Gentle Dew Drop

ഫെബ്രുവരി 20, 2024

സ്വർഗ്ഗസ്ഥനായ പിതാവേ

പരിതാപകരമായ അവസ്ഥയിൽ കേണുയാചിക്കുന്ന ഒരു യാചകന്റെ മനോഭാവം പ്രാർത്ഥനയുടെ സ്വഭാവമായി ക്രിസ്തു പരിചയപ്പെടുത്തിയില്ല. അത്തരം മനോഭാവം വിനയത്തിന്റേയോ ദൈവാശ്രയത്തിന്റെയോ അടയാളവുമല്ല. പ്രാർത്ഥന പിതാവുമായുള്ള ബന്ധമായി ക്രിസ്തു പഠിപ്പിച്ചു. ആവശ്യങ്ങൾ പറയുന്നത് മക്കളുടെ സ്വാതന്ത്ര്യത്തിലാണ്. നിർബന്ധമായും കരഞ്ഞു പ്രാർത്ഥിക്കുക, ആവർത്തിച്ചു പ്രാർത്ഥിക്കുക തുടങ്ങിയ ഉപദേശങ്ങൾ ദൈവികബന്ധത്തേക്കാൾ, നിസ്സഹായഘട്ടങ്ങളിൽ തേടപ്പെടുന്ന മാനസികാശ്വാസം മാത്രമായി നിലനിൽക്കും. ആ ദയനീയാവസ്ഥക്കു യോജിച്ച 'വചനം' സൃഷ്ടിക്കുന്ന ദൈവപുരുഷർ നമ്മുടെ ഇടയിലുമുണ്ട്.

ക്രിസ്തുവിന്റെ പ്രാർത്ഥനാനുഭവത്തിന്റെ അന്തരീക്ഷം നമുക്കുവേണ്ടിയും പങ്കുവയ്ക്കപ്പെടുകയാണ് 'സ്വർഗ്ഗസ്ഥനായ പിതാവേ...' പ്രാർത്ഥനയിൽ. എന്നാൽ, ഈ പ്രാർത്ഥന ഒരു മന്ത്രസൂക്തമായി ആയിരം തവണ ഒരാൾ ആവർത്തിച്ചാൽ, ആയിരം പേര് അതിൽ ഒരുമിച്ചു ചേർന്നാൽ, അങ്ങനെ പത്തുലക്ഷമാക്കിയാൽ ദൈവത്തിന്റെ രാജ്യം തനിയെ വന്നു ചേരില്ല. ദൈവരാജ്യത്തിന്റെ നീതി യാഥാർത്ഥ്യമാവുകയുമില്ല. അളവും കണക്കും വെച്ച് ആവശ്യപ്പെടാവുന്നതല്ല ദൈവകൃപ. പുത്രസ്വീകാര്യത എന്ന് വിളിക്കപ്പെടുന്ന ആനന്ദാനുഭവമായ മാനസാന്തരമാണ് അതിനാവശ്യം. ദൈവശിക്ഷയൊഴിവാക്കാനുള്ള മാറത്തടിയും വിലാപവും പരിഹാരങ്ങളും ഫലദായകമായ മാനസാന്തരമല്ല. അളവുകളിലേക്കും എണ്ണങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെടുന്ന മാനസാന്തര ആഹ്വാനങ്ങളും ദൈവരാജ്യതീക്ഷ്ണതയും മാർക്കറ്റ് ശൈലികളെ പിന്തുടരുകയാണ്. വ്യക്തിപരമായി കുറ്റബോധം നിറക്കുകയും, അപരരെയെല്ലാം ദൈവനിഷേധികളായി കാണുകയും, എന്നാൽ സഭയും സമൂഹവുമായിക്കൊണ്ട് മാനസാന്തരമുണ്ടാവേണ്ട തലങ്ങളെ പാടെ നിരാകരിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവവിരുദ്ധമാണ്.
ദൈവത്തിന്റെ പേരിൽ സ്വയം ശക്തിസ്രോതസുകളാവുന്നത് ദൈവദൂഷണവും വിഗ്രഹാരാധനയുമാണ്. ഉപവസിച്ചൊരുങ്ങി ഞങ്ങളുടെ പ്രോഗ്രാമിൽ സംബന്ധിക്കുന്നത് ദൈവാനുഗ്രഹം ഉറപ്പാക്കും, ഉടമ്പടികൾ കാര്യങ്ങൾ നേടിത്തരും, ഞങ്ങളുടെ ചാനലിലെ ആരാധനകൾക്ക് പ്രത്യേക അഭിഷേകമാണ് എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും ശോഭയുള്ള ആധുനിക മതമാധ്യമ തന്ത്രങ്ങളാണ്.
All reac

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ