ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ബലിയുമല്ല. തന്റെ ജനത്തിനിടയിൽ വസിക്കുന്ന ദൈവത്തിനു സമൂഹം ക്രിസ്തുഹൃദയത്തിലൂടെ നൽകുന്ന ആരാധനയാണത് (കിഴക്കോ പടിഞ്ഞാറോ ഗിരിശൃംഗങ്ങളിലോ അല്ല ദൈവം). അവിടെ ഉയർത്തപ്പെടുന്ന/മുറിക്കപ്പെടുന്ന/ പങ്കുവയ്ക്കപ്പെടുന്ന അപ്പത്തിന് ദേവാലയത്തിന്റെയോ ബലിപീഠത്തിന്റെയോ പോലും ആവശ്യമില്ല എന്നതാണ് സത്യം. "ക്രിസ്തു തന്നെയും കൂടാരത്തിനു പുറത്തു വെച്ച് സഹിച്ചു."

സകലർക്കും ജീവനുണ്ടാവുക എന്ന ദൈവഹിതം ദൈവരാജ്യ അനുഭവമാക്കി പകർന്നു നൽകിയ ക്രിസ്തു ജീവിച്ച സുവിശേഷത്തിനു നൽകിയ വില കൂടിയായിരുന്നു കുരിശുമരണം. അനുഷ്‌ഠാനപരമായ ബലിയായിട്ടല്ല പിതാവുമായുള്ള ഹൃദയൈക്യത്തിന്റെ അടയാളമായും ത്യാഗമെന്ന മൂല്യമായും ആ മരണം ക്രിസ്തു സ്വീകരിച്ചു. പിതാവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മളോരോരുത്തരെയും ചേർത്തുവയ്ക്കുകകൂടി ചെയ്തു. ഈ കൂട്ടായ്മ (communion) അൾത്താരക്ക് ചുറ്റും ഒരുമിച്ചു കൂടൽ മാത്രമല്ല, പരസ്പര ബന്ധത്തിലും, ക്രിസ്തുവിലുള്ള ഒന്നിച്ചു ചേരലിലും, അങ്ങനെ പിതാവുമായുള്ള ഐക്യത്തിലും അനുദിന ജീവിതക്രമങ്ങളിൽ ഉണ്ടാവേണ്ടതാണ്. തീർച്ചയായും അത് സ്വയം മുറിയലും ശൂന്യവൽക്കരണവും ഉൾക്കൊള്ളുന്നു. അതില്ലാത്ത അപ്പം മുറിക്കൽ ക്രിസ്തുവിനെ വഞ്ചിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. അവന്റെ പേരിൽ ഒരുമിച്ചു ചേർന്നിട്ട് അവന് ഇടം നൽകാതെ അപ്പം മുറിക്കുന്നവരായി മാറുകയാണ് നമ്മൾ. വി കുർബാനയെ അതിൻ്റെ അർത്ഥവ്യാപ്തിക്കപ്പുറം ഉദാത്തവൽക്കരിക്കുകയും ഭക്തിവൽക്കരിക്കുകയും ചെയ്തുകൊണ്ട് അതിനെ വിഗ്രഹവൽക്കരിക്കുകയും കപടതകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ.

വി കുർബാനയിൽ അനുസ്മരണവും ജീവിതവുമാകേണ്ടത് കൂട്ടായ്മയാണ് (communion). കൂട്ടായ്മ മുൻകാണുന്ന കാര്യങ്ങളാണ്, ഹൃദയൈക്യം, സ്നേഹം സമാധാനം, അനുരഞ്ജനം, ക്ഷമ, തുറവി, കേൾവി, ത്യാഗം തുടങ്ങിയവ. ക്രിസ്തുവിന്റെ ശരീരമെന്ന യാഥാർത്ഥ്യം അർത്ഥവത്താകണമെങ്കിൽ ഇവ അത്യാവശ്യമാണ്. ഈ കൂട്ടായ്മ തന്നെയാണ് കാത്തലിക്ക്/സാർവ്വത്രികത എന്നത് യാഥാർത്ഥ്യമാക്കുന്ന ചൈതന്യവും; ‘പരസ്പരം ഓരോരുത്തരോടും ദൈവസ്നേഹത്തോടും കാണിക്കുന്ന സുതാര്യത’യാണത്. കുറേപ്പേർ ഒരുമിച്ചു കൂടുന്നത് കൂട്ടായ്മയല്ല അത് സമ്മേളനം മാത്രമാണ്. ഏകശരീരമായിക്കൊണ്ട്, ഏതു ദൈവാരാധനയും അർപ്പിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തു അർപ്പിക്കുന്ന ബലി ക്രിസ്തുശരീരത്തിന്റെ സത്യത്തിലുള്ള ആരാധനയാകുന്നതും കൂട്ടായ്മയുള്ളപ്പോളാണ്. കൂട്ടായ്മയില്ലാത്ത ബലി ക്രിസ്തുവിനു കൂടുതൽ ആഴമുള്ള മുറിവുകൾ നൽകുന്നു.

അനുദിന ജീവിതത്തിൽ സംഭവ്യമാകേണ്ട അനുരഞ്ജനം, സമാധാനം, ത്യാഗം എന്നിവ സൗകര്യപൂർവം മാറ്റിനിർത്തപ്പെടുന്നു. ദൈവത്തിന്റെയും ഭക്തിയുടെയും പേരിൽ വി കുർബാനയെക്കുറിച്ച് നടത്തുന്ന ഏറ്റവും വലിയ കപടതയാണത്. അതുകൊണ്ടാണ് ആരാധനകളിൽ അത്ഭുതം വിളയിക്കുന്ന വി കുർബാനക്ക് കൂട്ടായ്മയായും സൗഖ്യമായും നീതിബോധമായും നമ്മുടെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഇടം ലഭിക്കാത്തത്. അപ്പത്തിൽ കാണാൻ കഴിയുന്ന ക്രിസ്തുരൂപം ഭക്തിയായി പ്രകീർത്തിക്കപ്പെടുമ്പോൾ, അത് സൃഷ്ടിക്കേണ്ട നീതിബോധവും സാമൂഹികമായ തുറവിയും വിശ്വാസ്യതയും 'ക്രിസ്തുശരീരമായ സമൂഹത്തിൽ' ദൃശ്യമാവേണ്ടതിന്റെ അനിവാര്യതയെ അവഗണിച്ചു കളയുന്ന നമ്മൾ ഏതു ക്രിസ്തുവിനെക്കുറിച്ചാണ് സ്തുതിഗീതമുണർത്തുന്നത്?

ക്രിസ്തു വഴിയായി ദൈവം ലോകത്തെ തന്നോട് അനുരഞ്ജനപ്പെടുത്തി. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ സകലതും അവൻ്റെ ശരീരത്തിൻ്റെ ഭാഗമാണ്. ഭാഷയുടെയും സാംസ്കാരിക അടയാളങ്ങളുടെയും പേരിൽ വിഭാഗീയത സൃഷ്ടിച്ച് ആ മുറിവുകളെ സ്വന്തം തനിമകളാക്കിത്തീർത്തത് നമ്മിലെ സങ്കുചിത മനോഭവങ്ങളാണ്. അപ്പോൾ സ്വയം എന്നതിലപ്പുറം സഭയോ ക്രിസ്തുവോ ദൈവമോ ഇല്ല. അതുകൊണ്ടാണ് ബലിപീഠം തകർക്കപ്പെടുന്നതിനായും ബലിക്കല്ലുകൾക്കു ചങ്ങലകളിടുവിക്കാനുമായി ബലിയർപ്പണത്തിനു തുനിഞ്ഞിറങ്ങാൻ പോലും നമുക്ക് കഴിയുന്നത്.

അധികാരരാഷ്ട്രീയ സംഘർഷങ്ങളല്ലേ പലപ്പോഴും വിഭജനങ്ങൾക്ക് വഴി വെച്ചത്? വിയോജിപ്പുകളിലും എതിർസ്വരങ്ങളിലും സത്യങ്ങളുണ്ടായിരുന്നില്ലെ? യഥാർത്ഥമായും ഉണ്ടായിരുന്ന ജീർണ്ണതകളെക്കുറിച്ച് അവ താക്കീത് നൽകിയിരുന്നില്ലേ ? ഓരോരുത്തരുടെയും അകൽച്ചകളെ പ്രതിരോധിക്കേണ്ടതിനായി പതിയെപ്പതിയെ രൂപപ്പെടുത്തിയ ദൈവശാസ്ത്രങ്ങളും വചനവ്യാഖ്യാനങ്ങളും തന്നെയല്ലേ ഇന്നും കൂട്ടായ്മയ്ക്ക് തടസമാകുന്നത്? രക്ഷയുടെ സമഗ്രമായ മാനത്തെ ജീവിത പശ്ചാത്തലങ്ങളിൽ സുവിശേഷമായി നൽകുന്ന, മനുഷ്യന്റെ അന്തസ്സിനെ വികലമാക്കി ചൂഷണവിധേയമാക്കാത്ത കാഴ്ചപ്പാടുകൾ വിശ്വാസസത്യങ്ങളുടെ അടിസ്ഥാന ധാരണയാണ്. പ്രതിരോധിച്ചു പ്രതിരോധിച്ചു അകൽച്ച സൃഷ്ടിക്കുന്നവ സത്യങ്ങളിൽ നിന്നകലുകയാണ്. ലോകത്തെ ദൈവവുമായി രമ്യതപ്പെടുതുന്ന ക്രിസ്തുശരീരത്തിലെ ജീവദായകമായ മുറിവുകൾക്കു പകരം ജീർണതയേറ്റുന്ന മുറിവുകളാണ് നമ്മൾ സൃഷ്ടിക്കുന്നത്.

അധികാര ദുരാഗ്രഹങ്ങളെ സംബന്ധിച്ച ആദർശങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും പ്രബലമായിരുന്നിടത്ത് സമ്പത്തികമാനം കൂടി പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. ആരാധനയോ വിശ്വാസരാഹിത്യമോ അല്ല കാര്യം. സാമ്പത്തിക രാഷ്ട്രീയ സ്ഥിതികളിലെ ജീർണ്ണതയാണ് കാര്യം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഗൂഢോദ്ദേശ്യത്തോടെ ആടുന്ന ഈ നാടകത്തിന്റെ ഓരോ രംഗത്തിനും വിശ്വാസപ്പട്ടം അണിയിക്കുന്ന നേതൃത്വവും അതേറ്റെടുക്കുന്ന വിശ്വാസികളും ഉണ്ടായിട്ടുണ്ട്. ഈ നാടകം വഴി വഞ്ചന ചെയ്യുന്നവരുടെ ഉത്തരവാദിത്തം എന്താണ്? എന്താണ് ഇവർ നില നിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്?

ഏകാധിപത്യസ്വഭാവമുള്ള രാജവാഴ്ചകൾ ഇല്ലാതാവുകയും മതേതര ജനാധിപത്യ പ്രക്രിയ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിൽ സഭ തന്നെത്തന്നേയും ആധുനിക ലോകത്ത്‌ തന്റെ ദൗത്യത്തെയും എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് വത്തിക്കാൻ II ധ്യാനിക്കാൻ ശ്രമിച്ചത്. പരമ്പരാഗതവും യാഥാർത്ഥവുമായ വ്യവസ്ഥിതികൾ അതേപോലെ നിലനിർത്തിപ്പോരേണ്ടതാണെന്ന നിലപാടിനോടൊപ്പം, ആധുനിക ശാസ്ത്രത്തിലെയും സാമൂഹിക പരിണാമങ്ങളിലെയും, മനഃശാസ്ത്രത്തിലെയും മറ്റും അടയാളങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം ആധുനിക കാലത്തെ മനുഷ്യന് അർത്ഥപൂര്ണമാകും വിധം നല്കപ്പെടണമെന്ന പ്രബലമായ നിലപാടും ഉണ്ടായിരുന്നു. ഈ രണ്ടു നിലപാടുകളിൽ കാണാവുന്ന മൂല്യങ്ങൾ, ഒരു വശത്ത് മൂലതത്വങ്ങളെ അവയുടെ സമഗ്രതയിൽ നിലനിർത്തുകയെന്നതും, മറുവശത്ത് നവീനമായവയെ തിന്മയെന്നു ശപിച്ചു മാറ്റിനിർത്താതെ സജീവമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു എന്നതുമാണ്. സത്താപരമായവയെ അവഗണിച്ചു കളയുന്നതും, ആശയങ്ങളും വിശ്വാസങ്ങളും പുതിയ സാമൂഹികക്രമങ്ങളുമായുള്ള സമ്പർക്ക സാധ്യതകളെ തൃണവൽക്കരിക്കുകയും ചെയ്യുന്നത് ഉചിതമല്ല. ഇവ രണ്ടും സഭാദർശനത്തിലും പ്രാർത്ഥനാരീതികളിലും ആത്മീയതയിലും കൂദാശയുടെ പരികർമ്മത്തിലും നേതൃത്വത്തെക്കുറിച്ചുള്ള നിർവചനങ്ങളിലും പ്രകടമായിരിക്കുകയും വേണം. അതിനെ ഭയക്കുന്നവർ സ്വയം അടക്കുകയും വിശ്വാസത്തെ മ്യൂസിയമാക്കുകയുമാണ്.

Ecumenism, collegiality, religious liberty എന്നിവ രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപപ്പെടുത്തിയ മൂന്ന് അബദ്ധപ്രബോധനങ്ങളാണെന്നത് ഈ അടുത്ത കാലത്ത് പല അവസരങ്ങളിലായി ആവർത്തിച്ചുകേട്ട ആരോപണമാണ്. എന്നാൽ, ആധുനികലോകത്തെ സഭയുടെ തുറവിയുടെയും കൂട്ടായ്മക്കായുള്ള ആഗ്രഹത്തിന്റെയും പ്രയത്നങ്ങളുടെയും ഭാഗമായി അവയെ കാണാൻ പരാജയപ്പെടുന്നത് അജപാലനപരമായും പ്രബോധനപരമായും വരുന്ന വലിയ വീഴ്ചയാണ്. മനസ്സിലാക്കിയോ അല്ലാതെയോ Vatican II അബദ്ധമായിരുന്നെന്നു ഏറ്റുചൊല്ലുന്ന അനേകർ നമുക്കിടയിലും കൂടി വരുന്നു. Tridentine mass (Old Latin Mass) ആണ് യഥാർത്ഥ കുർബാനയെന്നും Vatican II നവീകരിച്ച കുർബാന കാരണമാണ് യൂറോപ്പിൽ വിശ്വാസം നശിക്കുന്നതെന്നും, കുടുംബങ്ങൾ ശിഥിലമാകുന്നതെന്നും അനേകൾ സഭ വിട്ടകലുന്നതെന്നും യുവാക്കൾ കുർബാന ഉപേക്ഷിക്കുന്നതെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് Vatican II നു വിരുദ്ധരായ പാരമ്പര്യ വാദികൾ ആദർശപരമായും രാഷ്ട്രീയപരമായും തീർത്തും വിഭാഗീയമായ തരത്തിൽ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു (ഒരു സമൂഹത്തെയോ സംസ്കാരത്തെയോ നേടേണ്ടതിന് അതിൽ പ്രബലമായിരിക്കുന്ന ബൗദ്ധിക-ആദർശ സംഘർഷങ്ങളെ വേണ്ടവിധം കാണാനും പരിഹരിക്കുവാനും കഴിയണമെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറച്ചു വയ്ക്കുകയും ചെയ്യുന്നു). കുർബാനയെ സംബന്ധിച്ച നമുക്കിടയിലെ സംഘർഷങ്ങൾ ആഭ്യന്തരമായ ഒരു ആരാധനാക്രമ പ്രശ്നമെന്നതിനേക്കാൾ യാഥാസ്ഥിതിക പാരമ്പര്യവാദ രാഷ്ട്രീയത്തിന്റെ പ്രവണതയാണ് ശക്തമായി കാണിക്കുന്നത്.

ക്രിസ്തുവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ക്രിസ്തുശരീരമായ സഭയിലാണ്. സഭയും വിശ്വാസികളുമെന്ന വേർതിരിച്ച വ്യാഖ്യാനങ്ങളും അനുസരണം മാത്രം കൽപിച്ചിട്ടുള്ള വിശ്വാസികളും ജീവിക്കാൻ ശ്രമിക്കുന്നത് കൂട്ടായ്മയുടെ ചൈതന്യമോ ക്രിസ്തുശരീരമോ അല്ല. ക്രിസ്തു ശിരസാകുന്നത് ക്രിസ്തുവിൻ്റെ ചൈതന്യം സഭ മുഴുവന്റെയും ഹൃദയമാകുമ്പോഴാണ്. നേതൃനിരയിലേക്ക് സഭയെ ചുരുക്കാൻ ശ്രമിക്കുമ്പോൾ ക്രിസ്തുവിൻ്റെ മനസ്സിൻ്റെ കുത്തക ഏതാനം പേരിലേക്ക് ചുരുങ്ങുകയാണ്. അത് ക്രിസ്തുശരീരത്തിൻ്റെ അപൂർണതയാണ്. ബലിയിലെ ശൂന്യതയും.

ക്രിസ്തുശരീരത്തിൻ്റെ ഏകതയും, അതിലെ വിവിധ അവയവങ്ങളിൽ നിന്നുള്ള ബഹുസ്വരങ്ങളിൽ നിന്ന് തിരിച്ചറിയപ്പെടുന്ന ദൈവസ്വരം നൽകുന്ന ദിശ പ്രധാനമാണ്. അതിൽ എല്ലാ സ്വരങ്ങളുടെയും അംശമുണ്ടാവും എന്നതാണ് ദൈവം ഓരോരുത്തരിലും പ്രചോദനങ്ങൾ നൽകുന്നു എന്നതിന്റെ അടയാളം. ഒരു സ്വരം ഒരേയൊരു സ്വരമാകുന്നതും, ഭൂരിപക്ഷ സ്വരം ശരീരത്തിന്റെ മുഴുവൻ സ്വരമാകുന്നതും ദൈവികമല്ല. അതുകൊണ്ടാണ് സിനഡൽ കൂട്ടായ്മയിലെ സംസാരിക്കുക, കേൾക്കുക, ദൈവസ്വരം വിവേചിച്ചറിയുക എന്ന പ്രക്രിയ വളരെ പ്രാധാന്യമുള്ളതാകുന്നത്. ചക്രവർത്തി ദൈവത്തിൻ്റെ അവതാരമോ ദൈവത്തിൻ്റെ മകനോ ആയി കാണപ്പെടുമ്പോൾ ദൈവഹിതം അയാളുടെ ഹിതം മാത്രമാണ്. അത്തരം ദൈവഹിതപ്രഖ്യാപനം സഭയിൽ സ്വയം രാജാക്കന്മാർ ആകാൻ തുനിഞ്ഞവരിൽ നിന്നും ഉണ്ടായിട്ടുണ്ട്, പ്രബോധനങ്ങൾ സൃഷ്ടിച്ച് ന്യായീകരിച്ചിട്ടുണ്ട്. വിശ്വാസിക്ക് വേണ്ടി ദൈവഹിതം തീരുമാനിക്കുന്ന സമ്പ്രദായത്തിൻ്റെ കാരണവും പശ്ചാത്തലവും അതാണ്. collegiality ഇത്തരം ദൈവഹിത തീരുമാന കുത്തക നൽകുന്ന പ്രത്യേക നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നതു കൊണ്ടാണ് collegiality അബദ്ധ പ്രബോധനമാക്കപ്പെടുന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളോടും മതങ്ങളോടും സഭ കാണിക്കുന്ന തുറവിയെ മാത്രമല്ല, കൂടുതൽ കാറ്റും വെളിച്ചവും കടക്കേണ്ടത്തിനായി സഭയിലോരോരുത്തരുടെയും ആന്തരിക വാതായനങ്ങൾ തുറക്കുന്നതിനായി ആരംഭിച്ച സിനഡൽ പ്രക്രിയക്ക് (Synod on synodality) യാഥാസ്ഥിതികർ നൽകിയ എതിർപ്പിൻ്റെ അതേ പതിപ്പ് നമുക്കിടയിലെ പ്രഘോഷണങ്ങളിലും തണുപ്പൻ മനോഭാവങ്ങളിലും വളരെ പ്രകടമാണ്.

സഭ സ്വയം എങ്ങനെ കാണുന്നെന്നതും, സഭയിലെ അംഗങ്ങൾ ഓരോരുത്തരും പരസ്പരവും സഭയെയും എങ്ങനെ കാണുന്നെന്നതും സഭയിലെ കൂട്ടായ്മയെയും തുറവിയെയും അതിന്റെ വിശ്വാസത്തെയും കാലത്തോടും സംസ്കാരത്തോടുമുള്ള ബന്ധത്തെയും, അങ്ങനെ ഇതെല്ലാം ഉൾക്കൊള്ളുള്ള വി കുർബാനയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നു. പങ്കുവയ്ക്കലും ബലിയും അപ്പത്തിന്റേത്‌ മാത്രമാവുകയും, കൂട്ടായ്മയുള്ള ജനത്തിൻ്റെ പരസ്പരം നൽകലിലും സ്വീകരിക്കുന്നതിലുമാവാതിരിക്കുകയും ചെയ്യുമ്പോൾ ബലിയോ വിരുന്നോ സത്യമാകുന്നില്ല. വേദനകളും ജീവിതവും പരസ്പരം അറിയുന്നതു പോലെതന്നെ ആശയങ്ങളും വിചിന്തനങ്ങളുടെ ധ്യാനങ്ങളും പങ്കുവയ്ക്കപ്പെടുകയും കേൾക്കപ്പെടുകയും വേണം. പരസ്പരം എല്ലാവരെയും ഒരുമിച്ചു പരിശുദ്ധാത്മാവിനെയും കേൾക്കാം എന്നതാണ് സിനഡൽ കേൾവിയുടെ ശൈലിയായി സ്വീകരിക്കുന്നത്. വിവിധങ്ങളായ അഭിപ്രായങ്ങൾ സ്വരൂപിക്കുകയല്ല, സഭയുടെ ജീവനായുള്ള പരിശുദ്ധാത്മാവിൻ്റെ സ്വരം കേൾക്കുവാൻ ശ്രമിക്കുകയാണ് സിനഡൽ പാത.

ക്രിസ്‌തുശരീരമായി സഭയെ മനസിലാക്കാതെ വി കുർബാനയെ ആഘോഷമായോ അനുസ്മരണമായോ മനസിലാക്കാനാവില്ല. ഈ കൂട്ടായ്മയെ കാര്യമായെടുക്കാതെ, വി കുർബാനയാണ് ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവും എന്ന് പറയുന്നതിലും അർത്ഥമില്ല. കാരണം വി കുർബാന അപ്പത്തിൽ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ചല്ല, ക്രിസ്തുവഴിയായി നമുക്ക് ദൈവവുമായും പരസ്പരവും സത്യമായിത്തീർന്ന കൂട്ടായ്മയെക്കുറിച്ചാണ്. ഒരുമിച്ചു ചേരുമ്പോഴെല്ലാം അവന്റെ മരണം ഏറ്റു പറയുന്നത് അവനെപ്പോലെയുള്ള ഒരു ശൂന്യവൽക്കരണം ഈ കൂട്ടായ്മയിൽ സത്യമായി പങ്കു ചേരാൻ അത്യാവശ്യമായതുകൊണ്ടാണ്.

ബലിയുടെ നന്മയും അർത്ഥവും ഗ്രഹിക്കേണ്ടതിന്, അതിനെ കാഴ്ചയർപ്പണമായി കാണുന്നതിന് പകരം ക്രിസ്തുവിന്റെ ആരാധനയിലുള്ള പങ്കുചേരലായി കണ്ടു പരിശീലിക്കേണ്ടിയിരിക്കുന്നു. നമ്മൾ തുടങ്ങി വച്ചിരിക്കുന്ന സിനഡൽ പ്രക്രിയ ആ പരിശീലനത്തിന്റെ ഭാഗമാണ്. ഇത് മാനസാന്തരത്തിന്റെയും, ബന്ധങ്ങളുടെയും  (കുടുംബങ്ങളിലും, സമൂഹങ്ങളിലും, ക്രിസ്തീയവിഭാഗങ്ങൾക്കിടയിലെയും, വിവിധ മതങ്ങൾക്കിടയിലെയും) സമ്പർക്കപ്രക്രിയകളുടെയും നവീകരണത്തിന്റെയും പ്രക്രിയയാണ്. അതുകൊണ്ട്, സിനഡൽ പ്രക്രിയയിലെ സംസാരിക്കുക, കേൾക്കുക, വിവേചിച്ചറിയുക തുടങ്ങിയ ഘടകങ്ങൾക്ക് സാമൂഹികമായ ഒരു അഴിച്ചുപണിയുടെ മാനം മാത്രമല്ല, ആത്മീയതയുടെയും ആരാധനയുടെയും ധാർമികതയുടെയും മാനങ്ങളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമം നവീകരണം മനസ്സിലാക്കാൻ ആദ്യമേ, ഈ ചൈതന്യം സഭയുടെ യഥാർത്ഥ ചൈതന്യമാവേണ്ടതുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്. ശുശ്രൂഷകനായ വൈദികന്റെ പൗരോഹിത്യം സത്യമായും ഒരു കൂദാശയാകുന്നതും അപ്പോഴാണ്.

Read in Sathyadeepam

ഡിസംബർ 08, 2022

ദൈവജീവനില്ലാത്ത 'നിത്യത'

ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്.


നിത്യത, അനന്തത, തുടങ്ങിയ metaphysical പദങ്ങളുടെ പ്രയോഗം സമയത്തെയോ മാറ്റങ്ങളെയോ എതിർഭാഗത്തു നിർത്തിക്കൊണ്ടാണ്. എങ്കിലും നിത്യജീവൻ എന്ന് പറയുമ്പോൾ അനന്തമായി തിരശ്ചീനമായി നീണ്ടുകിടക്കുന്ന സമയത്തെക്കുറിച്ചാണ് സങ്കല്പിച്ചു വിവരിക്കാൻ ശ്രമിക്കുന്നത്. വിദൂരതയിലേക്കെത്തി നിൽക്കുന്ന ഒരു ഭാവികാലം ബൈബിൾ ചിന്തകളിൽ പോലും കാണപ്പെടുന്നത് messianism പ്രബലമായതിനു ശേഷമാണ്. പഴയനിയമ യഹൂദ കാലഘട്ടത്തിന് ഭാവി അവ്യക്തമാം വിധം പിറകിലാണ്. മുന്നിലുള്ളത് ഭൂതകാലമാണ്. അതിലെ ദൈവാനുഭവങ്ങളാണ് 'ഇന്നി'നെ നയിച്ചുകൊണ്ടിരിക്കുന്നത്.

ദൈവകൃപ നമ്മിലും നമ്മുടെ ജീവിത പശ്ചാത്തലങ്ങളിലും പ്രവർത്തിക്കുന്നത് 'ഇന്ന്' കളിലാണെന്ന് സുവിശേഷം വ്യക്തമാക്കുന്നു.രക്ഷയെയും, ദൈവകൃപയുടെയും പരിശുദ്ധാത്മാവിന്റെയും പ്രവൃത്തിയെയും സൂചിപ്പിച്ചു കൊണ്ട് പൗലോശ്ലീഹായുടെ ലേഖനങ്ങളും ഹെബ്രായലേഖനവും സഭാപ്രബോധനങ്ങളും ഇന്ന് എന്നതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. രക്ഷയുടെ 'അനുഭവത്തിൽ' മാത്രമല്ല, ഉത്തരവാദിത്തങ്ങളിലേക്കും അത് ചൂണ്ടിക്കാണിക്കുന്നു. ദൈവരാജ്യം വിദൂരതയിൽ അനുഭവിക്കേണ്ടതല്ല, ഇന്ന് 'തുടങ്ങേണ്ടതാണ്.' അത് ദൈവം സൃഷ്ടിച്ചു മനുഷ്യനെ അകത്തേക്ക് 'പ്രവേശിപ്പിക്കുന്ന' സ്ഥലമല്ല, ദൈവകൃപയിലും പരിശുദ്ധാത്മ പ്രവൃത്തികളിലും ഓരോ മനുഷ്യനും ഏറ്റെടുത്തു പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം കൂടിയാണ്. അത് കൊണ്ട്, ദൈവരാജ്യം എന്നത്, സാമൂഹിക സാമ്പത്തിക രംഗങ്ങളും രാഷ്ട്രീയ നിലപാടുകളൂം സാമൂഹികവും മതപരവുമായ പലവിധത്തിലുള്ള പരസ്പര സമ്പർക്കങ്ങളിലും തീർച്ചയായും ഉൾപ്പെടുന്നതാണ്. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവും യാഥാർത്ഥ്യമാകുന്നതും അങ്ങനെയാണ്.

ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്. ചികിത്സ ആവശ്യമില്ലെന്നും ആശുപത്രികൾ ദൈവരാജ്യത്തിന്റെ ഭാഗമല്ലെന്നും, വിദ്യാഭ്യാസം ലൗകികമാണെന്നും വീടുകളിൽ അവർക്കു അറിവ് കൊടുത്താൽ മതിയെന്നും, ശാസ്ത്രം ദൈവവിരുദ്ധമാണെന്നും ഒക്കെ പഠിപ്പിക്കുന്നവർ കൂടെ പഠിപ്പിക്കുന്ന അനന്തത, നിത്യജീവിതത്തിലേക്കു മാത്രം നോക്കി ജീവിക്കുക എന്നൊക്കെയുള്ളത് നിത്യജീവിതത്തെ ദൈവികജീവനിൽ നിന്നും ഒരു പാട് അകറ്റിയിട്ടുണ്ട്.

കൂടെ, വളരെ പ്രാധാന്യത്തോടെ പഠിക്കേണ്ട, ധ്യാനിക്കേണ്ട ചില വിശ്വാസസത്യങ്ങളുണ്ട്: ദൈവപ്രവൃത്തികളും ഇടപെടലുകളും എപ്രകാരമാണ്? പുറമെനിന്നുള്ള ഒരു പ്രവൃത്തിയല്ല അത്, സ്വാഭാവികതയിൽ പൂർണതയിലേക്ക് നയിക്കുകയാണ് ദൈവപ്രവൃത്തി. അത് തന്നെയാണ് കൃപയുടെ പ്രവൃത്തിയും. സ്തുതികൾ പ്രകമ്പനം കൊള്ളുന്ന ഒരിടത്തു ആവിർഭവിച്ചു ചുറ്റിക്കറങ്ങുന്ന ഒരു ശക്തിയല്ല പരിശുദ്ധാത്മാവ്, ദൈവികജീവനാണ് പരിശുദ്ധാത്മാവ്. ആത്മാർത്ഥതയും തുറവിയുമുള്ള ഏതൊരുവന്റെ ഉള്ളിലും പ്രവർത്തിക്കുന്ന ദൈവികജീവൻ. അതിന്റെ ആഴപ്പെടലിൽ പ്രത്യേക വരദാനങ്ങളിൽ പുഷ്ടിപ്പെടാൻ കഴിയും. അതും മാസ്മരികതയിലല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവന്റെ നിറവാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളം. ദൈവവചനത്തിന്റെ ഫലദായകത്വം എപ്രകാരമാണ്? ഒരാളുടെ ജീവിതത്തിലും മനോഭാവങ്ങളിലും ഉത്തരവാദിത്തബോധത്തിലും സാമൂഹികസമ്പർക്കങ്ങളിലും വചനം എങ്ങനെ ഒരാളെ സുവിശേഷ മൂല്യങ്ങൾക്കൊത്ത വിധം രൂപപ്പെടുത്തുന്നു എന്നതാണ് അത്. അത് ബൈബിളിലെ വാക്കുകൾ ആവർത്തിച്ചു വായിക്കുകയോ എഴുതുകയോ മൈക്കുകളിലൂടെ വായുവിൽ പടർത്തുകയോ ചെയ്തത് കൊണ്ട് ഉണ്ടാവില്ല. വായനയും എഴുത്തും മേല്പറഞ്ഞ രൂപീകരണത്തിന് സഹായിക്കുന്നെങ്കിൽ അത് നല്ലതാണ്. വചനം മാന്ത്രികമല്ല.
കൂടെചേർത്തു പറയാവുന്ന മറ്റൊന്നാണ് വ്യക്തിപരമായ ആത്മീയ അനുഭവങ്ങളും ബോധ്യങ്ങളും. തീർച്ചയായും ഒരാൾക്ക് ആത്മാവിന്റെ പ്രേരണകളും മാർഗ്ഗദര്ശനങ്ങളും ലഭിക്കാം. എന്നാൽ സ്വയം ലയിച്ചു പോകാൻ താൽപര്യപ്പെടുന്ന ഒരു വൈകാരിക അനുഭൂതിയെ സാധൂകരിക്കുന്ന ഒരു ആന്തരികനിർദ്ദേശവുമാകാം അത്. ഇവയെ വേർതിരിക്കുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ഈ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും മാനുഷിക അന്തസ്സിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഏതെങ്കിലും തരത്തിൽ അത് സ്വന്തമോ മറ്റുള്ളവരുടെയോ മനുഷ്യാന്തസ്സിനെ തമസ്കരിക്കുകയോ ദുഷിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നെങ്കിൽ അത് ക്രൈസ്തവികമല്ല, ദൈവികവുമല്ല. ദൈവത്തിനു വേണ്ടി പട്ടിണി കിടക്കുന്ന ഒരാൾ ആത്മാവിനെ പരിപോഷിപ്പിക്കുന്നെന്നു പറയുന്നത് ആത്മപ്രേരിതമല്ല. ഉപവാസം, നീതിയും കാരുണ്യപ്രവൃത്തികളും മുൻകാണുന്നു. സുവിശേഷം അതിഭൗതികമായ നിത്യജീവിതത്തെക്കുറിച്ചല്ല, ദൈവരാജ്യത്തിന്റെ ഗുണങ്ങളെ സ്വജീവിതത്തിൽ പകർത്തിയും സുവിശേഷം തുറന്നു തരുന്ന പാതയിൽ നിത്യേന നടക്കാനും പ്രേരണ നൽകുന്ന ആന്തരിക ജീവനെക്കുറിച്ചാണ്. അത് തെളിമ നൽകുന്ന സാമൂഹിക യാഥാർഥ്യങ്ങളിൽ സുവിശേഷം നൽകുന്ന നീതി ബോധത്തോടെ ഇടപെടുന്നതാണ് സുവിശേഷമനുസരിച്ചുള്ള ആത്മീയ ജീവിതം. അശരീരികവും അലൗകികവുമായ 'ആത്മീയത' ദൈവരാജ്യത്തിന്റെ കർത്തവ്യങ്ങളിൽ നിന്നും ഓടിയൊളിക്കലാണ്.

ദുഷ്ടനായ ഭൃത്യാ, ഞാൻ നിനക്ക് ദൈവരാജ്യം സ്വന്തമായി നൽകി. പ്രവേശിക്കുക പോലും ചെയ്യാതെ ഭയപ്പെട്ടു നീ അത് കുഴിച്ചിട്ടു. എന്നിട്ട് അതിനെക്കുറിച്ചു അതിനെ അസ്പർശ്യമാക്കും വിധം കൂടുതൽ പരലോക പ്രയോഗങ്ങളുള്ള വിവരണങ്ങളുണ്ടാക്കി. 'ആത്മീയത'യിൽ രമിച്ച് കൊട്ടിപ്പാടി, സ്വയം വേദനിപ്പിച്ചു സുഖിപ്പിക്കേണ്ട ഒരു വഷളനാക്കി ദൈവത്തെ; ശരീരത്തിനും സൃഷ്ടലോകത്തിനും അയിത്തം കല്പിക്കുന്ന ദൈവം.

സന്മനസുള്ളവർക്കു സമാധാനം.

നവംബർ 27, 2022

പരിശോധന പ്രക്രിയ

വ്യക്തിപരമായ അനുഭവങ്ങളെ വെളിപാടുകളും അത്ഭുതങ്ങളുമായി ആഘോഷിക്കുന്നതിനു മുമ്പ് വിവേകവും ജ്ഞാനവുമുള്ള ഒരു പരിശോധന പ്രക്രിയ ആവശ്യമാണ്. അത് പരിശീലിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വിനയം ആത്മീയ അനുഭവങ്ങളിൽ പുളകമണിയുന്നവരും അവയെ വർണ്ണശോഭയണിയിച്ചു  പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

വ്യക്തിപരമായ അനുഭവങ്ങളെ ദൈവികമോ, അതിഭൗതികമോ, മാനസികമോ ശാരീരികമോ ആയ അനുഭവങ്ങളായി വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, അതിനു സഹായിക്കാൻ കഴിയുന്നവരെ ആണ് ആത്മീയ ഉപദേശകരായി സ്വീകരിച്ചിരുന്നത്. വി. കൊച്ചു ത്രേസ്യയ്ക്കും, ആവിലയിലെ വി തെരേസയ്ക്കും, സിയന്നയിലെ കാതറിനും വരെ ആത്മീയ ഉപദേശകരുണ്ടായിരുന്നു. 

അനുഭവങ്ങളെ വിമര്ശനവിധേയമാക്കരുതെന്ന് പറയുന്നത് ആരാണ്? ഏതു അനുഭൂതിയെയും ഏറ്റവും എളുപ്പം ദൈവികമെന്നും, ദൈവികമെങ്കിൽ ചോദ്യം ചെയ്യപ്പെടരുതെന്നും പറയുന്നവർ മാത്രം. അവ വിവേചിക്കപ്പെടുക തന്നെ വേണം. അതിനു സമഗ്രമായ ആത്മീയത ആവശ്യവുമാണ്. പരിശുദ്ധാത്മാവിന്റെ നിറവും, അറിവിലേയും മനസിന്റെയും പക്വതയും, ശാസ്ത്രീയമോ മനഃശാസ്ത്രപരമോ ആയി ആവശ്യമായ പാടവവും ഈ സമഗ്രത ഉൾക്കൊള്ളുന്നു. 

ഒരു കൂട്ടർ അത്ഭുതങ്ങളിലും കാര്യസാധ്യങ്ങളിലും സാക്ഷ്യങ്ങൾ നിറക്കുമ്പോൾ മറുവശത്തു 'സ്വർഗ്ഗീയം' 'ആത്മീയം' തുടങ്ങിയവയുടെ പാരമ്യതയിൽ ഒരു കാല്പനിക 'യഥാർത്ഥ' ക്രിസ്തീയത പരിചയപ്പെടുത്തുന്നുമുണ്ട്. ആത്മീയത പാരമ്യതകളിലല്ല. പാരമ്യതകളിൽ ഒരാൾ അന്ധനാവാനാണ് സാധ്യത. 'ദൈവരാജ്യം നിങ്ങൾക്കിടയിലാണ്' എന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ അതിനൊത്ത ഭക്തിയും വിശ്വാസവും സാന്മാര്ഗികതയും താനേ രൂപപ്പെടും. 'ഇന്ന്' പ്രവേശിച്ചിട്ടില്ലാത്ത ഒരു ദൈവരാജ്യത്തിലേക്ക് ഒരിക്കലും ആരും പ്രവേശിക്കില്ല. അത് കൊണ്ട്, ഭക്തിയും കാഴ്ചകളും പ്രാർത്ഥനകളും വിദൂര ഭാവിയിലെ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണെങ്കിൽ  അത് എന്നും വിദൂരത്തു തന്നെയാവും. ജീവിതത്തിന്റേതായ ദിനങ്ങളുടെ കർത്തവ്യങ്ങളും വ്യഥകളും ചോദ്യങ്ങളും തകർച്ചയും എല്ലാം മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ലാവണ്യങ്ങളാണ്, അവയിലെ ആത്മാർത്ഥതയിലും സ്നേഹത്തിലുമാണ് ദൈവ പ്രവൃത്തിയും ദൈവകരങ്ങളും. അത്തരം ജീവിത നിമിഷങ്ങളിൽ കൃപയിൽ  ജീവിക്കുകയെന്നതാണ് ദൈവരാജ്യാനുഭവം. 


നവംബർ 26, 2022

ദൈവാഗമനം

ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന്, ദൈവത്തിന്റെ 'വരവിന്റെ' പ്രസക്തിയെന്താണ്? 

"ദൈവം ഇത്രയും സമീപസ്ഥമായിരിക്കുന്ന മറ്റേതു ജനതയാണുള്ളത്?" "ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വാസസ്ഥാനം ഉറപ്പിച്ചിരിക്കുന്നു" എന്നിങ്ങനെയുള്ള ദൈവാനുഭവങ്ങളെ സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യമായി ജീവിതത്തിലേക്ക് കൊണ്ടു വരാൻ നമുക്ക് കഴിയേണ്ടതിനെ ഓർമ്മിപ്പിക്കുന്നതാണ് ആഗമന കാലം. ദൂരെ നിന്ന് വരേണ്ട, വിളിച്ചു വരുത്തേണ്ട ദൈവം, മനസ് സൃഷ്ടിക്കുന്ന അജ്ഞാത ദൈവമാണ്.

ദൈവം കൂടെ വസിക്കുന്ന നമുക്കിടയിൽത്തന്നെ വേദനയും, രോഗവും മരണവും കണ്ടേക്കാം. കൂടെയുള്ള ദൈവത്തിന്റെ 'കൂടെയുണ്ട്' എന്ന സാന്ത്വനവും ആശ്വാസവും പ്രകടമാകേണ്ടത് നമ്മിലൂടെ തന്നെയാണ്. അദൃശ്യനായ ദൈവം ദൃശ്യമായ കൂദാശയാകുന്നതും അപ്പോഴാണ്. ജീവനുള്ള ദൈവത്തെ അടുത്തറിയുന്നതും അവിടെയാണ്. അതില്ലാതെ, കാഴ്ചകളിലേക്കും ബലിപീഠങ്ങളിലേക്കും ജീവനെ ചേർത്ത് വയ്ക്കുന്നത് വ്യർത്ഥമാണ്. ദൈവത്തിൻ്റെ വരവ് അവിടെ ആസ്വദിക്കാൻ നാവില്ല. ദൈവം വസിക്കുന്നെന്ന അനുഭവം അനുദിന ജീവിതത്തിൽ സാന്ത്വനമായും കരുണയായും അനുകമ്പയായും സൗഖ്യമായും നീതിയായും ജീവനായും പകർന്നു നൽകുന്നവർക്കേ ദൈവത്തിൻ്റെ ആഗമനവും യാഥാർത്ഥ്യമാകൂ.

ആഗമനം പ്രതീക്ഷിക്കേണ്ടത് എപ്രകാരമാണ്? സാമ്രാജ്യങ്ങളും ചക്രവർത്തിമാരും അധികാരത്തിന്റെയും ശക്തിയുടെയും പ്രകടഭാവങ്ങളായിരുന്ന കാലത്ത് ദൈവത്തെയും അത്തരം ചട്ടങ്ങൾക്കുള്ളിൽ സങ്കല്പിച്ചെടുത്തത് തികച്ചും സ്വാഭാവികമാണ്. പ്രജകൾ സ്വതന്ത്രമായ ശബ്ദമുള്ള പൗരരാവുകയും, ആ പൗരബോധം പ്രാപഞ്ചിക തലത്തിലേക്ക് പോലും വളരുകയും ചെയ്യുന്ന സമയത്ത് ഒരു ദേശത്തിന്റെയോ സാമ്രാജ്യത്തിന്റെയോ നിശ്ചിതമായ അധികാരം സ്വന്തമായുള്ള ചക്രവർത്തിയുടെ രൂപം ദൈവത്തിനു ചേരുന്നതല്ല. അതുകൊണ്ടു തന്നെ മഹിതപ്രഭാവത്തോടെ കുതിരപ്പുറത്തു വരുന്ന ഒരു രാജാവിന്റെ ചിത്രവും ദൈവത്തിന്റെ ആഗമനത്തിനു ചേർന്നതല്ല.

ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന് ദൈവത്തിന്റെ 'വരവ്' നവീനതയുടെയും വളർച്ചയുടെയും അനുഭവമാണ്. ജീവന്റെ അടയാളങ്ങളിൽ കാണപ്പെടുന്ന വിസ്മിതഭാവം പോലെ അത് നമ്മിൽ പുളകമുണ്ടാക്കും. ചുരുക്കത്തിൽ "ദൈവത്തിന്റെ മാർഗ്ഗങ്ങൾ പഠിക്കുകയും, ആ പാതകളിൽ നടന്നു പരിശീലിക്കുന്നതുമാണ്" (ഏശ 2: 3)  ആ അനുഭവം. ഓരോ ദിനത്തിന്റെയും സങ്കീര്ണതകളിൽ വേണ്ട ജ്ഞാനത്തിന്റെ നിറവ് ഈ പരിശീലനത്തിന്റെ പുതിയ പാഠങ്ങളിലാണ്. ഓരോ പാഠത്തിലും ഒരു പക്ഷേ ദൈവത്തിന്റെ പുതിയ ദർശനം കൂടിയുണ്ടാവും. 

പ്രകടമായ അടയാളങ്ങളോ ഭീതിതമായ സംഭവങ്ങളോ ഭവിച്ചുകൊണ്ടല്ല ഈ തിരിച്ചറിവും പരിശീലനവും. അനുദിന പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ തന്നെയാണ് ദൈവാഗമനവും. അതാണ് ആരും പ്രതീക്ഷിക്കാത്തതും. ദുരിതങ്ങളോ ക്ലേശങ്ങളോ ഉള്ളപ്പോൾ സകലതും തകരുന്നെന്നും എല്ലാത്തിന്റെയും അവസാനമെന്നും കരുതിക്കൊണ്ടു ദൈവത്തിലേക്ക് രക്ഷക്കായി ഓടിയെത്തുമ്പോൾ ദൈവം ഉടനെ വരുമെന്ന പ്രതീക്ഷയും (ചിലർ അതിനെ ഭീഷണിയാക്കാറുമുണ്ട്) ഉയരാം. ജീവിതത്തെ അതിസ്വാഭാവികതകളൊന്നും ഇല്ലാതെ ദൈവത്തിന്റെ കൂടെ വസിക്കൽ സത്യമായും ജീവിക്കാൻ ഒരുക്കമെങ്കിൽ ദൈവാഗമനത്തിനായുള്ള യഥാർത്ഥ ഒരുക്കമാണത്. 

ദൈവം കൂടെയുള്ളപ്പോഴും വിളിച്ചു വരുത്തേണ്ട 'ആവശ്യത്തെ' ഉപയോഗപ്പെടുത്തുന്നവർ, രക്ഷയെ കാല്പനികവത്കരിച്ചു ഏതോ അലൗകികയാഥാർത്ഥ്യമാക്കി തീർക്കുന്നവർ ദൈവം എത്ര തവണ വന്നാലും അത് കാണാൻ കൂട്ടാക്കാതെ വിളിച്ചു വരുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ കൂടെയുള്ള ദൈവത്തിനായി ഹൃദയം തുറക്കുന്നവരിൽ ജീവന്റെ അടയാളങ്ങൾ അതിന്റെ നവീനതകളിൽ കാണപ്പെടും. ദൈവത്തിന്റെ പ്രകാശത്തിൽ അവർ എന്നും നടക്കും.

നവംബർ 22, 2022

സെലിബ്രിറ്റി ദൈവം

ദൈവത്തെ ഒരു സെലിബ്രിറ്റി ആക്കുക, 'പ്രഘോഷകർ' സെലിബ്രിറ്റികളാവുക എന്നിവയൊക്കെ ഒരു ആധുനിക തരംഗമാണ്. മതതീവ്രത, ഭക്തിതീക്ഷ്ണത, 'സാന്മാർഗിക' കാഴ്ചപ്പാടുകളുടെ ആദര്ശവത്കരണം, തുടങ്ങിയവയിലൊക്കെ 'എല്ലാം' ദൈവികവും വിശ്വാസവും സഭാപരവും ഒക്കെയാണ് സാധാരണ എല്ലാവരും കാണുന്നത്. അതിനു പിന്നിലുള്ള താല്പര്യങ്ങളെ കാണാൻ നമുക്ക് കഴിയാറില്ല. വിശ്വാസവും മതവും secularise ചെയ്യപ്പെടുന്ന എത്രയോ ഉദാഹരണങ്ങൾ അതിവിശ്വസ്തമായ ഭക്തി-വിശ്വാസ തീക്ഷ്ണത പ്രകടിപ്പിക്കുന്ന പല സാഹചര്യങ്ങളിലും കാണാൻ കഴിയും. ദൈവത്തെക്കുറിച്ചുള്ളതും മതത്തെക്കുറിച്ചുള്ളതുമെല്ലാം, ദൈവികമോ മതപരമോ, വിശ്വാസ സംബന്ധിയോ അല്ല എന്ന് കാണാം. പ്രോഗ്രാമുകൾ നടത്തുക എപ്പോഴും വെള്ളി വെളിച്ചത്തിൽ നിൽക്കുക, പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലെ സംതൃപ്തിയെ ആത്മീയവത്കരിക്കുക പ്രോഗ്രാമുകളുടെ പേരിൽ സ്‌പോൺസർഷിപ്, ഇവന്റ് ക്രീയേഷൻ ഒക്കെ ഇന്ന് തികച്ചും  'ആത്മീയ'മാണ്.

superstition നും fanaticism നും ഇടയിൽ എവിടെയോ ഭക്തിയുടെ സ്ഥാനം തിരയുമ്പോൾ അതിന്റെ യഥാർത്ഥ  സ്ഥാനം കണ്ടെത്തപ്പെടുന്നത് നീതിക്കടുത്താണ്. ദൈവത്തിന്  ന്യായമായവ എന്ന നിലയിൽ ഭക്താനുഷ്ഠാനങ്ങളെയും അർച്ചനകളെയും മാത്രം എടുത്തു കാണിക്കുന്നത് ദൈവഹിതത്തെ ഒരു തലം മാറ്റിനിർത്തിക്കൊണ്ടാണ്. കൾട്ടുകളുടെ സൃഷ്ടിയായ ദൈവമാണ് കാഴ്ചകളിൽ പ്രീതിപ്പെട്ട് പുകഴ്‌ച്ചയിൽ അഭിരമിക്കുന്നത്. ത്രിത്വമെന്ന സ്വഭാവം മാറ്റി നിർത്തിയാൽക്കൂടി, 'ജീവന്റെ ഉറവിടവും നാഥനുമായ' ദൈവത്തിന് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ആശ്ലേഷിക്കാവുന്ന കൂട്ടായ്മയായി ദൈവത്തെ കാണുവാൻ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെ അതിനെ സങ്കല്പിക്കാം എന്നതിലെ ബുദ്ധിമുട്ടല്ല, മറിച്ച്  അത് കൊണ്ട് വരുന്ന വെല്ലുവിളികളാണ് പ്രശ്നം. അതുകൊണ്ട് കൾട്ടുകളുടെ ആനന്ദത്തിലേക്കും സുരക്ഷയിലേക്കും നമുക്ക് നമ്മെത്തന്നെ അടച്ചു നിർത്താം. അതിനെ വിശുദ്ധിയെന്നും വിശ്വസ്തതയെന്നും വിളിച്ചാൽ മതി. 

കാഴ്ച, അർപ്പണം, പ്രാർത്ഥന എന്നിവയൊക്കെ ഉദാത്തവൽക്കരിക്കപ്പെടുന്നതിന്റെ കൂടെ കൾട്ട് സ്വഭാവം നൽകി അലങ്കരിക്കപ്പെട്ട കപടതയാണ് ഈ കാലഘട്ടത്തിൽ നമുക്ക് സുപരിചിതമായ 'അനുസരണം.' ബാക്കി പുണ്യങ്ങൾ എവിടെ? സത്യം, നീതി, ന്യായം, സമത്വം, സാഹോദര്യം, സഹവർത്തിത്വം, അനുകമ്പ, തുറവി, സുതാര്യത, ധീരത (പൊങ്ങച്ചം പറയുന്ന വെല്ലുവിളികളല്ല ധീരത, അത് സത്യത്തിന്റെ സ്വാതന്ത്ര്യമാണ്),   ആധികാരികത, സൗമ്യത ഒക്കെ ഉപേക്ഷിക്കപ്പെട്ട പുണ്യങ്ങളായതു കൊണ്ടാണ് വിശ്വാസം സാക്ഷ്യമാകാത്തത്. അതു  കൊണ്ടാണ് താരങ്ങളുടെ വിശ്വാസപ്രഖ്യാപനങ്ങളിൽ, പരസ്യസ്വഭാവമുള്ള സാക്ഷ്യങ്ങളിൽ വിശ്വാസം ചുരുക്കി നിർത്തപ്പെടുന്നത്. താരങ്ങളായി തിളങ്ങുന്ന പ്രവാചകരുണ്ടല്ലോ, കാലത്തിന്റെ സ്വഭാവം അതാണ്. പക്ഷെ കാലം സഞ്ചരിക്കണമെങ്കിൽ അത് പോരാ.

നേരിട്ട് ഒരു അറിവ് പോലുമില്ലാതെ സമൂഹത്തിൽ വലിയ സ്വാധീനമാകാൻ കഴിയുന്നവരാണ് താരങ്ങൾ. ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തെ സ്വാധീനിക്കുന്ന വിധം അവർക്കു തീക്ഷ്ണവും തീവ്രവുമായി വരുന്ന വികാരങ്ങളെയും പ്രതികരണങ്ങളെയും ഉറക്കെപ്പറയാനും അവതരിപ്പിക്കാനും കഴിയുംവിധം ഒരു വ്യക്തിവൈഭവം രൂപപ്പെടുത്തുകയും, തന്നിലേക്കും ആശയഗതിയിലേക്കും, വിചാരധാരയിലേക്കും സമൂഹത്തിനു ചായ്‌വ് നൽകുകയും ചെയ്യുന്ന ശക്തി അവർക്കുണ്ട്. എന്ത് വാങ്ങണമെന്നും എന്ത് പ്രാർത്ഥിക്കണമെന്നും എങ്ങനെ എന്തു ഭക്ഷിക്കണമെന്നും തീരുമാനിപ്പിക്കാൻ അവർക്കു കഴിവുണ്ട്. അവർ അവതരിപ്പിക്കുന്ന മതവും വിശ്വാസവും ദൈവത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ദൈവരഹിതമായ മതമാണ്. ഈ താരങ്ങളെ വിശ്വസിക്കുമ്പോൾ, ആ വിശ്വാസത്തെ എത്ര മാത്രം വിലയിരുത്തി സ്വീകരിക്കുവാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്? 'അത്യപൂർവ്വ സംഭവങ്ങളുടെ' പേരും പ്രശസ്തിയും പ്രശസ്തമാക്കിക്കൊണ്ടു തന്നെയാണ് അവർ പ്രശസ്തമാവുന്നത്. എത്രയോ ആഴത്തിൽ ഭീതിയും, കുറ്റബോധവും, ആശങ്കയും, അപകടഭീതിയും, സംശയങ്ങളും, വിഭാഗീയതയും സൃഷ്ടിച്ചു കൊണ്ട് ദൈവാനുഭവത്തേക്കാൾ ആസ്വാദ്യതയാകുന്ന പരിപാടികളും ആത്മീയ പ്രഭാഷണങ്ങളും നവീകരണ സംരംഭങ്ങളും ഈ താരങ്ങൾ ഉറപ്പാക്കുന്നു. Spiritual entertainment ലാഭകരമായ ബിസിനസ് ആണ്. നമുക്കു എല്ലാം ഭക്തിയും ദൈവത്തിനായുള്ള പരിപൂർണ സമർപ്പണവും.

ശിശുസഹജമായ വിശ്വാസത്തിൽ ആവശ്യമായിരിക്കുന്നത് ദൈവാശ്രയമാണ്. ആ നിഷ്കളങ്കത, ആത്മാർത്ഥത പ്രായമേറെയായാലും നിലനിർത്തുവാനും കഴിയും. എന്നാൽ ചിണുങ്ങി നടക്കുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയല്ല ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. മാനസിക-വൈകാരിക വളർച്ചയിൽ പ്രതീക്ഷിക്കപ്പെടുന്ന വളർച്ചക്കൊപ്പം ആത്മീയതയിലും ഭക്തിയിലും വിശ്വാസത്തിലും ദൈവബന്ധത്തിലും വളർച്ച ഉണ്ടാവണം. 'ഭക്തിയിൽ പുളകിതമാകുന്ന ദൈവത്തിൽ മതിമറന്ന് പോകുന്നവർ കുട്ടിത്തത്തിന്റെ കൗതുകങ്ങളും കൗമാരത്തിന്റെ തീവ്രഉത്സാഹവും  കടന്ന് യൗവനത്തിന്റെ പക്വതയിലേക്കും ആ പക്വതയിലുള്ള വ്യക്തിബന്ധങ്ങളിലെ ഉത്തരവാദിത്തങ്ങളിലേക്കും വളരണം.മുതിർന്നവരായി മറ്റുള്ളവരുടെ വളർച്ചക്കും, വിരഹങ്ങളിൽ അകൽച്ചകളിൽ ബന്ധത്തിന്റെ ഉറപ്പും മരണത്തിലെ വിട്ടുകൊടുപ്പിനായുള്ള ഒരുക്കവും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമാകണം. ഏതു തലത്തിലുള്ള വളർച്ചയാണ് ദേവാലയകേന്ദ്രീകൃതമായി ആത്മസാക്ഷാത്കാരമാണിയുന്ന ഭക്തികളും ഉടമ്പടികളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്? കാര്യം വളരെ എളുപ്പമാണ്!

പക്വതയിലേക്കു വളരാനും വളർത്താനും, പക്വതയും വളർച്ചയും ആത്മാർത്തതയും വേണം. വേണ്ട ഒരുക്കവും വിജ്ഞാനവും, വിവേകവും അറിവും വേണം. കുറവുകൾ അറിഞ്ഞു ജിജ്ഞാസുക്കളാവണം, അറിവുകളോടും കാഴ്ചപ്പാടുകളോടും തുറവി വേണം, തെറ്റും ശരിയും രാഷ്ട്രീയതാല്പര്യങ്ങളുള്ള നിര്വചനങ്ങൾക്കപ്പുറം വിവേചിച്ചറിയാനും തെളിമയോടെ കാണാനും സമൂഹത്തെ നയിക്കാനും കഴിയണം.  വ്യക്തിയുടെയും  സമൂഹത്തിന്റെയും  സമഗ്രമായ  അസ്ത്വിത്വം കൂടി വിശ്വാസത്തിന്റെ ഭാഗമാണ്. 

നവംബർ 19, 2022

ക്രിസ്തു ഭരിക്കുകയെന്നാൽ

സ്വയം രക്ഷിക്കാൻ കഴിയാതെ മരിച്ച ഒരാളുടെ രാജത്വം എന്താണ്? വാണതുകൊണ്ടല്ല ക്രിസ്തു രാജാവായത്, അവൻ ജീവന്റെ ഉറവിടമായതു കൊണ്ടാണ്. ആര് വണങ്ങിയാലും ഇല്ലെങ്കിലും, സകലതും ചലിക്കുന്നതിനും, ചരിക്കുന്നതിനും ജീവിക്കുന്നതും അവൻ വഴിയാണ്. നിരുപാധിക സ്നേഹമാണ് അവന്റെ സ്വഭാവം. ക്രിസ്തുവിന്റെ രാജത്വം അധികാരത്തെക്കുറിച്ചല്ല, സ്വഭാവത്തെക്കുറിച്ചാണ്. ആ ക്രിസ്തുസ്വഭാവം നമ്മിലും വരികയെന്നതാണ് ആ രാജത്വത്തെ അംഗീകരിക്കുന്നതിന്റെ അർത്ഥം. അങ്ങയുടെ ഹിതം നിവർത്തിയാകണം എന്ന ആഗ്രഹവും പ്രാർത്ഥനയും സൂചിപ്പിക്കുന്നതും അതാണ്.

അധികാരം ചെലുത്തി വാഴുന്ന ഒരു രാജാവിനെ ക്രിസ്തുവിൽ കണ്ടവരും അങ്ങനെ സ്വയം രാജാവാകാൻ പലവഴികൾ കണ്ടവരും ചരിത്രത്തിലുണ്ട്. ക്രിസ്തുസങ്കല്പത്തെ വഴിതെറ്റിച്ചു കളഞ്ഞതും അപ്രകാരമുള്ള രാഷ്ട്രീയഭാവമുള്ള ക്രിസ്തുവാണ്.  ചക്രവർത്തിയായ ക്രിസ്തുവിനെ കൊണ്ടു വന്നത് രാജാക്കന്മാരാകാൻ ആഗ്രഹിച്ചവരാണ്. തങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനും സാംസ്‌കാരിക പ്രതീകങ്ങൾക്കും മേൽക്കോയ്മ ചാർത്തിയവരാണവർ. ക്രിസ്തു രാജാവാണെന്നു പറഞ്ഞു കൊണ്ട് സമൂഹങ്ങൾക്ക് മേൽ അടക്കി വാഴാനുള്ള ഭ്രമം. ആ രാജാവിനെ എങ്ങനെ ജീവന്റെ നാഥനായി, സമാധാനസ്ഥാപകനായി കാണാൻ ഒരാൾക്ക് കഴിയും?

രാഷ്ട്രീയവും ആദര്ശപരവും ദേശീയവുമായ സംഘർഷങ്ങൾ വളർന്നു വന്നിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തുരാജത്വ തിരുനാൾ ആരാധനക്രമ വർഷത്തിന്റെ സമാപനസമയമായി ആചരിച്ചു തുടങ്ങിയത്. ലോകം മുഴുവൻ സമാധാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു തിരുനാൾ ആഘോഷം കൊണ്ട് മാത്രം സമാധാനം ഉണ്ടാവില്ല എന്ന് നമുക്കറിയാം. മറിച്ച്, ക്രിസ്തു ഹൃദയത്തിന്റെ നാഥനാകണം, ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ ഉണ്ടാവണം, ദൈവഹിതം നമ്മിൽ പൂർത്തിയാകണം. ഓരോ സമാധാന ശ്രമവും നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവുമാണ്. സ്വയം രക്ഷിക്കുവാൻ പോലുമാകാത്തവിധം ജീവനർപ്പിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞതും അതുകൊണ്ടാണ്.  ബലികളിലും കാഴ്ചകളിലും സംപ്രീതനായി പാപം ക്ഷമിക്കുന്ന ഒരു ദൈവത്തിനു വേണ്ടി അർപ്പിക്കുന്ന അനുഷ്ടാനപരമായ ഒരു ബലിയായല്ല ക്രിസ്തു തന്റെ മരണത്തെ കണ്ടത്. നീതിക്കും സ്നേഹത്തിനും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ ജീവിതങ്ങളിൽ ഇടം നൽകാൻ ആയി ജീവിച്ച ജീവിതവും സന്ദേശവും കൊണ്ട് വന്ന അനിവാര്യതയായിരുന്നു ക്രിസ്തുവിന്റെ മരണം. സകലരിലും ജീവൻ നിറയാനും, സകലരും തന്നിൽ ഒന്നായി കാണുവാനും ഉള്ള തീവ്രമായ ആഗ്രഹം അനീതിയുടെ ആ മരണത്തെ സ്നേഹവും ത്യാഗവും നിറഞ്ഞതാക്കാൻ കാരണമായി. അനുഷ്ഠാനത്തിന്റെ ബലിയല്ല, ജീവിതത്തിന്റെ ബലിയാണ് ക്രിസ്തു അർപ്പിച്ചത്. അതായിരുന്നു പിതാവിന്റെ ഇഷ്ടപ്രകാരമുള്ള ബലിയും. 

കാലത്തിന്റെ അന്ത്യവും, തീരുമാനിക്കേണ്ട അവസാന നിമിഷവും 'ഇപ്പോൾ' ആണ്. ക്രിസ്തുവിനെപ്പോലെ ആകാനോ, ക്രിസ്തുവിനെ മാറ്റി നിർത്താനോ. ആ തീരുമാനം ആണ് ഒരുവന്റെ സ്വർഗ്ഗ പ്രവേശമോ നരക വിധിയോ. ഒരുവൻ ക്രിസ്തുവിൽ ജീവിക്കുന്നത് ആരെയും ഭരിക്കാനല്ല, ഒരുമയിൽ ഒന്നിക്കാനാണ്. സകലരും ശരീരത്തിലേക്ക് വന്നു ചേരുന്നത് ശരീരം പകുത്തു നല്കപ്പെടുമ്പോളാണ്. ഭരിക്കുന്നതിനായി സിംഹാസനസ്ഥനാക്കപ്പെടുന്ന സ്വയം ഭക്തിപ്രാർത്ഥനകളും, ക്രിസ്തുഭാഷ്യങ്ങളും സഭാസങ്കല്പങ്ങളും ജീവന്റെ ഉറവിടമായ ക്രിസ്തുവിനെക്കുറിച്ചല്ല. ആ തിരഞ്ഞെടുപ്പ് ഒരിക്കലും സ്വർഗ്ഗത്തെ യാഥാർത്ഥ്യമാക്കിയിട്ടില്ല.

ക്രിസ്തു ഭരിക്കുകയെന്നാൽ, എല്ലാവരിലും ജീവനുണ്ടാവുക എന്നാണ്. ഒരേ വിശ്വാസവും ഒരു ആരാധനയും ഉണ്ടാവുക എന്നല്ല. അവിടുത്തെ പ്രജകളെന്നാൽ, ക്രിസ്തുവിനു മുമ്പിൽ മുട്ട് മടക്കുന്ന ലോകത്തെ കണ്ടു സ്വയം എന്തോ വിജയത്തിൽ  സ്വയം ഹുങ്ക് കാണിക്കുന്ന ക്രിസ്തുരാജ്യപ്രജകളല്ല. ദൈവത്തിന്റെ ഹിതമായ നീതിയും സ്വാതന്ത്ര്യവും, കരുണയും പരസ്പരം നൽകുന്ന സമൂഹമാവുക എന്നാണ്. 

നവംബർ 13, 2022

സൗഖ്യത്തിന്റെ രശ്മികൾ

സമാധാനത്തെക്കുറിച്ചു പോലും ആശങ്കപ്പെട്ട പല നാളുകളും ചരിത്രത്തിലുണ്ട്. ഇന്നും നേർക്കാഴ്ചയിലുമുണ്ട്. സമാധാനത്തിനും കരുണക്കുമായുള്ള പ്രാർത്ഥനകളൊക്കെ രൂപപ്പെട്ടതും അത്തരം പശ്ചാത്തലത്തിലുമാണ്. യുദ്ധത്തിനൊരു കാലം സമാധാനത്തിനൊരു കാലം, ജനിക്കാൻ ഒരു സമയം മറിക്കാൻ ഒരു സമയം, എന്ന തത്വത്തിനു മീതേ മനുഷ്യാ നീ ദൈവഭയമുള്ളവനായിരിക്കുക എന്നതാണ് നമുക്ക് പാഠം. 

ദൈവഭയമുണ്ടായിരിക്കുക എന്നാൽ നീതിയോടെ ജീവിക്കുക എന്നാണ്, ആത്മാർത്ഥത പുലർത്തുക എന്നാണ്, ദൈവത്തിൽ ആശ്രയിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുക എന്നാണ്. പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന നീതി-സൗഖ്യം-സമാധാനം എന്നിവയെ ദൈവികവും മാനുഷികവുമായി യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കേണ്ടത് നമ്മുടെ ആവശ്യവും വെല്ലുവിളിയുമാണ്. ദൈവഭയത്തോടെയുള്ള ജീവിതത്തിന്റെ ലാവണ്യമാണവ. 

ഒരാളുടെ നീതിബോധവും ഉത്തരവാദിത്തപൂര്ണമായ ജീവിതവും സ്വയം രൂപപ്പെടുത്താവുന്നതല്ല. അത് ഏതു സമൂഹത്തോട് കൂട്ട് ചേർന്നിരിക്കുന്നോ ആ സമൂഹമെന്ന ഉദരത്തിന്റെ കൂടെ സൃഷ്ടിയാണ്. അത് പതിയെ പൂർത്തിയാക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ്. അത് കൊണ്ട് സഭയെന്ന സമൂഹം/കുടുംബം നീതി-സൗഖ്യം-സമാധാനം എന്നിവയെ ഉറപ്പാക്കേണ്ടത് ധാർമ്മികരായ മനുഷ്യരെ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്. അപൂർണ്ണരായ മനുഷ്യർ ഓരോരുത്തരും ഒരു പരിധി വരെയെങ്കിലും ജീവിതത്തെ  നിർവചിച്ച് അർത്ഥം നൽകുന്നത് അവരുടെ  വേദനകൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നത് വെച്ചാണ്. ജീവിതത്തിന്റെ വഴികളിൽ സാന്ത്വനവും ആശ്വാസവും സൗഖ്യവും ലഭിക്കുന്നവർക്ക് പ്രത്യാശയും കൃതജ്ഞതയും നിറഞ്ഞ അവസ്ഥയിലേക്ക് കടക്കാനായേക്കും. അത് ലഭിക്കാതെ പോകുമ്പോൾ ഖനീഭവിക്കുന്ന വേദനകൾ വ്യക്തിയെ കയ്പ് നിറഞ്ഞതും കഠിനവും ആക്കിത്തീർത്തേക്കാം. അങ്ങനെ, നീതിക്ക് ഒരു സൗഖ്യതലം കൂടിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും, അനാഥരുടെ കണ്ണീർ മായ്ക്കുകയും, നുകങ്ങൾ അഴിക്കുകയും ചെയ്തുകൊണ്ട് നീതിബോധം യഥാർത്ഥ ബലിയും വിശുദ്ധിയുമായി  പ്രവാചകഗ്രന്ഥങ്ങളിൽ ഇടം പിടിക്കുമ്പോൾ ദൈവം ആഗ്രഹിക്കുന്ന ബലിയും കാഴ്ചയുമായി ഇതേ നീതിയും സൗഖ്യവും സമാധാനശ്രമങ്ങളും ചേർത്തുവയ്ക്കപ്പെടുന്നു. അപ്പോൾ, ദേവാലയത്തിനു ആരാധനക്കും പുതിയ അർത്ഥവും ലഭിക്കുന്നു. പരിഹാരപ്രവൃത്തികൾക്കു, നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ഉള്ളതിന്റെയും കാരണങ്ങൾ അതാണ്. അല്ലാതെ, പരിഹാരവും പ്രായശ്ചിത്തവും ആവശ്യപ്പെടുന്ന ദൈവം അവ വിലയിരുത്തി മനുഷ്യർക്ക് അനുഗ്രഹം തുറന്നു നൽകുന്നു എന്നതുകൊണ്ടല്ല. ദൈവത്തിൽ  'ദയയും കരുണയും സൃഷ്ടിക്കുന്ന' പരിഹാരങ്ങൾ തേടുന്നവനല്ല ദൈവം, മറിച്ച്, നമ്മിലുണ്ടാവേണ്ട കരുണയും ദയയും അനുകമ്പയും നീതിബോധവുമാണ്, നമ്മിൽ പരിഹരിക്കപ്പെടേണ്ടതായുള്ളത്. 

ദേവാലയങ്ങളുടെ മഹനീയതയും, തൂണുകളിലെ ചിത്രാലങ്കാരങ്ങളും കൗതുകവും സ്വകാര്യ അഹങ്കാരമാക്കുന്നവർക്ക് ക്രിസ്തു ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പാണ് അവയൊക്കെയും കല്ലിന്മേൽ കല്ല്  ശേഷിക്കാതെ തകർന്നു വീഴുമെന്ന്. വേദനയിൽ സാന്ത്വനമാകാൻ ജീവിക്കുന്ന ദേവാലയങ്ങൾ നമുക്ക് വേണം. പരിശുദ്ധാത്മാവിന്റെ ആലയമെന്ന നിലയിൽ ഓരോ വ്യക്തിയും ദേവാലയമാണ്. സാന്ത്വനവും സൗഖ്യവും ആശ്വാസവും നൽകി പരിശുദ്ധാത്മാവ് നമ്മിലോരോരുത്തരിലും ക്രിസ്തു സമാനമായ വ്യക്തിയെ രൂപപ്പെടുത്താൻ പ്രവർത്തിക്കുന്നു. അങ്ങനെ ജീവിക്കുന്ന ഓരോരുത്തരെയും കൂട്ട് ചേർത്ത് നിർമിക്കുന്ന ദേവാലയമാണ് ക്രിസ്തു. നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ക്രിസ്തുരൂപീകരണമാണ്. അത് നടക്കാത്തിടത്തു ദേവാലയമോ ആരാധനയോ ഇല്ല.

ദൈവഭയത്തോടെ ജീവിക്കുന്നവർ ജീവിക്കുന്ന ദേവാലയമാവുകയും ക്രിസ്തുനിർമ്മിതിയിൽ പരസ്പരം പങ്കുചേരുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ആന്തരികമായ ദർശനങ്ങളും ബോധ്യങ്ങളും തേടുന്നതും ദൈവഹിതം തിരിച്ചറിയുന്നതും പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥന ജീവാർപ്പണമാണ്, ഹൃദയത്തിന്റെ സുതാര്യതയാണ്. ചൊല്ലുന്നതോ, അനുഷ്ഠിക്കുന്നതോ ആയ ഭക്തിക്രിയകൾ  പ്രാർത്ഥനയാവണമെന്നില്ല. പ്രാർത്ഥനയിൽ നമ്മെ സഹായിക്കേണ്ടവയാണവ. 

നീതി-സൗഖ്യം-സമാധാനം- ആശ്വാസം എന്നിവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളായി നമ്മിലുണ്ടാവുകയും, അത് നമ്മിൽ യഥാർത്ഥ പ്രാർത്ഥനയും, ആരാധനയും, ദേവാലയവുമാകുമെങ്കിൽ നീതിയുടെ സൂര്യനിൽ നിന്നും  സൗഖ്യത്തിന്റെ രശ്മികൾ നമ്മിലേക്കിറങ്ങി വരുന്നതിന്റെ അനുഭവം നമ്മിലും സഭയിലുമുണ്ടാകും.

നവംബർ 10, 2022

വികലമായ സാക്ഷ്യങ്ങൾ

വണക്കം:

ഒരു പൂവോ പക്ഷിയോ ഏതെങ്കിലും മതാനുഷ്ടാനത്തിലൂടെയോ ഭക്തിയിലൂടെയോ അല്ല ദൈവത്തെ മഹത്വപ്പെടുത്തുന്നത്. ഓരോ സൃഷ്ടവസ്തുവും അതിന്റേതായ സ്വഭാവത്തിൽ ഫലം നൽകുകയും അത് വഴി സൃഷ്ടാവിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. കൂദാശകളും ഭക്തികളും മനുഷ്യന് വേണ്ടിയാണ്, അവ പക്ഷികൾക്കും മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും വേണ്ടിയുള്ളതല്ല. എന്നിരുന്നാലും, മനുഷ്യനുമായി ബന്ധപ്പെട്ട ഭക്തി രീതികളുമായി ചേർത്ത് അവയുടെ 'ദൈവാരാധനയെ' 'എടുത്തു കാണിക്കുവാൻ' നടത്തപ്പെടുന്ന ശ്രമങ്ങൾ നമ്മിലെ ദൈവാരാധനയെ അത്തരത്തിലുള്ള വണക്കങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങളായി കാണാനേ കഴിയൂ. മനുഷ്യന് സ്വാഭാവികമായും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും നൽകപ്പെട്ടിരിക്കുന്ന ഗുണങ്ങളിൽ ആത്മാർത്ഥമായും ഉത്തരവാദിത്തപൂർണ്ണവുമായ ജീവിതം ജീവിക്കുന്നതിലാണ് ദൈവം മഹത്വപ്പെടുന്നത്. മതവും വിശ്വാസവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഈ പ്രക്രിയയിൽ സഹായകങ്ങൾ മാത്രമാണ്. എന്നാൽ, തീർത്തും വ്യത്യസ്തമായി, വണക്കങ്ങളിലേക്കും, അനുഷ്ടാനങ്ങളിലേക്കും ചുരുക്കപ്പെടുന്ന ദൈവാരാധന മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ മാറ്റി നിർത്തി, ദേവാലയ-മത സംബന്ധിയായ കാര്യങ്ങളെ മാത്രം ദൈവികം എന്ന് വിളിക്കുന്നത് ഒരിക്കലും ശരിയല്ല. മനുഷ്യന്റെ ആന്തരികമായ വിളിയെ മാറ്റി നിർത്തിക്കൊണ്ട് അനുഷ്ടാനബന്ധിയാക്കപ്പെടുന്ന വിശ്വാസം മനുഷ്യനെയും അവരുടെ വിശ്വാസത്തെയും ശൂന്യവും ജീർണ്ണവുമാക്കുന്നതാണ്.

ഉടമ്പടി:

ഉടമ്പടി എന്നത് നിബന്ധനകളുടെ ഒരു കരാറല്ല. അത് ഒരു പ്രത്യേക ജനത്തിനോ, വ്യക്തിക്കോ മാത്രമായുള്ളതല്ല. അതിലും, കല്പനകൾ പാലിച്ചാൽ നിനക്ക് അനുഗ്രഹങ്ങൾ നൽകും എന്നത് ഒരു പ്രതിഫല ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലം കൂടെ ചേർന്നിട്ടുള്ളതാണ്. ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ നോക്കുമ്പോൾ, പഴയ നിയമ ഉടമ്പടിക്ക് പോലും  സകല ജനത്തിനും നന്മയും സമാധാനവും നൽകുന്ന സ്വഭാവം ഉണ്ടെന്നു മനസ്സിലാക്കണം. അതു കൊണ്ട്, ഉടമ്പടി ചെയ്തു പ്രാർത്ഥിക്കുന്നവർക്ക് മാത്രം അനുഗ്രഹം തുറന്നു നൽകുന്ന ദൈവം സ്വന്തം സ്വഭാവത്തെത്തന്നെ നഷ്ടപ്പെടുത്തുകയാണ്. മുകളിൽ പറഞ്ഞ, ശുഷ്കമായ വണക്ക രീതികളെ ഉടമ്പടിയുടെ സ്വഭാവമാക്കി അവതരിപ്പിക്കുമ്പോൾ ദൈവം ഏതു രീതിയിൽ ആണ് ഒരു ഉടമ്പടിയുടെ നിവൃത്തിയെ ആഗ്രഹിക്കുന്നെന്നു കൂടിയാണ് പറഞ്ഞു വയ്ക്കുന്നത്. കാര്യപ്രാപ്തികൾക്കായി നടത്തപ്പെടുന്ന ഉടമ്പടിയല്ല പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ളത്. ഉടമ്പടിയെ അത്‌ഭുതാവഹമായ കാര്യപ്രാപ്തിക്കുള്ള മാർഗ്ഗമായി അവതരിപ്പിക്കുന്നതും പാലിക്കുന്നതും, ദൈവത്തിന്റെ ഉടമ്പടി എന്താണോ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഉദ്ദേശ്യമാണ് തേടുന്നത്.

ഭക്തവസ്തുക്കൾ:

മനുഷ്യന് അനുഭവവേദ്യമാകും വിധം ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് വിശ്വാസസംബന്ധിയായ കാര്യങ്ങളെ നമ്മൾ അനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതും. വസ്തുക്കളുടെ ഉപയോഗത്തിലും ശരീരത്തിന്റെ ഉപയോഗത്തിലും ഭക്തിയുടെ അർത്ഥപൂർണ്ണമായ അനുഭവം സാധ്യമാക്കുന്നു. എന്നാൽ അവയൊക്കെയും മന്ത്രികമായിത്തീരുന്ന വലിയ അപകടം അവിടെയൊക്കെ പതിഞ്ഞിരിപ്പുണ്ട്. അനുഗ്രഹദാതാവായ ദൈവത്തെക്കാൾ, ചൊല്ലുന്ന പ്രാർത്ഥനയുടെ ശക്തിയായും, ചെയ്തിട്ടുള്ള നേർച്ചകളുടെയും ഉടമ്പടിയുടേയുമൊക്കെ ഫലമായും, ധ്യാനകേന്ദ്രത്തിലെ അഭിഷേകത്തിന്റെ ഫലമായും, പത്രത്തിന്റെയോ മാസികയുടെയോ ചാനലിലെ പ്രോഗ്രാമിന്റെ പ്രഭാവമായോ ഒക്കെ അവതരിപ്പിക്കുന്നതിൽ, എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും വിഗ്രഹവത്കരണത്തിലേക്കു ചാഞ്ഞിരിക്കുന്ന അപായം അവയിലൊക്കെയുമുണ്ട്. മാത്രമല്ല, അവയോരോന്നും അളവുകളെയും എണ്ണത്തെയും കുറിച്ച് വ്യഗ്രത നിറച്ചു പരിമാണവത്കരിക്കുന്നതിലൂടെ വരുന്ന വാണിജ്യവത്കരണം കൂടെ ജീർണതക്ക് വഴി വയ്ക്കും. എണ്ണ, തിരി, ഉപ്പ്, മണ്ണ് എന്തുമാവട്ടെ അവയല്ല അനുഗ്രഹത്തിന് കാരണം. ദൈവത്തിന്റെ പേരുള്ളതുകൊണ്ട്, എല്ലാം ആത്മീയമോ ദൈവികമോ ആവണമെന്നില്ല. നമ്മൾ അറിഞ്ഞോ അറിയാതെയോ പാലിച്ചു പോരുന്ന മതാചാര ജീവിതശൈലിയായ ഉപഭോക്‌തൃ സംസ്കാരത്തിന്റെ സൃഷ്ടികളായ ഭക്തരൂപങ്ങളെ തിരിച്ചറിയാതെ പോകുന്നതും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നതും ഭാവിയിൽ ഭക്തിരാഹിത്യത്തിന് വഴിവയ്ക്കും. അത് മാത്രമല്ല, എന്തുകൊണ്ടാണ് ബ്രാൻഡ് നൽകപ്പെടുന്ന ഒരു പ്രത്യേക ഉണ്ണീശോയോടൊ മാതാവിനോടോ ഉടമ്പടിയോ നേർച്ചയോ നടത്തി നിവർത്തിയാക്കേണ്ടതായി വരുന്നത്? ആ മാതാവും ഈ മാതാവുമൊക്കെയാക്കി, ഓരോരുത്തർക്കും പ്രിയങ്കരമായ അനുഷ്ഠാനവും ഉടമ്പടികളുമൊക്കെയാക്കി ഇഷ്ടദൈവങ്ങളാക്കി മാറ്റപ്പെടുകയാണ് നമ്മുടെ ഭക്തികൾ.

സാക്ഷ്യം:

ഒരു വ്യക്തിയുടെ ജീവിതം ദൈവാനുഭവത്തിന്റെ അടയാളമായിത്തീരുന്നതാണ് വിശ്വാസത്തിന്റെ സാക്ഷ്യമാകുന്നത്. സാക്ഷ്യങ്ങൾ മാസ്മരികതയും നാടകീയതയും നിറഞ്ഞ വിവരണങ്ങളല്ല. ദൈവം ഒരാളുടെ ജീവിതത്തിൽ എപ്രകാരം അനുഭവവേദ്യമായി എന്നും, അത് ഇന്ന് ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ ദൈവകൃപയുടെ ശക്തിയാൽ എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് കൂടിയാണ്. പക്ഷേ, എന്ത് കൊണ്ടോ സാക്ഷ്യങ്ങൾ ദൈവത്തെ, തന്നെ പ്രകീർത്തിക്കുന്നവർക്കു വേണ്ടി വികൃതിത്തരങ്ങൾ ചെയ്ത് നേട്ടങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു വ്യക്തിയായി അവതരിപ്പിക്കുന്ന രീതി തീർത്തും അപഹാസ്യമാണ്. അവ ഒരു 'അനുഭവമായി' ഒരാൾക്ക് ഉണ്ടായേക്കാം. പക്ഷെ അവയെ സാക്ഷ്യമായി നല്കപ്പെടരുത്. അവ ദൈവത്തെ പ്രഘോഷിക്കുന്നില്ല. ദൈവത്തിന്റെ വിരൂപമായ ഒരു ചിത്രമാണ് അതിലൂടെ ധ്യാനകേന്ദ്രമോ, അതിനെ പ്രോത്സാഹിപ്പിക്കുന്ന മതസമൂഹമോ മുന്നോട്ടു വയ്ക്കുന്നത്. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യപ്രയത്നത്തിലെ ആത്മാർത്ഥത കൂടി കണക്കിലെടുത്താണ്. അത്ഭുതങ്ങൾക്കും, (ഒരു പക്ഷേ നമുക്കറിയാത്ത) ഒരു സ്വാഭാവിക പ്രക്രിയയുണ്ട് എന്ന് കൂടി ഓർക്കണം. ഒന്നും പഠിക്കാതെ പരീക്ഷക്ക് പോകാനും ടിക്കറ്റ് എടുക്കാതെ യാത്രക്ക് പോകാനും പ്രേരിപ്പിക്കുന്നതാവരുത് 'സാക്ഷ്യങ്ങൾ.' 

----------- 

മാതാവ്, തന്റെ മക്കൾ പരിപക്വമായ ആത്മീയതയും ബുദ്ധിയും ജീവിതക്രമവും പാലിക്കണമെന്ന് ആഗ്രഹിക്കുന്നു. യേശുവിന്റെ സമാനതയിലേക്കുള്ള അവരുടെ വളർച്ചയാണ് മാതാവിന്റെ ആഗ്രഹവും സന്തോഷവും. തന്നെ പുകഴ്‌ത്തുന്നവരെ എളുപ്പവഴികളിലൂടെ, ജാലവിദ്യ കാട്ടി സന്തോഷിപ്പിക്കുന്ന ശക്തിശാലിയായ 'ദേവി' അല്ല മാതാവ്. അങ്ങനെ ആരും പറഞ്ഞില്ലെങ്കിൽക്കൂടി, സമീപനങ്ങളിലൂടെ അങ്ങനെ ആക്കിത്തീർത്ത മാതാവ് രൂപങ്ങൾ, ക്രിസ്‌തുവിന്റെ ശരീരത്തിൽ ഒന്നായിരിക്കുന്നതിൽ സ്വാഭാവികമായും ഉണ്ടാകുന്ന സകല വിശുദ്ധരുടെയും കൂട്ടായ്മയും മദ്ധ്യസ്ഥതയും മാറ്റി നിർത്തുന്നു.

വി ഡൊമിനിക്കിന്റെ സുവിശേഷ പ്രഘോഷണത്തിൽ പരി. മാതാവ് നൽകിയ സാന്നിധ്യവും സഹായവും ദർശനങ്ങളും അദ്ദേഹത്തിന്റെ ധ്യാനാത്മക-വിചിന്തന ജീവിതശൈലിയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് കാണാൻ ശ്രമിക്കുന്നത് ശരിയല്ല. വെളിപാടുകളുടെ ലോകത്തു വ്യാപരിച്ച ആളായിരുന്നില്ല വി ഡൊമിനിക്ക്. തന്റെ സമൂഹത്തിലെ അംഗങ്ങളെ അന്നത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ അയച്ചു പഠിപ്പിച്ചു. പഠനം, ആത്മീയതയിലെ അവിഭാജ്യ ഘടകമാക്കി, പഠനത്തെ  മണ്ണിലെ ജോലിക്കു പകരമാകും വിധം  കഠിനാധ്വാനവും പ്രായശ്ചിത്തവുമാകുന്ന പ്രതിബദ്ധതയായി സമീപിച്ചു. 

അറിവിന്റെയും പ്രവചനത്തിന്റെയും വ്യാഖ്യാനത്തിന്റെയുമൊക്കെ  വരം ലഭിച്ചിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. അത്തരം വരങ്ങൾ നമുക്ക് എല്ലാവർക്കും ആവശ്യവുമാണ്. അവയൊക്കെയും വ്യക്തിയുടെ ക്രിസ്തുരൂപീകരണത്തിനും സഭാനിർമ്മിതിക്കും കാരണമാകും വിധം വിവേകത്തോടും വിവേചനത്തോടും കൂടെ ഉപയോഗിക്കേണ്ടവയാണ്. അവ ഒന്നും, ബൗദ്ധികമോ, വൈകാരികമോ ആയ നമ്മുടെ വളർച്ചയിൽ ആവശ്യമായിരിക്കുന്ന പരിശീലന ഘട്ടങ്ങളെയോ രീതികളെയോ വേണ്ട ഉത്തരവാദിത്തത്തോടെ  ഏറ്റെടുത്തു പൂർത്തിയാക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നില്ല. മറിച്ച്, കൃപ പ്രകൃതിയെ പൂർത്തിയാക്കുന്നെന്ന ദൈവിക രീതി അനുസരിച്ചു നമ്മുടെ ആത്മാർത്ഥ പ്രയത്നങ്ങളിൽ നമ്മെ ശക്തരാക്കുകയും കൂടുതൽ തുറവി നൽകുകയും ചെയ്യുന്നു. 'മനുഷ്യപ്രയത്നത്തെ' അവഗണിക്കുന്ന 'ദൈവിക' കാര്യങ്ങൾ ദൈവികമോ ആത്മീയമോ അല്ല. അവ മതപരവും അനുഷ്ടാനപരവുമായ ഒളിത്താവളങ്ങളാണ്. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും നോക്കി ദൈവപരിപാലനയെക്കുറിച്ചു ബോധ്യമുള്ളവരായിരിക്കാൻ പഠിപ്പിച്ച സുവിശേഷം, ഇനിമേൽ വയലിൽ പണിയേണ്ടതില്ലെന്നോ മീൻ പിടിക്കാൻ വഞ്ചി ഇറക്കേണ്ടതില്ലെന്നോ അർത്ഥമാക്കുന്നില്ല. 

അധ്വാനം, വിചിന്തനം, വിശുദ്ധജീവിതം, ധ്യാനാത്മകത, ഹൃദയപരമാർത്ഥത എന്നിവ ജീവിതത്തെ സമഗ്രമായ രീതിയിൽ കാണാനും ദൈവഹിതമനുസരിച്ചു ജീവിക്കാനും അനുദിനം നമ്മെ പരിശീലിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളൊക്കെയും ഈ വളർച്ചക്ക് വേണ്ടിയാണ്. അപ്പോഴേ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളും സഭയുമാകാം നമുക്കാകൂ. വെളിപാടുകളിൽ രമിക്കുന്ന ഒരു സമൂഹം ഒരു പക്ഷേ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്നു വരാം, പകരം അവരുടേതായ വ്യാഖ്യാനങ്ങളിൽ സ്വയം അടച്ചു കളഞ്ഞേക്കാം. ധ്യാനാത്മക ജീവിതം, പഠനങ്ങളാൽ സഹായിക്കപ്പെടുന്ന നിരൂപണങ്ങളും വിചിന്തനങ്ങളും, ദൈവപരിപാലനയിലുള്ള ആശ്രയം, പ്രത്യാശ ഇവയൊക്കെയാണ് ദൈവമഹത്വം സാധ്യമാക്കും വിധം ജീവിക്കുവാൻ നമ്മെ സഹായിക്കുന്നത്. അത് സ്വയം പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. 

ഒക്‌ടോബർ 27, 2022

കലഹങ്ങളിലെ ലാഭം

തമ്മിലടിയാണ് പുതിയ ആത്മീയതയും സാംസ്‌കാരിക മൂല്യവുമായി ഓരോരുത്തരും സ്വന്തമാക്കികൊണ്ടിരിക്കുന്നത്. കലഹമുണ്ടാക്കിയില്ലെങ്കിൽ നഷ്ടപ്പെടാവുന്ന എന്തൊക്കെയോ ഉണ്ടെന്നു വെച്ച് കൊണ്ട് വഴക്കടിക്കുകയും, ഭാവിയിലേക്ക് ഇന്നുള്ളതിനെക്കൂടി ഇല്ലാതാക്കുകയും ചെയ്യുകയാണ്. സമ്മർദ്ദങ്ങൾ, ഉരസലുകൾ, തീണ്ടലുകൾ, അകൽച്ചകൾ ... ഇവയൊക്കെയും കൂടുതൽ വിഷമയമുള്ള ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വൈവിധ്യങ്ങളിലെ മൂല്യങ്ങളെ അർത്ഥവും സ്വന്തം മൂല്യങ്ങളിലേക്കു കൂടുതൽ ആഴങ്ങളിലേക്കുള്ള തുറവിയുമായി കാണാൻ പരിശീലിച്ചാൽ വൈവിധ്യങ്ങൾ നിലനിൽക്കേ തന്നേ കലഹങ്ങൾ ഒഴിവാക്കാം. കലഹങ്ങളിലെ ലാഭം കൊണ്ട് സന്തോഷിക്കുന്നവർ തീർച്ചയായും അതിനു തയ്യാറാവില്ല. 

ഒക്‌ടോബർ 26, 2022

നന്മ തകർക്കുന്ന സമുദായം

ക്രിസ്തു/വചനം (ലോഗോസ്) തന്നിലുൾക്കൊള്ളുന്ന സമൂഹം പ്രപഞ്ച സമൂഹം മുഴുവൻ ഉൾക്കൊള്ളുന്നതാണ്. സമുദായത്തിനുള്ളിലേക്ക് ചുരുക്കപ്പെടുന്ന ക്രിസ്തു ജീവനില്ലാതാകുന്നു. അതുകൊണ്ടുതന്നെ ആ ക്രിസ്തുവിനെ സൃഷ്ടിക്കുന്ന സാമുദായിക സങ്കുചിതത്വങ്ങളും ജീവനില്ലാത്തതാണ്.

തിരഞ്ഞെടുക്കപ്പെട്ട ജനം എന്നത് ഇസ്രായേലിന്റെ ദൈവാനുഭവത്തിന്റെ പ്രകടനമാണ്. ആദിമ സഭയും തങ്ങളെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നു വിളിച്ചത് അവരുടെ അനുഭവമായിരുന്നു. അപ്പോഴേക്കും തിരഞ്ഞെടുപ്പിന്റെയും അതിൽ ഓരോരുത്തർക്കുമുള്ള തനിമയെയും ഒരു വംശത്തിനപ്പുറം പരിശുദ്ധാത്മാവിന്റെ ഐക്യത്തിലെ അനുഭവമായി തിരിച്ചറിഞ്ഞു. ദൈവം ആരെയും തൊട്ടു തിരഞ്ഞെടുത്തു മാറ്റി നിർത്തിയെടുക്കുന്നതല്ല തിരഞ്ഞെടുപ്പ്.തിരഞ്ഞെടുക്കപ്പെട്ടവരായുള്ള ആത്മസാക്ഷാത്കാരം നമുക്കുണ്ടാകുന്നത് ദൈവഹിതം അന്വേഷിക്കുകയും ആത്മാർത്ഥമായി അതിനായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. മതിലുകൾക്കുള്ളിൽ സ്വയം അടക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന് ദൈവരാജ്യത്തിന്റെ ആസ്വാദനമോ പങ്കുവയ്‌പ്പോ സാധ്യമല്ല. മാത്രമല്ല, അധികാരവും ധനവും കേന്ദ്രീകരിക്കുന്ന ഒരു സംവിധാനമായി ഇത്തരം സങ്കുചിതത്വങ്ങൾ മാറുമ്പോൾ, സംരക്ഷിക്കുന്നെന്നു കരുതുന്നവയെത്തന്നെ അത് ഇല്ലാതാക്കും. ഇന്നിന്റെ വക്രതകളിൽ അഭിരമിക്കുന്നവർ ആ ദുരന്തത്തെക്കുറിച്ച് അസ്വസ്ഥപ്പെടില്ല. 

നമ്മൾ തീർക്കുന്ന അതിർത്തികൾക്കപ്പുറത്തുള്ളവരെല്ലാം തിന്മയുടെ ആളുകളാണെന്നും ദൈവമക്കളല്ലെന്നും കരുതുന്ന 'സഭാദർശനവും' പല സമൂഹങ്ങളിലുണ്ട്. പൊതുനന്മയെക്കരുത്തി എല്ലാവരുടെയും സഹകരണത്തോടെ ചെറുക്കേണ്ട തിന്മകളെ ചെറുക്കാൻ കഴിയാതെ പോകുന്നതിന്റെ ഒരു കാരണം  സ്വയം വിശുദ്ധജനമാവുകയും മറ്റുള്ളവരെ ശത്രുതയോടെ കാണുകയും ചെയ്യുന്നതാണ്. സമൂഹത്തിലെ തിന്മകൾ സമൂഹം ഒരുമിച്ചു ചെറുക്കേണ്ടതാണ്. അത് ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതോ, ഒരു സമുദായത്തിന് മാത്രമായി പരിഹരിക്കാവുന്നതോ അല്ല. 'മറ്റുള്ളവരെ' സൂത്രക്കാരും വഞ്ചകരും തിന്മ നിറഞ്ഞവരുമായി വിധിച്ചു കൊണ്ട് നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ആകില്ല.  

ഒക്‌ടോബർ 23, 2022

അത്ഭുതങ്ങൾ vs കൂട്ടായ്മ -ജീവൻ

ദൈവത്തിന്റെ സ്വഭാവത്തെ നിർവചിക്കുന്നത് അത്ഭുതപ്രവർത്തകൻ എന്നല്ല. ഏറ്റവും പരിചിതമായ ഒരു സമാനത വെച്ച് പറയാവുന്നത് ജീവൻ എന്നാണ് (തത്വശാസ്ത്രപരമായി ഉണ്മ എന്നും). ജീവന്റെ സ്വഭാവത്തെ വെച്ചാണ് ദൈവത്തെയും ദൈവപ്രവൃത്തികളെയും ഗ്രഹിക്കാൻ ശ്രമിക്കേണ്ടത്. അത് മാതാവിനെയും മറ്റു വിശുദ്ധരെയും കുറിച്ചാണെങ്കിലും അങ്ങനെ തന്നെ. അത്ഭുതപ്രവർത്തകരുടെ ഒരു സംഘടനാ അല്ല വിശുദ്ധർ. ദൈവത്തെ പ്രസംഗിക്കുന്നവരും ആൾദൈവങ്ങളാകുന്നത് മാർഗഭ്രംശമാണ്. 

ദൈവം ജീവൻ ആണെന്നതുപോലെ കൂട്ടായ്മകൂടിയാണ്. ജീവന്റെ പ്രക്രിയകളിൽ കൂട്ടായ്മ സ്വാഭാവികമായുണ്ട് താനും. അതേ ജീവനിൽ പങ്കു ചേരുന്ന വിശുദ്ധരും ജീവന്റെ കൂട്ടായ്മയിലാണ് പുണ്യവാന്മാരുടെ ഐക്യം സാധ്യമാക്കുന്നത്. ആ കൂട്ടായ്മ നമ്മെയും ഉൾക്കൊള്ളുന്നത് കൊണ്ടാണ് അവരുടെ മധ്യസ്ഥ സഹായം നമുക്ക് ഉറപ്പുള്ളത്. അപ്രതീക്ഷിതവും അസ്വാഭാവികവുമായവ സംഭവിച്ചാൽ അത് ആശ്ചര്യത്തെയും അത്ഭുതത്തെയുംകാൾ നമ്മിൽ നിറക്കേണ്ടത് കൃതജ്ഞതയാണ്. വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് കൂടുതൽ ഉൾച്ചേരുവാനും അതിലേക്കുള്ള കൃപകൾ സ്വീകരിക്കാനാണ് ഏറ്റവും നന്നായി നമ്മെ തുറക്കുന്നതും കൃതജ്ഞതയാണ്. അത്ഭുതസാക്ഷ്യങ്ങളെ സ്വീകരിക്കേണ്ടതും വിവേചിച്ചറിയേണ്ടതും ഈയൊരു യാഥാർത്ഥ്യം മുൻനിർത്തിയാണ്. ഒരു കാര്യം സാധ്യമായി എന്നതിൽ സാക്ഷ്യമില്ല. അത് എങ്ങനെ ഒരു വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നെന്നും കൂട്ടായ്മയാക്കുന്നു എന്നതിലാണ് സാക്ഷ്യം. 

ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സമൂഹം എന്നാണ് സഭയെ നമ്മൾ മനസ്സിലാക്കുന്നത്. അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്ന സമൂഹം എന്നത് കൊണ്ട് ക്രിസ്തുസഭയെ നിർവചിക്കാനാവില്ല. സഭയിൽ അത്ഭുതങ്ങൾ ഉണ്ടായിട്ടുള്ളതും ക്രിസ്തുവിന്റെ സൗഖ്യദാനവും കൂട്ടായ്മയെയും ജീവനെയും ഉൾക്കൊണ്ട് കൊണ്ടാണ്. ഓരോരുത്തർക്കും വേണ്ടത് വിതരണം ചെയ്യുന്ന ഭാഗ്യപരീക്ഷണകേന്ദ്രം ആയിട്ടല്ല സഭയും സഭാകേന്ദ്രങ്ങളും കാണപ്പെടേണ്ടത്. 

ഈയടുത്ത്, തിളക്കം കൂട്ടി ഏറ്റം വികലമാക്കപ്പെടുന്നത് മാതാവ് തന്നെയാണ്. അത്ഭുതങ്ങളെ management നിപുണതയിൽ വില്പന ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ച സ്ഥലങ്ങൾ കൃപയുടെ ഇരിപ്പിടങ്ങളാണെന്നു ഘോഷിക്കുമ്പോഴും രൂപപ്പെടുത്തുന്ന കൃപാരാഹിത്യം വലുതാണ്. 'എത്രയോ ആളുകൾ അനുഗ്രഹം പ്രാപിക്കുന്നു' എന്ന വായ്ത്താരി മാതാവിന്റെ പേരിലുള്ള വികലഭക്തികളെ ന്യായീകരിക്കുന്നതല്ല. 

ക്രിസ്തുവിനോടും അവന്റെ സഭയോടും ബന്ധപ്പെടുത്തിയേ ശരിയായുള്ള Mariology മനസിലാക്കാനാകൂ. മേല്പറഞ്ഞ കൂട്ടായ്മയിൽ, ജീവന്റെ പങ്കുചേരലിൽ, ജീവിതസാക്ഷ്യത്തിൽ, സഹനങ്ങളിൽ   അനുഭവവേദ്യമാവും വിധം മാതാവ് എങ്ങനെ കൂടെയുണ്ടെന്നതാണ് വ്യക്തിപരമായ ഭക്തിയിലും പൊതുവായുള്ള വണക്കത്തിലും പ്രതിഫലിക്കേണ്ടത്.  മാതാവിനെ അത്ഭുതദേവിയാക്കുന്ന ഏതു പ്രവണതയും മാതാവിനെ ക്രിസ്തുവിൽ നിന്നും സഭയിൽ നിന്നും അകറ്റിക്കൊണ്ടു പോകുന്നു. 

Mariology അതിന്റെ സത്ത കണ്ടെത്തുന്നത് ശരിയായ Christology യിലും ecclesiology യിലും ആണ്. അതിനെ അവഗണിച്ചുകൊണ്ട്, consumerist, utilitarian, marketing മാതൃകകളിലേക്കു മരിയഭക്തിയെ കൊണ്ട് വരുന്നത് 'മറിയം വഴി യേശുവിലേക്ക്'  എന്ന പാത തുറക്കില്ല. കൂടാതെ, ഈ Christology ക്കും ecclesiology ക്കും വികാസം നൽകാൻ കഴിയുന്നതായ anthropology യിലേക്കോ cosmology യിലേക്കോ  സ്വയം തുറക്കാൻ നമ്മൾ തയ്യാറുമല്ല.

ഒക്‌ടോബർ 22, 2022

മതം = രാഷ്ട്രീയം

മതങ്ങളുടെ തിരിച്ചു വരവിനെ ആഘോഷമാക്കുകയും അതിനെക്കുറിച്ചു വാചാലരാവുകയും ചെയ്യുന്നവർ അവയിലെ populist content തിരിച്ചറിയാതെ പോകുന്നത് സമൂഹത്തിന് അപകടമാണ്. മതത്തിന്റെ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന അത്തരം മുന്നേറ്റങ്ങൾ വിശ്വാസത്തിനോ ദൈവഹിതത്തിനോ പ്രാധാന്യം നല്കുന്നവയല്ല. ഭക്തിയുടെയും വിശ്വാസത്തിന്റെ നിലനില്പിന്റെയും പേരിൽ കൂട്ടപ്പെടുന്ന ജനം പോലും അവരുടെ രാഷ്ട്രീയ ആദര്ശങ്ങൾക്ക് കീഴ്പ്പെട്ടു പോവുകയും ആ രാഷ്ട്രീയ പ്രവണതയുടെ ഭാഗമാവുകയും ചെയ്യും. രാഷ്ട്രീയം മതത്തെ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറം, മതം സ്വയം നഷ്ടപ്പെടുത്തി, മതം രാഷ്ട്രീയം തന്നെയാവുകയാണ്.

പാരമ്പര്യവാദം, യാഥാസ്ഥിതികത, മതമൗലികത എന്നിവയും മറുവശത്തുള്ള പുരോഗമന വാദവും ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിലോമ സ്വഭാവമുള്ള രാഷ്ട്രീയ പ്രവണതകളിൽ (populist reactionist/reacionary politics) നിന്ന് വേറിട്ട് കാണാൻ ആവില്ല. ആദ്യത്തെ വിഭാഗം സത്യം, പൗരാണിക പൈതൃകം (original) എന്നിവ ഉയർത്തിപ്പിടിക്കുമ്പോൾ മറുവശത്ത് സ്വാതന്ത്ര്യം identity തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. കാലഹരണപ്പെടുന്ന സാംസ്കാരിക ഘടകങ്ങൾ നിലനിർത്തപ്പെടേണ്ടത് ഒരു സമൂഹത്തിന്റെ നിലനില്പാണ് എന്ന് ആദ്യകൂട്ടർ കരുതുമ്പോൾ യാഥാസ്ഥിതികരുടെ ആദര്ശസങ്കല്പങ്ങളിൽ ഇടം നല്കപ്പെടാത്തവർ അവരുടെ identity ഉറപ്പിക്കാൻ ശ്രമം നടത്തുന്നു.

യാഥാസ്ഥിതികരായ ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ, സജീവപ്രവർത്തകർ ഏതൊക്കെ തരത്തിലാണ് അവർ അവതരിപ്പിക്കുന്ന പ്രശ്നങ്ങളെ സമീപിക്കുകയും വ്യാഖ്യാനം ചെയ്യുന്നതെന്നും, എന്തിനെതിരെയാണ് ശരിക്കും അവർ ശബ്ദിക്കുന്നതെന്നും (എന്തിനു വേണ്ടി എന്നതിനേക്കാൾ), ഏതൊക്കെ ആളുകളെയാണ് അവർ തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതെന്നും കണ്ടെത്താൻ നമ്മൾ പരിശ്രമിക്കണം.

മതപാരമ്പര്യവാദങ്ങളെ രാഷ്ട്രീയമായ ഒരു ആഖ്യാനം നൽകാതെ വിശകലനം ചെയ്യാനാവില്ല, ഉള്ളിലെയും പൊതുധാര രാഷ്ട്രീയത്തിലെയും. നമ്മുടെ പ്രശസ്തമായ (ആത്‌മീയ) മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന evangelist, republican, creationist പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ-സാംസ്കാരികലക്ഷ്യങ്ങൾ എന്താണ്? പൗരസ്ത്യ പാരമ്പര്യത്തിന്റെ പേരിൽ മൗലികത സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കും പാശ്ചാത്യ അധികാര കലഹങ്ങൾക്ക് കാരണമായുള്ള യാഥാസ്ഥിതികത തന്നെയാണ് വേരുകൾ. താറടിക്കപ്പെടുകയും പൈശാചികവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലും.

മതം, മറ്റുള്ളവരുടെ മേൽ ആധിപത്യത്തിന്റെ ഭാഷയാകുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ ആദർശമായാണ് സമൂഹത്തെ സമീപിക്കുന്നത്. മതം മറ്റുള്ളവരിലേക്കുള്ള തുറവിയും ചേർത്ത് നിർത്തുന്ന ഭാഷയുമാണ്. ഒരിക്കൽ, സമാനമായ സാംസ്‌കാരിക ശൈലികൾ പിന്തുടരുന്നവർ ഒരേ മതം പിൻചെന്നപ്പോൾ ഈ തുറവി മറ്റു വ്യക്തികളിലേക്കായിരുന്നെങ്കിൽ, ഇന്ന് അനേകം സംസ്കാരങ്ങളും വിശ്വാസങ്ങളും ഒരുമിച്ചു വസിക്കുമ്പോൾ മതം, മറ്റു സമൂഹങ്ങളിലേക്കുള്ള തുറവി കൂടിയാണ്. സങ്കുചിതമായ യാഥാസ്ഥിതികത എവിടെയാണ് സ്വയം സ്ഥിരപ്പെടുത്തുന്നത് എന്നതിൽ തന്നെ സംഘർഷങ്ങൾ ഉണ്ട്. ഓരോരുത്തരുടെയും 'മൗലികത' അവരവരുടെ താല്പര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നവയാണ്.

Matthew McManus, The Rise Of Post-Modern Conservatism: Neoliberalism, Post-Modern Culture, And Reactionary Politics, Palgrave Macmillan (2020) E. H. H. Green, Ideologies of Conservatism: Conservative Political Ideas in the Twentieth Century, Oxford University Press, USA (2004)

ഒക്‌ടോബർ 18, 2022

അനുസരണം

വ്യക്തിയെയും സമൂഹത്തെയും കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. സ്നേഹത്തോടും ആദരവോടും ആത്മാർത്ഥതയോടും കൂടെ സത്യം സംസാരിക്കാനും പാലിക്കാനുമുള്ള അന്തരീക്ഷത്തിലേ അനുസരണം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രവൃത്തിയാകൂ. ആരെയും കേൾക്കാൻ മനസാവാത്ത സ്വഭാവം തീർച്ചയായും സ്വഭാവ വൈകല്യമാണ്, മനസിന്റെ വൈകല്യത്തെ അത് കാണിക്കുന്നു. എന്നാൽ, അനുസരണത്തെ ദാസ്യതയാക്കി കാണുന്നതും വികലതയാണ്, അത് അധികാരത്തെ വിഗ്രഹവത്കരിക്കുകയാണ്. വിചാരശൂന്യമായ ഒരു അടിമത്തമനോഭാവം പുണ്യമല്ല, ദുർഗുണമാണ്.

അനുസരണമെന്ന പുണ്യം ധാർമ്മികമായ ഒരു അധികാരം മുന്നേ കാണുന്നുണ്ട്. ആ അധികാരത്തിന്റെ ശരിയായ നിർവഹണം, അനുസരണത്തിനും ആദരവിനും അർഹമാകുന്നു. പകരം, അധികാരം സ്വയം ദുഷിക്കുകയും, കപടത കാക്കുകയും, സുതാര്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, സത്യത്തോടുള്ള വിശ്വസ്തത ആ അധികാരത്തെ ചെറുക്കാനും ചോദ്യം ചെയ്യാനും സമൂഹത്തെ പ്രേരിപ്പിച്ചേക്കാം.

അറിവോ സദാചാരബോധമോ ഇല്ലാത്ത ഒരു സമൂഹത്തിന്മേൽ അനുസരണം ഒരു ബാധ്യതയായിത്തന്നെ നിയമം വഴി ബന്ധിച്ചേക്കാം. അപക്വരായവർ പുണ്യത്തിലേക്കു വളരാനും, എല്ലാവരും പൊതുനന്മക്കായി വിധേയപ്പെടുകയെന്നതുമാണ് അവിടെ ഉദ്ദേശ്യം.

പരസ്പരം താങ്ങിനടത്തുകയും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. ശ്രേഷ്ഠരും ശിഷ്ടരും നേതാക്കളും അല്ലാത്തവരും പരസ്പരം കേൾക്കുകയും പഠിക്കുകയും ചെയ്യുമ്പോഴേ സഭ അമ്മയും ഗുരുവുമായുള്ള അധികാരം നിർവഹിക്കപ്പെടുന്നുള്ളു. സഭയെ പൂർണ്ണമായി ഗ്രഹിച്ചുകൊണ്ടാണ് പ്രബോധകർ പഠിപ്പിക്കേണ്ടതും നേതാക്കൾ നയിക്കേണ്ടതും. അങ്ങനെയൊരു അന്തരീക്ഷത്തിൽ മാത്രമേ അധികാരികളുടെ നിർദ്ദേശങ്ങൾ ദൈവഹിതത്തിനു ചേർന്നതാണോ എന്ന് വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം സമൂഹത്തിനുണ്ടാകൂ. ആ വിവേചനം ആവശ്യമില്ല എന്ന് കരുതുന്ന അധികാരം ദുഷിച്ച അധികാരമാണ്.

അനുസരണമെന്ന പുണ്യത്തെ ശരിക്കും ഗ്രഹിക്കാൻ, നിയമങ്ങളും നിർദ്ദേശങ്ങളും സമൂഹത്തിന്റെ ആത്മീയവും ശാരീരികവുമായ സുസ്ഥിതി ഉറപ്പാക്കുന്നോ എന്ന് ആലോചിച്ചു തിരിച്ചറിയാൻ കഴിയണം.
നിയമത്തിന്റെ കണിശമായ പാലനത്തെ അനുസരണമായി കാണുന്നവരുണ്ട്. അപ്പോൾ, നിയമം തന്നെ ഒരു ലക്ഷ്യമായി മാറിയേക്കാം. ദൈവവുമായുള്ള ഒരു സ്നേഹബന്ധത്തിലെത്തിച്ചേരുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. അപ്പോൾ, നിയമത്തിന്റെ അക്ഷരങ്ങൾക്ക് അതീതമായ ഒരു സ്വാതന്ത്ര്യം അനുസരണത്തിനുണ്ടാവും. ദൈവത്തിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും കൂടി പങ്കുചേരുകയാണ് അത്തരം അനുസരണത്തിലൂടെ. അതുകൊണ്ട് അനുസരണമെന്ന പുണ്യത്തോടുകൂടെ വിവേകം, വിജ്ഞാനം, നീതി, സ്നേഹം എന്നീ പുണ്യങ്ങൾ കൂടി ഒരുമിച്ചു പ്രവർത്തിക്കുന്നെങ്കിലേ അത് ഉദ്ദേശിക്കുന്ന സ്നേഹവും കൂട്ടായ്മയും ദൈവിക സ്വാതന്ത്ര്യവും യാഥാർത്ഥ്യമാക്കൂ. വിവേചിക്കാതെ അനുസരിക്കുന്നത് പുണ്യമല്ല.

അനുസരണത്തെ ദൈവനീതിയോടു കൂടി ബന്ധപ്പെടുത്തി ഗ്രഹിക്കാനാകണം. ദൈവനീതി ഒരു നിയമവ്യവസ്ഥയിൽ അടിസ്ഥാനപ്പെട്ടതല്ല, മറിച്ച് ജീവന്റെ സമൃദ്ധിയെ ഉറപ്പാക്കുന്നതാണ്. കുറവുള്ളവരും നീതിമാന്മാരും തെറ്റുകാരും ശരിയുള്ളവരും ജീവനിൽ വളരണം. ദൈവികമായ അനുസരണവും വിധേയത്വവും അധികാരവും ലക്‌ഷ്യം വയ്ക്കുന്നതും അതുതന്നെയാവണം.