Gentle Dew Drop

സെപ്റ്റംബർ 14, 2018

ശത്രുവുണ്ടെങ്കിൽ.....

ഏറ്റ മുറിവുകൾ അകലാതിരിക്കെയാണ് അവയിൽ വേദനയേറുന്നത്.
അപമാനമോ വഞ്ചനയോ ഉൾച്ചേർന്ന വേദനയാകുമ്പോൾ വെറുപ്പായും ശത്രുതയായും മാറാം.
അറിയാതെയാണെങ്കിലും, അപ്പോഴേക്കും വേദനകളോടുതന്നെ അകലാനാവാത്ത അടുപ്പം മനസ്സ് കോർത്തിണക്കും.
പകയും കൊലയും പോലും ഉൾത്തളങ്ങളിൽ ന്യായീകരിക്കപ്പെട്ടേക്കാം.

സ്വീകരിക്കാനാവാത്ത സ്വഭാവമുള്ളവരെ നമ്മൾ മാറ്റിനിർത്തിയേക്കാം, നമ്മൾ അസ്സൂയപ്പെടുന്നവരെയൊക്കെയും  അപകർഷതയും  അസുരക്ഷാവബോധവും ചേർത്ത് ശത്രുക്കളായി കണ്ടുതുടങ്ങിയേക്കാം.

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആരുടെയൊക്കെ തകർച്ചയും വീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നോ അവരെയും നമ്മൾ ശത്രുക്കളായി കണ്ടേക്കാം.

നമുക്കുമേൽ സമ്മർദ്ദമേൽപ്പിക്കുന്ന ശക്തിയോ അധികാരമോ ശത്രുവായി തോന്നിയേക്കാം.

വിലയില്ലാത്തവരായി നമ്മൾ പുച്ഛിക്കുന്നവരെയും ശത്രുക്കളായി നമ്മൾ കണ്ടെന്നിരിക്കാം.

തെറ്റ് തിരുത്താൻ എളിമയില്ലെങ്കിൽ, ഉള്ളിലെ കുറവ് കാണാനുള്ള ധൈര്യം ഇല്ലെങ്കിൽ, തെറ്റ് ചൂണ്ടിക്കാണിക്കുന്നവർ ശത്രുക്കളായേക്കാം.

ശത്രുക്കളില്ല എന്നതുകൊണ്ടായില്ല, സ്വയം ഒരു അനുഗ്രഹവും പ്രാർത്ഥനയും ആയിത്തീരുന്നുണ്ടോ എന്നതാണ് പ്രധാനം.

ഒത്തിരി പ്രാർത്ഥിച്ചതുകൊണ്ട്  സ്വയം പ്രാർത്ഥനയാകുന്നില്ല, സാരമറിയാതെ പ്രാർത്ഥിക്കുമ്പോൾ അത് ഭക്തിപ്രവർത്തനമായിമാറുകയും ഭക്തികുറഞ്ഞവനെ ശത്രുവായി കാണാൻ വഴിയാകുകയും ചെയ്തേക്കാം.

ശത്രു നമ്മൾ തന്നെയോ ദൈവം തന്നെയോ ആണെങ്കിലും മേല്പറഞ്ഞവ തന്നെ നമ്മൾ ചെയ്യും.

ശത്രു അപകടപ്പെടുത്തേണ്ടതില്ല, ശത്രു ഉണ്ടെന്ന തോന്നൽ തന്നെ സ്വയം അപകടപ്പെടുത്തലാണ്.

ഒരു ശത്രുത ഇരുഭാഗവും അർഹിക്കുന്നുണ്ടോ എന്നതാണ് അർത്ഥവത്തായ ഒരു കാര്യം.
നീതിയെന്നത് ഒരുഭാഗത്തിന്റെ തകർച്ചയല്ല, ഇരുഭാഗത്തിന്റെയും വളർച്ചയാണ്. ശിക്ഷയും ശകാരവും, സാമൂഹികനീതി മാത്രമേ സാധ്യമാക്കുന്നുള്ളു.

ക്ഷമയെന്നത്, വെറുതെ വിട്ടുകളയുക എന്നതല്ല.അങ്ങനെ അവയൊന്നും തള്ളിക്കളയാനാകില്ല എന്നതാണ് സത്യം.
മുറിവുകൾ സുഖപ്പെടണം, വേദനകൾക്ക് ആശ്വാസമുണ്ടാകണം. അതിനായി ആത്മാർത്ഥമായ ആഗ്രഹമുണ്ടാകണം എന്നതാണ് പ്രധാനം. ആഗ്രഹം പതിയെ പ്രാർത്ഥനയാകുകയും  വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ