സ്ത്രീയെന്നാൽ ഒരു നിശ്ചയവുമില്ലാത്ത വികാരങ്ങളുടെ ആകെത്തുകയാണ് പ്രസിദ്ധനായ ഒരു ചിന്തകൻ പറഞ്ഞത്.
പുരുഷന്റെയും പുരുഷസമൂഹങ്ങളുടെയും സങ്കൽപ്പങ്ങൾ നിർവ്വചിച്ചിട്ടുള്ള സ്വത്വരൂപമാണ് സ്ത്രീക്ക് നൂറ്റാണ്ടുകളായുള്ളത്. ആ രൂപം ദൈവകല്പനയായും മതനിഷ്ഠയായും പാലിച്ചുപോരുന്ന സമൂഹങ്ങളാണ് നമ്മുടേത്. ദാർശനീയതയിലും രാഷ്ട്രീയ ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നെങ്കിലും സ്ത്രീയെക്കുറിച്ചുള്ള പുരാതനമായ കാഴ്ചപ്പാടുകൾ തുടരുകതന്നെയാണ്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പഠിക്കാൻ തുടങ്ങിയതുതന്നെ അടുത്ത കാലത്തു വ്യക്തമായ വെല്ലുവിളികൾ ഉയർന്നുതുടങ്ങിയതിനു ശേഷം മാത്രമാണ്.
ജീവിവർഗ്ഗങ്ങളിൽ മനുഷ്യനെ 'ചിന്താശേഷിയുള്ള മൃഗം' എന്നാണ് അരിസ്റ്റോട്ടിൽ നിർവ്വചിച്ചത്. യുക്തിസഹമായ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെടുവാൻ കഴിയുകയെന്നതാണ് ചിന്താശേഷി നിർവചിക്കുന്ന സവിശേഷ ഗുണം. മനുഷ്യന്റെ പരമമായ ആത്മസാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ് ഈ ഗുണം. പെൺജാതി അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തിൽ ഏത് ജീവിവർഗ്ഗത്തിന്റെയും ആൺജാതിയുടെ വൈകല്യമുള്ള (അപൂർണ്ണമായ) ഒരു വകഭേദമാണ്. ഒരു ജീവിയുടെ പൂർണ്ണമായ സത്തയും രൂപപ്പെടുവാനുള്ള ഊർജ്ജവും വഹിക്കുന്നത് പുരുഷബീജമാണെന്ന് അരിസ്റ്റോട്ടിൽ കരുതി. സ്വാഭാവികമായും അത് ആ ജീവിവർഗ്ഗത്തിന്റെ ആൺജാതിയെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഈ രൂപത്തിന് ദ്രവ്യം നൽകുകയെന്നതാണ് പെൺജാതിയുടെ പങ്ക്. ദ്രവ്യത്തിനുള്ള എന്തെങ്കിലും കുറവോ പാകപ്പെടുത്തുന്നതിന് ആവശ്യമായ ജീവതാപത്തിയിലുള്ള കുറവോ പെൺജാതി രൂപപ്പെടുന്നത്. പെൺരൂപത്തെ ആൺരൂപത്തിന്റെ ഒരു വികലഭാവമായിട്ടാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത്. പെൺരൂപത്തെ പുരുഷന്റെ അപൂർണ്ണമായ വകഭേദമായി മുദ്രകുത്തിയപ്പോഴും, പ്രത്യുൽപ്പാദനത്തിലൂടെ വംശം നിലനിർത്തേണ്ടതിനായി പ്രകൃതിക്ക് തന്നെ ഇത്തരം ഒരു വ്യതിയാനം അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ വാദിച്ചു.
സത്തയിൽ വികലതയുള്ളതിനാൽ മേല്പറഞ്ഞ ചിന്തയിലൂടെ നിർവ്വഹിക്കപ്പെടുന്ന സ്വാഭാവിക ആത്മസാക്ഷാത്കാരം സ്ത്രീക്ക് സാധ്യമല്ല എന്നാണ് ന്യായമായും കരുതാവുന്നത്. കുടുംബത്തിന്റെ അകത്തളങ്ങളിലുള്ള ഉത്തരവാദിത്തങ്ങളാണ് അവരുടെ സാധ്യതകൾക്കുള്ളിൽ അവൾക്കു ലഭിക്കാവുന്ന സഫലീകരണം പ്രാപ്തമാക്കുന്നത്.
കാലം പുരോഗമിച്ചെങ്കിലും, വികാരം, ശാരീരിക ആവശ്യങ്ങൾ, പരിപാലനം, പ്രത്യുൽപ്പാദനം എന്നിവയെ സ്ത്രീഗുണങ്ങളായി കണ്ട് അവക്ക് നേർവിപരീതമായി നിർവ്വചിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി, 'യുക്തി' എന്നതിനെ നിർമ്മിച്ചെടുത്തത്. ശരീരത്തിലും അതിന്റെ പ്രക്രിയകളിലും നിന്ന് ഉയർന്നതാണ് മനസ്സും യുക്തിയും എന്ന് ഉറപ്പിച്ച ചിന്തകൾ, പ്രകൃതിയോടും ശരീരത്തോടും ചേർത്തുനിർത്തിയ സ്ത്രീസ്വഭാവം താഴ്ന്ന നിലയിലുള്ളതായി.
പുരുഷന്മാരെ മാനവിക യുക്തിയുടെ മൂർത്തീഭാവമായി ചിത്രീകരിച്ചപ്പോൾ സ്ത്രീകൾക്ക് അവരുടെ ചുറ്റുപാടുകളിൽ ചുരുങ്ങിയ ഇടപെടലുകൾ നടത്താൻ മാത്രമുള്ള കഴിവേ ഉണ്ടായിരുന്നുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. അവരങ്ങനെ ആയിരുന്നാൽ മതി എന്ന സാമൂഹിക-മത നിയമങ്ങൾ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയുമാണ്. വസ്തുക്കൾക്ക് മേലോ സ്ഥലമിടപാടുകളിലോ കരാറുകളിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. സമ്മതിദാനാവകാശമുണ്ടായിരുന്നില്ല. നിയമപരമായ/സാമൂഹികമായ ആവശ്യങ്ങളെ പ്രകടിപ്പിക്കുവാൻ ഒരു പുരുഷ രക്ഷാധികാരി അവർക്ക് ആവശ്യമായിരുന്നു.
ആധുനിക കാലത്തുപോലും, സ്ത്രീയുടെ ജീവിതം പുരുഷസമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉപകരണമാണ് എന്ന് കരുതിയിരുന്നു. സ്വാഭാവികതയിലും, വിദ്യാഭാസം വഴിയായും പുരുഷൻ സ്വതന്ത്രനായ വ്യക്തിയാകുന്നു. എന്നാൽ ഗാർഹികമായ അന്തരീക്ഷത്തിൽ പുരുഷന്റെ സന്തോഷമൊരുക്കാനും അവരുടെ കുഞ്ഞുങ്ങളെ വളർത്താനും, അവരുടെ ജീവിതം മധുരതരമാക്കാനും അവർ പരിശീലിക്കുന്നു. സാമൂഹിക വിപ്ലവങ്ങൾക്ക് കാരണമായ ചിന്തകൾ നൽകിയ ചിന്തകർ പോലും സ്ത്രീകളെ ഇത്തരത്തിൽ നിർവ്വചിച്ചു എന്നത് ചിന്തനീയമായ വിരോധാഭാസമാണ്.
പാലിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ അവയൊക്കെയും കാഴ്ചപ്പാടുകൾക്കപ്പുറം സാധാരണവും പ്രകൃത്യാ നിയമിതവും ദൈവനിശ്ചിതവുമാകും. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കല്പനകളെക്കാൾ അവക്കായി നൽകപ്പെടുന്ന കാരണങ്ങളെ ആത്മാർത്ഥമായ വിചാരണക്കെടുക്കുക എന്നതാണ് അനിവാര്യം. കപടമായ ശാസ്ത്രം പോലും വാദങ്ങൾക്കൊത്ത് നിരത്തപ്പെടുന്നുണ്ട്.
യുക്തിസാമർഥ്യം നിറഞ്ഞ മനുഷ്യൻ ദൈവസ്വഭാവത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്. സ്ത്രീക്ക് ആ യുക്തി ഇല്ലാത്തതുകൊണ്ട്, പുരുഷനോട് ചേർന്ന് നിന്ന് കൊണ്ട് സ്ത്രീ ദൈവസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും. ചിന്തകളിൽ കണ്ടത് ആരോപിച്ചു വാർത്തെടുത്ത സ്ത്രീരൂപമാണ് ഇന്നും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിറയുന്നത്.
ശരീരത്തിന്റെ ഘടനയോ, പരിപാലനയുടെയും കരുതലിന്റെയുമായി സ്ത്രീ ഏറ്റെടുക്കുന്ന കാര്യങ്ങളോ അല്ല, മറിച്ച് അവർക്കു സമൂഹം ചാർത്തിക്കൊടുക്കുന്ന അർത്ഥങ്ങളും നിയന്ത്രണങ്ങളുമാണ് സ്ത്രീയെ ഒരു 'വിധേയ'യാക്കുന്നത്. നിയമവും വിദ്യാഭാസവും അവബോധനങ്ങളും സ്ത്രീയെ ഉയർത്തുമ്പോഴും 'വികസിത'മായ സംസ്കാരങ്ങളിലും പ്രദീപ്തമായ ആത്മീയതകളിലും സ്ത്രീ വിധേയയും ഒതുങ്ങിക്കഴിയേണ്ടവളുമാണ്. അത് ഭക്തിയും മതാനുഷ്ടാനവുമായി പുരുഷന്റെ അധികാരഭാവത്തിന്റെയും സ്ത്രീയുടെ അനുഷ്ടാനഭാവത്തിന്റെയും ഭാഗമാണ്. സന്തോഷം, ദുഃഖം, ആസ്വാദനം, സ്നേഹം, വികാരം, വേദന, നിർവൃതി ഇവയൊക്കെ സ്ത്രീക്ക് എന്താണ് (എന്താവണം എന്ന് പോലും) എന്ന് പറഞ്ഞതും നിര്വചിച്ചതും പുരുഷന്മാരാണ്.
ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകുന്നതു തന്നെ തിരിച്ചറിവുകൾക്കു വഴിതുറക്കും. അവ സത്യാധിഷ്ഠിതമാണെങ്കിൽ ഫലപ്രദമായ സംഭാവനകൾ നൽകും. എന്താവണം എന്തരുത് എന്ന നിഗമനങ്ങൾക്കായി നൽകപ്പെടുന്ന കാരണങ്ങളെയാണ് സമൂഹം യുക്തിസഹമായി പരിശോധിക്കേണ്ടത്.
സ്ത്രീ, പുരുഷന്റെ (അത് ഭർത്താവാവട്ടെ മറ്റൊരു പുരുഷനാവട്ടെ) ആസ്വാദനത്തിനും സന്തോഷത്തിനുമുള്ളതാണെന്ന കാഴ്ചപ്പാട് തീർത്തും സ്ത്രീ വിരുദ്ധമാണ്. അത് ദൈവനിയമങ്ങളിലുള്ളതാണെങ്കിൽ അവ പുനർവായന ആവശ്യപ്പെടുന്നു. സ്ത്രീ തുണയും (companion), സഹായിയും (helper) ആയി പുരുഷനോടൊപ്പം ആണെങ്കിൽ മാത്രം ഉള്ള സ്വത്വമല്ല സ്ത്രീയുടേത്.
സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന് ആവർത്തിക്കപ്പെടുമ്പോൾ അവരുടെ അരക്ഷിതാവസ്ഥ നിയമിതമാക്കുന്ന സംവിധാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുരുഷാധിപത്യ വീക്ഷണങ്ങൾ തിരുത്തപ്പെടേണ്ടതായി കാണപ്പെടുന്നില്ല. സ്ത്രീയുടെ 'നിർബലത'യെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ തന്നെ അവളുടെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനങ്ങൾക്കുള്ളിൽ 'സൗമ്യമായ അടങ്ങിയൊതുങ്ങി' കഴിയുക എന്നതാണ് സുരക്ഷിതാവസ്ഥ. അത് പൊതുസമൂഹത്തിന്റെ വ്യവസ്ഥിതിയായോ ഗാർഹികമായ ജീവിതാവസ്ഥയായോ ആകാം.
എല്ലായിടത്തുമല്ലെങ്കിലും സമൂഹത്തിന്റെ പൊതുഇടങ്ങളിലേക്ക് മുഖ്യധാരകളിലേക്കുതന്നെ സ്ത്രീകൾ കടന്നു വന്നിട്ടുണ്ട്. ശാസ്ത്രഗവേഷണങ്ങൾ, സാമൂഹികസേവനം, ആതുരസേവനം, അധ്യാപനം, സാമ്പത്തികരംഗങ്ങൾ, ബിസിനസ് അങ്ങനെ എല്ലാത്തരം മേഖലകളിലും അവരുണ്ട്. എന്നിരിക്കിലും അവ നിലവിലുള്ള പുരുഷ-ആധിപത്യ സമീപനരീതികളെയും ചട്ടക്കൂടുകളെയും ഇല്ലാതാകുന്നില്ല. കാരണം മൂല്യങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് 'അറിവ്,' 'യുക്തിധാര,' 'സാന്മാര്ഗികത,' 'യാഥാർത്ഥ്യബോധം' തുടങ്ങിയവ എങ്ങനെ നിർമ്മിക്കപ്പെടുന്ന എന്നതിനെ അടിസ്ഥാനമാക്കിയാണ്. പൊതുവിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം സംഭവ്യമാകുന്ന ഒന്നല്ല ഇത്.
പെരുമാറ്റച്ചട്ടങ്ങൾ സാംസ്കാരികചരിത്ര നിർമ്മിതകളാണ്, അവ കാലികമായി വായിച്ചെടുക്കേണ്ടതുമാണ്. സമൂഹത്തിലെ ലിംഗവ്യത്യാസങ്ങൾ മനുഷ്യനുള്ള തുല്യത ഇല്ലാതാകുന്നില്ല. സത്താപരമായ ഈ തുല്യതയെ ഉയർത്തിപ്പിടിക്കുവാനും അംഗീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം പ്രാപിക്കണമെങ്കിൽ സംസ്കാരങ്ങളും മതങ്ങളും അവയ്ക്കാവശ്യമായ തിരുത്തലുകൾ വരുത്തിയേ തീരൂ. പുരുഷാധിപത്യം അന്തർലീനമായി സമൂഹത്തിൽ വരച്ചുചേർത്തിട്ടുള്ള മനോഭാവങ്ങളെ പ്രത്യേകിച്ച് സ്ത്രീകളുടെ മേൽ ആധിപത്യത്തിന്റെ, ആസ്വാദനത്തിന്റെ, ഭരണത്തിന്റെ മനോഭാവങ്ങളെ തിരുത്തിയേ തീരൂ.
സ്ത്രീകൾക്കെതിരെയുള്ള എന്തെങ്കിലും അനീതിയോ അക്രമമോ സംഭവിക്കുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒരു വാക്കാണ് mindset. ഈ mindset രൂപപ്പെടുത്തേണ്ടതായുള്ള അല്ലെങ്കിൽ അതിനു വിഘാതമായി നിൽക്കുന്ന ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിക്കാൻ അവയെ ഉറപ്പിച്ചു പറയാൻ സമൂഹം ശ്രമിക്കാറില്ല. പകരം സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്ന നിലയിൽ അവർക്കുമേൽ കൂടുതൽ വിലക്കുകളേർപ്പെടുത്തുകയാണ് പതിവ്. അവ ഉദാത്തവൽക്കരിക്കപ്പെടുകയും സംസ്കാരിക ശുദ്ധിയുടെയും മതപാരമ്പര്യങ്ങളുടെയും പേരിൽ പരിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങളും താല്പര്യങ്ങളും പരിഗണിക്കപ്പെടേണ്ടതായി വരുമ്പോൾ രാഷ്ട്രീയ താല്പര്യങ്ങളും മതങ്ങളുടെ വീക്ഷണങ്ങളും അവയെ സൗകര്യപൂർവം മാറ്റി നിർത്തുകയാണ്. അകത്തളങ്ങളിലേക്കൊതുങ്ങേണ്ട വ്യവഹാര പരിമിതി വെല്ലുവിളിക്കപ്പെടേണ്ടത് ഗാർഹിക നിലയിലും സാമൂഹികനിലയിലുമുള്ള അധികാരശ്രേണിയുടെ പുനർവായനക്ക് അനിവാര്യതയാണ്. കൂട്ടായ രാഷ്ട്രീയ വിശകലനങ്ങളിലൂടയും നിയമ നിർമ്മാണത്തിലൂടെയും മാത്രമേ യഥാർത്ഥ നീതി നടപ്പിലാകൂ.
സ്വാതന്ത്ര്യം, സ്ത്രീക്കോ പുരുഷനോ, നിയമരാഹിത്യമല്ല. എന്നാൽ ഈ നിയമങ്ങളടക്കം അടിസ്ഥാനമാക്കുന്ന 'അറിവ്,' 'യുക്തിധാര,' 'സന്മാർഗ്ഗികത,' 'യാഥാർത്ഥ്യബോധം' എന്നിവ വിശകലനം ചെയ്യപ്പെടേണ്ടതാണ്. സ്വാതന്ത്ര്യം അഴിഞ്ഞാട്ടമല്ല എന്ന് വ്യക്തമാണ്. പക്‌ഷേ സ്വാതന്ത്ര്യം സ്ത്രീക്ക് അപകടമുണ്ടാക്കും എന്ന സാമാന്യവത്കരണം പുരുഷാധിപത്യം നിയമിതമാക്കുന്ന അനീതിയിൽ നിന്നാണ്. മേല്പറഞ്ഞ 'അപകടങ്ങൾ' ഇല്ലാതാകണമെങ്കിൽ പുരുഷ-സങ്കൽപ്പങ്ങൾ മേൽക്കോയ്‌മ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ഏതൊക്കെ തരത്തിൽ ചൂഷണ ഉപാധികളാകുന്നുണ്ടോ അവിടെയെല്ലാം ധാർമിക മൂല്യങ്ങൾ പരിശീലിക്കുവാൻ സാമൂഹിക-സാംസ്‌കാരിക സംവിധാനങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. ഇവിടെയാണ് mindset സ്വീകരിക്കാനുള്ള കഴിവ് തീർത്തെടുക്കേണ്ടതും. അതിനു കഴിയുന്നില്ലെങ്കിൽ അസന്മാർഗ്ഗികതയിലേക്കു വിരൽ ചൂണ്ടി സ്വയം ന്യായീകരിക്കുന്ന വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുകയാകും സമൂഹം ചെയ്യുക.
സ്ത്രീശാക്തീകരണം സ്ത്രീയുടെ സത്താപരമായ മൂല്യത്തെ അംഗീകരിക്കുന്ന ഒരു സമൂഹത്തിലെ സാധ്യമാകൂ. എന്നാൽ ഇത് പലപ്പോഴും ഉൽപന്നങ്ങളിലൂടെയും ജീവിതശൈലിയിലൂടെയുമുള്ള വ്യക്തിഗത തിരഞ്ഞെടുപ്പുകളായി മാറുന്നു. മുതലാളിത്ത-പുരുഷാധിപത്യ വ്യവസ്ഥകൾക്ക് ഇതിനെ എളുപ്പത്തിൽ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കും. സ്ത്രീകൾ സിഗരറ്റു വലിക്കുന്നതോ ബൈക്ക് ഉപയോഗിക്കുന്നതോ സമൂലമായ മാറ്റത്തിന് കാരണമാകുന്നില്ല. പെൺകുട്ടികൾ പുറത്തിറങ്ങുകയോ, വസ്ത്രധാരണത്തിലും കോർപ്പറേറ്റ് ജോലികളിലും 'പുരുഷന്മാരെ' അനുകരിക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം യഥാർത്ഥ വിമോചനം സാധ്യമാകുന്നില്ല. അത് പുരുഷ യാഥാസ്ഥിതിക ശൈലികൾ വെല്ലുവിളിച്ചേക്കാമെങ്കിലും, അത് വെറുമൊരു ഉപരിപ്ലവമായ ദൃശ്യത (presentability ) മാത്രമാണ്. യഥാർത്ഥ വിമോചനത്തിന് സാമ്പത്തിക, നിയമ, രാഷ്ട്രീയ രംഗങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളും അസമത്വങ്ങളുടെ വേരറുക്കലും ആവശ്യമാണ്.
സ്ത്രീ തുണയും (companion), സഹായിയും (helper) ആയിരിക്കുന്നതിലല്ല, സ്ത്രീ-പുരുഷ പരസ്പരപങ്കാളിത്തത്തിലൂടെയാണ് കുടുംബവും സമൂഹവും വളരുന്നത്. അവിടെ ഭരണത്തിന്റെയും, ആധിപത്യത്തിന്റെയും ഭാഷ ഉചിതമല്ല. വിധേയത്വവും ആത്മത്യാഗവും ഇരുവരിൽ നിന്നും പൊതുവായ നന്മയെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെങ്കിൽ അത് യഥാർത്ഥ സ്വാതന്ത്ര്യവും ശാക്തീകരണവുമാകും. ഉപരിപ്ലവമായ സ്വയം-സ്ഥിരീകരണമോ കപടവും നീചവുമായ നിയമകലഹങ്ങളോ ആവശ്യമാവില്ല,