Gentle Dew Drop

ഓഗസ്റ്റ് 04, 2025

അരികെ

 പതിയെ സന്ധ്യ ഇരുളുകയും രാത്രി ആഴമുള്ളതാവുകയും ചെയ്യുമ്പോൾ, നമ്മുടെ അരികെ നമ്മൾ ആഗ്രഹിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കാം. ക്രിസ്തുവിന്റെ സന്ധ്യകൾ ആഴമേറിയ അടുപ്പത്തിന്റെ നിമിഷങ്ങളായിരുന്നു. സൗഖ്യങ്ങളുടെയും, വിരുന്നുകളുടെയും, കണ്ടുമുട്ടലുകളുടെയും, പരാജയങ്ങളുടെയും, വിതുമ്പലിന്റെയും നിമിഷങ്ങൾ. ഇതുപോലുള്ള സാധാരണ നിമിഷങ്ങളിലെ ദാഹവും സ്നേഹവും മരണവും ശൂന്യതയും നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയാറുണ്ട്.  നമ്മിൽ അവിടുന്ന് പങ്കുചേരുന്ന മാനുഷിക അവസ്ഥകളിൽ അവിടുന്ന് നമുക്കരികെയുണ്ടെന്നു നാം ഓർമ്മിപ്പിക്കപ്പെടുന്നു. പലപ്പോഴും അഗ്രാഹ്യമായ പ്രകാശത്തിൽ നമ്മൾ ദൈവത്തെ തേടുന്നു, എന്നാൽ ഒരു നേർത്ത തിരിനാളമാണ് ഇരുട്ടിൽ ആശ്വാസം നൽകുന്നത്. നമ്മുടെ നിശബ്ദമായ ഞെരുക്കങ്ങളിലും, വേദനകളിലും, പ്രലോഭനങ്ങളിലും, നമ്മുടെ പാപങ്ങളിൽ പോലും, ദൈവത്തിന്റെ ഒരു മൃദുലവിലാപം നമ്മെത്തേടിയെത്തുന്നു, അവയിലൊക്കെയും   അവിടുത്തെ സ്വന്തം സൗന്ദര്യത്തെ തേടുകയും ചെയ്യുന്നു.

 ധൈര്യമായിരിക്കുക, നമുക്കായി ഒരു സാന്ത്വനാനുഭവം ദൈവത്തിലുണ്ട്. ദൈവം നമ്മളോട് മന്ത്രിക്കുന്നു: "സംശയിക്കരുത്, വിശ്വസിക്കുക; ഭയപ്പെടരുത്, ധൈര്യമായിരിക്കുക; ദുഃഖിക്കരുത്, ആനന്ദിക്കുക." ഇത് ഹൃദയത്തിൽ ഏറ്റുവാങ്ങാനായാൽ, നമ്മുടെ ജീവിതയാത്രയിൽ, പ്രത്യേകിച്ച് ഇരുൾ പരക്കുന്ന സമയം, ദൈവത്തെ നിരന്തര സാന്നിധ്യമായി നാം തിരിച്ചറിയും. എല്ലാ നിമിഷങ്ങളിലും അത്ഭുതങ്ങളുണ്ടാവണമെന്നില്ല, എന്നാൽ മുടന്തനോടൊപ്പം മുടന്തിയും അന്ധനോടൊപ്പം തപ്പിത്തടഞ്ഞും മാനുഷികയാത്ര അവൻ ഏറ്റെടുക്കുന്നു. നമുക്കായി ഒരു വഴിയും ദർശനവും അവിടുത്തെ ഹൃദയം തുറന്നുവയ്ക്കുന്നു. നിർബലരായ നമ്മുടെ പരിമിതികളെ ആലിംഗനം ചെയ്തുകൊണ്ട് ദൈവം തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തുന്നു. മറ്റൊരാളുടെ കരുതലുള്ള സാന്നിധ്യം നമുക്ക് ആവശ്യമായി വരുന്നിടത്ത് അവിടുന്ന് സന്നിഹിതനാണ്, ഒരുപക്ഷേ എപ്പോഴും എല്ലായിടത്തും ഈ ആശ്രിതത്വത്തെ അവിടുന്ന് സന്തോഷത്തോടെ അനുവദിക്കുന്നു. ഇരുളിൽ, കണ്ണുകളിൽ കാഴ്ചയകലുമ്പോൾ, മറ്റൊരാളോടുള്ള നമ്മുടെ കരുതൽ അവരെ നമ്മുടെ ഹൃദയത്തോട് കൂടുതൽ അടുപ്പിക്കുമ്പോൾ, ഇരുളിന് മറയ്ക്കാനാവാത്ത കാഴ്ച്ചയിൽ അവരെ അടുത്ത് കാണാം. അങ്ങനെ സന്ധ്യ കൂടുതൽ ഇരുളുമ്പോൾ, അവിടുത്തെ ശാശ്വതമായ കരുതലിൽ നമ്മെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ