Gentle Dew Drop

മാർച്ച് 14, 2024

സഭ ചെയ്യേണ്ടത്

അഭിവന്ദ്യ പൊരുന്നേടം പിതാവിന്റെ അഭിമുഖത്തിൽ സീറോമലബാർ സഭയിലെ അസ്വസ്ഥതകൾ പാരമ്പര്യസംബന്ധിയെന്നതിനേക്കാൾ ചരിത്രപരമാണെന്ന രീതിയിൽ പിതാവ് സമീപിക്കുന്നു. ദൈവികമായ ഒരു കടന്നുപോകലിന്റെ സമയം അനുവദിക്കേണ്ടത് സൗഖ്യത്തിന്റെ ജീവിതാവസ്ഥക്കു ആവശ്യമാണെന്ന് പിതാവ് ഊന്നിപ്പറയുന്നു. കാർക്കശ്യങ്ങൾ വിഗ്രഹമായതും, പ്രാർത്ഥനയുടെ അഭാവവും പിതാവ് എടുത്തുകാണിക്കുന്നു.

സഭാപരമായി, ആത്മാർത്ഥ മനഃസാക്ഷിയുടെ അഭാവമാണ് അസ്വസ്ഥതകളെ നിലനിർത്തുന്നതെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിമുഖത്തിൽ പിതാവ് സൂചിപ്പിക്കുന്ന പ്രാദേശിക വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പിറവിയെടുത്തതും ഇന്നും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? വിശ്വാസം ഒരു ഭാഷ മാത്രമാവുകയും, എന്നാൽ മേനിപറച്ചിലും സ്വകാര്യ അഹങ്കാരങ്ങളും പരസ്പരമുള്ള ഇകഴ്ചകളും പുച്ഛവും മുൻവിധികളും, ആചാരങ്ങളുടെയും സംഘടനാശൈലികളിലും ആത്മീയതകളിലും ദൃഢമാക്കപ്പെടുകയും ചെയ്തുപോന്നു എന്നതാവും ശരി. മനഃസാക്ഷിയിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഈ വൈകല്യങ്ങളിലേക്കു തിരിഞ്ഞു നോക്കി പശ്ചാത്തപിക്കുവാൻ സഭ മനസ്സാകുമായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിലുണ്ടായ സംഘർഷങ്ങളിലെ ആശയവിനിമയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഇതേ  വൈകല്യങ്ങളാണ്. ശുശ്രൂഷാചൈതന്യം അപ്രത്യക്ഷമാവുകയും അധികാരശക്തിയുടെ പ്രകടമായ ഭാഷ പ്രബലമാവുകയും ചെയ്തു എന്നത് മുറിവിനു മേൽ വന്നു പതിച്ച ആഘാതമാണ്.

പ്രാദേശികമായി വ്യത്യസ്തമായവയെ ഒരുമിച്ചു മുന്നോട്ടു നയിക്കേണ്ടത് കത്തോലിക്കാസഭയുടെ വിശ്വാസപ്രബോധനമാണ്. അവയെ വിലവയ്കാത്ത ജനപ്രിയപ്രസംഗകരുടെ സ്വാധീനം ലോകമെമ്പാടും വിശ്വാസത്തെയും ധാര്മികതയെയും സമ്പന്ധിച്ചു വലിയ ആശയക്കുഴപ്പങ്ങളും  സംഘര്ഷങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവയെ തിരിച്ചറിയാനോ തിരുത്താനോ പോലും കഴിയാത്ത അവസ്ഥയിൽ, വേര് പിടിച്ചു വളർന്ന പ്രാദേശിക വാദങ്ങളെ നേരിടാൻ ബുദ്ധിമുട്ടാകും. വിശ്വാസപ്രബോധനത്തോടൊപ്പം കൂട്ടായ വിശ്വാസദര്ശനത്തിലേക്കു സഭയെ നയിക്കേണ്ടത് കാലത്തെയും അതിന്റെ സങ്കീർണ്ണതകളെയും, അവയുടെ കാലിക പരിണാമങ്ങളിലെ ആത്മീയ പ്രേരണകളെയും തിരിച്ചറിയാൻ ഉള്ള കഴിവാണ്. ശാന്തവും സന്തുലിതവുമായ  ഒരു ഇന്നിനെ നാളേക്ക് വേണ്ടി സ്ഥിരമായ ഒരു കൂടാരമായി ഉറപ്പിക്കാനാവില്ല. വിശ്വാസരാഹിത്യവും, ബഹുവിശ്വാസ-സാംസ്‌കാരിക മൂല്യങ്ങൾ സമൂഹത്തിൽ മാത്രമല്ല, ഒരേ കുടുംബത്തിൽത്തന്നെ ഒരുമിച്ചുണ്ടായിരിക്കുന്നതുമായ പരിസ്ഥിതിയും പ്രതീക്ഷിക്കേണ്ടതാണ്. രാഷ്ട്രീയസംഘർഷങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഉലച്ചിൽ ഉണ്ടാക്കുമ്പോൾ ധാർമികവും  വിശ്വാസപരവുമായ പുനർചിന്തകൾ അനിവാര്യമാകും. അതിനൊത്ത വെളിച്ചം ഇന്ന് തേടുകയാണ് സഭ ചെയ്യേണ്ടത്.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ