Gentle Dew Drop

ജനുവരി 16, 2024

ആരാധനക്രമം ദൈവവചനം ജീവിതം

 ആരാധനാക്രമത്തിൽ കൂടിയാണ് ദൈവവചനം ജീവിതബന്ധിയായി തീരുന്നത്" എന്നതിന്റെ വ്യാഖ്യാനങ്ങൾ ആരാധനാക്രമമാണ് ലോകത്തെയും ദൈവത്തെത്തന്നെയും സൃഷ്ടിച്ചതെന്ന വിധമുള്ള പാരമ്യത്തിലേക്ക് പോകുന്നുണ്ട്. ഒരു കണക്കിന് അത് ശരിയുമാണ് ആരാധനാക്രമങ്ങളിലൂടെയാണ് ലോകവും ദൈവവും ജീവിതത്തിന്റെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടത്.

എന്നാൽ ക്രിസ്തീയചൈതന്യത്തിൽ പ്രചോദനങ്ങളിലൂടെ തിരിച്ചറിയപ്പെടുന്ന വെളിപാടിനാണ് നയിക്കാൻ കഴിയുന്ന വെളിച്ചമുള്ളത്. അതുകൊണ്ട് ആരാധനക്രമം ദൈവവചനം ജീവിതം എന്നിവ പരപസ്പരം പുഷ്ടിപ്പെടുത്തുന്നതും തെളിമ നൽകി നയിക്കുന്നതുമാണ്. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുവിനെ അടുത്തറിയാൻ ശ്രമിക്കുക, വെളിച്ചമാകും വിധം സഭയെയും അതിന്റെ ജീവിതശൈലിയെയും നവീകരിക്കുക എന്ന വിശാലവീക്ഷണം കാണാതെ മേല്പറഞ്ഞ ഉദ്ധാരണം അസ്ഥാനത്തുപയോഗിക്കുന്നത് 'ആരാധനാക്രമത്തെ' വിഗ്രഹവൽക്കരിക്കാനേ ഉപകരിക്കൂ.
ഒരു പൂജ്യഗ്രന്ഥമല്ല മറിച്ച് ദൈവവചനമാണ് ബൈബിൾ എന്ന് ആദ്യം ബോധ്യമാവേണ്ടതുണ്ട്. ജീവിക്കുന്ന വചനം വാക്കുകളിലല്ല ആ വചനത്തിന്റെ ഉറവിടമായ ക്രിസ്തുവിലാണ്. ജീവന്റെ അടയാളമായ വളർച്ചയും വികാസവും അത് കാണിക്കുകയും ചെയ്യും. ക്രിസ്തുവിനെ കണ്ണുകളിലൂടെ കാലവും അർത്ഥവും തേടിയെങ്കിലേ വചനം നിശ്ചലമായി നില്കാതെ കൂടെ നടക്കുന്ന സാന്നിധ്യമായി അനുഭവിച്ചറിയാനാകൂ.
പാരമ്പര്യങ്ങൾക്കും പ്രചോദനാത്മകതയുണ്ട്, അതും ഒരു കാലസൂചിയിൽ ഉടക്കി നിൽക്കുന്നതല്ല. വിശ്വാസം അനുഭവവേദ്യമാകുന്നതും പ്രകടിപ്പിക്കുന്നതും പല വിധത്തിലായേക്കാം. ആരാധനക്രമം ആരാധനക്ക് പകരം നിഷ്ഠകളുടെ കണിശതയിലേക്ക് സ്വയം തിരിക്കുമ്പോൾ അസാധ്യമാക്കുന്നത് ജീവിതബന്ധമാണ്. ആർക്കും സ്വന്തം നിയോഗങ്ങൾ സമർപ്പിക്കാം എന്നതു കൊണ്ട് അത് ജീവിതബന്ധിയാകുന്നില്ല. ജീവിതത്തെ വ്യാഖ്യാനിക്കാനും ജീവിതത്തിലേക്ക് ദൈവവചനത്തെ ചാലിച്ചു ചേർക്കാൻ കഴിയുന്നതുമാകണം ആരാധനക്രമം.
ജീവിതം ഇന്ന് ബഹുസ്വരതയുള്ളതാണ്, കുടുംബത്തിലും സമൂഹത്തിലും സമൂഹത്തിലും; അത് സങ്കീർണവുമാണ്. സമ്മർദ്ദങ്ങളും സംഘർഷങ്ങളും വ്യത്യസ്തങ്ങളാണ്. പുരാതന മിത്തുകളിൽ അഭിരമിക്കുന്ന മതങ്ങൾക്ക് ജീവിതങ്ങളെ മനസിലാക്കാൻ പോലും കഴിയുന്നില്ലെന്നാണ് വാസ്തവം. എല്ലാറ്റിനും അവർ അവരുടെ മിത്തുകൾക്കുള്ളിലെ യുക്തിക്കൊത്ത കാരണങ്ങൾ നിരത്തി പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ആരാധനക്രമം ജീവദായകമാവണമെങ്കിൽ അതിനു ജീവിതങ്ങളെ അറിയാനും ആ ജീവിതങ്ങൾ പച്ചയായിത്തന്നെ ബലിപീഠത്തിലേക്കു വരാനും അന്തരീക്ഷമൊരുക്കണം. പകരം അധികാരചതുരംഗങ്ങൾക്കിടയിൽ നെയ്‌തെടുക്കുന്ന പ്രാർത്ഥനാലാപങ്ങളെ ജീവിതബന്ധിയായ ആരാധനാക്രമമെന്നു വിളിക്കാൻ കഴിയില്ല. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്കു അത് നയിക്കുന്നുമില്ല.
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ