Gentle Dew Drop

ഏപ്രിൽ 24, 2022

ദൈവകരുണ

 ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രത്യക്ഷരൂപത്തെയാണ് ദൈവകരുണയുടെ തിരുനാൾ ധ്യാനിക്കുന്നത്. എന്റെ മുറിവുകൾ നീ കാണുക എന്ന ക്ഷണം ദൈവകരുണയിലേക്കുള്ള ക്ഷണമാണ്. 

യുദ്ധഭീതിയും ദാരിദ്ര്യവും അനിശ്ചിതത്വവും നിരീശ്വര ചിന്തകളും ദൈവം ഇല്ലാതായിരിക്കുന്നു എന്ന അവബോധമുണ്ടാക്കിയ സമയത്താണ് കരുണയുടെയും കൃപയുടെയും ധാരകൾ മനുഷ്യനിലേക്ക് പകരുന്ന ദൈവചിത്രം ധ്യാനമാക്കാൻ പ്രേരണ നൽകപ്പെട്ടത്. ദൈവത്തിന്റെ നിരുപാധികമായ കരുണയിൽ സ്വയം സമർപ്പിച്ചു വിശ്വസിക്കുക (എന്റെ കർത്താവെ എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു) എന്നത് വാക്കുകളിൽ ഏറ്റുപറയുന്ന മന്ത്രോച്ചാരണങ്ങളെക്കാൾ ആഴമുള്ള ഏറ്റുപറച്ചിലാകണം. 

ദൈവകരുണയുടെ ദിവസം, മറ്റുള്ളവരോട് കരുണ കാണിക്കാൻ നമ്മെ ഓർമ്മിക്കുന്നു എന്നത് അവഗണിച്ചു കളയരുത്. 'മറ്റുള്ളവരുടെ വേദനകൾ എന്നെ അതി തീവ്രമായി വേദനിപ്പിക്കുന്നു' എന്ന അനുഭവം വി. ഫൗസ്റ്റീനയ്ക്ക് ഉണ്ടായിരുന്നു. ചുറ്റും വേദനിക്കുന്നവരെ കരുണയോടെ കാണാൻ, നമുക്ക് ഏറ്റവും അടുത്തുള്ളവരോടും കരുതലോടെ അടുത്ത് നിൽക്കാൻ ഈ തിരുനാൾ പ്രചോദനമാകണം. മൂന്നു മണി എന്ന കണിശതയേക്കാൾ ഈ സഹാനുഭൂതിയാണ് നമ്മെ ഉണർത്തേണ്ടത്.

ജപമാലയുടെയും കരുണക്കൊന്തയുടേയുമൊക്കെ പ്രത്യേക അത്ഭുതങ്ങളിലും മഹനീയ ലാഭങ്ങളിലും  ശ്രദ്ധ വയ്ക്കുന്ന നമുക്ക് ദൈവിക ഗുണങ്ങൾക്ക് നമ്മിലുണ്ടാവേണ്ട സമാനതയെക്കുറിച്ച് ധ്യാനിക്കാൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്. 'ദുരിതങ്ങൾ അകലാനും കാര്യസാധ്യത്തിനും ഏറ്റവും നല്ല വഴി ദൈവത്തെ അലിയിപ്പിക്കുക ആണെന്നതുകൊണ്ട്' ആ വഴിക്കു കരുണക്കൊന്തയെ കാണുന്ന എത്രയോ പേരുണ്ട്. കുറവുകളിലും, തകർച്ചയിലും മരണത്തിലും 'എന്റെ ആശ്രയം ദൈവമാണ്' എന്ന ആഴമുള്ള വിശ്വാസമാണ് ദൈവകരുണയുടെ തിരുനാളിന്റെ കൃപ.  

അടഞ്ഞ ജീവിതങ്ങളിൽ നമുക്ക് മധ്യേ കരുണയുടെയും കൃപയുടെയും സാന്നിധ്യമായി നിൽക്കുന്ന ക്രിസ്തുവാണ് ധ്യാനിക്കപ്പെടുന്നത് (ഇത് വി. കുർബാനയുടെ ഒരു തിരുനാളല്ല). അവൻ ജീവിക്കുന്ന നമ്മുടെ സമൂഹങ്ങൾ കരുണയുടെയും ജീവന്റെയും സമൂഹങ്ങൾ ആവേണ്ടത് എങ്ങനെയൊക്കെ എന്ന് കൂടി പ്രാർത്ഥനയോടെ ധ്യാനിക്കാം. 

 നിങ്ങൾക്ക് സമാധാനം. എന്റെ അടുത്തേക്ക് വരുവിൻ, എന്റെ മുറിവുകൾ നിങ്ങൾ കാണുക. നിങ്ങൾ അവരുടെ അടുത്തേക്ക് പോവുക, അവരുടെ മുറിവുകൾ നിങ്ങൾ കാണുക.

ഏപ്രിൽ 23, 2022

സകല സൃഷ്ടികൾക്കും വേണ്ടി

'സകലമാന രോഗങ്ങളും കൊണ്ടാണ് അവർ ജീവിക്കുന്നത്' എന്ന് ചിലരെക്കുറിച്ചു നമ്മൾ പറയാറുണ്ട്. അസുഖങ്ങൾക്കും വ്യഥകൾക്കുമെല്ലാം പിറകിൽ അശുദ്ധാത്മാക്കളാണെന്ന ധാരണ നിലവിലുണ്ടായിരുന്ന ഒരു സമയത്ത് 'ഏഴു പിശാചുക്കൾ നിവസിച്ചിരുന്ന' മറിയം മഗ്ദലേന അത്തരത്തിൽ അനേകം രോഗങ്ങളും വ്യഥകളും സഹിച്ചിരുന്നവളാകണം. അവൾ ജീവന്റെ സമൃദ്ധിയിലേക്ക് നയിക്കപ്പെട്ടു, ക്രിസ്തുവിന്റെ ശുശ്രൂഷകളിൽ ശിഷ്യരോടൊത്തു പങ്കാളിയുമായി. മാത്രമല്ല ക്രിസ്തുവിനോടുള്ള വലിയ സ്നേഹം കൊണ്ട് സ്വന്തം ജീവിതത്തെ നിറച്ചു. ഉത്ഥിതൻ അവൾക്കു നൽകിയ നിർദ്ദേശം ഉത്ഥാന സന്ദേശം മറ്റു ശിഷ്യരെ അറിയിക്കുവാനാണ്.

സുവിശേഷത്തെ സൃഷ്ടിയിലേക്കുള്ള സമഗ്രതയിലേക്കു കൊണ്ട് വരുന്നതിനുള്ള പരാജയം, നമ്മെയും പ്രകൃതിയെയും വ്യഥകളും രോഗങ്ങളും നിറച്ചതാക്കിയിരിക്കുന്നു. ക്രിസ്തു സാന്നിധ്യത്തിന്റെ അനുഭവം, രക്ഷയുടെ സ്വാതന്ത്ര്യവും ആനന്ദവും, സുവിശേഷ സ്വാംശീകരണം എന്നിവ ശിഷ്യരിലെല്ലാം ഉണ്ടാവേണ്ടതാണ്. ഈ സുവിശേഷവും രക്ഷയും സകല സൃഷ്ടികൾക്കും വേണ്ടിയുള്ളതാണ്. അതൊരു കല്പനയായി ശിഷ്യർക്ക് നല്കപ്പെട്ടിട്ടുണ്ട്.

സുവിശേഷം ഒരു മതത്തിലോ പാരമ്പര്യത്തിലോ ഒതുക്കി നിർത്താവുന്നതല്ല എന്ന് ഗ്രഹിക്കുന്നത് ഏറ്റവും ചെറുതായ പാഠമാണ്. സുവിശേഷത്തിനും രക്ഷക്കും ഒരു സാമൂഹിക മാനമുണ്ട്, ഒരു പാരിസ്ഥിതിക മാനമുണ്ട്, അങ്ങനെ ഒരു പ്രാപഞ്ചിക മാനവുമുണ്ട്. പ്രപഞ്ചത്തെയോ പരിസ്ഥിതിയെയോ സുവിശേഷവത്കരിക്കുന്നതോ രക്ഷിക്കുന്നതോ എങ്ങനെ എന്നതല്ല ധ്യാനം; പ്രകൃതിയും പ്രപഞ്ചവും കൂടി എങ്ങനെ സുവിശേഷ സ്വാംശീകരണത്തിനും രക്ഷയുടെ അനുഭവത്തിനും ഹൃദ്യമായ ഭാഷയും ഉചിതമായ ഗർഭപാത്രവുമാണ് എന്നതാണ് വിചിന്തനം. അങ്ങനെ ഉത്ഥാനശോഭയിൽ, പ്രാപഞ്ചികമായി നമ്മുടെ വേരുകളുടെ ആഴവും ഉത്ഥാനത്തിന്റെ പ്രാപഞ്ചിക മാനവും ഗ്രഹിക്കാൻ നമുക്കാകും.

ഏപ്രിൽ 20, 2022

ഭൂതങ്ങൾ കാണപ്പെടാറുള്ളത്

സമുദ്രയാത്രികരെ വഴി തെറ്റിക്കുന്ന ഭൂതങ്ങളെക്കുറിച്ച് പൊതുവെ കഥകളുണ്ടെങ്കിലും കടൽ ഭൂതങ്ങൾ യഹൂദകഥകളിൽ അന്യമാണ്. നിഴലുകൾ ഉള്ളിടത്താണ് കൂടുതലും ഭൂതങ്ങൾ കാണപ്പെടാറുള്ളത്. ശിഷ്യന്മാർക്ക് നടുവിൽ നിന്ന ക്രിസ്തുവിനെ കണ്ടപ്പോൾ അവർ ഒരു ബോധത്തെ കാണുകയാണെന്നു വിചാരിച്ചു. മീൻ പിടിക്കാൻ പോയ ശിഷ്യന്മാർ "അവർ ഒരു ഭൂതത്തെ കാണുകയാണെന്ന് വിചാരിച്ചു." അവരുടെ സംഭ്രമം ഇനിയും വ്യക്തമല്ലാത്ത ഒരു ക്രിസ്തുരൂപമാണ് അവർക്കു നൽകുന്നത്. ക്രിസ്തു ആരാണ് എന്ന സന്ദേഹത്തിന്റെ പ്രതിഫലനം തുടരുകയാണ്. ഹെർക്കുലീസ്, ജൂപ്പിറ്റർ, നെപ്ട്യൂൺ തുടങ്ങിയ ഗ്രീക്ക് ദേവന്മാരെപ്പോലെയോ അതികായരായ മനുഷ്യരെപ്പോലെയുമൊ അതിസാധാരണ സ്വഭാവങ്ങളിൽ ക്രിസ്തുവിനെ ചേർത്ത് വയ്ക്കുവാനാണ് അവർക്ക് ഇഷ്ടം. നിങ്ങൾ എന്നെ അടുത്ത് കാണൂ, ഞാൻ നിങ്ങളെപ്പോലെ മാംസരക്തങ്ങൾ ഉള്ളവനാണ് എന്ന ക്ഷണം ശിഷ്യർ മാത്രമല്ല നമ്മളും സ്വീകരിക്കാൻ മടിക്കുന്നു. ദൈവത്തെ സൂപ്പർ താരമാക്കുന്നത് വിശ്വാസത്തിന്റെ പരാജയമാണ്. വിശ്വാസം, സഹനം, മരണം, പുനരുത്ഥാനം, പ്രഘോഷണം, സാക്ഷ്യം എന്നിവയെല്ലാം ക്രിസ്തുവും നമ്മളും മാംസരക്തങ്ങളിലാണ് ജീവിച്ചു ഫലമണിയുന്നത്. അതിലേക്കിറങ്ങുന്നതിനാണ് നമ്മുടെ ഏറ്റവും വലിയ സംഭ്രമം. മാംസരക്തങ്ങളിലെ അസാന്മാര്ഗിക കാമസാധ്യതകളുടെ അപകടങ്ങളെക്കുറിച്ചല്ലാതെ, ഇതാ നിങ്ങൾക്ക് വേണ്ടി അർപ്പിക്കുന്ന എന്റെ ശരീരം എന്നോ, ദൈവരാജ്യം ഞാൻ അനുഭവിക്കുന്ന എന്റെ കൈകാലുകൾ എന്നോ ശരീരത്തെക്കുറിച്ച് ധ്യാനിക്കുവാൻ പ്രേരിപ്പിക്കുന്ന ചിന്താശകലങ്ങൾ നമുക്ക് ലഭിക്കാറുണ്ടോ? സനാതനം, നിത്യം, അനന്തം തുടങ്ങിയ രൂപകങ്ങളിലേക്കു ഓടിയൊളിക്കുവാൻ ധൃതി കാണിക്കുകയാണ് നമ്മൾ. ദൈവമാഗ്രഹിക്കാത്തിടത്തു നമ്മെയും ദൈവത്തെയും ക്രിസ്തുവിനെയും പ്രതിഷ്ഠിച്ചു തൃപ്തിയാകാൻ ആഗ്രഹിക്കുന്ന നമ്മൾ സൃഷ്ടിക്കുന്നത് ഹൃദയശൂന്യതയാണ്. ദൈവം ആഗ്രഹിക്കാത്ത ആത്മീയവത്കരണം മാംസരക്തങ്ങളിൽ തളിർക്കുകയും ജീവിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ദൈവരാജ്യത്തെ തീർത്തും മാറ്റി നിർത്തിയിട്ടുണ്ട്. 

ഭൂതങ്ങളും പ്രേതങ്ങളും ആത്മാക്കളും എളുപ്പം വന്നുചേരുന്ന സംഭ്രമങ്ങളാണ്. അവയുള്ളത് സകല പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാൻ എളുപ്പമാക്കുന്നുണ്ട്.  ക്രിസ്തു നൽകുന്ന സമാധാനം സ്വീകരിക്കുന്നെങ്കിൽ നമ്മുടെ മാംസരക്തങ്ങളുടെ സാദൃശ്യത്തിൽ നമ്മിലും നമുക്കിടയിലും ക്രിസ്തുവിനെത്തന്നെ വ്യക്തമായി നമ്മൾ കാണും. 

ക്രിസ്തുവിന്റെ സഭ

 വചനം മാംസമായ ക്രിസ്തുവും, പ്രഭുത്വങ്ങൾ കിരീടം ചാർത്തി സിംഹാസനസ്ഥനാക്കിയ ക്രിസ്തുവും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് ഉള്ളിൽ തെളിഞ്ഞു കിട്ടുമ്പോൾ ക്രിസ്തുവിന്റെ സഭ കാണപ്പെടും.

എനിക്കുള്ളത്...

ക്രിസ്തു എന്താണെന്നും ആരാണെന്നും സത്യത്തിൽ മനസിലാക്കുവാൻ അവൻ നമുക്കുള്ളിൽ ആവണം. കൂടെ എന്നുള്ള അനുഭവത്തെ എന്നിൽ എന്ന് കൂടി ചേർത്ത് ജീവിതത്തിലേക്ക് കൊണ്ടു  വരുമ്പോഴാണ് ക്രിസ്തു നമ്മുടെ ജീവിതങ്ങളുടെ യഥാർത്ഥ നിർവചനമാകുന്നത്. ക്രിസ്തുവിനെ വിശദീകരിക്കുകയോ നിർവചിക്കുകയോ ചെയ്യുന്നതിനേക്കാൾ, നമ്മിലും നമ്മുടെ ജീവിതത്തിലും ക്രിസ്തു സ്വഭാവം ഉണ്ടാവുക എന്നതാണ് എനിക്ക് ക്രിസ്തു ഉണ്ട് എന്നതിന്റെ അർത്ഥം. നമ്മുടെ തന്നെ ജീവിതങ്ങളിലൂടെ എപ്രകാരം ക്രിസ്തു ജീവിക്കുന്നു എന്ന ധ്യാനം നമ്മെ ക്രിസ്തു അവബോധത്തിന്റെ ആഴങ്ങളിലേക്ക് നയിക്കും. അപ്പോൾ വിശ്വാസവും ധാർമ്മികതയും കൂടുതൽ അർത്ഥവും ലാവണ്യവുമുള്ളതാകും. ഇത് ഒരു മാതൃകാവ്യക്തിയുടെ അനുകരണം പോലെയല്ല. പരിശുദ്ധാത്മാവ് വഴി നമ്മുടേതായ ജീവിതങ്ങളിൽ ഒരു ക്രിസ്തുരൂപം വളരുന്നുണ്ട്. നമ്മിൽ ഓരോരുത്തരിലൂടെയുമുള്ള ക്രിസ്തുവിന്റെ വെളിപ്പെടുത്തൽ ആദ്യം പ്രശോഭിക്കുന്നതു നമ്മെത്തന്നെയാണ്. അപ്പോൾ, മറ്റുള്ളവരോട് 'എണീറ്റ് നടക്കുക' എന്ന് പറയുവാനുള്ള ഉൾക്കരുത്ത് നമ്മിലുണ്ടാകും. സകലത്തെയും കീഴടക്കി വിറപ്പിക്കുന്ന സർവ്വശക്തന്റെ അധികാരമല്ല സകലത്തെയും സ്നേഹിക്കുകയും ജീവൻ നിറക്കുകയും ചെയ്യുന്ന ക്രിസ്തുസ്വഭാവമാണ് അതിലേക്കു നമ്മെ നയിക്കുന്നത്. 

വിശ്വാസത്തെയും പാരമ്പര്യങ്ങളേയും ആദർശമാക്കുകയും ധാർമികതയെ ക്രൂരമായ വിധിവാചകങ്ങളാക്കുകയും ചെയ്യുന്നതു കൊണ്ട് നമുക്ക് നഷ്ടപ്പെടുന്നത് ക്രിസ്തുവിന്റെ ഈ ലാവണ്യമാണ്‌. മതവ്യാഖ്യാനങ്ങൾ മുൻവിധികളായി നിൽകുമ്പോൾ ക്രിസ്തുവിന്റെ സ്നേഹവും കരുണയും എങ്ങനെ നമ്മിൽ പ്രകടമാകും. ക്രിസ്തു നൽകിയ സ്നേഹം ആദരവ് കൂടി ഉൾക്കൊണ്ടതാണ്. നമ്മുടെ മുൻവിധികൾക്കനുസരിച്ച് പാപികളും പാവങ്ങളും രോഗികളും ദൈവശിക്ഷ സഹിക്കുന്നവരാണെങ്കിലും, അന്യമതക്കാരും നിരീശ്വരരും സ്വവര്ഗാനുരാഗികളും ഭിന്നലിംഗക്കാരും ധാർമികതയുടെ വിലയിരുത്തലുകളിൽ ദൈവനിഷേധികളാണെന്നു കരുതപ്പെടുന്നെങ്കിലും അവരും ദൈവമക്കൾ എന്ന ആദരവ് അർഹിക്കുന്നു. ആ ആദരവ് അവരുടെ വിശ്വാസങ്ങളോടും സാന്മാര്ഗികതയോടും കൂടിയുള്ളതാണ്. നമ്മിലുള്ള ക്രിസ്തുലാവണ്യം അവരുടെ ജീവിതങ്ങൾക്ക് സ്വാദു നൽകുന്നെങ്കിൽ മാത്രമേ അവരുടെ ജീവിതങ്ങൾക്ക് ക്രിസ്തു നൽകുന്ന അർത്ഥം മനസിലാക്കാൻ അവർക്കാകൂ. മറ്റൊരു തരത്തിൽ ക്രിസ്തു അവരെ പ്രശോഭിപ്പിക്കുന്നെങ്കിൽ അതിനെ സ്വീകരിക്കാനുള്ള തുറവി ക്രിസ്തുവിന്റെ പ്രവൃത്തികളോടുള്ള നമ്മുടെ തുറവിയാണ്.

ക്രിസ്തു 'എന്നിലില്ലാതെ' ക്രിസ്തുവിന്റെ സ്നേഹം പങ്കു വയ്ക്കാനാവില്ല. മറ്റുള്ളവർ എന്താണോ അവരോടു സ്നേഹവും ആദരവും ഇല്ലാതെ സുവിശേഷം വെറും വാക്കുകൾ മാത്രമാകും. അതിൽ ക്രിസ്തുവില്ലാത്തതിനാൽ ജീവനുമില്ല. നമ്മളും നമ്മുടെ ജീവിതാവസ്ഥകളും ചേർത്തുവയ്ക്കാവുന്ന ഒരു സംഭാഷണം ക്രിസ്തുവിനോടൊപ്പം നടന്ന്, ക്രിസ്തുവിനെ ഉള്ളിൽ വെച്ചുകൊണ്ട് പരിശീലിച്ചു തുടങ്ങണം. ക്രിസ്തു നമ്മിൽ വളരുന്നു എന്നതാണ് പ്രധാനം; അവന്റെ പേരിലുള്ള ആയിരക്കണക്കിന് മതവിഭാഗങ്ങളിൽ എണ്ണം എത്രയുണ്ട് എന്നതല്ല. 

ഏപ്രിൽ 19, 2022

കല്ലറയിലെ ശൂന്യത

ഒരു പക്ഷേ, ഒരാളുടെ അരികെയുള്ള ക്രിസ്തു സാന്നിധ്യം അയാൾക്കായി തുറക്കാനായി  'എന്തിനാണ് നീ കരയുന്നത്' എന്ന ഒരു അന്വേഷണം മതിയാകും. ഒരു കല്ലറയുടെ ശൂന്യത ഓരോരുത്തരിലുമുണ്ട്. ഒരു പക്ഷേ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോയി എന്ന് കരുതപ്പെടുന്ന ജീവിതത്തിന്റെ വർണാംശങ്ങൾ. ഉള്ളിലെ കല്ലറയിലെ ശൂന്യത നിശബ്ദമായ തേങ്ങലായി, ക്ഷോഭമായി, പരാതികളായി, അറിയാതെ പുറത്തു വരാറുണ്ട്.  സ്വയം ചോദിച്ചു തന്നെ തുടങ്ങണം: എന്തിനാണ് നീ കരയുന്നത്? പിന്നെ, മാതാപിതാക്കളോടും, മക്കളോടും, സഹോദരീ സഹോദരന്മാരോടും സുഹൃത്തുക്കളോടും, ശത്രുക്കളോടും; വാക്കുകളിൽ വേണമെന്നില്ല, അവർ നടന്ന വഴികളെ ഒന്ന് അടുത്തു കണ്ടു കൊണ്ട് ഹൃദയത്തിൽ ചോദിച്ചാൽ മതി. ഉള്ളിന്റെ നഷ്ടപ്പെട്ട ആഴങ്ങൾ 'കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ എടുത്തു കൊണ്ട് പൊയ്‌ക്കൊള്ളാം' എന്ന് പറയുമ്പോൾ പേരെടുത്തു വിളിക്കുന്ന ക്രിസ്തു സാന്നിധ്യം നമ്മെ ആശ്വസിപ്പിക്കും. ആ സാന്നിധ്യം അവർക്കായി തുറക്കുകയും ചെയ്യും. 

ഏപ്രിൽ 18, 2022

നമ്മോടൊപ്പം അവനുണ്ട്

ക്രിസ്തുവിന്റെ കൂടെ കുറച്ചു ദൂരം നടക്കാൻ ശ്രമിച്ചവരാണ് ശിഷ്യർ. ഓരോരുത്തരും നടക്കുന്ന വഴികളിൽത്തന്നെ നമ്മെ കണ്ടെത്തുവാൻ നമുക്കരികെ നില്കുന്നവനാണ് ഉത്ഥിതൻ. ജീവിതത്തിന്റെ ഒരു പുനർവായനക്കായി ഗലീലിയിലേക്കു തന്നെ മടങ്ങാനാണ് ക്രിസ്തു പറഞ്ഞത്. ഉത്ഥിതന്റെ വെളിച്ചത്തിൽ നമ്മുടെ പാതയെ ഒന്ന് കൂടി അടുത്ത് കാണണം. കൂടെയുണ്ട് എന്ന തിരിച്ചറിവാണ് വലുത്. അടച്ച മുറിക്കുള്ളിൽ  പ്രവേശിക്കേണ്ടതായില്ല അവന്. ഭീതിയുടെ, നിരാശയുടെ ആ മുറിക്കുള്ളിൽ തന്നെ നമ്മോടൊപ്പം അവനുണ്ട് എന്ന് തിരിച്ചറിയുന്നതാണ് ഓരോ പ്രത്യക്ഷപ്പെടലും.  

ഏപ്രിൽ 17, 2022

എന്തിനാണ് നീ കരയുന്നത്?

ശൂന്യമായ പ്രഭാതം

ക്രിസ്തുവില്ലാത്ത ആ പ്രഭാതം ശൂന്യമായിരുന്നു. കണ്ണുനീരോടെയാണ് മഗ്‌ദലീന മറിയം കല്ലറക്കരികെ വന്നത്. എങ്കിലും സ്നേഹം ശൂന്യമായിരുന്നില്ല. നഷ്ടബോധത്തിന്റെ ശൂന്യതയിലേക്ക് ഒന്നുകൂടി കുനിഞ്ഞുനോക്കുവാൻ അവളെ പ്രേരിപ്പിക്കുന്നതും ഉള്ളിലുണ്ടായിരുന്ന സ്നേഹത്തിന്റെ വിരഹവേദനയാവണം. അതുകൊണ്ടുതന്നെയാണ് രക്ഷകന്റെ ഉത്ഥിതസാന്നിധ്യം തന്റെ ശൂന്യതക്കുമേൽ ആശ്വാസമായി അവൾ തിരിച്ചറിഞ്ഞത്.

താൻ സ്നേഹിച്ചിരുന്നവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ആദ്യ സന്ദേഹമെങ്കിൽ താൻ കർത്താവിനെ കണ്ടു എന്നതായിരുന്നു അവൾക്ക് നല്കാനുണ്ടായിരുന്ന യഥാർത്ഥ സന്ദേശം. ശിഷ്യർ ഗുരുവിന്റെ അപഹരണസത്യം ഉറപ്പാക്കി തിരിച്ചു പോയപ്പോഴും അവൾ കല്ലറയിങ്കൽ കരഞ്ഞുകൊണ്ട് കാത്തുനിന്നു. സ്ത്രീക്കും സ്ത്രീയുടെ സാക്ഷ്യത്തിനും മൂല്യമില്ലായിരുന്ന ഒരു കാലത്ത് ഒരു സ്ത്രീയുടെ വാക്കുകൾക്ക് വില നൽകുകയും വിശ്വസിക്കുകയും ചെയ്തവരായിരുന്നു അപ്പസ്തോല ഗണം. അവരുടെ ശൂന്യതയും പിന്നീട് ഉത്ഥാനവാർത്തയും അവർക്കിടയിൽ വ്യക്തമായ സംഭാഷണങ്ങൾക്ക് വഴിയാവുകയാണ്.

ഇനി മുതൽ നമുക്കു മധ്യേ

ഈ കാര്യങ്ങൾ സംഭവിക്കുന്നത് "ആഴ്ചയുടെ ഒന്നാം ദിവസം ഇരുട്ടായിരിക്കുമ്പോൾ..." ആണ്. ഉത്ഥാനപ്പുലരി ഒരു പുതിയ കാലമാണ് എങ്കിലും അവ നൽകുന്നത് വ്യക്തമല്ലാത്ത അനുഭവങ്ങളാണ്. ക്രിസ്തു തോട്ടക്കാരനെപ്പോലെ കാണപ്പെട്ടു, എമ്മാവൂസിലേക്കു പോയ ശിഷ്യർക്ക് അവനെ തിരിച്ചറിയാനായില്ല, മീൻ പിടിക്കാൻ പോയവർ അവനെ കണ്ടു ഭയപ്പെട്ടു. എങ്കിലും അവനെ തിരിച്ചറിയുമ്പോൾ അവർ ഈ പുതിയ കാലത്തെ പുതിയ മനുഷ്യരാക്കപ്പെടുകയാണ്. ഉത്ഥിതൻ നമുക്ക് മധ്യേ വസിച്ചുകൊണ്ട് കൃപയിൽ നവീകരിച്ചുകൊണ്ട് നമ്മെ പുതുസൃഷ്ടിയാക്കുകയാണ്. ഈ ക്രിസ്തുവാസവും ഏകശരീര അനുഭവവും സഭയിലും ഉണ്ടെങ്കിലേ നമ്മെ അലങ്കരിക്കുകയും ഫലദായകമാക്കുകയും ചെയ്യുന്ന ഉത്ഥാന അനുഭവത്തിലേക്ക് നമുക്ക് പ്രവേശിക്കുവാനാകൂ. സഭയുടെ ശിരസാണ് ക്രിസ്തു എന്നതിനെ സഭയുടെ മനസ് ക്രിസ്തുവാണ്, അവിടുത്തെ മനോഭാവങ്ങളാണ് നമ്മെ നയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴേ, നമ്മളൊരുമിച്ച് എന്തായിത്തീരാൻ ആഗ്രഹിച്ചു പ്രയത്നിക്കുന്നെന്നും, ഓരോ അംഗത്തിലും പ്രകടമാക്കുന്ന വ്യത്യസ്തമായ വരദാനങ്ങളിലൂടെ ദൈവജനമധ്യേ വെളിപ്പെടുന്ന ക്രിസ്തുവിനെ ഒന്ന് ചേർന്ന് ആരാധിക്കുന്നെന്നും നമുക്ക് ഗ്രഹിക്കാനാകൂ.

നിങ്ങൾക്ക് സമാധാനം

ഉത്ഥാന അനുഭവത്തിന്റെ അടയാളമാണ് സമാധാനം. ഉത്ഥിതനെ ആരാധിക്കുകയും ഉത്ഥിതനിൽ ആയിരിക്കുകയും ചെയ്യുന്ന ആരും ഈ സമാധാനം പ്രതിഫലിപ്പിക്കുകയും ചെയ്യും. അംഗങ്ങൾക്കിടയിലും അവരുടെ പ്രവൃത്തികളിലും ജീവന്റെ വളർച്ച ഉറപ്പാക്കാനാകുന്നെങ്കിലെ ഉത്ഥിതന്റെ സമാധാനം നമുക്കിടയിൽ ഉണ്ടെന്ന് നമുക്ക് പറയാനാകൂ. അച്ചടക്കം, അനുസരണം, ക്രമപാലനം തുടങ്ങിയവ സമാധാനം മുൻനിർത്തിയും സമാധാനത്തിൽ നിന്ന് ഉത്ഭവിക്കുന്നതും ആവേണ്ടതാണ്. നമുക്ക് മധ്യേയുള്ള ഉത്ഥിതന്റെ സാന്നിധ്യത്തിന്റെ അനുഭവവും സമാധാനത്തിന്റെയും ജീവന്റെയും പരിപോഷണവുമുണ്ടെങ്കിലേ ഉത്ഥിതനിലുള്ള വിശ്വാസത്തിൽ ജീവിക്കുന്നവരാകാൻ നമുക്ക് കഴിയൂ. അത് സംഭവിക്കാത്തപ്പോഴാണ് നിരർത്ഥകമായവക്ക് അമിതപ്രാധാന്യം നൽകുകയും വിശ്വാസത്തെ പ്രകടനപരതയിലേക്ക് ചുരുക്കിക്കളയുകയും ചെയ്യുന്നത്. ഉത്ഥിതൻ നമുക്കിടയിൽ സന്നിഹിതനായിരിക്കുമ്പോഴും കല്ലറയുടെ അലങ്കാരപ്പണികളിൽ നമ്മൾ തീക്ഷ്ണരായി തീർന്നേക്കാം.

എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ട് പോയി

നമ്മുടെ പരിചിതത്വങ്ങൾക്ക് അന്യമായ ദൈവികവെളിപാടുകൾ ദൈവം അനുവദിക്കാറുണ്ട്. കാരണം, ക്രിസ്തു ജീവിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകൾക്ക് സ്വീകാര്യമല്ലാത്തതിനെയെല്ലാം പാപവും ദൈവനിന്ദയും ആക്കിത്തീർക്കുന്ന പ്രവണതകൾ ക്രിസ്തു പ്രതിഫലിക്കുന്ന ഉത്ഥാനശോഭയെ അവഗണിച്ചുകളയുന്നു. വ്യക്തിപരമോ സാമൂഹികമോ ആയ യഥാർത്ഥ ദൈവാനുഭവങ്ങളെ തിരിച്ചറിയാനും, മതമോ ദൈവമോ അവയിൽ പ്രകടമല്ല എങ്കിൽക്കൂടി അവയിലെ പ്രചോദനങ്ങളെ കാര്യമായെടുക്കാനും നമുക്ക് കഴിയണം. സാംസ്കാരികമായ പരിചിതത്വങ്ങളിൽ ക്രിസ്തുവിനെ കുടുക്കിയിടാൻ ശ്രമിക്കരുത്. അത് നഷ്ടബോധത്തിന്റെ ശൂന്യതയിൽ നമ്മെ തളർത്തിക്കളയുകയേയുള്ളു.

ഇനിയൊരു തോട്ടക്കാരനായി ക്രിസ്തു കാണപ്പെടില്ല. ദൈവസ്വഭാവത്തെപ്പോലും നിര്വചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നത് മനുഷ്യരക്ഷയെ കേന്ദ്രീകരിച്ചുകൊണ്ടാണ്. ക്രിസ്തുരഹസ്യവും ഉത്ഥാനവും പ്രപഞ്ചത്തെ ബന്ധപ്പെടുത്തി ധ്യാനിക്കാൻ കഴിയുമ്പോൾ കുറേക്കൂടി വെളിച്ചമുള്ള നല്ല പ്രഭാതങ്ങൾ നമുക്ക് ലഭിച്ചേക്കാം, ക്രിസ്തുവിൽ തങ്ങൾ ആരായിരിക്കണമെന്നതിന്റെ വ്യക്തമായ രൂപങ്ങൾ ഉള്ളിൽ തെളിഞ്ഞേക്കാം. ശൂന്യവും ക്രമരഹിതമായ ഭൂമിയും കരഞ്ഞു കൊണ്ട് നിൽക്കുന്ന സ്ത്രീയും പുതുസൃഷ്ടിയാക്കപ്പെടുന്നു. ഒന്നാം ദിവസമാണ്, ഇരുട്ട് ഇനിയും മാറിയിട്ടില്ല, എങ്കിലും കല്ലുരുട്ടി മാറ്റപ്പെട്ടിരിക്കുന്നു. അവൻ ജീവിക്കുന്നു.

ഏപ്രിൽ 16, 2022

ക്രിസ്തുവിനെ കൊന്നു കളഞ്ഞത് ആരാണ്?

 ക്രിസ്തുവിനെ കൊന്നു കളഞ്ഞത് ആരാണ്?

മനുഷ്യന്റെ തിന്മയാണ് ക്രിസ്തുവിനെ ഇല്ലാതാക്കിയത്. നിയമപരവും മതപരവുമായ ശരികളിലൂടെ തന്നെയാണ് അവർ ക്രിസ്തുവിനെ കുരിശിലേറ്റിയത്. മുന്നോട്ടു വച്ച ഓരോ വാദത്തിലും അവൻ ഇനി ജീവിച്ചു കൂടാ എന്ന നിർബന്ധമുണ്ടായിരുന്നു. നിയമിതമായ സംവിധാനങ്ങൾക്കുള്ളിൽ അനീതിയെ നിറച്ചു വെച്ചാണ് അവർ ക്രിസ്തുവിനെ കൊന്നു കളഞ്ഞത്. തങ്ങൾക്ക് എതിരാവുന്ന ഇവനെ ഇല്ലാതാക്കിയിട്ടേ കടന്നു പോകലിന്റെ പെസഹായിലേക്ക് കടക്കാവൂ എന്ന് നിർബന്ധമുണ്ടായിരുന്നു അവർക്ക്. അപ്പോൾ തിന്മകൾക്ക് ലഭിക്കുന്ന ശരി രൂപങ്ങളെ പുകഴ്ത്താൻ മനുഷ്യൻ മടിക്കാറില്ല എന്നത് വ്യക്തമാണ്. 

ക്രിസ്തു ഒറ്റപ്പെട്ടതും, അപമാനിക്കപ്പെട്ടതും, ദൈവദൂഷകനായതും വിജാതീയരുടെ ചാരനായതും ദൈവത്തിന്റെ പൊയ്മുഖങ്ങളെ മാറ്റി യഥാർത്ഥ മുഖം കാണിക്കുകയും മനുഷ്യർക്ക് അവരുടെ യഥാർത്ഥ സ്വാതന്ത്ര്യാനുഭവം തുറന്നു കൊടുക്കുകയും ചെയ്തത് കൊണ്ടാണ്. ചുരുളുകളുടെ അർത്ഥമോ പ്രവാചകരുടെ തിരുത്തലുകളോ അറിയാതിരുന്നിട്ടല്ല, ലേവായ പൗരോഹിത്യത്തിന്റെ ചൂഷണ സാധ്യതകളിലെ ലാഭം ഉപേക്ഷിക്കാൻ മനസില്ലാതിരുന്നതുകൊണ്ടും പാപികളെയും താഴേക്കിടയിലുള്ളവരെയും തങ്ങളുടെ പരിശുദ്ധിയുടെ തുല്യനിലയിലേക്ക് അംഗീകരിക്കുവാൻ കഴിയാത്തതുകൊണ്ടും നന്മയുടെയും സത്യത്തിന്റെയും വാക്കുകളെ അവർ നിയമവിരുദ്ധമാക്കി, ആചാരലംഘനമാക്കി, മതവികാരങ്ങൾ മുറിപ്പെടുത്തുന്നവനാക്കി. അനീതി പാകപ്പെടുമ്പോൾ പകക്കും അസൂയക്കും അധികാര ധാർഷ്ട്യത്തിനും വിശുദ്ധരൂപം നൽകാൻ അധികാരം ദൈവതുല്യമാകും.  

അധഃകൃതനെ ചേർത്തുപിടിക്കുക എന്നത്, അവരുടെ വളർച്ചയുടെ സാധ്യത തെളിക്കുന്നുണ്ടെങ്കിൽ ഉയരത്തിലുള്ളവർക്ക് വെല്ലുവിളിയാണ്. പാപികളെ സ്നേഹിതരാക്കിയപ്പോൾ തന്റെ പരിശുദ്ധി ഉടയുന്നതായി ക്രിസ്തുവിനു തോന്നിയില്ല. എന്നാൽ പാപികളെ വിധിക്കുന്നതിൽ സ്വയം നീതിമാന്മാരായവർക്ക് കൊള്ളരുതാത്തവർ ഉണ്ടാവുക ആവശ്യവുമായിരുന്നു. പാപം വരുന്ന വഴികളെ സംവിധാനഘടനകളിൽ ചോദ്യം ചെയ്യാൻ അവർ തയ്യാറല്ല എന്നതാണ് സ്വയം പ്രഖ്യാപിത പ്രവാചകരുടെ ജീർണ്ണത. ദേവാലയം കച്ചവടസ്ഥലമാകുന്നതും, സ്ത്രീകൾ പാപിനികളാകുന്നതും കണ്ടു നിന്ന നീതിമാന്മാർ ഉണ്ടായിരുന്നു. പാപിനി ക്ഷമിക്കപ്പെട്ടപ്പോഴും, തളർവാത രോഗി എണീറ്റ് നടന്നപ്പോഴുമാണ് അവരുടെ നീതിബോധം ഉണർന്നത്. ദൈവപുത്രനിൽ കുറ്റമാരോപിക്കാൻ വഴി തേടിയ മനുഷ്യ തിന്മ ഏറ്റവും ക്രൂരമായ മതസംവിധാനത്തിൽ നിന്ന് കൊണ്ടാണ് അവനെ കുറ്റം വിധിച്ചത്. വിജാതീയന്റെ അങ്കണത്തിൽ കയറി അശുദ്ധരാകാതെ സൂക്ഷിച്ചവർ പീലാത്തോസിന്റെ മുമ്പിൽ വിധേയത്വത്തിന്റെ ഏറ്റുപറച്ചിൽ നടത്തി സീസറിന്റെ രാജത്വം അംഗീകരിച്ചു. 

ഇവിടെ ആരാണ് മതനിന്ദ ചെയ്തത്? ആരാണ് ദൈവദൂഷണം പറഞ്ഞത്? ആരാണ് ആചാരങ്ങൾ ആഗ്രഹിക്കുന്നവക്ക് എതിരെ നിന്നത് ? തിന്മകളെ മറച്ചു പിടിക്കുന്ന വിശുദ്ധ വസ്ത്രങ്ങൾ ഇന്നും സമൂഹത്തിലുണ്ട്. നിന്ദിതരും അപമാനിതരും ഉപേക്ഷിക്കപ്പെട്ടവരുമാകുന്ന നീതിമാന്മാരും ഉണ്ട്. 'എന്റെ മകനെ/ മകളെ അവർ കൊന്നു കളഞ്ഞു' എന്ന നിശബ്ദ വിലാപങ്ങൾ അവരുടെ ഭവനങ്ങളിലുണ്ട്. ആ വിലാപങ്ങൾക്ക് അന്ത്യമില്ല എന്നതാണ് മനുഷ്യചരിത്രത്തിന്റെ ദുരന്തം. ന്യായീകരിക്കപ്പെടുന്ന ക്രൂരതകളും, വർണ്ണാഭമാക്കപ്പെടുന്ന അനീതികളും ഏറ്റവും ഉദാത്തമായ ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അത് ഒരു നിമിഷത്തിന്റെ വെളിപ്പെടലല്ല, വേണ്ടുവോളും ചിന്തയോടെ അവബോധങ്ങളിലേക്ക് ഉരുക്കിച്ചേർത്ത തിന്മകൾ സാധൂകരിക്കപ്പെട്ടു സത്യത്തെ വെല്ലുവിളിക്കും. ഏറ്റവും അപമാനകരമായി ക്രിസ്തു കൊല്ലപ്പെടും. 

ലാഭമില്ലാത്ത ഇടപെടലുകളിൽ ക്രിസ്തു ഉപേക്ഷിക്കപ്പെടുകയാണ് പതിവ്.  വില കെട്ടവനായ ക്രിസ്തു പാടെ മാറ്റി നിർത്തപ്പെട്ട സ്ഥാപനഘടനകളിൽ സത്യം പ്രഘോഷിക്കുന്ന പ്രവാചകരോ ഭക്തി അഭ്യസിക്കുന്ന പുരോഹിതരോ ഉണ്ടാവില്ല. ക്രിസ്തു ശൂന്യമായ സമൂഹങ്ങളിൽ എന്നാൽ തുടർന്നും അവനെ ഉപേക്ഷിച്ചു കൊണ്ടുതന്നെ  അവന്റെ പേരിൽ പ്രാർത്ഥനായജ്ഞങ്ങളും കലഹങ്ങളും സൃഷ്ടിക്കപ്പെടുന്നു. അന്ധമായ മതബോധവും കപടമായ ഭക്തിയും വിഷംപൂണ്ട അപരവിരോധവും വിശ്വാസത്തിന്റെ (ദൈവത്തെയും അനുഗ്രഹങ്ങളെയും) ഉപഭോഗവത്കരണവും പരിശീലിപ്പിച്ച ഹൃദയങ്ങൾക്ക് വന്ന ഹൃദയശൂന്യതയിൽ അവക്കൊക്കെ ഭക്തിയുടെ രൂപങ്ങളാണെന്നതാണ് ദയനീയം.

മനുഷ്യന്റെ തിന്മയുടെ ക്രൂരത തന്നെയാണ് ക്രിസ്തുവിനെ കൊന്നു കളഞ്ഞത്. (ക്രിസ്തു വന്നത് ജീവന്റെ സമൃദ്ധിയിലുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനാണ്. മരിക്കാനാണ് ക്രിസ്തു ജനിച്ചത് എന്നത് രക്ഷയെ മോചനദ്രവത്തോടു കൂടെ ചേർത്ത് കാണുന്നത് പഥ്യമായതുകൊണ്ടാണ്). അത് ജീവദായകമായ ബലിയാക്കിയത് ക്രിസ്തുവിന്റെ സ്നേഹമാണ്. അതുകൊണ്ടുതന്നെ നമുക്കും ഒരു സാധ്യതയുണ്ട്. ജീവിതത്തെ ഫലദായകമാക്കാം എന്ന് മാത്രമല്ല, സ്ഥാപനവൽക്കരിക്കപ്പെടുന്ന തിന്മകളെ, അവക്ക് മാലാഖയുടെ സൗന്ദര്യം നല്കപ്പെട്ടാൽക്കൂടി ചെറുത്തു തോൽപ്പിക്കുക എന്ന് കൂടി. നിന്ദിതനും അപമാനിതനും ഒറ്റപ്പെട്ടവനും ആയേക്കാം, ശത്രുവിന്റെ അപ്പം ഭക്ഷിക്കുന്നവനെന്ന ആക്ഷേപവും  ലഭിച്ചേക്കാം. എങ്കിലും നിശബ്ദമായ അംഗീകാരം മൂലം ക്രിസ്തു അവമാനിതനായി കൊല്ലപ്പെട്ടു കൂടാ. അതോ ക്രിസ്തുവിനെ ഇല്ലാതാക്കാൻ ഒന്നാം സ്ഥാനത്തു നിൽക്കണോ?

ഏപ്രിൽ 15, 2022

വിതച്ചതും ശേഖരിച്ചതും

ആ യാത്ര അവസാനിച്ചു. ഇനി ഈ യാത്രയിൽ വിതച്ചതും ശേഖരിച്ചതും നോക്കി കാത്തിരിപ്പാണ്. ക്രിസ്തുവിനോടു കൂടെ വിതച്ചെങ്കിൽ / ശേഖരിച്ചെങ്കിൽ അത് പ്രകാരമുള്ള വിളവെടുക്കാം.

കുരിശിൻചുവട്ടിൽ, നമ്മുടെ എല്ലാ വേദനകളോടും പരാതികളോടും കൂടെ നിശ്ശബ്ദതയോടെ ഇരിക്കാൻ നമുക്ക് കഴിയട്ടെ, അവയെ പരിഹരിക്കാനോ അവഗണിക്കണോ ഉള്ള പ്രലോഭനത്തെ നീക്കിക്കൊണ്ട്. അവയ്ക്കായി കുരിശിൽ നിന്ന് ലഭിക്കുന്ന അർത്ഥം നിശ്ശബ്ദതയിലേ കേൾക്കാനാവൂ.

ക്രിസ്തുവിന്റെ സ്നേഹം

ക്രിസ്തുവിന്റെ സ്നേഹം എന്തായിരുന്നു? അന്ധനും, തളർവാത രോഗിക്കും, പാപിനിക്കും, കുഷ്ഠരോഗിക്കും അവരിലെ യഥാർത്ഥ മനുഷ്യനിലേക്കുള്ള വാതിൽ ആയിത്തീർന്നു ക്രിസ്തു. സ്നേഹം യഥാർത്ഥത്തിൽ നൽകുന്നത് ആ വളർച്ചയാണ്. മനുഷ്യൻ ആവേണ്ടതിലെ അഭാവം വലിയ വിങ്ങലാണ്. അവിടെയുള്ള നഷ്ടബോധം ക്രിസ്തുവിന്റെ തന്നെ അഭാവമാണ്. "എന്തിനാണ് നീ കരയുന്നത്" എന്ന ചോദ്യം നമ്മുടെയും തേങ്ങലുകളോടുകൂടിയാണ്. 

സ്നേഹത്തിന്റെ ഗുണങ്ങൾ പറഞ്ഞ പട്ടികയോടു കൂടെ പറയേണ്ട ഒന്നാണ് സ്നേഹം മാജിക്ക് കാണിക്കുന്നില്ല എന്നത്. എപ്പോഴും മധുരം മാത്രമുള്ള സ്നേഹം സങ്കല്പം മാത്രമാണ്. എന്നാൽ, സ്നേഹം സ്വീകാര്യതയെക്കുറിച്ചാകുമ്പോൾ സ്നേഹത്തിന്റെ ആലിംഗന സ്വഭാവം കൂടുതൽ വ്യക്തമാകുന്നു. സ്നേഹിക്കുന്നു എന്ന് മാത്രമല്ല സ്നേഹാനുഭവം, സ്നേഹം സ്വീകരിക്കപ്പെടുന്നു എന്നതിലാണ് സ്നേഹിക്കുന്നതിന്റെ നിറവ്. വീഴ്ചകളോടും അസ്വസ്ഥതകളോടും കൂടെ തന്നെത്തന്നെ മറ്റൊരാളിൽ ചേർത്തുവയ്ക്കാൻ കഴിയുന്നു എന്നതിലാണ് സ്നേഹത്തിന്റെ തുറവി. അത്തരം ഒരു ആത്മവിശ്വാസത്തിലാണ് സ്നേഹത്തിന്റെ ഉറപ്പ്.

"ക്രിസ്തു എന്നെ സ്നേഹിക്കുകയും തന്നെത്തന്നെ എനിക്കുവേണ്ടി അർപ്പിക്കുകയും ചെയ്തിരിക്കുന്നു." 

ഏപ്രിൽ 14, 2022

ഭക്തി

ഭക്തി ജ്ഞാനത്തിന്റെ വെളിച്ചം തേടുകയും കർമ്മങ്ങളാൽ പരിപോഷിപ്പിക്കപ്പെടുകയും വേണം. കർമ്മങ്ങളില്ലാത്ത ഭക്തി ദുഷിക്കും, അഹങ്കാരം നിറയ്ക്കും. ജ്ഞാനം തേടാത്ത ഭക്തി മായാലോകങ്ങളിൽ വിഹരിക്കും. അവരുടെ അനുഭൂതികൾ അവർക്കു ദൈവങ്ങളാകും. വിവേകം ഭക്തിയെ നയിക്കട്ടെ. ദൈവികമാണെന്ന് കരുതുന്നതെല്ലാം ദൈവത്തിൽ നിന്നല്ല എന്ന് തിരിച്ചറിയാൻ ഭക്തിയിൽ വിവേചനവരം ആവശ്യമാണ്.

ബലിയായി

യുദ്ധങ്ങൾ മലീമസമാക്കുകയും തകർക്കുകയും ചെയ്ത മണ്ണിൽ നിന്നാണ് നമ്മൾ നാളേക്കുള്ള അപ്പം പ്രതീക്ഷിക്കുന്നത്. കുഞ്ഞുങ്ങളും ആട്ടിയിറക്കപ്പെട്ട അനേകരും അതിൽ ബലിയാക്കപ്പെട്ടവരാണ്. കലഹവും വെറുപ്പും മലീമസമാക്കിയ ഹൃദയങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ ക്രിസ്തുവിനെ പ്രതീക്ഷിക്കാം? 

ബലിയെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും ഇന്ന് വേണ്ടുവോളം കേട്ടിട്ടുണ്ടാവും. ക്രിസ്തുവിന്റെ ജീവാർപ്പണം ജീവിക്കാൻ ശ്രമിക്കുന്ന ആരും അവന്റെ പൗരോഹിത്യം ജീവിക്കുകയും ബലിയുടെ ഫലമായ ജീവൻ പകരുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ലേവായ പൗരോഹിത്യത്തോടു ചേർക്കാതെ മെൽക്കിസെദേക്കിന്റെ പൗരോഹിത്യത്തോടാണ് ഹെബ്രായർക്കുള്ള ലേഖനം ചേർത്തു ധ്യാനിക്കുന്നത്. ഏതെങ്കിലും വംശത്തോടോ ജാതിയോടോ മതത്തോടോ ബന്ധപ്പെടുത്താത്ത നിത്യപൗരോഹിത്യം. എങ്കിലും ലേവായ  ചട്ടക്കൂടുകളിലേക്ക് ക്രിസ്തുവിനെയും പൗരോഹിത്യത്തെയും ബലിയെയും ഒതുക്കി വയ്ക്കുവാൻ നമ്മൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? അനുഷ്ഠാനങ്ങളിലെ എളുപ്പം കൊണ്ടായിരിക്കാം. അർപ്പകൻ അർപ്പണമാകേണ്ടതിലെ ത്യാഗം അർപ്പകൻ അർപ്പണമാകേണ്ടതിലെ ത്യാഗം അവിടെ സൗകര്യപൂർവ്വം ഒഴിവാക്കപ്പെടാവുന്നതാണ്. 

ജീവൻ നൽകുന്ന യഥാർത്ഥ ബലിയിൽ ക്രിസ്തുവാണ് പുരോഹിതൻ. നമ്മൾ ക്രിസ്തുവിലായിരുന്നുകൊണ്ട് ആ ബലി തുടരുകയാണ്. ജീവദായകമായ ത്യാഗാർപ്പണത്തിലെല്ലാം ആ ബലിയുണ്ട്. ദൈവജനത്തിലായിരുന്നു കൊണ്ട് ക്രിസ്തുവാണ് ബലിയർപ്പിക്കുന്നത്. അതിവിശുദ്ധ സ്ഥലത്തുള്ള അപ്രാപ്യമായ ദൈവത്തിനല്ല, നമുക്കിടയിൽ വസിക്കുന്ന ദൈവത്തിനാണ് ഈ ബലിയർപ്പണം. ദൈവജനം ഒരുമിച്ചു ചേരുമ്പോൾ കൂദാശയുടെ പരികർമ്മത്തിന്റെ ശുശ്രൂഷകനാണ് പുരോഹിതൻ. ആ വ്യക്തിയിൽ ആ പൗരോഹിത്യം  കൂദാശയാണെങ്കിലും സ്വഭാവത്തിൽ ശുശ്രൂഷയാണത്. ദൈവത്തിനും ജനത്തിനുമിടയിൽ അല്ല അയാളുടെ സ്ഥാനം, മറിച്ച് ദൈവജനത്തിനിടയിലാണ്. ആ ശുശ്രൂഷ ജീവദായകമാകുവാൻ തീർച്ചയായും അർപ്പകൻ  അർപ്പണമായേ തീരൂ. 

ത്യാഗമില്ലാത്ത 'ശുശ്രൂഷ' ആചാരസംപുഷ്ടമായ പൗരോഹിത്യത്തിന്റെ കർത്തവ്യ നിർവഹണത്തിലേക്കു പുരോഹിതനെ ബന്ധിക്കും. നിലനില്പും ആധിപത്യവും ധ്രുവീകരണവും അയാളുടെ പ്രധാന വിഷയങ്ങളാകും. ക്രിസ്തു വെറുമൊരു വാക്കു മാത്രമായിത്തീരും. ക്രിസ്തുവില്ലാതെ ബലിയെക്കുറിച്ചോ പൗരോഹിത്യത്തെക്കുറിച്ചോ സഭയെക്കുറിച്ചോ എന്ത് പറയാനാണ്? എന്നാൽ അത്തരം ഒരു നിർമ്മിതിയിൽ അറിഞ്ഞും അറിയാതെയും നമ്മൾ വിജയിച്ചിരിക്കുന്നു എന്നതാണ് സത്യം. 

ഒരു ബലിയായി ക്രിസ്തുവിൽ നമ്മെത്തന്നെ നമ്മൾ അർപ്പിക്കുന്നു, ഫലമായി നമ്മിൽ വിളയുന്നതും ക്രിസ്‌തുതന്നെ. 

ഏപ്രിൽ 12, 2022

പിതാവ് എനിക്ക് നൽകിയ പാനപാത്രം

പിതാവ് എനിക്ക് നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ
 
സ്നേഹം കരുണ സമഭാവന സൗഹാർദ്ദം തുടങ്ങിയവ നല്ല വാക്കുകളാണെങ്കിലും അവ പ്പോഴും സുഖകരമാകാറില്ല. അവ കൂടുതൽ ആളുകളെ ഉൾക്കൊള്ളും തോറും അതിരുകൾ വെല്ലുവിളിക്കപ്പെടുകയും സുരക്ഷിതത്വം പകരുന്ന അകൽച്ചകൾ നീക്കേണ്ടതായി വരികയും ചെയ്യും. അതുകൊണ്ട് തന്നെ അവ കഠിനവുമാണ്. എന്തിന് എന്ന ഒരു ന്യായം അവക്ക് എതിരെ നിൽകുമ്പോൾ തീർച്ചയായും അവ അകൽച്ചകൾക്കു സാധൂകരണമാകും. കലഹങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ലാഭം നേടുന്ന സ്ഥാപിതസംവിധാനങ്ങൾ തീർച്ചയായും ശത്രുക്കളാകും. കരുണയും സ്നേഹവും പ്രസംഗിക്കുന്നവർ ശത്രുപക്ഷത്തിന്റെ ഉപജ്ഞാതാക്കളായി മുദ്രകുത്തപ്പെടും. സ്നേഹവും ജീവനും അനുകമ്പയും പ്രസംഗിച്ച ക്രിസ്തുവിനു തന്റെ സന്ദേശങ്ങൾക്ക് വിലയായി നൽകേണ്ടി വന്നത് തന്റെ ജീവൻ തന്നെയായത് അത് കൊണ്ടാണ്.

ഓരോ മനുഷ്യനും നടന്ന വഴി വ്യത്യസ്തമാണ്. അവർ നേരിട്ട വേദനകളും വെല്ലുവിളികളും വ്യത്യസ്തമാണ്. ആത്മാർത്ഥ സ്നേഹത്തിലൊക്കെയും ക്രിസ്തുവിന്റെ പാനപാത്രം കുടിക്കേണ്ടതായ വിളിയുണ്ട്. വേദനയുള്ളതാണെങ്കിൽക്കൂടി അവയെ ക്രിസ്തുവിന്റേതാക്കാൻ കഴിയുന്നത് നമുക്ക് ലഭിച്ച പാനപാത്രത്തിന് ആ ത്യാഗത്തിന്റെ പുനരവതരണം നൽകാൻ കഴിയുമ്പോഴാണ്.

വിലയായി നല്കപ്പെടേണ്ട ജീവൻ ആയാണ് ഈ പാനപാത്രത്തെ കാണാൻ ശ്രമിച്ചത്. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും നമ്മിലേക്ക് വന്നുചേർന്ന എത്രയോ അടയാളങ്ങൾ നമ്മിലുണ്ട്!

ഒറ്റയാക്കപ്പെട്ടവരും, ഉപേക്ഷിക്കപ്പെട്ടവരും ഉപദ്രവിക്കപ്പെട്ടവരും, മുറിപ്പെട്ടവരുമാണ് നമ്മൾ ഓരോരുത്തരും. അവ നമ്മെ രൂപപ്പെടുത്തുന്നുമുണ്ട്. അവയുമായി മല്പിടുത്തം നടത്താനാണ് പല ആചാര്യന്മാരും പഠിപ്പിക്കുന്നത്. നമ്മുടെ പ്രലോഭനങ്ങളും, ക്ഷോഭവും നിരാശയും അസൂയയുമൊക്കെയായി മൽപ്പിടുത്തം നടത്തി കൂടുതൽ വേദനിക്കുകയോ തളരുകയോ നിരാശപ്പെടുകയോ ആണ് പതിവ്. ജയപരാജയങ്ങൾ 'എന്റേതായത്' കൊണ്ട് എന്നിലേക്കാണ് ശ്രദ്ധയും. ഈ അടയാളങ്ങൾ പേറി നടക്കുന്ന നമ്മെ ദൈവത്തിനു സ്വീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമ്മൾ തയ്യാറല്ല. എല്ലാ ശുദ്ധീകരണവും നടത്തി, പരിഹാരം ചെയ്ത് പൂർണരായ നമ്മെ മാത്രമേ ദൈവം സ്വീകരിക്കൂ എന്നാണ് 'ഇഷ്ടമുള്ള' ആത്മീയദര്ശനം. കുറ്റബോധം നിയന്ത്രിക്കുന്ന ഒരു ആത്മീയസംസ്കാരം ആ കുറ്റബോധം നീക്കിക്കളയാനുള്ള വേദനകളെ സ്വയം നൽകി ശിക്ഷിച്ചെങ്കിലേ ആത്മീയപാതയിൽ ആണെന്ന ഉറപ്പു നൽകൂ.

എന്റെ അരികെ വരിക ഞാൻ നിങ്ങനെ ആശ്വസിപ്പിക്കാം എന്നാണ് ക്രിസ്തു പറഞ്ഞത്. വീഴ്ചകളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും സ്വീകാര്യതയുടെ അനുഭവത്തോടെ ദൈവത്തോട് പറയാൻ കഴിയുമോ? ഇതാണ് ഞാൻ. ഇങ്ങനെയാണ് ഞാൻ നടക്കുന്നത്, ഇങ്ങനെയാണ് എനിക്ക് തോന്നുന്നത്, പലപ്പോഴും ഞാൻ തളരുന്നു, ആരോടും പറയുവാൻ കഴിയാറില്ല... ഈ സംഭാഷണം തുടർച്ചയാകുമ്പോൾ, ദൈനികജീവിതവും ദൈവസാന്നിധ്യവും അകന്നു നില്കാതെ, നമ്മുടെ ജീവിതാനുഭവങ്ങളിൽ ദൈവസ്പർശം അനുഭവിക്കാം. വീഴ്ചകളിലും പ്രലോഭനങ്ങളിലും അസ്വസ്ഥരും നിരാശരുമാകാതെ ദൈവം കരം പിടിച്ചിരിക്കുന്നതായും മുന്നോട്ടു നടക്കാൻ പ്രോത്സാഹിപ്പിക്കുന്നതായും കാണാം. ദൈവം പകരുന്ന കൃപയിൽ ആശ്രയിക്കുമ്പോൾ അത് ദൈവത്തിന്റെ നിരന്തര സാന്നിധ്യത്തിന്റെ അനുഭവം നൽകും. ക്രിസ്തുവിന്റേത് പോലെ, വഹിക്കുന്ന ഭാരങ്ങളിലും മുറിവുകളിലും ആശ്വാസം നിറയും, രൂപപ്പെട്ട മുള്ളുകൾക്കു പകരം അഭിഷേകതൈലമുണ്ടാകും. ഈ സംഭാഷണം തുടങ്ങി വെച്ചെങ്കിലേ, ഇവയൊക്കെയും കുടിക്കേണ്ടതായ പാനപാത്രമായി സ്വീകരിക്കാനാകൂ.

ആദ്യപരാമർശം, വിലയായി വന്ന പാനപാത്രമാണ്, രണ്ടാമത്തേത് ജീവിതം പകർന്നു നൽകിയതാണ്. "ഞാൻ കുടിക്കേണ്ടതായ പാനപാത്രം നിങ്ങൾക്ക് കുടിക്കാൻ കഴിയുമോ?" ക്രിസ്തുവിന്റെ ഈ ചോദ്യം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പാനപാത്രങ്ങൾ, ക്രിസ്തു ഏറ്റെടുക്കുന്ന നമ്മുടെ പാനപാത്രങ്ങളെക്കുറിച്ചു കൂടിയാണ്.

ഏപ്രിൽ 11, 2022

'എന്റെ ഓർമ്മക്കായി'

അപ്പം മുറിക്കലിൽ പങ്കുചേരുന്നവരിൽ സംഭവിക്കേണ്ട കൂട്ടായ്മയും അതിൽ ഉൾക്കൊള്ളുന്ന ത്യാഗവും ജീവിതാർപ്പണവും ക്രിസ്തുസമാനമാകുന്നത് 'എന്റെ ഓർമ്മക്കായി' ചെയ്യുന്നതിൽ ഉൾക്കൊള്ളുന്നു. ഇവിടെ ഓർമ്മ എന്നത് തുടർന്ന് പോകുന്ന ക്രിസ്തുസാന്നിധ്യമാണ്. ഓർമ്മയില്ലാതാകുമ്പോഴാണ് ജീവിതമില്ലാതെ അനുഷ്ഠാനങ്ങൾ മാത്രമാകുന്നതും ബലിക്ക് പകരം കൊലയാകുന്നതും. ആത്മശോധന ചെയ്യാതെ അപ്പം ഭക്ഷിക്കുന്നവർ മരണമാണ് പ്രഖ്യാപിക്കുന്നത് എന്നതും പ്രസക്തമാണ്. വിശക്കുന്നവരെ മാറ്റി നിർത്തി സുഭിക്ഷമായി ഭക്ഷിച്ചിട്ട് വന്നവരോട് ക്രിസ്തുവിന്റെ മേശയിൽ ഭാഗഭാഗിത്വമുണ്ടോ എന്ന് ആത്മശോധന ചെയ്യുക എന്നതായിരുന്നു അന്നത്തെ അർത്ഥം. ശൂന്യത തീർക്കുകയും മരണം പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമിതമായ തിന്മകളെക്കുറിച്ച് ആത്മശോധന നടത്തേണ്ടതിന്റെ ആവശ്യം ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് അപ്പം മുറിക്കാൻ ഒരുമിച്ചു കൂടുന്നവരുടെ വീഴ്ച. കൈക്കൂലി കൊടുത്താൽ അനുഗ്രഹം തരുന്ന ദൈവത്തിന് ഈ ആത്മശോധനയുടെ ആത്മാർഥത ആവശ്യമില്ല. എന്നാൽ സ്നേഹരാഹിത്യം, അസമത്വം, കപടത, അന്യായം, പ്രീണനസ്വഭാവമുള്ള വിധേയത്തം  തുടങ്ങിയവ ക്രിസ്തുവിന്റെ അത്താഴമേശയിൽ അശുദ്ധിയാണ്. സ്ത്രീകളോ ഗ്രീക്കുകാരോ സമരിയാക്കാരോ അവിടെ സന്നിഹിതരായിരുന്നെങ്കിൽ കൂടി അവ അശുദ്ധിയാകുമായിരുന്നില്ല താനും. ചുരുക്കത്തിൽ ഓർമ്മ എന്നത് തുടരെ നടക്കുന്ന ഒരു താദാത്മ്യപ്പെടലാണ്.

ക്രിസ്തുവിന്റെ ബലിയെയും ക്രിസ്തു ലോകത്തെ പിതാവുമായി അനുരഞ്ജിപ്പിച്ചത് വഴി ദൈവവും മനുഷ്യർ പരസ്പരവും ഉണ്ടാകുന്ന കൂട്ടായ്മയെയും വിശുദ്ധബലി ഉൾച്ചേർത്തിരിക്കുന്നത് ഒരു അപ്പം മുറിക്കൽ ശുശ്രൂഷയിലേക്കും അതിന്റെ പ്രകീർത്തനത്തിലേക്കുമായി ഇടുങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയമുണ്ട്. കൂട്ടായ്മ ത്യാഗവും കൃതജ്ഞതയും ആവശ്യപ്പെടുന്നു. ക്രിസ്ത്വാനുകരണം മാത്രമേ യഥാർത്ഥ ബലിയും കൂട്ടായ്മയും അനുഭവവേദ്യമാക്കൂ. ക്രിസ്തുവിന്റെ ത്യാഗവും ജീവാർപ്പണവും ഉയിർപ്പും, ആ സത്യങ്ങൾ നമ്മെ ഒരുമിച്ചു ചേർക്കുന്നതും സ്സ്വജീവിതത്തിൽ മാംസരൂപം നൽകുന്നെങ്കിലെ 'കുർബാന സ്വീകരണം' നടക്കുന്നുള്ളൂ. ക്രിസ്തുശരീരത്തിൽ യോജിച്ചിരിക്കുന്ന അവസ്ഥ തന്നെയാണ് സ്വർഗ്ഗരാജ്യ അവസ്ഥ. അത് ജീവിതത്തിൽ വാക്കിലും പ്രവൃത്തിയിലും പ്രകടമായ സാക്ഷ്യവുമാകും. അതാണ് സ്വർഗ്ഗരാജ്യത്തിലെ പ്രഘോഷണം. മരണശേഷം മാത്രം കടന്നു ചെല്ലുന്ന സ്ഥലമായി സ്വർഗ്ഗത്തെ കാണുന്നതു കൊണ്ടുള്ള അപാകതയാണ് ഇവിടെ നിഴലുകളെപ്പോലെ യാഥാർഥ്യങ്ങളെ കണ്ടുകൊണ്ട് മുന്നാസ്വാദനം മാത്രമേ കഴിയൂ എന്ന കാഴ്ചപ്പാട്. 'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യം വിളിയായും ജീവിതക്രമമായും പാലിക്കപ്പെടുന്നെങ്കിലെ സ്വർഗീയജീവിതത്തിന്റെ അനുഭവവും, വിശുദ്ധ ബലി ജീവിതത്തിന്റെ ഉറവിടവും സാക്ഷാത്കാരവും ആയിത്തീരുകയുള്ളു.

ഏപ്രിൽ 10, 2022

ത്യാഗമില്ലാത്ത ബലികൾ

ത്യാഗമില്ലാത്ത ബലികൾ വെറും അനുഷ്ഠാനമാണ്. കൃതജ്ഞതകൂടിയുള്ളപ്പോഴേ ത്യാഗമെന്നത് തികഞ്ഞ ആത്മാർപ്പണമുള്ളതാകൂ. ഈ ലാവണ്യമുണ്ടെങ്കിൽ അനുഷ്ഠാനങ്ങളിലും ബലിയുടെ ചൈതന്യമുണ്ടാകും. ഇല്ലെങ്കിൽ അവ ശൂന്യവും വിഗ്രഹതുല്യവുമാകും. അധികാരവും നിർബന്ധബുദ്ധിയും ശൂന്യമായ ബലികളെ കീഴ്‌പ്പെടുത്തും. ആ ബലിയിൽ ജീവൻ ഉണ്ടാവില്ല. അത് ആരാധകരെ നശിപ്പിക്കും. ആ ബലി ബലിയല്ല, കൊലയാണ്. ക്രിസ്തു അർപ്പിച്ചത് ബലിയും, കയ്യപ്പാസ് മേൽനോട്ടം വഹിച്ചത് കൊലക്കും എന്നത് പോലെ തന്നെ.

ഏപ്രിൽ 09, 2022

ഓശാന

കർത്താവിന്റെ നാമത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയവർ ആരൊക്കെയാണ്? ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് സ്തുതികളോടെ ദൈവത്തെ ഓർക്കാം. ദൈവം രക്ഷിക്കുന്ന അനുഭവം വന്നു ചേർന്ന കുഞ്ഞു നിമിഷങ്ങൾ നന്ദിയുടെ വാക്കുകൾ ഉയർത്തട്ടെ.

ദൈവത്തിന്റെ വലിയ സ്നേഹം ക്രിസ്തുവിൽ കാണാൻ ഒരു വേളകൂടി ശ്രമിക്കുകയാണ്. ആ ജീവിതവും മരണവും ഉൾക്കൊണ്ട ഓരോ ത്യാഗപ്രവൃത്തിയും സ്നേഹവും ആത്മസമർപ്പണവും നമ്മിലും ആവർത്തിക്കണം. കുരിശിന്റെ വഴിയേ നടക്കുമ്പോൾ ആ വേദനകളേക്കാൾ ഈ സ്നേഹവും സമർപ്പണവും ത്യാഗവുമാണ് നാം കാണേണ്ടത്. അപ്പോഴേ നമ്മുടെ ത്യാഗങ്ങളും സഹനങ്ങളും എപ്രകാരമാണ് ക്രിസ്തുവിന്റെ വഴിയോട് ചേർത്ത് വയ്‌ക്കാൻ  നമുക്കാവുന്നതെന്ന് മനസിലാക്കാനാകൂ. പൂർണ്ണമായിരുന്നില്ലെങ്കിലും നമ്മൾ ഓരോരുത്തരും ആ വഴിയേ നടന്നിട്ടുണ്ട്. ആ വഴിയേ ഒന്ന് കൂടി നോക്കുവാൻ ഒരു അവസരമാണ് ഈ ആഴ്ച്ച. 

അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ കൂടെ നടക്കുന്നവരുടെ ജീവിതവഴികളെ അടുത്ത് കാണാൻ ശ്രമിക്കുകയെന്നത്. അവർ നടന്ന വഴികളെ നമുക്ക് ലഭ്യമായ അറിവുകൾ വെച്ച് ചിന്തകളിലൂടെയെങ്കിലും നടക്കാൻ ശ്രമിക്കണം. അവർ വഹിച്ച ഭാരങ്ങളും, കൊണ്ട് നടക്കുന്ന മുറിവുകളും അവായിൽ നിന്ന് ഒരു പക്ഷേ നമുക്ക് ലഭിച്ച ക്ഷതങ്ങളും നടന്നു തീർക്കാൻ ശ്രമിക്കുന്ന ഒരു കുരിശിന്റെ വഴിയാണ്. ഒരു ശിമയോനെപ്പോലും വഴിയിൽ ലഭിക്കാതെ ഒറ്റക്കലയുന്ന വഴികളുമുണ്ട് പലർക്കും. ചിലർ നിശബ്ദതയിൽ, ചിലർ വലിയ ക്ഷോഭത്തിൽ നടന്നു നീങ്ങുകയാണ്. ആ വഴിയെ അടുത്ത് കാണാൻ നമുക്ക് കഴിയട്ടെ. 

ഓശാനവിളികളുടെ ആരവത്തിൽ മറന്നുകളയപ്പെടുന്ന യാഥാർത്ഥ്യം അവൻ നമ്മുടെ പാപങ്ങളും ക്ഷതങ്ങളും വഹിക്കുന്ന കുഞ്ഞാടാണ് എന്നതാണ്. അവൻ നടന്നുതീർക്കുന്ന കുരിശിന്റെ വഴി എങ്ങനെയൊക്കെയോ എന്നിലേക്ക്‌ ജീവൻ പകർന്നിട്ടുണ്ട്. അങ്ങനെ വേദനകളും കണ്ണുനീരും പേറി കർത്താവിന്റെ നാമത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയ എത്രയോ പേർ! അനുഗ്രഹീതരാണവർ, ഹൃദയമുയർത്തി ദൈവരക്ഷയെ വാഴ്ത്താം.

ഏപ്രിൽ 08, 2022

ജീവന്റെ വിളനിലം

കയ്യാപ്പാസ് പ്രവചിക്കുകയായിരുന്നെന്നു വിശ്വസിക്കാനാവില്ല. അയാളുടെ ക്രൂരമായ വക്രതയാണ് വലിയ വാക്കുകളിൽ പുറത്തു വരുന്നത്, "ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിന് ഒരുവൻ മരിക്കുക ന്യായമാണ്." എന്തുകൊണ്ടാണ് മരിക്കേണ്ടവൻ നമ്മൾ കുറ്റം വിധിക്കുന്ന 'അവൻ' ആകുന്നത്? അവനിൽ ജനം വിശ്വസിക്കുന്നതുകൊണ്ട് എങ്ങനെയാണ് വിശുദ്ധസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ദേശം ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നത്? റോമാക്കാരെ വെല്ലുവിളിക്കുന്ന ഒന്നും തന്നെ അവൻ ചെയ്തിരുന്നില്ല. കൂടെയല്ലാത്തവരെ ഇല്ലാതാക്കാൻ ഏറ്റവും പോന്ന ആരോപണമാണ് ദേശത്തിന്റെ നാശത്തിനും വിശ്വാസതകർച്ചക്കും കാരണമാകുന്നെന്നത്. വിശ്വാസത്തിന്റെ തലത്തിൽ കൊല ന്യായീകരിക്കപ്പെടുകയും ദേശസംരക്ഷണത്തിന്റെ പേരിൽ അത് നിയമിതമാക്കുകയും ചെയ്യുന്നു. ഒരല്പം പോലും കുറ്റബോധം തോന്നാത്തവിധം  ഗൂഢാലോചനകളും കൊലകളും വിശുദ്ധമാക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെയാണ് കയ്യപ്പസും കൂട്ടരും നടന്നടുത്തത് തലയോട്ടിപ്പറമ്പിലേക്കായത്. 

ആ മരണം പോലും ജീവാർപ്പണമാക്കിയ ക്രിസ്തു സ്വയമർപ്പിക്കുന്ന ആരുടെ ജീവിതവും ജീവന്റെ വിളനിലമാക്കും. 

കയ്യാപ്പാസിന്റെ വിലാപഗീതം

ജീവനറ്റ ശരീരം മടിയിൽ കിടത്തി മറിയം കുരിശിൻചുവട്ടിൽ ഇരുന്നു.

നീളമുള്ള അങ്കിയും തൊങ്ങലുള്ള പുറംകുപ്പായവും ധരിച്ചു കയ്യാപ്പാസ് മുന്നോട്ടു വന്നു. ഗാംഭീര്യത്തോടെ ഭക്തിയോടെ കയ്യാപ്പാസ് പറഞ്ഞുതുടങ്ങി:

"ഏറ്റവും ധന്യത നിറഞ്ഞ ഒരു മരണമെന്നേ ഈ മരണത്തെ വിളിക്കാനാകൂ. ഈ ത്യാഗം ഉദാത്തമാണ്, ദൈവികമാണ്, തികഞ്ഞ അർപ്പണബോധമുള്ളതാണ്. ദൈവത്തെ അന്വേഷിക്കുന്ന ഏതൊരുവനും പ്രചോദനമാണ് ഇയാളുടെ ജീവിതവും മരണവും.

ആദർശങ്ങളിൽ വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും യേശു നല്ലൊരു പ്രേരണയായിരുന്നു ആർക്കും. നമ്മളൊക്കെ ദൈവമക്കളാണെന്നും, ദൈവം നമ്മുടെ പിതാവാണെന്നും അവൻ പറഞ്ഞതിൽ എത്രയോ ആഴങ്ങളാണുള്ളത്! ദേവാലയത്തെ കച്ചവടസ്ഥലമാക്കാതെ ദൈവാരാധനയുടെ പവിത്രസ്ഥാനമായിക്കണ്ട ആ തീക്ഷ്‌ണത എത്രയോ ധീരമാണ്! ഇത് പോലുള്ളവർ മരിക്കരുത്, എങ്കിലും വന്നു ഭവിച്ച ഒരു ദൈവഹിതമായി കണ്ട് ആശ്വസിക്കാൻ നമുക്കാവൂ. വേദനകളിലൂടെ നടന്ന നീതിമാനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല.

ഈ അമ്മയെ എന്ത് പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കുക? ഇസ്രയേലിന്റെ ധന്യരായ സ്ത്രീകളിൽ ഒന്നായി ഇവൾ കരുതപ്പെടും. ഈ കണ്ണുനീർ ഇസ്രയേലിന്റെ വിലാപങ്ങളുടെ പ്രതീകമാണ്. അവളുടെ ആശ്വാസം ദൈവം മാത്രമാണ്. അമ്മേ, നിന്റെ മകൻ മരിക്കുന്നില്ല."

"അപ്പോൾ നിങ്ങൾ ഇയാളെ കൊന്നത് എന്തിനാണ്?" ഏതോ ഒരു ലാസർ ആണ് അത് ചോദിച്ചത്.
"നിയമത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്ത നിങ്ങൾ ഈ പറഞ്ഞതിലെ അർത്ഥം ഗ്രഹിക്കില്ല. പ്രവാചകരെ വധിക്കുകയും പിന്നീട് കല്ലറകളുണ്ടാക്കുകയുമാണ് പാലിച്ചു പോരുന്ന പാരമ്പര്യം. അവരുടെ യാതനകളെയും വിലാപങ്ങളെയും ഉദാത്തവൽക്കരിച്ചു പറയുകയെന്നത് ദൈവികമായി കല്പിച്ചു നൽകിയിരിക്കുന്ന കർത്തവ്യമാണ്. 'അവനെ ആക്രമിച്ചും അടിച്ചമർത്തിയും അവനെ ഇല്ലാതാക്കാം, അവൻ നീതിമാനാണെങ്കിൽ ദൈവം അവനെ രക്ഷിച്ചുകൊള്ളും' എന്നതാണ് പ്രമാണം."

ഏപ്രിൽ 06, 2022

ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ ...

ജീവിതാനുഭവങ്ങളോട് ചേർത്ത് സുവിശേഷം ധ്യാനിക്കുകയും പുനർവായന ചെയ്യുകയും ചെയ്യുമ്പോൾ ആശ്വാസമായും ശക്തിയായും അർത്ഥമായും വെളിച്ചമായും അതു മാറുന്നു. ഏറ്റവും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചു സുവിശേഷം സൂചിപ്പിക്കുന്നത് ഉപ്പിന് ഉറ കെട്ടുപോയാൽ എന്തു പ്രയോജനം എന്ന ലളിതമായ വാക്കുകളിലാണ്. ലോകം മുഴുവൻ നേടിക്കഴിഞ്ഞവൻ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നതും, വിനാശകാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കാതിരിക്കുന്നതും ഉറ കെട്ടു പോകുന്നത് അറിയാത്തതുകൊണ്ടാണ്. ക്രിസ്തുശിഷ്യന്‌ ക്രിസ്തു നഷ്ടപ്പെടുന്നതിനേക്കാൾ എന്താണ് നഷ്ട്ടപ്പെടാനുള്ളത്?

വ്യക്തിയായും സമൂഹമായും, ക്രിസ്തുവുണ്ടെങ്കിലേ ദൈവശബ്ദത്തിന്റെ പൊരുൾ നയിക്കുന്ന സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാനാകൂ. ഈ സ്വാതന്ത്ര്യം തന്നെയാണ് നമ്മെ ക്രിസ്തുവിനോട് ചേർത്ത് നിർത്തുന്ന സംരക്ഷണ വലയം. കഠിനതകളെ അധികാര ദണ്ഡുകൊണ്ട് തടഞ്ഞു നിർത്തുന്ന സംരക്ഷണത്തേക്കാൾ ക്രിസ്തുവിൽ നിന്ന് വിട്ടകന്നു പോകാതിരിക്കാനുള്ള, ഉപ്പുരസം നഷ്ടപ്പെടുത്തിക്കളയാതിരിക്കാനുള്ള, ആഴമുള്ള ബന്ധമാണ് ഈ സ്വാതന്ത്യം.

ക്രിസ്തുവിനെ അകറ്റി നിർത്താൻ ശ്രമിക്കുന്ന ജനത്തിന് അവരുടെ ആധികാരികമായ പ്രതിരോധങ്ങളുണ്ടായിരുന്നു, (ദൈവികജീവനെതിരെയുള്ള പ്രതിരോധങ്ങൾ!) അവർക്കു വേണ്ടി മലമുകളിലേക്ക് കയറിപ്പോയി പ്രാർത്ഥിച്ച മോശ അവരെ രക്ഷിക്കുമെന്ന് അവർ കരുതി. എന്നാൽ മോശ തന്നെക്കുറിച്ചാണ് സാക്ഷ്യം നൽകിയതെന്നും ആ സാക്ഷ്യം സ്വീകരിക്കുവാൻ അവർ പരാജയപ്പെട്ടിരിക്കുന്നെന്നും ക്രിസ്തു ചൂണ്ടിക്കാട്ടി. അബ്രാഹത്തിന്റെ സന്തതികളാണ് അവർ എന്ന് അവർ പറഞ്ഞു. അങ്ങനെയങ്കിൽ അബ്രാഹമർപ്പിച്ച വിശ്വാസം സന്താനങ്ങളെന്ന നിലയിൽ അവരിൽ ഫലമണിയുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ദൈവമാണ് തങ്ങളുടെ പിതാവെന്ന് അവർ പറഞ്ഞു. അങ്ങനെയെങ്കിൽ പിതാവിൽ നിന്ന് വന്ന തന്നെ അവർ സ്നേഹിക്കുമായിരുന്നെന്ന് ക്രിസ്തു പറഞ്ഞു. ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ട് ഏതു പ്രവാചകനിലും പിതാമഹനിലും ദൈവാരാധനയിലും പൈതൃകത്തിലും ആണ് ക്രിസ്തുശിഷ്യൻ അഭിമാനിക്കുക?

ഉറ കെട്ടു പോയ ക്രിസ്തീയ സമൂഹം തിരഞ്ഞിറങ്ങേണ്ടത് മൺമറഞ്ഞുപോയ സമ്പ്രദായങ്ങളെയല്ല, ക്രിസ്തുവിനെത്തന്നെയാണ്. ക്രിസ്തുസാന്നിധ്യം ഉറപ്പുണ്ടെങ്കിൽ ഭ്രമിക്കാത്ത ചുവടുവയ്പുകൾ നമുക്കുണ്ടാകും. തീച്ചൂളയിലും സമുദ്രത്തിലും കൂടെനടക്കുന്നവനായി ക്രിസ്തുവുണ്ട്. അധികാരവും ആൾബലവും തന്ത്രവും കൊണ്ട് കൊണ്ട് പ്രതിരോധിക്കുന്ന ക്രിസ്തുവും ദൈവവും വിഗ്രഹങ്ങളാണ്. ജനമധ്യേ വചനമായി സ്വാതന്ത്ര്യം നൽകാനോ തന്റെ സ്വരൂപമായി ആ സമൂഹത്തെ രൂപപ്പെടുത്താനോ അതിന് ആകില്ല. പിതാവിനെ അറിയുന്നെന്ന അവകാശവാദം ക്രിസ്തുസ്വഭാവം ഇല്ലാത്ത മനോഭാവങ്ങൾ കൊണ്ട് ഇല്ലാതാകുന്നു.

അവനെപ്പോലെ നടക്കാൻ ശ്രമിച്ചവർക്ക് അവൻ ദൈവമക്കളാകാൻ കൃപ നൽകി.

ഏപ്രിൽ 03, 2022

ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു

നിയമത്തിലും പാരമ്പര്യങ്ങളിലും കണിശക്കാരായിരുന്ന ഒരു കൂട്ടം ആളുകളാണ് ആ സ്ത്രീയെ മുമ്പിലേക്ക് തള്ളിയിട്ടത്. അവർ ആവശ്യപ്പെടുന്നത് നിയമമനുസരിച്ചുള്ള നീതി നടത്താനാണ്. അവൾ കല്ലെറിയപ്പെടുന്നത് കൊണ്ട് നീതിനിർവഹണം നടക്കുമ്പോൾ സന്തോഷിക്കുന്നത് നിയമം നൽകിയ ദൈവവും. അയൽക്കാരുടെ വീഴ്ചകൾ അവരെ ചൂഷണം ചെയ്യാനും ക്രിസ്തുവിൽ കുറ്റമാരോപിക്കാനുമുള്ള ഉപാധിയായി മാറുന്ന നീതിവ്യവസ്ഥയിൽ, ക്രിസ്തു നൽകാൻ വന്ന ജീവന്റെ സമൃദ്ധിയെക്കുറിച്ച് ധ്യാനിക്കാൻ സമയമില്ല. അതിരുകളെ  സ്നേഹിക്കുമ്പോൾ ദൈവം കാണിക്കുന്ന കരുണ പോലും തെറ്റായി കാണപ്പെടും.

ക്രിസ്തു സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ സ്ത്രീയെപ്പോലുള്ളവരെ നിയമാനുസൃതമായ ശിക്ഷകൾ പൂർത്തിയാക്കിയേ മതിയാകൂ എന്ന് ഉപദേശിക്കുന്നവരുണ്ട്. കൊള്ളാത്ത കല്ലേറ് സ്വയം ഏറ്റു സ്വയം ശിക്ഷിച്ചു നിയമം പൂർത്തിയാക്കുന്നവരുമുണ്ട്. മരുഭൂവിലും തടാകങ്ങളും നദികളും രൂപപ്പെടുത്തുമെന്ന് ദൈവം പറഞ്ഞത് വരണ്ട ജീവിതങ്ങളിൽ ജീവൻ നിറക്കുമെന്ന ഉറപ്പാണ്. ദൈവം  ഒരു പുതിയ കാര്യം ചെയ്യുകയാണെന്ന് അവിടുന്ന് പറഞ്ഞു. ആ പ്രവൃത്തി ഇതിനോടകം തന്നെ നിങ്ങൾ കാണുന്നില്ലേ എന്ന് അവിടുന്ന് ചോദിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും ദൈവത്തിന്റെ പ്രവൃത്തിയാണ്. എന്നാൽ അതിന്റെ അനുഭവം തുടങ്ങുന്നത് നമ്മുടെ തന്നെ ജീവിത യാഥാർത്ഥ്യങ്ങളിലാണ്. 

വാക്കുകളിൽ ഒരുപാട് പറയാറുണ്ടെങ്കിലും സത്യത്തിൽ, ദൈവം നമ്മുടെ ജീവിതത്തിലേക്ക് ജീവൻ പകരുമെന്ന് ഉറപ്പായും നമ്മൾ വിശ്വസിക്കുന്നുണ്ടോ? വേദനകളിലേക്കും, ക്ലേശങ്ങളിലേക്കും, ഭാരങ്ങളിലേക്കും ആ ജീവൻ ഒഴുക്കി പുതിയ കരുത്ത് ദൈവം നൽകുമെന്ന് വിശ്വസിക്കുന്നുണ്ടോ? ജീവിക്കുന്ന, ജീവദായകനായ ദൈവത്തിലേക്ക് നമ്മെയും നമ്മുടെ വേദനകളെയും നൽകുന്നത് പരിപൂർണ്ണമായ ഒരു സ്നേഹബന്ധമുണ്ടാകുമ്പോൾ മാത്രമാണ്. എങ്കിലേ സുഖകരമല്ലാത്ത സമയത്തും നമുക്ക് ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ കഴിയൂ. പ്രത്യാശ ജീവനുള്ളതാണ്, നമ്മുടെ ഉള്ളിൽ നിന്നും ജീവന്റെ  ഉറവകൾ പുറപ്പെടുവിക്കുവാൻ അതിനു കഴിയും, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും പ്രലോഭിതരുമായ നമ്മുടെ ജീവിതങ്ങളിൽ നിന്ന് തന്നെ. ജീവസ്പർശമനുഭവിച്ച നമ്മുടെ സമീപനങ്ങൾ ഏറ്റവും പരമാവധി ജീവൻ പ്രതിഫലിപ്പിക്കുന്നതാകും. ബുദ്ധിമുട്ടുകളിൽനിന്ന് ഓടിയൊളിക്കാനുള്ള ഓരോ ആന്തരികപ്രലോഭനത്തെയും അത് അതിജീവിക്കുകയും ചെയ്യും.