Gentle Dew Drop

ഏപ്രിൽ 03, 2018

നരകമില്ലെങ്കിൽ ...

ഇറ്റലിയിലെ 'ലാ റിപ്പബ്ലിക്ക' പത്രത്തിന് വേണ്ടി നൽകിയ സംഭാഷണമധ്യേ ഫ്രാൻസിസ് മാർപാപ്പ നരകമില്ലെന്നു പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, മാർപാപ്പയുടെ യഥാർത്ഥ വാക്കുകളല്ല അവയെന്ന് വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ വിശദീകരിച്ചും, പ്രമാണീകരിച്ചും മറ്റുപലരും മുമ്പോട്ട് വരികയും ചെയ്തു. അവയ്ക്കിടയിൽ ചില ആശയക്കുഴപ്പങ്ങളുടെ സാധ്യത മാറ്റിനിർത്താനാകില്ല. നരകമെന്നത് ഒരിടത്തു ഒരു സ്ഥലമായി സ്ഥിതി ചെയ്യുന്നുണ്ടോ, അതോ മനുഷ്യാവസ്ഥയുടെ ഒരു സാധ്യതയായാണോ ഈ വിഷയം നമ്മൾ കാണാൻ ശ്രമിക്കുന്നത്? ഈ സാഹചര്യം ഉയർത്തുന്ന ചോദ്യങ്ങൾ വിശ്വാസത്തിൽ നമ്മൾ ഉപയോഗിക്കുന്ന മറ്റു പല സംജ്ഞകളുടെയും അർത്ഥത്തിൽ വ്യക്തത തേടുന്നുണ്ട്, ആത്മാവ്, കൃപ, പാപം, നരകം, സ്വർഗം, തുടങ്ങിയവയും 'വ്യക്തി' തന്നെയും ഇത്തരത്തിൽ വ്യക്തത ആവശ്യപ്പെടുന്ന വാക്കുകളാണ്. നമ്മൾ ചിന്തിച്ചുപോന്ന രീതികളിൽത്തന്നെ നമുക്ക് തുടരാം (അതിൽ നമ്മൾ സന്തുഷ്ടരുമായിരിക്കും), എന്നാൽ ഇവയൊന്നും തിരസ്കരിക്കാതെ തന്നെ, വ്യത്യസ്തമായി ചിന്തിക്കണമെങ്കിൽ കുറേക്കൂടി തുറവിയുള്ള അർത്ഥതലങ്ങൾ കൂടിയേതീരൂ.

മേല്പറഞ്ഞവയുടെ യാഥാർത്ഥ്യത്തെക്കുറിച്ചോ അസ്തിത്വത്തെക്കുറിച്ചോ അന്വേഷിക്കുന്നതിന് പകരം നമുക്ക് വേണ്ടത് ഇത്തരം സംജ്ഞകളിലൂടെ നമ്മൾ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നാണ്. അമാനുഷികമോ, പ്രകൃത്യാതീതമോ ആയ കാര്യങ്ങളെക്കുറിച്ചാണ്‌ നമ്മൾ സംസാരിക്കുന്നതെങ്കിലും, തീർച്ചയായും അവ മാനുഷികവും ലൗകികവുമായ അവസ്ഥകളെക്കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് നമ്മൾ അവയെക്കുറിച്ചു ധ്യാനിക്കുകയും വിചാരവിമർശനം ചെയ്യുകയും ചെയ്യുന്നത്. വിഭിന്നമായ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഈ ആശയങ്ങൾ രൂപപ്പെട്ട് വളർന്നു വരികയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കുകയും ചെയ്തത് പരിശോധിച്ചാൽ തന്നെ ഇവ എന്തിനുവേണ്ടിയാണ് സ്വീകരിക്കപ്പെട്ടതെന്നും, എങ്ങനെ ഇവ മനുഷ്യജീവിതത്തിനും സംസ്കാരത്തിനും സ്വാധീനശക്തിയായി നിലകൊണ്ടു എന്നും മനസ്സിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഭാവനകളിലും, ആശയങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യാഖ്യാനശൈലികളും, ഉപയോഗിക്കപ്പെട്ടിട്ടുള്ള രൂപകങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവയിലൂടെ കാലാകാലങ്ങളായി നമ്മൾ എന്താണ് പ്രകടമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ഗ്രഹിക്കുവാനായേക്കും.

തടിക്കഷണത്തെ മേശയോ,കസേരയോ, അതോ വെറും വിറകുകഷണമോ ആക്കി മാറ്റുന്നത് അതിൽ ചേർക്കപ്പെടുന്ന അകാരഘടനയാണെന്നതുപോലെ, ജീവനുള്ളവയുടെ ജീവതത്വമായി ആത്മാവ് കാണപ്പെട്ടു. (സസ്യ, ജന്തു, മനുഷ്യ ലോകത്തെ അവയുടെ വ്യത്യാസത്തെക്കുറിച്ചും, അവയുടെ ഉത്പത്തിയെക്കുറിച്ചും പ്രതിപാദിക്കുക ഈ കൊച്ചുകുറിപ്പിന്റെ ഉദ്ദേശ്യവ്യാപ്തിക്കു മീതെയാണ്) മണ്ണായതിനാൽ, ഭൗതികവും,ജഡികവുമായ ശരീരത്തിൽ ചിന്തിക്കുക, ഓർമിക്കുക, തീരുമാനിക്കുക തുടങ്ങിയ ജീവപ്രക്രിയകൾക്കു പിറകിലെ മൂലകാരണത്തെയാണ് ആത്മാവ് എന്ന് വിളിച്ചത്. തലച്ചോറിനെക്കുറിച്ചും നാഡീസംബന്ധമായ അവസ്ഥകളെക്കുറിച്ചും നടന്നു വരുന്ന ഗവേഷണങ്ങൾ, അടുത്തുവരെ ആത്മാവിന്റേതെന്നു കരുതിയിരുന്ന പല ജീവപ്രക്രിയകൾക്കും വിശദീകരണം നൽകിയിട്ടുണ്ട്. യവനചിന്തയിലും മധ്യകാലതത്വചിന്തയിലും വേരൂന്നിയ ആശയങ്ങളിൽ തളച്ചിടാതെ ഇത്തരത്തിലുള്ള ഗവേഷണഫലങ്ങൾ നൽകുന്ന ഉൾകാഴ്ചകൾക്കൂടി വിശ്വാസസംബന്ധമായ ആശയങ്ങൾക്ക് വ്യക്തത നൽകുവാൻ ഉപയോഗിക്കുന്നതാണ് വിവേകം.

മനുഷ്യനെ സമഗ്രമായരീതിയിൽ കാണുന്നതിന്, അവരുടെ പോരായ്മകളെക്കുറിച്ചു മനസ്സിലാക്കുന്നതിനു, ഇന്ന് മനഃശാസ്ത്രപരവും, ജനിതകപരവും, ശരീരശാസ്ത്രപരവുമായ ഒട്ടേറെ മാനദണ്ഡങ്ങൾ നമുക്ക് ലഭ്യമാണ്. സാമൂഹികാവസ്ഥയും അവഗണിക്കാനാവുന്നതല്ല. ഈ പരിതഃസ്ഥിതികൾ, പാപം ഇരുളണിയിച്ച ആത്മാവ് മൂലം അന്ധമായ ബുദ്ധി, ഇച്ഛാശക്തി, അഭിനിവേശങ്ങൾ എന്നിവ കൃപയ്ക്കെതിരെ സ്വയം അടച്ചു കളയുന്നു എന്ന് പറയുന്നതിനേക്കാൾ, ആഴത്തിലുള്ള സ്വയാവബോധം നമുക്ക് നൽകിയേക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ 'പാപം ഇരുളണിയിക്കുന്ന ആത്മാവ് മൂലം അന്ധമാക്കപ്പെടുന്ന മനുഷ്യയഥാർത്ഥ്യങ്ങൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? നമ്മൾ ഉപയോഗിച്ചിരുന്ന ആത്മീയ രൂപകങ്ങളെക്കാൾ മെച്ചമുള്ള അവലോകനസാധ്യത നമുക്കുണ്ട് എന്നാണ് പറഞ്ഞുവന്നത്.

ദൈവം നമുക്ക് പകർന്നു നൽകിയിട്ടുള്ള ജീവനാണ് കൃപ. ഓരോരുത്തരുടെയും തുറവിയനുസരിച്ചു ഈ കൃപ സ്വീകരിക്കപ്പെടുകയും, വളർത്തപ്പെടുകയും ചെയ്യുന്നു. നവോത്ഥാന സൃഷ്ടിയായ തീർത്തും ഒറ്റക്കുനിൽക്കുന്ന വ്യക്തിരൂപം ദൈവമനുഷ്യബന്ധം ലംബമാനമുള്ളതാക്കിയപ്പോൾ, കൃപയുടെ സ്വീകരണവും തീർത്തും വ്യക്തിപരമായ ഉത്തരവാദിത്തമായി ഒതുങ്ങിപ്പോയി. കൃപസ്വീകരണത്തെക്കുറിച്ചും, അതിനു തടസ്സമാകുന്ന മുറിവുകളെക്കുറിച്ചും അല്പംകൂടി മെച്ചമായി മനസ്സിലാക്കാൻ സഞ്ചയനരൂപത്തിലുള്ള ഒരു സത്തയാണ് (collective form of self) അഭിലഷണീയം. ഈ വ്യക്തിരൂപം സമൂഹസൃഷ്ടിയായി വ്യക്തിയെ കാണുന്നതിനേക്കാൾ സമഗ്രവും, വിശാലവുമാണ്. കൃപ ഏറ്റവും അധികം ആവശ്യമുള്ള നമ്മിലെ ജീവാവസ്ഥകളെയാണ് പാപം നമുക്ക് കാണിച്ചു തരുന്നത്. അവിടെ നമ്മിലെ ശൂന്യാവസ്ഥകളെ മനസ്സിലാക്കാൻ, ഇത്തരമൊരു വ്യക്തിരൂപം അത്യാവശ്യമായി വരും.

എത്രത്തോളം കൃപ സ്വീകരിക്കപ്പെടുന്നുവോ അത്രത്തോളം ദൈവികജീവൻ അനുഭവവേദ്യമാകുന്നു, എത്രത്തോളം കൃപ തിരസ്കരിക്കപ്പെടുന്നോ അത്രത്തോളം ജീവന്റെ അഭാവവും അങ്ങനെ 'മരണാവസ്ഥയും,' അന്ധകാരവും. ദൈവികജീവന്റെ സാന്നിധ്യത്തെയാണ് നമ്മൾ സ്വർഗ്ഗമെന്നു വിളിച്ചത്, അതില്ലാത്തതിനെ നരകമെന്നും. കൃപ സ്വീകരിക്കുന്നു തിരസ്കരിക്കുന്നോ എന്നതനുസരിച്ചു നമ്മിൽത്തന്നെയുള്ള സാധ്യതകളാണവ.

ചരിത്രത്തിന്റെ പലഘട്ടങ്ങളിലും യുഗാന്ത്യപ്രചാരണശൈലി ഉപയോഗിക്കപ്പെട്ടിട്ടുള്ളതായിക്കാണാം. ആസന്നമായിരിക്കുന്ന ദുരന്തത്തെക്കുറിച്ചും, മനുഷ്യന്റെ സമൂലമാറ്റത്തിന്റെ ആവശ്യകതെയെക്കുറിച്ചും, പ്രവചങ്ങളുടെ പൂർത്തീകരണത്തെക്കുറിച്ചുമായിക്കും പ്രതിപാദ്യവിഷയം. ഇവയൊക്കെയും ചില പ്രതിസന്ധിഘട്ടങ്ങളിലായിരുന്നു (ദയനീയമായ മനുഷ്യാവസ്ഥയോ വിശ്വാസതകർച്ചയോ) എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സ്വർഗം പുല്കാനുള്ള ആഗ്രഹവും, നരകത്തോടുള്ള പേടിയും അവരുടെ ഓരോ നിലപാടുകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. Dante, Milton തുടങ്ങിയ എഴുത്തുകാരുടെയും, ദർശകരുടെയും സ്വർഗ്ഗനരകപരാമര്ശങ്ങൾ അക്ഷരർത്ഥത്തിലെടുക്കുന്നതു തെറ്റുതന്നെയാണ്. അവർ പറയാനാഗ്രഹിക്കുന്നത് പ്രതീകാത്മകരൂപത്തിൽ അവർ വിവരിക്കുകയാണ്.

ജീവന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിൽനിന്നു തങ്ങളെത്തന്നെ സ്വയം അകറ്റിമാറ്റുന്ന അവസ്ഥയാണ് നരകമെന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിരുന്നു. മരണാനന്തരം മാത്രം നമ്മൾ പ്രവേശിക്കുന്ന അവസ്ഥയാണോ സ്വർഗ്ഗനരകങ്ങൾ? നമ്മുടെ ഓരോ നിലപാടുകളിലും സ്വീകരിക്കാനോ, എതിർക്കാനോ, ക്രിസ്തുവിനെ സ്വീകരിക്കാനോ തിരസ്‌കരിക്കണോ നമ്മൾ തീരുമാനമെടുക്കുന്നുണ്ട്. കൃപയിലുള്ള ജീവിതത്തിൽ നമ്മൾ നടക്കുന്നു എങ്കിൽ നമ്മൾ പ്രവേശിച്ചുകഴിഞ്ഞ സ്വർഗാവസ്ഥയും നമുക്കുള്ളിലുണ്ട്. പരിപൂർണമായി കൃപയാൽ നിറയപ്പെട്ടിട്ടില്ലാത്തതിനാൽ അതിന്റെതായ ശൂന്യതയും (ദൈവത്തിന്റെ അസാന്നിധ്യം) അനുഭവപ്പെട്ടേക്കാം. ക്രിസ്തു നമ്മുടെ പാപങ്ങൾ വഹിച്ചുഎന്നു പറയുമ്പോൾ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സകല ശൂന്യതകളും അവൻ കൃപ കൊണ്ട് നിറക്കുകയാണ്. ബോധപൂർവ്വവും, സ്വന്തം പോരായ്മകൾ മൂലവും കൃപയിൽനിന്നുള്ള അകൽച്ച സാധ്യമാകാമെന്നതിനാൽ, കൃപയോടുള്ള തുറവിയും, സ്വർഗാനുഭവവും കൂട്ടായ്മയുടെ ഒരു തലത്തിലേക്ക് കടക്കുന്നുണ്ട്. പരസ്പരം ബലപ്പെടുത്തുന്നതും, ഒന്നായിനിന്നുകൊണ്ടു കൃപയിൽ വളരുന്നതും. വേണമെങ്കിൽ പ്രപഞ്ചം മുഴുവനെയും ഈ കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ചുചേർക്കാം.

നരകമുണ്ടോ? കൃപ തിരസ്കരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യം ഉള്ളതിനാൽ, ദൈവിക ജീവനെ മാറ്റിനിർത്താൻ തത്വത്തിലെങ്കിലും സാധ്യമാണ്. അങ്ങനെ മാനുഷികസാധ്യതയായി കൃപയുടെ, ദൈവികജീവന്റെ അഭാവം എന്ന നിലയിൽ നരകവും ഉണ്ടാകാം. നരകം പ്രപഞ്ചത്തിലെവിടെയോ ഉള്ള, ശിക്ഷയുടെ ഒരു സ്ഥലമായുള്ള കാഴ്ചപ്പാട് തീർത്തും ഉപേക്ഷിക്കേണ്ടതായുണ്ട്. ക്രിസ്തുവിലേക്കുള്ള വളർച്ചയാണ് സൃഷ്ടിയുടെ ലക്ഷ്യമെങ്കിൽ പാരമ്യമായി ക്രിസ്തു എല്ലാറ്റിലും എല്ലാമാകും, കൃപയാൽ എല്ലാം ഏകീകരിക്കപ്പെടുകയും ചെയ്യും. ദൈവത്തെക്കുറിച്ചും, കൃപയെക്കുറിച്ചും, മനുഷ്യനെക്കുറിച്ചും നല്ളൊരു അവബോധം നമുക്കുണ്ടെങ്കിൽ സുവിശേഷസത്യങ്ങളെ തീർത്തും മനസ്സിലാക്കുവാൻ നമുക്ക് കഴിയും. നരകമില്ല എന്ന് പറഞ്ഞാൽ അത് മനുഷ്യനെ അരാജകത്വത്തിലേക്ക് തള്ളിയിടുമോ? സ്വർഗ്ഗമെന്ന സൗഭാഗ്യമോ, നരകമെന്ന ശിക്ഷയോ കാരണമാക്കാതെ ദൈവമനുഷ്യബന്ധത്തിന്റെ ഉത്തരവാദിത്തത്തിലേക്കു വളരാൻ കഴിയുന്നെങ്കിൽ അത് കൂടുതൽ ശ്രേഷ്ഠം തന്നെയാണ്. അപ്പോൾ എത്രമാത്രം ദൈവത്തിനും ക്രിസ്തുവിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മൾ എന്ന് നമുക്ക് മനസ്സിലാകും.

Please have some extra reading to understand better the above:
J. Edward Wright, The Early History of Heaven
Alister E. McGrath, A Brief History of Heaven
Alice K. Turner, The History of Hell
Jeffrey Reid, Great Philosophers: A Brief History of the Self and Its World
John Barresi and Martin Raymond, The Rise and Fall of Soul and Self : An Intellectual History of Personal
Identity 

Jean Delumeau, Sin and Fear: The Emergence of a Western Guilt Culture, 13th-18th Centuries
Benedict XVI, Spe Salvi 
Joseph Ratzinger, Eschatology: Death and Eternal Life

The same note is available in English at What if there is no Hell? 

ഏപ്രിൽ 02, 2018

ഉയിർത്തെഴുന്നേറ്റവൻ എവിടെ?

അതിരാവിലെ യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകളുടെ മനസ്സിൽ ജീവനറ്റ ഒരു ശരീരമായിരുന്നു. വിലേപനത്തിനായിക്കരുതിയ  സുഗന്ധക്കൂട്ടുകൾക്ക്  അർത്ഥം നൽകിയത് അത് തങ്ങൾ ആത്മതുല്യം സ്നേഹിക്കുന്നവന്റെ ശരീരമാണെന്നതാണ്. അസാന്നിധ്യം ഒരു ശൂന്യതയായി തെളിഞ്ഞപ്പോൾ അത് ഉള്ളിന്റെ ആധിയായി, തകരുന്ന സ്വപ്നങ്ങളുടെയും, സ്വരുക്കൂട്ടിവച്ചിരുന്ന സ്നേഹപ്രതീകങ്ങൾ പാഴാകുന്നതിന്റെയും  ഉൾക്കിടിലത്തോടെയാണ് അവർ കല്ലറക്കുള്ളിലേക്കു എത്തിനോക്കിയത്.

കല്ലറക്കുള്ളിൽനിന്നും അവർ കേട്ട സ്വരം നമുക്കും അർത്ഥപൂർണ്ണമാണ്: "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിനാണ്?, അവൻ ഇവിടെയില്ല, അവൻ അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു." മരിച്ചവർക്കാണ് ശവക്കല്ലറ വേണ്ടത്. ജീവനുള്ളവർ മൃതരെ സംസ്കരിക്കാനാണ് അവിടെ വരുന്നത്. ജീവിക്കുന്നവർ അവരുടെ ജീവിതാവസ്ഥകളുടെ നടുവിലാണ്, ഇണങ്ങിയും പിണങ്ങിയും,ആഘോഷങ്ങളിലും, ദുഃഖങ്ങളിലും, വിലാപങ്ങളിലും, സന്തോഷങ്ങളിലും വേർപാടിലും അവർ പങ്കുചേരുന്നു. ജീവിച്ചിരിക്കുന്നവനെ അന്വേഷിക്കേണ്ടത് ജീവിക്കുന്നവർ അവരുടെ ജീവിതങ്ങളെ ചേർത്തുവച്ചിരിക്കുന്ന ഇടങ്ങളിലാണ്. വിളനിലവും കൊയ്ത്തുപാട്ടും, ഊൺമേശയും ഓഫീസ് കസേരയും, മരുന്നുമുറിയും ഓപ്പറേഷൻ തീയേറ്ററും, അനുരാഗത്തിന്റെ പുൽമെത്തയും, ഉപവാസത്തിന്റെ ചാക്കുവസ്ത്രവും ഉത്ഥിതൻ തിരിച്ചറിയപ്പെടുന്ന സന്ദർഭങ്ങളാണ്. എവിടെ നമ്മൾ ജീവിക്കുന്നു, എങ്ങനെ  നമ്മൾ ജീവിക്കുന്നു അതിന്റെ ഭാഗമാകാൻ ക്രിസ്തു ആഗ്രഹിക്കുന്നു.

സ്ത്രീകൾക്ക് ക്രിസ്തു നൽകിയ സന്ദേശം തീർത്തും അർത്ഥവത്താണ്, "നിങ്ങൾ പോയി അവരോടു പറയുക, ഗലീലിയിലേക്കു പോകുവിൻ, അവിടെ അവർ എന്നെ കാണും." ഗലീലി മനുഷ്യജീവിതത്തിന്റെ സാധാരണത്തം ജീവിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ജെറുസലേമിലാകട്ടെ മതഘടനകൾ അനുശാസിക്കുന്ന പാവനതക്കു വേണ്ടി സ്ഥാനങ്ങളിലും, ചര്യകളിലും പൊയ്മുഖമണിയുന്നവരാണ് നമ്മൾ. ഗലീലിയിൽ വെറും പച്ചമനുഷ്യരായി നടക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. യേശു പറയുന്നു," അവിടെ അവർ എന്നെ കാണും."

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്" എന്ന ചോദ്യത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ നൽകിയാൽ അല്പം കൂടി ആഴമുള്ള മറ്റൊരു ആത്മവിചിന്തനം സാധ്യമായേക്കും: "നിങ്ങൾ തേടുന്ന ജീവൻ നിങ്ങളിലും നിങ്ങൾക്കിടയിലും സമീപസ്ഥമായിരിക്കുമ്പോൾ, അസാന്നിധ്യത്തെക്കുറിച്ചു നിങ്ങൾ ഭയപ്പെടുന്നതെന്തിനാണ്?"

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യേശു തന്റെ ജീവൻ വെടിഞ്ഞു എന്ന് നമ്മൾ വായിക്കുന്നു. ശൂന്യവൽക്കരണത്തിലെന്നതു പോലെ ഉത്ഥാനത്തിലും ഈ നിലവിളി ഒരു വലിയ ദാഹമാണ്, നമ്മിലായിരിക്കുവാനും, നമ്മുടെയിടയിലായിരിക്കുവാനും .... സാന്നിധ്യമേകാനായുള്ള ആഴമേറിയ ദാഹം. ശൂന്യവത്കരണം ഒരു വിസ്തരണം കൂടിയാണ്. സ്വയം ശൂന്യമാക്കിയ ജീവൻ ഇല്ലാതാവുകയല്ല, പകരപ്പെടുകയാണ് നമ്മിലേക്ക്‌. അങ്ങനെ ഉത്ഥിതന്  നമ്മിൽ ഒരു പുതിയ ശരീരരൂപം ലഭിക്കുന്നുണ്ട്. ആ ക്രിസ്തുവിനെ നമ്മിൽത്തന്നെയും നമുക്കിടയിലും തിരിച്ചറിയാൻ കഴിയുക എന്നതാണ് ഉത്ഥിതനെ കണ്ടുമുട്ടുന്ന യാഥാർത്ഥ്യം.

പരിശുദ്ധിയുടെ അലങ്കാരങ്ങളുള്ളിടത്താണ് ഒരുപക്ഷെ നമ്മൾ അവനെ പ്രതീക്ഷിക്കുന്നത്. ജെറുസലേമിന്റെ പരിവട്ടങ്ങളിൽ ചുറ്റിത്തിരിയുന്ന നമ്മളെ ഗലീലിയിലേക്കു പറഞ്ഞയക്കാൻ യേശു തിടുക്കം കാണിക്കുന്നു. അവിടെ എന്നും നമ്മൾ നടക്കുന്ന പാതയോരത്തു നമ്മൾ അവിടുത്തെ കാണും. അങ്ങനെയെങ്കിൽ സമ്മർദ്ദം നൽകുന്ന working projects, sites പോലും ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ അറിയിക്കും. ഈ സാന്നിധ്യത്തെ തിരിച്ചറിയാനാണ് നമ്മൾ പരാജയപ്പെടുന്നത്. അങ്ങനെ, ഇല്ലാത്ത ശൂന്യതയെക്കുറിച്ചാണ് നമ്മൾ ഭയപ്പെടുന്നത്. ഇടിമുഴക്കത്തിലും, ഭയാനകതയിലും, രഹസ്യങ്ങളിലുമാണ് നമ്മൾ അവനെ തേടുന്നത്. എന്നാൽ ഏറ്റവും സാധാരണമായ നമ്മുടെ ചുറ്റുപാടുകളിലുമാണ് ക്രിസ്തു കാത്തിരിക്കുന്നത്. അതുകൊണ്ട്, ഏതൊരു അനുഭവത്തിലും ഒരു പുനരുത്ഥാന അനുഭൂതി ഉണ്ട്. നമ്മിലെ ശവക്കല്ലറകളിലെ ശൂന്യതകളിലേക്കായിരിക്കാം നമ്മൾ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷെ കല്ലുകളാൽ അവ മറക്കപ്പെട്ടിട്ടുമുണ്ടാകാം. ആ ശബ്ദം നമ്മൾ വീണ്ടും കേൾക്കണം,"അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റു. അവൻ നിങ്ങളുടെ ഉള്ളിലും,നിങ്ങളുടെ ഇടയിലുമാണ്." 

അവിടുത്തെ തേടിയവർക്കാണ് അവനെ കാണാനായത് എന്നത് ധ്യാനാർഹമാണ്. ജീവിതത്തിൽ അതിവിലയേറിയ സ്ഥാനമായുണ്ടായിരുന്ന ക്രിസ്തു അകന്നുപോയപ്പോൾ വലിയ ശൂന്യതയാണ് അവർക്കുള്ളിൽ. എന്നാൽ അവൻ പറഞ്ഞിരുന്ന വാക്കുകൾ അവരെ പ്രതീക്ഷ കൊണ്ട് നിറക്കുന്നുണ്ട്. അടക്കപ്പെട്ട കല്ലറയിൽ അവൻ ഇല്ല എങ്കിൽ തീർച്ചയായും അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വ്യക്തിപരമായ ഒരു മാനസികഭാവനയല്ല അത്. അവിശ്വസനീയമാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജീവസാന്നിധ്യമാണത്. തളർച്ചയുടെയും ശൂന്യതയുടെയും സകല അവസ്ഥയിലും ജീവൻ പകർന്നുനൽകുന്ന ജീവസാന്നിധ്യം. പീഢിപ്പിക്കപ്പെട്ടാലും, ശക്തി ക്ഷയിച്ചാലും, എണ്ണം കുറഞ്ഞാലും ആ സാന്നിധ്യം ജീവനുള്ളതാണെന്ന് തിരിച്ചറിയപ്പെടാത്തപ്പോളാണ് നമ്മൾ നമ്മെത്തന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയുകയും സുരക്ഷക്കായുള്ള സ്വന്തം വഴികൾ തേടുകയും ചെയ്യുന്നത്. പകരം ആ ജീവനിൽ നമുക്ക് ഉറപ്പുണ്ടെങ്കിൽ, ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാകാനും പുതുജീവനിലേക്കു കടക്കുവാൻ നമ്മെത്തന്നെ അനുവദിക്കുവാനും നമുക്ക് കഴിയും.

വചനമായി ക്രിസ്തുവിനെ കാണുമ്പോൾ അതിലും വലിയൊരു ക്രിസ്തുസാന്നിധ്യം നമുക്ക് സാധ്യമാകും. അവനിലൂടെ എല്ലാം സൃഷ്ടിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരക്ഷക്കായി മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തു ഉയിർക്കുമ്പോൾ സകലസൃഷ്ടവസ്തുക്കളിലേക്കും തന്റെ സാന്നിധ്യം പകർന്നു നൽകുന്നുണ്ട്. അവൻ നമുക്കുള്ളിലും, നമുക്കിടയിലും, നമുക്കുചുറ്റും സന്നിഹിതനായിരിക്കുമ്പോൾ എന്തിനാണ് നമ്മൾ ഭയക്കുന്നത്? നമ്മിലെ ശൂന്യതകളെ അവഗണിക്കാനാവില്ല, പക്ഷെ അവിടെ സാധ്യമാകുന്ന ക്രിസ്തുസാന്നിധ്യത്തെ കാണാതെ പോകരുത്. ശൂന്യമായ കല്ലറ ഉത്ഥാനത്തിന്റെ തെളിവാകണമെന്നില്ല, എന്നാൽ അവന്റെ സാന്നിധ്യം തീർച്ചയായും തെളിവാണ്.

അത്ഭുതങ്ങൾ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. ഉയിർത്തെഴുന്നേറ്റവൻ എവിടെ എന്ന അന്വേഷണം, വി പൗലോസിന്റെ  'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യാർത്ഥം കൂടി ചേർത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കിൽ മാത്രമാണ്. ഉത്ഥാനത്തിന്റെ ശോഭ, പുറമേ നിന്ന് പ്രകാശിപ്പിക്കുന്ന സൂര്യകിരണം പോലെയല്ല, അകത്തു നിന്ന് പ്രകാശിക്കുന്ന ശോഭയായാണ്. 'ക്രിസ്തുവിൽ ആയിരിക്കുന്ന' സകലരും തങ്ങളിൽ പുഷ്പിച്ചു വിളയിക്കുന്ന പുണ്യങ്ങളിലാണ് ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തുവിന്റെ മഹിമയുടെ പ്രകാശം. 


മാർച്ച് 16, 2018

ആത്മീയത കുമ്പസാരിക്കുമ്പോൾ

ആരുടേയും വളർച്ചയിൽ വിലയിരുത്തലുകൾ അത്യാവശ്യമാണ്. ശാസ്ത്രീയസിദ്ധാന്തങ്ങൾ പരീക്ഷണവിധേയമാക്കപ്പെടാറുണ്ട്. പ്രായോഗികത, ഉപയോഗിക്കപ്പെടുന്ന രീതി, ഉണ്ടാക്കിയേക്കാവുന്ന ഫലം തുടങ്ങിയവയാണ് അതിലെ മാനദണ്ഡം. നമ്മൾ സ്വീകരിക്കുന്ന ആത്മീയത നമ്മുടേതായ സാഹചര്യങ്ങളിൽ  അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ നമ്മെ ശക്തിപ്പെടുത്തേണ്ടതാണ്.  ശാസ്ത്രസാങ്കേതികരംഗങ്ങളിലും, സാമൂഹികസാംസ്കാരിക രംഗങ്ങളിലും ത്വരിതഗതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ മൂല്യബോധങ്ങളെയും ലോകസങ്കല്പങ്ങളെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതിൽത്തന്നെ സമൂഹബോധത്തിനും, സാംസ്കാരികകെട്ടുറപ്പിനും ക്ഷയം സംഭവിക്കുന്നുമുണ്ട്. പുതുരൂപങ്ങൾ പതിയെ സ്ഥായിയായ ഘടനകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷവയ്ക്കാമെങ്കിലും, മനുഷ്യബുദ്ധിക്കോടിയെത്താൻ  കഴിയാത്ത വേഗത്തിൽ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നെന്നു വേണം കരുതാൻ. മാനവിക ഭാവങ്ങളിൽ വന്നുചേർന്ന മൂല്യശോഷണം നമ്മെ ഒരു വിലയിരുത്തലിന് ക്ഷണിക്കുന്നുണ്ട്.

നമ്മുടെ പള്ളികളിലും, ധ്യാനകേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും, അവയുടെ ചുവരുകൾക്കുള്ളിൽ നമ്മൾ വളരെ സംതൃപ്തരാണ്. മതപരമായും, ദൈവശാസ്ത്രപരമായും, ശുശ്രൂഷാപരമായും നമ്മൾ സന്തുഷ്ടരാണ്.  എന്നിരുന്നാലും ഇവയുടെ കാലികവും ഉചിതവുമായ സഫലത ഈ സന്തുഷ്ടി ഉൾകൊള്ളുന്നുണ്ടോ എന്നത് സംശയമാണ്.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വികലതകൾ, അവയുടേതായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കേണ്ടതിനു പകരം മതങ്ങൾ ആത്മീയ വ്യാഖ്യാനങ്ങൾ നൽകിയത് മുരടിപ്പ് വരുത്തിവച്ചിട്ടില്ലേ?  ജീവിതത്തിലെ അവസ്ഥകൾക്ക് അമിതമായി നൽകപ്പെടുന്ന  ആത്മീയവ്യാഖ്യാനങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നില്ലേ എന്നൊരു സംശയം! അഭ്യസ്തവിദ്യരും നിരൂപണശേഷിയുമുള്ള  അധ്യാപകരും, സമൂഹത്തെ പഠിക്കാൻ വിദഗ്ദ്ധരുമായ പലരും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നിട്ടും  അവരുടെ കഴിവുകൾ, നല്ലൊരു വിലയിരുത്തലിനുവേണ്ടി ഉപയോഗിക്കപ്പെട്ടില്ല. കുടുംബവും, ജോലിസ്ഥലവും മൂല്യവൈരുദ്ധ്യങ്ങൾക്കുമിടയിൽ കഴിവതും ആത്മാർത്ഥത പുലർത്താൻ  ആഗ്രഹിക്കുന്ന തലമുറയെ മനസ്സിലാക്കാനോ കൂടെനടക്കുവാനോ ഉള്ള ബുദ്ധിയോ താല്പര്യമോ മതങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല എന്നത് ഓർക്കണം. ആത്മീയഭാഷണങ്ങൾ മതപ്രീണിതമായ രൂപകങ്ങളും ശൈലികളും തുടർന്നുപോന്നു.  ബുദ്ധി ഉപയോഗിക്കുന്നത് തിന്മയാണെന്നു പോലും  ആത്മീയപ്രബോധനം  ഈയടുത്തു നൽകപ്പെട്ടു. പലപ്പോഴും  ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഉത്തരം തേടുന്ന ജനം, അല്പനേരത്തേക്കു ഇത്തരം ആത്മീയകാഴ്ചപ്പാടിൽ വിശ്വസിക്കുകയും ആശ്വാസമടയുകയും ചെയ്യും. നിർഭാഗ്യവശാൽ അവർ വിധിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്‌തു എന്നത് സത്യം. വിശ്വാസത്തിന്റെ സമകാലികമൂല്യം അന്വേഷിക്കുന്ന അവരെ ഉപരിപ്ലവമായ ആചാരങ്ങളിലും, മൗലികതയിലും കുരുക്കിയിട്ടു. യഥാർത്ഥ ആത്മീയത തുറവിയും ഉൾക്കാഴ്ചയും നൽകുമെന്നിരിക്കെ, വികലമായ ആത്മീയത ഏറ്റവും എളുപ്പം സ്വീകരിക്കപ്പെടാവുന്ന പ്രതിവിധിയായും  മാറും.

സാഹചര്യങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവയ്ക്കാനും ഈ ആത്മീയഭാഷ ഉപയോഗിക്കപ്പെടാറുണ്ട്. സകല സാഹചര്യങ്ങൾക്കും ആത്മീയ കാരണങ്ങൾ കാണുന്നതും, ആത്മീയ പരിഹാരങ്ങൾ തേടുന്നതും ഉചിതമല്ല. അങ്ങനെയാകുമ്പോളാണ് അഹിതമായതെല്ലാം (പ്രകൃതിപരമോ, സാമൂഹികമോ, മനഃശാസ്ത്രപരമോ ആയ കാരണങ്ങൾ ഉണ്ടായേക്കാമെങ്കിൽക്കൂടി) പിശാചുമൂലമെന്നും, സ്വീകാര്യമായതെല്ലാം അനുഗ്രഹപൂർണമാണെന്നും നമ്മൾ വ്യാഖ്യാനിച്ചെടുക്കുന്നത്.  സമൂഹത്തിലും വ്യക്തിയിലും ഉണ്ടാകുന്ന വികലതകൾ മനഃശാസ്ത്രപരമായും, സാംസ്കാരികമായും, സാമൂഹികമായുമുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് വേണം അപഗ്രഥനവിഷയമാക്കാൻ.  സമൂഹത്തിനോ  അസഹ്യമായ, എന്നാൽ പേര് നൽകാനാകാത്ത, ചരിത്രയാഥാർത്ഥ്യങ്ങൾ (പ്രതിഭാസങ്ങൾ, സാംസ്‌കാരിക സംഘർഷങ്ങൾ ...) അസുരക്ഷിതാവസ്ഥ രൂപപ്പെടുത്തുന്നുണ്ട്. മന്ത്രതന്ത്രവിദ്യകൾ ഇത്തരം അസുരക്ഷകൾക്കു നടുവിൽ എളുപ്പം തേടാവുന്ന .സുരക്ഷാമാർഗങ്ങളാണ്. പ്രശ്നത്തിനുള്ള പരിഹാരം എന്നതിലുപരി പ്രശ്നത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ് അവർക്ക് ലഭിക്കുന്നത്, അത് എത്രമാത്രം അടിസ്ഥാനപരമല്ല എന്നിരുന്നാൽ കൂടി. അടയാളങ്ങളിലും പ്രതീകങ്ങളിലുമാണ് നമ്മൾ ഗ്രഹിക്കുന്നതെന്നും പറയുന്നതെന്നുമാണ് വിശ്വാസിയുടെ യാഥാർത്ഥ്യബോധം ആദ്യം  മനസിലാക്കേണ്ടത്. Dante മുതൽ കാല്പനികതാരമായ വ്യക്തിത്വത്തിനുടമയാണ് സാത്താൻ. സമൂഹം   തിരിച്ചറിയാതെ പോകുന്ന ആന്തരിക സംഘർഷങ്ങൾക്കും  അരക്ഷിതാവസ്ഥയ്ക്കും ഇടയിൽ കാലത്തിനനുസരിച്ച് പലരൂപങ്ങളിൽ അത് പുനർജ്ജനിച്ചുകൊണ്ടിരിക്കും. നവോത്ഥാനം ദൈവത്തെ കൊന്നുകളഞ്ഞിട്ടില്ല, മറിച്ച് അതിനു ശേഷം വന്ന ശാസ്ത്രയുഗം മറ്റനേകം കുട്ടിദൈവങ്ങളെ ഉണ്ടാക്കുകയാണ് ചെയ്തത്. 

യഥാർത്ഥ ആത്മീയത നമ്മുടെതന്നെ ഉള്ളിനെ നമുക്കുമുമ്പിൽ തുറന്നുനല്കും. മതങ്ങളുടെ കാര്യകാരണവ്യാഖ്യാനങ്ങളിൽ നിന്ന്  വ്യത്യസ്തമാണെങ്കിൽക്കൂടി തുറവിയോടെ  അത് സ്വീകരിക്കാനും, അതിനനുസരിച്ചു കുറച്ചുകൂടി ആഴത്തിൽ സ്വന്തം ജീവിതം നോക്കിക്കാണാനും ആത്മീയത കരുത്തു നൽകും.   ഈ ഉൾക്കരുത്തും അതിൽതന്നെയുള്ള എളിമയും ദൈവാശ്രയബോധത്തിൽ നിന്നേ ഉണ്ടാകൂ. ദൈവാശ്രയബോധം നമ്മെ പരസ്പരാശ്രയത്വവും പഠിപ്പിക്കുന്നു. പരിപാലനയിലുള്ള ഉറപ്പാണ് ഈ ആശ്രയബോധം; നമ്മെയും നമ്മളുടെ ഭാരങ്ങളെയും വഹിക്കുന്നത് ദൈവമാണെന്ന ഉറപ്പ്. അവിടെ സ്വാതന്ത്ര്യവും  ശാന്തതയും അതുകൊണ്ടുള്ള ആനന്ദവുമുണ്ട്. വൃഗ്രത ഉണ്ടാക്കുന്ന എന്തും ഭാരങ്ങളാണ്. ദൈവാശ്രയബോധമുണർത്തുന്നതിനു പകരം, ചിട്ടകളും  ഭക്തക്രിയകളും ആചരണങ്ങളും സന്ദേഹമുണ്ടാക്കുന്നവയാകുമ്പോൾ   അവ വിഗ്രഹതുല്യമായിത്തീരുന്നുണ്ട്. വഹിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഭാരങ്ങളാവുകയാണവ. അവ ഫലരഹിതമാണെന്നു മാത്രമല്ല, കൃപയുടെ സ്വീകാര്യതയെ തടസപ്പെടുത്തുന്നുമുണ്ട്.

വ്യക്തിയെയോ സമൂഹത്തെയോ അതിന്റെ ഉൾബോധത്തിലേക്കു നയിക്കാൻ, അവരുടെ നിലപാടുകളെ കാണുവാൻ കഴിയുന്ന ദർപ്പണങ്ങൾ അത്യാവശ്യമാണ്. ആത്മീയത പുറത്തുനിന്നു വരുന്ന കരുത്തല്ല, ഉള്ളിൽനിന്നുള്ള  കാഴ്ചയാണ്. ഞാനെന്ന വ്യക്തിയോടും, സമൂഹത്തോടും അതിന്റെ സങ്കീർണ്ണതകളോടും നമ്മിലെ ശൂന്യതയോടും പോലും ശാന്തതയോടെ സംവദിക്കുന്ന ക്രിസ്തുചൈതന്യം ഉള്ളിൽ കാണാൻ കഴിയുക എന്നാണ് അതിന്റെ അർത്ഥം. വിശ്വാസം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമായി തെളിയണം, നമ്മുടെ നിത്യജീവിതത്തിലേക്കു പരിഭാഷ ചെയ്യപ്പെടണം. ഇതേ സങ്കീർണ്ണതകൾക്കുള്ളിൽത്തന്നെ നമ്മുടെ ആന്തരികവിലാപങ്ങൾക്കുള്ള ഉത്തരമായി ദൈവസ്വരം പതിയെ മന്ത്രിക്കുന്നുണ്ട്.  ഉത്തരവും പരിഹാരവും നിർദേശിക്കാനില്ലാതെ  വന്നാലും ആത്മാർത്ഥതയും എളിമയും ഉണ്ടെങ്കിൽ, അവയോടൊത്തു നടക്കുവാനാകും. ആത്മീയത കുമ്പസാരിക്കുമ്പോൾ വിളിച്ചു പറയും, "ഒന്നുമറിയാതെ ഞാൻ  ഈ തലമുറയെ വിധിച്ചു, ഗ്രഹിക്കുക പോലും ചെയ്യാതെ ഞാൻ അവർക്കുവേണ്ടി പരിഹാരം നിർദേശിച്ചു, ഞാൻ തന്നെ എല്ലാറ്റിനും മതിയെന്ന് ഞാൻ കരുതി, വിനീതമായി അവരെയും, അവരുടെ പശ്ചാത്തലങ്ങളേയും പഠിക്കാൻ ഞാൻ ശ്രമിച്ചുമില്ല."

പരിശുദ്ധാത്മാവിന്റെ വരദാനങ്ങളിലൂടെ ക്രിസ്‌തുവ്യക്തിത്വത്തിലുള്ള ഒരാളുടെ വളർച്ചയാണ് ലക്ഷ്യവും മാനദണ്ഡവും ആകേണ്ടത്, പകരം കെട്ടലുകൾ ബന്ധനങ്ങൾ തുടങ്ങിയ ആശയങ്ങളുടെ പ്രചരണം ആർക്കാണ് വളർച്ച നൽകിയത്. ഇത്തരത്തിലുള്ള വാക്കുകൾ സൂചിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണ്ടവിധം മനസിലാക്കാൻ കൃപയിലുള്ള ആശ്രയത്തോടൊപ്പം, മേല്പറഞ്ഞതുപോലുള്ള മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ട്. അപക്വവും വിവേകരഹിതവുമായ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും നൽകുന്ന pseudo charismatics വിശ്വാസികളുടെ  social psyche യെത്തന്നെ വിരൂപമാക്കുന്നുണ്ട് എന്നതുകൊണ്ട് ഇത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ആവുംവിധം തെളിമയുള്ള മനസ്സോടെ, ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ ശ്രമിക്കണം. നമ്മിലെ തന്നെയും, സമൂഹത്തിലെയും പുതുനിർമിതിയിലെ ഘടകങ്ങളെ തിരിച്ചറിയാൻ, ഈ ഘടകങ്ങൾ സൃഷ്ടിക്കുന്ന രൂപങ്ങളെ മുൻകൂട്ടിക്കാണാൻ, വേണ്ട തിരുത്തലുകൾ എടുക്കാൻ, നമ്മുടെ ഇടയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ വിലയായിട്ടെടുക്കാൻ  കഴിഞ്ഞെങ്കിൽ യാഥാർത്ഥ്യബോധമുള്ള ഒരു ആത്മീയത രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞേക്കും.

മാർച്ച് 15, 2018

ശൂന്യമാകേണ്ട ബലിക്കല്ലുകൾ

സ്നേഹിക്കുവാനും ക്ഷമിക്കുവാനും ആയിരുന്നു ക്രിസ്തുവിന്റെ ഉപദേശം. സ്നേഹിക്കുവാൻ നിനക്ക് കഴിയുമെന്ന് നിന്നോട് ക്രിസ്തു പറയുന്ന സുവിശേഷം, സ്നേഹിക്കാൻ നീ യോഗ്യനാണെന്നു അപരനോട് നീ പറയുന്ന സുവിശേഷം. തീർത്തും ലളിതമായ ഇത് അത്രയുംതന്നെ അപകടകരവുമാണ്. കുറെയേറെ നിർവചനങ്ങളും അതിർവരമ്പുകളും നമുക്കു ഉപേക്ഷിക്കേണ്ടതായി വരും, അധികാരങ്ങൾ വിട്ടിറങ്ങേണ്ടതായി വരും. ശുശ്രൂഷചെയ്യാൻ നൽകപ്പെട്ട ആന്തരികശക്തി ഭരിക്കാനുള്ള അധികാരമായി വായിച്ചെടുത്തത് നമ്മിലെ സ്വാർത്ഥതയും അധികാരപ്രവണതയും. ലോകങ്ങൾ കീഴടക്കുന്ന ശൈലി സുവിശേഷവൽക്കരണത്തിനു നൽകിയതു സാമ്രാജ്യത്തമേല്കോയ്മയുടെ അധികാരദർശനം നമ്മുടെ ഉള്ളിനെ  മത്തുപിടിപ്പിച്ചതുകൊണ്ടാണ്. സകലരും മുട്ടുമടക്കുന്ന രാജരൂപം ക്രിസ്തുവിനു നൽകിയതും ഇതേ സാമ്രാജ്യത്വ ഭാഷ. വിശ്വാസപ്രബോധനങ്ങളുടെ പേരിൽ ഉണ്ടായ ഭിന്നതകൾ പോലും അധികാരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതാണ് ചരിത്ര വസ്തുത. ആത്മീയതയുടെ മൂടുപടം നൽകിയ അധികാര ദുർവിനിയോഗമാണ് മതങ്ങളുടെ വിശുദ്ധവിശ്വാസങ്ങൾക്കു കളങ്കം നൽകിയത്. ജറുസലേമിലെ അതിവിശുദ്ധസ്ഥലം പോലും ദൈവാരാധന എന്ന ആത്മീയകർമത്തിൽ മറച്ച അധികാരമുറപ്പിക്കൽ തന്നെ. അതിവിശുദ്ധസ്ഥലം ജറുസലേമിൽ കല്പിക്കപ്പെട്ടതിനു ശേഷം നോഹയോ, അബ്രാഹമോ  അർപ്പിച്ചതുപോലെ അവരുടേതായ ബലി അർപ്പിക്കാനോ, യാക്കോബ് ചെയ്തതുപോലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങൾ ഉയർത്താനോ ആർക്കുമാവില്ല. ഏകദൈവം, വെല്ലുവിളിക്കപ്പെടരുതാത്ത രാജത്വത്തിന്റെ പ്രതീകമാകാറുണ്ട്. ഇനി മുതൽ പാപപരിഹാരബലിയും കൃതജ്ഞതാബലിയുമെല്ലാം ജറുസലേമിൽ മാത്രം, അതും അർപ്പിക്കുന്നത് നീ അല്ല, നീ അശുദ്ധനും, തിന്മകളുടെ ലോകത്തു ജീവിക്കുന്നവനുമാണ്. നിനക്കുവേണ്ടി 'ദൈവികത്വമുള്ള' പുരോഹിതൻ  ബലി അർപ്പിക്കും. പാപം, ശിക്ഷ, ശാപം, വിധേയത്വം, യോജിപ്പ്, പ്രാർത്ഥന, സഹനം, തുടങ്ങിയ മതഭാഷകളിൽ സമ്പത്തിനെയും, ജീവിതക്രമത്തെയും നിയന്ത്രണവിധേയമാക്കുകയും ചെയ്യും. ദൈവത്തോടും, ദൈവജനത്തോടും കൂടെയെങ്കിൽ  നീ തീർത്തും ഇവയൊക്കെ പാലിക്കും എന്ന് പറഞ്ഞാൽ, മേല്പറഞ്ഞവയെ ചോദ്യം ചെയ്യരുത് എന്നാണർത്ഥം.   

ജീവിതബലിയിലെ ആത്മാർത്ഥതയിൽ പ്രാപ്തമാകാത്തത് ബലിക്കല്ലിലെ ഹോമങ്ങളിൽ പ്രതീക്ഷിക്കുന്നത് ദൈവചൈതന്യമല്ല. ഹൃദയത്തിൽ ആഗ്രഹിക്കാത്തത് ബലിപീഠത്തിന്റെ പ്രതിഷ്ഠകളിൽ ഉണ്ടാവില്ല.  പൗരോഹിത്യം സഭയിലെ ഒരു ശുശ്രൂഷ ആണെന്നിരിക്കെ പുരോഹിതർക്ക് ദൈവപുരുഷസ്വഭാവം കല്പിച്ചുനൽകിയത്  ആരാണ്? ക്രിസ്തുവിന്റെ ശരീരത്തിലായിരിക്കുന്ന ആരും ദൈവപുരുഷരാണ്. പൗരോഹിത്യവും അതിന്റെ ശുശ്രൂഷകളും സഭക്ക് ലഭ്യമാക്കുന്ന കൃപകൾ പോലെതന്നെ, വിവാഹവും അതിന്റെ ശുശ്രൂഷകളും സഭയിലേക്ക് കൃപകൾ ലഭ്യമാക്കുന്നുണ്ട്. സാത്വികവും  താപസപൂർണവുമായ ജീവിതം  പൗരോഹിത്യത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, ധാർമികമായ ഒരു അധികാരം അവർക്കുണ്ടായേക്കാം. അത് ജനങ്ങൾക്ക് ബോധ്യം നൽകാനാണ്, മാത്രവുമല്ല അത് ഒരു കടമയാണ്, അവകാശമോ ഭരണാധികാരമോ അല്ല. അതേ ശുശ്രൂഷ ക്രിസ്തീയമാതൃകയിൽ, സാമൂഹികമായ അനീതികൾക്കെതിരെ നിലകൊള്ളുവാനും അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമാകുവാനുമുള്ള ഭാരിച്ച പ്രവാചക ചുമതലയും അവർക്ക് ഏല്പിച്ചുനല്കുന്നുണ്ട്. റോമൻസാമ്രാജ്യഭരണാധികാരത്തിനുള്ള വിധേയത്വത്തിന്റെ  പ്രതീകങ്ങളായി നടത്തപ്പെട്ടിരുന്ന ആചാരങ്ങളുടെ നടത്തിപ്പുകാരായി (officials of the imperial cult) വ്യക്തികൾ നിയമിതരായിരുന്നു. മതപരമായി, ദൈവപുരുഷപരിവേഷം ചോദ്യംചെയ്യപ്പെടാനാകാത്ത അധികാരമായി വ്യാഖ്യാനിക്കപ്പെടുകയും, ദൈവകോപം ശിക്ഷയായി ചേർക്കപ്പെടുകയും ചെയ്തപ്പോൾ അവരോടുള്ള വിധേയത്വം, ബഹുമാനവും ഭക്തിയും, ആത്മീയരൂപമുള്ള ദാസതയുമായി.

അധികാരവും അംഗീകാരവുമില്ലാതെ, ഒരു മതരൂപം പോലുമില്ലാതെ ക്രിസ്തുചൈതന്യം നമ്മുടെ സമൂഹത്തിൽ ജീവിക്കുവാൻ നമുക്ക് കഴിയുമോ. മലമുകളിൽ തെളിഞ്ഞ ദീപവും, കടുകുമണിയും അധികാരമേൽക്കോയ്മയുടെ അടയാളങ്ങളല്ല എന്നതും ഓർക്കണം. ക്രിസ്തു തന്റെ  ചൈതന്യത്തെ വിഭാവന ചെയ്തത്, പക്ഷേ ഈ അടയാളങ്ങളിലാണ്. 

മാർച്ച് 10, 2018

ദൈവത്തിന് ഒരു കുഞ്ഞുമ്മ

സ്നേഹം, കരുണ, ദയ, മൃദുലത, സൗമ്യത
മുതലായ ഗുണങ്ങളിൽ
പൂർണത കൽപ്പിക്കാൻ ഒരിക്കലും നമുക്കാവില്ല,
അളന്നെടുക്കാനും കഴിയില്ല.
സ്വീകരിക്കപ്പെട്ടാലും നല്‌കപ്പെട്ടാലും
അല്പം കൂടി ആഴപ്പെടാൻ അവ കൊതിച്ചുകൊണ്ടിരിക്കും.

ഇവയൊക്കെയും പ്രകടമാകുന്നത് ചെയ്തികളിലാണെങ്കിലും,
ആ പ്രവൃത്തികളിലേക്ക്  നമുക്കതിനെ ഒതുക്കാനാവില്ല.
സൽകർമങ്ങളുടെ എണ്ണത്തിൽ സ്വയം മഹിമ കണ്ടെത്തുന്നത് വളർച്ചയല്ല. ആദ്യത്തേത് സ്രോതസ്സിനെ തേടുമ്പോൾ,
രണ്ടാമത്തേത് സ്വന്തം ഗരിമ പ്രസ്താവിക്കും,
അന്യരെ വിധിച്ചും തുടങ്ങും.
ദൈവനാമത്തിലാകുമ്പോൾ,
അക്കമിട്ടു നിരത്താവുന്ന പൂർണ്ണതകൾ നമ്മെ അന്ധരുമാക്കിയേക്കാം. പ്രീതിപ്പെടുത്താനുള്ള അർച്ചനകളല്ല,
ആഴങ്ങളിലേക്ക് വളരുന്ന സ്നേഹമാണ് കാര്യം.

യഥാർത്ഥ ഗുണങ്ങൾ എണ്ണിയെടുക്കാനാവില്ല,
കാരണം അത് പൂർത്തിയാകുന്നില്ല.
ആഴപ്പെട്ടുകൊണ്ടിരിക്കുന്ന അവ മുമ്പിൽവച്ചു
അവകാശവാദത്തിനും നമ്മൾ മുതിരില്ല.
കാരണം, ഇനിയും അവ പൂർത്തിയാകേണ്ടിയിരിക്കുന്നു....
എന്നിലെ സ്നേഹം, കരുണ, ദയ, മൃദുലത, സൗമ്യത....
ചെയ്തികളുടെ ഫലം അല്ല അവയൊന്നും.
ഉള്ളിന്റെ ആഴങ്ങളിലെവിടെയോ ഉള്ള ദിവ്യചുംബനത്തിന്റെ പുളകം.
തിരികെ ആ ദിവ്യചൈതന്യത്തിലേക്ക് എന്റെയും ഒരു കൊച്ചുമ്മ.
എന്നിലെ വളരുന്ന സ്നേഹത്തിൽ, കരുണയിൽ, നന്മയിൽ


ബലിയല്ല അലിവാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

മാർച്ച് 09, 2018

സൃഷ്ടി













ഓരോ കാൽവയ്‌പിലൂടെയും നമ്മൾ കടന്നുപോകുമ്പോൾ,
നമ്മൾ നമ്മളായിരുന്നതുകൊണ്ടു മാത്രം
ലോകത്തിനു നൽകുന്ന ചില അർത്ഥങ്ങളുണ്ട്.
ചരിത്രത്താളുകളിൽ അവ ഇടം നേടിയില്ലെങ്കിലും,
സൃഷ്ടിയുടെ പുസ്തകത്തിൽ അവ എഴുതിച്ചേർക്കപ്പെടുന്നു.
അങ്ങനെ ഓരോ മണൽത്തരിയും, സർവ്വപ്രപഞ്ചവും,
നമ്മളും ഒത്തുചേർന്നു നൽകുന്ന അർത്ഥങ്ങളാണ് ലോകത്തെ സൃഷ്ടിക്കുന്നത്. 

ഡിസംബർ 10, 2017

വചനം മാംസമായി - നസ്രത്തിലും, നമ്മിലും

ഒരു സാധകന്റെ പാത തന്നെത്തന്നെ കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളുടെ അന്വേഷണപ്രക്രിയയാണ്. എന്നിലെ ഞാൻ ഇനിയും ജനിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ഈ ധ്യാനത്തിന്റെ ആധാരം. പ്രത്യേക ഗുണങ്ങൾ തിരിച്ചറിയാൻ പരീക്ഷണനിരീക്ഷണങ്ങളിൽ ദർപ്പണങ്ങളും ലെൻസുകളും, ആസിഡുകളും ആൽക്കലികളും നമ്മൾ ഉപയോഗിക്കാറുണ്ട്. നമ്മിലെ ആന്തരികമനുഷ്യനെ കണ്ടെത്തുവാനും സമാനമായ പരീക്ഷണനിരീക്ഷണങ്ങൾ ആവശ്യമാണ്.
ദൈവസ്നേഹത്തിൻ്റെ ആഴങ്ങളിലാണ് നമ്മുടെ യഥാർത്ഥ മുഖദർശനം - നമ്മിലെ സൗന്ദര്യവും, വൈകൃതങ്ങളും - നമുക്ക് ലഭ്യമാകുന്നതെന്നു സിയന്നായിലെ വി. കത്രീന എഴുതുന്നു. ഈ ദർശനബോധം അഹങ്കാരത്തിന്റെയോ അപമാനത്തിന്റെയോ ഭാരങ്ങൾ നമുക്കുമേൽ ഏൽപ്പിക്കുന്നില്ല, മറിച്ചു കൃതജ്ഞതയുടെയും, സാന്ത്വനത്തിന്റെയും ഭാവങ്ങളാണ് ഈ  അവബോധം പകർന്നു നൽകുന്നത്. എത്രയോ കഠിനതകൾ, ധ്യാനനിമിഷങ്ങളിലൂടെയും, ഈശ്വരസ്പർശത്തിലൂടെയും കടന്നുപോയിട്ടാണ് നമ്മിലെ ആന്തരികസത്ത നമുക്കുമുമ്പിൽ പതിയെ തെളിഞ്ഞുവരുന്നത്. അളന്നുതിട്ടപ്പെടുത്തി കണ്ടെത്തേണ്ടത് ഇതാണ്:  എത്രമാത്രം ഞാനൊരു ക്രിസ്തുവായിരിക്കുന്നു, ഇനിയും എത്രദൂരം കൂടി അവനിലേക്ക്‌ നടന്നു പോകേണ്ടിയിരിക്കുന്നു, ഇനിയും ക്രിസ്തുചൈതന്യം അനുവദിക്കാത്ത എൻ്റെ ജീവിതഭാവങ്ങൾ ഏതൊക്കെയാണ്?
ക്രിസ്തുമയമായ ഒരു ജീവിതക്രമം, അവൻ്റെ ജീവിത-ലോക ദർശനങ്ങളും, മനോഭാവങ്ങളും ഉൾക്കൊണ്ടു സ്വജീവിതത്തിൽ പൂർത്തീകരിക്കുക എന്നർത്ഥം വയ്ക്കുന്നു. എത്രയെത്ര ദിവ്യകീർത്തനങ്ങളാലപിച്ചാലും, എത്രതന്നെ പിശാചുക്കളെ ബഹിഷ്കരിച്ചാലും ഇത് സാധ്യമാവണമെന്നില്ല. ഹൃദയത്തിലുള്ള വചനമന്ത്രണം നമ്മിലെ ആന്തരികസത്തയെ പ്രശോഭിപ്പിക്കുമ്പോൾ, അത് ജീവസ്വരൂപം പ്രാപിക്കുമ്പോൾ നമ്മിലെ ക്രിസ്തുവിലേക്കു നാം ഉണരുകയായി. വാക്കുകളിലും ഉദ്ധരണികളിലും വിഗ്രഹവൽക്കരിക്കപ്പെടുന്നവയേക്കാൾ ആഴമുള്ളവയും, ജീവദായകവുമാണ് ആ വചനം. വചനം നശ്വരതയിൽ നമുക്കുമുമ്പിൽ അവതരിച്ചു, അതേവചനം ദൈവമക്കളാകുവാൻ നമുക്ക് കഴിവ് നൽകി, ക്രിസ്തുവാകാൻ ശക്തരാക്കി. ഈശ്വരവചനം ഹൃദയമന്ത്രണങ്ങളായി ആന്തരികസത്തയിൽ ഉറവപൊട്ടിത്തുടങ്ങുമ്പോൾ ക്രിസ്തു ഭ്രൂണഭാവത്തിൽ നമ്മിലും ജനിച്ചിരിക്കുന്നു എന്നറിയാം.   
എന്താണ് ഈ ക്രിസ്തുചൈതന്യത്തിന്റെ അടയാളം? ശാന്തശീലതയും, വിനീതഹൃദയവും തന്നെ.  ക്രിസ്തുവിനെ സ്വശരീരത്തിൽ ഏറ്റുവാങ്ങിയ ഹൃദയനൈർമല്യത്തിന്റെ ഫലം - ആന്തരികസമാധാനം. നാം തീർക്കുന്ന അതിരുകളൊക്കെയും നമ്മെ ഭീതിപ്പെടുത്തുമ്പോൾ, അതിരുകൾക്കപ്പുറത്തേക്കു തന്നെത്തന്നെ തുറന്നിടാൻ ഈ സമാധാനം കരുത്തായി ഉണ്ടാവണം. വെറുപ്പിന്റെയും, വെല്ലുവിളിയുടെയും, അപമാനത്തിന്റെയും വാളുകൾ എതിരെവരുമ്പോൾ, വാളേന്തിയവനെ തുറന്ന/പിളർക്കപ്പെട്ട ഹൃദയത്തോടെ സ്വാഗതം ചെയ്യാൻ ഈ സമാധാനം നമ്മെ പ്രാപ്തരാക്കും.
ജീവന്റെ എത്രയോ ഇഴകൾ ചേർത്ത് നെയ്യപ്പെട്ടവരാണ് നാമോരോരുത്തരും! ജനിതകപരമായും, സാമൂഹികമായും, കുടുംബപരമായും പരിപോഷണത്തിന്റെ ഒട്ടേറെ ബന്ധങ്ങളുടെ ഒരു കൃപാശൃംഖല. നമ്മിലേക്കെത്തിച്ചേരുന്ന ഓരോ ഇഴയും കൃപാചാലകങ്ങളാകേണ്ടിയിരുന്നു. അപൂർണരും, മുറിവേറ്റവരുമായ മനുഷ്യരുടെ അനുചിതമായ ഇടപെടലുകൾ കൃപയുടെ ഈ ജീവതന്തുവിനെ മുറിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുരൂപത്തിലേക്കു വളരേണ്ട മനുഷ്യൻ വാടിത്തളർന്നു പോകുന്നത് അവൻ്റെ വേരുകളിലേക്കു ജീവന്റെ അരുവിയുടെ ഒഴുക്ക് തടസ്സപ്പെട്ടു പോയതുകൊണ്ടാണ്. കൃപയിൽ നിറയുന്ന ജീവിതം അസാധ്യമാകുന്നതും അതുകൊണ്ടാണ്. ആഗ്രഹിക്കുന്ന നന്മ പോലും അപ്രാപ്യമാക്കിത്തീർക്കുന്നതു, അത്രമാത്രം കൃപ സ്വീകരിക്കപ്പെടാനുള്ള എൻ്റെ വാതിലുകൾ എങ്ങനെയൊക്കെയോ അടയപ്പെട്ടു എന്നതാണ്. ആ കൃപാമാധ്യമങ്ങൾ തുറന്നേ തീരു. കൃപാബന്ധങ്ങൾ മുറിഞ്ഞുപോയതിനാൽ   ജീവന്റെ അഭാവം നമുക്കുണ്ട്, പല അവസ്ഥകളിലും മരവിപ്പുണ്ട്, ക്ഷയിച്ചിട്ടുമുണ്ട്.
ജീവന്റെ അഭാവമുള്ള, കൃപ ആവശ്യമായിരിക്കുന്ന നമ്മിലെ അവസ്ഥയെ വേണം ജഢികമനുഷ്യനെന്നു മനസിലാക്കാൻ. കൃപയിൽ അലിഞ്ഞുചേർന്നു നമുക്കാകാൻ കഴിയുന്ന ക്രിസ്തുസാധ്യതയെ ആന്തരികമനുഷ്യനെന്നോ, ആത്മീയമനുഷ്യനെന്നോ വിളിക്കാം. പരിശുദ്ധാത്മ പ്രവർത്തനത്തിനായി തന്നെത്തന്നെ തുറന്നുകൊടുക്കുന്തോറും, ക്രിസ്തുവിലേക്കു വളരുന്ന ഒരുവനിൽ  മരണാവസ്ഥകൾ - ജഢികമനുഷ്യൻ - പതിയെ ക്ഷയിച്ചുതുടങ്ങും, പുതിയ മനുഷ്യനായിത്തുടങ്ങും.
ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, പരസ്പരം ബന്ധപ്പെട്ടുനിന്ന ജീവകണ്ണികളെ തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും.
പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.