Gentle Dew Drop

ഫെബ്രുവരി 24, 2023

എന്തിനു നീ ഉപവസിക്കുന്നു?

എന്തിനു നീ ഉപവസിക്കുന്നു?

നോമ്പ് ഒരു ധ്യാനവും തപസ്സുമാണ്. ധ്യാനമുൾക്കൊള്ളുന്നത് ഒരേ സമയം ഓരോരുത്തരുടെയും ജീവിതവും അതിലൊക്കെയുമുള്ള ദൈവസാന്നിധ്യവുമാണ്. പൊടിയും ചാരവുമായ നികൃഷ്ടജീവിയായി സ്വയം കാണുന്നതിനേക്കാൾ മണ്ണിൽനിന്നുയരുന്ന ജീവസാധ്യതയെ ധ്യാനിക്കേണ്ടതാണ് നോമ്പുകാലം.  ജീവന്റെ തിരുശേഷിപ്പുകളുടെ ലാവണ്യമാണ്‌ മണ്ണിലുള്ളത്. അതുകൊണ്ട്, മണ്ണ് നശ്വരതയെക്കുറിച്ചുള്ള ബോധ്യത്തെക്കാൾ കൃതജ്ഞതയാണ് ജനിപ്പിക്കേണ്ടത്. മണ്ണിൽനിന്നുയരുന്ന മനുഷ്യർ ക്രിസ്തുവായി രൂപാന്തരപ്പെടുന്നതാണ് ധ്യാനത്തിന്റെ ആത്മാർത്ഥതയും പ്രവൃത്തിചര്യയും. ഇന്നലെകളിലൂടെ രൂപപ്പെട്ട മനുഷ്യൻ കൃപയാൽ ആയിത്തീരുന്ന പുതിയ മനുഷ്യനെക്കുറിച്ചാണ് ആ ധ്യാനം. ദൈവകൃപയാൽ ഞാൻ ആരായിത്തീരും? ആ രൂപം എന്തായിരിക്കും? അതിലേക്കുള്ള പാതയെന്താണ്? പാത ക്രിസ്തുവാണ്. അതുകൊണ്ടുതന്നെ, നോമ്പാചരണത്തിന്റെ മാതൃകയും ഉദ്ദേശ്യവും ക്രിസ്‌തുതന്നെയാവണം. അതായത്, ഒരു ക്രിസ്തുരൂപമായിത്തീരാനുള്ള ആഗ്രഹവും, തന്റെ ജീവിതത്തിൽ ക്രിസ്തു ജീവിച്ച ആ ജീവിതമാതൃക പ്രാർത്ഥനയേയും ഉപവാസത്തെയും സമീപനങ്ങളെയും രൂപപ്പെടുത്തണമെന്നർത്ഥം.

ക്രിസ്തുവെന്ന സത്യത്തിലൂടെ നമ്മെത്തന്നെ നോക്കിക്കാണാൻ ശ്രമിക്കുന്നതാണ് തപസ്സ്. ആ സത്യം നമ്മിലെ ആന്തരികതയെ നേർക്കാഴ്ചയാക്കുമ്പോഴാണ് അത് നമ്മെ പൊള്ളിക്കുന്നത്. തപിപ്പിക്കുന്ന ആത്മാർത്ഥ ചിത്രത്തെ കൃപക്ക് മുമ്പിൽ തുറന്നു വയ്ക്കുകയാണ് തപസ്സിൽ. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകൾ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങൾ കൃപയുടെ തെളിനീരാൽ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യൻ. അതുതന്നെയാണ് ജഡികമനുഷ്യനിൽ നിന്നും ആത്മീയമനുഷ്യനിലേക്കുള്ള മാറ്റം. ജഡികതയെ ശാരീരികം എന്ന് ചുരുക്കുന്നത് ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുന്ന കാഴ്ചപ്പാടുകളിൽ നിന്നാവണം. അഹന്തയും അസൂയയും മാത്സര്യവുമെല്ലാം ജഡികതയാണ്. ഇവയൊക്കെ സ്വയം കേന്ദ്രീകൃതമായി ഒരാളെ അടച്ചുകളയുമ്പോൾ, പതിയെയാണെങ്കിലും ഒരാളെ മറ്റുള്ളവരിലേക്ക് തുറക്കാനായി ആത്മപരിത്യാഗം സഹായിക്കും. ശരീരത്തിന് അസ്വസ്ഥതയോ വേദനയോ നൽകുന്നതിൽ ദൈവത്തിനു സന്തോഷമില്ല, എന്നാൽ തന്നിലൊതുങ്ങാതെ പരസ്നേഹം പരിശീലിക്കുന്നവരിൽ ദൈവം കാണുന്നത് സ്വീകാര്യമായ ദൈവപുത്ര രൂപമാകും.

പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. "പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുകയാണ്" എന്നതായിരുന്നു ഉപവാസത്തിന്റെ അർത്ഥം.  അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയർത്താനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്നേഹിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്.  മണവാളൻ അകന്നു പോകുന്നതാണ് ഉപവാസപശ്ചാത്തലമാവേണ്ടത് എന്ന് യേശു പറഞ്ഞു. ഏകാന്തതയിൽ ഉപവസിച്ചു പ്രാർത്ഥിച്ച ക്രിസ്തുവിന്റെ ശിഷ്യർ എന്തുകൊണ്ട് ഉപവസിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നത് ആചാരപരമായ ഉപവാസങ്ങളെകുറിച്ചാണ്. ഉപവാസം ആചാരമാകുന്നത് അതിനെ ശുഷ്കമാക്കുന്നു, മറിച്ച്, ഉപവാസം നീതിയുടെയും, സഹതാപത്തിന്റെയും കരുണയുടെയും അടയാളമാണ്. 

മണവാളന്റെ സാന്നിധ്യം, തിന്നുകുടിച്ചാനന്ദിക്കാനുള്ള വേളയല്ല, സുവിശേഷത്തിന്റെ ആനന്ദം അത് പ്രാപ്യമല്ലാത്തവർക്ക് ക്രിസ്തുവിന്റെ മനോഭാവത്തോടെ തുറന്നുകൊടുക്കുക എന്നതാണ്. അത് ഒരേ സമയം, ക്രിസ്തുവിൽ നിറഞ്ഞവരായി പെരുമാറുന്നതിനും ദൈവരാജ്യം അന്യമാക്കപ്പെട്ടവരുടെ വേദനയിൽ ഒന്നായി ചേർന്ന് യഥാർത്ഥ ഉപവാസമനുഷ്ഠിക്കാനും പ്രേരകമാകുന്നു. അന്ധർക്കു കാഴ്ചയും ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നൽകാൻ,  ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്ന, മർദ്ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി പങ്കു വയ്ക്കുന്ന ഉപവാസം. 

പരിഹാരമായർപ്പിക്കുന്ന ഉപവാസങ്ങളും ത്യാഗങ്ങളും ഭക്തിരൂപങ്ങളായുണ്ട്. 'വിജാതീയ' കോടതികളുടെ നടപടിക്രമങ്ങളിലേക്കു ദൈവനീതിയെ ചേർത്തുവയ്ക്കുന്നതുകൊണ്ടാണ് ശിക്ഷക്കുമേൽ ശിക്ഷ വിധിക്കുന്ന ദൈവം പരിഹാരം തേടുന്നവനാക്കപ്പെടുന്നത്. നല്ലവരും ദുഷ്ടരും എല്ലാവരും ജീവന്റെ സമൃദ്ധി പ്രാപിക്കുകയെന്നതാണ് ദൈവനീതി. ദൈവം താങ്ങി നടത്തുകയും സൗഖ്യം നല്കുകയുമെല്ലാം ചെയ്യുന്നത് അതുകൊണ്ടുതന്നെ. ക്രിസ്‌തുപാലിച്ച ജീവിതക്രമവും ആ ദൈവനീതിയായിരുന്നു. ക്ഷമിക്കുകയെന്നത് സ്വീകാര്യതയായും കരുണയെന്നത് സ്നേഹത്തിന്റെ സാന്ത്വനസ്പർശമായും അറിഞ്ഞാൽ 'പിഴയടക്കേണ്ട' ഭക്തിരൂപങ്ങളെ തിരുത്താവുന്നതേയുള്ളു. വിധവയ്ക്ക് നീതി നടത്തിക്കൊടുക്കാതിരുന്ന ന്യായാധിപന്റെ ഉപമയിലൂടെ ക്രിസ്തു പഠിപ്പിച്ചതും, ദൈവം അതുപോലൊരു ന്യായാധിപനാണെന്നു ധരിക്കരുതെന്നല്ലേ?

പ്രാർത്ഥനയും, ഉപവാസവും ദാനധർമ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാർത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങൾ, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധർമ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങൾക്കായും അല്ല, മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതൽ ശിഥിലമാക്കുകയേയുള്ളു. 

ജീവിതത്തെയും അതിന്റെ സംഘർഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിർത്തിക്കൊണ്ടാണ് നോമ്പും പ്രാർത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടിൽ 'സ്വർഗ്ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തിൽ നിന്നും ഒഴിഞ്ഞു മാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാർക്കശ്യവും ദൈവനാമത്തിൽ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയിൽ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയിൽ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉയിർക്കുന്ന ക്രിസ്‌തുവിലുള്ള പ്രത്യാശയാൽ  പ്രേരിതമാകുന്ന കാലമാകൂ. 

ദേവാലയാങ്കണത്തിലെ പരിമളതകളിലേക്ക് ചുരുക്കപ്പെടുന്ന ഭക്ത്യാചാരങ്ങൾക്ക് 'നിങ്ങൾക്കിടയിലുള്ള' ദൈവരാജ്യം തിരയാനുള്ള ആർദ്രതയില്ല. ക്രിസ്തു നഷ്ടമായിട്ടും, ആ നഷ്ടം ഒരു തരത്തിലും ബാധിക്കാതെ പോകുന്ന നമ്മുടെ കാലഘട്ടത്തിന് ഉപവാസവും, പെസഹായും, ദുഃഖവെള്ളിയുമെല്ലാം ആചാരങ്ങളാണ്, ജീവിക്കുന്ന സംഭവങ്ങളല്ല. Event managers  വളരെ ഭംഗിയായി ചടങ്ങുകൾ നടത്തുന്നതുപോലെ ക്രമമായി എല്ലാം അനുഷ്ഠിക്കപ്പെടുന്നു.

അനാഥർക്ക് നീതി നടത്തിക്കൊടുക്കുകയും മർദ്ദിതരെ മോചിപ്പിക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്യുന്ന പ്രവാചകധീരതയാണ് ഉപവാസത്തിന്റെ ചൈതന്യമെന്ന് ഗ്രഹിക്കുവാനാണ് വീണ്ടും ജനനമൊക്കെ നിത്യേന ആവശ്യമായുള്ളത്. ആത്മരോഷത്തിന്റെ തീജ്വാല, ഗുരുസ്വരത്തിനു നേരെ തിരിച്ചു വെച്ച കാതുകളിൽ കേൾക്കപ്പെടുന്ന വചനത്താൽ അലിവിന്റെ ഹൃദയവും ധീരതയുടെ ശബ്ദവും സ്വാംശീകരിക്കുന്നു. അങ്ങനെ ഒരാൾക്ക്  ക്രിസ്തുവിന്റേത് പോലെ ഉപവാസത്തിന്റെയും ധ്യാനത്തിന്റെയും വിലാപത്തിന്റെയും രാത്രികളും, സൗഖ്യത്തിന്റെയും ശുശ്രൂഷയുടെയും ദിനങ്ങളും സ്വന്തമാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ