Gentle Dew Drop

ജനുവരി 15, 2024

അനുസരണവും ബലിയും

 ഉദ്ധരിച്ചും തെറ്റായി ഉദ്ധരിച്ചും ദുർവ്യാഖ്യാനം ചെയ്തും അർത്ഥം നഷ്ടപ്പെട്ട വാക്യമാണ് "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠ"മെന്നത്. ഇവിടെ ഉൾപ്പെട്ടിട്ടുള്ള അനുസരണവും ബലിയും പരിശോധിക്കപ്പെടേണ്ടതാണ്. ദൈവത്തോട് അനുസരണക്കേടു കാട്ടിയ ഒരു രാജാവിന് നൽകപ്പെട്ട സന്ദേശമാണത്. യുദ്ധത്തിൽ അപഹരിക്കപ്പെട്ട മികച്ച ആടുമാടുകളുടെ ബലിയിൽ കൊഴുപ്പ് തീയിൽ ദഹിക്കുന്ന ഗന്ധം സ്വീകാര്യമായ ബലിയായി കരുതപ്പെടുമെന്നാണ് രാജാവ് കരുതിയത്. കൊള്ളമുതൽ എടുക്കരുതെന്നതാണ് സാവൂൾ അനുസരിക്കാതിരുന്നത്. 'ദൈവത്തിനു വേണ്ടിയാകുമ്പോൾ' എല്ലാം സ്വീകരിക്കപ്പെടുമെന്നും അയാൾ കരുതിയിട്ടുണ്ടാവണം. ബലിയർപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ഠം അനുസരിക്കുകയെന്നതാണെന്നത് ദൈവഹിതത്തിനു കേൾവി നൽകുമ്പോഴാണ്. ജനം സാവൂളിനെ അനുസരിക്കണമോ ദൈവത്തെ അനുസരിക്കണമോ? ബലിയുടെ പേരിൽത്തന്നെയാണ് അനുസരണം ചോദ്യമായത് എന്നും ധ്യാനിക്കാവുന്നതാണ്.


എല്ലാ അനുസരണവും പുണ്യമല്ല. അനുസരണത്തെ സർക്കാർ ഉദ്യോഗങ്ങളോടും പട്ടാളച്ചിട്ടകളോടും താരതമ്യപ്പെടുത്തി സാധൂകരിക്കുന്നവർ ക്രിസ്തു പഠിപ്പിച്ച അധികാരം-അനുസരണം ബന്ധം അത്തരത്തിലുള്ളതല്ലെന്ന ധാരണ സ്വന്തമാക്കേണ്ടതുണ്ട്. അധികാരവും അനുസരണവും തേടേണ്ട ദൈവനീതി പട്ടാളച്ചിട്ടകളിൽ പാലിക്കപ്പെടുന്നവയല്ല. ദൈവത്തിന്റെ പേരിൽ വക്രവൽക്കരിക്കപ്പെടുന്ന കുതന്ത്രങ്ങൾക്ക് വിധേയപ്പെടുന്നത് അനുസരണമല്ല.

മണവാളൻ കൂടെയുള്ളപ്പോഴുള്ള ആനന്ദത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ക്രിസ്തു പറഞ്ഞു. സൗകര്യപ്രദമായ അനുസരണ-അധികാര വ്യാഖ്യാനങ്ങളിലൂടെ പകരക്കാരൻ-ക്രിസ്തു നിർമ്മിക്കപ്പെടുകയും സുഖപ്രദമായ ആനന്ദം ആസ്വദിക്കുകയും ചെയ്യാം. കൃപയും സത്യവും ക്രിസ്തുവിലൂടെ നൽകപ്പെട്ടു എങ്കിൽ, വിശ്വാസവും ക്രിസ്തുവും തങ്ങളിലൂടെ നൽകപ്പെടുന്നു എന്ന് നിർമ്മിത ക്രിസ്തുവിന്റെ പ്രചാരകർ അവകാശപ്പെടുന്നു. ആ ക്രിസ്തുവിനെ തിരിച്ചറിയേണ്ടത്, ശിഥിലമാക്കപ്പെടുന്ന വിശ്വാസത്തെയും ശൂന്യമാകുന്ന ഹൃദയങ്ങളെയും അറിയാൻ അത്യാവശ്യമാണ്. സ്വർഗം അവകാശപ്പെട്ടുകൊണ്ട് അവർ നരകം സൃഷ്ടിക്കുന്നു. അവർക്ക് ദൈവവും, സാന്മാർഗികതയും, ക്രിസ്തുവും, വിശ്വാസവും, സഭയും ആകർഷണീയത നൽകുന്ന ഭാഷ മാത്രമാകുന്നു.
1 Sam 15:16-23 Mark 2:18-22

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ