Gentle Dew Drop

ഒക്‌ടോബർ 19, 2025

പ്രാർത്ഥന: ജീവിതശൈലി

നീതിരഹിതനായ ന്യായാധിപന്റെ കഥ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എത്രയെളുപ്പം വികലമായേക്കാം എന്നതിനെക്കുറിച്ചുള്ള യേശുവിൻ്റെ അത്യധികം ഉൾക്കാഴ്ചയുള്ള ഉപദേശങ്ങളിൽ ഒന്നാണ്. വിധവയുടെ നിരന്തരമായ നിർബന്ധം ഇടവിടാതെ പ്രാർത്ഥിക്കണമെന്നതിനു നമുക്ക് മാതൃകയാണ്. എന്നാൽ ന്യായാധിപനെപ്പോലെ ദൈവത്തെ എളുപ്പത്തിൽ വഴങ്ങാത്ത, നിർബന്ധിതനാക്കപ്പെടേണ്ട ഒരാളായി ചിത്രീകരിക്കുന്നത് ശരിയല്ല. അത് സംഭവിക്കാറുണ്ടായിരുന്നതിനെ വിമർശിക്കുകകൂടിയാണ് ക്രിസ്തു.  "ചോദിച്ചുകൊണ്ടേയിരിക്കുക, മുട്ടിക്കൊണ്ടേയിരിക്കുക, ഒടുവിൽ ദൈവം വഴങ്ങും!" എന്ന രീതിയിൽ ഉപമ കേവലം നിരന്തരമായ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായി വ്യാഖ്യാനിക്കപ്പെടുന്നു.

 പ്രാർത്ഥനയിലെ സ്ഥിരോത്സാഹം ആവശ്യമാണെങ്കിലും, കഥയിലെ യേശുവിൻ്റെ ഉദ്ദേശ്യം അതിലും ആഴത്തിലുള്ളതാണ്. യേശു പറയുന്നത് ഇതാണ്: "ദൈവത്തെയോ മനുഷ്യനെയോ ഒട്ടും കാര്യമാക്കാത്ത ഒരു നീതിരഹിതനായ  ന്യായാധിപൻ പോലും നിരന്തരമായ അപേക്ഷകൾക്ക് വഴങ്ങുമെങ്കിൽ, നിങ്ങളുടെ നന്മയ്ക്കായി ആഗ്രഹിക്കുന്ന സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് നിങ്ങൾക്ക് വേണ്ടി എത്രയധികം കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യും!"

ഫരിസേയ സമ്പ്രദായം, അതിൻ്റെ ഭക്തിപരമായ എല്ലാ കാര്യങ്ങളോടും കൂടി, ദൈവത്തെ പലപ്പോഴും ദൂരെയുള്ള ഒരു നിയമപരമായ ന്യായാധിപനായിട്ടാണ് നിലനിർത്തിയത്. അവൻ പുണ്യങ്ങളും പാപങ്ങളും സൂക്ഷ്മമായി തൂക്കിനോക്കുകയും, അനന്തമായ ആചാരങ്ങളും സങ്കീർണ്ണമായ നിയമങ്ങളോടുള്ള തികഞ്ഞ അനുസരണയും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയുള്ള ഒരു സമ്പ്രദായത്തിൽ, പ്രാർത്ഥന ഒരു ഹൃദയബന്ധം എന്നതിലുപരി, ഒരാളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള ഇടപാടും, ദൈവാനുഗ്രഹം നേടുന്നതിനുള്ള ഒരു മാർഗ്ഗവുമായി മാറി. ഇത് ആളുകളിൽ വലിയ ആത്മീയ ഭാരവും, ഉത്കണ്ഠയും, കുറ്റബോധവും, തീർക്കാനാവാത്ത അയോഗ്യതയും എന്ന നിരന്തരമായ ഭയവും സൃഷ്ടിച്ചു.

ദൈവം നമുക്കായൊരുക്കിയിരിക്കുന്ന ഭവനത്തെ ക്രിസ്തു നമുക്ക് തന്നു. "ഞാനാകുന്നു വാതിൽ" എന്ന് യേശു പറഞ്ഞു. വീട്ടിൽ സംഭാഷണത്തിലേർപ്പെടാൻ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തുപ്രാർത്ഥന വീട്ടിലെ ഒരു സംഭാഷണമാണ്. സ്നേഹമുള്ള ഒരു ഭവനാന്തരീക്ഷത്തിലല്ലാതെ മറ്റെവിടെയാണ് നമുക്ക് യഥാർത്ഥ നീതി കണ്ടെത്താൻ കഴിയുക? നമ്മൾ പറയുന്നതിനേക്കാളും ചെയ്യുന്നതിനേക്കാളും ഉപരിയായി, യഥാർത്ഥ പ്രാർത്ഥന ഒരു മനോഭാവവും വളർച്ചയുമാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, പ്രാർത്ഥന ദൈവത്തിൻ്റെ നീതിക്ക് വേണ്ടിയുള്ള ഒരു തുറവിയാണ്. നാം ദൈവത്തിൻ്റെ പ്രവർത്തിയെ തേടുമ്പോൾ, വ്യക്തിപരമായ ആവശ്യങ്ങൾക്കോ ആത്മീയ വളർച്ചയ്ക്കോ വേണ്ടി അപേക്ഷിക്കുമ്പോൾ, അത് ശൂന്യത നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ നീതിയുള്ള ക്രമം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനമാണ്.

യേശു നമ്മെ പഠിപ്പിച്ച പ്രാർത്ഥന ദൈവത്തിൻ്റെ നീതിയുള്ള ഭരണത്തെക്കുറിച്ചാണ്. "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ," എന്നത് ഒരു അപേക്ഷ മാത്രമല്ല, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിനുള്ള ഒരു തുറവിയാണ്. നീതിയും, തുല്യതയും, സത്യസന്ധതയുമുള്ള ഒരു ജീവിതക്രമത്തിനായുള്ള ആത്യന്തികമായ അപേക്ഷയാണിത്. അതുപോലെ, "അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് തരേണമേ" എന്നത് സാമ്പത്തിക നീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ആഗ്രഹവും, അതിനുവേണ്ടി പ്രവർത്തിക്കാനുള്ള മനസ്സും കാണിക്കുന്നു. "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് കടപ്പെട്ടവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ" എന്നത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കാനുള്ള ആഗ്രഹവും, ക്ഷമിക്കാനും അനുരഞ്ജനപ്പെടാനുമുള്ള സന്നദ്ധതയും തേടുന്നു.

 പ്രാർത്ഥനയിൽ ദൈവഹിതം തേടുന്നത് സത്യത്തിലും നീതിയിലും വിശ്വാസത്തിലുമുള്ള വളർച്ചയിലൂടെയാണ് നമ്മെ നയിക്കുന്നത്. അത് യഥാർത്ഥ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമായ ഒരന്തരീക്ഷമാണ്.  പ്രാർത്ഥന, ഒരു മറയുമില്ലാതെ ഒരാളുടെ സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറവുകളെയും ആത്മാർത്ഥമായ ഉദ്ദേശങ്ങളെയും അംഗീകരിക്കുന്നു. ഭക്തിയുടെയോ, മതപരമായ ചിട്ടകളുടെയോ, സാമൂഹ്യപ്രവർത്തനങ്ങളുടെയോ പേരിൽ ഒളികേന്ദ്രങ്ങൾ തേടുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണത്.

പ്രാർത്ഥന നമ്മെ നമ്മളുമായി മുഖാമുഖം വരാൻ വെല്ലുവിളിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സത്യം നമുക്ക് മുമ്പിലായിരിക്കുമ്പോൾ, പ്രാർത്ഥനയിൽ നമുക്ക് ആത്മവിശ്വാസം നൽകുന്നത് ദൈവം നീതിമാനാണ് എന്ന നമ്മുടെ വിശ്വാസമാണ്. അവൻ നമ്മുടെ ആത്മാർത്ഥമായ അപേക്ഷകളോട് അവൻ്റെ തികഞ്ഞ ഇഷ്ടത്തിനനുസരിച്ച് പ്രതികരിക്കും.

അതിനാൽ, പ്രാർത്ഥന ഒരു വ്യക്തിപരമായ അപേക്ഷ മാത്രമല്ല, നമ്മുടെ ഇഷ്ടത്തെ ദൈവത്തിൻ്റെ നീതിയോട് ചേർത്തുനിർത്തുന്നതാണ്. പ്രാർത്ഥന ഒരിക്കലും ഒരു മതപരമായ പ്രവർത്തിയല്ല, അതൊരു ജീവിതശൈലിയാണ്.

ദൈവത്തെ സമീപിക്കാനുള്ള ഏറ്റവും നല്ല വഴി, കഠിനമായി യാചിക്കുകയും, അപേക്ഷിക്കുകയും, നിസ്സഹായത സഹിക്കുകയും ചെയ്യുകയാണെന്ന് എത്ര തവണ പല വിധത്തിൽ നമ്മൾ കേൾക്കുന്നു! ക്രിസ്തുവിൽ നമ്മെ വസിക്കാൻ ഒരുക്കിയ സ്നേഹവാനായ പിതാവായി നാം അവനെ സ്വീകരിക്കുമ്പോൾ, പ്രാർത്ഥനയുടെ മുഴുവൻ സ്വഭാവവും രൂപാന്തരപ്പെടുന്നു. പ്രാർത്ഥന വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിലെ ആത്മാർത്ഥമായ സംഭാഷണമായി മാറുന്നു.

നമ്മുടെ യഥാർത്ഥ സ്വത്വത്തെനമ്മുടെ ആവശ്യങ്ങൾ, നമ്മുടെ കുറവുകൾ, നമ്മുടെ ആഴമായ ഉദ്ദേശ്യങ്ങൾഭക്തിയുടെയോ പ്രവർത്തനത്തിൻ്റെയോ ഭാവങ്ങൾ ഇല്ലാതെ തുറന്നുകാട്ടുന്ന സമൂലമായ ഒരു ആശ്രയബോധമാണ്.

പ്രാർത്ഥിക്കുക എന്നാൽ നമ്മുടെ കാര്യങ്ങൾ ന്യായീകരിക്കേണ്ടിവരുന്ന, ദൈവത്തിൻ്റെ നിയമപരമായ  വിധിന്യായത്തെ ഭയപ്പെടുന്ന, സ്വയം-നീതിയുടെ ഒറ്റപ്പെട്ട കോടതിയിൽ സ്വന്തം യോഗ്യതകൾ ന്യായീകരിക്കേണ്ടിവരുന്ന പ്രക്രിയയല്ല.

പ്രാർത്ഥന "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം പൂർത്തിയാകണമേ" എന്ന ക്രിസ്തുവിൻ്റെ ആഗ്രഹത്തെ പൂർണ്ണമായി സ്വീകരിക്കുകയെന്നാണ്. നമ്മുടെ ഉത്കണ്ഠാകുലമായ, സ്വാർത്ഥപരമായ ഇഷ്ടത്തെ അവൻ്റെ സൗമ്യവും നീതിയും ജീവൻ നൽകുന്നതുമായ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്ന ദൈവത്തിൻ്റെ നീതിയിലുള്ള ഒരു തുറവിയാണിത്. 

🎬

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ