Gentle Dew Drop

ജനുവരി 23, 2024

പാവങ്ങളെ മറക്കരുത്

 'പാവങ്ങളെ മറക്കരുത്' എന്നത് മാർപാപ്പയുടെ ആശംസയുടെ ഭാഗമാണ് (അനുസരണത്തിന്റെ പരിധിയിൽ അല്ല അതെന്ന് തീർച്ചയായും ആശ്വസിക്കാം). ബൈബിൾ വീക്ഷണമനുസരിച്ച് ദൈവമല്ലാതെ ആശ്രയിക്കാൻ മറ്റാരുമില്ലാത്തവരെ പൊതുവെ 'പാവങ്ങൾ' എന്ന കൂട്ടത്തിൽ ചേർക്കാവുന്നതാണ്. ഈ പാവങ്ങൾ ആരൊക്കെയാണ്? എന്തിൽ/ ആരിൽ വിശ്വാസമർപ്പിക്കാനാണ് പാവങ്ങളുടെ സമൂഹം പരിശീലിപ്പിക്കപ്പെടുന്നത്?

കുർബാനയെക്കുറിച്ചുള്ള കലഹങ്ങളും സാധൂകരണങ്ങളും ആവർത്തിക്കുമ്പോഴും സൗകര്യപൂർവ്വം നിലനിർത്തപ്പെടുമ്പോഴും 'ദൈവത്തെ ഉപേക്ഷിക്കാൻ നമുക്കാവില്ലല്ലോ' എന്ന മനസ്സിൽ നിന്ന് ബലിയർപ്പണത്തിനായി പള്ളിയിൽ പോകുന്ന നിസ്സഹായരാണ് ഇന്ന് വിശ്വാസിസമൂഹം. ഈ നിസ്സഹായതയെ മുതലെടുത്തുകൊണ്ടാണ് ക്രിസ്തീയതയുടെ അംശം പോലുമില്ലാത്ത പ്രസ്താവനകളും സൗകര്യപ്രദമായ ആരാധനാക്രമനിഷ്ഠകളും  വർഗ്ഗീയവിഷമുള്ള സഭാസംരക്ഷണവും ഉയർന്നു വരുന്നത്. സ്വീകരിച്ചു പോന്ന നടപടിക്രമങ്ങളിലൂടെ സഭയുടെ ഏതു സ്വഭാവത്തെക്കുറിച്ചാണ് 'പാവങ്ങൾ' കണ്ടും കേട്ടുമറിഞ്ഞത്? തെളിമയുണ്ടെങ്കിൽ, കൊന്നു തള്ളപ്പെട്ട സഭയുടെ രക്തത്തിൽ സ്വന്തം അഹന്തയുള്ള മുഖം നേതാക്കൾക്ക് കാണാം. 

"പാവങ്ങളെ മറക്കരുത്" എന്ന് പറഞ്ഞത്, റബ്ബറുവെട്ടി നാലുമണിക്ക് കുർബാനക്ക് കർത്താവെ എന്ന് ഉള്ളിൽനിന്നു വിളിക്കുന്ന കർഷകനും, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും ചേർത്തുവെച്ചു ക്‌ളാസുകൾ തയ്യാറാക്കുന്ന അധ്യാപകരും 'അവരുടെ പള്ളിയിൽ പോകണ്ട, നമ്മുടെ പള്ളിയിലെ പോകാവൂ' എന്ന കല്പനയനുസരിച്ച് ശുദ്ധമായ പാരമ്പര്യങ്ങൾ നിലനിർത്തി കുർബാന കൂടുന്ന (വിദേശത്ത്) നഴ്‌സുമാരും അവരുടെ കുടുംബവും, യുവജനപ്രസ്ഥാനങ്ങളിൽ ഈശോക്ക്‌വേണ്ടി മാത്രം എന്ന് പറഞ്ഞ് ഓടിനടക്കുന്ന ചെറുപ്പക്കാരും അധികാരികളുടെ ആജ്ഞകൾക്കുമുമ്പിൽ മൗനമായിപ്പോകുന്ന എന്നാൽ കാര്യങ്ങൾ ശരിയല്ല എന്ന് അറിഞ്ഞു നൊമ്പരപ്പെടുന്ന സമർപ്പിതരും കേൾക്കപ്പെടാതെ ചാപ്പകുത്തപ്പെട്ട ഒരു സമൂഹവും നിസ്സഹായരായ  പാവങ്ങളാണ്. 

സിംഹാസനങ്ങൾക്കു സ്തുതിപാടുന്ന ആരാധകവൃന്ദങ്ങളെക്കൊണ്ട് നിലനിർത്താവുന്നതല്ല സഭ. സിംഹാസനങ്ങളുടെ ഗരിമയിൽ തിളങ്ങുന്ന സഭക്ക് പാവങ്ങളുടെ നന്മകളിൽ തെളിയുന്ന സൗന്ദര്യത്തെ തിരിച്ചറിയാൻ കഴിയണം. സത്യം മാത്രമാണ് സഭയുടെ സമ്പത്ത്. സത്യം പറയാൻ കഴിയുന്നെങ്കിൽ മാത്രം പാവങ്ങൾ സഭയോട് ചേർന്ന് നില്കും. 

സരസമായി ധാർമിക സത്യങ്ങൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ സുവിശേഷപ്രസംഗം എന്നാൽ രസിപ്പിക്കുകയല്ല എന്ന്  പ്രസംഗകർ / നേതാക്കൾ അറിയേണ്ടതുണ്ട്. പ്രീണനം ക്രിസ്തുവിന്റെ സുവിശേഷശൈലിയുമല്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ