Gentle Dew Drop

ഒക്‌ടോബർ 04, 2018

കൂടുവിട്ടകലുന്ന ദൈവം: ദൈവങ്ങൾ ചേക്കേറുന്നതെവിടെ?

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ (2017 മലയാളം സിനിമ) യിൽ രണ്ട് മാലാഖമാർ virtual screen ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരുടെ bio-data തിരയുന്നുണ്ട്. പുതുലോകത്തിന്റെ ഒരു സങ്കല്പം ആണെങ്കിലും ജീവന്റെ പുസ്തകത്തിലെ വിശദാംശങ്ങളും ഒരുപക്ഷെ ആധുനിക മനസ്സുകളിൽ  ഇത്തരത്തിൽ ആവാം. ചിത്രകഥകളിൽ കണ്ടുവായിച്ചതും, കഥകേട്ടു സങ്കല്പിച്ചതുമായ രൂപങ്ങളാണ് നമ്മുടെ മനസ്സിൽ. Monster machines, space travel മുതലായവ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ സങ്കല്പമാവും പുതുതലമുറയിൽ. അതിനിടയിൽ ദൈവത്തിന്റെ മുഖം എങ്ങനെയാണ്?

പ്രകൃതിയുടെ ഭാഗമായി നടന്ന മനുഷ്യന് അവരുടെ ജീവിതക്രമങ്ങളുടെ ഭാഗമായിരുന്നു ദൈവം. പ്രാചീന സങ്കല്പങ്ങളനുസരിച്ച്,  കൃഷിപ്പണിക്കാരും, വേട്ടക്കാരും, കല്പണിക്കാരും, മരപ്പണിക്കാരും, ലോഹപ്പണിക്കാരും അവരുടെ ജോലി ചെയ്യുകയായിരുന്നില്ല, ദൈവങ്ങളുടെ കർമ്മങ്ങൾ കല്പിക്കപ്പെട്ട വിധിപ്രകാരം അവർ ആവർത്തിക്കുക മാത്രമായിരുന്നു. ദൈവങ്ങൾ കൈമാറിയ മാതൃകകളായിരുന്നു അവർക്കു അറിവും ശാസ്ത്രവും. മനുഷ്യർ അപൂർണരാകയാൽ കുറവുകൾക്കുള്ള പരിഹാരമാണ് യഥാവിധിയുള്ള പൂജകൾ.
ഇന്ന് ലോകം പാടേ മാറിയിട്ടുണ്ട്, ജോലികളിലും, ഭാവനകളിലും, ലക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ട്. പുരോഗമന വാദം, സ്വാതന്ത്രചിന്ത, individualism, communism, ദേശീയവാദം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനികത ഉരുത്തിരിഞ്ഞത്. ഭരണകൂടങ്ങൾ മതേതരസംവിധാനങ്ങളാകാൻ കഴിയുമെന്ന് ഫ്രഞ്ച് വിപ്ലവവും, റഷ്യൻ വിപ്ലവവും ചരിത്രത്തിനു കാണിച്ചുകൊടുത്തു. മതം വ്യക്തിപരമായ താല്പര്യം മാത്രമായി.

ലോകം ഇന്ന് കാണുന്ന വികസനവേഗതയിൽ എത്തുന്നതിനും മുമ്പേ Henri Bergson (French-Jewish philosopher 1859 -1941) ഇങ്ങനെ എഴുതി: മനുഷ്യൻ നേടിയ വികസനങ്ങളുടെ ഭാരത്തിനടിയിൽ മനുഷ്യൻ ഞരങ്ങുന്നു. തുടർന്ന് മനുഷ്യരായി ജീവിക്കണമോ എന്ന തീരുമാനമെടുക്കാൻ അവർ നഷ്ടപ്പെടുത്തിയ ചൈതന്യം കണ്ടെത്തുകയാണ് ഒരേ ഒരു പോംവഴി. പഴമക്കാർ സംസ്കാരത്തിലേക്ക് വളർന്നതും, ആധുനികർ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിതരായതും ഒരേ ചേതനയിൽനിന്നാണെന്നു  Bergson ചൂണ്ടിക്കാണിക്കുന്നു.

പഴമക്കാരുടെ ജീവിതക്രമങ്ങളിൽത്തന്നെ അവർ ഒരു വിശുദ്ധകർമമായി കണ്ടിരുന്നു. തങ്ങളിലും, തങ്ങളുടെ ചുറ്റുപാടുകളിലും ദിവ്യചൈതന്യത്തിന്റെ അടയാളങ്ങൾ അവർ തിരിച്ചറിഞ്ഞു. എന്നാൽ ശാസ്ത്രചിന്തകളും അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളൂം  ദൈവികചിന്തകളെ ചോർത്തിക്കളയുന്ന ഫലം കൊണ്ടുവന്നു. എന്നിരുന്നാലും ആധുനികതയിൽ ദൈവം മരിക്കുകയായിരുന്നില്ല, ദൈവമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള സൂചകകങ്ങളിൽ ചിലയവയെ നമ്മൾത്തന്നെ അവഗണിക്കുകയും ചിലവ കലഹരണപ്പെട്ടുപോവുകയും ചെയ്തു എന്നതാണ് സത്യം. കല്ലും, മരങ്ങളും, മലകളും നദികളും പ്രാപ്യവും സ്പർശ്യവുമായ അടയാളങ്ങളായിരുന്നെങ്കിൽ, സാങ്കേതികവിദ്യയുടെ നടുവിൽ നമുക്ക് ഇല്ലാതായത് ഇത്തരം അടയാളങ്ങളാണ്. ചിന്തിക്കുകയും, വിശക്കുകയും, വിയർക്കുകയും ചെയ്യുന്ന മനുഷ്യർക്ക്  നീലാകാശത്തെയും, ജീവിക്കുന്ന വീടിനേയുംകാൾ കൂടുതൽ Cyber Space ആണ് ഇന്ന് അടുത്തുള്ളത്. കേൾക്കുന്ന കഥകൾക്കും, പങ്കുചേരുന്ന കളികൾക്കും മനുഷ്യന്റെ ആഴങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശേഷിയില്ലാതായി. അനുകരിക്കാവുന്ന മാതൃകകളല്ല vampires, zombies etc നമുക്ക് തരുന്നത്. തിന്മയും പിശാചുമല്ല അവയിൽ കാണപ്പെടുന്നത്, മനുഷ്യചേതന നഷ്ടപ്പെടുന്ന ഒരു തലമുറയുടെ വേദനയാണ് ആ പ്രതിഫലനം. എന്നിരുന്നാലും, പുതുതലമുറയുടെ ജീവിതാവസ്ഥകളും പ്രവണതകളും (അനാഥത്വം, nostalgia, crazy games, adventures, puzzles, night clubs etc) ആന്തരികമായ അവരുടെ അന്വേഷണത്തെയും കാണിക്കുന്നുണ്ട്. നമുക്ക് നിത്യേന പരിചിതമായ അതിനൂതനസാങ്കേതികവിദ്യയുടെ ഉല്പന്നങ്ങൾക്ക്, നമ്മുടെ ജീവിതപശ്ചാത്തലങ്ങളുടെയും ദൈവസാന്നിധ്യത്തിന്റെയും സമാഗമബിന്ദു ആകാൻ കഴിയുന്നുണ്ടോ എന്നതാണ് നമുക്ക് മുമ്പിലുള്ള പ്രശ്നം. അത്തരമൊരു കൂടിക്കാഴ്ചയാണ് നമുക്ക് അന്യമായിരിക്കുന്നത്.

സമൂഹം പിൻചെല്ലുന്ന അധുനിക മാതൃകകളെ അവയുടെ മൂല്യബോധത്തിനനുസരിച്ചു തിരിച്ചറിയാനും ആവശ്യമെങ്കിൽ വെല്ലുവിളിക്കാനും സമൂഹമനഃസാക്ഷിക്ക്  കടമയുണ്ട്. മതങ്ങളും, ഭരണസംവിധാനങ്ങളും മനുഷ്യനെ ചൂഷണം ചെയ്യുന്നെന്ന് കണ്ട് മുൻപോട്ടു  വയ്കപെട്ട പുരോഗമന ചിന്തകൾ, അവയുടെ ആദർശങ്ങൾ മനുഷ്യരുടെ സമഗ്രവ്യക്തിവികസനത്തിനും സുസ്ഥിതിയും ഉറപ്പുവരുത്തുന്നുണ്ടെന്ന് തീർച്ചയാക്കണം. അല്ലെങ്കിൽ അവ അവയിൽത്തന്നെ ലക്ഷ്യങ്ങളാകുകയും മനുഷ്യനെ മറക്കുകയും ചെയ്തേക്കാം. ഇത്തരം ലക്ഷ്യങ്ങളിലേക്കു സ്വയം ഉത്തരവാദിത്തത്തോടെ വളരാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണ് മതങ്ങൾ അടക്കമുള്ള ഓരോ സാമൂഹികഘടനയും ശ്രമിക്കേണ്ടത്. മതങ്ങളും അടയാളങ്ങളാകേണ്ടതിനു പകരം, തങ്ങളുടെ ചട്ടങ്ങൾക്കുള്ളിൽ മനുഷ്യനെ അടച്ചുകളയുന്ന മതിലുകളായി മാറുകയാണ്.

ലോകം പുരോഗമിച്ചപ്പോൾ സ്ഥലമില്ലാതായതു ദൈവത്തിനാണ്, മതങ്ങൾക്കല്ല. മതം അതിന്റെ രൂക്ഷഭാവങ്ങളിൽ പുതുതലമുറയിൽ കൂടുകൂട്ടിയിട്ടുണ്ട്. പാരമ്പര്യങ്ങളിലും സമ്പ്രദായങ്ങളിലും സ്വയം തനിമ കണ്ടെത്തുകയാണവർ. ഇന്നിന്റെ ചോദ്യങ്ങൾക്ക്  ഉത്തരം നല്കാനില്ലാതെ വരുമ്പോൾ ചരിത്രത്തിലെന്നോ ഉണ്ടായിരുന്ന മതാചാരങ്ങളിൽ ആ വിശ്വാസത്തിന്റെ വേരുകൾ തിരയുകയാണവർ. മതതീക്ഷ്ണതയെ ദൈവസ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നത് പുതുതലമുറയിലെ പൈതങ്ങളോടുകാണിക്കുന്ന വഞ്ചനയാണ്. മതനിയമങ്ങളുടെയും ആചാരങ്ങളുടെയും മൗലികതക്കാണ് സ്വയംപ്രവാചകവേഷമണിയുന്നവർ ഊന്നൽ കൊടുക്കുന്നത്. തങ്ങളിഷ്ടപ്പെടുന്ന, പാലിച്ചുപോരുന്ന കീഴ്വഴക്കങ്ങളാണ് വിശ്വാസങ്ങളുടെ അധികാരികതയെന്ന് ഉറപ്പിക്കുന്നവർ, തീവ്രഭക്തിപ്രകടനങ്ങളാണ് ആത്മീയത എന്ന് കരുതുന്നവർ, അനുഷ്ടാനങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിക്കുന്നവർ, മറ്റു സമൂഹങ്ങളിൽ നിന്ന് തങ്ങളെത്തന്നെ മാറ്റിനിർത്തുന്നതാണ് തങ്ങളുടെ മതപരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും ആധികാരികതയും എന്ന് കരുതുന്നവർ, അതിലുമുപരി മറ്റുള്ളവർ തങ്ങളുടെ പീഡകരും ശത്രുക്കളുമാണെന്ന് ഉറപ്പിച്ചവർ ... ചരിത്രത്തിലെന്നത്തെയുംകാൾ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു എന്നത് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. കൂട്ടിയിണക്കേണ്ട സങ്കല്പരൂപങ്ങൾക്കു പകരം, ആദര്ശങ്ങളിലും വിശ്വാസങ്ങളിലും കെട്ടിയിടുന്ന മതിലുകളും താക്കീതുകളുമാണ് നമ്മൾ തേടുന്നതെങ്കിൽ ദൈവമനുഷ്യ സമാഗമബിന്ദു നമുക്ക് അന്യമായി നില്കും.

ദൈവം അകന്നുപോയിട്ടില്ല, മനുഷ്യന്റെ ആത്മബോധത്തിന്റെ ആഴങ്ങളിൽ എവിടേക്കോ അത് ആഴ്ന്നുപോയിട്ടുണ്ട്. പാലിക്കപ്പെടേണ്ട പുതിയ മാതൃകകൾ രൂപപ്പെടേണ്ടത് മനുഷ്യന്റെ ആഴങ്ങളിൽനിന്നാണ്. മനുഷ്യമനഃസാക്ഷിക്ക് അതിനു ശേഷിയുമുണ്ട്. അനുകരണീയമായ മാതൃകകളും നന്മക്കുള്ള അവസരങ്ങളും തുറന്നുകിട്ടുക എന്നതാണ് അവർക്ക് ആവശ്യമായിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ