ഈ ഇരുളിലും ദൈവം ഈ ചിത്രം കാണുന്നുണ്ടോ? ഓരോ വരകളുടെയും അർത്ഥവും വിങ്ങലുകളും ദൈവത്തിനറിയാമോ? സന്ധ്യയായി ഉഷസ്സായി, അത് നല്ലതാണെന്ന് ദൈവം കണ്ടു. ദൈവത്തിൻ്റെ ദിനക്രമത്തിന്റെ രീതി അതായിരുന്നു. നമ്മുടെ എല്ലാ കഥകളും, ചിത്രങ്ങളും ദൈവത്തിൻ്റെ ചരിത്രത്തോട് ചേർന്നതാണ്. ദൈവം തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു ഈ ചിത്രങ്ങൾ ചിലതു വേദനയോടെതന്നെയാണ്. കാരണം അനേകരെ തകർത്തെറിഞ്ഞ കഥകളും അവയ്ക്കിടയിലുണ്ട്. ജീവൻ തേടുന്ന ഇഴകളിലേക്ക്, ജീവിതത്തിൻ്റെ വേരുകളിലേക്ക് ആഴത്തിലുള്ള കൃപ, ഇറങ്ങിവരുന്നത് കാണുക. കയ്പേറിയ വേദനകളെയും കണ്ണുനീരിനെയും ആശ്വസിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ കൃപ സ്പർശിക്കുന്നത് അനുഭവിക്കുക. നമ്മളുടെതന്നെ ഹൃദയത്തിൽ നിന്ന് നമ്മളുടെ വേദനകളിലേക്ക് ഒഴുകുന്ന ഒരു കരുണ അവിടെ മുളപൊട്ടും. ഹൃദ്യമായ ആ ആലിംഗനത്തിൻ്റെ രഹസ്യം ഈ സന്ധ്യ നമ്മുടെ നിഴലുകൾക്ക് നൽകട്ടെ. കൃപ അവയെ സമാധാനത്തിലേക്ക് ലയിപ്പിച്ചു ചേർക്കുന്നു. ജീവിതത്തെ ഒരു അഭിഷേകമുള്ള ഒരു പ്രത്യേക കൃപയാക്കി മാറ്റുന്നു.
സെപ്റ്റംബർ 30, 2025
ജീവിതചിത്രം
ഈ ഇരുളിലും ദൈവം ഈ ചിത്രം കാണുന്നുണ്ടോ? ഓരോ വരകളുടെയും അർത്ഥവും വിങ്ങലുകളും ദൈവത്തിനറിയാമോ? സന്ധ്യയായി ഉഷസ്സായി, അത് നല്ലതാണെന്ന് ദൈവം കണ്ടു. ദൈവത്തിൻ്റെ ദിനക്രമത്തിന്റെ രീതി അതായിരുന്നു. നമ്മുടെ എല്ലാ കഥകളും, ചിത്രങ്ങളും ദൈവത്തിൻ്റെ ചരിത്രത്തോട് ചേർന്നതാണ്. ദൈവം തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു ഈ ചിത്രങ്ങൾ ചിലതു വേദനയോടെതന്നെയാണ്. കാരണം അനേകരെ തകർത്തെറിഞ്ഞ കഥകളും അവയ്ക്കിടയിലുണ്ട്. ജീവൻ തേടുന്ന ഇഴകളിലേക്ക്, ജീവിതത്തിൻ്റെ വേരുകളിലേക്ക് ആഴത്തിലുള്ള കൃപ, ഇറങ്ങിവരുന്നത് കാണുക. കയ്പേറിയ വേദനകളെയും കണ്ണുനീരിനെയും ആശ്വസിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ കൃപ സ്പർശിക്കുന്നത് അനുഭവിക്കുക. നമ്മളുടെതന്നെ ഹൃദയത്തിൽ നിന്ന് നമ്മളുടെ വേദനകളിലേക്ക് ഒഴുകുന്ന ഒരു കരുണ അവിടെ മുളപൊട്ടും. ഹൃദ്യമായ ആ ആലിംഗനത്തിൻ്റെ രഹസ്യം ഈ സന്ധ്യ നമ്മുടെ നിഴലുകൾക്ക് നൽകട്ടെ. കൃപ അവയെ സമാധാനത്തിലേക്ക് ലയിപ്പിച്ചു ചേർക്കുന്നു. ജീവിതത്തെ ഒരു അഭിഷേകമുള്ള ഒരു പ്രത്യേക കൃപയാക്കി മാറ്റുന്നു.
സൗഖ്യം
നമ്മുടെ ആന്തരിക അവസ്ഥകളിലേക്കു നമ്മെ കൂടുതൽ അടുത്തു കൊണ്ടുവരികയെന്നത് സന്ധ്യാസമയത്തിന്റെ ഒരു പ്രത്യേകതയാണ്. നേട്ടങ്ങളുടെ നിർവൃതി ഒരു ആഘോഷാവസരം കൊണ്ടുവരാം. ചിന്തകളും കൂടുതൽ ആലോചനകളും വന്നേക്കാം. ഇരുളിലേക്ക് മയങ്ങുമ്പോൾ വേദനകളും സ്വകാര്യമായ ആന്തരികസംഘർഷങ്ങളും കൂടുതൽ തീവ്രമായേക്കാം. മറച്ചുവെച്ചിട്ടുള്ള ലജ്ജയും നിശബ്ദമായ പൊരുതലുകളും ... ആശങ്കകളും നിരാശകളും ഭയങ്ങളും ഏകാന്തതയും ചിലപ്പോൾ ഈ രാത്രി വർദ്ധിപ്പിക്കുന്നു. കൈകളെയെടുത്തു ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കുന്ന ഒരു സാന്നിധ്യം അടുത്തുണ്ടാകാൻ സുഖപ്പെടാൻ, പുതിയ ഒരു ബലം പ്രാപിക്കാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു. സമയം കടന്നുപോകാതെ തീരെ പതിയെയാവുന്നു. രാത്രിയുടെ നിശ്ചലത ഒരുപക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നയിച്ചേക്കാം. അസ്വാസ്ഥ്യതകളെ ഈ ഇരുളിൽ അടുത്ത് കാണാൻ ശ്രമിക്കാമോ അവയോടു സംസാരിക്കാമോ? എന്തിനെക്കുറിച്ചാണ് ഭയം, എന്തിനെക്കുറിച്ചാണ് നിരാശ? ആശ്വാസവും ശക്തിയും നല്കാൻ നമ്മുടെതന്നെ ഹൃദയത്തെ ബലപ്പെടുത്താം.
മരുന്നുകളും വിശ്രമവും മാത്രം ഉൾപ്പെടുന്നതല്ല സൗഖ്യം; വേദനയുടെയും സഹനത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുവാനുള്ള ആന്തരികസമാധാനം കൂടിയാണത്. രോഗാതുരമായ നമ്മുടെ മനസും ശരീരവും ദൈവകൃപയുടെ ആഴങ്ങളിലേക്ക് നൽകുവാൻ ദൈവത്തിന്റെ സഹായം തേടാം. വേദനയുടെ സമയത്ത്, നമ്മെ ചേർത്ത് പിടിക്കുന്ന ആ സ്നേഹത്തെ ആശ്രയിക്കാം, വിശ്വസിക്കാം. സ്വയം ശിക്ഷവിധിച്ച് സഹിക്കുന്നവരുണ്ട്. നമ്മോടുതന്നെയും ലോകത്തോടും ക്ഷമിക്കാനുള്ള ധൈര്യം തേടാൻ ശ്രമിക്കം. ചുറ്റും ഇരുളാണെങ്കിൽക്കൂടി ആ ഇരുട്ടിലൂടെ മുന്നോട്ടു നടക്കാനുള്ള പ്രത്യാശ സൂക്ഷിക്കാം. കടന്നുപോയ വേദനകളോടും തകർച്ചകളോടും അസുഖങ്ങളോടും തന്നെ ഒരുപക്ഷെ നമ്മൾ നമ്മെത്തന്നെ ബന്ധിച്ചിട്ടിട്ടുണ്ടാവാം. സുഖപ്പെടാനായി നമ്മെത്തന്നെ അനുവദിക്കുകയെന്നതും പ്രധാനമാണ്. ഞെരുക്കുന്ന ഏകാന്തതയിലും വേദനകളിലും ഏറ്റവും തികഞ്ഞതും പരിപൂർണ്ണവുമായ സമർപ്പണവും ഭക്തിയും കൃപ നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല. നമ്മുടെമേൽ വരുന്ന സ്നേഹത്തിട്നെ ഊഷ്മളതയെ അനുവദിച്ചു നല്കുക. വേദനകളെ സ്വീകരിക്കാനും അവയിലൂടെ നടക്കാനും സുഖപ്പെടാനും ഈ സ്നേഹം പതിയെ നമ്മെ സ്വാതന്ത്രരാക്കും. മരണത്തെ മുഖാമുഖം കാണുമ്പോഴും വേദനകൾ തീവ്രമാകുമ്പോഴും പരിശുദ്ധമായ തീർത്ഥസ്ഥാനങ്ങളായി അവ മാറ്റപ്പെടാം. സ്വയം ശൂന്യമായി ജീവൻ പകരുന്ന വിസ്താരതയിലേക്കു നമ്മെ നൽകുന്ന ആഴത്തിനായുള്ള ശക്തിയും ധൈര്യവും നേടാം. ഇത് ഏതോ വിദൂരതയിലെ സ്വപ്നമായല്ല, നമ്മുടെ ഇരുട്ടിലൂടെ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ഹൃദയത്തിൽ സമാധാനം നിറക്കുന്ന ഒരു ആശ്വാസസാന്നിധ്യമായി.സെപ്റ്റംബർ 22, 2025
ക്രിസ്തുവിന്റെ വെളിച്ചം
വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്നും നമ്മുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും തിരിച്ചറിയുന്ന മനുഷ്യൻ ആ വെളിച്ചം തെളിയിക്കുന്നതെങ്ങിനെയാണ്? തീർച്ചയായും, ഓരോരുത്തരിലും ആ പ്രകാശത്തിന്റെ നിർവൃതിയായും, അതുപോലെ, ആ പ്രകാശം കാണുന്നവരിലുള്ള തെളിമയായും പ്രകാശിക്കേണ്ടത് ക്രിസ്തു തന്നെയാണ്.
ക്രിസ്തുവിന്റെ പ്രകാശത്തെ നമ്മൾ സങ്കല്പിക്കുന്നതും ആഗ്രഹിക്കുന്നതും
എങ്ങനെയാണ്? ക്രിസ്തുവിന്റേതായി ആഘോഷിക്കപ്പെടുന്നവയിൽ സത്യത്തിൽ ക്രിസ്തുവിന്റെ വെളിച്ചമുണ്ടോ? ആ ക്രിസ്തുസ്വഭാവത്തിന്
നമ്മൾ നൽകിയ വളർച്ചയും വികാസവും എത്രമാത്രമാണ്? രണ്ടായിരം വർഷത്തെ ചരിത്രവും പാരമ്പര്യവും
കൊണ്ട് ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ക്രിസ്തു നമ്മിലേക്ക്
സന്നിവേശിപ്പിച്ച തന്റെ ചൈതന്യത്തിനു ക്രിസ്തു ആഗ്രഹിച്ച വികാസം നൽകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
ക്രിസ്തുവിന്റെ വെളിച്ചം സ്വന്തമാക്കി എന്ന് അവകാശപ്പെടുന്നവർ പോലും
ആ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചത് എന്തുകൊണ്ടാണ്? രാഷ്ട്രീയവും സാമ്പത്തികവും
സൈനികവുമായ മേല്കോയ്മകൾ ക്രിസ്തീയ ജീവിതത്തിന്റെ രൂപഘടനയായത് നമ്മുടെ വളർച്ചയെ തടസപ്പെടുത്തിയിട്ടില്ലേ?
ഈ ഘടനകൾ നമ്മുടെ ജീവിതശൈലിയുടെയും സമീപനങ്ങളുടെയും സംവിധാനങ്ങളുടെയും ഭാഗമായി മാറുക
മാത്രമല്ല അവ നമ്മുടെ അഭിമാനമായി മാറി എന്നതാണ് തിരിച്ചറിയേണ്ടത്. അന്ധകാരം സുഖപ്രദമായിരുന്നു.
സ്വന്തം സംവിധാനങ്ങളും സമ്പ്രദായങ്ങളും സമ്പത്തും ആദരവും നിലനിർത്തുവാനായി ക്രിസ്തുവിനെ
മാറ്റി നിർത്തി മേല്പറഞ്ഞ അധികാരവും ശക്തിയും സംപൂജ്യമാക്കിയില്ലേ? സുവിശേഷത്തിന്റെ
സത്യത്തെ നിര്വചനങ്ങളിലേക്കു ചുരുക്കിയും അവയെ നിയമപരമായ വിധേയത്വങ്ങളുടെ ഉപകരണങ്ങളാക്കിയും
ക്രിസ്തുസ്വരത്തെ മാറ്റിനിർത്തിയിട്ടില്ലേ?
സങ്കീർണ്ണതകളും സംഘർഷാവസ്ഥകളും മറികടക്കാൻ ആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും
പരിഹാരമാക്കുന്ന കൗമാരശൈലി കടന്ന് വ്യക്തിപരമായ വിചിന്തനങ്ങളും കൂട്ടായ പങ്കുവയ്ക്കലുകളും
നടക്കുന്ന അവസ്ഥകളിലേക്ക് ക്രിസ്തുരഹസ്യത്തെയും സഭാജീവിതത്തെയും കൊണ്ടുവരാൻ വേണ്ട വളർച്ച
ഉണ്ടായെങ്കിലേ അന്ധകാരത്തെ പ്രാപിക്കാതെ പ്രകാശത്തിൽ നടക്കാനും പ്രകാശം തെളിയിക്കാനും
നമുക്കാകൂ. ക്രിസ്തു നമ്മിൽ പ്രകാശിക്കേണ്ടതിനായുള്ള ഒരു അന്തരീക്ഷം, ഒരു സഭാസംസ്കാരം
രൂപപ്പെടുത്തി വളർത്തുക എന്നതാണ് പ്രധാനം. അന്ധകാരത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും,
തെളിഞ്ഞു പ്രകാശിക്കാനും നമുക്ക് കഴിയട്ടെ. ക്രിസ്തുചൈതന്യത്തിന്റെ അന്തരീക്ഷം കൂടുതൽ
പ്രകാശിക്കുവാനുള്ള സത്ത നൽകും.