Gentle Dew Drop

മാർച്ച് 05, 2025

ഉപവാസം

 ഉപവാസം ഭക്താനുഷ്ഠാനമല്ല,

നീതി നിഷേധിക്കപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.

ഡിസംബർ 22, 2024

കൊട്ടാരവിരുന്നിൽ ഇല്ലാത്ത മെനു


സ്വർഗ്ഗരാജ്യത്തെ ഏറ്റവും ഇടുക്കി ചുരുങ്ങിയതാക്കുന്ന മതലഹരിയിലാണ് ഈ കഴിഞ്ഞ ഏതാനം വർഷങ്ങളിലൊക്കെയും ക്രിസ്മസും ഈസ്റ്ററുമെല്ലാം കടന്നു പോയത്. ഹേറോദേസിന്റെ കൊട്ടാരവിരുന്നിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ ലഭിക്കുന്നതായി ഇക്കാലങ്ങളിൽ കാണപ്പെടുന്നു.

സ്വർഗരാജ്യത്തിൻ്റെ വിശാലത തന്നെയാണ് അതിൻ്റെ വാതിലുകളെ ഇടുങ്ങിയവയാക്കുന്നത്. ക്രിസ്തുവെന്ന വിരുന്നിൽനിന്നു ഭക്ഷിക്കുവാൻ, വിരുന്നിനെത്തുന്ന സകലരെയും സ്വീകരിക്കുവാനുള്ള ഹൃദയം അനിവാര്യമാണ്. ബെത്ലെഹെമിലെ കുടുംബത്തിന്റെ വിസ്തൃതിയും അതാണ്. മാതാവും ജോസഫും, ജ്ഞാനികളും, ആട്ടിടയരും, മാലാഖമാരും, നക്ഷത്രങ്ങളും ... അകൽച്ചകളെ ആഘോഷമാക്കിയവരല്ല. അകൽച്ചകളെ പവിത്രീകരിച്ചവരുമല്ല. ആരെയെങ്കിലും അന്യരായി കാണുന്ന ഹൃദയം കൊണ്ട് കാലിത്തൊഴുത്തിലെ മനുഷ്യാവതാരം സ്വന്തമാക്കാനാവില്ല.



ഡിസംബർ 01, 2024

വൈകരുതേ

 'കർത്താവേ, വരേണമേ' എന്ന പ്രാർത്ഥനയോട്, 'വൈകരുതേ' എന്നു കൂടെ ചേർക്കാറുണ്ട്.

കർത്താവിനെ വരവിനെ തിളങ്ങുന്ന മേഘങ്ങളിൽ പ്രതീക്ഷിക്കുന്ന നമ്മൾ, നമ്മിൽത്തന്നെ ഒട്ടും തന്നെ വൈകാതെ സംഭവിക്കേണ്ട രൂപാന്തരണമായി ആഗ്രഹിക്കാത്തതെന്തേ? ക്രിസ്തു നൽകിയ കൃപയാൽ, ഒരു ക്രിസ്തുവായി ജനിക്കാൻ 'ഒട്ടും വൈകാതെ' എന്ന തിടുക്കം, സഭയിലോ സമൂഹത്തിന്റെ, നമ്മുടെ സ്ഥാപനങ്ങളിലോ, വ്യക്തികളിലോ ഉൾക്കൊള്ളുന്നുണ്ടോ? 

നവംബർ 30, 2024

'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും

 'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും 'മറ്റു' ദൈവങ്ങളും, 'നമ്മുടെ' ദൈവത്തിനു അവരോടുള്ള എതിർപ്പും, ഈ ദൈവങ്ങളുടെ ആളുകളോട് നമ്മുടെ ദൈവത്തിനുള്ള സമീപനവും വരച്ചിടുന്ന വേർതിരിവുകളുടെ ദൈവശാസ്ത്രത്തേക്കാൾ മ്ലേച്ഛമായി ദൈവത്തെ അവതരിപ്പിക്കുന്ന രീതിയില്ല. അനേക ദൈവങ്ങളിൽ യാഹ്‌വെ നമ്മുടെ ദൈവമെന്നതിൽ നിന്ന് യാഹ്‌വെ ദൈവങ്ങളുടെ ദൈവമായതും, യാഹ്‌വെ മാത്രം ദൈവമായതുമായ പ്രക്രിയ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ ഓരോ ഘട്ടവും 'നമ്മളെയും' 'മറ്റുള്ളവരെയും' എങ്ങനെ കാണാൻ ശ്രമിച്ചു എന്നതും ശ്രദ്ധിക്കണം.

ഈ വേർതിരിവിന് തികച്ചും പുതുതായ മുഖം നൽകിയ പ്രവണതയാണ് ഇവാൻജെലിക്കലിസം. സുവിശേഷം പ്രസംഗിക്കുക, ലോകം മുഴുവനെയും ശിഷ്യത്വപ്പെടുത്തുക എന്നതിന് യേശുവിനുണ്ടായിരുന്ന ഉൾക്കാഴ്ചയിൽനിന്നും വ്യത്യസ്തമായി ശരികളുടെയും വിശ്വാസത്തിന്റെയും ദൈവബന്ധത്തിന്റെയും പുതിയ വ്യാഖ്യാനങ്ങൾ അത് കൊണ്ടുവന്നു. കൂടുതൽ അടുത്ത പഠനത്തിൽ അവ ഏറെയും രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നെന്നും കാണാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സ്വാതന്ത്ര്യത്തിൽ തുടങ്ങി വച്ച ധ്യാനകേന്ദ്രങ്ങളും പ്രമുഖക്രിസ്തീയ ചാനലുകളും ഇവാൻജെലിക്കലിസത്തിന്റെ വക്താക്കളായതിനു പിന്നിൽ അതിന്റെ സ്വാധീനശക്തി മാത്രമല്ല രാഷ്ട്രീയ സ്വഭാവം കൂടിയാണെന്ന് പതിയെ തെളിയിക്കപ്പെടുന്നുമുണ്ട്. എന്നാൽ അതിനു കീഴ്വഴങ്ങിയ നേതൃത്വമാണ് ഏറ്റവും വലിയ പരാജയം.
വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ 'തങ്ങൾ' മാത്രമാണ് ശരിയെന്നു കരുതുന്ന അസഹിഷ്ണുത പരിശുദ്ധിയുടെ കുത്തക ഏറ്റെടുക്കുന്ന തലത്തിലേക്ക് നയിക്കുന്നുണ്ട്. വിശ്വാസത്തിന്റെയും സാന്മാര്ഗികതയുടെയും അവയെക്കുറിച്ചുള്ള തീക്ഷണതയുടെയും പേരിൽ സ്വയം വിശുദ്ധരാക്കുകയും മറ്റുള്ളവരെ പാപികളാക്കുകയും ചെയ്യുന്ന പ്രവണത ശക്തമായുണ്ട്. ഈ സമീപനരീതി ക്രിസ്ത്യാനികളെക്കുറിച്ചാണെങ്കിൽ മറ്റുള്ളവരെക്കുറിച്ചു പഠിപ്പിക്കപ്പെടുന്ന രീതികൾ വിചിത്രമായതാണ്.
വിശ്വാസം ഉൾകൊള്ളാൻ മാത്രം പ്രദീപ്തമായിരുന്നില്ല 'മറ്റുള്ളവർ' എന്നത് അവരുടെ നിറവും സ്ഥലവും അടിസ്ഥാനപ്പെടുത്തി അളന്ന് ക്രിസ്തീയതക്ക് കുത്തക നിർമ്മിച്ചവർ ഏതു സുവിശേഷത്തെയാണ് പാലിച്ചു പോന്നത്? ഈ 'മറ്റുള്ളവർ' മുഴുവൻ പിശാചിന്റെ സ്വാധീനത്തിലുള്ളവരാണെന്ന വാദഗതിയാണ് ഇന്ന് പ്രബലപ്പെടുന്നത്. ഈ ആശയങ്ങളും, സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ, സാമ്രാജ്യശക്തികളുടെ സമീപനങ്ങൾ, കോളനിവത്കരണസമയത്തെ വീക്ഷണങ്ങൾ എന്നിങ്ങനെ പല ഘട്ടങ്ങളായി കാണേണ്ടതും ഇന്ന് എന്തുകൊണ്ട് ആര് എപ്പോൾ ഇവയെ പുറത്തെടുക്കുന്നു എന്നും ശ്രദ്ധിക്കേണ്ടത് ആത്മീയമായുള്ള കരുതലിന്റെ ഭാഗമാണ്.
'നമ്മുടെ' രീതികളുടെയും സമ്പ്രദായങ്ങളുടെയും ശരികളെ അധികാര ഉപകരണങ്ങളായി രൂപപ്പെടുത്തുന്നതിനായി അതിനു ദൈവികത്വം ആരോപിച്ചു വെളിപാടുകളാക്കപ്പെടാറുണ്ട്. ദൈവത്തിന്റെ സ്വഭാവവുമായി ഒരുബന്ധവുമില്ലാത്ത അത്തരം 'വെളിപാടുകൾ' എല്ലാക്കാലത്തും വേർതിരിവുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. ദൈവഹൃദയത്തേക്കാൾ, മതപ്രചാരകർ ആശ്ലേഷിക്കുന്നത് ഈ കപടവെളിപാടുകളെയാണെന്നത് ദൗർഭാഗ്യകരമാണ്. സുവിശേഷത്തിന്റെ സാധ്യത പോലുമില്ലാത്ത അത്തരം മനോഭാവങ്ങളെ ദൈവികമായി പഠിപ്പിക്കാൻ എങ്ങനെ അവർക്കു കഴിയുന്നു!
ക്രിസ്തുവോ സുവിശേഷമോ ഈ രീതികൾ പഠിപ്പിച്ചില്ല എന്ന് തിരിച്ചറിയണം.

നവംബർ 09, 2024

ചെമ്പുനാണയങ്ങളുടെ വില

വിധവ കൊടുത്ത ചെമ്പു നാണയങ്ങൾക്ക് എന്ത് വിലയാണുണ്ടായിരുന്നത്? ആ സ്ത്രീ ഒരു ക്രിസ്തുശിഷ്യയായി യേശുവിന്റെ പിറകെയുണ്ടായിരുന്നോ? ഉണ്ടായിരിക്കില്ല. ഉപേക്ഷിക്കാൻ റാണിയുടെ മുകുടമോ വിലപിടിച്ച രത്നശേഖരമോ അവൾക്കില്ലായിരുന്നു. ചെമ്പുനാണയങ്ങളുടെ വില നാണയമൂല്യമല്ല ഉദാരതയുടെയും ആശ്രയബോധത്തിന്റെയും വിലയാണ്.

ഉപേക്ഷിക്കപ്പെടുന്ന നാണയമൂല്യം വെച്ചു ദൈവരാജ്യത്തിന്റെ പ്രഥമസ്ഥാനീയരുടെ എണ്ണം നൽകുന്ന പ്രവണത പലവിധത്തിൽ വർധിക്കുകയാണ്. ദൈവരാജ്യം എന്താണ്? ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ എന്താണ്? ദൈവരാജ്യത്തിന്റെ പുണ്യങ്ങൾ ഞാൻ കണ്ടത് ഏതാനം സാധാരണക്കാരിലാണ്. ഈ അടുത്ത കാലത്തു 'സുവിശേഷവേല'ക്കു നല്കപ്പെട്ടിട്ടുള്ള നിർവചനത്തെ അടിസ്ഥാനമാക്കിയാൽ അവരൊക്കെ ലൗകികരായിരുന്നു. റബ്ബർക്കുഴി കുത്താനും തെങ്ങിന് തടമെടുക്കാനും മാത്രമറിയാമായിരുന്നവർക്ക് ഉപേക്ഷിക്കാൻ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. നന്മയുടെ മനുഷ്യരായിരുന്നു അവർ എന്നതിന് സംശയവുമില്ല. വായിക്കാൻ ബൈബിൾ പോലുമില്ലാതെ അവർ ജീവിച്ചിരുന്ന സുവിശേഷമുണ്ട്. ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ അവർ ചെയ്തിരുന്നോ?

പ്രാർത്ഥനയുടെയും ഭക്തിയുടെയും തിരുനാളുകളുടെയും ആർഭാടങ്ങളിൽ നന്മ നഷ്ടപ്പെടുന്ന സമൂഹത്തിൽ നാണയമൂല്യം തന്നെയാണ് അനുഗ്രഹങ്ങളുടെയും സുവിശേഷത്തിന്റെ തന്നെയും അർത്ഥം. അറിഞ്ഞോ അറിയാതെയോ അത് ഉദാത്തവൽക്കരിക്കപ്പെടുന്നുമുണ്ട്.

മറുവശത്ത്, 'ലൗകികം' എന്ന് വിധിക്കപ്പെടുന്ന മേഖലയാണ് സുവിശേഷത്തിന്റെ ഭാഷയനുസരിച്ച് 'ഈ ചെറിയവരിൽ എളിയവരു'ടെയും 'കുഞ്ഞുങ്ങളു'ടെയും ലോകം. 'ദൈവിക'മെന്നു അലംകൃതഭാഷ നൽകി ആഘോഷിക്കപ്പെടുന്നിടത്താണ് കൂടുതൽ ലൗകികതയും ജഡികതയും നിറഞ്ഞിരിക്കുന്നതും. കാരണം അവ ഓരോരുത്തരുടെയും മനോഭാവത്തിലാണ്. ശക്തനും സമ്പന്നനുമായ ഒരാൾ കൈയിൽ ബൈബിൾ ഉയർത്തിപ്പിടിച്ചാൽ അയാൾ ക്രിസ്തുസാക്ഷിയായി കാണപ്പെടും. മനുഷ്യനെ അമർച്ച ചെയ്യുകയും ആയുധവിൽപ്പന ചെയ്യുകയും ചെയ്‌താൽ പോലും അയാൾ ന്യായീകരിക്കപ്പെടും. ആ അളവുകോൽ സൃഷ്ടിക്കുന്ന സുവിശേഷം സദ്വാർത്തയല്ല, ദുഷിച്ച വാർത്തയാണ്.

ഇട്ടുകളഞ്ഞ പൊൻനാണയങ്ങളുടെ തിളക്കം നോക്കി ദൈവരാജ്യത്തിൽ വലിയസ്ഥാനം നൽകുന്ന മിശിഹാ ഒരു കോർപ്പറേറ്റ് ഉല്പന്നമാണ്. വില നല്കുന്നതനുസരിച്ചു അനുഗ്രഹിക്കുന്ന ദൈവവും കോർപ്പറേറ്റ് മാനേജരാണ്. അത്തരമൊരു ദൈവവരാജ്യത്തിനു നീതിയും സമാധാനവും ആനന്ദവും നൽകാൻ കഴിയില്ല. ഉപേക്ഷിച്ചതിന് കൂടുതൽ വില നല്കുന്നതുകൊണ്ടാണ് ഉപേക്ഷിച്ചതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടതിന്റെ മേന്മയോ മൂല്യമോ അല്ല, ഒരാളുടെ ശിഷ്യതയിൽനിന്നുള്ള ഫലദായിത്വമാണ് ദൈവരാജ്യപ്രവൃത്തിയുടെ മാനദണ്ഡം.

നവംബർ 03, 2024

മണവറയുടെ ആനന്ദം

 എന്നും കൂടെ വസിച്ച ദൈവം ജനത്തിനിടയിലൂടെ 'കടന്നുപോയി' കൃപകൾ വർഷിച്ചുപോന്നു. എന്നാൽ കൂടാരങ്ങളുടെ ശക്തമായ അതിരുകൾ ഈ കൃപകളെ എന്നും തടഞ്ഞു നിർത്തി. പരിശുദ്ധനായ ദൈവം അപ്രാപ്യമായിരിക്കേണ്ടതിനു മോശ വിദൂരതയിൽ ദൈവത്തിന്റെ കൂടാരമൊരുക്കി. 

നന്മയുടെ സൗന്ദര്യം ആന്തരിക വിളക്കായി തെളിയുകയും സമാധാനം ആനന്ദത്തിലേക്ക് ഫലദായിത്തമായി നയിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിനെ കാത്തിരിക്കുന്ന വിവേകം. അല്പനേരത്തേക്കു മാത്രം ഒരു ആളലുണ്ടാക്കുന്ന കരിമരുന്നുവസ്തുക്കളാവുകയാണ് രാഷ്ട്രീയവും മതവും സാമൂഹികസേവനങ്ങളുമെല്ലാം. ഏറ്റവും ഇടുങ്ങിയ കൂടാരങ്ങളിലേക്ക് ദൈവത്തെ ഒതുക്കി നിർത്താമെന്നു കരുതുന്നതാണ്  ആധുനികആത്മീയതയുടെയും മതങ്ങളുടെയും ദുരന്തം.

കൂടാരങ്ങൾ തുറന്ന്  ക്രിസ്തുവിലേക്കു പ്രവേശിക്കാൻ മനസാകുന്ന സകലരെയും മറയില്ലാത്ത വിശുദ്ധസ്ഥല സാധ്യതയിലേക്കു അവൻ നയിക്കുന്നു.  ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്  - മണവറയുടെ ആനന്ദം.  

ഒക്‌ടോബർ 25, 2024

പരിഹാരങ്ങളുടെ ഭക്തി

നിങ്ങൾ എന്റെ മഹത്വത്തിനായി സഹനങ്ങളും ത്യാഗങ്ങളും ഏറ്റെടുക്കൂ, ഞാൻ നിങ്ങളെയും ലോകത്തെയും അനുഗ്രഹിക്കും എന്ന് പറയുന്ന ദൈവത്തോട് യോജിപ്പില്ല. 

പരിഹാരങ്ങളുടെ ഭക്തിയിൽ സംതൃപ്തിയുണ്ടാകുമ്പോൾ ...

നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത ഉപവാസങ്ങളും പരിഹാരങ്ങളും വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് പരിഹാരങ്ങളുടെ പേരിൽ ദൈവമുഖം വികൃതമാക്കുന്നത്.

നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം പരിഹാരങ്ങളുടെ ലക്‌ഷ്യം. കാരണം, അവയുടെ സത്ത നീതിയാണ്, ദൈവപ്രീതിയല്ല. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.

ദൈവത്തെ അറിയുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈവജനം വിശ്വാസത്തിന്റെ പ്രകടരൂപമായി കണക്കാക്കേണ്ടതാണ് നീതിയുടെ  പ്രവൃത്തികൾ. വെറുപ്പും അക്രമവും ശേഷിപ്പിച്ച നാശനഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട് ക്രിസ്തുആഗ്രഹിക്കുന്ന സ്നേഹസംസ്കാരം രൂപപ്പെടുത്തുകയാണ് ആ നീതിപ്രവൃത്തി. നീതി ആഗ്രഹിക്കുന്ന ക്രിസ്തീയ സാന്മാർഗിക ബോധം, തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളെ എതിർക്കുകയെന്നത് യേശുവിന്റെ സ്നേഹത്തോടുള്ള പ്രതികരണമാണ്. രക്ഷകന്റെ ഹൃദയം ആഗ്രഹിക്കുന്ന യഥാർത്ഥ പരിഹാരപ്രവൃത്തിയും അതുതന്നെയാണ് (Ref Dilixir nos 184).