Gentle Dew Drop

ഫെബ്രുവരി 20, 2022

സുവിശേഷം പ്രായോഗികമാണോ?

സുവിശേഷത്തിന്റെ അപ്രായോഗികതയെക്കുറിച്ചു പറയുമ്പോൾ അതിൽ ശ്രദ്ധേയമായ ചിലതുണ്ട്. വായിക്കാനും, നിർവചിക്കാനും, വിശദീകരിക്കാനും, ഉദ്ധരിക്കാനുമുള്ള വാക്കുകളായി ക്രിസ്തു മാറ്റപ്പെടുമ്പോൾ അവ ഹുങ്ക് കാണിക്കാനുള്ള ആദർശങ്ങൾ മാത്രമാണ്. വചനമെന്നു പറഞ്ഞ് അതിനെ മാന്ത്രികശക്തിയുള്ള വാക്കുകളായി എഴുതാനും ആവർത്തിക്കാനും ശ്രമിക്കുമ്പോഴും അവ പൂജചെയ്യപ്പെടുന്ന വാക്കുകൾ മാത്രമാണ്. പ്രായോഗികത സത്യമാവണമെങ്കിൽ ക്രിസ്തുവെന്ന വ്യക്തിയെ അടുത്തറിയാൻ കഴിയണം. അത് കേവലം അവകാശ വാദങ്ങളിലല്ല, അവന്റെ മനോഭാവങ്ങളോടുള്ള പരിചയത്തിലാണുള്ളത്.

സുവിശേഷത്തിന്റെ സൗഭാഗ്യങ്ങളായി ക്രിസ്തു എണ്ണിപ്പറഞ്ഞതൊക്കെയും അവൻ ജീവിച്ചിരുന്നു. പാവങ്ങൾക്ക് അന്യമായിരുന്ന സ്വർഗ്ഗത്തെ അവൻ സന്മനസുള്ളവർക്കെല്ലാം സൗജന്യമായി നൽകി. അവനോടുള്ള അടുത്ത പരിചയത്തിൽ നിന്നേ സുവിശേഷത്തിന്റെ പ്രായോഗികത നമുക്ക് മനസിലാക്കാൻ കഴിയൂ. ക്രിസ്തുവിനെപ്പോലെ പൂർണരാകുവാൻ നമുക്കാവില്ലായിരിക്കാം. എങ്കിലും, തികഞ്ഞ ആത്മാർത്ഥതയോടെ ആഗ്രഹിക്കാനാകും. ആ ആഗ്രഹം ദൈവത്തിലാശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിമിഷം പ്രതിയുള്ള നമ്മുടെ സുവിശേഷ ജീവിത ഉദ്യമം അതിന്റെ വിജയ പരാജയങ്ങളോട് കൂടെയും, നമ്മുടെ കഴിവില്ലായ്മയോട് കൂടെയും ക്രിസ്തുവുമായി പങ്കു വയ്ക്കുവാൻ കഴിഞ്ഞാൽ സുവിശേഷം പ്രായോഗികമായി തുടങ്ങിക്കഴിഞ്ഞു. അടിസ്ഥാനപരമായി ഇവ നിലനിൽക്കുന്നെങ്കിലേ ആചാര-അനുഷ്ടാനങ്ങൾക്കും ഏതൊരു ഭക്തിരൂപങ്ങൾക്കും അർത്ഥമുള്ളൂ.

മാർജിനുകൾ വരച്ചുകൊണ്ട് സുവിശേഷത്തിന് അതിൽ തന്നെയുള്ള വിവേകത്തിനും ഉപരിയായ ഒരു വിവേകം ആവശ്യമാണെന്ന അഭിപ്രായമുള്ളവരുണ്ട്. അത്തരം അഭിപ്രായങ്ങളിൽ പ്രകടമാകുന്ന 'വിവേകം' സംശയം, അകൽച്ച, അപരത എന്നിവയിലേക്ക് മനോഭാവങ്ങളെ ക്ഷണിക്കുന്നവയാണ്. ക്രിയാത്മകമായ ഒരുക്കത്തിലേക്ക് നയിക്കുന്ന ജ്ഞാനം അത് അർത്ഥമാക്കുന്നതേയില്ല.

സ്നേഹിക്കുക, നന്മ ചെയ്യുക, ദ്വേഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക, വെറുക്കാതിരിക്കുക, അസൂയയെയും കോപത്തെയും വേണ്ടവിധം മനസ്സിലാക്കി പരിഹരിക്കുക, ക്ഷമിക്കുക തുടങ്ങിയവ വിശ്വാസം ഏല്പിച്ചു തരുന്ന ഒരു കടപ്പാടായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ സ്വഭാവമായിത്തന്നെ അതിനെ മനസിലാക്കിത്തുടങ്ങുമ്പോഴേ സുവിശേഷത്തിന്റെ പ്രയോഗികതക്ക് വേണ്ട അർത്ഥം ലഭിക്കൂ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ