Gentle Dew Drop

ജൂൺ 08, 2020

ദൈവനീതി

ദൈവനീതി എങ്ങനെയാണ് അനുഭവത്തിലാവുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുക? ദൈവനീതി ക്രിസ്തുവിൽ ഒന്നായിരിക്കുന്നവരുടെ പരസ്പരമുള്ള കൂട്ടുത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിലേക്കുള്ള പ്രതിബദ്ധതയാണ് ദൈവരാജ്യത്തിന്റെ താക്കോലുകൾ. ആത്മാവിൽ ഒന്നായ പ്രയത്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെ അനുഭവവേദ്യവുമാണ്. അപ്പോഴാണ് കർത്താവിന്റെ മഹത്വം നമ്മുടെ പിന്നിൽനിന്നും, നമ്മുടെ നീതി മുന്നിൽനിന്നും നമുക്ക് സംരക്ഷണമാവുന്നത്.

ദൈവത്തിനു മുമ്പിലെ അർച്ചനകൾ നീതിയുടെ പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നുണ്ടോ? അർച്ചനകൾ ദൈവനീതിയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള എളുപ്പവഴിയായി മാറുന്നുണ്ടെങ്കിൽ അത് അനീതിയാണ്. ദരിദ്രർ ഭാഗ്യവാന്മാരാകുന്നതും, കരയുന്നവർ ആശ്വസിപ്പിക്കപ്പെടുന്നതും, കഴിവില്ലാത്തവർക്കു ഭൂമി അവകാശമായി ലഭിക്കുന്നതും ദൈവനീതിയുടെ പ്രവൃത്തികൾ ഉത്തരവാദിത്തത്തോടെ ചെയ്തുതുടങ്ങുമ്പോഴാണ്. ദരിദ്രന് ദൈവരാജ്യം ഉറപ്പു വരുത്തേണ്ടത് മറ്റുള്ളവരാണ്. നമ്മിലൂടെ പ്രവർത്തിക്കുന്ന കൃപകളിലൂടെതന്നെയാണ് കരുണയും ആശ്വാസവും ലഭിക്കുന്നതും. മനുഷ്യർ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ലഭിച്ച നീതിയെ ഓർമ്മിച്ചെടുക്കുകയെന്നതും പ്രധാനമാണ്. ഈ കോവിഡ് ദിനങ്ങളിൽ അജ്ഞാതരായ എത്രയോ പേരുടെ കരുതലിലൂടെയാണ് ഓരോരുത്തരും കടന്നു പോയത്. വീണ്ടുമൊരിക്കൽ പോലും കാണാൻ ഇടയില്ലാത്ത പലരുടെയും സാമീപ്യം. സമീപത്തല്ലാതെതന്നെ, ഈ കാലത്തിലൂടെ കടന്നു പോകാൻ സാഹചര്യമൊരുക്കിയ പല ആളുകൾ. പൈലറ്റോ ശുചീകരണക്കാരോ, ഇന്റർനെറ്റ് കേബിൾ ഓപ്പറേറ്ററോ, പാചകക്കാരോ ആരുമാവട്ടെ അവർ. എന്നിട്ടും മലമുകളിൽ ധൂപമർപ്പിച്ച ഏതോ താപസന്റെ പ്രാർത്ഥനകളാണ് നമുക്ക് സുരക്ഷ നൽകിയതെന്ന് കരുതുന്നെങ്കിൽ നമ്മുടെ ദൈവരാജ്യ സങ്കൽപം തീരെ ഇടുങ്ങിയതാണ്. അറിയപ്പെടാതെ നൽകപ്പെട്ട അനേകം നന്മകൾ തിരിച്ചറിയാനും വിലമതിക്കാനും കനിവുണ്ടെങ്കിൽ ഒരു ദൈവപ്രമാണം പോലുമില്ലാതെ മുമ്പോട്ട് ദൈവനീതിക്കായുള്ള ഉത്തരവാദിത്തമായി അവ മാറും. അങ്ങനെ ദൈവനീതി വരും തലമുറകളോട് പോലും വിളമ്പരം ചെയ്യപ്പെടുന്നു. അവരുടെ പ്രവൃത്തിപഥങ്ങളിൽ പ്രകാശവും പാദങ്ങൾക്ക് വെളിച്ചവുമായി ദൈവനീതി പകരപ്പെടുകയും ചെയ്യുന്നു.
ref സങ്കീ 22: 31, 119: 105; ഏശയ്യ 58: 6, 7, 8; മത്താ 5: 3-12, 16

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ