Gentle Dew Drop

സെപ്റ്റംബർ 05, 2026

സ്ത്രീയെന്നാൽ

സ്ത്രീയെന്നാൽ ഒരു നിശ്ചയവുമില്ലാത്ത വികാരങ്ങളുടെ ആകെത്തുകയാണ് പ്രസിദ്ധനായ ഒരു ചിന്തകൻ പറഞ്ഞത്.

പുരുഷന്റെയും പുരുഷസമൂഹങ്ങളുടെയും സങ്കൽപ്പങ്ങൾ നിർവ്വചിച്ചിട്ടുള്ള സ്വത്വരൂപമാണ് സ്ത്രീക്ക് നൂറ്റാണ്ടുകളായുള്ളത്. ആ രൂപം ദൈവകല്പനയായും മതനിഷ്ഠയായും പാലിച്ചുപോരുന്ന സമൂഹങ്ങളാണ് നമ്മുടേത്. ദാർശനീയതയിലും രാഷ്ട്രീയ ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നെങ്കിലും സ്ത്രീയെക്കുറിച്ചുള്ള പുരാതനമായ കാഴ്ചപ്പാടുകൾ തുടരുകതന്നെയാണ്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പഠിക്കാൻ തുടങ്ങിയതുതന്നെ അടുത്ത കാലത്തു വ്യക്തമായ വെല്ലുവിളികൾ ഉയർന്നുതുടങ്ങിയതിനു ശേഷം മാത്രമാണ്. 

ജീവിവർഗ്ഗങ്ങളിൽ മനുഷ്യനെ 'ചിന്താശേഷിയുള്ള മൃഗം' എന്നാണ് അരിസ്റ്റോട്ടിൽ നിർവ്വചിച്ചത്. യുക്തിസഹമായ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെടുവാൻ കഴിയുകയെന്നതാണ് ചിന്താശേഷി നിർവചിക്കുന്ന സവിശേഷ  ഗുണം. മനുഷ്യന്റെ പരമമായ ആത്മസാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ് ഈ ഗുണം. പെൺജാതി അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തിൽ ഏത് ജീവിവർഗ്ഗത്തിന്റെയും ആൺജാതിയുടെ വൈകല്യമുള്ള (അപൂർണ്ണമായ) ഒരു വകഭേദമാണ്.  ഒരു ജീവിയുടെ പൂർണ്ണമായ സത്തയും രൂപപ്പെടുവാനുള്ള ഊർജ്ജവും വഹിക്കുന്നത് പുരുഷബീജമാണെന്ന്  അരിസ്റ്റോട്ടിൽ കരുതി. സ്വാഭാവികമായും അത് ആ ജീവിവർഗ്ഗത്തിന്റെ ആൺജാതിയെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഈ രൂപത്തിന് ദ്രവ്യം നൽകുകയെന്നതാണ് പെൺജാതിയുടെ പങ്ക്. ദ്രവ്യത്തിനുള്ള എന്തെങ്കിലും കുറവോ പാകപ്പെടുത്തുന്നതിന് ആവശ്യമായ ജീവതാപത്തിയിലുള്ള കുറവോ  പെൺജാതി രൂപപ്പെടുന്നത്. പെൺരൂപത്തെ ആൺരൂപത്തിന്റെ ഒരു വികലഭാവമായിട്ടാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത്. പെൺരൂപത്തെ പുരുഷന്റെ അപൂർണ്ണമായ വകഭേദമായി മുദ്രകുത്തിയപ്പോഴും, പ്രത്യുൽപ്പാദനത്തിലൂടെ വംശം നിലനിർത്തേണ്ടതിനായി  പ്രകൃതിക്ക് തന്നെ ഇത്തരം ഒരു വ്യതിയാനം അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ വാദിച്ചു. 

സത്തയിൽ വികലതയുള്ളതിനാൽ മേല്പറഞ്ഞ ചിന്തയിലൂടെ നിർവ്വഹിക്കപ്പെടുന്ന സ്വാഭാവിക ആത്മസാക്ഷാത്കാരം  സ്ത്രീക്ക് സാധ്യമല്ല എന്നാണ് ന്യായമായും കരുതാവുന്നത്. കുടുംബത്തിന്റെ അകത്തളങ്ങളിലുള്ള ഉത്തരവാദിത്തങ്ങളാണ് അവരുടെ  സാധ്യതകൾക്കുള്ളിൽ അവൾക്കു ലഭിക്കാവുന്ന സഫലീകരണം പ്രാപ്തമാക്കുന്നത്. 

കാലം പുരോഗമിച്ചെങ്കിലും, വികാരം, ശാരീരിക ആവശ്യങ്ങൾ, പരിപാലനം, പ്രത്യുൽപ്പാദനം എന്നിവയെ സ്ത്രീഗുണങ്ങളായി കണ്ട് അവക്ക്  നേർവിപരീതമായി നിർവ്വചിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി, 'യുക്തി' എന്നതിനെ നിർമ്മിച്ചെടുത്തത്.  ശരീരത്തിലും അതിന്റെ പ്രക്രിയകളിലും നിന്ന് ഉയർന്നതാണ് മനസ്സും യുക്തിയും എന്ന് ഉറപ്പിച്ച ചിന്തകൾ, പ്രകൃതിയോടും ശരീരത്തോടും ചേർത്തുനിർത്തിയ  സ്ത്രീസ്വഭാവം  താഴ്ന്ന നിലയിലുള്ളതായി.

പുരുഷന്മാരെ മാനവിക യുക്തിയുടെ മൂർത്തീഭാവമായി ചിത്രീകരിച്ചപ്പോൾ  സ്ത്രീകൾക്ക് അവരുടെ ചുറ്റുപാടുകളിൽ ചുരുങ്ങിയ ഇടപെടലുകൾ നടത്താൻ മാത്രമുള്ള കഴിവേ ഉണ്ടായിരുന്നുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. അവരങ്ങനെ ആയിരുന്നാൽ മതി എന്ന സാമൂഹിക-മത നിയമങ്ങൾ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയുമാണ്. വസ്തുക്കൾക്ക് മേലോ സ്ഥലമിടപാടുകളിലോ കരാറുകളിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. സമ്മതിദാനാവകാശമുണ്ടായിരുന്നില്ല. നിയമപരമായ/സാമൂഹികമായ ആവശ്യങ്ങളെ പ്രകടിപ്പിക്കുവാൻ ഒരു പുരുഷ രക്ഷാധികാരി അവർക്ക് ആവശ്യമായിരുന്നു. 

ആധുനിക കാലത്തുപോലും,  സ്ത്രീയുടെ ജീവിതം പുരുഷസമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉപകരണമാണ് എന്ന് കരുതിയിരുന്നു. സ്വാഭാവികതയിലും, വിദ്യാഭാസം വഴിയായും പുരുഷൻ സ്വതന്ത്രനായ വ്യക്തിയാകുന്നു. എന്നാൽ ഗാർഹികമായ അന്തരീക്ഷത്തിൽ  പുരുഷന്റെ സന്തോഷമൊരുക്കാനും അവരുടെ കുഞ്ഞുങ്ങളെ വളർത്താനും, അവരുടെ ജീവിതം മധുരതരമാക്കാനും  അവർ പരിശീലിക്കുന്നു. സാമൂഹിക വിപ്ലവങ്ങൾക്ക് കാരണമായ ചിന്തകൾ നൽകിയ ചിന്തകർ പോലും സ്ത്രീകളെ  ഇത്തരത്തിൽ നിർവ്വചിച്ചു എന്നത് ചിന്തനീയമായ വിരോധാഭാസമാണ്. 

പാലിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ അവയൊക്കെയും കാഴ്ചപ്പാടുകൾക്കപ്പുറം സാധാരണവും പ്രകൃത്യാ നിയമിതവും ദൈവനിശ്ചിതവുമാകും. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കല്പനകളെക്കാൾ അവക്കായി നൽകപ്പെടുന്ന കാരണങ്ങളെ ആത്മാർത്ഥമായ വിചാരണക്കെടുക്കുക എന്നതാണ് അനിവാര്യം. കപടമായ ശാസ്ത്രം പോലും വാദങ്ങൾക്കൊത്ത് നിരത്തപ്പെടുന്നുണ്ട്.  

യുക്തിസാമർഥ്യം നിറഞ്ഞ മനുഷ്യൻ ദൈവസ്വഭാവത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്. സ്ത്രീക്ക് ആ യുക്തി ഇല്ലാത്തതുകൊണ്ട്, പുരുഷനോട് ചേർന്ന് നിന്ന് കൊണ്ട് സ്ത്രീ ദൈവസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും. ചിന്തകളിൽ കണ്ടത് ആരോപിച്ചു വാർത്തെടുത്ത സ്ത്രീരൂപമാണ് ഇന്നും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിറയുന്നത്. 

ശരീരത്തിന്റെ ഘടനയോ, പരിപാലനയുടെയും കരുതലിന്റെയുമായി സ്ത്രീ ഏറ്റെടുക്കുന്ന കാര്യങ്ങളോ അല്ല,  മറിച്ച് അവർക്കു സമൂഹം ചാർത്തിക്കൊടുക്കുന്ന അർത്ഥങ്ങളും നിയന്ത്രണങ്ങളുമാണ് സ്ത്രീയെ ഒരു 'വിധേയ'യാക്കുന്നത്. നിയമവും വിദ്യാഭാസവും അവബോധനങ്ങളും സ്ത്രീയെ ഉയർത്തുമ്പോഴും  'വികസിത'മായ സംസ്കാരങ്ങളിലും പ്രദീപ്തമായ ആത്മീയതകളിലും സ്ത്രീ വിധേയയും ഒതുങ്ങിക്കഴിയേണ്ടവളുമാണ്. അത് ഭക്തിയും മതാനുഷ്ടാനവുമായി പുരുഷന്റെ അധികാരഭാവത്തിന്റെയും സ്ത്രീയുടെ അനുഷ്ടാനഭാവത്തിന്റെയും  ഭാഗമാണ്. സന്തോഷം, ദുഃഖം, ആസ്വാദനം, സ്നേഹം, വികാരം, വേദന, നിർവൃതി  ഇവയൊക്കെ സ്ത്രീക്ക് എന്താണ് (എന്താവണം എന്ന് പോലും) എന്ന് പറഞ്ഞതും നിര്വചിച്ചതും പുരുഷന്മാരാണ്.

ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകുന്നതു തന്നെ തിരിച്ചറിവുകൾക്കു വഴിതുറക്കും. അവ സത്യാധിഷ്ഠിതമാണെങ്കിൽ ഫലപ്രദമായ സംഭാവനകൾ നൽകും. എന്താവണം എന്തരുത് എന്ന നിഗമനങ്ങൾക്കായി നൽകപ്പെടുന്ന കാരണങ്ങളെയാണ് സമൂഹം യുക്തിസഹമായി പരിശോധിക്കേണ്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ