Gentle Dew Drop

ജനുവരി 31, 2024

നിയമം വീണ്ടും

 സുവിശേഷം നിയമാനുസൃതമല്ലാതിരുന്നത് കൊണ്ടാണ് സ്വീകരിക്കപ്പെടാതെ പോയത്. എന്നാൽ, സുവിശേഷത്തിന്റെ ജീവൻ നിയമത്തിനുണ്ടായിരുന്നില്ല. നിയമം വീണ്ടും പ്രാബല്യം നേടുകയും സുവിശേഷം അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? 

ജനുവരി 29, 2024

സർഗ്ഗസൗന്ദര്യം

ക്രിസ്തു അധികാരത്തോടെ സംസാരിച്ചു എന്നത് ഒരു പദവിയുടെ പ്രബലതയോ ഒരു വിഷയത്തിലെ ഗഹനമായ അറിവോ ആയിരുന്നില്ല. ആ അധികാരം സർഗ്ഗസൗന്ദര്യത്തിന്റേതാണ്. അവന്റെ ശബ്ദത്തിൽ, കേൾക്കുന്നവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള സത്യമുണ്ടായിരുന്നു. പാപം മാത്രം ചികഞ്ഞറിയുന്ന നിയമപാലകരുടെ അധികാരം അവരെ ചൂഷണം ചെയ്തപ്പോൾ, ഭാരം വഹിക്കുന്നവർക്കു ആശ്വാസമാകുന്ന നല്ല വചനം അവരുടെ സത്യത്തിലേക്ക് അവരെ തുറന്നു കാട്ടുന്നതായിരുന്നു. 

സത്യത്തിന്റെ സ്പർശനമേൽക്കുമ്പോഴേ, സത്യം തെളിഞ്ഞു നില്കുമ്പോഴേ, സത്യം ആഗ്രഹികുമ്പോഴേ നന്മ മുളപൊട്ടാൻ  ആവശ്യമായ സ്വാതന്ത്ര്യം ഉണ്ടാകൂ. ആ സത്യത്തിലേക്കും നന്മയിലേക്കും നയിക്കുന്ന അധികാരത്തിലേ സർഗ്ഗസൗന്ദര്യമുണ്ടായിരിക്കൂ. അതിനേ ജീവൻ നൽകാനാവൂ. യഥാർത്ഥ സ്നേഹമെന്തെന്ന് അറിയണമെങ്കിലും ഈ സർഗസൗന്ദര്യം ഗ്രഹിക്കണം. 

ദൈവം സ്നേഹമെന്ന് അറിയുമ്പോഴും ഈ സൃഷ്ടിപ്രക്രിയ സമൂഹവും വ്യക്തിയും മനസ്സിലാക്കേണ്ടതാണ്. ദൈവം ഒരു വ്യക്തിയാണ് എന്ന്  ഊന്നിപ്പറയുമ്പോഴും ബിംബവൽക്കരിക്കപ്പെട്ട ഒരു ദൈവസങ്കല്പമല്ല അതിലുള്ളത്. വചനമായ ക്രിസ്തുവിനെയും ബിംബവത്കരിച്ചു അർത്ഥനഷ്ടം വരുത്തിവെച്ച അവസ്ഥയുണ്ട്. സൃഷ്ടിക്കുകയും നവീകരിക്കുകയും  പുനരുദ്ധരിക്കുകയും ചെയ്യുന്ന വചനത്തെ പുസ്തകവും വാചകങ്ങളുമാക്കി ചുരുക്കി ഒതുക്കിയത് മതപ്രസംഗകരാണ്. അപ്പോൾ അത് രാജാക്കന്മാരുടെയും അധിനിവേശത്തിന്റെയും കഥയാണ്. ദൈവവും ക്രിസ്തുവും രാജാവിന്റെ വേഷം ചാർത്തപ്പെട്ടവരാണ്. ദൈവത്തിന്റെ പ്രതിപുരുഷർക്ക്  രാജപരിവേഷം ഉചിതമാകുന്നത് അങ്ങനെയാണ്. പക്ഷേ ഇല്ലാതാവുന്നത് സത്യവും നന്മയും സൗന്ദര്യവുമാണ്. 

നന്മ പുറപ്പെടുവിക്കുന്ന സത്യം വെളിവാക്കുന്ന വിശ്വാസി സമൂഹത്തിലേ  ദൈവസൗന്ദര്യം  നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി തെളിഞ്ഞു നിൽക്കൂ. അനേകമായ തിന്മകളെ അകറ്റാൻ വേണ്ടതായ ആന്തരിക നന്മ അപ്പോൾ ആ സമൂഹത്തിനുണ്ടാകും. തിന്മയേല്പിച്ച വ്യഥകളെ നന്മയുടെ സൗന്ദര്യത്തെ കൊണ്ട്  ആശ്വസിപ്പിക്കാം. സത്യം അതിന്റെ കൂടുതൽ ആഴങ്ങളിലേക്ക് നമ്മെ, സഭയെ, സമൂഹത്തെ നയിക്കും. 

ജനുവരി 26, 2024

കലഹത്തിന്റെ ഉപജ്ഞാതാക്കൾ

കലഹത്തിന്റെ ഉപജ്ഞാതാക്കൾ, പ്രശ്നമൊന്നുമില്ലെന്നുള്ള വിഢിത്തം പുലമ്പുന്ന 'സമാധാന'പ്രിയരാണ്. ചിരിച്ചും ഫലിതം പറഞ്ഞും 'വന്നെത്തിയ സ്വർഗ്ഗരാജ്യത്തെ' അവർ തുറന്നു വയ്ക്കുന്നു. നരകത്തിലെത്തിച്ചിട്ടു ഇവിടം സ്വർഗ്ഗമാണെന്നു പറഞ്ഞു വയ്ക്കുന്ന വാക്പ്രിയർ.  

ഐക്യരൂപത്തിനു വേണ്ടി കൊടുക്കേണ്ട വില കലഹത്തിന്റെ കാലഘട്ടമാണ്. ഐക്യത്തിന്റെ വില വലുതാണ്, സ്വന്തം അഹന്തയെ മാറ്റി നിർത്തുക എന്നതാണ് അത്.

സത്യം മറയ്ക്കപ്പെടുന്നു

മതം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഒരു സമൂഹസംവിധാനത്തിന്റെ അപചയത്തിന്‌ കാരണമായി പ്രവർത്തിക്കുന്നതിന്റെ കാരണം അവ സത്യം പറയാൻ വിമുഖത കാണിക്കുന്നു എന്നതാണ്. ഇവ മൂന്നിലും ഈ മൂന്നു ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവ സമീപിക്കുന്നതോ പരിചയപ്പെടുത്തുന്നതോ വിശദീകരിക്കുന്നതോ ആയ കാര്യങ്ങളിൽ സത്യം അതിന്റെ പൂർണതയിലില്ലെങ്കിൽ അത് നാശകരമാണ് ദേശത്തിനും സമൂഹത്തിനും വിശ്വാസത്തിനും. വിഷയങ്ങൾ സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ ആശയപരമോ ഒക്കെ ആകാം, എന്നാൽ കല്പിതമായ നിലപാടുകൾ മൂലം സത്യം മറയ്ക്കപ്പെടുന്നു. കാലത്തിന്റേതായ പ്രത്യേക അവസ്ഥകൾക്ക് സ്വാതന്ത്ര്യം നൽകാൻ അവ സമൂഹത്തെ തുറക്കുന്നില്ല. 

ദൈവമാവട്ടെ, സമൂഹമാവട്ടെ, ഒരു സാംസ്‌കാരിക മാറ്റമാവട്ടെ, ഒരു മതസംവിധാനത്തിൽ വരുന്ന തിരിച്ചറിവൊ അപചയമോ ആവട്ടെ, വ്യാഖ്യാനത്തിനും മുമ്പുള്ള യാഥാർത്ഥ്യമാണ് സത്യം. പ്രാഥമിക വീക്ഷണം പോലും വ്യാഖ്യാനത്തിനു വിധേയമായേക്കാം. അതുകൊണ്ട് വ്യാഖ്യാനങ്ങളിൽ കുടുങ്ങാതെ തുറവിയുണ്ടായിരിക്കുക എന്നതേ സാധിച്ചെന്നിരിക്കൂ. എങ്കിലും അതൊരു നിസ്സഹായാവസ്ഥയല്ല. സ്വാതന്ത്ര്യമാണ്.

സെക്കുലർ എന്ന് വിളിക്കുമെങ്കിലും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതവും മതവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയവും ഇതിനു രണ്ടിനും വിധേയപ്പെട്ടു ഉപകാരണമാകുന്ന ശാസ്ത്രവും ഇന്നിന്റെ യാഥാർത്ഥ്യമാണ്.

ജനുവരി 24, 2024

ദൈവരാജ്യവും ആരാധനയും

 കേന്ദ്രീകൃതമാകുന്ന ആരാധനയും ദേവാലയവും ദൈവത്തിന്റെയോ ജനത്തിന്റെയോ ആവശ്യമല്ല, രാജാവിന്റെ ആവശ്യമാണ്.

രാജാവും ദേവാലയവും ദൈവേഷ്ടത്തിനു ചേരാതെ പ്രതിഷ്ഠിക്കപ്പെട്ട ബിംബങ്ങളായിരുന്നു. ജനം തേടിയ അധികാര കേന്ദ്രവും രാജാവ് തേടിയ ആരാധനാകേന്ദ്രവും നാശകരകമായിരുന്നു. ദൈവസാന്നിധ്യത്തിന്റെ അടയാളമായിരുന്ന  ശിലകളും ബലിപീഠങ്ങളും നിഷിദ്ധമായി. ജീവിച്ചിടത്ത് കുടുംബമായി അർപ്പിച്ച ബലികളും ആരാധനയും  ഫലശൂന്യമായി. പുരോഹിത കേന്ദ്രീകൃതമായ ദേവാലയക്രിയകളിൽ മാത്രം 'ദൈവം സന്നിഹിതനായി.' 

കിണറ്റു വക്കത്തും മരച്ചുവട്ടിലും തീരത്തും വയലിലും സന്നിഹിതനാകുന്ന ദൈവത്തെ ക്രിസ്തു പരിചയപ്പെടുത്തി. നിഷ്കളങ്ക മനസ്സിൽനിന്ന് മുളപൊട്ടി വളരുന്ന സത്യമാണ് ക്രിസ്തുവിന് ദൈവരാജ്യവും ആരാധനയും. അധികാരത്തിന്റെ സുരക്ഷയിലോ ആരാധനകളുടെ പരിമളതയിലോ അതുണ്ടായെന്നു വരില്ല.

ജനുവരി 23, 2024

പാവങ്ങളെ മറക്കരുത്

 'പാവങ്ങളെ മറക്കരുത്' എന്നത് മാർപാപ്പയുടെ ആശംസയുടെ ഭാഗമാണ് (അനുസരണത്തിന്റെ പരിധിയിൽ അല്ല അതെന്ന് തീർച്ചയായും ആശ്വസിക്കാം). ബൈബിൾ വീക്ഷണമനുസരിച്ച് ദൈവമല്ലാതെ ആശ്രയിക്കാൻ മറ്റാരുമില്ലാത്തവരെ പൊതുവെ 'പാവങ്ങൾ' എന്ന കൂട്ടത്തിൽ ചേർക്കാവുന്നതാണ്. ഈ പാവങ്ങൾ ആരൊക്കെയാണ്? എന്തിൽ/ ആരിൽ വിശ്വാസമർപ്പിക്കാനാണ് പാവങ്ങളുടെ സമൂഹം പരിശീലിപ്പിക്കപ്പെടുന്നത്?

കുർബാനയെക്കുറിച്ചുള്ള കലഹങ്ങളും സാധൂകരണങ്ങളും ആവർത്തിക്കുമ്പോഴും സൗകര്യപൂർവ്വം നിലനിർത്തപ്പെടുമ്പോഴും 'ദൈവത്തെ ഉപേക്ഷിക്കാൻ നമുക്കാവില്ലല്ലോ' എന്ന മനസ്സിൽ നിന്ന് ബലിയർപ്പണത്തിനായി പള്ളിയിൽ പോകുന്ന നിസ്സഹായരാണ് ഇന്ന് വിശ്വാസിസമൂഹം. ഈ നിസ്സഹായതയെ മുതലെടുത്തുകൊണ്ടാണ് ക്രിസ്തീയതയുടെ അംശം പോലുമില്ലാത്ത പ്രസ്താവനകളും സൗകര്യപ്രദമായ ആരാധനാക്രമനിഷ്ഠകളും  വർഗ്ഗീയവിഷമുള്ള സഭാസംരക്ഷണവും ഉയർന്നു വരുന്നത്. സ്വീകരിച്ചു പോന്ന നടപടിക്രമങ്ങളിലൂടെ സഭയുടെ ഏതു സ്വഭാവത്തെക്കുറിച്ചാണ് 'പാവങ്ങൾ' കണ്ടും കേട്ടുമറിഞ്ഞത്? തെളിമയുണ്ടെങ്കിൽ, കൊന്നു തള്ളപ്പെട്ട സഭയുടെ രക്തത്തിൽ സ്വന്തം അഹന്തയുള്ള മുഖം നേതാക്കൾക്ക് കാണാം. 

"പാവങ്ങളെ മറക്കരുത്" എന്ന് പറഞ്ഞത്, റബ്ബറുവെട്ടി നാലുമണിക്ക് കുർബാനക്ക് കർത്താവെ എന്ന് ഉള്ളിൽനിന്നു വിളിക്കുന്ന കർഷകനും, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും ചേർത്തുവെച്ചു ക്‌ളാസുകൾ തയ്യാറാക്കുന്ന അധ്യാപകരും 'അവരുടെ പള്ളിയിൽ പോകണ്ട, നമ്മുടെ പള്ളിയിലെ പോകാവൂ' എന്ന കല്പനയനുസരിച്ച് ശുദ്ധമായ പാരമ്പര്യങ്ങൾ നിലനിർത്തി കുർബാന കൂടുന്ന (വിദേശത്ത്) നഴ്‌സുമാരും അവരുടെ കുടുംബവും, യുവജനപ്രസ്ഥാനങ്ങളിൽ ഈശോക്ക്‌വേണ്ടി മാത്രം എന്ന് പറഞ്ഞ് ഓടിനടക്കുന്ന ചെറുപ്പക്കാരും അധികാരികളുടെ ആജ്ഞകൾക്കുമുമ്പിൽ മൗനമായിപ്പോകുന്ന എന്നാൽ കാര്യങ്ങൾ ശരിയല്ല എന്ന് അറിഞ്ഞു നൊമ്പരപ്പെടുന്ന സമർപ്പിതരും കേൾക്കപ്പെടാതെ ചാപ്പകുത്തപ്പെട്ട ഒരു സമൂഹവും നിസ്സഹായരായ  പാവങ്ങളാണ്. 

സിംഹാസനങ്ങൾക്കു സ്തുതിപാടുന്ന ആരാധകവൃന്ദങ്ങളെക്കൊണ്ട് നിലനിർത്താവുന്നതല്ല സഭ. സിംഹാസനങ്ങളുടെ ഗരിമയിൽ തിളങ്ങുന്ന സഭക്ക് പാവങ്ങളുടെ നന്മകളിൽ തെളിയുന്ന സൗന്ദര്യത്തെ തിരിച്ചറിയാൻ കഴിയണം. സത്യം മാത്രമാണ് സഭയുടെ സമ്പത്ത്. സത്യം പറയാൻ കഴിയുന്നെങ്കിൽ മാത്രം പാവങ്ങൾ സഭയോട് ചേർന്ന് നില്കും. 

സരസമായി ധാർമിക സത്യങ്ങൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ സുവിശേഷപ്രസംഗം എന്നാൽ രസിപ്പിക്കുകയല്ല എന്ന്  പ്രസംഗകർ / നേതാക്കൾ അറിയേണ്ടതുണ്ട്. പ്രീണനം ക്രിസ്തുവിന്റെ സുവിശേഷശൈലിയുമല്ല. 

ജനുവരി 21, 2024

ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത്

അക്രമവും അധിനിവേശവും ഇല്ലാത്ത, സ്വാതന്ത്യവും സമാധാനവും നിറഞ്ഞ ഒരു സമയത്തേക്ക് മിശിഹായുടെ ആഗമനം വഴി വയ്ക്കുമെന്നും അതിനായി തങ്ങളെത്തന്നെ ഒരുക്കണമെന്നും യേശുവിന്റെ കാലത്തെ യുവത്വം വിശ്വസിച്ചിരുന്നു. അതിനൊത്ത ഒരു ഗുരുവിനെ അവർ തേടിയതും അതേ പ്രതീക്ഷയിലാണ് (മിശിഹാ ലോകം മുഴുവൻ കീഴടക്കുമെന്ന അഹന്ത അതിരുവിട്ട രാഷ്ട്രീയമോഹത്തിൽ വിരിഞ്ഞ സങ്കല്പമാണ്). നിയമങ്ങൾ പഠിക്കുകയും സമ്പ്രദായങ്ങളും അനുഷ്ടാനങ്ങളും കണിശമായി പാലിക്കുകയും ചെയ്തുകൊണ്ട് 'ധാർമ്മിക'രായിരിക്കുക എന്നതായിരുന്നു വഴി. 

ദൈവത്തെ അറിയുകയും, ദൈവേഷ്ടം മനസിലാക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രാഥമിക ലക്‌ഷ്യം. 'നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ' എന്ന സങ്കീർത്തനവും അതിന്റെ പ്രതിഫലനമാണ്. അതിദയാലുവും സ്നേഹസമ്പന്നനും കരുണാമയനും ആയ ദൈവമെന്ന് ദൈവത്തെക്കുറിച്ചുള്ള തത്വസംഹിതകൾ ആവർത്തിക്കുകയും എന്നാൽ അത് ദൈവത്തിന്റെ സ്വഭാവമായി  പ്രതീക്ഷിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് ധാർമ്മിക വഴിയിലെ പരാജയമാണ്. കരുണാമയനായ ദൈവം നിനവേ നശിക്കാതിരിക്കാൻ പശ്ചാത്താപത്തിനു വേണ്ടി വിളിക്കുന്നെന്ന് പ്രസംഗിക്കുമ്പോഴും നിനവേ കത്തിയെരിയുന്നതാണ് യോനാ പ്രതീക്ഷിച്ചത്. സമറിയാ കത്തിയെരിയുന്ന കാണാൻ തിടുക്കം കൂട്ടിയ ശിഷ്യരും ചെയ്തത് അതുതന്നെയാണ്.

സത്യത്തിന്റെ വെളിച്ചത്തിലേക്ക് ശിഷ്യരെ നയിക്കുകയാണ് ഗുരു ചെയ്യുന്നത്. സത്യം സ്വാതന്ത്രമാക്കുന്നതുപോലെ, സത്യത്തിന്റെ വഴി മൃദുലവുമാണ്. സത്യം പരിശീലിക്കുന്ന ശിഷ്യൻ സൃഷ്ടികാരകമാണ്, നാശകരകമല്ല. സത്യത്തിലേക്കും അത് നൽകുന്ന സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്നത് കൃപയാണ്.  അഗ്നിസമാനമായി കൃപയെ സങ്കൽപ്പിക്കുന്നത് ആവേശവും ഉത്സാഹവുമുണ്ടാക്കുന്നതാണ്. എന്നാൽ കൃപ പ്രവർത്തിക്കുന്നത് ആന്തരികമായി നിർഗ്ഗളിക്കുന്ന നീരുറവ പോലെയാണ്. ശിഷ്യൻ തന്നെത്തന്നെ തുറക്കേണ്ടതും ഈ നീരുറവയെ തുറന്നു വിടാനായാണ്.

ഗുരുവിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന ശിഷ്യത്വമല്ല യേശു ആഗ്രഹിച്ചത്. ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത് പിതാവിനെ അറിയുക എന്നതാണ്. പിതാവിൽ നിന്ന് കേൾക്കുക, പിതാവ് ചെയ്യുന്നതെല്ലാം കാണുക എന്നതെല്ലാം പിതാവിന്റെ ഇഷ്ടമറിയാൻ പഠിക്കുന്ന പരിശീലന പ്രക്രിയയാണ്. അത് ലക്ഷ്യമാക്കാത്ത ശിഷ്യത്വം മതപഠനം മാത്രമാണ് അതിൽ ദൈവാന്വേഷണമില്ലാതാവുന്ന അപകടമുണ്ട്. നിയമിതമായ ശരികളിൽ പൗരോഹിത്യവും ബലിയും സാധൂകരിക്കപ്പെട്ടേക്കാം. എന്നാൽ ദൈവേഷ്ടം തേടാത്ത ആ ശിഷ്യത്വങ്ങളിൽ ദൈവികജീവൻ ഉണ്ടാവില്ല.




ജനുവരി 19, 2024

അഭിഷേകം

ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. ക്രിസ്തുവെന്നാൽ അഭിഷിക്തനാണെന്നത് അർത്ഥപൂർണ്ണമാകുന്നത് ഈ അനുരഞ്ജന പ്രക്രിയയിലൂടെയാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി എന്നത് അഭിഷേകം എങ്ങനെയാണ് രക്ഷാദായകമായത് എന്നും പറയുന്നു. അഭിഷേകം അഭിഷേകമായി തിളങ്ങുന്നത് ഈ ഗുണങ്ങളിൽ മാത്രം.  ഇതേ പ്രക്രിയയിലൂടെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ് അഭിഷേകം. മായ്ക്കാൻ കഴിയാത്ത വണ്ണം ചാർത്തപ്പെടാവുന്നതല്ല അത്. കർമ്മവും വാക്കും ജീവിതവും വ്യാഖ്യാനങ്ങളും ദൈവത്തോട് രമ്യതപ്പെടുത്തുന്നെങ്കിലെ അഭിഷേകവും ജീവദായകമായ  അധികാരവുമുണ്ടാകൂ.

ജനുവരി 16, 2024

ആരാധനക്രമം ദൈവവചനം ജീവിതം

 ആരാധനാക്രമത്തിൽ കൂടിയാണ് ദൈവവചനം ജീവിതബന്ധിയായി തീരുന്നത്" എന്നതിന്റെ വ്യാഖ്യാനങ്ങൾ ആരാധനാക്രമമാണ് ലോകത്തെയും ദൈവത്തെത്തന്നെയും സൃഷ്ടിച്ചതെന്ന വിധമുള്ള പാരമ്യത്തിലേക്ക് പോകുന്നുണ്ട്. ഒരു കണക്കിന് അത് ശരിയുമാണ് ആരാധനാക്രമങ്ങളിലൂടെയാണ് ലോകവും ദൈവവും ജീവിതത്തിന്റെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടത്.

എന്നാൽ ക്രിസ്തീയചൈതന്യത്തിൽ പ്രചോദനങ്ങളിലൂടെ തിരിച്ചറിയപ്പെടുന്ന വെളിപാടിനാണ് നയിക്കാൻ കഴിയുന്ന വെളിച്ചമുള്ളത്. അതുകൊണ്ട് ആരാധനക്രമം ദൈവവചനം ജീവിതം എന്നിവ പരപസ്പരം പുഷ്ടിപ്പെടുത്തുന്നതും തെളിമ നൽകി നയിക്കുന്നതുമാണ്. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുവിനെ അടുത്തറിയാൻ ശ്രമിക്കുക, വെളിച്ചമാകും വിധം സഭയെയും അതിന്റെ ജീവിതശൈലിയെയും നവീകരിക്കുക എന്ന വിശാലവീക്ഷണം കാണാതെ മേല്പറഞ്ഞ ഉദ്ധാരണം അസ്ഥാനത്തുപയോഗിക്കുന്നത് 'ആരാധനാക്രമത്തെ' വിഗ്രഹവൽക്കരിക്കാനേ ഉപകരിക്കൂ.
ഒരു പൂജ്യഗ്രന്ഥമല്ല മറിച്ച് ദൈവവചനമാണ് ബൈബിൾ എന്ന് ആദ്യം ബോധ്യമാവേണ്ടതുണ്ട്. ജീവിക്കുന്ന വചനം വാക്കുകളിലല്ല ആ വചനത്തിന്റെ ഉറവിടമായ ക്രിസ്തുവിലാണ്. ജീവന്റെ അടയാളമായ വളർച്ചയും വികാസവും അത് കാണിക്കുകയും ചെയ്യും. ക്രിസ്തുവിനെ കണ്ണുകളിലൂടെ കാലവും അർത്ഥവും തേടിയെങ്കിലേ വചനം നിശ്ചലമായി നില്കാതെ കൂടെ നടക്കുന്ന സാന്നിധ്യമായി അനുഭവിച്ചറിയാനാകൂ.
പാരമ്പര്യങ്ങൾക്കും പ്രചോദനാത്മകതയുണ്ട്, അതും ഒരു കാലസൂചിയിൽ ഉടക്കി നിൽക്കുന്നതല്ല. വിശ്വാസം അനുഭവവേദ്യമാകുന്നതും പ്രകടിപ്പിക്കുന്നതും പല വിധത്തിലായേക്കാം. ആരാധനക്രമം ആരാധനക്ക് പകരം നിഷ്ഠകളുടെ കണിശതയിലേക്ക് സ്വയം തിരിക്കുമ്പോൾ അസാധ്യമാക്കുന്നത് ജീവിതബന്ധമാണ്. ആർക്കും സ്വന്തം നിയോഗങ്ങൾ സമർപ്പിക്കാം എന്നതു കൊണ്ട് അത് ജീവിതബന്ധിയാകുന്നില്ല. ജീവിതത്തെ വ്യാഖ്യാനിക്കാനും ജീവിതത്തിലേക്ക് ദൈവവചനത്തെ ചാലിച്ചു ചേർക്കാൻ കഴിയുന്നതുമാകണം ആരാധനക്രമം.
ജീവിതം ഇന്ന് ബഹുസ്വരതയുള്ളതാണ്, കുടുംബത്തിലും സമൂഹത്തിലും സമൂഹത്തിലും; അത് സങ്കീർണവുമാണ്. സമ്മർദ്ദങ്ങളും സംഘർഷങ്ങളും വ്യത്യസ്തങ്ങളാണ്. പുരാതന മിത്തുകളിൽ അഭിരമിക്കുന്ന മതങ്ങൾക്ക് ജീവിതങ്ങളെ മനസിലാക്കാൻ പോലും കഴിയുന്നില്ലെന്നാണ് വാസ്തവം. എല്ലാറ്റിനും അവർ അവരുടെ മിത്തുകൾക്കുള്ളിലെ യുക്തിക്കൊത്ത കാരണങ്ങൾ നിരത്തി പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ആരാധനക്രമം ജീവദായകമാവണമെങ്കിൽ അതിനു ജീവിതങ്ങളെ അറിയാനും ആ ജീവിതങ്ങൾ പച്ചയായിത്തന്നെ ബലിപീഠത്തിലേക്കു വരാനും അന്തരീക്ഷമൊരുക്കണം. പകരം അധികാരചതുരംഗങ്ങൾക്കിടയിൽ നെയ്‌തെടുക്കുന്ന പ്രാർത്ഥനാലാപങ്ങളെ ജീവിതബന്ധിയായ ആരാധനാക്രമമെന്നു വിളിക്കാൻ കഴിയില്ല. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്കു അത് നയിക്കുന്നുമില്ല.
Like
Comment
Share

ജനുവരി 15, 2024

അനുസരണവും ബലിയും

 ഉദ്ധരിച്ചും തെറ്റായി ഉദ്ധരിച്ചും ദുർവ്യാഖ്യാനം ചെയ്തും അർത്ഥം നഷ്ടപ്പെട്ട വാക്യമാണ് "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠ"മെന്നത്. ഇവിടെ ഉൾപ്പെട്ടിട്ടുള്ള അനുസരണവും ബലിയും പരിശോധിക്കപ്പെടേണ്ടതാണ്. ദൈവത്തോട് അനുസരണക്കേടു കാട്ടിയ ഒരു രാജാവിന് നൽകപ്പെട്ട സന്ദേശമാണത്. യുദ്ധത്തിൽ അപഹരിക്കപ്പെട്ട മികച്ച ആടുമാടുകളുടെ ബലിയിൽ കൊഴുപ്പ് തീയിൽ ദഹിക്കുന്ന ഗന്ധം സ്വീകാര്യമായ ബലിയായി കരുതപ്പെടുമെന്നാണ് രാജാവ് കരുതിയത്. കൊള്ളമുതൽ എടുക്കരുതെന്നതാണ് സാവൂൾ അനുസരിക്കാതിരുന്നത്. 'ദൈവത്തിനു വേണ്ടിയാകുമ്പോൾ' എല്ലാം സ്വീകരിക്കപ്പെടുമെന്നും അയാൾ കരുതിയിട്ടുണ്ടാവണം. ബലിയർപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ഠം അനുസരിക്കുകയെന്നതാണെന്നത് ദൈവഹിതത്തിനു കേൾവി നൽകുമ്പോഴാണ്. ജനം സാവൂളിനെ അനുസരിക്കണമോ ദൈവത്തെ അനുസരിക്കണമോ? ബലിയുടെ പേരിൽത്തന്നെയാണ് അനുസരണം ചോദ്യമായത് എന്നും ധ്യാനിക്കാവുന്നതാണ്.


എല്ലാ അനുസരണവും പുണ്യമല്ല. അനുസരണത്തെ സർക്കാർ ഉദ്യോഗങ്ങളോടും പട്ടാളച്ചിട്ടകളോടും താരതമ്യപ്പെടുത്തി സാധൂകരിക്കുന്നവർ ക്രിസ്തു പഠിപ്പിച്ച അധികാരം-അനുസരണം ബന്ധം അത്തരത്തിലുള്ളതല്ലെന്ന ധാരണ സ്വന്തമാക്കേണ്ടതുണ്ട്. അധികാരവും അനുസരണവും തേടേണ്ട ദൈവനീതി പട്ടാളച്ചിട്ടകളിൽ പാലിക്കപ്പെടുന്നവയല്ല. ദൈവത്തിന്റെ പേരിൽ വക്രവൽക്കരിക്കപ്പെടുന്ന കുതന്ത്രങ്ങൾക്ക് വിധേയപ്പെടുന്നത് അനുസരണമല്ല.

മണവാളൻ കൂടെയുള്ളപ്പോഴുള്ള ആനന്ദത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ക്രിസ്തു പറഞ്ഞു. സൗകര്യപ്രദമായ അനുസരണ-അധികാര വ്യാഖ്യാനങ്ങളിലൂടെ പകരക്കാരൻ-ക്രിസ്തു നിർമ്മിക്കപ്പെടുകയും സുഖപ്രദമായ ആനന്ദം ആസ്വദിക്കുകയും ചെയ്യാം. കൃപയും സത്യവും ക്രിസ്തുവിലൂടെ നൽകപ്പെട്ടു എങ്കിൽ, വിശ്വാസവും ക്രിസ്തുവും തങ്ങളിലൂടെ നൽകപ്പെടുന്നു എന്ന് നിർമ്മിത ക്രിസ്തുവിന്റെ പ്രചാരകർ അവകാശപ്പെടുന്നു. ആ ക്രിസ്തുവിനെ തിരിച്ചറിയേണ്ടത്, ശിഥിലമാക്കപ്പെടുന്ന വിശ്വാസത്തെയും ശൂന്യമാകുന്ന ഹൃദയങ്ങളെയും അറിയാൻ അത്യാവശ്യമാണ്. സ്വർഗം അവകാശപ്പെട്ടുകൊണ്ട് അവർ നരകം സൃഷ്ടിക്കുന്നു. അവർക്ക് ദൈവവും, സാന്മാർഗികതയും, ക്രിസ്തുവും, വിശ്വാസവും, സഭയും ആകർഷണീയത നൽകുന്ന ഭാഷ മാത്രമാകുന്നു.
1 Sam 15:16-23 Mark 2:18-22

ജനുവരി 14, 2024

ക്രിസ്തുവിനൊത്ത ഗുരു

 മതം പറഞ്ഞു പഠിപ്പിക്കുന്ന ഗുരുക്കന്മാർ വിശ്വാസത്തിലേക്കും ദൈവിക ജീവനിലേക്കും നയിക്കുന്നവരാവണമെന്നില്ല. മതം ഒരു ആസക്തിയായി പടർന്നു കയറാൻ അന്തരീക്ഷമൊരുക്കുന്ന ഗുരുക്കന്മാരാണ് ഏറെയും. അസഹിഷ്ണുതയുടെ ചെങ്കോൽ ചുമക്കുന്ന മതതീക്ഷ്ണരായ പ്രസിദ്ധീകരണങ്ങളും ചാനലുകളും തങ്ങളുടെ അറിവിന്റെ പ്രധാന ഉറവിടങ്ങളാക്കിയവരുണ്ട്. (ദുർ)വ്യാഖ്യാനങ്ങളെ മാത്രം തിരഞ്ഞെടുത്തു സ്വയം ഞാൻ-മാത്രം-സത്യക്രിസ്ത്യാനി ആകുന്ന ഗുരുക്കന്മാരുമുണ്ട്.


'ഗുരു' എവിടെ വസിക്കുന്നെന്ന് അടുത്ത് ചെന്നു കാണുക എന്നത് ഗുരു ദൈവത്തിൽ നിന്നുള്ളവനാണോ എന്ന് തിരിച്ചറിയാൻ സഹായിച്ചേക്കും. സുവിശേഷം തുറന്നു വെച്ച സ്വാതന്ത്ര്യം ആനന്ദം സമാധാനം നന്മ കൃപ സ്നേഹം തുടങ്ങിയവയാണ് ക്രിസ്തുവിനൊത്ത ഗുരുവിന്റെ ഗുണം. മതം പഠിപ്പിക്കുന്ന ഗുരു അസഹിഷ്ണുവാണ്. സാധാരണക്കക്കാരും ലൗകികരുമായ നിങ്ങളെ ഞങ്ങൾ പഠിപ്പിക്കുകയും ഞങ്ങൾ നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം എന്നാണ് മതത്തിന്റെ ഗുരുക്കൾ പറയുന്നത്. രക്ഷ 'അവർ' നൽകുന്ന വാഗ്ദാനമാണ്. അതുകൊണ്ടുതന്നെ ഭീതിയുടെയും നാശത്തിന്റെയും ശിക്ഷയുടെയും പിശാചുക്കളുടെയും ലോകമാണ് അവർക്കു പകർന്ന് നൽകാനുള്ളത്.

ജീവിതവും വിശ്വാസവും ദൈവത്തിൽ ഭവനം തീർക്കുമ്പോൾ ഗുരുവിന്റെ വാസസ്ഥലം ശിഷ്യൻ അടുത്തറിയുന്നു. കേൾക്കുന്നവൻ എന്നർത്ഥമുള്ള ശിമയോനിൽ വളർന്ന് പാറയുടെ ഉറപ്പുള്ള വിശ്വാസത്തിലേക്ക് അനുയാത്രയാകുമ്പോൾ മാത്രം ക്രിസ്തുവിൽ തിരിച്ചറിയപ്പെടുന്ന സത്യമാണ് ദൈവത്തിന്റെ കുഞ്ഞാടിന്റെ ബലി. ദൈവത്തിൽ ഭവനം തീർത്ത് ഉള്ളു കണ്ടറിഞ്ഞവർക്കു അത് ജീവന്റെ സമൃദ്ധിയാണ്. മതം പഠിപ്പിക്കുന്ന ഗുരുക്കൾക്ക് അത് പാപപരിഹാരത്തിനായി നൽകപ്പെടുന്ന കുരുതിയാണ്. വ്യക്തികളും ചാനലുകളും ചിത്രങ്ങളുമായി നിറഞ്ഞു കൊഴുക്കുന്ന ആ ഗുരുക്കന്മാർ വിശ്വാസത്തിന്റെയും ദൈവികജീവന്റെയും സാദ്ധ്യതകൾ അടച്ചുകളയുകയാണ്.

ഗുരു ദൈവഹൃദയമറിയുന്നവനാണ്, അവൻ ജീവന്റെ സമൃദ്ധിയെക്കുറിച്ചു സംസാരിക്കുന്നു. ഉയർച്ചയും തകർച്ചയും സുഖവും ദുഃഖവും നോക്കാതെ ആ ജീവനിൽ പ്രത്യാശ വയ്ക്കുവാൻ അവൻ പഠിപ്പിക്കുന്നു. അവനിലെ അഭിഷേകം പകരുന്ന സാന്ത്വനം അവനിലെ ക്രിസ്തുവിനെ അടുത്തറിയാൻ ഒരുവന് കഴിയുന്നു.

ജനുവരി 11, 2024

ശുശ്രൂഷകർ

നല്ലിടയൻ ആടുകൾക്ക് വേണ്ടി ജീവൻ നൽകുന്നു എന്നത് വെച്ചാണെങ്കിൽ മാത്രം ഇടയന്റെ പ്രതീകം ക്രിസ്തീയ നേതൃത്വത്തിനു യോജിച്ചതാകും. 'ഇടയനും രാജാവും' രൂപകങ്ങൾ 'ശുശ്രൂഷകർ' എന്ന അടിസ്ഥാന സ്വഭാവത്തിന് വഴി മാറേണ്ടത് അനിവാര്യമാണ്. അവിടെയെ പ്രവാചകത്വവും പൗരോഹിത്യവും രൂപപ്പെടുന്ന സത്യത്തെയും വിശ്വാസത്തെയും നന്മയെയും സൗന്ദര്യത്തെയും അറിയാനാവുന്ന നവീകരണ രീതികൾ ക്രിസ്തുചൈതന്യത്തിൽ സ്വീകരിക്കുവാൻ കഴിയൂ. ധ്രുവീകരണ സ്വഭാവമുള്ള ദൈവചിത്രങ്ങളും യാഥാസ്ഥിതിക സഭാരൂപങ്ങളും മൗലികമായ വിശ്വാസശൈലികളുമാണ് ഗ്രീക്ക് തത്വശാസ്ത്രത്തിലെ നരവംശശാസ്ത്രത്തിലൂന്നിയ സാന്മാര്ഗികതയും വിടുതൽ പ്രവണതകളുമാണ് നവീകരണമായി ചേർത്തുപിടിക്കപ്പെട്ടത്. നന്മ, പരസ്പര ശുശ്രൂഷ, ദൈവിക സൗന്ദര്യം, അവ നൽകുന്ന വിശാലതയുടെ സ്വാതന്ത്ര്യം എന്നിവ സഭയുടെ (എന്നാൽ നമ്മുടെ) സ്വഭാവമായി കണ്ടുകൊണ്ട് അതാഗ്രഹിക്കാനും യാഥാർഥ്യമാക്കുവാനും പോന്ന നവീകരണ ശ്രമങ്ങൾ ആവശ്യമാണ്. 'സ്വയം' ത്യജിക്കുക എന്നത് ഇതിലെ വലിയ അപകടമാണ്. 'സ്വയം' ഏല്പിച്ചു തരുന്ന അധികാരങ്ങളും, സുഖങ്ങളും, 'പാരമ്പര്യങ്ങളും,' സംസ്കാരങ്ങളും  പ്രത്യയശാസ്ത്രങ്ങളും ദൈവരാജ്യത്തിനു അതിര് നിശ്ചയിക്കുന്നവയാണ്. ഈ സ്വയമൊന്നും തന്നെ ശുശ്രൂഷക്ക് ഇടം നൽകാത്തതാണ്. 'സിംഹാസനം' പോലെ ക്രിസ്തീയ നേതൃത്വത്തിന് അനുചിതമായ മറ്റൊരു വാക്കുണ്ടോ എന്നത് സംശയമാണ്. എങ്കിലും ആ വാക്കു തന്നെ ആവർത്തിക്കപ്പെടുന്നത് ക്രിസ്തുവിനെ മനസിലാക്കാൻ ഒരു സഭയായിത്തന്നെ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.

ജനുവരി 10, 2024

ഗുരുപാത

അത്ഭുതങ്ങളും പ്രബോധനങ്ങളും സൗഖ്യവും അടുത്തു കാണാൻ, ക്രിസ്തുവിന്റെ കൂടെയായിരിക്കാൻ സുവിശേഷപാഠങ്ങളിലൂടെ ഒരു യാത്ര അനിവാര്യമാണ്. 'അധികാരമുള്ളവനെപ്പോലെ അവൻ പഠിപ്പിച്ചു' എന്നത് സ്വരഗാംഭീര്യമോ ശ്രദ്ധ നേടാനുള്ള പാടവമോ ആയിരുന്നില്ല. സ്നേഹത്തിലൂടെ പകർന്നു നൽകിയ ജീവന്റെ സമൃദ്ധിയായിരുന്നു അവന്റെ അധികാരം. അതുകൊണ്ടാണ് ദൈവ'രാജ്യം' അധികാരമേല്പിക്കുന്നതല്ലാതെ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റേതുമായത്.

"ആടുമേയിച്ചു നടന്ന ദാവീദിനെ രാജാവാക്കിയ ദൈവം" 2 Samuel 7:8 സ്വയമടക്കുന്ന സാമ്രാജ്യ സ്വപ്നങ്ങളിലേക്ക് ശിരസുയർത്തുന്ന ഇസ്രയേലിനെ കണ്ടു. ആ നാട്ടുരാജ്യ അഹന്തയിൽ നിന്ന് ദൈവരാജ്യത്തിലേക്കുള്ള സ്വാതന്ത്ര്യം നന്മയുടെയും സ്നേഹത്തിന്റേതുമായ ഒരു ക്രിസ്ത്വാനുകരണത്തിലൂടെയേ സാധ്യമാകൂ.

ക്രിസ്തുവാണ് ഗുരു. ഗുരുപാതയിലേ ഭൂമി നവീകരിക്കപ്പെടൂ.

ജനുവരി 02, 2024

അനുസരണവും അധികാരവും

സർവ്വാധികാരമുള്ള ഒരു ചക്രവർത്തിക്ക് സ്വന്തം അധികാരം സ്വതേഷ്ടം നിയമങ്ങൾ ഉണ്ടാക്കാനും ജനത്തെ അനുസരിപ്പിക്കാനും ഉപയോഗിക്കുവാനും കഴിയും. സഭയിലെ ഒരു അധികാരത്തിന്റെയും സ്വഭാവം നിയന്ത്രണാധീതമായ പരമാധികാരം എന്ന നിലയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും സ്വയം ചക്രവർത്തിയാകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അതിനൊത്ത അനുസരണമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് ക്രിസ്തീയമല്ല. 

അധികാരം നല്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണെങ്കിൽ ആ അധികാരത്തിന്റെ ലക്‌ഷ്യം ദൈവേഷ്ടം നിറവേറ്റുക എന്നതാണ്. എല്ലാവര്ക്കും ജീവനുണ്ടാവുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് യേശു പഠിപ്പിച്ചു. ദൈവികമായി നല്കപ്പെട്ടിട്ടുള്ള അധികാരം ജീവനിൽ ഉറവിടമുള്ളതും, ജീവൻ പകരുന്നതും, ജീവനെ ലക്‌ഷ്യം വയ്ക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതുമാണ്.  കലഹം വിതക്കുകയും നാശം സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരം ദൈവികമല്ല. എന്നാൽ അധികാരം സ്വയം ന്യായം കണ്ടെത്തുകയും ദൈവികതയും പരിശുദ്ധിയും അധികാരസംവിധാനത്തിലേക്കു ചേർത്തുനിർത്തുകയും ചെയ്യും. ശരികൾ എപ്പോഴും അവിടെയായിരിക്കുകയും ചെയ്യും.

രണ്ടാമതൊരു രീതിയിൽ നൽകപ്പെടുന്ന അധികാരം സഭ നൽകുന്ന അധികാരമാണ്. സഭയെന്നാൽ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന അടിസ്ഥാന ബോധ്യം ഇവിടെ ആവശ്യവുമാണ്. സഭയുടെ സത്ത, അസ്തിത്വം ചൈതന്യം, ആത്മാവ്, എന്നിവയൊക്കെ ഒരുമിച്ചു വെച്ച് കൊണ്ട് വേണം സഭ നൽകുന്ന അധികാരത്തെ മനസിലാക്കാൻ. 'അഭിഷിക്തൻ' ആയതിനു പിറ്റേന്ന് നാട്ടുരാജാവും പിന്നീട് പതിയെ ചക്രവർത്തിയുമാകുന്ന അധികാരം സഭ നല്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അധികാരമില്ല. അധികാരത്തെയും പൗരോഹിത്യത്തെയും, സാക്ഷ്യത്തെയും പ്രേഷിതവേലയെയും കുറിച്ച് വലിയ വീഴ്ചവരാനുള്ള കാരണം ക്രിസ്തു ശരീരമെന്ന യാഥാർത്ഥ്യത്തെ മാറ്റിനിർത്തി  അധികാരമെന്ന പിച്ചളസർപ്പത്തെ ഉയർത്തിനിർത്തിയതാണ്. അടയാളമാകേണ്ടിയിരുന്ന പിച്ചളസർപ്പം ഭരണം നടത്തുമ്പോൾ അത് വീണ്ടും ജനത്തെ നശിപ്പിക്കും.

അനുസരണവും അധികാരവും, സത്യവും നീതിയും ജീവനും സേവനവും ചേർത്ത് നിർത്തി മനസിലാക്കുന്നെങ്കിലേ അതിന്റെ ലക്‌ഷ്യം പ്രാപിക്കാനാകൂ. അധികാരം സഭയുടെ യഥാർത്ഥ സത്തയിൽ നിന്ന് കൊണ്ട് ദൈവഹിതം തേടുന്നെങ്കിലെ  അത് അതിൽത്തന്നെ ആധികാരികത നേടുന്നുള്ളു. ആ അധികാരത്തിനേ അനുസരണം ആവശ്യപ്പെടാനുള്ള അർഹതയുള്ളൂ. അല്ലാത്ത അധികാരവും അനുസരണവും മൃതമാണ്.