Gentle Dew Drop

ഒക്‌ടോബർ 31, 2018

കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്?

മരിച്ചവരെ പ്രത്യേകം കൃതജ്ഞതയോടെ ഓർക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മാസമാണ് നവംബർ. മറന്നുപോയ സ്നേഹം ഒരിക്കൽകൂടി ഓർമ്മിച്ചെടുക്കാനും അവർക്കായി സ്നേഹമുണർത്താനുമുള്ള സമയം.

രോഗിയായിരിക്കുമ്പോൾ നമുക്ക് പരിചരണവും വിശ്രമവും ആവശ്യമാണ്. അത് ശുദ്ധീകരണത്തിന്റെയും ബലപ്പെടുത്തലിന്റെയും സമയമാണ്. അത് ഒരു ആവശ്യമാണ് യാതനാജനകമായ ശിക്ഷയല്ല. അത്തരം ശുദ്ധീകരണം നമ്മിൽ സംഭവിക്കുന്നുണ്ട്, ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും. ക്രിസ്തുവിന്റെ സഹനത്തിന്റെ സ്നേഹാഗ്നിയിലാണ് ഈ ശുദ്ധീകരണം. ഇത് നമ്മെ നമ്മിൽത്തന്നെ പരിപൂർണ്ണരാക്കുകയും, പൂർണമായും ദൈവത്തിന്റേതാക്കുകയും ചെയ്യുന്നു. നമുക്ക് പരിചിതമായ സമയത്തിന്റെ അളവുകോലുകൾകൊണ്ടല്ല (ദിവസം, മാസം, വർഷം) നമ്മെ രൂപാന്തരപ്പെടുത്തുന്ന ഈ അഗ്നിയുടെ കാലദൈർഘ്യം  മനസിലാക്കേണ്ടത്. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായി അനുഭവിക്കുന്ന ദൈവൈക്യത്തിലേക്കുള്ള കടന്നുപോകലിന്റെ സമയമാണിത്. ജീവിതത്തിൽ നമ്മൾ ഈ രൂപാന്തരണത്തിലൂടെ കടന്നുപോകുന്നുണ്ട്. രോഗികൾക്ക് പരിചരണം നല്കുന്നതുപോലെതന്നെ നമുക്ക് ചെയ്യാവുന്ന പരിചരണവും സഹായവുമാണ് ശുദ്ധീകരണാവസ്ഥയിലുള്ളവർക്കായുള്ള നമ്മുടെ പ്രാർത്ഥനകളും നന്മപ്രവൃത്തികളും. സൗഖ്യം നൽകുന്നത് ക്രിസ്തു തന്നെയാണ്. എന്തുചെയ്താൽ എത്ര ആത്മാക്കൾ രക്ഷിക്കപ്പെടുന്നു, എത്രദിവസങ്ങൾ മാറ്റപ്പെടുന്നു തുടങ്ങിയവയല്ല നവംബറിലെ നമ്മുടെ പ്രധാനചിന്ത. നമ്മിലെ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും മാറ്റുരച്ചുനോക്കാനുള്ള സമയമാണിത്, അങ്ങനെ ക്രിസ്തുശരീരത്തിലുള്ള നമ്മുടെ പങ്കുചേരലിന്റെ ആഴത്തെക്കുറിച്ചു ധ്യാനിക്കാനും. കടമയായോ, പേടിമൂലമോ, ദണ്ഡവിമോചനസാധ്യത കണ്ടതുകൊണ്ടോ മാത്രമായി സിമിത്തേരി സന്ദർശനവും ആത്മാക്കൾക്കായുള്ള പ്രാർത്ഥനയും നടത്തുമ്പോൾ അവ ഉചിതമായ താല്പര്യങ്ങളിൽനിന്നുള്ളതല്ല.

ഏകശരീരമായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്, വിശുദ്ധരും പാപികളും, മരിച്ചവരും ജീവിച്ചിരിക്കുന്നവരും...അങ്ങനെ വിധിയുടെ ദിവസം, നമ്മിലെയും ലോകം മുഴുവനിലെയും സകല തിന്മകളെയും നീക്കിക്കളയുന്ന സ്നേഹപാരമ്യത നമ്മൾ അനുഭവിക്കും, സ്വയം നമ്മിലും, ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട ശരീരമായും.

(ഇത് വ്യക്തമാക്കാൻ താഴെയുള്ളവകൂടി വായിക്കുന്നത് നന്നായിരിക്കും.)
ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യസമൂഹത്തെ ഒരുമിച്ചുകാണാൻ കഴിഞ്ഞെങ്കിലേ ഇത്തരം ഒരു അനുസ്മരണത്തിന്റെയും, പരസ്പരമുള്ള പ്രാർത്ഥനയുടെയും അർത്ഥം മനസിലാക്കാനാകൂ. ക്രിസ്തുവിന്റെ ശരീരത്തിൽ അംഗങ്ങളായിരിക്കുന്ന സകലരും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും) തമ്മിലുള്ള പരസ്പരബന്ധത്തെക്കൂടി ഈ മാസം ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ബന്ധമാണ് പരസ്പരം പ്രാർത്ഥിക്കുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഇതേ ബോധ്യമാണ് വിശുദ്ധർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഉറപ്പ്. ക്രിസ്തു തന്റെ ജീവൻ നമുക്ക് പകർന്നു നൽകി, ആ ജീവനിലേക്കു തങ്ങളെത്തന്നെ തുറന്നവരിൽ ജീവിക്കുകയും ചെയ്യുന്നു. ജീവന്റെ പൂർണതയിലേക്ക് അതേ  ജീവൻ അവരെ നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, വിശുദ്ധരെ ആദരിച്ചുകൊണ്ടും, അവരുടെ പ്രാർത്ഥന ചോദിച്ചുകൊണ്ടുമാണ് ഈ മാസം നമ്മൾ ആരംഭിക്കുന്നത്. സ്നേഹം ഉൾക്കൊണ്ടവരാണവർ, ദൈവത്താൽ നിറയപ്പെട്ടവർ, അതുകൊണ്ടുതന്നെ മറ്റുള്ളവർക്കായി തങ്ങളെത്തന്നെ നൽകിയവർ. അവർ എന്തായിരുന്നുവോ അതിനൊക്കെയും മാർഗദർശനം നൽകുന്നത് ദൈവവുമായുള്ള അവരുടെ ഐക്യം തന്നെയാണ്. മറ്റൊരുതരത്തിൽ അവർ ഇന്നായിരിക്കുന്നതിന്റെ പൂർത്തീകരണമാണ് അവരുടെ ജീവിതയാത്രയിലെ ആത്മാർത്ഥ ദാഹത്തിലൂടെ  അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സ്വർഗീയാനന്ദത്തിന്റെ പൂർത്തീകരണം, സകലരും ക്രിസ്തുവിലുള്ള ജീവന്റെ പൂർണതയിൽ ഒന്നാകുമ്പോഴാണെന്നു നമ്മൾ വിശ്വസിക്കുന്നത്. ഒരേ ശരീരത്തിലെ അംഗമായിരിക്കുന്ന നമ്മൾ ഓരോരുത്തരും, മറ്റുള്ളവരിലെ കൃപാപൂർണ്ണത നമ്മുടെതന്നെ സ്വർഗീയ ആനന്ദത്തിന്റെ ഭാഗമായി അനുഭവിക്കുമ്പോൾ നമ്മിലെ പരസ്പരബന്ധം കൂടുതൽ ആഴപ്പെടും.
ആരെങ്കിലും ഈ ഐക്യത്തിന്റെ ഭാഗമല്ല എങ്കിൽ അത് നമുക്കുതന്നെ വേദനയുമാണ്. അത്തരം സാധ്യത മാറ്റിനിർത്താനാകില്ല, സത്യത്തിനെതിരെ തങ്ങളെത്തന്നെ അടച്ചുകളഞ്ഞവർ, സ്നേഹിക്കുവാൻ മടികാണിക്കുന്നവർ, വെറുപ്പുകൊണ്ട് തങ്ങളെക്കൊണ്ട് നിറക്കുകയും, സ്നേഹത്തെ അമർച്ചചെയ്യുകയും ചെയ്തവർ. അവർക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ല. സ്വയം നിരസിച്ചു കളഞ്ഞ ദൈവികാനന്ദം അവരിലുണ്ടാക്കുന്ന സ്നേഹശൂന്യതയാണ് "നരകം."

ഓരോ ചുവടുവയ്‌പിലും നമ്മൾ തീരുമാനിക്കുന്നുണ്ട്, സ്വർഗ്ഗമോ, നരകമോ; ക്രിസ്തുവിന്റെ ഭാഗമാകുന്നോ അതോ സ്വയം വെട്ടിമാറ്റുന്നോ;ജീവനിലേക്കു പ്രവേശിക്കുന്നോ, അതോ ജീവനില്ലായ്‌മ  പുല്കണോ? വളർച്ച, നവീകരണം, പശ്ചാത്താപം ... ഇവയെല്ലാം ക്രിസ്തുവിലേക്കുള്ള ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്.

You can read it in English at We pray together, saints and sinners, and the living and the dead

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ