Gentle Dew Drop

ജൂലൈ 22, 2024

അപ്പസ്തോലിക

കല്ലറ അപരിചിതമായ ഒരു സ്ഥലമായിരുന്നില്ല മഗ്ദലേന മറിയത്തിന്.
അന്ധകാരത്തിന്റെ കനത്ത ഭാരമേല്പിക്കുന്ന അങ്ങനെയൊരു കല്ലറക്കുള്ളിലേക്ക് ജീവന്റെ നാഥനെ അടച്ചുകളയാനാകുമോ?

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി - ഒരിക്കൽ അവൾത്തന്നെ ചുമന്ന അവളുടെ ജീവശൂന്യത, സഹിച്ചു പോന്ന യാതനകൾ ...
ബോധങ്ങളെ അമർത്തി ഞെരിക്കുന്ന, ജീവന്റെ ശേഷിക്കുന്ന അംശവും മരവിപ്പിച്ചു കളയുന്ന ജീവശൂന്യമായ അന്ധകാരം, വേദനിപ്പിക്കുന്ന ചുമടുകൾ

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി
ഒരിക്കൽ അവളുടെ കല്ലറ അവളില്ലാതെ ശൂന്യമായി

ശൂന്യത

ദൈവം അവളെ സ്വന്തമാക്കിയിരുന്നു "നീ എന്റേതാണ്."
അതേ കർത്താവേ, നീ എന്റേതാണ്
സ്നേഹം അവളെ കല്ലറക്കു പുറത്തേക്കു വിളിച്ചു. അപ്പസ്തോലരുടെ അപ്പസ്തോലിക സൃഷ്ടിക്കപ്പെട്ടു.

ജൂലൈ 03, 2024

എല്ലാം സുഖകരമല്ല

 എല്ലാം സുഖകരമല്ല എന്ന് തുറന്ന മനസ്സോടെ ഏറ്റുപറയുവാൻ ഈ സമയത്തു നമുക്ക് കഴിയണം. ജയപരാജയങ്ങളുടെ കണക്ക് എണ്ണിത്തുടങ്ങേണ്ട സമയമല്ല ഇത്. സഭ ക്രിസ്‌തുശരീരമാണെന്ന ബോധ്യമുണ്ടെങ്കിൽ, ആ ശരീരത്തിനേറ്റ ക്ഷതങ്ങളും ആണിപ്പഴുതുകളും അടുത്ത് കാണുവാനും സ്വന്തം മുറിവുകളായി അവയെ തിരിച്ചറിഞ്ഞു കൊണ്ട്  ദൈവകൃപ തേടി എന്റെ കർത്താവേ എന്റെ ദൈവമേ  എന്ന് ഏറ്റു പറയുവാനും സഭക്ക് കഴിയട്ടെ. 

പകയും മാത്സര്യവും അധിക്ഷേപവും തുടരുന്ന നീറ്റലായി കൂടെയുണ്ടാകും. സൗഖ്യം അസാധ്യമല്ല, എങ്കിലും അത് ആഗ്രഹിച്ചെങ്കിലേ പ്രാപ്യമാകൂ. ആരാധനക്രമം-സഭ ഭാഷയിൽ പടവെട്ടിയ പ്രാദേശിക അഹങ്കാരങ്ങളും പുച്ഛവും മാർക്കടമുഷ്ടിയും  ലാഭം നേടിക്കൊടുത്തവരുണ്ട്. അവർക്കു സമാധാനത്തിന്റെ സമയം അസ്വസ്ഥമാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുന്ന, പരസ്പരം ദൈവമക്കളായി സ്വീകരിക്കാൻ കഴിയുന്ന സംഭാഷണങ്ങൾ ബോധപൂർവം രൂപീകരിച്ച മതിയാകൂ. അത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ  ഭക്തചാനലുകളും ധ്യാനഗുരുക്കന്മാരും  ഈ ആഖ്യാനങ്ങൾ തുടങ്ങിവയ്ക്കണം. 

സഭക്ക് സത്യവും സൗന്ദര്യവും നഷ്ടപ്പെടുത്തിയ, സഭാസ്നേഹികളെന്ന പേരിൽ സഭയുടെ പ്രബോധനത്തെയും ആരാധനയെയും ഹൈജാക്ക് ചെയ്ത  സമൂഹമാധ്യമസംഘങ്ങളെയും അവരുടെ പിന്നിലുള്ളവരെയും അവരുടെ ആശയങ്ങളെയും അവർ തീർക്കുന്ന സഭാസംവിധാനത്തെയും പാരമ്പര്യനിർവചനങ്ങളെയും  അകറ്റി നിർത്താൻ സിനഡിനും കഴിയണം.  

ഫരിസേയരും വേദശാസ്ത്രികളും നിയമജ്ഞരും തികച്ചും ശരിയായിരുന്നു എന്നതാണ് നമ്മെ ഓരോരുത്തരെയും താക്കീത് ചെയ്യേണ്ടത്. അവരുടെ വ്യാഖ്യാനങ്ങളും നിയമങ്ങളും അനുസരിച്ചു യേശു പറഞ്ഞതും പ്രവർത്തിച്ചതും ദൈവദൂഷണവും ദൈവനിന്ദയുമായിരുന്നു. ദൈവപുത്രൻ തീർച്ചയായും വധിക്കപ്പെടണമായിരുന്നു.