Gentle Dew Drop

ജൂൺ 27, 2019

ക്രിസ്തു, ബലി, കൂടാരം

ക്രിസ്തു കൂടാരത്തിനു പുറത്തു വച്ച് സഹിച്ചു

തിരശീലയുടെ നിഗൂഢതകളിലോ
കുന്തുരുക്കത്തിന്റെ പരിമളതയിലോ അല്ല
പച്ചമനുഷ്യന്റെ തെളിമയുള്ള വികാരങ്ങൾക്ക് നടുവിൽ

പരിഹാസം, നിന്ദനം, വിലാപം, ഹൃദയത്തകർച്ച

ബലിക്കല്ലുമായി സ്വയം ബന്ധിച്ച് തിരശീലക്കുള്ളിൽ ചുറ്റിക്കറങ്ങുകയാണ് ബലിയെന്ന് ആരൊക്കെയോ പറഞ്ഞു.
"പുറത്തു സഹിച്ചവൻ ദൈവവിരോധിയാണ്."

'ദൈവം' തിരശീലക്കുള്ളിലാവാം,
ക്രിസ്തു ആ വാക്ക് ചുരുക്കമായല്ലാതെ ഉപയോഗിച്ചിട്ടില്ല
കരുണ, ദയ, പരിപാലന, സഹാനുഭൂതി തുടങ്ങിയവയാണ് അതിന്റെ യഥാർത്ഥ ഭാവം
ക്രിസ്തു ജീവിച്ചതും പറഞ്ഞതും അതൊക്കെയാണ്, അത് കൊണ്ടാണ് അവൻ ദൈവവിരോധിയായത്.

ബലി ഒരു ജീവിതശൈലിയാണ്.

ബലിക്കല്ലുകൾ തിരികല്ലുകളാവാതിരിക്കട്ടെ.

ക്രിസ്തു ജീവിക്കുന്നു എന്നതിനാൽ ജീവിക്കുന്ന യാഥാർത്ഥ്യമാണ് വിശുദ്ധ കുർബാന. അപ്പത്തിൽ ഒതുങ്ങി നില്കാതെ ആ ക്രിസ്തുചൈതന്യം നമ്മിലേക്കും വരുമ്പോഴേ കുർബാന അർത്ഥപൂര്ണമാകുന്നുള്ളു. ക്രിസ്തുവിന്റെ കൗദാശികസാന്നിധ്യം ആ അപ്പത്തിൽ കാണുന്ന നമുക്ക്, ക്രിസ്തുവിന്റെ മൗതികശരീരമായ നമ്മുടെയും സാന്നിധ്യം ആ അപ്പത്തിൽ കാണാൻ കഴിയണം. ഈ സമൂഹസാന്നിധ്യം കൂടി ദിവ്യബലിയിൽ ഉൾച്ചേരുന്നുണ്ടെങ്കിലേ ദിവ്യബലിയിലും ആരാധനയിലുമുള്ള നമ്മുടെ ആത്മാർത്ഥത വെളിപ്പെടുന്നുള്ളു. വിഭജിക്കപ്പെടുന്ന ക്രിസ്‌തുശരീരത്തിന്റെ വേദന, വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവത്തിന്റെ അതിഭൗതികമായ ഒരു ഓർമ്മ എന്ന രീതിയിൽ മാത്രം കാണുന്നതിൽ, നമ്മെ അതിനോട് യോജിപ്പിച്ചു നിർത്താനുള്ള ശ്രമമില്ല. ക്രിസ്തു ഇന്ന് ജീവിക്കുന്ന വിശ്വാസിസമൂഹം കൂടി ആ അപ്പത്തിൽ ജീവിക്കുന്നുണ്ട്. ആ അപ്പം ഒരു പ്രതിഫലനമാവണം, ഐക്യത്തിന്റെയും വിയോജിപ്പിന്റെയും, വേദനയുടെയും സമാധാനത്തിന്റെയും.

ആരാധ്യവസ്തുവാക്കപ്പെടുവാനല്ല ക്രിസ്തു വിശുദ്ധകുർബാന സ്ഥാപിച്ചത്, മറിച്ച് ആ സത്യം ജീവിക്കുവാനാണ്. ആത്മാർത്ഥമായ ആത്മശോധന ഈ വെളിപാടിന് ആവശ്യവുമാണ്. അല്ല എങ്കിൽ നമ്മൾ തന്നെ പീഡിപ്പിക്കുന്ന ക്രിസ്തുവിനെയാണ് ആരാധിക്കുവാനായി നമ്മൾ സമീപിക്കുന്നത്. കപടതകളെ വിശുദ്ധപരിവേഷം നൽകി അലങ്കരിക്കാൻ വേണ്ടവിധം നമ്മൾ പഠിച്ചുകഴിഞ്ഞു എന്നാണ് തിരിച്ചറിവ്. ഉപയോഗിക്കപ്പെടുന്ന നല്ല വാക്കുകളാണ് പാരമ്പര്യം, വിധേയത്വം, അച്ചടക്കം, സഭാസ്നേഹം തുടങ്ങിയവ. ഇവയുടെ പുറംമോടിയിൽ നീറ്റിയെടുക്കപ്പെടുന്നത് സ്വാർത്ഥതയും വെറുപ്പും പ്രതികാരേച്ഛയും. ക്രിസ്തു അപമാനത്തോടെ കൊല്ലപ്പെടുന്നത് ഇങ്ങനെയാണ്. ആരാധിക്കപ്പെടുന്നവരുടെ കൈകളിലൂടെ നിഷ്കരുണം കൊല്ലപ്പെടുന്ന ക്രിസ്തു. യാന്ത്രികമായിപ്പോകുന്ന അനുദിനബലികളും ആരാധനകളും ദ്രവിക്കുന്ന സമൂഹങ്ങളെയാണ് നമുക്ക് നൽകുന്നത്. അരളിക്കായുടെ വലുപ്പം കൂടി വരികയും, ഭക്തക്രിയകൾക്കായുള്ള സമയം ദീർഘിക്കുകയും, എന്നാൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുസമാനമായി തീരാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്. ദേവാലയത്തിലെ അൾത്താരയിൽ പൂജിതമാകുന്ന അപ്പത്തിലെ ദിവ്യസാന്നിധ്യം നമുക്ക് കൃപയുടെ സ്രോതസായി മാറുന്നത് ആ ബലിയുടെ മനോഭാവം ജീവിതങ്ങളിലേക്കു കൂടി കൊണ്ടുവരുന്നതിലൂടെയാണ്.

വിശുദ്ധകുർബാനയിലൂടെയാണ് നിരവധിയായ അനുഗ്രഹങ്ങൾ ഇനിയുള്ള സമയങ്ങളിൽ ദൈവം ചൊരിയുവാൻ ആഗ്രഹിക്കുന്നതെന്ന ദർശനങ്ങൾ, അനുഷ്‌ഠാനങ്ങളുടെ തീവ്രത ജ്വലിപ്പിക്കാനാവരുത്. ക്രിസ്തു ബലിയായതും അപ്പത്തിൽ സന്നിഹിതനായിരിക്കുന്നതും പൂജ്യവസ്തുവാകനല്ല ഒരു ജീവിതബലിയുടെ മാതൃകയാകാനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ