Gentle Dew Drop

ഫെബ്രുവരി 27, 2023

എനിക്കുവേണ്ടിത്തന്നെയാണ് ചെയ്തത്

ദൈവം തന്റെ ജീവശ്വാസം നിവേശിപ്പിച്ച് ഉയർത്തിയ മനുഷ്യരിൽ ചിലർ നേടിയവരും, ചിലർ വിശക്കുന്നവരും, ദാഹിക്കുന്നവരും, നഗ്നരും, കാരാഗൃഹത്തിലടക്കപ്പെട്ടവരുമായത് ക്രിസ്തുവിന്റെ മുഖത്തെ മുറിവുകളാണ്. ആഹാരവും വെള്ളവും കൊടുക്കുന്നതും, വസ്ത്രം ഉടുപ്പിക്കുന്നതും, നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ നിൽക്കുന്നതും, പാപികളെ ക്ഷമിക്കപ്പെടേണ്ടവരായിക്കണ്ടു സ്വാഗതം ചെയ്യുന്നതും ക്രിസ്തുവിനു വേണ്ടിത്തന്നെയാകുന്നതും അതുകൊണ്ടുതന്നെ.

ഫെബ്രുവരി 26, 2023

പ്രലോഭകന്റെ ദിവ്യമുഖം - അവൻ പ്രശോഭിതനാണ്.

ക്രിസ്തീയതയുടെ വിജയങ്ങളും പരാജയങ്ങളും ക്രിസ്തു നേരിട്ട പ്രലോഭനങ്ങളോട് ബന്ധപ്പെടുത്തിത്തന്നെ വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. ബീഭത്സവും ഭീകരവുമായ മുഖത്തോടെ പ്രലോഭകൻ വരുന്നത് കലാകാരന്റെ ചിത്രീകരണം മാത്രം. പ്രലോഭകൻ ആകർഷണീയമായ വേഷത്തിലാണെന്ന് മാത്രമല്ല, ദൈവികരൂപത്തിലാണെന്നതാണ് നമ്മെ ധ്യാനത്തിലേക്ക് നയിക്കേണ്ടത്. ജാലവിദ്യക്കാരനായ ദൈവം പ്രലോഭകനാണ്. കല്ലിൽ നിന്ന് അപ്പം ഉണ്ടാക്കാൻ സിദ്ധി പകരുന്ന ദൈവം അപ്പത്തിന്റെ ജനനത്തിന്റെ കൃപാവഴികളെ മറികടക്കുന്നു. 'ദൈവസാന്നിധ്യത്തിന്റെ' അത്ഭുതങ്ങളും അനുഭൂതികളും തീർത്തുകൊണ്ട് വരണ്ട ഭൂമിയിൽ മരീചികകൾ സൃഷ്ടിക്കുന്നു. അപ്പമാക്കപ്പെടാവുന്ന എത്രയോ കല്ലുകളാണ് നമുക്ക് നൽകപ്പെടുന്നത്! അത്ഭുത പ്രാർത്ഥനകൾ, അത്ഭുത രൂപങ്ങൾ, ആമേൻ പറഞ്ഞു ഷെയർ ചെയ്ത അത്ഭുതം വാങ്ങേണ്ട ചിത്രങ്ങൾ, പത്രങ്ങൾ, അവയുടെ ഫോട്ടോയുടെ ഷെയറിങ്ങ്, സൗഖ്യം പകരുന്ന പ്രത്യേക അഭിഷേകമുള്ള ടെലിവിഷൻ പ്രോഗ്രാമുകൾ അങ്ങനെ എത്രയോ അപ്പങ്ങൾ!

വീണ്ടുമൊരു മായാജാല സിദ്ധി ദേവാലയഗോപുരത്തിൽ നിന്ന് താഴേക്കു ചാടുവാനാണ്. ആത്മീയ താരങ്ങളുടെ അഭൂതപൂർവ്വമായ വർദ്ധനവ് ഇന്നുണ്ട്. ദൈവം കല്ലുകളെ അപ്പമാക്കും എന്ന് ഉറപ്പു നല്കുന്നവരാണവർ. മാത്രമല്ല, മാലാഖമാർ താങ്ങി നിർത്തുന്ന സുരക്ഷ കണ്ടുകൊണ്ട്, ബുദ്ധി (അറിവ്, വിവേചനവരം, വിവേകം എന്നിവ ബുദ്ധിയോട് ചേർന്ന് നിൽക്കുന്ന പുണ്യങ്ങളാണെന്നു ഓർക്കണം) കൂടാതെ 'വിശ്വാസം' പരിശീലിക്കാനും അവർ പഠിപ്പിക്കുന്നു. പ്രലോഭകൻ 'ദൈവം' ആകുന്നതിന്റെ ഉദാഹരണമാണത്.

'ക്രിസ്തുരാജ്യം' അധികാരം ചെലുത്തുന്ന വിധം രാഷ്ട്രീയ സാമൂഹിക മേധാവിത്വം പുലർത്തിയ ഏതു കാലത്താണ് ക്രിസ്തീയത വിജയമായിരുന്നിട്ടുള്ളത്? രാഷ്ട്രീയ സാമൂഹിക ധ്രുവീകരണം, വിശ്വാസത്തിന്റെയും ധാര്മികതയുടേയുമൊക്കെ പേരിലുള്ള വൈകാരിക ചൂഷണം, ദൈവശാസ്ത്രത്തിന്റെയും ആരാധനാക്രമത്തിന്റെയുമൊക്കെ പേരിലുള്ള മർക്കടമുഷ്ടിയും മാത്സര്യങ്ങളുമെല്ലാം ദൈവത്തെ തന്നിലേക്ക് ചുരുക്കുകയും നിയന്ത്രണാധികാരം ദൃഢമാക്കുകയും ചെയ്ത്, പ്രലോഭകന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുകയുമാണ്. പ്രലോഭകന്റെ ദിവ്യമുഖം എത്രയോ ഭവ്യമാണ്. ഭക്തിയുടെയും വിശ്വാസത്തിന്റെയുമൊക്കെ ഉടയാടകളിൽ അവൻ പ്രശോഭിതനാണ്.

.....................................

ക്രമരഹിതവും ശൂന്യവുമായിരുന്ന ഭൂമിയിൽ എങ്ങനെ അപ്പമുണ്ടായി?

അപ്പത്തിന്റെ ജനനത്തിനു വഴിവെച്ചതെല്ലാം കൃതജ്ഞതയുടെ ആർദ്രത ഉള്ളിൽ നിറക്കുന്നു. പ്രലോഭനങ്ങളിൽ കരുത്താവേണ്ട ആദ്യഗുണം കൃതജ്ഞതതന്നെയാണ്. എത്രയോ ഉദരങ്ങളിലും ഹൃദയങ്ങളിലും വഹിക്കപ്പെട്ടാണ് ധാന്യമണികൾ അപ്പമാകുന്നത്. കാത്തിരിപ്പ്, പരിപാലന, മൃദുലത എന്നിവയെല്ലാം പതിയെ ഗ്രഹിച്ചു ധ്യാനമാവേണ്ടവയും!

ഫെബ്രുവരി 24, 2023

എന്തിനു നീ ഉപവസിക്കുന്നു?

എന്തിനു നീ ഉപവസിക്കുന്നു?

നോമ്പ് ഒരു ധ്യാനവും തപസ്സുമാണ്. ധ്യാനമുൾക്കൊള്ളുന്നത് ഒരേ സമയം ഓരോരുത്തരുടെയും ജീവിതവും അതിലൊക്കെയുമുള്ള ദൈവസാന്നിധ്യവുമാണ്. പൊടിയും ചാരവുമായ നികൃഷ്ടജീവിയായി സ്വയം കാണുന്നതിനേക്കാൾ മണ്ണിൽനിന്നുയരുന്ന ജീവസാധ്യതയെ ധ്യാനിക്കേണ്ടതാണ് നോമ്പുകാലം.  ജീവന്റെ തിരുശേഷിപ്പുകളുടെ ലാവണ്യമാണ്‌ മണ്ണിലുള്ളത്. അതുകൊണ്ട്, മണ്ണ് നശ്വരതയെക്കുറിച്ചുള്ള ബോധ്യത്തെക്കാൾ കൃതജ്ഞതയാണ് ജനിപ്പിക്കേണ്ടത്. മണ്ണിൽനിന്നുയരുന്ന മനുഷ്യർ ക്രിസ്തുവായി രൂപാന്തരപ്പെടുന്നതാണ് ധ്യാനത്തിന്റെ ആത്മാർത്ഥതയും പ്രവൃത്തിചര്യയും. ഇന്നലെകളിലൂടെ രൂപപ്പെട്ട മനുഷ്യൻ കൃപയാൽ ആയിത്തീരുന്ന പുതിയ മനുഷ്യനെക്കുറിച്ചാണ് ആ ധ്യാനം. ദൈവകൃപയാൽ ഞാൻ ആരായിത്തീരും? ആ രൂപം എന്തായിരിക്കും? അതിലേക്കുള്ള പാതയെന്താണ്? പാത ക്രിസ്തുവാണ്. അതുകൊണ്ടുതന്നെ, നോമ്പാചരണത്തിന്റെ മാതൃകയും ഉദ്ദേശ്യവും ക്രിസ്‌തുതന്നെയാവണം. അതായത്, ഒരു ക്രിസ്തുരൂപമായിത്തീരാനുള്ള ആഗ്രഹവും, തന്റെ ജീവിതത്തിൽ ക്രിസ്തു ജീവിച്ച ആ ജീവിതമാതൃക പ്രാർത്ഥനയേയും ഉപവാസത്തെയും സമീപനങ്ങളെയും രൂപപ്പെടുത്തണമെന്നർത്ഥം.

ക്രിസ്തുവെന്ന സത്യത്തിലൂടെ നമ്മെത്തന്നെ നോക്കിക്കാണാൻ ശ്രമിക്കുന്നതാണ് തപസ്സ്. ആ സത്യം നമ്മിലെ ആന്തരികതയെ നേർക്കാഴ്ചയാക്കുമ്പോഴാണ് അത് നമ്മെ പൊള്ളിക്കുന്നത്. തപിപ്പിക്കുന്ന ആത്മാർത്ഥ ചിത്രത്തെ കൃപക്ക് മുമ്പിൽ തുറന്നു വയ്ക്കുകയാണ് തപസ്സിൽ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ. അതുതന്നെയാണ് ജഡികമനുഷ്യനിൽ നിന്നും ആത്മീയമനുഷ്യനിലേക്കുള്ള മാറ്റം. ജഡികതയെ ശാരീരികം എന്ന് ചുരുക്കുന്നത് ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുന്ന കാഴ്ചപ്പാടുകളിൽ നിന്നാവണം. അഹന്തയും അസൂയയും മാത്സര്യവുമെല്ലാം ജഡികതയാണ്. ഇവയൊക്കെ സ്വയം കേന്ദ്രീകൃതമായി ഒരാളെ അടച്ചുകളയുമ്പോൾ, പതിയെയാണെങ്കിലും ഒരാളെ മറ്റുള്ളവരിലേക്ക് തുറക്കാനായി ആത്മപരിത്യാഗം സഹായിക്കും. ശരീരത്തിന് അസ്വസ്ഥതയോ വേദനയോ നൽകുന്നതിൽ ദൈവത്തിനു സന്തോഷമില്ല, എന്നാൽ തന്നിലൊതുങ്ങാതെ പരസ്നേഹം പരിശീലിക്കുന്നവരിൽ ദൈവം കാണുന്നത് സ്വീകാര്യമായ ദൈവപുത്ര രൂപമാകും.

പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. "പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുകയാണ്" എന്നതായിരുന്നു ഉപവാസത്തിന്റെ അർത്ഥം.  അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയർത്താനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്നേഹിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്.  മണവാളൻ അകന്നു പോകുന്നതാണ് ഉപവാസപശ്ചാത്തലമാവേണ്ടത് എന്ന് യേശു പറഞ്ഞു. ഏകാന്തതയിൽ ഉപവസിച്ചു പ്രാർത്ഥിച്ച ക്രിസ്തുവിന്റെ ശിഷ്യർ എന്തുകൊണ്ട് ഉപവസിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നത് ആചാരപരമായ ഉപവാസങ്ങളെകുറിച്ചാണ്. ഉപവാസം ആചാരമാകുന്നത് അതിനെ ശുഷ്കമാക്കുന്നു, മറിച്ച്, ഉപവാസം നീതിയുടെയും, സഹതാപത്തിന്റെയും കരുണയുടെയും അടയാളമാണ്. 

മണവാളന്റെ സാന്നിധ്യം, തിന്നുകുടിച്ചാനന്ദിക്കാനുള്ള വേളയല്ല, സുവിശേഷത്തിന്റെ ആനന്ദം അത് പ്രാപ്യമല്ലാത്തവർക്ക് ക്രിസ്തുവിന്റെ മനോഭാവത്തോടെ തുറന്നുകൊടുക്കുക എന്നതാണ്. അത് ഒരേ സമയം, ക്രിസ്തുവിൽ നിറഞ്ഞവരായി പെരുമാറുന്നതിനും ദൈവരാജ്യം അന്യമാക്കപ്പെട്ടവരുടെ വേദനയിൽ ഒന്നായി ചേർന്ന് യഥാർത്ഥ ഉപവാസമനുഷ്ഠിക്കാനും പ്രേരകമാകുന്നു. അന്ധർക്കു കാഴ്ചയും ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നൽകാൻ,  ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്ന, മർദ്ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി പങ്കു വയ്ക്കുന്ന ഉപവാസം. 

പരിഹാരമായർപ്പിക്കുന്ന ഉപവാസങ്ങളും ത്യാഗങ്ങളും ഭക്തിരൂപങ്ങളായുണ്ട്. 'വിജാതീയ' കോടതികളുടെ നടപടിക്രമങ്ങളിലേക്കു ദൈവനീതിയെ ചേർത്തുവയ്ക്കുന്നതുകൊണ്ടാണ് ശിക്ഷക്കുമേൽ ശിക്ഷ വിധിക്കുന്ന ദൈവം പരിഹാരം തേടുന്നവനാക്കപ്പെടുന്നത്. നല്ലവരും ദുഷ്ടരും എല്ലാവരും ജീവന്റെ സമൃദ്ധി പ്രാപിക്കുകയെന്നതാണ് ദൈവനീതി. ദൈവം താങ്ങി നടത്തുകയും സൗഖ്യം നല്കുകയുമെല്ലാം ചെയ്യുന്നത് അതുകൊണ്ടുതന്നെ. ക്രിസ്‌തുപാലിച്ച ജീവിതക്രമവും ആ ദൈവനീതിയായിരുന്നു. ക്ഷമിക്കുകയെന്നത് സ്വീകാര്യതയായും കരുണയെന്നത് സ്നേഹത്തിന്റെ സാന്ത്വനസ്പർശമായും അറിഞ്ഞാൽ 'പിഴയടക്കേണ്ട' ഭക്തിരൂപങ്ങളെ തിരുത്താവുന്നതേയുള്ളു. വിധവയ്ക്ക് നീതി നടത്തിക്കൊടുക്കാതിരുന്ന ന്യായാധിപന്റെ ഉപമയിലൂടെ ക്രിസ്തു പഠിപ്പിച്ചതും, ദൈവം അതുപോലൊരു ന്യായാധിപനാണെന്നു ധരിക്കരുതെന്നല്ലേ?

പ്രാർത്ഥനയും, ഉപവാസവും ദാനധർമ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാർത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങൾ, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധർമ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങൾക്കായും അല്ല, മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതൽ ശിഥിലമാക്കുകയേയുള്ളു. 

ജീവിതത്തെയും അതിന്റെ സംഘർഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിർത്തിക്കൊണ്ടാണ് നോമ്പും പ്രാർത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടിൽ 'സ്വർഗ്ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തിൽ നിന്നും ഒഴിഞ്ഞു മാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാർക്കശ്യവും ദൈവനാമത്തിൽ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയിൽ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയിൽ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉയിർക്കുന്ന ക്രിസ്‌തുവിലുള്ള പ്രത്യാശയാൽ  പ്രേരിതമാകുന്ന കാലമാകൂ. 

ദേവാലയാങ്കണത്തിലെ പരിമളതകളിലേക്ക് ചുരുക്കപ്പെടുന്ന ഭക്ത്യാചാരങ്ങൾക്ക് 'നിങ്ങൾക്കിടയിലുള്ള' ദൈവരാജ്യം തിരയാനുള്ള ആർദ്രതയില്ല. ക്രിസ്തു നഷ്ടമായിട്ടും, ആ നഷ്ടം ഒരു തരത്തിലും ബാധിക്കാതെ പോകുന്ന നമ്മുടെ കാലഘട്ടത്തിന് ഉപവാസവും, പെസഹായും, ദുഃഖവെള്ളിയുമെല്ലാം ആചാരങ്ങളാണ്, ജീവിക്കുന്ന സംഭവങ്ങളല്ല. Event managers  വളരെ ഭംഗിയായി ചടങ്ങുകൾ നടത്തുന്നതുപോലെ ക്രമമായി എല്ലാം അനുഷ്ഠിക്കപ്പെടുന്നു.

അനാഥർക്ക് നീതി നടത്തിക്കൊടുക്കുകയും മർദ്ദിതരെ മോചിപ്പിക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്യുന്ന പ്രവാചകധീരതയാണ് ഉപവാസത്തിന്റെ ചൈതന്യമെന്ന് ഗ്രഹിക്കുവാനാണ് വീണ്ടും ജനനമൊക്കെ നിത്യേന ആവശ്യമായുള്ളത്. ആത്മരോഷത്തിന്റെ തീജ്വാല, ഗുരുസ്വരത്തിനു നേരെ തിരിച്ചു വെച്ച കാതുകളിൽ കേൾക്കപ്പെടുന്ന വചനത്താൽ അലിവിന്റെ ഹൃദയവും ധീരതയുടെ ശബ്ദവും സ്വാംശീകരിക്കുന്നു. അങ്ങനെ ഒരാൾക്ക്  ക്രിസ്തുവിന്റേത് പോലെ ഉപവാസത്തിന്റെയും ധ്യാനത്തിന്റെയും വിലാപത്തിന്റെയും രാത്രികളും, സൗഖ്യത്തിന്റെയും ശുശ്രൂഷയുടെയും ദിനങ്ങളും സ്വന്തമാക്കാം.

ഫെബ്രുവരി 23, 2023

ത്യാഗങ്ങൾ

ത്യാഗങ്ങൾ അനുഷ്ഠാനമായി അനുവർത്തിക്കപ്പെടുമ്പോൾ അവ ഫരിസേയൻ്റെ ന്യായപ്പട്ടികയിലെ എണ്ണം കൂട്ടുകയേയുള്ളു. ജീവദായകമായ ആത്മശൂന്യവത്കരണമാകുമ്പോഴാണ് ത്യാഗം ക്രിസ്തുവിന്റെ കുരിശുകളാവുന്നത്. ആ കുരിശുമെടുത്തുകൊണ്ട് അനുദിനം അവനെ അനുഗമിക്കുന്നത് 'അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന് പറയാൻ മാത്രമുള്ള ദൈവാശ്രയബോധം പരിശീലിക്കുവാനാണ്. 

ഫെബ്രുവരി 21, 2023

മണ്ണിന്റെ സാധ്യത

 നശ്വരതയെക്കുറിച്ചുള്ള വിലാപകാലമല്ല നോമ്പ്. വിത്തെറിഞ്ഞിട്ടുള്ള ഒരാളുടെ പ്രത്യാശയുടെ കാലമാണ് നോമ്പ്. സുവിശേഷത്തിന്റെ വിത്ത് സ്വീകരിച്ച് അത് ഒരാളിൽ ക്രിസ്തുരൂപമായി വളരുന്നതിനായുള്ള പ്രത്യാശ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ.

ദൈവമക്കളെങ്കിലും അതിന്റെ തനിമയിൽ ജീവിക്കാൻ കഴിയാത്തതിന്റെ നൊമ്പരമാണ് പശ്ചാത്താപം. പശ്ചാത്താപത്തിൽ തെളിഞ്ഞു നില്കേണ്ടതും, ദൈവമക്കളെന്ന യാഥാർത്ഥ്യം തന്നെ. അഴുക്കുകളെക്കുറിച്ചും, വീഴ്ചകളെക്കുറിച്ചും സ്വയം വിധിച്ചു പഴിക്കാതെ, കൃപയാൽ, ഇനിയും വിരിയാവുന്ന പുഷ്പങ്ങളെക്കുറിച്ചും, നൽകാൻ കഴിയുന്ന സുഗന്ധത്തെക്കുറിച്ചും ധ്യാനിക്കണം.
പ്രാർത്ഥനയും, ഉപവാസവും ദാനധർമ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാർത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങൾ, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധർമ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങൾക്കായും അല്ല, മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതൽ ശിഥിലമാക്കുകയേയുള്ളു.
ജീവിതത്തെയും അതിന്റെ സംഘർഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിർത്തിക്കൊണ്ടാണ് നോമ്പും പ്രാർത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടിൽ 'സ്വർഗ്ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തിൽ നിന്നും ഒഴിഞ്ഞു മാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാർക്കശ്യവും ദൈവനാമത്തിൽ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയിൽ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയിൽ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉയിർക്കുന്ന ക്രിസ്‌തുവിലുള്ള പ്രത്യാശയാൽ പ്രേരിതമാകുന്ന കാലമാകൂ.
മണ്ണിൽ നിന്ന് ഉയർത്തപ്പെട്ട മനുഷ്യൻ ധ്യാനിക്കേണ്ട അന്ത്യവും ക്രിസ്തുവാണ്, ഒരു ശവക്കുഴിയല്ല. മണ്ണിന്റെ സാധ്യത ജീർണതയല്ല, ക്രിസ്തുവാണ്.

ഫെബ്രുവരി 20, 2023

നീതിമാന്റെ അധരങ്ങൾ

തീവ്രമായ ആഗ്രഹം, സുതാര്യമായ പ്രാർത്ഥന, ആത്മാർത്ഥമായ പ്രയത്നം എന്നിവ ഒരുമിച്ചുണ്ടെങ്കിലേ ആത്മീയവരങ്ങളുടെ വളർച്ച സാധ്യമാകൂ. ഒരു നിമിഷം ഒരു വെള്ളിവെളിച്ചം പോലെ വന്നെത്തുന്നതല്ല ആത്മീയവരങ്ങൾ. 

ജ്ഞാനം മറ്റു പല വരങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. വിവേകം ബുദ്ധി, അറിവ്, ആലോചന, വിവേചനം, വ്യാഖ്യാനം, പ്രബോധനം, ഉപദേശം, സംഭാഷണം (ഭാഷ) എന്നിവയിലെല്ലാം ജ്ഞാനത്തിന്റെ പങ്ക് പ്രകടമാണ്. ഈ പുണ്യങ്ങളുടെ വളർച്ചയിലാണ് ആ മേഖലകളിലുള്ള തിന്മകൾ (വ്യക്തിരൂപം നല്കപ്പെട്ടിട്ടുള്ളതും അല്ലാത്തവയും) അകലുന്നത്. കഠിനമായി ഉറച്ചു പോയിട്ടുള്ള തിന്മകൾക്ക് ഇളക്കം വരുത്താനും അലിയിച്ചു കളയാനും മാനസികവും ആത്മീയവുമായ കൗൺസിലിംഗ് പ്രക്രിയകൾ സഹായകവുമായേക്കാം. ശരിയായ പശ്ചാത്താപം ഈ കാഠിന്യങ്ങളെ  വേണ്ടവിധം കണ്ടെത്താനും നീക്കിക്കളയാനും കഴിയുന്നെങ്കിലേ സാധിക്കൂ. പുണ്യങ്ങളിൽ, ആത്മീയ വരങ്ങളിൽ വളരുന്നതിനുള്ള പ്രാധാന്യം എങ്ങനെയോ നമുക്കു അന്യമായി. പകരം തിന്മ-അവബോധം കേന്ദ്രീകരിച്ചുള്ള ഭക്തിപ്രക്രിയകളാണ് നമുക്ക് പരിചിതം.   അവിടെ തീവ്രമായ ആഗ്രഹം, സുതാര്യമായ പ്രാർത്ഥന, ആത്മാർത്ഥമായ പ്രയത്നം എന്ന പ്രക്രിയക്ക് പ്രാധാന്യം കുറവും ശാപങ്ങളുടെയും പിശാചുക്കളുടെയും പങ്കിന് പ്രാധാന്യം കൂടുതലുമാണ്. പുണ്യങ്ങൾ ആഗ്രഹിക്കാത്ത ഒരാൾ കലഹം സൃഷ്ടിക്കും. അത്തരം ജീവിതങ്ങളിൽ ജ്ഞാനം കുടികൊള്ളാത്തതിനാൽ മൈത്രിയും സമാധാനവും അവരിൽ നിന്ന് പുറപ്പെടില്ല.

വളരുന്ന ഒരാൾ ദൈവജ്ഞാനം അയാളുടെ ദൃഷ്ടിയും മനസും ചിന്തയുമാക്കും. അയാളുടെ വാക്കുകളും തീരുമാനങ്ങളും സൗഖ്യവും ശക്തിയും പകരുന്നതാകും. അതുകൊണ്ടാണ്, "നീതിമാന്റെ അധരങ്ങൾ ജ്ഞാനം പ്രഘോഷിക്കുന്നു; അവരുടെ നാവുകൾ ന്യായവിധി നൽകുന്നു" എന്ന് സങ്കീർത്തകൻ എഴുതിയത്. 

ഫെബ്രുവരി 16, 2023

പ്രാർത്ഥന

പ്രാർത്ഥന ഒരു സംഭാഷണമാണ്. എങ്കിലും അതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. എങ്ങനെ പ്രാർത്ഥിക്കണം എന്നത് നമ്മുടെ മാനവികദർശനത്തെയും സഭാശാസ്ത്രത്തെയും കൂടി അടിസ്ഥാനപ്പെടുത്തിയേ മനസിലാക്കാനാകൂ. ഏതൊരു മതത്തിലും മിത്തുകൾക്കുള്ള സ്വാധീനം പോലെ ഈ രണ്ടു മേഖലകളെ നിർവചിക്കുന്ന തത്വങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ പ്രാർത്ഥനയുടെ അർത്ഥവും മൂല്യവും ലക്ഷ്യവും എങ്ങനെ കാണപ്പെടുന്നു എന്ന് മനസിലാക്കാനാകൂ. താലോലിച്ചു പോരുന്ന ഭക്തിഗീതങ്ങൾ, 'വചനപ്രഘോഷണങ്ങൾ,' ഭക്തിരൂപങ്ങൾ തുടങ്ങിയവ ദൈവാനുഗ്രഹത്തെ ഏതുവിധേനയാണ് അവതരിപ്പിക്കുന്നത്? സ്വന്തം കാര്യങ്ങളും സ്വന്തം രക്ഷയും സ്വന്തം പാപമോചനവുമൊക്കെയല്ലേ? അതിൽ പ്രതിഫലം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഭക്തിരൂപങ്ങൾക്കൊപ്പം, 'personal salvation' എന്ന (അമേരിക്കൻ വചന [രാഷ്ട്രീയ] പ്രഘോഷത്തിലെ പ്രധാന ഘടകം) ഊന്നൽ കൂടിയുണ്ട്. ദേഹീ-ദേഹ സംഘർഷങ്ങൾ, ഉടുപ്പൂരി വീട്ടിൽ പോകുന്ന ആത്മാവ്, ലോകവും ബന്ധങ്ങളുമൊക്കെ മായയെന്നറിഞ്ഞു നിത്യതമാത്രം ലക്ഷ്യമാക്കി നടക്കുന്ന ഏകാന്ത സഞ്ചാരി ഇവയൊക്കെ വെറും സങ്കല്പങ്ങളായി നിൽക്കുന്നില്ല. അവ പ്രാർത്ഥനയേയും വിശ്വാസത്തെയും സ്വാധീനിക്കുന്നുണ്ട്. 

വ്യക്തികൾ വ്യത്യസ്തരാണെങ്കിലും ആരും അവരിൽത്തന്നെ പൂർണ്ണരല്ല. മറ്റുള്ളവരോടും സകല സൃഷ്ടികളോടും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ എല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരെയും പൂർണ്ണരാക്കുന്ന തും ആ പൂർണ്ണതയും വചനമാണ്. അത് കൊണ്ട് തന്നെ ക്രിസ്‍തുവിൽ ഏകശരീരമെന്ന ദർശനം സത്യവും യഥാർത്ഥവുമാണ്. അതുണ്ടെങ്കിലേ ഒരാളുടെ മഹത്വം ശരീരം മുഴുവന്റെയും മഹത്വവും ആനന്ദവും, ഒരാളുടെ വേദന ശരീരം മുഴുവനെയും സഹനവുമാകുന്നത്. അവിടെയേ മാനവദര്ശനവും സഭാദര്ശനവും ശരിയായ ദിശയിലാകുന്നുള്ളു. പ്രാർത്ഥനയും ഭക്തിയും ഇതിനെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ എങ്ങനെ എന്ത് എന്നിവയെല്ലാം വ്യക്തമാകും. വ്യക്തിപരമായ അർത്ഥനകൾ ദൈവത്തിനു മുൻപിൽ തുറന്നു വയ്ക്കുന്നത്, നമുക്ക് ദൈവത്തിലുള്ള ആശ്രയബോധവും, ദൈവത്തിന്റെ പരിപാലനയിലും കരുണയിലും നീതിയിലും നമ്മൾ കാണുന്ന ഉറപ്പും ഉൾക്കൊണ്ടുകൊണ്ടാണ്. 

സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ സ്വയം മുറിച്ചു മാറ്റിക്കൊണ്ട് ഒരാൾക്ക് പ്രാർത്ഥിക്കാനാവില്ല.  സ്വന്തം അഭിവൃദ്ധിയോ ആത്മസാക്ഷാത്കാരമോ ആഗ്രഹിക്കുന്ന ഭക്തിരൂപങ്ങൾ ക്രിസ്തുകേന്ദ്രീകൃതമോ ക്രിസ്തുവിനെ ആഗ്രഹിക്കുന്നതോ അല്ല. ഒരാൾ ഒറ്റയ്ക്ക് പ്രാർത്ഥിക്കുമ്പോൾ അയാളുടെ ആന്തരികതയിൽ സമൂഹം മുഴുവന്റെയും ആനന്ദവും അഭിമാനവും വേദനയും അപമാനവും വീഴ്ചകളും പാപഭാരവും ഉണ്ടാവണം. കുടുംബത്തിലോ ദേവാലയത്തിന്റെ പ്രാർത്ഥിക്കുമ്പോൾ, സ്വന്തം ജീവിതത്തെ വീട്ടിൽ അടച്ചിട്ടു വരാനുമാവില്ല. അവയൊക്കെ ദേവാലയത്തിലെ അർപ്പണത്തിലുമുണ്ടാവണം. ഈ പശ്ചാത്തലങ്ങൾ നമുക്കുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടത് നമ്മളാണ്. കൂട്ടായ്മയും പങ്കുവയ്പ്പും ഭാവനാസൃഷ്ടിയായി സൂക്ഷിക്കുമ്പോൾ അത് ദേവാലയസങ്കല്പത്തിലെ കപടതയാണ്. അത് സമ്മേളനം മാത്രമാണ്. ക്രിസ്തുവെന്ന ദേവാലയമോ, ബലിപീഠമോ, അർപ്പണമോ അവിടെയില്ല.

ക്രിസ്തുവിലാണ് ഒരാൾ പ്രാർത്ഥിക്കുന്നത്, ക്രിസ്തുവിലൂടെയാണ് ഒരാൾ പ്രാർത്ഥിക്കുന്നത്. ഈ ക്രിസ്തുഅവബോധമാണ് നമ്മുടെ പ്രാർത്ഥനകൾക്കും, ധ്യാനങ്ങൾക്കും ആരാധനാക്രമങ്ങൾക്കും നഷ്ടമായിരിക്കുന്നത്.  

ഫെബ്രുവരി 14, 2023

പഴയ പുളിമാവ്

അധികാരത്തെ ബീഭത്സമായ അവസ്ഥയിൽ നിവർത്തിച്ച ഒരാളാണ് ഹേറോദേസ്. ചീഞ്ഞളിഞ്ഞ സ്വത്വബോധത്തിൽ അയാളിൽ പുളിച്ച മാവ് ജീർണിച്ച സിംഹാസനവും, ഹേറോദിയായ്ക്കു മുമ്പിൽ അടിയറവു പറഞ്ഞ നീതിബോധവുമാണ്. ദൈവത്തിന്റെ പരിപാലനയുടെയും കരുണയുടെയും സ്നേഹത്തിന്റെയും അടയാളങ്ങളായിരുന്ന യേശുവിന്റെ സൗഖ്യപ്രവൃത്തികളെ ആസ്വാദ്യമായ ഒരു കലാപരിപാടി പോലെ നോക്കിക്കാണാൻ അയാൾ ആഗ്രഹിച്ചു. 

അടയാളമന്വേഷിച്ചു നടക്കുന്നവർ അത് കണ്ടിട്ടും പുറംതിരിഞ്ഞു നിൽക്കുന്നത് അവരുടെ കപടതകൊണ്ടാണ്. ദൈവത്തെക്കാൾ അവർക്കു പ്രധാനം അവരുടെ വിശുദ്ധിയാണ്. അവരെക്കാൾ നീതിമാനായി ദൈവം പോലുമില്ല. 

പുളിമാവ്, യീസ്റ്റ് ചേർത്ത് പുളിപ്പിച്ചെടുത്തതല്ല. പുളിച്ച മാവിൽ നിന്ന് അല്പം മാറ്റി വെച്ച് അത് പുതിയ മാവിൽ കലർത്തി അത് പുളിപ്പിച്ചെടുക്കുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങൾ എന്ന് പറഞ്ഞു കൊണ്ട് ദൈവപുത്രനെ മാറ്റിനിർത്തിയ ഫരിസേയരുടെ പുളിമാവിനെ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ, ദൈവത്തിന്റെ കരുണയെ മായാജാലങ്ങളാക്കുന്ന, അതുവഴി ജീർണിച്ച അധികാരങ്ങളുടെ താൽപര്യങ്ങൾക്കു സ്തോത്രം പാടുന്ന പുളിമാവും ജാഗ്രതയോടെ നിരീക്ഷിക്കപ്പെടണം. വിശ്വാസമെന്നത് ജീവബന്ധമെന്നതിനു പകരം കൺകെട്ടുവിദ്യകളാക്കപ്പെടുന്നിടത്ത്, സ്വയം നീതീകരിക്കാവുന്ന ന്യായവ്യവസ്ഥകൾ ഭക്തിയുടെയും മതചര്യകളുടെയും പേരിൽ നിർമ്മിക്കപ്പെടുന്നിടത്ത് പഴയ പുളിമാവ് സജീവമാണ്. ദൈവികശുശ്രൂഷകൾ മാസ്മരികത നിറച്ച ആസ്വാദ്യകലകളാക്കപ്പെടുന്നതും, സ്വയം നീതീകരിക്കാവുന്ന ഒരു വിശുദ്ധ ഗണമുണ്ടാവുന്നതും അധികാരവും ധനവും ധ്രുവീകരിക്കാനുതകുന്ന സംവിധാനങ്ങളാണെന്നതിലാണ് ദൈവം മാറ്റിനിർത്തപ്പെടുന്നത്.

പെസഹായുടെ കടന്നു പോകൽ അനുഭവം അവിടെ തീർത്തും അന്യമാണ്, അനാവശ്യകടമ്പയാണ്.

ഫെബ്രുവരി 13, 2023

ഞങ്ങൾക്കുവേണ്ടി മാത്രം മരിച്ച മിശിഹാ

 അക്കാലത്ത്, അവിടെ വലിയ ഒരു ഭൂകമ്പമുണ്ടായി. ഒറ്റപ്പെട്ടവരും, മുറിവേറ്റവരും, തളർന്നു പോയവരും നിരവധിയായി. കമ്പിളിയും കൂടാരവും അവർ പങ്കു വെച്ചു. കിട്ടിയ പൊതിച്ചോറൊക്കെ പരസ്പരം കരുതലോടെ നൽകി. കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു. അവിടേക്ക് മിശിഹാ കടന്നു വന്നു. നമ്മുടെ സമുദായത്തെ മാത്രം കണ്ടു കൊണ്ട് നമ്മൾ സഹായങ്ങൾ സമാഹരിക്കുന്നുണ്ട്. അത് നമ്മുടെ ആളുകൾക്ക് മാത്രമേ നൽകാവൂ. തെരഞ്ഞെടുക്കപ്പെടാത്തവരായ മറ്റെല്ലാവരും നശിക്കേണ്ടവരാണ്.

--- ഞങ്ങൾക്കുവേണ്ടി മാത്രം മരിച്ച മിശിഹായുടെ സുവിശേഷം.


നസ്രത്തിലെ യേശുവും അവന്റെ അമ്മയായ മറിയവും ആരുമറിയാതെ, നാശത്തിനു ഇട്ടുകൊടുക്കപ്പെട്ടവർക്കിടയിൽ അപ്പവും വെള്ളവും കൊണ്ടുകൊടുത്തു. അപ്പം വർദ്ധിപ്പിക്കാനോ വെള്ളം വീഞ്ഞാക്കാനോ അവർ തുനിഞ്ഞില്ല. അവർ അവരിലൊന്നായി. സന്മനസുള്ളവരുടെ സമാധാനം അവർ കണ്ടു.

ഫെബ്രുവരി 12, 2023

നിയമവും പുണ്യവും

നിയമത്തിന്റെ പോരായ്മ അതിന്റെ പഴുതുകളാണ്. ലംഘനമാകാതെ എത്രത്തോളം പോകാമെന്നത് അതിനെ കപടമാക്കുന്നു. കൗശലക്കാർ നല്ല മുഖമണിയുകയും ശുദ്ധർ കുരുക്കപ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ പരിരക്ഷ അത് തീർക്കുന്ന അതിരുകളിലാണ്. ആ അതിരുകൾക്കപ്പുറം നിയമം സ്വതന്ത്രമല്ല. നിയമവും പുണ്യവും 

കൊല്ലാതെ ഒരാളെ എങ്ങനെ ജീവനറ്റതാക്കാം? അസത്യത്തിന് എങ്ങനെ നല്ലമുഖം നൽകാം? അധർമ്മകളെയും ചൂഷണങ്ങളെയും എങ്ങനെ നിയമപരമാക്കാം? ദൈവത്തിന്റെ പേരിൽ എങ്ങനെ മേധാവിത്വം കാണിക്കാം? ആരാധനയുടെ പേരിൽ എങ്ങനെ തേർവാഴ്ച നടത്താം? നന്മകളുടെ മറവിൽ എങ്ങനെ കൊള്ള ചെയ്യുകയും പാവങ്ങളെ ഓടിച്ചകറ്റുകയും ചെയ്യാം?

എല്ലാവർക്കും നന്മ ചെയ്യുക എന്നത് നിയമമല്ല, പുണ്യമാണ്. അതിനെ നിയമിതമാക്കി നിർവചിക്കാനാവില്ല. അത് കൊണ്ട് പുണ്യങ്ങളെക്കാൾ നിയമത്തെ പുൽകുന്നതാണ്, നീതീകരിക്കുവാനുള്ള എളുപ്പമാർഗം. നിയമങ്ങൾ ഉൾക്കൊള്ളുന്ന പുണ്യങ്ങളെപ്പോലും അത് ഏറ്റം ചുരുങ്ങിയ അളവിലേക്കു കൊണ്ടെത്തിക്കും. 

വ്യക്തിയിലും സമൂഹത്തിലും പുണ്യങ്ങൾ കാണപ്പെടുമ്പോഴാണ് വികാസവും വളർച്ചയും ഉണ്ടെന്നറിയുന്നത്.  അവ ഒരു അത്ഭുതം പോലെ ഒട്ടിച്ചു ചേർക്കാവുന്നതല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ പതിയെ വളർന്നു രൂപപ്പെടേണ്ടതാണ്. ഉള്ളിലുള്ള ദുഷ്ടാരൂപികളുടെയും പിശാചുക്കളുടെയും സാന്നിധ്യഫലമായി ഉണ്ടാകുന്നതാണ് തിന്മകളും ദുർഗുണങ്ങളും എന്ന കാഴ്ചപ്പാട് ഒരുകാലത്ത് ഉണ്ടായിരുന്നു (ഇന്നും പലരും ആ കാഴ്ചപ്പാട് ഇഷ്ടപ്പെടുന്നു). ആർത്തിയും, കലഹവും, കോപവുമൊക്കെ അകലാൻ പിശാചുക്കളെ ഓടിക്കുന്ന രീതികൾ ഉണ്ടായിരുന്നത് അതിനാലാണ്. ശാരീരികമോ മാനസികമോ ആയ ദുർഗുണങ്ങൾക്കും നിർബലതകൾക്കും അടിസ്ഥാനപരമായ കാരണങ്ങളെ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഇന്ന് കഴിയുമ്പോൾ, നമ്മുടെ  വ്യക്തിപരമായതും സാമൂഹികമായുമുള്ള വലിയ ഉത്തരവാദിത്തതോട് കൂടിയേ വളർച്ചയും വികാസവും യാഥാർത്ഥ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നു. ദുർവ്വാസനകൾക്കു കാരണമായി വർത്തിക്കുന്ന ഭാരങ്ങളെയും നൊമ്പരങ്ങളെയും സാന്ത്വനവും സൗഖ്യവും നൽകി സ്വയം ശക്തി നേടാൻ മാനുഷികവും ആത്മീയവുമായ പ്രയത്നം നടത്തിക്കൊണ്ടാണ് വളർച്ചയുടെ വഴി നടന്നു പുണ്യങ്ങൾ സ്വായത്തമാക്കുന്നത്. തീവ്രവും ആത്മാർത്ഥവുമായ ഈ ആഗ്രഹം നമ്മിൽ കൊണ്ടുവരുന്ന രൂപാന്തരത്തെ ആത്മാഭിഷേകമെന്നും ക്രിസ്തുരൂപീകരണമെന്നും ഒക്കെ വിളിക്കാം. 

നിയമങ്ങളുടെ സുരക്ഷകളിലേക്കു ചുരുങ്ങുകയും ക്രിസ്തുരൂപീകരണം അപ്രധാനമാവുകയും ചെയ്യുന്നിടത്ത് സുവിശേഷം സദ്വാർത്ത ആയിരിക്കില്ല. അസ്വസ്ഥതയും അപകടവുമാവും സുവിശേഷത്തിൽ കാണുക. സ്നേഹിക്കുക എന്ന പ്രമാണം പോലും, നിയമ സുരക്ഷയുടെ അതിരുകൾ കടന്നാൽ അപവിത്രവും അശുദ്ധവും ആചാരവിരുദ്ധവുമാകും. കുഷ്ഠരോഗിയെ സ്വീകരിച്ച ക്രിസ്തു അശുദ്ധനായതും, പുരോഹിതനും ലെവായനും മരണാസന്നനായവനെ ശുശ്രൂഷിക്കേണ്ടതായി തോന്നാതിരുന്നതും അതുകൊണ്ടാണ്. നിയമപ്രകാരം പുരോഹിതനും ലെവായനും  ഒരു തെറ്റും ചെയ്തിട്ടില്ല. ദേവാലയത്തിൽ സ്വയം പുകഴ്ത്തിയ ഫരിസേയനും നിയമപ്രകാരം നീതിമാൻ തന്നെയാണ്. ചെറുപ്പം മുതൽ നിയമങ്ങൾ എല്ലാം കണിശമായി പാലിച്ച ധനികനായ ചെറുപ്പക്കാരനും തെറ്റൊന്നും ചെയ്തിട്ടില്ല. അവരിലെ കുറവ്, ക്രിസ്തുരൂപത്തിലേക്ക് സ്വയം തുറക്കാൻ നിയമപാലനത്തിന്റെ സംതൃപ്ത പരിധി അവരെ അനുവദിച്ചില്ല എന്നതാണ്. 

അത് അത്ര കാര്യമാക്കാനുള്ള കുറവാണോ?

ഫെബ്രുവരി 11, 2023

നിങ്ങൾ എനിക്ക് വേണ്ടിയാണ് ചെയ്തത്

 ക്രിസ്തു എന്നത് ഒരു 'ദൈവനാമത്തേ'ക്കാൾ വിസ്തൃതമാണ് എന്ന് കരുതാവുന്നതാണ്. ഒരാൾ തനിക്കു വേണ്ടിയല്ലാതെ പ്രവർത്തിച്ചു തുടങ്ങുന്ന നന്മയിൽ തകർക്കപ്പെടുന്ന സ്വാർത്ഥമതിൽ തുറക്കുന്ന ചക്രവാളം അങ്ങനെയുള്ള ഓരോ നന്മയിലും വികസിക്കുന്നതാണ്. അങ്ങനെ, നിങ്ങൾ എനിക്ക് വേണ്ടിയാണ് ചെയ്തത് എന്നതിന് പരോപകാരപ്രവൃത്തികളെക്കാൾ നിലപാടുകളെയും മൈത്രീഭാവങ്ങളെയും കൂടി ഉൾക്കൊള്ളുന്നു. വ്യത്യസ്തതകൾ (വൈരുദ്ധ്യങ്ങൾ പോലും)  സംഘർഷങ്ങളാവാതെ ഉൾക്കൊള്ളുന്ന ക്രിസ്തുഭാവം ദൈവരാജ്യത്തിന്റെ സൗന്ദര്യമാണ്. ചെയ്യേണ്ടത് എന്നതിനുപരി ഉൾക്കൊണ്ടിരിക്കേണ്ടതായ ഹൃദ്യത.

ക്രിസ്തുവിനെ എത്രമാത്രം ചുരുക്കിക്കളഞ്ഞു എന്നാണ് മറ്റൊരു ചിന്ത. മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ക്രിസ്തുവാണ് ഭക്തിയിലും വിശ്വാസത്തിലും ഭാവനയിലുമെല്ലാം. അതിനു മുമ്പും ശേഷവുമുള്ള ക്രിസ്തുവിന്റെ സാന്നിധ്യം എങ്ങനെയെന്ന് ഓർക്കുന്നത് നല്ലതല്ലേ. ക്രിസ്തുധ്യാനത്തിന്റെ സാധ്യതകൾ എത്രയോ കൂടുതൽ തലങ്ങളിൽ കാണുവാൻ കഴിയും! സർഗ്ഗസൗന്ദര്യത്തിൽ, പ്രപഞ്ചപരിണാമത്തിൽ, സാംസ്കാരികനന്മകളിൽ, ഹൃദയനൈര്മല്യങ്ങളിൽ വചനം ജീവഗന്ധമായി എന്നുമുണ്ട്. ആ ധ്യാനം ഹൃദയങ്ങൾ വിസ്തൃതമാക്കുകയും ആർദ്രതയണിയിക്കുകയും ചെയ്യും.

ഫെബ്രുവരി 10, 2023

വിശുദ്ധരുടെ കൂട്ടായ്മയും നേർച്ചകാഴ്ചകളും

"ഇത് ഏഴു തവണ ചൊല്ലിയാൽ കടബാധ്യതകൾ മാറും," "ഇത് ഏഴു തവണ ചൊല്ലിയാൽ ബന്ധനങ്ങൾ അകലും" തുടങ്ങിയ അത്യാധുനിക ആത്മീയതയുള്ളപ്പോൾ പുണ്യവാന്മാരുടെ ഐക്യത്തിനും ദൈവപരിപാലനക്കും സിനഡൽ പാതക്കുമൊക്കെ പ്രസക്തി എന്താണ്? 

വിശുദ്ധരുടെ ഐക്യം, ക്രിസ്തുവിൽ ഒന്നായിരുന്ന സകലരുടെയും കൂട്ടായ്മയാണ്. ഓരോരുത്തരുടെയും നന്മ മറ്റുള്ളവരിലേക്ക് പകരപ്പെടുന്നു. ക്രിസ്തു തന്നെയാണ് ഏറ്റവും വലിയ നന്മ. ആ നന്മ സ്വീകരിക്കുവാനും ആ നന്മരൂപത്തിലേക്കു രൂപാന്തരപ്പെടുവാനുമാണ് കൂട്ടായ്മ.  വിശ്വാസത്തിലും, കൂദാശകളിലും പങ്കുചേരുന്നതുപോലെ, വരദാനങ്ങളും പരസ്പരം പടുത്തുയർത്താനുള്ളതാണ്. അനേകരെങ്കിലും വിവിധമായ വരങ്ങളിലൂടെ ഒരേ ആത്മാവ് പ്രവർത്തിച്ചുകൊണ്ട് ക്രിസ്തുരൂപം സ്വായത്തമാക്കുവാൻ ആത്മാർത്ഥമായ പ്രയത്നം നമ്മിലുമുണ്ടാവണം. ചുറ്റുമുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുന്നതും വിശുദ്ധരുടെ ഐക്യത്തിന്റെ അടയാളമാണ്. സഹനവും മഹത്വവും എല്ലാവരുടേതുമാണ്. വിശുദ്ധഗണത്തിലേക്കു ഉയർത്തി വാഴ്ത്തപ്പെട്ടവർ മാധ്യസ്ഥം വഹിക്കുന്നതും ക്രിസ്തുവിലുള്ള ഐക്യത്തിലാണ്. എല്ലാവരും ആ കൂട്ടായ്മയിൽ ഒന്നാകുന്നതാണ് ഓരോ വിശുദ്ധരുടെയും പരിപൂർണ്ണ സ്വർഗ്ഗീയാനന്ദം.

വാഴ്ത്തപ്പെട്ടവരുടെ ജീവിതമാതൃകകളും പാലിച്ചു പോന്ന പുണ്യങ്ങളും സ്വജീവിതങ്ങളിൽ അനുവർത്തിക്കപ്പെടേണ്ടതിനാണ് പ്രത്യേക മധ്യസ്ഥരായും മറ്റും അവർ കാണപ്പെടുന്നത്. അവരുടെ സഹായം ക്രിസ്തുവിലുള്ള കൂട്ടായ്മയിൽ പൊതുവായുള്ള നന്മയെക്കരുതിയാണ് നൽകപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ആഗ്രഹങ്ങളും പ്രാർത്ഥനകളും അർപ്പിക്കുന്നത് ദൈവപരിപാലനയിലുള്ള സമ്പൂർണ വിശ്വാസത്തിൽ നിന്നാണ്. അവർക്കു മുമ്പിൽ പൂക്കളോ അർച്ചനകളോ കാഴ്ചകളോ അർപ്പിക്കുന്നത് കൃതജ്ഞതയിൽ നിന്നാണ്. പണമായോ ഭോജനമായോ അർപ്പിക്കുന്നപ്പെടുന്നവ നിരാലംബർക്ക് നീതിയായി തയ്യാറാക്കപ്പെടേണ്ടതാണ്. അത് ദൈവപ്രസാദത്തിനായുള്ളതല്ല. നിരാലംബരും നിർധനരും അദൃശ്യമായ വിഭാഗമാണ് ആധുനിക സംസ്കൃതികൾക്കും, ഭരണകൂടങ്ങൾക്കും, മതങ്ങൾക്കും. നമുക്കിടയിൽ പാവങ്ങൾ ഉണ്ട് എന്ന അവബോധം ദൈവരാജ്യത്തിന്റെ പൂർണ്ണത വരെ സഭാദര്ശനത്തിലെയും വിശുദ്ധരുടെ ഐക്യത്തിലെയും വെല്ലുവിളിയാണ്.

വിശുദ്ധർ കാര്യലാഭത്തിനായുള്ള മാര്ഗങ്ങളാണെന്നതിൽ നിന്നും മാറി അവരുടെ മാതൃക ഏറ്റെടുക്കുന്നത് എപ്പോഴാണ്? പുണ്യങ്ങൾക്കും ആത്മീയ വരങ്ങൾക്കും അവിടെ പ്രാധാന്യമെവിടെയാണ്? നാനാതുറകളിലുള്ളവരെ അവരുടെ ആശയങ്ങളിലും സാഹചര്യങ്ങളിലും സഹനങ്ങളിലും അറിയാനും കേൾക്കാനും കൂടെ നടക്കാനും കഴിയുക എന്നത് വിശുദ്ധരുടെ കൂട്ടായ്മയുടെ ഭാഗമാണെന്നു വിശ്വസിക്കാനാകുമോ? മാന്ത്രികമായ അത്ഭുതസിദ്ധികൾ കുടികൊള്ളുന്ന ധ്യാനകേന്ദ്രങ്ങളും ചാനലുകളും മാതാവുമാരും ഉണ്ണീശോമാരും, സുവിശേഷ മൂല്യങ്ങൾ ജീവിതക്രമമാക്കുന്ന ദൈവകൃപയുടെ ജീവിതത്തിലേക്ക് എന്ന് വഴിമാറും. ഉപകാരങ്ങൾക്കായുള്ള നേർച്ചകാഴ്ചകൾക്കപ്പുറം, സഹാനുഭൂതിയും സാഹോദര്യവും പരോപകാരപ്രവൃത്തികളും വിശുദ്ധരുടെ ഐക്യത്തിലും വിശുദ്ധരോടുള്ള വണക്കത്തിലും ഭാഗമാകും?  അർപ്പിക്കപ്പെട്ട കാഴ്ചകളിലും നേർച്ചകളിലും സംപ്രീതരായി, നിക്ഷേപിച്ചിട്ടുള്ള പണത്തെ കണക്കാക്കി അനുഗ്രഹങ്ങൾ നൽകുന്ന ദൈവവും വിശുദ്ധരും ക്രിസ്തുവുമായി ബന്ധമുള്ളതല്ല. ഭക്തി പുണ്യമാണ്. എന്നാൽ ഭക്തിയെന്ന വണ്ണം പാലിക്കപ്പെട്ടു പോരുന്ന പ്രതിഫല ദൈവശാസ്ത്രം ദൈവരൂപത്തെ വികലമാക്കുകയും  ലോഭനും പ്രതികാരദാഹിയും കർക്കശനും പുകഴ്ചകളിൽ രമിക്കുന്നവനുമാക്കും. ദൈവജ്ഞാനത്തെ ഭോഷത്തമാക്കുന്ന ഭക്തിമാർഗ്ഗങ്ങൾ സെക്കുലർ പ്രവണതകളും പുതിയ വാണിജ്യതന്ത്രങ്ങളും വിശുദ്ധരെ അത്ഭുതസിദ്ധികളുള്ള മൂർത്തികളാക്കി.  പ്രാർത്ഥനകൾക്കും ബൈബിൾ വാക്യങ്ങൾക്കും അത്ഭുതശക്തികൾ ആരോപിച്ച് അളന്നും തൂക്കിയും അനുഗ്രഹിക്കുന്ന സ്വർഗ്ഗങ്ങളുണ്ടാക്കി. പ്രത്യേക നിയോഗങ്ങൾക്കായി ഉടമ്പടികളും നേർച്ചകളുമായി.  

സങ്കീർണ്ണതകൾ ഏറിവരുന്ന സാംസ്‌കാരിക പശ്ചാത്തലത്തിൽ അഴിക്കുവാനുള്ള താക്കോലുകളാണ് ആരും അന്വേഷിക്കുന്നത്. ഭക്തിയും വിശ്വാസങ്ങളും അങ്ങനെ ആയി മാറുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായും വിശ്വാസപരമായും സഭയെയും അത് എപ്രകാരം ശിഥിലതയുണ്ടാക്കുന്നു എന്നത് വിശകലനം ചെയ്യേണ്ടതാണ്.  

ഫെബ്രുവരി 08, 2023

മനുജർ

മണ്ണിൽ നിന്നുള്ളവരാണ് മനുജർ. ഫലഭൂയിഷ്ഠമായ മണ്ണ് എന്ന് തന്നെയാണ് ബൈബിൾ ധ്യാനിക്കുന്നത്, നിർജ്ജീവമായ പൊടിയല്ല. മണ്ണിനെ അറിയാത്തവരാണ് മണ്ണിന് അശുദ്ധി കല്പിക്കുന്നത്. മതത്തിന്റെ ചട്ടക്കൂടുകൾ തീർത്ത ആത്മീയ പാരമ്യത്തിലെ പവിത്രത തീർച്ചയായും മണ്ണിനെ അശുദ്ധമെന്നു വിധിക്കും. എത്ര നാളുകളായി മണ്ണിന്റെ അഴുക്കെന്ന പുറം ചട്ട ധരിച്ചവരെന്ന പൈശാചികആത്മീയത നമ്മെ നയിക്കുന്നു!

ജീവന്റെ നിർമ്മിതികൾ  മണ്ണിന്റെ ലാവണ്യമാണ്‌.  മണ്ണിനെ അപൂര്ണതയായി കരുതി, പൂർണ്ണതകളിൽ സ്വയം അവരോധിച്ചവരാണ് സ്വർഗ്ഗങ്ങളുടെ പ്രതീക്ഷയിൽ ദൈവരാജ്യത്തെ നിരാകരിച്ചത്. മണ്ണും പ്രകൃതിയും ബലഹീനരും അവർക്കു അവകാശങ്ങളായി. മണ്ണിനെ സ്പർശിക്കാതെ എളിമയുണ്ടാവില്ല. ജീവന്റെ നിർമ്മലതകൾ  തൊട്ടറിയുവാൻ നമുക്കാവണം. ദൈവത്തിന്റെ ജീവശ്വാസം സുഗന്ധമായും, സൗന്ദര്യമായും, വർണങ്ങളായും സംഗീതമായും മനുഷ്യനിലേക്ക് വന്നെത്തിയതും മണ്ണിന്റെ ജീവപ്രക്രിയകളിലൂടെ തന്നെ.

മണ്ണിൽ നിന്ന് ആയതു കൊണ്ട് ഒരാൾ എങ്ങനെ അപൂര്ണതയിലോ അശുദ്ധിയിലോ ആകും? പവിത്രമാണ് മണ്ണ്. അശുദ്ധമാക്കണമോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണ്. മനുഷ്യരിൽ നിന്ന് പുറപ്പെടുന്നതെന്തോ അതാണ് അവരെ അശുദ്ധരാക്കുന്നത്. 

ഉല്പ 2:4-9,15-17; മർക്കോ 7:14-23

ഫെബ്രുവരി 07, 2023

... ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു

വാക്ക്-സൃഷ്ടി എന്ന ക്രമത്തിൽ ക്ഷണനേരം കൊണ്ടുള്ള സൃഷ്ടി മാസ്മരികമാണ്. വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം ധ്യാനം, ഭാവന, കൃതജ്ഞത എന്നിവ കൂടുതൽ ആവശ്യപ്പെടുന്നു. സൃഷ്ടി ജനിച്ചതും വളർന്നതും പുഷ്പിച്ചതും പെരുകിയതും എല്ലാം നല്ലതെന്നു ദൈവം കണ്ടതുമാണ്. എങ്കിലും സാബത്താനുഷ്ഠാനത്തിന്റെ സാധുതക്കായി ഏഴാം ദിവസത്തെ 'പരിശുദ്ധ' ദിനമാക്കി. നിരന്തരം പ്രവർത്തിക്കുന്നവനായ ദൈവത്തിനു വിശ്രമ ദിനമൊരുക്കി. തുടർന്നു പോകുന്ന സൃഷ്ടിപ്രക്രിയയെ ആറാം ദിനത്തിൽ നിശ്ചലമാക്കി. 'പരിശുദ്ധി' ചേർക്കപ്പെടുന്ന ദിനങ്ങളും അതിന്റെ പ്രത്യേക പ്രവൃത്തികളും മറ്റു ദിനങ്ങളെയും അവയിലെ പ്രവൃത്തികളെയും 'സാധാരണമാക്കും,' അശുദ്ധമാക്കും, അപൂർണ്ണമാക്കും. 

നിങ്ങളുടെ പാരമ്പര്യം പാലിക്കുവാൻ വേണ്ടി നിങ്ങൾ കൗശലപൂർവ്വം ദൈവത്തിന്റെ നന്മകൾ പോലും  അവഗണിക്കപ്പെടുന്നു.

ദൈവകല്പനയെ അവഗണിക്കുവാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടാവില്ല. പാരമ്പര്യങ്ങളെ നിലനിർത്തുവാനായി ആദ്യം ചെയ്യപ്പെടുന്നത് ഒരു 'പ്രപഞ്ച'സൃഷ്ടിയാണ്. ആ പ്രപഞ്ചത്തെയും അതിന്റെ പ്രക്രിയകളെയും എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പാരമ്പര്യങ്ങൾ ഉറപ്പിച്ചു നിർത്തുന്നത്. പ്രതീകങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അർത്ഥം നൽകുന്നതും ഈ പ്രപഞ്ചമാണ്. അത് കാലത്തെയോ, സംഭവങ്ങളെയോ, പ്രതിഭാസങ്ങളെയോ, സാമൂഹികപ്രവണതകളെയോ പുതിയ വിവരണങ്ങൾ  നൽകി വ്യാഖ്യാനിച്ചു കൊണ്ടാകാം.

സൃഷ്ടിയുടെ മാസ്മരികത, ഭക്തിയിലും മാസ്മരികത പ്രതീക്ഷിക്കാവുന്ന ദൈവത്തെ സൃഷ്ടിക്കുന്നു. കൃപയുടെ, വാക്ക്-ജീവൻ-സൃഷ്ടി-വളർച്ച എന്ന ക്രമം മാറ്റി നിർത്തുന്നു. അനുദിനജീവിതത്തിന്റെ നൈർമല്യങ്ങളെ 'വെറും സാധാരണവും' 'അശുദ്ധ'വുമാക്കുന്നു. 'പരിശുദ്ധമായ' അനുഷ്ഠാനങ്ങൾക്കു വേണ്ടി ദൈവസാന്നിധ്യം മറച്ചു കളയുന്നു. 

... ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.

ഫെബ്രുവരി 06, 2023

ഭവനം, വിരുന്ന്, ബലി

സകല സൃഷ്ടികളെയും തന്നിൽ ഒരുമിച്ചു ചേർക്കുന്നവനായതു കൊണ്ട് ക്രിസ്‌തുതന്നെയാണ് ദൈവഭവനം, ദേവാലയം. നമ്മളോരോരുത്തരെയും ചേർത്തുവെച്ചാണ് അവൻ ബലിപീഠം രൂപപ്പെടുത്തുന്നത്. ഓരോരുത്തരിലെയും നിസ്വാർത്ഥ ത്യാഗവും ജീവനും വഴിയാണ് അവൻ തന്റെ ബലി തന്റെ ശരീരത്തിൽ ആവർത്തിക്കുന്നത്. അവന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോഴും, ത്യാഗാർപ്പണത്തിനുള്ള ഇച്ഛയില്ലാതെ ബലിയാകാനോ, ബലി അർപ്പിക്കാനോ, ബലിപീഠമാകാനോ നമുക്കാവില്ല. ഒരുമിച്ചു ചേർക്കപ്പെട്ട നമ്മളിൽ (സഭയിൽ) തിളങ്ങി നിൽക്കേണ്ട പരിശുദ്ധിയുടെ തെളിവാണ് സമാധാനം.

വിരുന്ന്, സുഭിക്ഷമായ ഭക്ഷണം കഴിക്കലല്ല. വിരുന്നൊരുക്കിയവന്റെ ആനന്ദത്തിൽ പങ്കു ചേരുകയാണത്. സുവിശേഷം വിരുന്നിനെക്കുറിച്ചു പറയുന്നിടത്തെല്ലാം ഉയർത്തിപ്പിടിക്കുന്ന ദൈവരാജ്യഗുണങ്ങളും സുവിശേഷ മൂല്യങ്ങളും വിരുന്നിൽ പങ്കു ചേരുന്നതിലെ ആനന്ദവും ഉത്തരവാദിത്തവും അർത്ഥവുമാണ്. കാനായിലെ വിരുന്ന്, ആനന്ദത്തോടൊപ്പം, അപമാനഭാരം നീക്കിക്കളയപ്പെട്ട ദൈവാനുഭവം കൂടിയാണ്. ബലിപീഠവും ദേവാലയും ബലിയർപ്പണവുമില്ലാത്ത ജനത്തിന് മിശിഹായുടെ സാന്നിധ്യത്തിന്റെ ഉല്ലാസ അനുഭവം. ശിമയോന്റെ വീട്ടിലെ വിരുന്നിൽ ആഘോഷവും വെല്ലുവിളിയും ക്ഷമയുടെ അനുഭവമാണ്. അത് സ്വീകാര്യതയുടെ രുചി കൂടിയാണ്. പ്രമാണിയുടെ വീട്ടിൽ വിരുന്ന്, സ്ഥാനങ്ങൾക്കായി മത്സരിക്കാതെ ദൈവമക്കളുടെ സമത്വാനുഭവത്തിന്റെ സ്വാതന്ത്യം അനുഭവിക്കുന്നതിലാണ്. ലാസറിന്റെ ഭവനത്തിലെ വിരുന്ന് പരസ്പരം കേൾക്കുന്നതിനെക്കുറിച്ചാണ്. അന്ത്യത്താഴ വിരുന്ന്, അനേകരുടെ ജീവനായി സ്വയം നല്കുന്നതിനെക്കുറിച്ചാണ്. അപ്പമെടുത്തതും കൃതജ്ഞത പറഞ്ഞതും മുറിച്ചതും നൽകിയതും, ക്രിസ്തുവോളം വിശാലമായ വിരുന്നാണ്. ആ മേശയുടെ വിസ്തൃതിയാണ് വിരുന്നുകളിലെ പാഠങ്ങളിൽ പറഞ്ഞു വെച്ചത്. അനുരഞ്ജനം, ക്ഷമ, സമാധാനം, ത്യാഗം, കരുണ, നീതി, ഉദാരത, തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം അങ്ങനെ വിരുന്നിന്റെ അർത്ഥവ്യാപ്തി ആഴമുള്ളതാണ്. ചുരുക്കത്തിൽ, ക്രിസ്തുവിന്റേതായ ഈ മനോഭാവങ്ങൾ സ്വന്തമാക്കുവാൻ ആഗ്രഹിക്കുകയെങ്കിലും ചെയ്യാതെ ക്രിസ്തുവിന്റെ വിരുന്നിൽ പങ്കുചേരാനാകില്ല.

ബലി ക്രിസ്തുവിന് ഒരു മനോഭാവമായിരുന്നു, അനുഷ്ടാനത്തിന്റെ അർത്ഥത്തിലായിരുന്നില്ല. ജീവൻ പകരാനായി സ്വയം നൽകുന്ന സ്നേഹത്തിന്റെ സമൃദ്ധിയാണ് ക്രിസ്തുവിന്റെ ബലിയിൽ. പാപം മോചിക്കേണ്ടതിനായി, അനുഗ്രഹം നൽകേണ്ടതിനായി ബലികൾ ആവശ്യപ്പെടുന്ന ഒരു ദൈവത്തിനു മുമ്പിൽ അർപ്പിക്കുന്ന ബലി, ക്രിസ്തുവിന്റെ ബലിയുടെ അർത്ഥത്തെയോ ആഴത്തെയോ ഉൾക്കൊള്ളുന്നില്ല. ജീവൻ പകരാനായി സ്വയം നൽകുന്ന സ്നേഹത്തിന്റെ സമൃദ്ധിയാണ് ക്രിസ്തുവിന്റെ ബലിയിൽ. അവന്റെ പേരിൽ അനുസ്മരിക്കപ്പെടുന്ന ബലിയും, ജീവദായകമായ സ്വയം ദാനത്തിന് ഉറവിടവും പ്രേരകവുമാവണം.

ഫെബ്രുവരി 05, 2023

ആൾദൈവമാകണമെങ്കിൽ

രാജാവിന് വെഞ്ചാമരം വീശുന്ന ആർക്കെങ്കിലും ആൾദൈവമാകണമെങ്കിൽ പ്രമാണപത്രത്തിന് ഒരു തടസ്സവുമില്ല. ബൈബിൾ ഏതു അഴുക്കിലിട്ടു മുക്കി വ്യാഖ്യാനിച്ചാലും അതെല്ലാം അംഗീകരിക്കപ്പെടും. അപ്പോൾ 'പരിശുദ്ധമായത് നായ്കൾക്കോ, വിലയുള്ളത് പന്നികൾക്കോ' ആയി നല്കപ്പെടുന്നതിലെ ഒരു ആശങ്കയുമില്ല. രക്ഷയുടെ ആവശ്യമില്ലെന്നു ധരിച്ച പരിശുദ്ധരായ ഫരിസേയരേക്കാൾ കഷ്ടമാണ് ഇന്ന് നമ്മുടെ കാര്യം. സുവിശേഷമൂല്യം എന്നത് മതതീക്ഷ്ണതയിലും അപരവത്കരണം ഉൾകൊള്ളുന്ന പരിശുദ്ധിയിലുമല്ല. അത്തരം സുവിശേഷങ്ങളെയാണ് സൂക്ഷിക്കേണ്ടത്.

ഫെബ്രുവരി 02, 2023

മാനവിക സൗഹാർദ്ദങ്ങൾ

മാനവസഹോദര്യത്തെ നിർവ്വാഹമില്ലാതെയുള്ള അവസാന പോംവഴിയായിട്ടാണ് കാണുന്നതെങ്കിൽ അതൊരു പരാജയമാണ്. മാറ്റി നിർത്തപ്പെട്ട, എന്നാൽ തിരികെ നേടേണ്ട ആന്തരികവെളിച്ചമായാണ് മാനവികസാഹോദര്യത്തെ കാണേണ്ടത്. സുഖകരമായ സമ്മേളനവേദികൾ കൊണ്ടോ ദീപം തെളിക്കുന്നതിൽ നിന്നോ പ്രാപ്യമായ ഒരു കാര്യമല്ല ഇന്നത്. 

വേദികൾ പങ്കിടുകയും ദീപം തെളിക്കുകയും ചെയ്യുന്നവർ സ്വയം അംഗീകരിക്കേണ്ടതും തങ്ങളുടെ ജനത്തിന് പറഞ്ഞു കൊടുക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. സാഹോദര്യവും സഹവർത്തിത്വവും വിട്ട് അകൽച്ചകളെ സ്വീകരിക്കാനായുള്ള കാരണങ്ങളും സാഹചര്യങ്ങളും എന്തൊക്കെയാണ്? സാഹോദര്യം ആഗ്രഹിക്കുന്നെങ്കിൽ അത് യാഥാർത്ഥ്യമാണെന്നും അതിന്റെ അനുഭവ തലങ്ങൾ കർമ്മപഥങ്ങളാകാവുന്ന ഏതൊക്കെ മേഖലകളാണെന്നും അന്വേഷിക്കുവാനും അതിനെ ആത്മീയ പാതയായിക്കാണാനും ഉതകും വിധം സംഭാഷണങ്ങളും ഉത്ബോധനങ്ങളും എന്ന് നടക്കും?

പല സംസ്കാരങ്ങളിലായി രൂപപ്പെട്ട മതങ്ങളിലെ ആചാരങ്ങളും സമ്പ്രദായങ്ങളും, പല ജനതകൾ ഒരുമിച്ചു വരുന്ന കാലഘട്ടത്തിൽ അകൽച്ചകൾ സൃഷ്ടിക്കുന്നതാണെങ്കിൽ അവ കാലഹരണപ്പെട്ടിരിക്കുന്നെന്നും, എന്നാൽ അടിസ്ഥാന വിശ്വാസത്തെ നിലനിർത്തിക്കൊണ്ടുതന്നെ കൂടെ ഒരുമിച്ചു നടക്കാനാവും വിധമുള്ള പ്രതീകങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും രൂപപ്പെടുത്താനുള്ള ഭാവനയും ക്രിയാത്മകതയും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും മനസ്സിലാക്കികൊണ്ട് കൂട്ടായ ഒരു ശ്രമം നടത്താൻ മതനേതൃത്വങ്ങൾക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്? 

സാമുദായിക ചിന്തകളിൽ നിന്ന് രൂപപ്പെടുന്ന ഐക്യം ഒരു മതത്തിനുള്ളിലോ പൊതു സമൂഹത്തിലോ ഒരുമയോ സഹോദര്യമോ നിർമ്മിക്കുന്നതല്ല. സാമുദായിക സങ്കുചിതത്വങ്ങൾ മാനസിക വൈകല്യമായും പകർന്നു പിടിക്കുന്ന രോഗമായും നമ്മുടെ സമൂഹങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ അതിനെ ആ സമൂഹങ്ങൾ തന്നെ അപലപിക്കുകയാണ് ആ തിന്മയെ ചെറുക്കാനുള്ള ആദ്യ പടി. ഒരു സമൂഹവും ഈ രോഗാവസ്ഥയിൽ നിന്ന് ഇന്ന് വിമുക്തമല്ല. ഞങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണുന്നില്ല എന്നത് രോഗത്തെ മറച്ചു പിടിക്കുന്നതാണ്. പരിഹാസവും പുച്ഛവും നിറഞ്ഞ അക്രമങ്ങളും പ്രതിരോധങ്ങളും സാമുദായിക സങ്കുചിതത്വത്തിന്റെ ബീഭത്സമായ ഭാവമാണ്. മതമെന്ന വികാരം ഉപയോഗപ്പെടുത്തി വെറുപ്പ് പടർത്തുകയാണവിടെ.

മാനവികസഹോദര്യം ദൈവികമാണോ? അത് മാനവിക വാദത്തിൽ നിന്ന് ഉടലെടുത്ത ദൈവവിരുദ്ധ പ്രവണതകളല്ലേ? ഇതര മതവിഭാഗങ്ങളിലെ ആളുകളോടൊത്തു നടക്കാനും പ്രവർത്തിക്കാനും ശ്രമിക്കുന്നത് ഒന്നാം പ്രമാണത്തിനു വിരുദ്ധമല്ലേ? ഒരു കാര്യം ചെയ്തിട്ടു കിട്ടേണ്ട ക്രെഡിറ്റ് നമുക്ക് കിട്ടാതെ പോവില്ലേ? നന്മയ്ക്കായി ഒരുമിച്ചു ചേരുന്നവരിൽ ഉള്ള പൊതുനന്മക്കായുള്ള ആഗ്രഹവും ഹൃദയൈക്യവും ദൈവസാന്നിധ്യമല്ലേ? അല്ല എന്ന് കരുതുന്ന മത നിർവ്വചനങ്ങൾ ഇതിനോടകം തന്നെ പുതിയ തലമുറയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. 

മാനവിക സാഹോദര്യം യഥാർത്ഥമാണെങ്കിൽ അതിൽ അതിരുകൾക്കു സ്ഥാനമില്ല. വേർതിരിവുകളെയും സംശയങ്ങളെയും രൂപപ്പെടുത്തുന്ന മതിലുകളെ തുറന്നു കാട്ടുവാൻ, അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കാനും സാമൂഹികവും സാംസ്കാരികവുമായ പ്രവണതകളിലേക്കു ചേർത്തുവെച്ചുകൊണ്ട് ചൂണ്ടിക്കാണിക്കാനും വേദിയിലുള്ളവർക്കു ആത്മാർത്ഥതയുണ്ടെങ്കിൽ അത് സമൂഹത്തിന് മുതൽക്കൂട്ടാകും. 

നേർച്ചകാഴ്ചകളും ഉടമ്പടികളും പ്രാർത്ഥനകളും ധ്യാനങ്ങളും, ബലിപീഠത്തിന്മേൽ താണ്ഡവമാടാനുള്ള തരം തീക്ഷ്ണതയാകുമ്പോൾ അത് വെറും രോഗലക്ഷണങ്ങൾ മാത്രമല്ല. ആൾദൈവങ്ങളോടുള്ള ആരാധനയും വിധേയത്വവും ദൈവത്തെ മറച്ചുകളയും. വേദികളിൽ സൗഹാർദം ഉയർത്തിപ്പിടിക്കുമ്പോഴും സത്യം അജ്ഞമാകും. സത്യം നീതി നന്മ എന്നിവ നയിക്കുന്ന വെളിച്ചമാകാത്ത മാനവിക സൗഹാർദ്ദങ്ങൾ ശിഥിലമാണ്. വേദികൾക്കപ്പുറത്തേക്കു അതിന് എത്താൻ  കഴിയില്ല.