Gentle Dew Drop

ഡിസംബർ 01, 2019

കാത്തിരിപ്പ് കാലം

വർഷത്തിലൊരിക്കൽ അങ്ങനെ ആ കാലിത്തൊഴുത്തിന്റെ ഓർമ്മ നമ്മളിൽ ഉണരുന്നു.
വരുവിൻ നമുക്ക് ദേവാലയത്തിലേക്ക് പോകാം എന്ന് പാടി യഹൂദർ ജറുസലേമിലേക്കു പോയിരുന്നു.
കാലിത്തൊഴുത്തിൽ പുതിയ ദേവാലയ മാതൃകയുണ്ട്‌,
ആ ശിശുവിൽ യഥാർത്ഥ ദൈവമുഖവും.

ആശ്രിതനായി വന്ന ശിശുവിനെ സ്നേഹത്തോടെ നോക്കിക്കാണണം.
അനേകരിൽ ആശ്രയിച്ചർപ്പിക്കുന്ന വിശ്വാസത്തെ കാണണം,
മൃഗങ്ങളും, പാപികളെന്ന് വിധിക്കപ്പെട്ടവരും, വിജാതീയരും പാവങ്ങളും ശിശുവിനരികെയുണ്ട്‌.
അവരെയും വിശ്വസിക്കാനും പരിഗണനയിലെടുക്കുവാനും നമുക്കാവുമോ?
കാലിത്തൊഴുത്തിൽ വന്നവരൊക്കെ കാത്തിരിക്കാൻ തയ്യാറായവരാണ്, തങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങളെ കാണാൻ തുറവി കാത്തവരാണ്.

ഒരുപക്ഷെ, ക്ഷമയോടെ കാത്തിരുന്നാലേ അതിനു കഴിയൂ.
ഗർഭകാലത്തിന്റെയും, പേറ്റുനോവിന്റെയും കാത്തിരിപ്പ്!
സ്നേഹത്തിലാണ് അതിൻ്റെ തുടക്കം.
പിന്നീട് കാത്തിരിപ്പ് കാലം;
പിറക്കാനായി, നടക്കാനായി, മിണ്ടാനായി, സ്വയം അറിയാനായി ... വിട പറയാനായി.

ഇവയിലൊക്കെയും കാത്തിരിക്കാനാവാത്തപ്പോൾ നമ്മിൽനിന്നും അപക്വമായ ഇടപെടലുകൾ ഉണ്ടായേക്കാം. ക്രിസ്തു ജനിക്കേണ്ട 'വ്യഗ്രതയിൽ' ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. സ്നേഹത്തിൽ നടത്തപ്പെടുന്ന അപഗ്രഥനവും ധ്യാനവും, നൽകാനാഗ്രഹിക്കുന്ന പിറവികൾക്കു വേണ്ടി പ്രാർത്ഥനാപൂർണമായ കാത്തിരിപ്പ്, പുതിയ വഴികളെ സ്വീകരിക്കാനും നടന്നു പഠിക്കാനുമുള്ള ക്ഷമ, വേണ്ടത് പറയാൻ ആവശ്യമായ വാക്കുകൾക്കും പ്രചോദനകൾക്കുമായി കാത്തിരിപ്പ്, .....

വെളിപ്പെടുന്ന ക്രിസ്തുവും ആശ്രിതനായ ക്രിസ്തുവും നമ്മിലെല്ലാമുണ്ട്.
വരുവിൻ നമുക്ക് കർത്താവിന്റെ ആലയത്തിലേക്കു പോകാം,
കാലിത്തൊഴുത്തിന്റെ തുറവിയിലേക്ക്,
ആരെയും മാറ്റിനിർത്താതെ, ആരെയും വെറുക്കാതെ, ആരെയും വിധിക്കാതെ.

അങ്ങനെയുള്ള സഹവർത്തിങ്ങളിൽ തിരുപ്പിറവിയും, സുവിശേഷഘോഷങ്ങളും, യഥാർത്ഥ പശ്ചാത്താപവും, മാനസാന്തരവുമുണ്ട്.
അലിവിലും അറിവിലും കനിവിലും വഴികൾ നേരെയാക്കപ്പെടുന്നുണ്ട്,
പേര് നൽകപ്പെടാതെയാണെങ്കിലും ക്രിസ്തു പിറക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ