ഓഗസ്റ്റ് 15, 2025
വചനാവസ്ഥ
ഓഗസ്റ്റ് 12, 2025
ഒരുക്കം
ഒരാളെ വിശ്വസിക്കാൻ കഴിയുകയെന്നത്, അയാളിലെ വിശ്വസ്തതയെ ഹൃദയത്തിന്റെ ആഴത്തിൽ നാം അറിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണ്. അതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ ഹൃദയത്തിൽ അറിയാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കാനാവില്ല. ദൈവത്തോടുള്ള സ്നേഹം എന്നത് നിബന്ധനയോ വ്യവസ്ഥയോ അല്ല, ദൈവത്തെ അറിയുന്ന ഒരാളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണത്. ദൈവികജീവൻ തീർച്ചയായും നമ്മിൽ ഉണ്ട്. ആ വിശ്വസ്തതയെക്കുറിച്ചു വാചാലരായതുകൊണ്ട് മാത്രമായില്ല, ആ ജീവന്റെ മൃദുലമായ സ്പർശം സ്വീകരിക്കാൻ നമ്മെത്തന്നെ തുറന്നിടേണ്ടതുണ്ട്.
ദൈവത്തിനു നമ്മോടുള്ള ഹൃദയബന്ധത്തെ
വിശ്വസിക്കാൻ കഴിയണമെങ്കിൽ നമ്മൾ നമ്മോടുതന്നെ ഹൃദയത്തിന്റെ ആർദ്രതയിൽ എത്ര ബന്ധപ്പെട്ടു
നില്കുന്നു എന്നതുകൂടി പരിശോധിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും പരിപൂർണ്ണമായിക്കൊള്ളണമെന്നില്ല. അങ്ങനെ സ്നേഹിക്കാനും
വിശ്വസ്തരാകുവാനും നമ്മൾ പരിശീലിച്ചിട്ടില്ല, കാരണം നമ്മുടെ വേദനകളും ഭാരങ്ങളും
കവചങ്ങളായി നിന്ന് കൊണ്ട് അത് ദുഷ്കരമാക്കുന്നുണ്ടാകാം. ദൈവസ്പര്ശമേല്ക്കാത്ത ഈ നൊമ്പരങ്ങൾ
അവയെ കൂടുതൽ ദൃഢപ്പെടുത്തുന്ന ദൈവരൂപങ്ങളും നമുക്ക് നൽകും. കുറ്റപ്പെടുത്താനും ദോഷമേൽക്കാനും
ആഗ്രഹിക്കുന്ന മനസിനായി അത് നൽകുന്ന ദൈവസ്വഭാവം നിർമ്മിക്കപ്പെടും. അതുകൊണ്ടാണ് സ്നേഹത്തോടും
വിശ്വസ്തതയോടും ഒപ്പം ഒരുക്കം ആവശ്യമാകുന്നത്. ഈ ഒരുക്കവും, വ്യവസ്ഥയായല്ല, തുറവിയായാണ്
പരിശീലിക്കേണ്ടത്. നമ്മുടെ വളർച്ചയും അതിലെ ജീവന്റെ അനുഭവങ്ങളും, അതിനോടൊപ്പം നന്മയായ
ദൈവം തന്റെ വാഗ്ദാനങ്ങളിൽ ഉറപ്പു നൽകുന്ന ജീവനും സ്വാതന്ത്ര്യവും, നമ്മിൽ സ്വന്തമാക്കിത്തീർക്കുന്ന
ദൈവബന്ധമാണ് വിശ്വാസം. ഹൃദയത്തിൽ ആഴത്തിൽ പുൽകുന്ന ആ ദൈവാനുഭവത്തിന്റെ വാതിൽ ഒരുക്കമെന്ന
തുറവിയാണ്. അനന്തമായ നന്മയും വിശ്വസ്തതയും, 'ഇതാണ് ഞാൻ' എന്ന നഗ്നഭാവം, അവിടെ ദൈവം
കാണുന്നതും അറിയുന്നതുമായ എന്നിലെ സത്യം, അവിടെ ഒഴിക്കപ്പെടുന്ന കരുണ, തരളിതമായ ആത്മഭാവത്തിൽ
നട്ടെടുക്കപ്പെടുന്ന നന്മ, അതിലേക്കു വേണ്ട കരുത്ത് അതേ വിശ്വസ്തതയിൽ തേടുന്ന പുതുഹൃദയം
ഇവയെ ഒരുമിച്ചു വേണം ഒരുക്കമെന്നും ദൈവഭയമെന്നും വിളിക്കാൻ. ഭീതിപ്പെടുത്തുന്ന വിറയലല്ല
ദൈവഭയം, പുളകമണിയിക്കുന്ന ജീവസ്പന്ദനമാണത്.
വചനം മനുഷ്യനിൽ
വിശുദ്ധ ഡൊമിനിക് ഗുസ്മാൻ തന്റെ രാപകലുകൾ ദൈവത്തോടൊപ്പം പങ്കുവെച്ചു. ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിക്കുകയും ജീവൻ പകരുകയും ചെയ്യുന്ന രൂപം മനുഷ്യരുടെ ദുരിതങ്ങളിലും ശാരീരികവും ആത്മീയവുമായ ശോഷണത്തിലും ഒരു ദിവ്യഗ്രന്ഥത്തിൽനിന്നെന്നപോലെ അദ്ദേഹം വായിച്ചെടുത്തു. അവിടെ വെളിപ്പെട്ട വചനം കരുണയോടും ദയയോടും കൂടെ ധ്യാനിക്കാനും പ്രഘോഷിക്കാനും ഉള്ളതായിരുന്നു.
എല്ലാ മനുഷ്യർക്കും പ്രകാശമേകിയ മനുഷ്യാവതാര രഹസ്യം പോലെ, ദാരിദ്ര്യം, ഞെരുക്കങ്ങൾ, മനുഷ്യന്റെ ദുർബലത അവർ സഹിക്കുന്ന ചൂഷണം എന്നിവ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലാണ് അദ്ദേഹം ഈ സത്യത്തെ ധ്യാനിച്ചത്. രാത്രികാലങ്ങളിൽ, അദ്ദേഹം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നില്ല, മറിച്ച് അവരെ തന്റെ ഹൃദയത്തിൽ വഹിച്ചുകൊണ്ട്, അവരുടെ യഥാർത്ഥ ജീവിത സാഹചര്യം ദൈവത്തിന്റെ സത്യത്തെക്കുറിച്ച് തനിക്കുള്ള ധ്യാനത്തെ പ്രകാശപൂരിതമാക്കാൻ അദ്ദേഹം അനുവദിച്ചു. ലോകത്തിന്റെ ദുരിതത്തിൽ വചനം മാംസമായി അവതരിക്കുന്നതും അവരെ പൂർണ്ണരാക്കുന്നതും കണ്ടു. വിധിക്കാതെ, കീഴ്‌പ്പെടുത്താതെ, കുറ്റം വിധിക്കാതെ, ശപിക്കാതെ, അവരുടെ ആഴമേറിയ നിലവിളികൾക്ക് ഉത്തരമായി ക്രിസ്തുവിന്റെ ജീവനുള്ള സത്യത്തെക്കുറിച്ചുള്ള അവിടുത്തെ വചനം അദ്ദേഹം അവരോട് കരുണയോടെ സംസാരിച്ചു.
ഓഗസ്റ്റ് 07, 2025
മഹിമ
ദൈവമഹിമയെന്നത് അവിടുത്തെ സൗന്ദര്യമാണ്. നന്മയാണ് ആ സൗന്ദര്യത്തിന്റെ ആന്തരികസത്ത. സൃഷ്ടിയുടെ വൈവിധ്യങ്ങളും അവയുടെ സങ്കീർണ്ണമായ കൂട്ടായ്മയും അവയുടെ രൂപക്രമങ്ങളും പരിണാമങ്ങളും കടന്നുപോകുന്ന ജ്ഞാനത്തിന്റെ സൗന്ദര്യമാണ് വചനം. ആ വചനം മനുഷ്യനായി നമുക്കിടയിൽ നടക്കുന്നു. ദൈവസത്തയോടൊപ്പം മനുഷ്യപ്രകൃതിയും അവന്റെ സ്വഭാവമാകുമ്പോൾ, സകല സൃഷ്ടികളുടെയും, കാലത്തിന്റെയും, സംസ്കാരങ്ങളുടെയും, ദൈവചിന്തകളുടെയും കാതൽ അവനിലുണ്ട്. അവ ഒരുമിച്ചു കാണുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് വിശാലത കുറവാണ്. എങ്കിലും, ആ വെളിപാടിലേക്കു നമ്മെ തുറന്നിടാൻ കഴിയുക എന്നത് പ്രധാനമാണ്. വചനം വാക്കുകൾക്കപ്പുറം, പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ജീവകണ്ണികളിലെ സൗന്ദര്യമാണ്. പരസ്പരം പുൽകുന്ന അഗ്രാഹ്യമായ ആ ആനന്ദത്തിൽ കൂടാരമുണ്ടാക്കി വസിക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം. എങ്കിലും ആ ആനന്ദം നൽകുന്ന സ്വാതന്ത്ര്യം താഴ്വാരങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, നവ്യമായ ഈ പ്രകാശം തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും. പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.
ഓഗസ്റ്റ് 05, 2025
മുഖം
മുഖങ്ങൾ കൂടുതൽ അടുത്തടുത്തുവരുമ്പോൾ ചിലപ്പോഴെങ്കിലും നമ്മെത്തന്നെ സ്വയം കടന്നുപോകുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറ്. മറക്കപ്പെടുന്ന മുഖങ്ങൾ മുഖംമൂടികളാണ്. ആർദ്രതയിൽ അലിയാത്ത മുഖങ്ങൾ വരണ്ടു സ്വയം നഷ്ടപ്പെടും. എന്നാൽ ഓരോ മുഖവും നമ്മുടെ ആന്തരികതയിൽ ഉണ്ടാക്കുന്ന സ്പന്ദനങ്ങളെ അറിയേണ്ടതുണ്ട്. നടക്കുന്ന പാതകളിലും അലച്ചിലുകളിലും ആയിത്തീരേണ്ട ഒരു രൂപമായി നമ്മുടെ ജീവിതാവസ്ഥകളിലേക്ക് അലിഞ്ഞുചേരുകയും പതിയെ തെളിഞ്ഞുകിട്ടുകയും ചെയ്യുന്ന ഒരു ക്രിസ്തുമുഖമുണ്ട്. നമ്മുടെ മുഖം അതിൽ കാണുമ്പോൾ നമുക്കായുള്ള ഒരു പുതിയ രൂപവും വ്യാഖ്യാനവും നമുക്ക് ലഭിക്കും. ചിതറിക്കപ്പെട്ടുപോകുന്ന മുഖചിത്രങ്ങളെ കൂട്ടിവെച്ചുകൊണ്ട് ക്രിസ്തു നമ്മോടു പറയാറുണ്ട് "ഭയപ്പെടേണ്ട, ഇത് ഞാനാണ്." അത് ഒരു ആഴമാണ്, വരച്ചെടുക്കാവുന്ന ഒരു ആകാരത്തിനപ്പുറം ഹൃദയത്തിന്റെ ഒരു ജീവാനുഭവം. അതുകൊണ്ട് ക്രിസ്തുമുഖം മനോഹരമായ ഒരു ചിത്രത്തിനപ്പുറം സകലത്തിലേക്ക് നമ്മെ ചേർത്തുനിർത്തുന്ന വചനാംശമാണ്. നമ്മുടെയും മുഖങ്ങൾ അലിഞ്ഞു ചേരുന്നതാകുമ്പോഴാണ് വചനാംശമുള്ളതാവുന്നത്.
പാത
സ്വയം തിരിച്ചറിയാനുള്ള തീവ്രമായ അന്വേഷണമാണ് ഒരു തീർത്ഥാടകന്റെ പാത. നടക്കുന്ന വഴിപോലും പതിയെ വെളിപ്പെട്ടുകിട്ടുന്ന സത്യമാണ്. "എന്നിലെ യഥാർത്ഥ 'ഞാൻ' ഇനിയും ജനിച്ചിട്ടില്ല" എന്ന ബോധ്യത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. ജീവിതത്തിന്റെതന്നെ അർത്ഥം ഒന്ന് ചോദിയ്ക്കാൻ പോലും തരപ്പെടാത്ത പാതകളും പലർക്കുമുണ്ടാകാം. നമ്മുടെ സൗന്ദര്യവും കുറവുകളും നമ്മൾ കാണുന്നത് ദൈവസ്നേഹം സാന്ത്വനമായി ഒരു വിതുമ്പലുണ്ടാക്കുമ്പോഴാണ്. ഈ തിരിച്ചറിവ് കൃതജ്ഞതയും ആശ്വാസവുമാണ് നൽകുന്നത്.
ഓഗസ്റ്റ് 04, 2025
അരികെ
പതിയെ സന്ധ്യ ഇരുളുകയും രാത്രി ആഴമുള്ളതാവുകയും ചെയ്യുമ്പോൾ, നമ്മുടെ അരികെ നമ്മൾ ആഗ്രഹിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കാം. ക്രിസ്തുവിന്റെ സന്ധ്യകൾ ആഴമേറിയ അടുപ്പത്തിന്റെ നിമിഷങ്ങളായിരുന്നു. സൗഖ്യങ്ങളുടെയും, വിരുന്നുകളുടെയും, കണ്ടുമുട്ടലുകളുടെയും, പരാജയങ്ങളുടെയും, വിതുമ്പലിന്റെയും നിമിഷങ്ങൾ. ഇതുപോലുള്ള സാധാരണ നിമിഷങ്ങളിലെ ദാഹവും സ്നേഹവും മരണവും ശൂന്യതയും നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയാറുണ്ട്. നമ്മിൽ അവിടുന്ന് പങ്കുചേരുന്ന മാനുഷിക അവസ്ഥകളിൽ അവിടുന്ന് നമുക്കരികെയുണ്ടെന്നു നാം ഓർമ്മിപ്പിക്കപ്പെടുന്നു. പലപ്പോഴും അഗ്രാഹ്യമായ പ്രകാശത്തിൽ നമ്മൾ ദൈവത്തെ തേടുന്നു, എന്നാൽ ഒരു നേർത്ത തിരിനാളമാണ് ഇരുട്ടിൽ ആശ്വാസം നൽകുന്നത്. നമ്മുടെ നിശബ്ദമായ ഞെരുക്കങ്ങളിലും, വേദനകളിലും, പ്രലോഭനങ്ങളിലും, നമ്മുടെ പാപങ്ങളിൽ പോലും, ദൈവത്തിന്റെ ഒരു മൃദുലവിലാപം നമ്മെത്തേടിയെത്തുന്നു, അവയിലൊക്കെയും അവിടുത്തെ സ്വന്തം സൗന്ദര്യത്തെ തേടുകയും ചെയ്യുന്നു.