Gentle Dew Drop

ജൂൺ 21, 2020

സ്വർഗ്ഗരാജ്യത്തിലെ നഴ്സറി പാഠങ്ങൾ: ലൗദാത്തോ സി-users' guide

നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് ചോദിച്ചു കൊണ്ടാണ് ലൗദാത്തോ സി (2015) അവസാനിക്കുന്നത്. അതിനുള്ള ഉത്തരവും, അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാർത്ഥനയുടെ പ്രവൃത്തിപഥത്തിലെ ചുവടുവെയ്പുകളും നിർദ്ദേശിക്കുന്നതാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തു വന്ന “On the Path to Caring for the Common Home: Five Years after Laudato Si.” ഇന്നിനുവേണ്ട ക്രിസ്തീയജീവിതക്രമത്തിന് ജീവന്റെ വെളിച്ചതിൽ തുടർന്നും ലൗദാത്തോ സി വഴി തേടുകയാണ്. ഇത് ക്രമേണ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാന്മാര്ഗികതയുടെയും ഭാഗമായി മാറേണ്ടതുണ്ട്.

പരിസ്ഥിതി വാദങ്ങളിലോ പാരിസ്ഥിതിക രാഷ്ട്രീയത്തിലോ ചുരുങ്ങാതെ സമഗ്രമായ ഒരു പരിസ്ഥിതീകരണമാണ് ഇവിടെ ലക്‌ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ജീവിതക്രമമായി മാറേണ്ട ആത്മീയതയായി ഇത് അവതരിപ്പിക്കപ്പെടുന്നത്. തുടർന്നുള്ള ജീവിതത്തിലേക്ക് നമ്മുടെ ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടാകേണ്ട നീതിബോധം കൂടിയാണിത്. കാരണം,  ദരിദ്ര്യനിർമ്മാർജ്ജനം,  അസന്തുലിതമായ ജനസംഖ്യാവിതരണത്തെ നേരിടുന്നതിനായി കുടുംബസൗഹാർദ്ദപരമായ നയരൂപീകരണം, ജയിൽശിക്ഷയെയും ആരോഗ്യപരിപാലനമേഖലകളെയും കുറിച്ച് പുനഃവിചിന്തനം, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെയുള്ള മനുഷ്യജീവന്റെ സംരക്ഷണം തുടങ്ങിയവ ഒറ്റക്കും കൂട്ടായുമുള്ള ഉത്തരവാദിത്തങ്ങളാവണമെന്നാണ് ഈ മാർഗരേഖ നിർദ്ദേശിക്കുന്നത്.
സമഗ്രമായ പരിസ്ഥിതീകരണവും, മനുഷ്യരുടെ സമഗ്രമായ വളർച്ചയും ലക്ഷ്യമാക്കുമ്പോൾ അവയിലേക്കെത്തിച്ചേരാൻ, വിദ്യാഭാസത്തിലും പാരിസ്ഥിക മാനസാന്തരത്തിലും വലിയ ഊന്നൽ നൽകിയിരിക്കുന്നു. ഇത് പരാമര്ശ വിധേയമാക്കുന്ന  വിഷയങ്ങൾ ജീവിതത്തിന്റെ നാനാതുറകളെ സ്പർശിക്കുന്നതാണ്.

കുടുംബങ്ങളുടെയും മനുഷ്യജീവന്റെയും വളർച്ചക്കായി നിലകൊള്ളുവാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കുതിരെ ശക്തമായി പോരാടുവാനും ഉത്ബോധിപ്പിക്കുന്നു. പാവങ്ങൾ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നവർ, രോഗികൾ വയോധികർ പാവങ്ങൾ ഭ്രൂണാവസ്ഥയിലുള്ളവർ തുടങ്ങി ജീവൻ നിരസിക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ജീവനുവേണ്ടിയുള്ള നിലപാടാവണം ഇത്. രാഷ്ട്രീയ മുതലെടുപ്പ് സാധ്യതകളുള്ള ജീവസംരക്ഷണ ആദര്ശങ്ങൾക്കപ്പുറത്തേക്ക് ജീവനുവേണ്ടിയുള്ള നിലപാടുകൾ വളരണം എന്നർത്ഥം.

വിദ്യാഭാസത്തെ ആത്മീയമാർഗമായി ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭാസത്തിന് വലിയ ഊന്നൽ നൽകുന്നതാണ് ഈ പ്രമാണരേഖ. കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും അവരുടെ വിദ്യാഭാസകാലഘട്ടത്തിൽ അവരെ പ്രകൃതിയോട് കൂടുതൽ പരിചയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉറപ്പാക്കണം. പരിസ്ഥിതിയുമായി അവരെ ബന്ധപ്പെടുത്തുന്ന പ്രവൃത്തിപരിചയപരിപാടികൾ ആലോചിക്കുകയും, ദാരിദ്ര്യം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, സ്ത്രീകൾ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വെല്ലുവിളികളും എന്നിവയെക്കുറിച്ച് വേണ്ടവിധം അവബോധം സൃഷ്ടിക്കുവാനുള്ള പ്രയത്നങ്ങളുമുണ്ടാവണം. ബിരുദബിരുദാനന്തരവിദ്യാർത്ഥികളെ, നമുക്ക് പരിചിതമായിരിക്കുന്ന ചൂഷിത സംസ്കാരത്തിന് ഇതരമാർഗ്ഗങ്ങൾ തുറക്കാൻ കഴിയുന്ന സാംസ്കാരികമാതൃകകൾ നിർദ്ദേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിലേക്ക് ലക്ഷ്യം വച്ച് സൃഷ്ടിക്കെതിരെയുള്ള തിന്മകളെക്കൂടി പരിഗണിക്കുന്ന 'സൃഷ്ടിയുടെ ദൈവശാസ്ത്രം' വിചിന്തനം ചെയ്യപ്പെടണം. തലമുറകൾക്കിടയിലുള്ള പരസ്പരവിനിമയം ദുർവ്യയത്തിന്റെയും വലിച്ചെറിയലിന്റെയും സംസ്കാരത്തെ നേരിടുന്നതിനുള്ള ഉപാധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പരസ്പരവിനിമയം കുട്ടികളും, മുതിർന്നവരും,പ്രായമായവരും, പ്രകൃതിയുമടങ്ങുന്ന സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവണം.

ആത്മീയതയെ, മതാത്മകതയോ  അനുഷ്ടാനങ്ങളോ ആയി ചുരുക്കുന്നതിൽനിന്ന് മാറി ഈ പുതിയ കാഴ്ചപ്പാട് മനുഷ്യന് ചെയ്യാനാവുന്ന ദൈവികകാര്യങ്ങളെ തുറന്ന് വയ്ക്കുന്നു. വിദ്യാഭാസം, ജീവന്റെ മൂല്യം, മറ്റുസഭാവിഭാഗങ്ങളും ഇതരമതങ്ങളുമായുള്ള സംഭാഷണങ്ങൾ, സാമ്പത്തികരംഗം, വനനശീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ്, ഭക്ഷണം, ജലം, ഊർജ്ജസ്രോതസുകൾ, ധനവിനിയോഗം, ആരോഗ്യപരിപാലനം, വാർത്താവിനിമയം, എന്നിങ്ങനെ വിവിധ മേഖലകളെ ദൈവരാജ്യപ്രവൃത്തിയിലെ ചുമതലകളായി കണ്ടുകൊണ്ട് വ്യക്തിപരമായി പരിശീലിക്കുവാനും അജപാലനദൗത്യത്തിൽ ഉയർന്ന പ്രാധാന്യം നൽകി വളർത്തിയെടുക്കുവാനും ഉള്ളതാണ് ഈ ക്ഷണം.

പ്രബലമായ ആത്മീയവിവരണങ്ങളനുസരിച്ച് ഇവയൊക്കെയും ലൗകികവ്യഗ്രതയാണ് എന്ന് മുദ്രകുത്തി ആക്ഷേപിക്കപ്പെട്ടേക്കാം. ലൗദാത്തോ സി നല്കപ്പെട്ടപ്പോഴും അത്തരം കപടആത്മീയ പ്രചരണങ്ങളുണ്ടായിരുന്നു. അത്തരക്കാരുടെ ദൈവരാജ്യം ഇന്നും പ്ലേറ്റോയുടെ ഗുഹയും അരിസ്റ്റോട്ടിലിന്റെ സ്വർഗ്ഗവുമാണെന്നേ പറയേണ്ടതുള്ളൂ. ക്രിസ്തു പഠിപ്പിച്ച നീതിയുടെയും ധന്യതയുടെയും ദൈവരാജ്യം അവർക്ക് അന്യമായിരിക്കും. പ്ലേറ്റോയുടെ വെളിച്ചം അവരെ ആശ്വസിപ്പിക്കട്ടെ.
Ref Elise Ann Allen, "At five-year mark for ‘Laudato Si,’ Vatican offers a ‘users guide’" (June 18, 2020).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ