Gentle Dew Drop

സെപ്റ്റംബർ 30, 2020

നന്മ-പ്രാർത്ഥന

നന്മ ആഗ്രഹിക്കാത്ത 'പ്രാർത്ഥന' പ്രാർത്ഥനയല്ല,
'എൻ്റെ മാത്രം നന്മ' ആഗ്രഹിക്കുന്നവ സ്വീകാര്യവുമല്ല.വിരുന്നിലേക്കു ക്ഷണിക്കപ്പെട്ടവരെല്ലാം വിരുന്നിനർഹരാണ്‌,
എനിക്ക് മാത്രമായി വിരുന്ന് ആഗ്രഹിക്കുന്നത് ഉചിതമല്ല.

ശത്രുസംഹാരം ക്രിസ്തുവിന്റെ പ്രാർത്ഥനാശൈലിയല്ല
ജീവനും നന്മയുമാണ് ക്രിസ്തുവിന്റെ പ്രാർത്ഥനയുടെ കാതൽ
അപരന്റേയും നന്മയാണ് ക്രിസ്തീയ പ്രാർത്ഥന:
"ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ,
അവിടുന്ന് നിന്നെ കടാക്ഷിക്കുകയും സമാധാനം നൽകുകയും ചെയ്യട്ടെ"

പ്രാർത്ഥന ആഘോഷവും ആചാരവുമാകുമ്പോൾ ഒരു കാര്യം കൂടി മനസ്സിൽ വയ്ക്കാം. എല്ലാവരും ദൈവമക്കളാണെന്നു കാണുകയും, അവരെ ആ ബോധ്യത്തിലേക്ക് ഉയർത്തുകയും ചെയ്തതിന് ക്രിസ്തു കൊടുത്ത ജീവന്റെ വിലയാണ് കുരിശുമരണം.

സെപ്റ്റംബർ 27, 2020

"എന്റെ മുന്തിരിത്തോപ്പിലേക്കു പോകൂ"

ജീവന്റെ പൂർണതയിൽ ജീവിക്കുക എന്നത് ദൈവം നൽകുന്ന വാഗ്ദാനം മാത്രമല്ല, അത് ദൈവം ആഗ്രഹിക്കുന്നതാണ്. ഏതൊക്കെയോ വഴികളിലൂടെ ലഭിച്ചിട്ടുള്ള വേദനകളുടെ ഭാരം വഹിക്കുന്നവരാണ് നമ്മൾ. അത് ഏറെക്കുറെ സ്വാഭാവികവുമാണ്. എന്നാൽ ആ ഭാരങ്ങൾ ജീവരാഹിത്യമുണ്ടാകുകയും അത്തരം ജീവരാഹിത്യത്തിന്റെ വക്താക്കളായി നമ്മൾ മാറുകയും ചെയ്യുമ്പോൾ വേദനകൾ വിഷമയമായി എന്ന് വേണം കരുതാൻ.

ചില വേദനകളെ ഖനീഭവിപ്പിച്ച് നമ്മുടെ തനിമയുടെ ഭാഗമാക്കിത്തീർക്കാറുണ്ട്. അവയുടെ പ്രതിരോധം അഭിമാനിക്കാവുന്ന ആദർശങ്ങളായിത്തീരുകയും ചെയ്യാറുണ്ട്. സംഭവിക്കുന്നത്, കാതലായതിനെ അവഗണിക്കുകയും എന്നാൽ തുച്ഛമായ ലാഭങ്ങൾക്കും മോടികൾക്കും പ്രാധാന്യം നൽകപ്പെടുകയും ചെയ്യുകയെന്നതാണ്. അവിടെ മൂല്യങ്ങളോട് വിശ്വസ്തതയില്ലാത്ത മൗലികത പാലിക്കപ്പെടുകയും സ്വന്തം ജീവനില്ലായ്മയെ ബലപ്പെടുത്തുകയും ചെയ്യുന്നു. വിശ്വസ്തതയില്ലാത്ത മൗലികത കാപട്യമാണ്.

"നീ ഇന്ന് എന്റെ മുന്തിരിത്തോപ്പിലേക്കു പോവുക" (മത്താ 21:28) എന്ന സുവിശേഷാഹ്വാനം ഒരുവന് ജീവനോ മരണമോ തിരഞ്ഞെടുക്കുവാനുള്ള ശക്തിയെയും ഉത്തരവാദിത്തത്തെയും ഓർമപ്പെടുത്തുന്നു. 'നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക്,' 'ജീവനിലേക്ക്' പ്രവേശിക്കുവാനുള്ള പ്രതിഫലം പോലും അവിടെ നൽകപ്പെട്ടു കഴിഞ്ഞു. 'മുന്തിരിത്തോട്ട'ത്തിലെ പ്രവൃത്തികൾ ജീവന്റെ പ്രവൃത്തികളാണ്. പ്രകൃത്യാ ഉള്ള യാഥാർത്ഥ്യം ജീവനാണ്, മരണം ആ ജീവൽപ്രക്രിയയിലെ രഹസ്യപൂര്ണമായ ഒരു ഭാഗം മാത്രം. അത് നാശകാരകമാകുമ്പോഴാണ് ഫലമില്ലാതെ പോകുന്നത്. ജീവന്റെയും കൃപയുടെയും അനേകം ചാലുകൾ തുറക്കുവാൻ നമുക്കാകും. നമ്മുടെ വേരുകൾ ഒരിക്കൽക്കൂടി ജീവന്റെ അരുവിയുടെ സ്പർശനമറിയട്ടെ. വേരുകൾക്ക് കവചമണിയിക്കുന്നത് സംരക്ഷണമാണെന്ന തോന്നലുകൾ വിഡ്ഢിത്തമാണ്. വേരുകളിലേക്കിറങ്ങുമ്പോൾ, അനേകം മരങ്ങളുടെ ഇഴചേർന്നിരിക്കുന്ന നേർത്ത ഞരമ്പുകൾക്ക് ഒരേ അരുവി ജലം പകരുന്നത് കുളിര്മയോടെ അറിയാം. ശിക്ഷകളെക്കുറിച്ച് പറയുന്ന വചനഭാഗങ്ങൾ പോലും നാശമാഗ്രഹിക്കുന്ന ദൈവത്തെക്കുറിച്ചല്ല, മരണവഴികളിൽനിന്ന് തിരികെ ജീവനിലേക്കു നോക്കുന്നവന് സമൃദ്ധിയിൽ ജീവൻ നല്കുന്നവനെക്കുറിച്ചാണ് ഉറക്കെപ്പറയുന്നത്.

"എന്റെ മുന്തിരിത്തോപ്പിലേക്കു പോകൂ"

മുന്തിരിത്തോപ്പിൽ എന്ത് ചെയ്യുന്നു എന്നതിലെ ഹൃദയഭാഷയാണ് പ്രധാനം. പ്രധാനപുരോഹിതരും ജനപ്രമാണികളും മുന്തിരിത്തോപ്പിൽ തങ്ങളുടെ കണക്കുകൂട്ടലുകളിൽ സ്വന്തം ഓഹരി ഉറപ്പിച്ചവരാണ്. പാപികൾക്കും ചുങ്കക്കാർക്കും അത്തരത്തിലുള്ള ഒരുറപ്പും ഇല്ല. അവർക്ക് ആകെയുണ്ടായിരുന്നത്‌ ദൈവത്തിലുള്ള പ്രത്യാശ മാത്രം. ഈ വ്യത്യാസം പ്രധാനമാണ്. തങ്ങളുടെ പ്രാമാണ്യം ഉറപ്പിക്കുന്ന സാന്നിധ്യവും, യജമാനന്റെ ആനന്ദം അറിഞ്ഞു കൊണ്ടുള്ള പ്രവേശവും രണ്ടാണ്. അതിനനുസരിച്ചാവും മുന്തിരിത്തോട്ടത്തിലെ വേലകളും വിളവെടുപ്പും.

മുന്തിരിത്തോട്ടത്തിന്റെ കാര്യങ്ങളെക്കുറിച്ച് സ്വയം വിദഗ്ദരായവർ അവിശ്വസ്തമായ മൗലികത സ്വയം പെരുമ കൂട്ടി വേരറിയാതെ പെരുമാറും. തങ്ങളുടെ സ്വയംനീതീകരണത്തിന്റെ ദുഷിച്ച ഫലങ്ങൾ മുന്തിരിവള്ളിയുടെ ചുവട്ടിൽ കുഴിച്ചുമൂടുകയും നാശം വരുത്തുകയും ചെയ്യും. പിന്നീട് അവർ അയൽക്കാരെ കുറ്റം വിധിക്കും. സ്നേഹമറിഞ്ഞ് വിശ്വസ്തത രൂപീകരിച്ചവർ ദൈവഹൃദയം അറിഞ്ഞുകൊണ്ട് വേലചെയ്യും, അവരിൽ ജീവനും ആനന്ദവും സമാധാനവും സൗഖ്യവും സാന്ത്വനവും ഉണ്ടാകും. അവ അനേകരിലേക്ക് പകരപ്പെടുകയും ചെയ്യും.

സെപ്റ്റംബർ 22, 2020

ശിമെയോനേ, നീ ഈ സ്ത്രീയെ കാണുന്നുണ്ടല്ലോ...

ശിമെയോനേ, നീ ഈ സ്ത്രീയെ കാണുന്നുണ്ടല്ലോ...
അവൾ കരയുന്നു, മുടികൊണ്ടു തുടക്കുന്നു, ചുംബിക്കുന്നു...

ആതിഥേയത്വം മറയാക്കിയ ശിമെയോന്റെ ഉദ്ദേശ്യം യേശുവിനെ അപഹസിക്കുക എന്നതായിരുന്നു. അതിഥിയെ സ്വീകരിക്കുന്നതിലെ മര്യാദകൾ പോലും അയാൾ കാണിച്ചില്ല.
ദുർവൃത്തിയിൽ നടക്കുന്ന ഒരു സ്ത്രീയെ തിരിച്ചറിയാൻ പോലും കഴിവില്ലാത്തവന്റെ ആത്മശുദ്ധിയെ അയാൾ പുച്ഛിക്കുന്നു. കപടതയുടെ പുറംകുപ്പായം ഒന്നുകൂടി മുറുക്കി അയാൾ പറയുന്നു, "ഗുരോ, പറഞ്ഞാലും."

സ്വയം നീതീകരിക്കുന്നവർക്ക് ക്ഷമയുടെ ആവശ്യമില്ലല്ലോ. ദൈവത്തെക്കാൾ വിശുദ്ധിയുള്ളവരാണവർ. ദൈവം അവർക്കു വീട്ടിലാക്കാൻ കഴിയുന്ന ആർഭാടവും അഹങ്കാരവുമാണ്. പാപികളിൽ നിന്ന് സ്വയം മാറി നിന്ന് മറ്റുള്ളവരെ വിധിക്കുന്ന സ്വയംപ്രഖ്യാപിത വിശുദ്ധരാണ് ഫരിസേയർ (മാറ്റിവയ്ക്കുക എന്നത് തന്നെയാണ് ഫരിസേയന്റെ അർത്ഥം). ആ വിശുദ്ധപരിവേഷത്തിൽ നോവുന്നത് വീഞ്ഞുപാത്രങ്ങൾക്കും സ്നേഹപ്രവൃത്തിക്കുമിടയിൽ അപഹാസ്യനാക്കപ്പെടുന്ന ക്രിസ്തുവിനാണ്. ആ സ്നേഹപ്രവൃത്തികൾ ക്രിസ്തുവിനെ ആശ്വസിപ്പിക്കുന്നുമുണ്ട്.

ശിമെയോനേ, നീ ഈ സ്ത്രീയെ കാണുന്നുണ്ടല്ലോ...
കൂടുതൽ ക്ഷമിക്കപ്പെട്ടവൾ കൂടുതൽ സ്നേഹിക്കുന്നു. അവളുടെ പ്രവൃത്തികൾ പശ്ചാത്താപത്തിന്റേതായിരുന്നോ, കൃതജ്ഞതയുടേതായിരുന്നോ?
യഹൂദരുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സ്ത്രീകൾ സമൂഹമധ്യത്തിൽ മുടിയഴിച്ചിടുന്നത് മര്യാദയല്ല. എന്നാൽ ചില ഗ്രീക്ക്-റോമൻ ആചാരപ്രകാരം ദേവന്മാരുടെ പ്രതിമയുടെ പാദങ്ങളിൽ അഴിഞ്ഞ മുടി തൊട്ടു ചുംബിക്കുന്നത് കൃതജ്ഞതാസൂചകമായി അനുഷ്ഠിക്കപ്പെട്ടിരുന്നതാണ്.
ക്ഷമിക്കപ്പെട്ട അനുഭവം അവളുടെ ഉള്ളിൽ നിറച്ച കൃതജ്ഞതയും സ്നേഹവും.
സഹോദരൻ ലാസർ ജീവനിലേക്കു മടങ്ങി വന്നതായിരുന്നോ അവളുടെ ജീവിതം മാറ്റിയത്? ജീർണിച്ചു തുടങ്ങിയ ശരീരത്തെ ജീവിപ്പിച്ചവൻ തനിക്കും ജീവൻ നൽകും എന്ന് അവൾ അറിഞ്ഞിട്ടുണ്ടാവും. ആ സ്നേഹം അവളെ സ്വാഗതം ചെയ്യുന്നത് എത്രയോ കണ്ണുനീരോടെ അവൾ തിരിച്ചറിഞ്ഞു.

രോഗിയും, ദരിദ്രനും, ചുങ്കക്കാരനും വേശ്യയും, സമറിയാക്കാരും പാപികളുടെ ഗണത്തിൽ ചേർക്കപ്പെട്ടവരാണ്. പാപങ്ങൾ മോചിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നതുപോലെ, ദൈവമക്കളുടെ സ്വാതന്ത്ര്യമുള്ളവർക്കു മാത്രമേ പാപികളെന്ന് മുദ്രകുത്തപ്പെട്ടവരെ ആ വിശേഷണത്തെ മാറ്റിനിർത്തി സ്വീകരിക്കാനാകൂ. അപ്പോൾ മനുഷ്യപുത്രനോടൊപ്പം നമ്മളും പറയുന്നുണ്ട് "നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." ക്രിസ്തു അതു  പറഞ്ഞപ്പോൾ അവൻ അത് നമ്മിൽനിന്ന് ആഗ്രഹിക്കുന്നുമുണ്ട്. എങ്കിലേ അവർക്കു സമാധാനത്തിൽ പോകുവാനാകൂ. കാരണം, ദൈവം ക്ഷമിച്ചവർക്കും  തുടർശിക്ഷ ആഗ്രഹിക്കുന്നതാണ് നമ്മിലെ നീതിമാന്റെ ക്രൂരത. 
____________________
പ്രധാനപുരോഹിതസ്ഥാനം പോലും വിലയ്ക്കു വാങ്ങപ്പെടുകയും, രക്തച്ചൊരിച്ചിൽ ന്യായീകരിക്കപ്പെടുകയും അവർ ജനത്തെ നയിക്കുന്നവരാവുകയും ചെയ്യുന്നത് കണ്ടപ്പോൾ നിയമത്തിന്റെ ശുദ്ധമായ പാലനത്തിനു വേണ്ടി തങ്ങളെത്തന്നെ മാറ്റി നിർത്തിയവരാണ് പിന്നീട് ഫരിസേയർ എന്ന വിഭാഗം തന്നെയായിത്തീർന്നത്. നിയമത്തെത്തന്നെ അവർ ആളുകളുടെ കഴുത്തു ഞെരിക്കുന്ന ശക്തിയാക്കിത്തീർത്തു എന്നത് സ്വയം നീതിയണിയുന്നതിലെ ദുരന്തം.

സെപ്റ്റംബർ 18, 2020

സമുദായവാദം

ചൂടില്ലാത്ത തീയുണ്ടാക്കാമെങ്കിൽ വർഗീയതയില്ലാത്ത സമുദായവാദങ്ങളുണ്ടാക്കാം. 

സെക്കുലർ ഘടന ദേശങ്ങൾ സ്വീകരിച്ചപ്പോൾ, മതത്തിന്റെ ഭാവിയുടെ സുരക്ഷ ദേശം ഉറപ്പു നൽകുന്നില്ല. പല മതങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ, അത്തരം മതസമൂഹങ്ങൾ തേടുന്ന മേല്കോയ്മയും സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ നിയന്ത്രണാധികാരവും പരിഗണനാവിഷയങ്ങളാകുന്നു. സമുദായബോധത്തിന്റെ ആവശ്യകത വളർന്നുതുടങ്ങുന്നത് അവിടെയാണ്.

പൊതുസമൂഹത്തിലെ അധികാര ഘടനകളെ ഒരു പ്രത്യേക സമുദായം നോക്കിക്കാണുന്ന രീതിയാണ് സമുദായം എന്ന പേരിൽ നടക്കപ്പെടുന്ന സാമൂഹിക സാന്ദ്രീകരണം. സമുദായം എന്നത് സ്വയം വേറിട്ട് നിർത്തുന്ന ഒരു സാമൂഹികഘടനയാണ്. ഏറെക്കാലത്തേക്ക് ഏറ്റെടുക്കേണ്ട സങ്കീർണമായ സംഘർഷങ്ങളാണ് സമുദായ ശാക്തീകരണത്തിൽ ഉൾപ്പെടുന്നത്. അതിൽ മതം ഒരുമിച്ചു നിർത്തുന്ന ഒരു ഭാഷ മാത്രമാണ്. രാഷ്ട്രീയ കാഴ്ചപ്പാട്, സാമൂഹിക  ഇടപെടലുകൾ എന്നിവയെല്ലാം ഈ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാവും. മറ്റു 'സമുദായ'ങ്ങളുടെ എന്തെങ്കിലും സമാനതകളോ ഒത്തുപോകാനാകുന്നതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ  അവയും, സ്വന്തം സമുദായത്തിനുള്ളിൽത്തന്നെ വ്യത്യസ്തതകളുണ്ടെങ്കിൽ അവയും വെറും ഉപരിപ്ലവമായി കാണപ്പെടുന്നു. ഒത്തൊരുമിച്ചു പോകേണ്ട സാമൂഹിക പശ്ചാത്തലങ്ങളിൽ പോലും വേറിട്ട് നിന്ന് തനിമ പ്രകടമാക്കുവാനുള്ള ശ്രമം സമുദായങ്ങൾ നടത്തും. പ്രത്യേക തനിമയുള്ള ഒരു സമൂഹം കാത്തുസൂക്ഷിക്കുന്ന അതിന്റെ മൂല്യങ്ങളും, അതിലെ വ്യക്തികളുടെ സേവനങ്ങളും പൊതുസമൂഹത്തിന്റെ വളർച്ചക്കായി നൽകുന്ന സംഭാവനകളാണ് ഒരു സമൂഹത്തിന്റെ അഭിമാനം. അത് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയും കൂടുതൽ വളർച്ചയിലേക്കുള്ള ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന ആന്തരികഘടനയെ ചേർത്തുനിർത്താൻ 'അഭിമാനം' നിർമ്മിച്ചെടുക്കേണ്ടി വന്നേക്കാം. അതിനായി കണ്ടെത്തുന്ന തനിമയിൽ സ്വയം വേർതിരിവുകൾ എടുത്തുകാണിക്കുന്ന അടയാളങ്ങളാവും ഇടം പിടിക്കുക. 

സമുദായത്തിനുള്ളിൽ അപാകതകളുണ്ടെങ്കിൽ അവ തള്ളിക്കളയേണ്ടവയായി കാണപ്പെടുന്നു. അങ്ങനെ ഒരു ഫാസിസ്റ് ഘടന അവിടെ ഉള്ളിൽ രൂപമെടുക്കും. ചേരാത്തവരൊക്കെ അന്യരും അവിശ്വസ്തരുമാക്കപ്പെടും.

രൂപീകരണമോ പ്രതിരോധമോ എന്തിനു വേണ്ടി എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്. ധ്രുവീകരിക്കപ്പെടുന്ന സമൂഹം സാമ്പത്തികമോ രാഷ്ട്രീയമോ ആയ മേൽക്കോയ്മ തേടുന്നുണ്ട്. സമൂഹത്തിലെ സ്വാധീനം നഷ്ടപ്പെടുമ്പോൾ നിലനില്പിനായുള്ള ഞെരുക്കം സംഘടിതശക്തിയുടെ ആവശ്യം കാണിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാം. എന്നാൽ സമുദായ സൃഷ്ടിയിലൂടെ ഉറപ്പാക്കപ്പെടുന്ന സാമ്പത്തിക രാഷ്ട്രീയ ഉന്നമനം ഏതാനം ചിലരിലേക്കു കേന്ദ്രീകരിക്കപ്പെടുമെന്നതും ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലായെന്നതും അതിലെ പോരായ്മയാണ്. ശബ്ദമുയർത്തുന്നവർ പുറത്താക്കപ്പെടുകയോ അവഹേളിതരാവുകയോ ചെയ്യും.

ഗോളാന്തരപ്രശ്നങ്ങൾ ധ്രുവീകരണ ഉപകരണമായി അവതരിപ്പിക്കപ്പെടുന്നെങ്കിലും തീർത്തും പ്രാദേശികമായ ലക്ഷ്യങ്ങൾക്കപ്പുറം സമുദായങ്ങൾക്ക്‌ വിപുലമായ ഉന്നമന ലക്ഷ്യങ്ങളില്ല.

സാർവത്രികമായ വിശ്വാസവും ചരിത്രവും അവതരിപ്പിക്കപ്പെട്ടേക്കാം എങ്കിലും തീർത്തും പ്രാദേശികമായ സംസ്കാരം, പാരമ്പര്യം എന്നിവയാണ് നിലനിർത്തപ്പെടേണ്ട മൂല്യങ്ങളായി ഉദ്ദേശിക്കുന്നത്.

cf Bipan Chandra, Communalism: A Primer

സെപ്റ്റംബർ 16, 2020

ഒരു യാത്രാമൊഴി

നമ്മൾ രൂപപ്പെടുത്തുന്ന മനുഷ്യസങ്കല്പവും ദൈവസങ്കല്പവും, സാമൂഹികബന്ധങ്ങളും സാമ്പത്തികരംഗത്തെ അസന്തുലിതാവസ്ഥയും എല്ലാം ഒരു സമൂഹമെന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്നവയാണ്. ചില അറിവുകളുടെയും വായനയുടെയും പഠനത്തിന്റെയും വെളിച്ചത്തിൽ അത്തരത്തിലുള്ള ചില പ്രവണതകളെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. സാംസ്കാരികവും സാമൂഹികവും സാങ്കേതികരംഗവും ഇവയുൾക്കൊള്ളുന്ന മനഃശാസ്ത്രപരവുമായ ഘടകങ്ങളെ കാര്യമായെടുത്തു വേണം നമ്മൾ അഭിമുഖീകരിക്കുന്ന സങ്കീർണപ്രശ്നങ്ങളെ സമീപിക്കുവാൻ എന്നതായിരുന്നു അവയിൽ കൂടുതലും.

പുറംനാട്ടുകാർ, സഭാവിരുദ്ധർ, അവിശ്വാസികൾ, നിരീശ്വരർ, ജിഹാദികൾ തുടങ്ങിയ ഗണത്തിലേക്ക് വ്യത്യസ്തതകൾ എന്തിനെയും ചേർത്ത് വയ്ക്കുന്ന പ്രവണത വളർന്നു വരികയാണ്. ഭക്തിയും വിശ്വാസവും ചൂഷണം ചെയ്യപ്പെടരുത് എന്ന പ്രധാന ഉദ്ദേശ്യമാണ് ഞാൻ സ്വീകരിച്ചിരുന്നത്. ഒരു വിശ്വാസി എന്ന നിലയിലോ, പുരോഹിതൻ എന്ന നിലയിലോ അതിലെ പ്രവാചക ധർമത്തിനോ വിലനൽകപ്പെടുന്നില്ല എന്ന സത്യത്തിലേക്കാണ് അത്തരം ആക്ഷേപങ്ങളും അങ്ങനെ വളരുന്ന പ്രവണതകളെക്കുറിച്ച് നേതൃത്വം പുലർത്തുന്ന മൗനവും സൂചന നൽകിയത്.

ആവർത്തിച്ചു പറഞ്ഞു വന്ന ഏതാനം കാര്യങ്ങൾ ചുരുക്കമായി പറയട്ടെ; അവയിൽ കാര്യമായെടുക്കേണ്ട സത്യങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു.

1 സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ പൊതുസമൂഹത്തിലുണ്ടായത് പോലെ വിശ്വാസിസമൂഹത്തിലും അവരുടെ കാഴ്ചപ്പാടുകളിലും വലിയമാറ്റങ്ങൾ വന്നിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ചരിത്രപശ്ചാത്തലത്തിൽ സംഭവിച്ച മധ്യയുഗം, നവോത്ഥാനം, പ്രബുദ്ധത, ആധുനികത, ഉത്തരാധുനികത എന്ന ക്രമത്തിനപ്പുറം ഒരു വലിയ കുതിച്ചുചാട്ടമാണ് നമുക്കുണ്ടായത്. മധ്യയുഗശൈലിയിൽ നിന്ന് ആധുനികതയിലേക്കുള്ള മാറ്റം, മധ്യയുഗ സാമൂഹികശൈലിയും ആധുനിക സാംസ്‌കാരിക ശൈലിയും ഒരുമിച്ചു കൊണ്ടുപോകുവാനുള്ള ഉദ്യമങ്ങൾക്കിടയിലെ സംഘർഷങ്ങൾ തുടങ്ങിയവ കാര്യമായെടുക്കണം. സാമൂഹിക, സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിലെ യാഥാർത്ഥ്യങ്ങളും അവയോടു ബന്ധപ്പെട്ടു വിശ്വാസിസമൂഹത്തിലെ മാനസികവൈകാരികപ്രതികരണങ്ങൾ എന്നിവ അത്തരം ഘടകങ്ങളുടെ പ്രസക്തിയോടെ വിശകലനം ചെയ്യപ്പെടണം. യാഥാർത്ഥ്യങ്ങളുടെ ഘടനാപരമായ വിശകലനവും രൂപാന്തരീകരണപ്രക്രിയയിലെ താളപ്പിഴകളും പരിശോധിക്കപ്പെടണം. എങ്കിലേ മുമ്പോട്ട് പോകാനാവൂ. നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമോ പരിഹാരമോ മറ്റുള്ളവരല്ല.

2 അടുത്തിടെ കാണപ്പെടുന്ന രാഷ്ട്രീയപ്രീണന സമീപനങ്ങൾ, അതിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ലാഭം എന്ത് തന്നെയാണെങ്കിലും സ്ഥായിയായ സുരക്ഷ ഉറപ്പു നല്കുന്നവയല്ല.

3 അമേരിക്കയിലെ ഇവാൻജെലിസ്റ്-പെന്തെക്കോസ്റ്റൽ പ്രഘോഷകരുടെയും മറ്റു സെക്ടുകളുടെയും ആശയങ്ങൾ വിവേചനയില്ലാതെ സ്വീകരിക്കുന്ന ഏതാനം pseudo-കരിസ്മാറ്റിക് തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങൾ. ഉദാ: പ്രാദേശിക സംസ്കാരങ്ങളോടും അവയിലെ ആചാരാനുഷ്ഠാനങ്ങളോടും പുലർത്തേണ്ട സമീപനങ്ങളെക്കുറിച്ച്,  ഒന്നാം പ്രമാണം വളച്ചൊടിച്ചു നൽകപ്പെടുന്ന വ്യാഖ്യാനങ്ങൾ. അസുഖങ്ങൾക്കും കഷ്ടതകൾക്കും അവയോടു ചേർത്ത് നൽകപ്പെടുന്ന വിശ്വാസവിവരണങ്ങൾ. ആഫ്രിക്ക-ലാറ്റിൻ അമേരിക്ക പ്രദേശങ്ങളിൽനിന്ന് വരുന്നവരുടെ ആചാരങ്ങളോട് അമേരിക്കൻ പ്യൂരിറ്റൻസ് പുലർത്തുന്ന പുച്ഛവും അസഹിഷ്ണുതയുമാണ് ഒന്നാം പ്രമാണത്തോടുള്ള വിശ്വസ്തതയായി അവിടെ അത്തരത്തിൽ പാലിക്കപ്പെടുന്നത്.

സ്വയം സഭയായി പ്രഖ്യാപിച്ച ഏതാനം ക്ലസ്റ്ററുകൾ കേരളത്തിൽ ഇതിനോടകം നല്ല സ്വാധീനം വളർത്തിയെടുത്തിട്ടുണ്ട്. സ്വന്തം ശരികളും അവയെ ചേർത്തുനിർത്തുന്ന ഭക്തരൂപങ്ങളും സമീപനങ്ങളും അവർക്കുണ്ട്. ചില മേഖലകളിൽ ശക്തമായ ശുശ്രൂഷകൾ നൽകുമ്പോൾ മറ്റു ചില മേഖലകളിൽ സഭയുടെ മാർഗരേഖകൾ പോലും മാറ്റി വച്ചുകൊണ്ട് ഇടുങ്ങിയ ചിന്തകളിലേക്ക് അവർ ചുരുങ്ങിയിട്ടുണ്ട്. അതാണ് സത്യവിശ്വാസമെന്നും ഭക്തിയുടെ വഴിയെന്നും പഠിപ്പിക്കാൻ അവർ വിജയിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ സമീപനങ്ങൾ പുലർത്തുന്ന ഇവക്കിടയിലെ അകൽച്ച ഭാവിയിൽ വലിയ ഭിന്നതകൾക്കു കാരണമായേക്കും.

4 സഭ നൽകുന്ന മാർഗ്ഗരേഖകൾക്കു പുല്ലുവില കല്പിക്കുന്ന ബൈബിൾ വ്യാഖ്യാനരീതികൾ.

5 സ്വന്തം ഭാവനകൾക്കനുസരിച്ച് ചില കൗൺസെല്ലേഴ്സ് രൂപപ്പെടുത്തുന്ന സാന്മാർഗിക ഉത്ബോധനം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുന്ന അവസരങ്ങൾ. സുവിശേഷത്തിനു പകരം പാപവിശേഷങ്ങളുടെ വർണ്ണനകൾ ഏറിവരുമ്പോൾ സമാധാനത്തിനും പ്രത്യാശക്കും പകരം ഭീതിയും കുറ്റബോധവും അവയെ അടിസ്ഥാനമാക്കിയുള്ള ഭക്തരൂപങ്ങളും ആത്മീയതയാക്കപ്പെടുന്ന അവസ്ഥ.

6 ഉപഭോഗ സംസ്കാരത്തിന്റെ സ്വാധീനം വിശ്വാസത്തിലും ഭക്തിയിലും ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ് അവ പരിമാണ സംബന്ധിയാകുന്നത്. ദൈവബന്ധത്തേക്കാൾ എണ്ണങ്ങളും വാക്കുകളും പ്രാധാന്യം നേടുന്നു. ദൈവാശ്രയത്തിലുമുപരി ചില പുതിയ ഭക്തരൂപങ്ങൾക്കു നൽകപ്പെടുന്ന പ്രാധാന്യം.

7 സൈബർ കമ്മ്യൂണിറ്റികൾക്കുള്ളിൽ വളരുന്ന ഓൺലൈൻ ഭക്തി ഓൺലൈൻ ധർമിമാരെയും, അതിൽ സജീവരല്ലാത്ത ഓൺലൈൻ പാപികളെയും സൃഷ്ടിക്കുകയും വഴക്കുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

8 മധ്യയുഗത്തിലെ ചില മൊണാസ്റ്റിക് അനുഷ്ഠാനങ്ങൾ ഉദാത്തമായ ക്രിസ്തീയമാതൃകകളായി കാണുകയും അവ കണിശമായി പാലിക്കുവാനും നൽകപ്പെടുന്ന പ്രേരണ.

9 വിശ്വാസികൾക്കിടയിലെ (വൈദികരുടെയും) അസ്വസ്ഥതകളും അവർ കടന്നുപോകുന്ന സമ്മർദ്ദങ്ങളും അവഗണിക്കപ്പെട്ടുകൂടാ.

10 സഭയുടെ ശബ്ദമായി കാണപ്പെടുന്നവർ എടുക്കുന്ന നിലപാടുകളിലെ മൂല്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളും സംഘർഷങ്ങളും വ്യക്തത ലഭിക്കാതെ വിശ്വാസി സമൂഹത്തിനിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും രൂപപ്പെടുത്തുന്നുണ്ട്.

ഇത്തരം നിരീക്ഷണങ്ങൾ ഉൾപെടുത്തപ്പെട്ട പങ്കുവയ്കലുകൾ ആർക്കെങ്കിലുമൊക്കെ വിശ്വാസജീവിതത്തിൽ വ്യക്തത നൽകിയിട്ടുണ്ടെങ്കിൽ സന്തോഷം. സ്വയം ഏല്പിച്ചുനൽകുന്ന സുരക്ഷിതകരങ്ങളിൽ സഭ  ക്രിസ്തീയമായിത്തന്നെ സുരക്ഷിതയായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

സെപ്റ്റംബർ 14, 2020

വിശുദ്ധ കുരിശ്

ക്രിസ്തു ജീവൻ പകർന്നു നല്കിയതിനാലാണ് കുരിശിനും ജീവദായകമായ അർത്ഥം ലഭിച്ചത്.
ആത്മാർത്ഥമായ ത്യാഗങ്ങളാണ് ജീവൻ നൽകുന്നത്, ജീവിതങ്ങളിൽ കുരിശിന്റെ അർത്ഥവും.
കൃപയുടെ ഇല്ലായ്മയെ എടുത്തു കളയുന്നതിനേക്കാൾ കൃപ ചൊരിഞ്ഞു കൊണ്ട് ജീവൻ നൽകുന്നതായിരുന്നു ക്രിസ്തുവിന്റെ ജീവാർപ്പണം.
പാപപരിഹാരം എന്നതിനേക്കാൾ ജീവദായകം ആണ് രക്ഷ.
ദയനീയമായ ഒരു മരണമായതിനാലല്ല ക്രിസ്തുവിന്റെ കുരിശിനെ വണങ്ങുന്നത്,
മറിച്ച് അത് ജീവദായകമായതിനാലാണ്,
ജീവദായകമാകുന്ന എന്തിനു പിറകിലും അനേകം ത്യാഗങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.

പിത്തളസർപ്പമായിരുന്നില്ല മരുഭൂവിൽ സൗഖ്യം നൽകിയത്,
എന്നാൽ പിത്തളസർപ്പത്തിനു ആ ശക്തി അവരോധിക്കപ്പെട്ടപ്പോൾ അത് വിഗ്രഹമായിത്തീർന്നു.
കുരിശിലെ ത്യാഗമാണ് ജീവൻ നൽകുന്നത്,
അതില്ലാതെ കുരിശ് അർത്ഥശൂന്യമാണ്‌.

അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രതീകം മാത്രമായി കുരിശ് ചുരുങ്ങപ്പെട്ട സമയവും ചരിത്രത്തിലുണ്ട്. ക്രിസ്തുവിന്റെ ത്യാഗമില്ലാത്ത കുരിശ് ജീവദായകമല്ല, മറിച്ച് വഹിക്കപ്പെടുന്ന ഭാരമാണ്.

സെപ്റ്റംബർ 11, 2020

ബുദ്ധി - നന്മ - ഭക്തി

സ്വന്തം കാഴ്ചപ്പാടുകളിലേക്കും ചിന്താധാരകളിലേക്കും ചുരുക്കി നിർത്താവുന്നതാണ് സകല യാഥാർത്ഥ്യങ്ങളും എന്ന് കരുതുന്ന ഒരു തരം അഹങ്കാരമാണ് 'ബുദ്ധി' എന്ന് കരുതപ്പെടുന്നതെങ്കിൽ ആ ബുദ്ധി പ്രശംസനീയമല്ല. ഈ ബുദ്ധി, പലപ്പോഴും ആരോപിക്കപ്പെടുന്നതുപോലെ, ശാസ്ത്രത്തിലും തത്വചിന്തയിലോ മാത്രമല്ല മതത്തിലും ദൈവശാസ്ത്രത്തിലും കാണാം. എന്നാൽ വിശ്വാസത്തിന്റെ കാഴ്ചപ്പാടിൽ ബുദ്ധി അറിവും, ഇച്ഛാശക്തി നന്മയും തേടുന്നു എന്നാണ്. അറിവ് ഒരു ഉറവിടത്തിൽ പൂർണ്ണമല്ലാത്തതിനാൽ അറിവിൽ വളരാൻ തുറവി അത്യാവശ്യമാണ്. അറിവില്ലാതെ നന്മ തേടാനാവില്ല, അതുപോലെ നന്മ തേടാത്ത അറിവ് നേർവഴിക്കാവുകയുമില്ല. ഇവ രണ്ടും പ്രവൃത്തികളെ നയിക്കപ്പെടുമ്പോഴേ വിശുദ്ധി പ്രതിഫലിക്കൂ. ആ തെളിമയാണ് ഭക്തി. പൂർണമായ അറിവ് അസാധ്യവും അഗ്രാഹ്യവുമാണ്. വിശ്വാസപരമായ അറിവുകളിൽ വ്യക്തത വരുത്തേണ്ടത് ദൈവത്തെ കൂടുതൽ ആഴത്തിൽ അറിയാനും വിശ്വാസത്തിൽ വളരുവാനും ആവശ്യമാണ്. വിശ്വാസത്തിലൂന്നി മുന്നോട്ടു പോവുക എന്നതിന്റെ അർത്ഥം അറിവ് തേടുന്നത് പൂർണമായും നിരാകരിക്കുക എന്നതല്ല. ദൈവമുഖം കൂടുതൽ തെളിമയിൽ കാണാൻ ശ്രമിക്കുമ്പോഴും നമ്മെ നയിക്കേണ്ട ദൈവാശ്രയബോധമാണ് ഏറ്റവും വലുത്. ഈ പ്രക്രിയയിൽ അറിവ് തേടുന്ന ബുദ്ധിയും നന്മ തേടുന്ന ഇച്ഛയും ഒരുപോലെ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളിലും ജ്ഞാനവും നന്മയും വെളിപ്പെടുന്നു. അവയെ മനസിലാക്കാനും നമ്മുടെ ബുദ്ധിയിലൂടെയും ഇച്ഛയിലൂടെയും തന്നെയാണ് ഇവ തിരിച്ചറിയപ്പെടുകയും ആന്തരിക ഭക്തിയായി ഉള്ളിൽ തെളിയുകയും ചെയ്യുക.

ആരാധനകളും, തീർത്ഥാടനങ്ങളും, ഭക്ത്യാനുഷ്ടാനങ്ങളും, വചനപാരായണവും എല്ലാം ഇവയില്ലാതെ ഒന്ന് ചിന്തിച്ചു നോക്കൂ. അത്ര നല്ല ഫലമായിരിക്കില്ല കാണാൻ കഴിയുന്നത്.

സെപ്റ്റംബർ 09, 2020

ജീവദായകൻ

 നമ്മുടെ ഉള്ളിൽ ജീവദാതാവായി വസിക്കുന്നതാണ് പരിശുദ്ധാത്മാവ്. ദൈവിക പ്രവൃത്തികളെ ദൈവം-സൃഷ്ടി-ജീവൻ എന്ന ബന്ധത്തിൽ മനസിലാക്കുന്നതാണ് എനിക്ക് ഏറ്റവും നല്ല വെളിച്ചം നൽകിയിട്ടുള്ളത്. ഏറ്റവും പൂർണമായ ജീവൻ സാധ്യമാക്കുക എന്നതാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. പല ജീവിതാവസ്ഥകളാൽ മുറിയപ്പെട്ട കൃപാചാലകങ്ങളെ പരിശുദ്ധാത്മാവ് സൗഖ്യപ്പെടുത്തുകയും കൃപയുടെ പ്രവൃത്തികൾ നമ്മിൽ തുറന്നു തരികയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും വ്യത്യസ്ത സ്വഭാവങ്ങളിൽ അതിന്റെ തനിമയിൽ ആത്മാവ് പ്രവർത്തിച്ചുതുടങ്ങും. നമ്മുടെ തുറവിക്കനുസരിച്ച് കൂടുതൽ പൂർണതയിലേക്ക് നയിക്കും. പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. സാധിക്കുന്നതുപോലെ ക്രിസ്തു സമാനമായി മാറ്റപ്പെടുക എന്നതാണ് പരിശുദ്ധാത്മ പ്രവൃത്തി. ആന്തരികമായി ആത്മാവ് പ്രവർത്തിച്ചു തുടങ്ങുമ്പോൾ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നമ്മിൽ കണ്ടുതുടങ്ങും. ഇത് വരെ വിഷമമായിരുന്ന കാര്യങ്ങൾ നമ്മിൽ സംഭവിക്കുന്നത് യാഥാർഥ്യമാകും. എങ്കിലും ക്ഷമയോടെ മുമ്പോട്ട് നടക്കണം. ഒരിക്കലും നിരാശപ്പെടാത്ത, ഒരിക്കലും ദേഷ്യപ്പെടാത്ത, ഒരിക്കലും വേദനിക്കാത്ത ഒരു അവസ്ഥ പ്രതിമകൾക്കെ സാധ്യമാകൂ. എന്നാൽ കാര്യങ്ങളെ കൃപയുടെ അഭിമുഖീകരിക്കുവാൻ നമുക്ക് കഴിയും. നമ്മുടെ പ്രയത്നവും, തിരിച്ചറിവും, കൃപയിലുള്ള ആശ്രയവും ഒരുമിച്ചാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ സംഭവ്യമാക്കുന്നത്.

ഈ പറഞ്ഞവയൊക്കെ മറന്നേക്കൂ. വെറുതെ ഒന്ന് ഉള്ളിൽ പ്രാർത്ഥിച്ചുകൊള്ളൂ "എനിക്ക് ഇത് വരെയും ഈ കാര്യങ്ങളൊന്നും മനസിലായിട്ടില്ല. മനസിലാക്കണമെന്നും ആഗ്രഹമുണ്ട്. മനസിലാക്കിത്തരണം." എന്നെന്നറിയില്ല അത് മനസിലാവും. വേറൊരു കാര്യം ചെയ്യാവുന്നത്: വെറുതെ ചുറ്റുമൊക്കെ ഒന്ന് നോക്കുക, കാണാൻ ശ്രമിക്കുക. ഒന്ന് മറ്റൊന്നിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണുക. പ്രകൃതിയിലെ വചന/ആത്മ സാന്നിധ്യം വലിയ ആനന്ദം നൽകും. സഭയിൽ കരിസ്മാറ്റിക് ദാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനു സമാനമായി പ്രകൃതിയിൽ അത്തരം ദാനങ്ങൾ എങ്ങനെ പ്രവർത്തന നിരതമാണ് എന്ന് കാണാം. ഞാൻ പറഞ്ഞ കാര്യങ്ങളേക്കാൾ വലിയ ബോധ്യം പരിശുദ്ധാത്മാവ് തന്നെ നൽകും. ആത്മാർത്ഥമായ ഒരു കൊച്ചു പ്രാർത്ഥന ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളൂ.

പരിശുദ്ധാത്മാഭിഷേകം എന്നാൽ എന്തോ കൊടുങ്കാറ്റും ഭൂമികുലുക്കവും ഒക്കെപോലുള്ള അനുഭവമാണെന്ന് തോന്നിപ്പിക്കുന്ന സങ്കൽപ്പങ്ങൾ ആണ് കുഴപ്പമുണ്ടാക്കുന്നത്. പരിശുദ്ധാത്മാഭിഷേകം എന്നാൽ സ്നേഹത്തിൽ ജീവിച്ചു തുടങ്ങാൻ കഴിയുക എന്നതാണ് അതിന്റെ ആദ്യ അടയാളം. ഇന്ന് വരെ മറ്റുള്ളവരോടും സ്വന്തം ജീവിതത്തോടു തന്നെയും അകലം പാലിച്ചിരുന്ന എന്നിലെ യാഥാർഥ്യങ്ങളിൽ ആശ്വാസവും സ്നേഹിക്കുവാനുള്ള ധൈര്യവും കാണപ്പെടുന്നു എന്നത് ആത്മാവിന്റെ സാന്നിധ്യം വെളിവാക്കുന്നു. അതിലുള്ള വളർച്ചയിൽ പ്രകടമായേക്കാവുന്ന വരങ്ങളാണ് മറ്റുള്ളവ, സൗഖ്യം, അത്ഭുതം, പ്രബോധനം, അറിവ്... അതും പ്രവർത്തിക്കുന്നത് ദൈവസ്നേഹത്തിന്റെ അടയാളങ്ങളായാണ്, ശുശ്രൂഷകന്റെ ശക്തിയായല്ല. ഇവയെയൊക്കെ നയിക്കേണ്ടത് വിവേകമെന്ന പുണ്യവുമാണ്.

സെപ്റ്റംബർ 08, 2020

ക്രിസ്തു നമ്മിൽ ജീവിക്കുന്നതിനാൽ

സഭയെ സ്നേഹിക്കുകയും സഭയുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മളൊക്കെയും. ക്രിസ്തു ഇന്ന് ജീവിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ ദൃശ്യമാകുന്നതും സഭയിലെ ഓരോ അംഗങ്ങളിലൂടെയുമാണ്. ആരെങ്കിലും ഒരാളിലോ ചിലരിലോ മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒന്നല്ല വിശ്വാസസത്യം. ക്രിസ്തുവിനോട് ഐക്യപ്പെടുകയും ക്രിസ്തുവിൽ വസിക്കുകയും ചെയ്യുന്നവരായ നമ്മൾ ക്രിസ്തുവിന്റെ വലിയ രഹസ്യത്തെ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ, ഓരോ കാലഘട്ടത്തിന്റെയും സങ്കീർണ്ണതകൾക്കുള്ളിൽ ഒരു സമൂഹമായി അറിയാൻ ശ്രമിക്കുകയാണ്. ആ സത്യത്തെ പൂർണതയിൽ അറിയാൻ, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ നിരന്തരമായ ആത്മാർത്ഥപ്രയത്നം നടത്തുകയാണ് നമ്മൾ. എന്നാൽ ഒരേ മുഖവും ഒരേ ചിന്തയും ഒരേ വികാരവും കാഴ്ചപ്പാടും അല്ല നമുക്കുള്ളത്. വൈവിധ്യങ്ങൾ വൈരുധ്യങ്ങളാവാതെ സമഗ്രമായ വളർച്ചയിലേക്ക് നടക്കാൻ, പരസ്പരമുള്ള സമ്പർക്കവും ആശയവിനിമയവും അത്യാവശ്യമാണ്. സമീപനങ്ങളിലും നിലപാടുകളിലും വ്യത്യസ്തതകളുള്ളപ്പോൾ അംഗങ്ങൾക്കിടയിലെ മുഖാഭിമുഖ സംഭാഷണങ്ങൾ ഏറ്റവും അത്യാവശ്യമാണ്.

A. ആവശ്യമായിരിക്കുന്ന ഈ ആശയവിനിമയത്തെ പൊതുവായി അകം-പുറം എന്നൊരു സാധ്യതയിലേക്ക് വയ്ക്കട്ടെ. നന്മയും ജീവനുമാണ് നമ്മുടെ ആത്മാർത്ഥ ലക്ഷ്യമെങ്കിൽ പരസ്പരം കണ്ണാടിയാകാവുന്നവരാണ് അകവും പുറവും. അത് ആരോഗ്യപരമായി നടക്കേണ്ടത് ഓരോ കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഈ കൈമാറ്റപ്രക്രിയയിൽ വന്നുപോകുന്ന പോരായ്മകൾ വലിയ സമ്മർദ്ദം നമ്മുടെയിടയിൽ സൃഷ്ടിക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഏതാനം മേഖലകൾ മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ഈ ലേഖനം ശ്രമിക്കുകയാണ്.

അകം എന്നതിൽ, സഭയിൽ വിശ്വസ്തരായി നിലനിൽക്കുകയും വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിൽ സജീവമായ ശ്രദ്ധ പുലർത്തുന്നവരും, അത്തരം വാദങ്ങളൊന്നുമില്ലാതെ സ്വന്തം പ്രാർത്ഥനാ ജീവിതവും വിശ്വാസവുമായി മുമ്പോട്ട് പോകുന്നവരും ഉണ്ട്. പുറം എന്നതിൽ പലരെ ഉൾപ്പെടുത്തേണ്ടതായുണ്ട്. 1) ജോലിക്കോ മറ്റോ ആയി പുറത്തു താമസിക്കുന്നവർ. കുറേക്കൂടി വ്യത്യസ്തതകളെ കാണാൻ അവസരം അവർക്കു ലഭിച്ചിട്ടുണ്ടാകാം എന്നതാണ് അവരുടെ പ്രാധാന്യം. അവരിലെ പുതുതലമുറയിലെ കാഴ്ചപ്പാടുകൾ പ്രത്യേകമായ ഉൾകാഴ്ച്ചയായേക്കാം. 2) സഭയിൽ നിന്ന് അകന്നു പോയവർ. അവരിലെ വ്യത്യസ്ത ആശയങ്ങൾ, അവർ കണ്ട പോരായ്മകൾ, തെറ്റിദ്ധാരണകൾ തുടങ്ങിയവ ഒരു വിചിന്തനത്തിനു തീർച്ചയായും വഴി നൽകും. അവരിൽ തീർത്തും വിശ്വാസം ഉപേക്ഷിച്ചവരുള്ളതുപോലെ തന്നെ, വിശ്വാസം മൂല്യമുള്ളതായി കാണുകയും എന്നാൽ സഭയിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്ന അനേകരുണ്ട്. 3) അന്യമതസ്ഥരായ സുഹൃത്തുക്കൾ. നന്മയുള്ള അവരും സഭയുടെ നിധിയെ വിലമതിക്കുന്നവരാണ്. പുറത്തു നിന്ന് കാണുന്നതിനാൽ നമ്മളാൽ കാണപ്പെടാതെ പോകുന്ന യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുവാൻ അവർക്കു കഴിഞ്ഞേക്കും. നല്ല സമറായനായി നൂറ്റാണ്ടുകളോളം സേവനം ചെയ്ത സഭക്ക് ഇന്ന് നല്ല സമരായരുടെ ആവശ്യമുണ്ടെങ്കിൽ അവരുടെ കനിവിനു വിധേയപ്പെടുന്നത് ക്രിസ്തുഹൃദയം തന്നെയാണ്.

B. ഓരോ വ്യക്തിയും ജീവിക്കുന്ന ബോധ്യങ്ങൾ ഒരു മാതൃകയായി പകരപ്പെടുകയാണ് ചെയ്യുന്നത്. സ്വീകരിക്കുന്ന ആൾ വേണ്ട അനുരൂപണം നടത്തിയാണ് അത് തന്റെ ബോധ്യങ്ങളാക്കുന്നത്. മാതൃകകൾ അടിച്ചേൽപ്പിക്കാനാവില്ല. അർത്ഥപൂർണ്ണവും ജീവദായകവുമായ മാതൃകകളെ തേടുകയാണ് പുതുലോകം. അവിടെ വലിച്ചു കീറപ്പെടുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്കിടയിൽ യാഥാസ്ഥിതികമായ മാതൃകകൾ ഏറെക്കാലത്തേക്കു വഹിച്ചുകൊണ്ടുപോകാനാവില്ല. സത്ത നശിക്കാതെതന്നെ മാതൃകകളിൽ അർത്ഥപൂർണ്ണമായ മാറ്റങ്ങൾ വരുത്തുവാൻ നമുക്ക് സാധിക്കും, അതിന് ഈ സംഭാഷണങ്ങൾ നടന്നേ മതിയാകൂ.

1. രണ്ടാം വത്തിക്കാൻ കൗൺസിൽ കാണുന്നതുപോലെ ജനപങ്കാളിത്തമുള്ള സഭാസമൂഹം വളർത്തിയെടുക്കുവാനും അവരുടെ വിവിധങ്ങളായ സ്വരങ്ങളെ കേൾക്കുവാനും സഭക്ക് കഴിഞ്ഞെങ്കിലേ അത്മായരും നേതൃത്വവും തമ്മിൽ തുറന്നുള്ള സംഭാഷണങ്ങൾ സാധ്യമാകൂ. അധ്യാപകരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ കർമ്മനിരതരായവരും നമുക്കിടയിലുണ്ട്. കാലികപ്രസക്തമായ ഇടപെടലുകൾ നടത്തുവാൻ ഏതൊക്കെ തരത്തിൽ കഴിയും എന്ന് ഒരുമിച്ചു ചിന്തിക്കുവാൻ അത്തരത്തിലുള്ളവർക്കിടയിൽ പ്രാദേശിക തലങ്ങളിൽ തുറന്ന സംഭാഷണങ്ങൾ നടക്കണം. രൂപതാതലങ്ങളിലുള്ള കമ്മീഷനുകൾക്കു കഴിയാത്തത് ഈ വേദികളിൽ സാധിക്കും. സാധാരണക്കാരായവരുടെ സാമാന്യബോധം പോലും ഈ തുറന്ന വേദികളിൽ വിലമതിക്കപ്പെടണം. അങ്ങനെ ശബ്ദം കേൾക്കപ്പെടുന്നുണ്ടെങ്കിലേ തുറന്നു പറച്ചിലുകളും ഉണ്ടാകൂ. അല്ലെങ്കിൽ നിശബ്ദതയോടെ അകലുന്ന ദൈവജനത്തെ കാണേണ്ടി വന്നേക്കാം.

1.a മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ദൈവികമായി കരുതി പാലിക്കുന്നവർക്ക്, പക്ഷെ, അവരുടെ ബുദ്ധിമുട്ടുകളും കാഴ്ചപ്പാടുകളും മനസിലാക്കപ്പെടുന്നുണ്ട് എന്ന അനുഭവം ഇല്ലാതെ വരുന്നു. അതുകൊണ്ടു തന്നെ അവരുടെ ജീവിതവും ദേവാലയവും തമ്മിൽ ഹൃദ്യമായ അടുപ്പത്തിന് പകരം അകൽച്ച വളരുകയും ചെയ്യുന്നു. അവരുടെ ഭാഗഭാഗിത്വം ഏതുരീതിയിലാണ്? 'സഭ' പറയുന്നത് കേൾക്കുകയും, നൽകുന്ന അനുഗ്രഹങ്ങളും ശുശ്രൂഷകളും സ്വീകരിക്കുകയും ചെയ്യുക എന്ന രീതിയിൽ ഉപഭോക്താക്കളായി മാറുമ്പോൾ യഥാർത്ഥത്തിൽ അവരെ അവഗണിച്ചു കളയുകയാണ്; സഭയിലെ ഭാഗഭാഗിത്വം എന്നത് ഒരു പ്രോഗ്രാമിലെ പങ്കെടുപ്പു പോലെയായിത്തീരുകയാണ് (attendees vs members). അത്മായർ മുൻപോട്ടു കടന്നു വരണം എന്ന് പറയപ്പെടുന്ന മേഖലകൾ റാലിക്കു പോകാനും പ്രതിഷേധിക്കാനും, കമന്റുകൾ എഴുതാനും മാത്രമായി ചുരുങ്ങുന്നത് ഒരു സമൂഹമെന്ന നിലയിലുള്ള വളർച്ചക്ക് ഭൂഷണമല്ല. സഭ പുരോഹിതരുടെയും സന്യസ്ഥരുടെയും മാത്രമാണ് എന്ന ചിന്ത വിശ്വാസികളിൽ ഉടലെടുത്തിട്ടുണ്ടെന്ന് സഭക്ക് തോന്നുന്നുണ്ടെങ്കിൽ അവയുടെ യാഥാർത്ഥ്യം അറിയുവാനും അത്തരത്തിലുള്ള ചിന്തക്ക് കാരണമാകും വിധം പ്രവർത്തിച്ച ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കുവാനും ശ്രമിക്കുന്നത് സഹായകരമാകും.

1.b സഭയിൽ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങളുടെ പേരിൽ അകന്നരെയും കേൾക്കേണ്ടതുണ്ട്. ഏതൊരു നേതൃത്വത്തിനും തീരുമാനങ്ങൾ എടുക്കേണ്ടതായി വരും എന്നതും അത് എല്ലാവരെയും പ്രീതിപ്പെടുത്താൻ കഴിയില്ല എന്നതും തീർച്ചയാണ്. എന്നാൽ പരിശോധിക്കേണ്ട പല ഘടകങ്ങളും ഉണ്ട്. തീരുമാനങ്ങള്‍ സാധാരണയായി ചിലരെ മാത്രം പ്രീതിപ്പെടുത്തുന്നതും ചിലരെ മാത്രം കേൾക്കുന്നതുമായി മാറുന്നുണ്ടെങ്കിൽ അതിൽ അപാകതയുണ്ട്. അപ്പോൾ അത് സ്വാഭാവികമായി വരുന്ന അപ്രീതിയേക്കാൾ കേൾക്കപ്പെടാതെ പോകുന്നതു കൊണ്ടുള്ള അപ്രീതിയാണ്. പ്രത്യേകിച്ച് അവ താങ്ങാനാവാത്ത ഭാരങ്ങളെക്കുറിച്ചാണെങ്കിൽ അത്തരം അപ്രീതിയുടെ സ്വരങ്ങളെ കേൾക്കേണ്ടത് നീതിയുടെ പ്രവൃത്തിയാണ്. ചിലർ മാത്രം കേൾക്കപ്പെടുന്നത് അനീതിയുമാണ്. വിശ്വാസികൾക്കിടയിലുള്ള വ്യക്തിവിരോധങ്ങൾ വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ അവിവേകത്തോടെയും അപക്വതയോടെയും ഏറ്റെടുക്കുകയും പക്ഷപാതം കാണിക്കുകയും അത് പിന്നീട് ശത്രുതയിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് പലപ്പോഴും നമ്മൾ കാണുന്നത്. അനുരഞ്ജനത്തിന് പകരം സ്വകാര്യ ലാഭങ്ങൾക്കു വേണ്ടി ഇടയന്റെ സ്ഥാനം മറന്നു പോകുന്ന സാഹചര്യങ്ങളും ഇത്തരത്തിൽ സഭയോടുള്ള ശത്രുത വളർത്താൻ കാരണമാകുന്നു. വിശ്വാസികൾക്കിടയിലുള്ള വീർപ്പുമുട്ടലുകൾക്ക് നിശബ്ദതയുടെ സ്വരമാണ് കൂടുതലും. എങ്കിലും അത് കണ്ടില്ലെന്നു വയ്ക്കുന്നത് സഭാശരീരത്തിലെ അനാരോഗ്യാവസ്ഥയാണ്.

2. വിശ്വാസികൾ ജീവിക്കുന്നത് ദേവാലയത്തിലല്ല. സെക്കുലർ ലോകത്ത് ഏതു വിധത്തിലാണ് ഒരു വിശ്വാസജീവിതം നയിക്കാനാകുന്നത് എന്നത് ആത്മീയ നേതാക്കൾ സ്വയം ധ്യാനിക്കുകയും, വിവേകത്തോടെ വിശ്വാസ-പ്രാർത്ഥനാ ശൈലികൾ രൂപപ്പെടുത്തുവാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യണം. സന്യാസസമൂഹങ്ങളിൽ പാലിക്കപ്പെടുന്ന ചിട്ടയായ ജീവിതക്രമങ്ങൾക്കു സമാനമായ ഒരു ഒറ്റ മാതൃക നൽകുന്നത് അപ്രായോഗികമായ സമീപനമാണ്. ആത്മീയ-ലൗകിക ഭാഷ്യത്തിലെ വേർതിരിവുകൾ നിലനിർത്തുവാനാണ് ഇന്നും ആത്മീയാചാര്യർ ശ്രമിക്കുന്നത്. ആത്മീയം എന്നത് ആചാരങ്ങളിലും ദേവാലയ അനുഷ്ഠാനങ്ങളിലും ചുരുങ്ങി നിൽക്കുവോളം, 'ലൗകിക' വ്യവഹാരങ്ങളിൽ ദൈവിക/ ആത്മീയ തലം കാണാൻ കഴിയാത്തിടത്തോളം, ആത്മീയം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത് അപ്രാപ്യമായ മറ്റൊരു ലോകമാണ്. ഓരോരുത്തരിലുമുള്ള ജീവിതവിളിയെ പരിപോഷിപ്പിക്കുകയും, കഴിയുവോളം അതിന്റെ പൂർണ്ണതയിലെത്തിക്കുവാൻ ആത്മാർത്ഥ പരിശ്രമം നടത്തുകയും ചെയ്യുന്നതിലാണ് ജീവിതവിശുദ്ധി. നമ്മിലൂടെ ദൈവമഹത്വം സാധ്യമാകുന്നതും അങ്ങനെത്തന്നെയാണ്. എന്നാൽ ജീവിതവിശുദ്ധി എന്നത് മതാചാരങ്ങളാൽ നെയ്തെടുക്കപ്പെടുന്ന ഒരു പുറംമോടിയാകുമ്പോൾ ജീവിതത്തിന്റെ ഇടപെടലുകളിൽ ദൈവികപ്രകാശം പ്രതിഫലിക്കുന്നില്ല, ദൈവം മഹത്വപ്പെടുന്നുമില്ല. അദ്ധ്യാപനവും എഞ്ചിനീറിംഗും വീട്ടുജോലികളും എല്ലാം ക്രിസ്തുവിന്റെ തന്നെ പ്രവൃത്തികളാണെന്നും ആ ആത്മീയത തനിക്കും സമൂഹത്തിനും വളർച്ച നൽകുന്നുണ്ടെന്നും ബോധ്യം നൽകുന്ന സമീപന രീതികൾ ചിട്ടപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കിൽ ദേവാലയത്തിലും, ധ്യാനകേന്ദ്രങ്ങളിലും പ്രാർത്ഥനാഗ്രൂപ്പുകളിലും പോകാൻ കഴിയുന്നവരുടെ ആർഭാടമായി ‘ക്രിസ്തീയവിശുദ്ധി’ ചുരുങ്ങും.

3. സഭ ധാർമിക കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളിൽ വിയോജിപ്പുകൾ ഉണ്ടാവുകയോ, വ്യക്തിജീവിതങ്ങളിൽ അവഗണിക്കപ്പെടുന്നതിന്റെയോ കാരണം അത് അവരെ നിരാശപ്പെടുത്തുന്നതുകൊണ്ടാവണമെന്നില്ല. മനസിലാക്കപ്പെടുന്നതിനേക്കാൾ വിധിക്കപ്പെടുന്നു എന്ന ഒരു അനുഭവം വിശ്വാസികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അവിടെ വളർച്ച ഉണ്ടാവില്ല. വിയോജിപ്പുകൾക്ക് പല കാരണങ്ങൾ ഉണ്ട്. 1 വേണ്ട വിധം വിശദീകരിക്കാൻ സഭക്ക് കഴിയാതെ വരുന്നത് 2 സഭയുടെ തന്നെ നേതൃത്വത്തിൽ നിന്നുള്ള അധാർമികത 3 യഥാർത്ഥ അർത്ഥത്തെക്കുറിച്ചും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചും നേതൃനിരയിലുള്ളവരുടെ വ്യക്തതക്കുറവ്. 4 ഒരു പ്രത്യേക പ്രദേശത്ത് പ്രബലമായ ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന മാർഗരേഖയെ അതിന്റെ സ്ഥലകാലമാനങ്ങൾ കാര്യമായെടുക്കാതെ വിശ്വാസികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവണതകൾ 5 നൽകപ്പെടുന്ന ധാർമിക പഠനങ്ങളെ വളച്ചൊടിച്ച് മനുഷ്യത്വരഹിതമായ വ്യാഖ്യാനങ്ങൾ നൽകുന്നത് 6 കാലികമായി സ്വീകരിച്ചിട്ടുള്ള മെച്ചപ്പെടുത്തലുകളെക്കുറിച്ച് പഠിക്കാൻ താല്പര്യമില്ലായ്മ (സഭക്കുള്ളിൽനിന്നു തന്നെയുള്ള പുതിയ പഠനങ്ങളും, അതുപോലെതന്നെ സാംസ്കാരികവും മനഃശാസ്ത്രപരവുമായ പുതിയ അറിവുകളും). സാന്മാര്ഗികതയെക്കുറിച്ചു മാത്രമല്ല, വിശ്വാസത്തെക്കുറിച്ചും, പ്രബോധനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചും കൂടുതൽ വായനയും പഠനവും പ്രോത്സാഹിപ്പിക്കപ്പെട്ടേ മതിയാകൂ. കഴിയുമെങ്കിൽ, ചരിത്രവും സംസ്കാരവും മാറുന്ന വഴികളെക്കുറിച്ചും അവയുടെ അടയാളങ്ങളെക്കുറിച്ചും വിശകലനം ചെയ്യാൻ തക്കവിധം അറിവ് നേടേണ്ടത് അജപാലനത്തിലെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ വികലമായ മുൻവിധികളാവും നമ്മെ നയിക്കുന്നത്.

എല്ലാ രൂപതകൾക്കും തന്നെ കൗൺസിലിങ് സ്ഥാപനങ്ങൾ ഇന്നുണ്ട്. ധ്യാനകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ലോകവീക്ഷണവും വിശ്വാസദർശനവും കൗൺസിലിങ് സ്ഥാപനത്തിലെ സമീപനരീതിയും ആന്തരിക സംഘർഷത്തിന് വഴിവയ്ക്കുന്നവയാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ആത്മീയത'യിൽ വിചിത്രമായ കാരണവ്യാഖ്യാനങ്ങളും അസാധ്യമായ പരിഹാരവഴികളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തെ ശാസ്ത്രീയ സമീപനങ്ങൾ ലൗകികമായി വിധിക്കപ്പെട്ടേക്കാം. വ്യത്യസ്തമായ ശുശ്രൂഷാശൈലികൾ സ്വീകരിച്ചിരിക്കുന്നവർ അവരവരുടെ മേഖലകളിൽ പ്രശോഭിക്കുന്നവരാകാം. എന്നാൽ ആളുകളുടെ വളർച്ചയും നന്മയും സഭ ആഗ്രഹിക്കുന്നതിനാൽ പ്രബോധനം, അജപാലനം, ബൈബിൾ വ്യാഖ്യാനം, സുവിശേഷപ്രഘോഷണം, ധാർമികബോധം, മാനസികാരോഗ്യം, സാമൂഹികയാഥാർത്ഥ്യങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ കൂടെക്കൂടെയുള്ള പരസ്പര സംഭാഷങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ഒരു സമവായം ഉണ്ടാക്കുക എന്നതല്ല ലക്‌ഷ്യം, മറിച്ച്, നിലപാടുകൾ, ആത്മീയതയിലെ ശൈലികൾ തുടങ്ങിയവയിൽ പരസ്പരം വ്യക്തത നൽകുവാൻ ഈ തുറന്ന സംഭാഷണങ്ങൾ സഹായിക്കും. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരികജ്ഞാനം പൊതുവിജ്ഞാനത്തിലും ശാസ്ത്രസമീപനത്തിലും ഉണ്ടെന്നതിൽ ബോധ്യം വരുത്തേണ്ടതുണ്ട്.

4. ഒരു സംഘടനയിലെയോ പാർട്ടിയിലെയോ അംഗങ്ങളെപ്പോലെ ഉപയോഗിക്കപ്പെടാവുന്നവരാവരുത് യുവജനങ്ങൾ. അവരെ ഉൾപ്പെടുത്തുന്ന ഓരോ സംവിധാനവും അവരുടെ പക്വമായ ജീവിതത്തിനായി അവരെ ബലപ്പെടുത്തുന്നതാവണം. പ്രതിരോധിക്കാനുള്ള ഉരുക്കുമനുഷ്യരായല്ല, നന്മയുള്ള പച്ചമനുഷ്യരായി തികച്ചും ക്രൈസ്തവ മൂല്യങ്ങളിൽ വളരാനുള്ള പരിതസ്ഥിതി അവർക്കു ലഭ്യമാക്കണം. അത് വൈകാരികവും, ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മാനങ്ങൾ ഉൾപ്പെടുന്നു.

4.a അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന്, അവരുടെ അറിവും അനുഭവവും നൽകുന്ന സങ്കീർണ്ണതകളിൽ നിന്ന് ഉയർന്നു വരുന്ന സങ്കല്പങ്ങളെയും ചോദ്യങ്ങളേയും തുറന്നു പറയുവാനുള്ള വേദികൾ ആവശ്യമാണ്. അവയെ കേൾക്കാനും ക്രിയാത്മകമായ ചർച്ചയാക്കാനും കഴിവുള്ള മുതിർന്നവരെ അവരുടെ പ്രത്യേക മേഖലകളിൽ നിന്ന് കണ്ടെത്തുകയും വേണം. അജപാലകരും ആത്മീയഗുരുക്കളും എല്ലാ ഉത്തരങ്ങളും നൽകാൻ കഴിയുന്നവരാകണമെന്ന് തീർച്ചയായും അവർ ആഗ്രഹിക്കുന്നില്ല. അവർക്കുള്ളിലുള്ളതും, അവർ നേരിടുന്നതുമായ യാഥാർത്ഥ്യങ്ങളുടെ സാംസ്കാരികവും, സാമൂഹികവും, ചരിത്രപരവും, മനഃശാസ്ത്രപരവുമായ ഉറവിടങ്ങളെ മനസ്സിലാക്കുവാനും വരും കാലങ്ങളിൽ അവയെ അഭിമുഖീകരിക്കുവാൻ അവരെ സജ്ജമാക്കുകയും വേണം. വേലികൾ തീർത്തതു കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പിക്കാനാവില്ല. എന്നാൽ അവരുടെ ചോദ്യങ്ങളും പ്രശ്നങ്ങളും കുമ്പസാരത്തിലാണെങ്കിലും ധ്യാനങ്ങളിലാണെങ്കിലും പലപ്പോഴും നിരുത്സാഹപ്പെടുകയാണ്. നാളെയുടെ യാഥാർത്ഥ്യങ്ങളിലേക്കുള്ള കണ്ണുകളാണവ. വിശ്വാസം പുതുനാമ്പുകളെടുക്കേണ്ട വിളനിലങ്ങളാണവ. അങ്ങനെ ചോദ്യം ഉയരുന്നത് വിശ്വാസത്തിന് എതിരാണെന്നും ദൈവത്തെ ചോദ്യം ചെയുന്നതാണെന്നും ഉള്ള ചിന്തകൾ കുറെപ്പേരെ ഭയത്തിൽ നിശ്ശബ്ദരാക്കിയേക്കും. കുറേപ്പേർ അവർക്കു നൽകപ്പെടുന്ന ഭക്തിയുടെ ചട്ടക്കൂടുകളിൽ സ്വയം അടച്ചു കളയുകയും ചെയ്യും. ശേഷിക്കുന്ന ഭൂരിഭാഗം വരുന്ന യുവജനങ്ങൾ സത്യത്തിൽ അകലുക തന്നെയാണ്. കാരണം അവർക്കുള്ള ഇടം സഭയിൽ ഇല്ല എന്നത് തന്നെ.

4.2 അവരുടെ സങ്കീർണമായ ജീവിതസാഹചര്യങ്ങളിൽ അവരെ ഉറപ്പിച്ചു നിർത്തുന്ന ബലമായും, ക്രിസ്തുവിനെ അനുകരിക്കാൻ കഴിയുന്ന മാതൃകയായും വിശ്വാസം അവർക്കു ലഭിച്ചെങ്കിലേ ഇത് സാധിക്കൂ. നിയമാനുഷ്ടാനങ്ങളിലേക്കും നിഷ്ഠകളിലേക്കും ചുരുക്കപ്പെടുമ്പോൾ അവർക്കു നഷ്ടമാകുന്നത് ഇവിടെ ആവശ്യമായുള്ള സർഗാത്മകതയാണ്. ഇത്തരം സൃഷ്ടിപരത ഒരിക്കൽ സ്വാഭാവികമായും നമ്മളിൽ സൃഷ്ടിക്കപ്പെടുമായിരുന്നു. പരസ്പരം കാണുകയും, അറിയുകയും, വളർത്തുകയും ചെയ്യുന്ന കുടുംബബന്ധങ്ങളിൽ നിന്നും മാറി സൈബർ സമൂഹങ്ങളിലെ പരസ്പര ബന്ധങ്ങളിലാണ് ഇന്ന് പലരും രൂപപ്പെടുന്നത്. കുടുംബാംഗങ്ങളോടെന്നതിനേക്കാൾ അത്തരം സൈബർ സമൂഹങ്ങളിലെ അംഗങ്ങളുമായാണ് ഇന്ന് സംഭാഷങ്ങൾ നടക്കുന്നത്. വേണ്ടവിധത്തിൽ കൃപാചാലകങ്ങളാകുവാൻ അത്തരം ഗ്രൂപ്പുകൾക്കോ (പ്രാത്ഥനാഗ്രൂപ്പുകൾ എന്ന് വിളിക്കപ്പെടുന്നവയടക്കം) അവയിലെ ബന്ധങ്ങൾക്കോ കഴിയുന്നുമില്ല. മധ്യയുഗത്തിൽ സഭ തന്നെ അകറ്റി നിർത്തിയ മിലിറ്റന്റ് ഗ്രൂപ്പുകളുടെ ചിന്താഗതി പുലർത്തിക്കൊണ്ട് സ്വന്തം ക്രിസ്തീയ തനിമ രൂപപ്പെടുത്തുന്നത് വിശ്വാസതീക്ഷ്ണതയായി തെറ്റിദ്ധരിക്കുന്നുമുണ്ട്. ക്രിസ്ത്യൻ അപ്പോളോജിസ്റ്റ്സ് എന്ന പേരിൽ അനേകം ഉറവിടങ്ങൾ ലഭ്യമായവയിൽ നിന്നും സഭയുടേതായ പഠനങ്ങൾ തിരിച്ചറിയപ്പെടാൻ കഴിയാതെ പോകുന്നതും വികലമായ വിശ്വാസസമീപനങ്ങൾക്കു വഴിവച്ചിട്ടുണ്ട്. അത്തരത്തിൽ  വ്യാഖ്യാനിച്ചു വിഗ്രഹവത്കരിക്കപ്പെട്ടവയിൽ 'ഒന്നാം പ്രമാണം' ഒരു ഉദാഹരണം മാത്രമാണ്.

5. മാധ്യമങ്ങളുമായി സമ്പർക്കമില്ലാത്ത ഒരു വ്യക്തിയും ഇന്നില്ല. എന്നാൽ മാധ്യമലോകവും മാധ്യമങ്ങളുടെ സ്വാധീന ശൈലികളും മനസിലാക്കുവാൻ ആവശ്യമായ വിവേകം പരിശീലിക്കുവാൻ നമുക്കായിട്ടില്ല. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ നടക്കുന്ന ആശയധ്രുവീകരണത്തിൽ, പരസ്യകലയിൽ ഉപയോഗിക്കുന്ന വൈകാരിക സ്വാധീനങ്ങൾ അപകടകരമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ള നേട്ടങ്ങൾ അവ ഉണ്ടാക്കുന്നുണ്ടെങ്കിലും ക്രിസ്തുവിലേക്കുള്ള വളർച്ച അനുവദിക്കാത്ത ഏതിനെയും, എത്ര ശക്തമായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആയിരുന്നാലും വിവേകവും ജ്ഞാനവും നിറഞ്ഞ ജാഗ്രത പാലിക്കുവാൻ സഭാസമൂഹം തയ്യാറാവണം. പരസ്യം വെറും ആകർഷണം മാത്രമല്ല, തീരുമാനങ്ങളെ നിയന്ത്രിക്കുന്ന പ്രേരണയാണ്. വിശ്വാസത്തിന്റെ തലത്തിലും ഇത്തരം രീതികൾ ഉപയോഗിക്കപ്പെടുകയും, അങ്ങനെ, ഇവാൻജെലിക്കൽ-പെന്തെക്കോസ്റ്റൽ പോപ്പുലിസ്റ്റ് ശൈലികളുടെ ഇടുങ്ങിയ ചട്ടക്കൂടുകൾക്കുള്ളിൽ ഒരു സമാന്തര വിശ്വാസവും ക്രിസ്തീയതയും രൂപീകരിക്കപ്പെടുന്നത് ക്രിസ്തീയതയുടെ ഗുണപരമായ വളർച്ചയെ തടയുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ചിലരെങ്കിലും ഉന്നതിയുടെ സുവിശേഷത്തിന്റെ വക്താക്കളാകുന്നതും ആളുകളുടെ ദയനീയാവസ്ഥകൾ ചൂഷണം ചെയ്യപ്പെടുന്നതും അക്രിസ്തീയമായ സമീപനങ്ങളാണ്.

5.1 സഭയുടെ വിശ്വാസമായി മുപ്പതു വർഷത്തോളം വിശ്വാസികൾ കേട്ടത് ഏതാനം പ്രശസ്ത പ്രസംഗകരെയാണ്. മത-സംസ്കാരത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്യുമ്പോൾ, അവർക്കു നൽകപ്പെട്ട പ്രവാചക/ ദൈവിക പരിവേഷം ഒരു തരത്തിൽ കൾട്ട് രൂപീകരണത്തിന് കാരണമായിട്ടുണ്ട് എന്നത് തർക്കമില്ലാത്തതാണ്. ഈ ശുശ്രൂഷകർ ആഗ്രഹിച്ചതല്ലെങ്കിലും, രൂപീകൃതമായിട്ടുള്ള സ്ഥിതിവിശേഷം അതിലെ ശിഥിലതകൾ കണ്ടുകൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതുണ്ട്. ബ്രാൻഡ് രൂപത്തിൽ വളരുന്ന ഇവക്കിടയിലെ മത്സരങ്ങൾ അനാരോഗ്യകരമായ ഭാവിയാണ് സഭയുടെ ഐക്യത്തെ സംബന്ധിച്ച് നൽകുന്നത് (participation-competition).

5.2 കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. നവീകരണത്തിന്റെ ആരംഭകാലത്തു തന്നെ ആവശ്യമായ ദൈവശാസ്ത്ര അടിസ്ഥാനവും മാർഗ്ഗരേഖകളും അതിനുണ്ടായിരുന്നു. വരങ്ങളിൽ വളരുന്നവർ വേണ്ടവിധം പാസ്റ്ററിങ്, മുതിർന്നവരിൽ നിന്നുള്ള മാർഗദർശനങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരം വിവേകപൂണ്ണമായ വളർച്ച ഇന്ന് നടക്കുന്നുണ്ടോ എന്നത് സംശയമാണ്. ചില വിദേശ സെക്ടുകളിൽ പ്രബലമായിരുന്ന ആശയങ്ങളെ നമ്മുടെ വിശ്വാസധാരയിലേക്കു കൊണ്ടുവരുന്നതിൽ ഇത്തരം വിവേകശൂന്യത  വലിയ പങ്കുവഹിച്ചിട്ടുണ്ട് ഉദാ: നാശത്തിന്റെ/ മരണത്തിന്റെ ആത്മാവ്.പരിശുദ്ധാത്മാവ് ചൊരിയുന്ന സ്നേഹത്തിന്റെ അടയാളമാണ് അത്ഭുതങ്ങളും സൗഖ്യങ്ങളും, അത് ശുശ്രൂഷകന്റെ ശക്തിയായി കാണപ്പെടുന്ന പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ധ്യാനകേന്ദ്രങ്ങളുടെ സ്വയാധികാരത്തിൽ അനുമതി നൽകപ്പെടുന്ന ഉപദേശകർ ശുശ്രൂഷകൾക്ക് മൊത്തത്തിൽ ആക്ഷേപം വരുത്തി വച്ചിട്ടുണ്ട്. കൂടുതൽ വിവേചനാശക്തി സാക്ഷ്യങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. സാക്ഷ്യങ്ങൾ വിശ്വാസത്തിന്റെ പക്വതയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം. വികലമായ ബോധ്യങ്ങൾ നല്കുന്നവയാകരുത്. ആത്മാവിന്റെ വരങ്ങളിൽ യഥാർത്ഥത്തിൽ വളരുന്നവരെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ, ആത്മീയോന്മാദത്തിലേക്കു (people with religious content) ചായുന്നവരെ തിരിച്ചറിയുകയും വേണ്ടവിധത്തിൽ അവരെ സഹായിക്കുകയും ചെയ്യേണ്ടത് ധ്യാനകേന്ദ്രങ്ങളുടെയും അജപാലകരുടെയും വലിയ കടമയാണ്.

6. ഉചിതമായ ഉത്തരങ്ങളോ വ്യക്തതയോ ഇല്ലാതെ പോകുന്നതോ, വ്യത്യസ്തമായ സ്വരങ്ങളെ കേൾക്കേണ്ടി വരുമെന്നതോ ആ മാർഗ്ഗരേഖകളെ ജനസമക്ഷത്തിലേക്കെത്തിക്കുന്നതിൽ വിമുഖതക്കു കാരണമാകുന്നുണ്ട്. ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചും, അന്യമതങ്ങളോടുള്ള സമീപനത്തെക്കുറിച്ചും, സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും, ശാസ്ത്രവുമായുള്ള സംവാദത്തിന്റെ ആവശ്യത്തെക്കുറിച്ചും സാമ്പത്തികരംഗത്തെ മൂല്യങ്ങളെക്കുറിച്ചുമൊക്കെ നൽകപ്പെട്ട പ്രബോധനങ്ങൾ പ്രസംഗങ്ങളിലോ ധ്യാനങ്ങളിലോ ഇടം തേടുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ബൗദ്ധികമായ വിചിന്തനവും, കൃപ നിറഞ്ഞ ഒരുക്കവും, സമൂഹത്തെക്കുറിച്ചുള്ള അറിവും പ്രയോഗികമാനങ്ങളെക്കുറിച്ചുള്ള പരന്ന ചർച്ചകളും ഇവിടെ ആവശ്യമായിട്ടുണ്ട്. ഈ പ്രക്രിയയെ പാടെ അവഗണിക്കുകയും, വെളിപ്പെടുത്തലുകളുടെ രൂപത്തിൽ ആളുകളുടെ വൈകാരികാവസ്ഥകളെ നിയന്ത്രിക്കാവുന്ന തരത്തിലുള്ള സമാന്തര വിശ്വാസങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് അപകടകരവും തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ ചർച്ചകളും വഴക്കുകളും കുടുംബങ്ങളുടെയും ഇടവകകളുടെയും, പ്രാർത്ഥനാകൂട്ടായ്മയുടെയും സാമൂഹ്യമാധ്യമഗ്രൂപ്പുകളിൽ ഉണ്ടാക്കുകയും വ്യക്തിപരമായ അകൽച്ചകൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നുണ്ട്. ഉറവിടങ്ങളുടെ ആധികാരികതയെ വേണ്ടവിധം വിവേചിച്ചറിയാൻ അവർക്കു കഴിയാറില്ല. ഇതു മൂലം വിശ്വാസികൾക്കു രൂപപ്പെട്ടു കിട്ടിയ ദൈവസങ്കല്പങ്ങളും മനുഷ്യസങ്കല്പങ്ങളും മരണാന്തരജീവിത വീക്ഷണങ്ങളും അനുഗ്രഹങ്ങളുടെ വഴിയെക്കുറിച്ചുള്ള ഉപദേശങ്ങളും വളരെ വിചിത്രമാണ്. ഇടവകകളിലെ അജപാലക്കാരിൽ ആത്മാഭിഷേകം കുറവാണെന്ന ഒരു സങ്കല്പം എങ്ങനെയോ രൂപപ്പെട്ടതിലൂടെ അവർ കുമ്പസാരങ്ങളിലോ മറ്റോ തിരുത്തലുകൾ നൽകിയാലും ആത്മാവിനാൽ നിറഞ്ഞു പറഞ്ഞ മറ്റാരുടെയോ വാക്കിനാവും വിശ്വാസ്യത എന്നത് സ്വാഭാവികം.

നമ്മുടെ വിശ്വാസത്തിന്റെയോ, സഭാപ്രബോധനത്തിന്റെയോ ന്യൂന്യതയല്ല വേണ്ട സംഭാഷണങ്ങൾ നടക്കാത്തതിനു കാരണം. കാലത്തിന്റെ സങ്കീര്ണതകളെ മനസ്സിലാക്കാനും അവയെ വിശ്വാസത്തിന്റെയും കൃപയുടെയും വെളിച്ചത്തിൽ അഭിമുഖീകരിക്കുവാനുമുള്ള മാർഗരേഖകൾ ഉചിതമായ സമയങ്ങളിൽ നല്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയെ ആത്മാർഥമായി സമീപിക്കുന്നതിൽ നമ്മുടെതന്നെ പ്രിയപ്പെട്ട ചില സംവിധാനങ്ങളെ മാറ്റേണ്ടി വന്നേക്കാമെന്നത് ഒരു വെല്ലുവിളിയാണ്. അഭിമുഖീകരിക്കുന്ന സാമൂഹിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ അതിസങ്കീർണമാണെന്നിരിക്കെ അതിന് മതപരമായ ഒറ്റയുത്തരം നൽകാനാവില്ല, അതിനു ശ്രമിക്കുകയുമരുത്. സങ്കീർണമായ പ്രതിഭാസങ്ങൾക്കു അതിന്റെ ഉറവിടങ്ങളിലും അർത്ഥതലങ്ങളിലും പല മാനങ്ങളുള്ളതിനാൽ അവയെ വേണ്ടവിധം മനസിലാക്കേണ്ടതിന് പല മേഖലകളിലുള്ളവരുടെ കൂട്ടായ പങ്കുവയ്ക്കലുകൾ അത്യാവശ്യമാണ്. ഉല്പത്തിയിലെ പാപ-ഉത്ഭവ വിവരണമോ, ദിനവൃത്താന്തത്തിലെ അനുഗ്രഹ-ശിക്ഷ ഉറവിട പരാമർശങ്ങളോ, തിന്മകളിൽ സാത്താന്റെ സാമാന്യവത്കരണമോ നമ്മിലെയും സഭയിലെയും സത്യങ്ങളെ മനസ്സിലാക്കുന്നതിൽ അനുചിതമാണ്.

C. വളരെ നിർണ്ണായകമായ ഒരു സമയത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. 'പാവങ്ങളുടെയും ഭൂമിയുടെയും വിലാപം' തുടങ്ങി സഭയുടെ രേഖകളിൽ ഈ കാലഘട്ടത്തിൽ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങൾക്ക് ധാർമികവും വിശ്വാസപരവുമായ പ്രാധാന്യം നൽകി പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരാൻ നമുക്ക് കഴിയണം. വലിയ പ്രതിബദ്ധതയോടെ ധാർമികനിലപടുകൾ സ്വീകരിക്കേണ്ടത് ഒരു മതത്തിനും ദേശത്തിനും സംസ്കാരത്തിനുമപ്പുറം ജീവന്റെ തന്നെ നിലനിൽപിന് ആവശ്യമാണ്. അത് നമ്മുടെ എല്ലാത്തരം വ്യത്യസ്തതകളേക്കാളും അടിസ്ഥാനപരമാണ്. ഈ കാലഘട്ടത്തിൽ സഭയുടെ പ്രത്യേക വിളിയും ദൗത്യവും ആയി സഭ അതിനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം നിർണായകമായ സമയത്ത് ഒരുമിച്ചു നിൽക്കാൻ കഴിയുന്ന പുതിയ വഴികൾ തേടുകയും നന്മയും ജീവനും കണ്ടെത്തുകയും ഒരുമിച്ചു നടക്കുകയുമാണ് വേണ്ടത്. അത് ആത്മാർത്ഥമാണെങ്കിൽ അകം പുറം സംഭാഷങ്ങൾ പുതിയ അനുരഞ്ജന പ്രക്രിയകൾക്കും വഴി തുറക്കും.

മറിയം നല്ല അമ്മ

പരിശുദ്ധ അമ്മയെ നമുക്ക് ലഭിച്ചതിൽ നമുക്ക് ദൈവത്തിനു നന്ദി പറയാം. ദൈവം മാതാവിൽ ചൊരിഞ്ഞ വലിയ അനുഗ്രഹങ്ങളെ ഓർത്തും നമുക്ക് അവിടുത്തേക്ക്‌ നന്ദി പറയാം. പാപരഹിതയായവൾ എന്നതിനർത്ഥം എല്ലാ കൃപകളാലും ദൈവം അവളെ നിറച്ചിരുന്നു എന്നാണ്. 

എന്തിനുവേണ്ടി ദൈവം മറിയത്തെ രൂപപ്പെടുത്തിയോ അതിനൊത്ത തരത്തിൽ തന്നെ കൃപകളും മറിയത്തിൽ രൂപമെടുത്തു. ദൈവപുത്രന്റെ അമ്മയായ മറിയത്തിൽ വളർന്ന മാതൃത്വം, മമത, വാത്സല്യം, കരുതൽ ...  കൃപയുടെ തന്നെ ഏറ്റവും ഉചിതമായ ഭാവങ്ങളായിരുന്നു. നമ്മെ ചേർത്ത് നിർത്തുമ്പോഴും മറിയത്തിന് നൽകാവുന്നതിൽ ഏറ്റവും നല്ലത് ദൈവപുത്രന് നൽകിയ അതേ ആന്തരികഭാവങ്ങൾ തന്നെ.എപ്പോഴും സഹായമരുളാൻ സന്നദ്ധതയുള്ള അമ്മ നൽകുന്നത് സത്യമായും അമ്മയുടെ സഹായവും കരുത്തുമാണ്. ആ മാതൃത്വത്തിൽ നിന്നാണ് മറ്റെല്ലാ കരുതലുകളും നമുക്ക് പ്രതീക്ഷിക്കാവുന്നത്. 

പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ ഇന്ന് നമ്മൾ കടന്നു പോകുമ്പോൾ അമ്മയുടെ സാന്നിധ്യം നമുക്ക് ധൈര്യവും സംരക്ഷണവുമാണ്. ജോലിയിൽ അനിശ്ചിതത്വമുള്ളവർ ഉണ്ട്, പരീക്ഷ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്നവരും പഠനത്തിൽ ബുദ്ധിമുട്ടുന്നവരുമുണ്ട്, പലതരത്തിൽ അവഗണിക്കപ്പെടുന്നവരും ചികിത്സ പോലും നിഷേധിക്കപ്പെടുന്നവരും ഉണ്ട്. സമ്പത്തിന്റെയും  ജീവിതനിലവാരത്തിന്റെയും പേരിൽ നമുക്കിടയിൽ തന്നെ വേർതിരിവുകൾ അനുഭവിക്കുന്നവരുണ്ട്.  ദുഃഖങ്ങളിൽ  ഇടറി വീഴാതെ നീങ്ങിടാൻ അമ്മയുടെ  കൈകളിൽ എന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് നമ്മൾ പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ ദുഃഖങ്ങൾ കണ്ടുകൊണ്ട്  അമ്മയുടെ മാധുര്യമുള്ള നേത്രങ്ങൾ ശോകപൂർണങ്ങളാണല്ലോ എന്നും നമ്മൾ കാണുന്നു. നമ്മുടെ ചുറ്റുപാടുകളിൽ നമ്മുടെ കണ്ണുകളും പരസ്പരം കരുണാർദ്രമാകുവാൻ അമ്മ ആഗ്രഹിക്കുന്നു.

കാനായിലെ കല്യാണവീട്ടിൽ 'അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ' എന്ന് അമ്മ പറഞ്ഞു. അമ്മയുടെ പ്രേരണയിൽ യേശുവും ശിഷ്യരും പരിചാരകരോടൊപ്പം വെള്ളം നിറക്കാൻ ഒപ്പമുണ്ടായിരുന്നിരിക്കാം. ഒരു മാതൃഹൃദയം സൂക്ഷിക്കുന്നത് സ്വർഗ്ഗരാജ്യഅനുഭവത്തിന് വേണ്ട ഏറ്റവും വലിയ തുറവിയാണ്. അപമാനിതരായേക്കാവുന്നവരും വെറുക്കപ്പെടുന്നവരും പോലും ഒരു മാതൃഹൃദയത്തിൽ സ്വീകരിക്കപ്പെട്ടേക്കാം. അതുകൊണ്ടാണ് സഭക്കും ഒരു മാതൃച്ഛായയുള്ളത്.  

യേശുവിന്റെ അസാന്നിധ്യം ഭീതിയും നിരാശയും ആശങ്കകളും നിറച്ചപ്പോഴും ശിഷ്യരെ പ്രാർത്ഥിക്കാൻ ഒരുമിച്ചു ചേർത്തത് ആ മാതൃസ്നേഹമാണ്. "ഞങ്ങൾ മുഴുവൻ നശിക്കാൻ പോകുന്നു" എന്ന് ഒരിക്കൽ നിലവിളിച്ചവരെ യേശു ധൈര്യപ്പെടുത്തി ആശ്വസിപ്പിച്ചു. ഇസ്രയേലിന്റെ പ്രതീക്ഷയായിരുന്നു ഇവൻ  എന്ന് ഞങ്ങൾ വിചാരിച്ചിരുന്നെന്നു നെടുവീർപ്പോടെ ശിഷ്യർ പറയുന്നു. അടഞ്ഞ മുറിയിലിരുന്ന് അമ്മയോടൊപ്പം അവർ പ്രാർത്ഥിച്ചത് യേശുവിന്റെ പ്രാർത്ഥന തന്നെയാകാം. "പിതാവേ, എന്തുകൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു?" "അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു." 

പരി അമ്മയുടെ സാന്ത്വനാനുഭവം നമുക്കുമുണ്ടാകട്ടെ. പുതിയ പ്രത്യാശ വളരട്ടെ, നന്മ ചെയ്യുവാനും ചിന്തിക്കുവാനുമുള്ള കരുത്ത് ലഭിക്കട്ടെ. 

സെപ്റ്റംബർ 07, 2020

വിശ്വാസ-മാത്സര്യം

ലോക്ക് ഡൗൺ ഒന്നാം ഘട്ടത്തിൽ ഉത്തരേന്ത്യയിൽ ഒരിടത്ത് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവർക്ക് കോവിഡ്, കൊറോണ എന്നിങ്ങനെ പേരുകൾ നൽകപ്പെട്ടു. ഇതറിയാതെ ആ ഗ്രാമത്തിലേക്ക് വരുന്ന ഒരാളോട് ഒരു കുട്ടി പറയുകയാണ്: "ആ വീട്ടിൽ കൊറോണയുണ്ട്." വന്ന ആൾ മനസിലാക്കുന്നത് രോഗത്തെ ബന്ധിപ്പിച്ചാകും. ഇവിടെയുള്ള ആശയക്കുഴപ്പത്തിന് സമാനമാണ് ഇന്ന് ദൈവത്തെയും പരിശുദ്ധാത്മാവിന്റെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ.

എഴുപതുകൾ മുതൽ അമേരിക്കയിലും മറ്റും വളർന്നു വന്ന അനേകം ക്രിസ്ത്യൻ സെക്ടുകളുണ്ട്. അവയിലെ സ്ഥാപകർക്കും പ്രധാന പ്രസംഗകർക്കും നൽകപ്പെട്ട താരപരിവേഷം അത്തരം സെക്ടുകൾക്കിടയിൽ അവരെ പ്രവാചകരും ആരാധ്യരും ആക്കിത്തീർത്തു. അവരുടെ വാക്കുകൾ ദൈവത്തിൽ നിന്ന് വരുന്ന നേരിട്ട സന്ദേശങ്ങളായി; അവരുടെ അഭിപ്രായങ്ങൾ ദൈവിക സമീപനങ്ങളും. വിശ്വസിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും ഈ വ്യക്തികൾ തന്നെയായിരുന്നു എന്ന് ചുരുക്കം. 

പരിശുദ്ധാവിന്റെ കുത്തക ഏറ്റെടുത്ത ഇവരിൽ മാത്രം ശുശ്രൂഷകളുടെ ദൈവമഹത്വം നൽകപ്പെട്ടു. മറ്റു ശുശ്രൂഷകരും, സെക്ടുകളും അപൂര്ണതയിൽ മാത്രം പ്രസംഗിക്കുന്നവരായി കാണപ്പെട്ടു. അവയിൽപ്പെട്ട വിശ്വാസികൾ കൂപമണ്ഡൂകത്തിന്റെ അവസ്ഥയിലുമായി. വിശ്വാസം സൈബർ സമൂഹങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ കൂപമണ്ഡൂകങ്ങൾക്ക് ഡിജിറ്റൽ രൂപം വന്നു ചേർന്നു. സമാനതകളെ മാത്രം പരിപോഷിപ്പിക്കുന്ന ഇത്തരം സൈബർ സമൂഹങ്ങളിലെ ആശയകൈമാറ്റങ്ങൾ, ഈ സെക്ടുകളിൽ സ്വയം ബ്രാൻഡുകളായി വലിയതോതിൽ ധ്രുവീകരണത്തിനും പതിയെ മത്സരത്തിനും കാരണമാകുന്നു. മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നത് ശുശ്രൂഷകന്റെ താരശോഭ വർദ്ധിപ്പിച്ചുകൊണ്ടും ജനപ്രിയമായ 'വിശ്വാസ-ഉത്പന്നങ്ങൾ' അവതരിപ്പിച്ചുകൊണ്ടുമാകും. അപ്പോഴും പ്രധാന ഭാഷ്യം ഇത് തന്നെയാണ്: "ദൈവം ആവശ്യപ്പെടുന്നു, ദൈവം പറയുന്നു." കൊറോണയെക്കുറിച്ച് തെറ്റിദ്ധരിച്ച ഗ്രാമവാസിയെപ്പോലെ 'ദൈവസന്ദേശ'ങ്ങളേക്കുറിച്ചും 'പരിശുദ്ധാത്മപ്രേരണ'കളെക്കുറിച്ചും വിശ്വാസി വിശ്വസിക്കുന്നു. 

സൈബർ സമൂഹങ്ങളിൽ അതിൽ തന്നെ തെറ്റില്ല, പക്വമായ സംവാദങ്ങൾ വളർച്ചയും തിരുത്തലുകളും നല്കുന്നുണ്ടെങ്കിലേ അവ ആരോഗ്യകരമായ ഫലം കാണൂ. വിശ്വാസത്തിന്റെ തലത്തിൽ ഇത്തരം നേതാക്കളിലും അവരുടെ ശുശ്രൂഷകളിലും അവരെ കേൾക്കുന്നവരിലും ആത്മീയ നന്മകൾ കാണപ്പെടുന്നില്ലെങ്കിൽ അവിടെ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഇല്ല. മതാത്മകതയെക്കുറിച്ച് തീക്ഷ്ണത കാണിക്കുകയും എന്നാൽ ആത്മീയ ഗുണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യുന്നത് ആ സെക്ടുകൾ വ്യക്തി കേന്ദ്രീകൃതം എന്നതല്ലാതെ അതിലെ തന്നെ സമൂഹത്തിനു പോലും വളർച്ച നൽകുന്നില്ല എന്നതാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ അവർക്കിടയിൽ മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവ ഏറിവരികയും ചെയ്യും. 

ആ സെക്ടുകളും അവയുടെ വിശ്വാസ-ഉത്പന്നങ്ങളും ആർക്കും ലഭ്യമാണ്. ആകർഷണീയത ആധികാരികത നൽകുന്ന പരസ്യവഴികൾ ഈ ഉത്പന്നങ്ങളും നമ്മിലെത്തിക്കും. ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് വാങ്ങിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.  



Ref J̦örg Stolz, Judith K̦önemann, et al (Un)Believing in Modern Society: Religion, Spirituality, and Religious-Secular Competition

രക്ഷ എവിടെയാണ് ?

ക്രിസ്തുവിൽ മാത്രമാണ് രക്ഷയും സൗഖ്യവുമെന്ന് പറഞ്ഞ അതേ നാവുകൾ അന്തിക്രിസ്തുവിൽ സുരക്ഷ തേടാൻ നിർദ്ദേശിക്കുന്നു, അതാണ് വഴി എന്ന് പറയുന്നു.

തീപ്പന്തങ്ങൾ കാണരുത്, എടുക്കരുത്, തൊടരുത് എന്ന് പറഞ്ഞവർ എരിയുന്ന തീപ്പന്തങ്ങൾ അയൽക്കാരന്റെ പുരപ്പുറത്തേക്ക് എടുത്തെറിയാൻ ഉപദേശിക്കുന്നു.

ദൈവമെന്റെ രക്ഷകൻ എന്ന് നൂറും ആയിരവും തവണ എഴുതിക്കുകയും വായിപ്പിക്കുകയും ചെയ്തവർ നമ്മുടെ ജീവൻ അപകടത്തിലാണ് എന്നു ആവർത്തിച്ചു പറയാനും പറഞ്ഞു പരത്താനും പ്രേരിപ്പിക്കുന്നു. കാരൃം വരുമ്പോൾ കൂട്ടിലെ പട്ടി തന്നെയാണ് സുരക്ഷ നൽകുന്നത് എന്നാണ് അവരുടെ അഭിപ്രായം. ശ്വാനകീർത്തനം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇനിയത് വീടുകളിലും തെരുവുകളിലും ഏറ്റു പാടും.

ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷയിൽ പ്രതികാരവും വെറുപ്പും ആസ്വദിക്കപ്പെടുന്നു. ഏതെങ്കിലും ഒരു വികൃതിക്കുട്ടിക്ക് കാൽവഴുതിയാൽ നഷ്ടപ്പെട്ടേക്കാവുന്നതാണ് ആ സുരക്ഷ. അവരുടെ ചിന്താധാരകളെ രൂപപ്പെടുത്തുന്നത് സ്വകര്യലാഭങ്ങൾക്ക് വേണ്ടിയാവരുത്.

സംഘടിത പ്രതിരോധം എന്നതിൽ പ്രീണനസ്വഭാവം കടന്നുകൂടുമ്പോൾ അത് ആത്മഹത്യാപരമാണ്. ഗൂഢ ലക്ഷ്യങ്ങൾ ഉള്ളപ്പോൾ അത് സ്വന്തം ജനത്തേതന്നെ വഞ്ചിക്കുകയും ചെയ്യുന്നു. വളർത്തപ്പെട്ട ഭീതി അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു.
ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്ന സംഘടിത ശ്രമം അപായഭീതി വളർത്തുക തന്നെ ചെയ്യും. അവിടെ പ്രവർത്തിക്കുന്നത് ജ്ഞാനമല്ല, നീചമായ വക്രബുദ്ധിയാണ്. അതിലൂടെ ആർക്ക് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നോ ആരുടെ മുമ്പിൽ വണങ്ങുന്നോ അവർ തന്നെ അപകടപ്പെടുത്തുകയും കൊള്ള ചെയ്യുകയും ചെയ്യും.

ജ്ഞാനവും ധൈര്യവും നയിക്കുന്നുണ്ടെങ്കിലേ ജാഗ്രത സുരക്ഷിതത്വത്തിലേക്കു നയിക്കുന്നതാകൂ. ഭീതി, വെറുപ്പ്, സംശയം തുടങ്ങിയവ വളർത്തുന്നതിൽ വീര്യവും തീക്ഷ്ണതയും തോന്നാമെങ്കിലും സ്വയം തളർച്ചയാണ് വരുത്തി വയ്ക്കുന്നത്. 
______________ 
"നിങ്ങൾ ബലിയർപ്പിക്കാൻ വരുമ്പോൾ ഇഷ്ടമില്ലാത്തവർ ആരെങ്കിലും വഴിയേയുണ്ടെങ്കിൽ അവരെ ചീത്ത വിളിക്കുകയും ആവശ്യമെങ്കിൽ കൊന്നു കളയുകയും ചെയ്യുക, ശേഷം വന്ന് ബലിയർപ്പിക്കുക."
... കായേന്‍റെ സുവിശേഷത്തിൽ നിന്ന്

"ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ തിന്മ വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന്‌ ഓര്‍ക്കണം. അതു നിന്നില്‍ താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം."
ഉല്‍പത്തി 4 : 7
see also