Gentle Dew Drop

സെപ്റ്റംബർ 06, 2019

കടന്നുപോകലും സന്യാസവും

കാലവുമായി സംവദിക്കുവാൻ കഴിയേണ്ടത് സന്യാസത്തിന്റെ വലിയൊരു വെല്ലുവിളിയാണ്. ഓരോ (സന്യസ്ത)സഭാസ്ഥാപകരും അത്തരത്തിൽ പ്രചോദിതരായതുകൊണ്ടാണ് ഓരോ സന്യാസസമൂഹത്തിനും പ്രത്യേക കാരിസം ഉള്ളത്. ആരംഭത്തിലുള്ള ആ പ്രചോദനം (സ്ഥാപകന്റെ സമീപന ശൈലി) പുതിയ സാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയപ്പെടാതെ പോകുന്നതിന്റെ വലിയ പിരിമുറുക്കം എല്ലാ സന്യാസസഭകൾക്കും തന്നെയുണ്ട്. പരിശീലന കാലഘട്ടവും പിന്നീടുള്ള പ്രവർത്തന മേഖലകളും കാരിസവും സഭയും നിലനിർത്തേണ്ടതിനുള്ള പ്രയത്നങ്ങളായി മാറുമ്പോഴാണ് 'സിസ്റ്റങ്ങൾ' പിടിമുറുക്കുന്നത്. അവിടെ neo-traditionalism, convert neurosis തുടങ്ങിയ പ്രവണതകളും ഇടം പിടിച്ചേക്കാം.അവയെ പഴമയിലെ വിശുദ്ധപാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയായി തെറ്റിദ്ധരിക്കുവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചില ആധുനിക സ്ഥാപകർ അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

'കടന്നുപോകൽ' സന്യാസസമൂഹത്തിന് നവീനത മാത്രമല്ല ലാവണ്യവും പകർന്നു നൽകും. കടന്നുപോകൽ പ്രക്രിയ അനുവദിക്കാൻ കൃപ ആവശ്യമാണ്. അപ്പോഴേ ഓരോ സന്യാസി/നിയിലും സന്യാസസമൂഹത്തിലും ക്രിസ്തുരൂപീകരണം ലക്ഷ്യമാവുകയുള്ളു. സന്യസ്തരുടെ ശുശ്രൂഷകളിൽ ചൈതന്യമില്ല എന്ന് സമൂഹത്തിനു തോന്നുന്നു എങ്കിൽ ഒരുപക്ഷെ ജീവിതങ്ങൾ സമർപ്പിക്കപ്പെട്ടത് കാരിസങ്ങൾക്കും സിസ്റ്റങ്ങൾക്കും വേണ്ടി ആയിരുന്നിരിക്കാം.

തിരിച്ചറിയപ്പെടാതിരുന്ന ക്രിസ്തുവിനെ ശിഷ്യർ പതിയെ തിരിച്ചറിയുന്നുണ്ട്. ഓരോ കാലത്തിനും ഈ തിരിച്ചറിവിന്റെ വിളിയുണ്ട്. ആധുനികകാലത്തിന്റെ സങ്കീർണതകളിൽ വ്യക്തമായ ഉത്തരങ്ങൾ ഇന്നില്ല.അവിടെയും ക്രിസ്തുവുണ്ട് എന്ന ബോധ്യം കടന്നുപോകലിന് നമുക്ക് കരുത്ത് നൽകും. കടന്നുപോകലും സന്യാസവും
----------------------------
സമർപ്പിതരായവരെ ദൃഢപ്പെടുത്തുവാനോ, ചൂണ്ടിക്കാണിക്കപ്പെടുന്ന കുറവുകളെക്കുറിച്ച് വേണ്ടവിധം വിശദീകരിക്കുവാനോ പ്രതിരോധശൈലി ഉപകാരപ്പെടുന്നില്ല. പകരം മുമ്പോട്ടുള്ള സഹോദര-സൗഹൃദ സംഭാഷണ സാധ്യതകൾക്ക് പ്രതിരോധവും ആക്രമണവും തടസ്സമാവുന്നുമുണ്ട്.

ജീവിതശൈലിയിലും പരിശീലനത്തിലും ഭരണസംവിധാനങ്ങളിലും ആത്മവിചിന്തനത്തിന്റെ ആവശ്യമുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. വിളിയെയും അതിന്റെ മൂല്യങ്ങളെയും സമർപ്പിത രംഗങ്ങളിൽ ആന്തരികമായും, സമൂഹത്തോടുള്ള ബന്ധങ്ങളിലും സമഗ്രതയോടെ വേണ്ടവിധം ഉൾച്ചേർക്കുന്നത് സംബന്ധിച്ച് ഇന്ന് നമുക്ക് വ്യക്തത കുറവാണ്. അത് ഒരു പ്രശ്നമല്ല വെല്ലുവിളിയാണ്. കാരണം സമൂഹത്തിലും സാംസ്കാരികപശ്ചാത്തലത്തിലും ഇന്ന് ഒരുപാട് സങ്കീർണ്ണത ഉൾച്ചേർന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ 'ശുശ്രൂഷകളിൽ' ഏറിവരുന്ന പിരിമുറുക്കങ്ങളും, ചിലപ്പോഴെങ്കിലും ആവശ്യമായ കാര്യക്ഷമതയില്ലാതിരിക്കുന്നതും, അത്തരം സംഘർഷങ്ങളെയും മടുപ്പിനെയും പരിഹരിക്കുവാൻ കഴിയുന്നവിധമുള്ള സന്യാസസമൂഹങ്ങളുടെ അപര്യാപ്തതയും വ്യക്തിപരവും ആത്മീയവുമായ ജീവിതസംതൃപ്തിയെ ശുഷ്കമാക്കുന്നുണ്ട്.

'ആൾ ഈസ് വെൽ' അല്ല സത്യാവസ്ഥ എങ്കിൽ എളിമയോടും വേണ്ട ധൈര്യത്തോടും കൂടെ ഉള്ളിലേക്ക് നോക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അതിനു നല്കേണ്ടിവരുന്ന വിലയെ ഭയക്കുന്നതുകൊണ്ടാവാം. അധികാരം, ശീലിച്ചുപോന്ന ആചാരക്രമങ്ങൾ, സ്ഥാപനങ്ങളുടെയും സ്ഥാപിതസംവിധാനങ്ങളുടെയും ആനുകാലിക പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങിയവ ആത്മാർത്ഥമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കിൽ വിലയേറിയ അർപ്പണം അതിനാവശ്യമാണ്. കാലത്തിനു അടയാളമായി സമർപ്പിതജീവിതം നല്കപ്പെടണമെങ്കിൽ ഈ കടന്നുപോകൽ അനിവാര്യമാണ്.

അതിതീവ്ര പാരമ്പര്യ പ്രവണത കുറേപ്പേരെ സമർപ്പിതജീവിതത്തിന്റെ സംവിധാനക്രമങ്ങളിലേക്കു ആകർഷിച്ചേക്കാം, നിലനിർത്തപ്പെടണമെന്ന് കരുതപ്പെടുന്ന ആചാരങ്ങളെയും പ്രതീകങ്ങളെയും കുറേക്കാലത്തേക്കുകൂടി നിലനിർത്താനുമായേക്കാം. ഇവ നിലനിർത്തപ്പെട്ടു പോകുവാനായിട്ടല്ല സമർപ്പിതജീവിതം. നിമിതമായ ചട്ടക്കൂടിനുള്ളിൽ സംവിധാനങ്ങൾ സംരക്ഷിക്കപ്പെട്ടേക്കാം. സമർപ്പിതജീവിതത്തിൽ കാണപ്പെടുന്ന വിശ്വാസജീവിതം മാതൃകയാക്കപ്പെടാവുന്ന ജീവിതക്രമമായി വിശ്വാസികൾക്ക് ലഭിക്കുന്നില്ലെങ്കിൽ, ധൈര്യം പകരുന്ന അടയാളമായി മാറുന്നില്ലെങ്കിൽ സമർപ്പിതജീവിതം പറയ്ക്കു കീഴിൽ വയ്ക്കപ്പെട്ട ദീപം പോലെയാണ്.

ഗൂഢോദ്ദേശ്യത്തോടെ, കുറവുകളെ പൊലിപ്പിച്ചുകാട്ടുന്നവരുണ്ടായേക്കാം. എന്നാലും എല്ലാ എതിർപ്പുകളും അപസ്വരങ്ങളും ശത്രുതയിൽ നിന്നല്ല. സമർപ്പിതജീവിതത്തിലെ, പ്രതീകങ്ങൾക്കും ആചാരങ്ങൾക്കുമുള്ള ലക്ഷ്യങ്ങൾക്ക് വൈരൂപ്യം വന്നുപോയിട്ടുണ്ടെങ്കിൽ അവയിലേക്കുള്ള സൂചകങ്ങളാണവ.അവ നിക്ഷിപ്തമായിരിക്കുന്ന അധികാരവും സ്ഥാനവുമാകാം, സമർപ്പിതജീവിതം നൽകുന്ന വിശുദ്ധസങ്കല്പത്തിന്റെ ആദരവാകാം, സന്യസ്തവസ്ത്രമാകാം, സ്ഥാപിതക്രമങ്ങളാകാം, ശുശ്രൂഷാശൈലികളാവാം.

കൃപാസ്പർശം ഉണ്ടാവേണ്ടിയിരുന്ന ഈ പ്രതീകങ്ങളിൽ, ഒരുപക്ഷേ, കാരുണ്യരഹിതമായ സമീപനങ്ങളാവാം സമൂഹം കണ്ടത്. കനിവ് കാട്ടിയ, മനുഷ്യത്വത്തോടെ സമീപിച്ച സമർപ്പിതരെ അവരുടെ ബലഹീനതകളിൽ പോലും ഹൃദയത്തിൽ സ്വീകരിക്കുവാൻ തയ്യാറാവുന്നവരാണവർ. കാർക്കശ്യവും ധാർഷ്ട്യവുമാണ് ഹൃദയരഹിതമായതുകൊണ്ട് അവരെ വേദനിപ്പിക്കുന്നത്. സമർപ്പിതരിലും സമർപ്പിതരുടെ സ്ഥാപനങ്ങളിലും ക്രിസ്തുവില്ല എന്ന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്.

വിശുദ്ധസങ്കല്പത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഈ സമീപനങ്ങൾ ഉണ്ടാവുമ്പോൾ, ഈ കാലത്തിന്റെ സംഘർഷങ്ങൾക്കും സങ്കീർണ്ണതകളിലൂടെയും കടന്നുപോകുന്നവർക്ക് അത് വിരുദ്ധമായ അടയാളമാണ്. പരുഷമായ സമീപനങ്ങൾ കൂർത്തനഖങ്ങളായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രതിഷേധത്തിന്റെ പരിച ആ മുറിവുകൾക്ക് സാന്ത്വനം പകരില്ല. പൗരോഹിത്യവും സന്യാസവും, സ്വന്തം രക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളല്ല. അത് സഭയുടെ പരിപോഷണത്തിനു വേണ്ടിയുള്ള ജീവിതശൈലിയും അടയാളവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ