Gentle Dew Drop

ഫെബ്രുവരി 20, 2024

സ്വർഗ്ഗസ്ഥനായ പിതാവേ

പരിതാപകരമായ അവസ്ഥയിൽ കേണുയാചിക്കുന്ന ഒരു യാചകന്റെ മനോഭാവം പ്രാർത്ഥനയുടെ സ്വഭാവമായി ക്രിസ്തു പരിചയപ്പെടുത്തിയില്ല. അത്തരം മനോഭാവം വിനയത്തിന്റേയോ ദൈവാശ്രയത്തിന്റെയോ അടയാളവുമല്ല. പ്രാർത്ഥന പിതാവുമായുള്ള ബന്ധമായി ക്രിസ്തു പഠിപ്പിച്ചു. ആവശ്യങ്ങൾ പറയുന്നത് മക്കളുടെ സ്വാതന്ത്ര്യത്തിലാണ്. നിർബന്ധമായും കരഞ്ഞു പ്രാർത്ഥിക്കുക, ആവർത്തിച്ചു പ്രാർത്ഥിക്കുക തുടങ്ങിയ ഉപദേശങ്ങൾ ദൈവികബന്ധത്തേക്കാൾ, നിസ്സഹായഘട്ടങ്ങളിൽ തേടപ്പെടുന്ന മാനസികാശ്വാസം മാത്രമായി നിലനിൽക്കും. ആ ദയനീയാവസ്ഥക്കു യോജിച്ച 'വചനം' സൃഷ്ടിക്കുന്ന ദൈവപുരുഷർ നമ്മുടെ ഇടയിലുമുണ്ട്.

ക്രിസ്തുവിന്റെ പ്രാർത്ഥനാനുഭവത്തിന്റെ അന്തരീക്ഷം നമുക്കുവേണ്ടിയും പങ്കുവയ്ക്കപ്പെടുകയാണ് 'സ്വർഗ്ഗസ്ഥനായ പിതാവേ...' പ്രാർത്ഥനയിൽ. എന്നാൽ, ഈ പ്രാർത്ഥന ഒരു മന്ത്രസൂക്തമായി ആയിരം തവണ ഒരാൾ ആവർത്തിച്ചാൽ, ആയിരം പേര് അതിൽ ഒരുമിച്ചു ചേർന്നാൽ, അങ്ങനെ പത്തുലക്ഷമാക്കിയാൽ ദൈവത്തിന്റെ രാജ്യം തനിയെ വന്നു ചേരില്ല. ദൈവരാജ്യത്തിന്റെ നീതി യാഥാർത്ഥ്യമാവുകയുമില്ല. അളവും കണക്കും വെച്ച് ആവശ്യപ്പെടാവുന്നതല്ല ദൈവകൃപ. പുത്രസ്വീകാര്യത എന്ന് വിളിക്കപ്പെടുന്ന ആനന്ദാനുഭവമായ മാനസാന്തരമാണ് അതിനാവശ്യം. ദൈവശിക്ഷയൊഴിവാക്കാനുള്ള മാറത്തടിയും വിലാപവും പരിഹാരങ്ങളും ഫലദായകമായ മാനസാന്തരമല്ല. അളവുകളിലേക്കും എണ്ണങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെടുന്ന മാനസാന്തര ആഹ്വാനങ്ങളും ദൈവരാജ്യതീക്ഷ്ണതയും മാർക്കറ്റ് ശൈലികളെ പിന്തുടരുകയാണ്. വ്യക്തിപരമായി കുറ്റബോധം നിറക്കുകയും, അപരരെയെല്ലാം ദൈവനിഷേധികളായി കാണുകയും, എന്നാൽ സഭയും സമൂഹവുമായിക്കൊണ്ട് മാനസാന്തരമുണ്ടാവേണ്ട തലങ്ങളെ പാടെ നിരാകരിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവവിരുദ്ധമാണ്.
ദൈവത്തിന്റെ പേരിൽ സ്വയം ശക്തിസ്രോതസുകളാവുന്നത് ദൈവദൂഷണവും വിഗ്രഹാരാധനയുമാണ്. ഉപവസിച്ചൊരുങ്ങി ഞങ്ങളുടെ പ്രോഗ്രാമിൽ സംബന്ധിക്കുന്നത് ദൈവാനുഗ്രഹം ഉറപ്പാക്കും, ഉടമ്പടികൾ കാര്യങ്ങൾ നേടിത്തരും, ഞങ്ങളുടെ ചാനലിലെ ആരാധനകൾക്ക് പ്രത്യേക അഭിഷേകമാണ് എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും ശോഭയുള്ള ആധുനിക മതമാധ്യമ തന്ത്രങ്ങളാണ്.
All reac

ആസന്നമായ ദുരന്തം

അടുത്തിടെ മാർപ്പാപ്പാ-പ്രേമികളായവർത്തന്നെ മാർപ്പാപ്പ ലൗകികനാണെന്നു പറയാൻ കാരണമാക്കിയ ചാക്രികലേഖനമാണ് ലൗദാറ്റോ സി. നിത്യജീവിതത്തെക്കുറിച്ചു ധ്യാനിക്കേണ്ട നമ്മൾ പ്രകൃതിയെക്കുറിച്ചു വ്യഗ്രത കാണിക്കുന്നത് ലൗകികമാണെന്ന് ആത്മീയർ വാദിക്കുന്നുണ്ടായിരുന്നു. ആമസോൺ സിനഡ് പ്രകൃതിയെക്കുറിച്ചുള്ള കരുതൽ മാനസാന്തരത്തിന്റെ ഒരു മാനമായി പരിഗണിച്ചു. ആ കരുതൽ അനേകം കൊള്ളമോഹങ്ങളെ  എതിർക്കുന്നതിനാൽ പച്ചാമാമയിൽ വിഗ്രഹാരാധന ചാർത്തി മാർപ്പാപ്പയെ വിഗ്രഹാരാധകനാക്കി. പ്രാദേശികമായ സാംസ്‌കാരിക വീക്ഷണങ്ങൾ പാശ്ചാത്യ-മുഖ്യധാരാ സംവിധാനങ്ങളിൽ നിന്ന് അകലുന്ന പ്രവണതകളുള്ളപ്പോൾ ആ പ്രാദേശിക സംസ്കാരങ്ങളിൽത്തന്നെ വിശ്വാസത്തെ  അനുഭവമായും അനുഷ്ഠാനമായും കണ്ടെത്തുവാനും ആമസോൺ സിനഡ് പ്രയത്നിച്ചു. പേഗനിസത്തിന്റെയും വിഗ്രഹാരാധനയുടെയും ഒന്നാം പ്രമാണത്തിന്റെയും പേരിൽ  അതും എതിർക്കപ്പെട്ടു. വെളുപ്പിന്റെ വിശുദ്ധിയുടെ പുകഴ്ചയെ ദൈവവൽക്കരിക്കുന്ന വിശ്വാസപ്രമാണങ്ങൾ സത്യദൈവത്തോടുള്ള പൂര്ണവിശ്വസ്തതയായി വാഴ്ത്തപ്പെടുന്നു.

ലൗദാത്തോ സി പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ളതായിരുന്നില്ല. അത്  മനുഷ്യനെക്കുറിച്ചതെന്നയുള്ള ഒരു പുതിയ ദൈവശാസ്ത്രവീക്ഷണവും, അതുകൊണ്ടുതന്നെ ഒരു ക്രിസ്തുദർശനവും സഭാദർശനവും നൽകുന്നു. പ്രകൃതിയുടെ മേൽ ആധിപത്യം പുലർത്തുന്ന അധികാരിയായല്ല, പ്രകൃതിയിൽ അതിന്റെ ഭാഗമായാണ് മനുഷ്യനെ നോക്കിക്കാണേണ്ടത്. പ്രപഞ്ചത്തിലെ സകല അംഗങ്ങളും ക്രിസ്തുശരീരത്തിലെ അംഗങ്ങളാണ്. ഈ ശരീരയാഥാർത്ഥ്യത്തിൽ നിന്നും കൊണ്ട് പ്രകൃതിയെയും, അതിനോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെയും പുനർനിർവചിക്കാനാവണം. 

ലൗദാത്തോ സി യുടെ തുടർച്ചയെന്നവണ്ണം ലൗഡാത്തെ ദേയോ അവതരിപ്പിച്ചത് പരിസ്ഥിതി വന്നെത്തിയിരിക്കുന്ന ദുരന്താവസ്ഥയെക്കുറിച്ചാണ്. എങ്കിലും, പ്രകൃതിയുടെ പുനരുദ്ധാരണത്തെക്കാൾ  പരസ്പരം ഉത്തരവാദിത്തത്തോടും സഹവർത്തിത്തത്തോടും കൂടി ദുരന്തമുഖത്ത് എങ്ങനെ മനുഷ്യരായിത്തീരാൻ കഴിയും എന്നതാണ് ധ്യാനം. രാഷ്ട്രീയവും, സാമൂഹികക്രമങ്ങളും നയപരിപാടികളും അതിൽ ഉൾപ്പെടുന്നു. 

മനുഷ്യർ ഒന്നായിച്ചേർന്നു നടക്കുന്ന കാലഘട്ടത്തിന്റെ വെളിച്ചതിനായാണ് പ്രാർത്ഥനായജ്ഞങ്ങളും മാനസാന്തരങ്ങളും ആഹ്വാനം ചെയ്യപ്പെടേണ്ടത്. അത് വലിയൊരു വിളി തന്നെയാണ്. രഹസ്യങ്ങളുടെ 'വെളിപാടുലോകത്തു' നിന്ന് കൊണ്ട് പ്രവചനങ്ങൾ നടത്തുന്നവർ യാഥാർത്ഥ്യങ്ങളുടെ ലോകത്തു മനുഷ്യരെ കാണാൻ കഴിയാത്തവരാണ്. ഒരു 'കടന്നു പോകൽ' പ്രക്രിയയെ മാറ്റിനിർത്തിക്കൊണ്ട് ഒരു ദുരന്തകാലവും 'വെളിപാടിന്റെ' നവീകരണ അനുഭവം പകരില്ല. മന്ത്രധ്വനികൾ കൊണ്ട് ഒരു പുതുലോകം സാധ്യമാക്കാൻ കഴിയില്ല. നീതിയെ ആഗ്രഹിക്കാനും അതിനൊത്ത മാനസാന്തരം 'സ്വയം' അർപ്പണബോധമാകുവാനും കഴിയണം. ദൈവം സൃഷ്ടിച്ച ക്രമങ്ങളെ കൊള്ളലാഭത്തിനായി മനുഷ്യൻ തകർത്തിട്ടുണ്ടെങ്കിൽ, അതിന്റെ ക്രമരാഹിത്യം കൊണ്ട് വരുന്ന ക്ഷോഭങ്ങൾ സ്വാഭാവികമായ പ്രകൃതിനിയമം മാത്രമാണ്. അതിനെ അതിസ്വാഭാവിക ആത്മീയതകൊണ്ട്  മാറ്റി നിർത്താമെന്ന മോഹം അതിമോഹമാണ് നിരുത്തരവാദപരമാണ്. പുനരുദ്ധരിക്കുകയോ പരിഹരിക്കുകയോ ചെയ്യാനാകുന്ന സമയം  അതിക്രമിച്ചു കഴിഞ്ഞു. പാരിസ്ഥിതികമായ മാനസാന്തരം,  പരസ്പരം കൈകോർത്തുപിടിക്കാൻ എങ്ങനെ നമ്മെ ഒരുക്കേണ്ടതുണ്ട് എന്ന മാനവിക ചിന്തയാണ് മുന്നോട്ടു വയ്ക്കുന്നത്. അത് ഒരു സുവിശേഷ ആഹ്വാനമായി സ്വീകരിക്കുവാൻ നമുക്ക് കഴിയണം. 

ആദർശങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും അതിരുകളിൽ സുരക്ഷ കണ്ടെത്തുന്നവർ സുവിശേഷത്തിന്റെ വിളിയെ നിരാകരിക്കുന്നവരാണ്. ഈ അതിരുകളെ ഉപേക്ഷിക്കുവാനുള്ള മാനസാന്തരത്തിലേക്ക്  ദുരന്തങ്ങളെക്കുറിച്ചു വെളിപാട് നൽകുന്ന ദൈവപുരുഷർ നയിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. അകൽച്ചകളെ ആഘോഷിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്ന അനേകം ഘടകങ്ങൾ ശക്തമാകുമ്പോൾ, അവർ ദൈവത്തിന്റെ പേരിൽ വെറുപ്പ് പ്രോത്സാഹിപ്പിക്കുമ്പോൾ ഈ ദൈവപുരുഷർ സൗകര്യപൂർവം മൗനമായിരിക്കുന്നു എന്നത് ദൈവികസ്വഭാവത്തിലുള്ളതല്ല.

മിഥ്യകളുടെ വെളിപാടുകളിൽ യഥാർത്ഥത്തിലുള്ള പ്രശ്നപരിഹാരങ്ങളില്ല. അത്തരം വെളിപാടുകൾ ദൈവനാമത്തെ അപഹസിക്കുകയാണ്. സത്യാവസ്ഥകളിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് രൂപപ്പെടുത്തുന്ന മിത്തുകളെ  വിശ്വാസ്യമാക്കിത്തീർത്തുകൊണ്ട്, സംരക്ഷിക്കേണ്ട സ്ഥാപനസംവിധാനങ്ങളെ സംരക്ഷിച്ചു നിർത്തുകയും, എന്നാൽ അതേ മിത്തുകളുടെ ഘടകങ്ങളിൽ വിശ്വാസികളെ കോർത്തിണക്കി അതിനുള്ളിൽ ചുറ്റിത്തിരിക്കുകയും ചെയ്യുന്നു. 

ദുരന്തകഥകൾ ഭീതിമാത്രമല്ല ആശ്വാസവുമാണ്. പ്രതിസന്ധികളുടെ സങ്കീർണതകൾ രൂപപ്പെടുത്തുന്ന ഭയത്തെത്തന്നെ ബാഹ്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന കഥകൾ ഓരോ കാലഘട്ടത്തിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സത്യങ്ങളെ നേരിട്ട് കാണാനും പുതുസൃഷ്ടിയായി നാളെകളിലേക്കു നടക്കാനും കഴിയുന്നെങ്കിലെ അതിൽ വെളിപാടുകളുള്ളൂ. സത്യങ്ങളെ മറച്ചുനിർത്തിക്കൊണ്ട്, ആത്മീയതയുടെയും ഭക്തിയുടെയും മയക്കത്തിലേക്ക് വിശ്വാസികളെ അടച്ചുപിടിക്കുന്ന കഥകൾ  പുതിയ പ്രഭാതങ്ങൾ തുറന്നു നൽകില്ല. 

സഭയിലെ തകർച്ചകളെക്കുറിച്ച് വിനാശത്തിന്റെ ആശങ്ക പാകുകയല്ല വേണ്ടത്. പ്രബോധനവും അജപാലനവും എവിടെ പരാജയപ്പെട്ടുവോ അവിടെ മാതൃത്വ-സമീപനത്തിന്റെയും പിതൃത്വ-പരിപാലനയുടെയും  സത്യത്ത്തിന്റെ പ്രബോധനത്തിന്റെയും സ്വയം നവീകരിക്കാനുള്ള ധീരതയുടെയും മനോഭാവങ്ങൾ കൊണ്ട് വരുവാൻ ആവശ്യമായ മാനസാന്തരത്തിനു വഴികൾ തേടുകയാണ് വേണ്ടത്. സിനഡൽ പാതയുടെ ഭോഷത്തം കുരിശിന്റെ ഭോഷത്തമെന്ന പോലെ സ്വീകരിക്കാൻ പുരോഹിതരെയും മെത്രാന്മാരെയും ആഹ്വാനം ചെയ്ത ധ്യാനഗുരുക്കന്മാർ ആരെങ്കിലുമുണ്ടാകുമോ? പ്രശ്നങ്ങളെ തമസ്കരിക്കുവാൻ, ഏതെങ്കിലും കൂട്ടത്തെ പൈശാചികവൽക്കരിച്ചുകൊണ്ട് വിമതർ നിരീശ്വരവാദികൾ സുഡാപ്പികൾ തുടങ്ങിയ പേര് കൊടുക്കുകയാണ് സഭാസംരക്ഷകർ ചെയ്തുപോന്നത്. ഈ സഭാസംരക്ഷകരും 'ഭക്ത'ജനങ്ങളും തീർക്കുന്ന സമൂഹത്തെക്കൊണ്ട് സംതൃപ്തമാകുന്ന 'സഭ' ഈ അടുത്ത കാലത്തു മാത്രം അകന്നു പോയവരെക്കുറിച്ചോ ആ അകൽച്ചയുടെ പ്രതിഭാസത്തെക്കുറിച്ചോ  വിചിന്തനം ചെയ്യുന്നു പോലുമില്ല. പ്രധാനമായും അത് തങ്ങളെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തും എന്നുള്ളതുകൊണ്ടുതന്നെ. മൗലികതയും കപടഭക്തിയും അസഹിഷ്ണുതയും പോഷിപ്പിക്കുവാൻ നിർമ്മിതമായ സംവിധാനങ്ങൾ ഉപേക്ഷിക്കുകയാണ് സഭയിൽ ആസന്നമായിരിക്കുന്ന ദുരന്തത്തെ അഭിമുഖീകരിക്കുവാൻ ആവശ്യമായിട്ടുള്ളത്. ആസന്നമായ ദുരന്തം 

ഫെബ്രുവരി 17, 2024

വിജനപ്രദേശത്തേക്ക്

വിജനമായ ഭൂമിയിൽ ഒരുവൻ സ്വീകരിക്കുന്ന രൂപത്തെ കാണിച്ചു തരുന്ന വെളിച്ചമാണ് സുവിശേഷം. ഈ സുവിശേഷത്തിന്റെ വെളിച്ചത്തെ മറച്ചുകളയുന്നതാണ് ഏതു പ്രലോഭനവും. പ്രലോഭനങ്ങൾ ഭീതിപ്പെടുത്തുന്ന തിന്മയുടെ രൂപത്തിലല്ല സമീപിക്കുന്നത്, നന്മയുടെ ഭാവങ്ങളിലാണ്. അതും, ദൈവത്തിന്റെ ശക്തിയുടെ രൂപങ്ങളിൽ.

എളുപ്പവിദ്യകൾ കാണിച്ചുകൊണ്ട് വിജനപ്രദേശത്തേക്ക് സഹായഹസ്തവുമായി വരുന്ന ദിവ്യരുണ്ട്. ദേവാലയഗോപുരത്തിനും മുകളിൽ അത്യുന്നതന്റെ കൂടാരത്തിന്റെ അകത്തളത്തിൽ വസിക്കുന്നവർ ആണ് അവർ എന്ന് അവർ സ്വയം പറയുന്നു. ആ ലോകത്തു അഭിരമിക്കുവാൻ പഠിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യവും സത്യവും സ്വാതന്ത്ര്യവും അവർ അകറ്റി നിർത്തുന്നു. കല്ലുകൾ അപ്പമാക്കപ്പെടുന്നതും, ദേവാലയമുകളിൽനിന്നും ചാടിവരുന്നവരായും അവർ കാണപ്പെടും.

ദേവാലയഗോപുരത്തിൽ നിന്ന് ചാടാനുള്ള സിദ്ധിയും, ദേവാലയത്തിന്റെ ശക്തിയും മാസ്മരികമാണ്. കല്ലുകളെ അപ്പമാക്കുന്നതും വലിയ ശക്തിയാണ്. ദൈവത്തിന്റെ വചനം മായാജാലത്തിന് ഉപകരണമാവുകയും, ദൈവത്തിന്റെ കരുതൽ താരശോഭക്കുള്ള മാർഗ്ഗമായും മാറുന്നു. സുവിശേഷഭാഗ്യങ്ങൾക്ക് അവിടെ ഇടമില്ലാതാവുകയും തിന്മയുടെ മുമ്പിൽ താണുവണങ്ങുകയും ചെയ്യുന്നു.

ഫെബ്രുവരി 14, 2024

സുവിശേഷത്തിന്റെ വിളനിലമറിയാതെ

മനുഷ്യന്റെ കൃപാസാധ്യതകളെക്കുറിച്ചുള്ള അവിശ്വാസമാണ് പലപ്പോഴും ആത്മീയതയായി ഘോഷിക്കപ്പെടുന്നത്. കണ്ണുനീരിന്റെ താഴ്‌വരയിൽ തപ്പി നടക്കാൻ ശാപമേറ്റ ഒരു അവസ്ഥയാണ് ദൈവം നൽകിയിരിക്കുന്നതെന്ന് വിശ്വസിക്കുന്നത് എളുപ്പം മാത്രമല്ല, അതിന്റെ ദയനീയതയും അത് മുന്നോട്ടു വയ്ക്കുന്ന പരിഹാരങ്ങളും പലർക്കും വൈകാരിക ആശ്വാസം കൂടിയാണ്. ശരീരം എന്ന ചുമടിനെക്കുറിച്ചും അതിന്റെ മലിനതയെക്കുറിച്ചുമാണ് സ്വയം ഓർമ്മപ്പെടുത്താൻ ശ്രമിക്കാറ്. അങ്ങനെ ചെയ്യുക വഴി 'ആത്മാവ്' കൂടുതൽ ശക്തി പ്രാപിക്കുകയും പ്രകാശിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ആകർഷണീയമായ ആ മിത്തിന്മേൽ നെയ്തെടുക്കപ്പെടുന്ന ആത്മീയത സുവിശേഷത്തിനു തന്നെ അസാധ്യത കല്പിക്കുന്നു. നോമ്പ് ക്രിസ്തുവിനെ തേടുന്നതാവണമെങ്കിൽ ആത്മീയതയുടെ കാല്പനിക സങ്കല്പങ്ങളെ  തിരുത്താൻകൂടി നമുക്ക് കഴിയണം. അല്ല എങ്കിൽ സുവിശേഷത്തിന്റെ വിളനിലമറിയാതെ പറുദീസ സ്വപ്നം കാണുകയാണ്.

ഫെബ്രുവരി 13, 2024

ഉപവാസങ്ങൾ

നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത നോമ്പുകാല ഉപവാസങ്ങൾ വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് വരും നാളുകളിൽ ദൈവമുഖം വികൃതമാക്കാനിരിക്കുന്നത്.

നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം ഉപവാസത്തിന്റെ ലക്‌ഷ്യം. കാരണം, ഉപവാസത്തിന്റെ സത്ത നീതിയാണ്. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.

ഫെബ്രുവരി 11, 2024

അശുദ്ധി

 നീ ശുദ്ധനായിരിക്കുന്നതിന് എനിക്ക് മനസുണ്ട് എന്ന് ക്രിസ്തു പറഞ്ഞത് 'കുഷ്ഠരോഗി ശുദ്ധരുടെ ഗണത്തിൽ ആയിരിക്കരുത് എന്ന് വരുത്തിത്തീർത്തവരുടെ പ്രമാണങ്ങൾക്ക് ഒരു വെല്ലുവിളികൂടിയാണ്. അതുകൊണ്ട് സൗഖ്യത്തിനായി നീ മനസാവുക എന്നതിനേക്കാൾ ശുദ്ധതയുടെ പ്രമാണങ്ങളെ തിരുത്തിയും നീ എന്നെ സ്വീകരിക്കുമോ എന്നുകൂടിയാണ് കുഷ്ഠരോഗി ക്രിസ്തുവിനോട് ചോദിച്ചത്. 


ശുദ്ധത സാമൂഹികവും മതപരവുമായ ഒരു മുൻവിധിയാണ്. ആ വിധിയുടെ അടിസ്ഥാനത്തിൽ അശുദ്ധരാക്കപ്പെടുന്നവർ അനേകരാണ്. വിജാതീയനും, വിമതനും, രോഗിയും, പാപിയും അശുദ്ധിയുടെ കറ ഏല്പിക്കപ്പെട്ടവയാണ്. സത്യമില്ലാത്തതുകൊണ്ടും ശാപമേറ്റതുകൊണ്ടും പുറംനാട്ടുകാരനായതുകൊണ്ടും കറുത്തവരായതുകൊണ്ടും ശുദ്ധിയില്ലാത്തവരായി കാണപ്പെടുന്നവർ. മേൽക്കോയ്മയുള്ളവരും മേൽക്കോയ്മ തേടുന്നവരുമാണ് ശുദ്ധി-അശുദ്ധിയുടെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. 

അശുദ്ധിയുടെ ഒരു കറയും കാണാതെ സകലരെയും സ്വീകരിച്ചവനാണ് ക്രിസ്തു. വിധികൾ കൊണ്ട് ആർക്കെങ്കിലും അയിത്തം കല്പിക്കുന്ന ഒരാൾക്ക് ക്രിസ്തുവിന്റെ അനുയായി ആയിരിക്കാൻ കഴിയില്ല. ദൈവിക പരിശുദ്ധിയുടെ പരിമളതയിലാണ് അശുദ്ധികളുടെ  വിധിവാചകം കല്പിക്കപ്പെടുന്നത് എന്നതാണ് ദുരന്തം. സ്വന്തം ഹൃദയകാഠിന്യത്തെ ശുദ്ധതയായി അവർ വാഴ്ത്തിപ്പാടും. 

അശുദ്ധരായി ഗണിക്കപ്പെടുന്നവരെ സ്വീകരിക്കുവാൻ 'മനസാകുന്നവർ' അശുദ്ധരാക്കപ്പെടും എന്നത് അതിന്റെ സ്വാഭാവികമായുള്ള വിലയാണ്. ക്രിസ്തു അശുദ്ധരുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു. 

ഫെബ്രുവരി 06, 2024

ദേവാലയം

ദൈവത്തിന്റെ മഹത്വമെന്താണ്? അത് ദൈവത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ സൗന്ദര്യം നന്മയാണ്. 

ദൈവമഹിമ സൃഷ്ടികളിൽ തെളിയുന്നത്, ആ നന്മ ഫലമായി സൃഷ്ടിവസ്തുക്കളിൽ വളർന്നു പുഷ്പിക്കുമ്പോഴാണ്. ചുറ്റുമുള്ള സൃഷ്ടപ്രപഞ്ചത്തെ കണ്ടുകൊണ്ട് 'ദൈവമേ നിന്റെ വാസസ്ഥലം എത്ര മനോഹരം' എന്ന് പറയാൻ ഇനിയും നമ്മൾ പരിശീലിച്ചിട്ടില്ല. ദേവാലയത്തിന്റെ തൂണുകളുടെ സൗന്ദര്യത്തിലും താഴികക്കുടങ്ങളുടെ ഗാംഭീര്യത്തിലും 'ദൈവമഹിമ കാണുന്ന ദൗർഭാഗ്യത്തിലാണ് നമ്മൾ. ദൈവത്തിന്റെ സ്വഭാവത്തിന് യോജിക്കാത്തതും  ദൈവം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്തതുമായ സംവിധാനമാണ് 'ദേവാലയം.' ആകാശവും ഭൂമിയും നിറഞ്ഞു വ്യാപരിക്കുന്ന നിനക്കായി ഞാൻ ഇതാ ഒരു വാസസ്ഥലം പണിതിരിക്കുന്നു എന്ന് പറയുന്ന സോളമന്റെ വാക്കുകളിൽത്തന്നെ അതിന്റെ അർത്ഥശൂന്യതയുമുണ്ട്. പണിതെടുത്ത ദേവാലയത്തെ, 'ഇത് മോശ അന്ന് കൂടാരത്തെക്കുറിച്ച് കല്പിച്ചതു പോലെയാണെന്ന്' പറഞ്ഞു ദൈവഹിതമാക്കുന്നതോടെ ദൈവം ദേവാലയത്തിൽ അടക്കപ്പെടുന്നു. 'ഇതാ ദൈവത്തിന്റെ വാസം നമുക്കിടയിൽ'  എന്ന അനുഭവം കൂടാരത്തെക്കുറിച്ചോ ദേവാലയത്തെക്കുറിച്ചോ മാത്രമാക്കിത്തീർത്തത്തിന്റെ ഫലം ദൈവം സാധാരണക്കാർക്ക്  അസ്പർശ്യമായി എന്നതാണ്.


യഥാർത്ഥ ദേവാലയം നമ്മളെയെല്ലാം ഉൾക്കൊള്ളുന്ന ക്രിസ്തുശരീരമാണ്. അതിനു മനോഹാരിത നൽകുന്ന രത്നങ്ങളും അമൂല്യമായ കല്ലുകളും നമ്മിൽ വളർന്നിട്ടില്ല പുണ്യങ്ങളാണ്. അവയിലാണ് ദൈവമഹിമ തിളങ്ങുന്നത്. ജീവൻ പകരുന്ന ത്യാഗപ്രവൃത്തികളും പ്രാർത്ഥനകളും ക്രിസ്തു-അൾത്താര സത്യമാക്കുന്നു. ജീവൻ പകരുന്ന ശൂന്യവത്കരണങ്ങളിൽ ക്രിസ്തു-ബലിയും യാഥാർത്ഥ്യമാകുന്നു. ബലികൾ മൃതമായ അനുഷ്ടാനമാകുമ്പോൾ ദേവാലയം വിഗ്രഹമാകും. 


ദൈവരാജ്യത്തിന്റെ അതിരുകളും നിബന്ധനകളും നിശ്ചയിച്ചുറപ്പിച്ച നമുക്ക് ദേവാലയഭിത്തികൾ സുരക്ഷിതമായ അലങ്കാരമാവും. സ്വർഗ്ഗകവാടത്തിന്റെ താക്കോലുകൾ കൈവശം വച്ചിരിക്കുന്നെന്ന ദേവാലയ അഹന്ത  ക്രിസ്തു തന്നെ തച്ചുടച്ചതാണ്. 

ഫെബ്രുവരി 04, 2024

ചരിത്രവും പാരമ്പര്യവും

നിർമ്മിതമാവുന്ന ചരിത്രവും പാരമ്പര്യവും വിശ്വാസത്തിൽ നിന്നും ഉത്ഭവിച്ചു വരുന്നതല്ല, അധികാര ലാഭം ലക്‌ഷ്യം വച്ചുള്ളതാണ്.

നിഷ്ക്രിയമാക്കുന്ന പോസിറ്റിവിറ്റി

പോസിറ്റീവ് ചിന്ത വളരെ പ്രധാനമാണ്; നല്ലതു ചിന്തിക്കാനും നല്ലതു പറയാനും നല്ലത് ആഗ്രഹിക്കാനും. എന്നാൽ, സുവിശേഷ പ്രസംഗം പോലും പോസിറ്റീവ് വൈബ് ശൈലി കൈയടിക്കിയിരിക്കുന്ന ഈ കാലത്ത് അത് എത്ര മാത്രം പോസിറ്റീവും ക്രിയാത്മകവുമാണെന്നു വിലയിരുത്തുന്നത് നല്ലതാണ്. നന്മയെ ജനിപ്പിക്കാൻ കഴിയുന്നെങ്കിലേ പോസിറ്റിവിറ്റി പ്രത്യാശ നൽകൂ. ഒറ്റപ്പെട്ടേക്കുമെന്നുള്ള ആകുലതയും ഉത്തരവാദമേറ്റെടുക്കാനുള്ള ഭയവും നിസ്സംഗതയും പോസിറ്റിവിറ്റിയുടെ നല്ല മുഖത്തിനുള്ളിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. പുര കത്തുമ്പോൾ കൈകൊട്ടിപ്പാട്ട് നടത്തുന്ന വിഡ്ഢിച്ചിരി പോസിറ്റിവിറ്റിയല്ല. തിന്മയെ നേര്മുഖം കണ്ടിട്ടും അത് തിന്മയാണെന്ന് ഗ്രഹിക്കാൻ പോലും കഴിയാത്ത വിധം ഇത്തരം പോസിറ്റിവിറ്റി പലരെയും നിഷ്ക്രിയരാക്കിയിരിക്കുന്നു. ദൈവം സർവ്വശക്തനാണെന്നും എല്ലാം ദൈവം ചെയ്തുകൊള്ളുമെന്നുള്ള ന്യായീകരണവും അതിനു രക്ഷയായി വരുന്നു. അത് പോസിറ്റിവിറ്റിയല്ല ഒഴിഞ്ഞുമാറലിലെ നെഗറ്റിവിറ്റിയെ ദൈവനാമം കൊണ്ട് അലങ്കരിക്കലാണ്. ദൈവം അവരെക്കുറിച്ചു നിരാശപ്പെട്ടു കഴിഞ്ഞു. 

ഫെബ്രുവരി 03, 2024

ഹൃദയം തകർന്നവർക്ക്

മാസ്മരികത സൃഷ്ടിക്കുന്ന ദൈവികപ്രവൃത്തികളെക്കുറിച്ചു പറയാൻ ആർക്കും ആവേശമുണ്ടാവും. ഹൃദയം തകർന്നവർക്ക് സമീപത്തായിരിക്കുന്ന ദൈവത്തെക്കുറിച്ചു പറയുമ്പോൾ വീണ്ടും ആശ്വാസത്തെക്കാൾ അത്ഭുതം പരിചയപ്പെടുത്തുന്നവരാണ് ഏറെയും, എങ്കിലും അനിശ്ചിതത്വം അവിടെ ബാക്കിയാകുന്നുണ്ട്. സൗഖ്യം കാത്തിരിക്കുന്നവരും സൗഖ്യത്തിന്റെ ശുശ്രൂഷകരും ദൈവത്തിന്റെ ശാന്തതയുടെ അടുത്തെത്തിയേ  ആ ആശ്വാസമറിയാനാകൂ. അവിടെ മാസ്മരികതയല്ല, ഹൃദ്യതയാണ്. 

അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വാസത്തിന്റെ ഉറപ്പോടെ ക്രിസ്തു തന്നിലേക്ക് വിളിച്ചു. ജീവിതത്തിന്റെ സംഘർഷങ്ങളിൽ ജീവന്റെ പുതിയ അടയാളങ്ങൾ തെളിച്ചു തരുന്നവനാണ് ക്രിസ്തു. ചുമതലകളും ഭാരങ്ങളും സമ്മർദ്ദങ്ങളും ഓരോദിവസവും ഏല്പിച്ചു തരുന്ന ദാസ്യത പോലെയാണെന്ന് ജോബ് പറയുമ്പോൾ അനുദിനപ്രക്രിയകളുടെ സത്യാവസ്ഥയിലേക്കു അത് വിരൽ ചൂണ്ടുന്നു. ദിനത്തിന്റെ വചനസത്യമായാണ് ക്രിസ്തു ആശ്വാസം പകർന്ന് സമീപസ്ഥനാകുന്നത്. ഓരോ ദിനത്തിന്റെയും സത്യവിവരണമാണ് അവനുമുമ്പിൽ പ്രാർത്ഥനയാകേണ്ടത്.

ഫെബ്രുവരി 02, 2024

സമർപ്പണത്തിന്റെ സത്യം

ഓരോ സമർപ്പണവും അതിന്റെ ഫലദായകത്തിന്റെ അടയാളങ്ങൾ ദൃശ്യമാക്കുന്നെങ്കിലേ സമർപ്പണത്തിന് സത്യമുള്ളൂ; ഒരു കുടുംബത്തിലോ സന്യാസത്തിലോ സഭയിലോ ആവട്ടെ. ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും സഭയെയും കാണുവാൻ നമുക്ക് കഴിയും. സമർപ്പണം ഒരു ഹൃദയബന്ധമാണ്. യേശു തന്നെത്തന്നെ സമർപ്പിച്ചത് പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നതിനായാണ്. അവൻ നൽകിയ സൗഖ്യവും അത്ഭുതങ്ങളും സന്ദേശവും ഈ സമർപ്പണത്തിന്റെ അടയാളങ്ങളായിരുന്നു.  ദൈവരാജ്യത്തിന്റെ ആനന്ദം സൗജന്യമായി തുറക്കുക കൂടിയാണ് സമർപ്പണത്തിന്റെ സത്യം. 

ദേവാലയ ശുശ്രൂഷകളുടെയോ മതാനുഷ്ടാനത്തിന്റെയോ സംതൃപ്തിയോ കടപ്പാടോ സമർപ്പണമാകുന്നില്ല. ദേവാലയകേന്ദ്രീകൃതമായ അനുഷ്ഠാനങ്ങളും സന്യാസവും ദൈവേഷ്ടത്തിനു പകരം സംതൃതി പകരുന്ന ഭക്തിപ്രക്രിയകളാകുമ്പോൾ സമർപ്പണത്തിന്റെ അടയാളങ്ങൾ ഉണ്ടാവില്ല. സമർപ്പണ-നിർവ്വചനങ്ങൾ സ്വയം ചുരുക്കുന്നത് അത്തരം ആശ്വാസങ്ങളിലേക്കാണ്. സമർപ്പണം അതിൽ സംതൃപ്തിയടയുകയുകയും ചെയ്തുപോരുന്നു.

സമർപ്പണം ദൈവവുമായുള്ള ബന്ധമാണ്; സമർപ്പണം എല്ലാവരോടുമൊത്തു ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ്. ആത്മാർത്ഥമായ തുറവിയുണ്ടെങ്കിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവൃത്തിയാണത്.

ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ, ജീവിക്കുന്ന വചനസാന്നിധ്യത്തെ നമ്മുടെ കാലഘട്ടത്തിൽ അടുത്തറിയാൻ കഴിയും വിധമുള്ള അന്തരീക്ഷമുണ്ടാകും. അവിടെയെ ചരിത്രം അതിന്റെ വേദനകളിലും ഭാരങ്ങളിലും വിശുദ്ധീകരണം പ്രാപിക്കൂ. സമർപ്പണത്തെ മതാനുഷ്ഠാനമാക്കുമ്പോഴാണ് വചനം നിർമ്മിതവ്യാഖ്യാനങ്ങളിലേക്ക് അടക്കപ്പെടുന്നത്.  ആത്മാർത്ഥമായ സമർപ്പണം, കാലഘട്ടത്തോട് സത്യം പുലർത്തുകയും സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതുമായ പ്രബോധനപ്രക്രിയ തുറന്നു നൽകും; നിഷ്കളങ്കവും ദർപ്പണശോഭയുള്ളതുമായ ആത്മീയത്തിലേക്കും അത് നയിക്കും. സമർപ്പണം ആത്മാർത്ഥമാണെങ്കിൽ വിശുദ്ധിയുടെയും ആത്മസൗന്ദര്യത്തിന്റെയും പ്രവൃത്തികളും നമ്മിലും സഭയിലുമുണ്ടാകും. യഥാർത്ഥ സമർപ്പണം ക്രിസ്ത്വാഗമനം യഥാർത്ഥവും ജീവിക്കുന്ന അനുഭവവുമാക്കും.

ഫെബ്രുവരി 01, 2024

ഇടയത്വം അറിയാതെ

ഇടയത്വം അറിയാതെയാണ്, അരമനയിലെ ഉപജാപങ്ങൾക്കിടയിൽ ദാവീദിന്റെ സിംഹാസനത്തിൽ സോളമൻ ആരൂഢനായത്. തിരിച്ചറിവിന്റെ വരദാനം പ്രാർത്ഥിച്ചെങ്കിലും അതില്ലാതെ അയാൾ ഭരണം നടത്തി. അപ്പസ്തോലർക്കു നൽകിയ അധികാരം അത്തരത്തിൽ സുപ്രതിഷ്ടിതമായ സിംഹാസനത്തിന്റേതല്ല എന്ന് ഓർമ്മപ്പെടുത്താൻ കൂടിയാണ് പണമോ സഞ്ചിയോ ഇല്ലാതെ അവർ അയക്കപ്പെട്ടത്. ദൈവാശ്രയബോധമില്ലാതെയുള്ള  അത്ഭുതപ്രാർത്ഥനകളും അധികാരസങ്കല്പങ്ങളും നടത്തിപ്പ്ക്രമങ്ങളും തിന്മകളെ നീക്കാൻതക്ക നന്മ ഉളവാക്കാനോ സുവിശേഷം നൽകാനോ സൗഖ്യം പകരാനോ കെല്പുള്ളവയല്ല.