Gentle Dew Drop

നവംബർ 15, 2018

ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...

വിശ്വാസം പ്രകടമാക്കാനും അനുദിനസാഹചര്യങ്ങളിൽ ആ വിശ്വാസം ജീവിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന പ്രവൃത്തികളെയാണ് നമ്മൾ ഭക്തകൃത്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങൾ നമ്മുടെ നിമിഷങ്ങളെ പ്രാർത്ഥനാമയമാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെയാണ് നമുക്ക് പരിചിതമായ തീർത്ഥാടനങ്ങൾ, നൊവേനപ്രാർത്ഥനകൾ, പ്രദക്ഷിണങ്ങൾ, മാതാവിന്റെയും മറ്റുവിശുദ്ധരുടെയും ആദരവിലുള്ള തിരുനാളുകൾ, ജപമാല, കുരിശിന്റെ വഴി, തിരുശേഷിപ്പുകളോടുള്ള വണക്കം, വെഞ്ചരിച്ച വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ നമ്മൾ കൊണ്ടാടുന്നത്.

സ്പർശനീയം
സ്പർശനീയവും അനുഭവവേദ്യവുമായ സാഹചര്യങ്ങളിൽ, ദൈവസാന്നിധ്യം കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയുകയും, ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്വഭാവത്തെ നമ്മുടെ ജീവിതത്തിൽ ഉൾച്ചേർക്കുകയും ചെയ്യാൻ ഭക്താനുഷ്‌ഠാനങ്ങളിലൂടെ നമ്മൾ ആഗ്രഹിക്കേണ്ടതുണ്ട്. വിശുദ്ധരുടെ മാതൃകകളെ ആദരിച്ചുകൊണ്ടും അവരുടെ പുണ്യങ്ങളെ അനുകരിച്ചുകൊണ്ടുമാണ് സാധാരണയായി നമ്മൾ ഇവ അനുഭവവേദ്യമാക്കിത്തീർക്കുന്നത്. ഇവയിലൂടെ നമ്മുടെ മാനുഷികയാഥാർത്ഥ്യങ്ങൾക്കൂടി യേശുവിന്റെ ജീവസാന്നിധ്യത്തോടു നമ്മൾ ചേർത്തുവയ്ക്കുന്നുണ്ട്. ഓരോ വണക്കത്തിനും കാരണഭൂതരായിരിക്കുന്നവരുടെ ജീവിത മാതൃകകളെ പിൻചെല്ലുവാൻ അവ നമ്മളെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന് ഉചിതമായ സ്തുതിയും കൃതജ്ഞതയും അർപ്പിക്കാൻ ഇത്തരം ഭക്തിരീതികൾ പല വിധത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. ഇവയിലൂടെയുള്ള അനുഗ്രഹങ്ങൾ നമ്മെ ആനന്ദത്തിലേക്കു നയിക്കുന്നു (അതുകൊണ്ടു നമ്മൾ സ്തുതിക്കുന്നു), അവ നമ്മെ ആന്തരിക സമാധാനത്തിലേക്കും നയിക്കുന്നു (അതുകൊണ്ട് നമ്മൾക്ക് ആരാധനമനോഭാവം നിലനിർത്താൻ കഴിയുന്നു).

ദൈവമനുഷ്യബന്ധം - ഭക്തിയുടെ കാതൽ
ഏതു രീതിയിലുള്ള ഭക്തിയാണെങ്കിലും അവയുടെ ഫലങ്ങൾ പൂർണ്ണമായനുഭവിക്കാൻ, സുവിശേഷങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദൈവികബന്ധത്തിലേക്ക് അവ നമ്മെ ആഴപ്പെടുത്തണം; ദൈവത്തിന്റെ സ്വന്തമാണെന്ന അനുഭവം, ദൈവത്തിന്റെ മക്കളാണെന്നതിലെ സ്വാതന്ത്ര്യം ഇവയൊക്കെ നമുക്ക് അനുഭവവേദ്യമായിത്തീരണം. ഇത്തരം ഒരു അർത്ഥത്തിലെടുക്കുമ്പോൾ, നമുക്ക് പ്രിയങ്കരമായിരിക്കുന്ന പല ഭക്ത്യാഭ്യാസങ്ങളുടെയും ഹൃദയം ഇനിയും നമ്മൾ തേടേണ്ടിയിരിക്കുന്നു എന്ന് വേണം കരുതാൻ. ഓരോ ഭക്തിയുടെയും സ്വഭാവത്തിനും അതിന്റെ ആചാരങ്ങൾക്കുമനുസരിച്ച് ദൈവത്തിന്റെതന്നെ പല ഗുണങ്ങളാണ് പ്രത്യേകമാം വിധം നമ്മൾ അനുഭവിക്കുന്നത്. അവിടുത്തെ നിരന്തരസാന്നിധ്യം, കരുതൽ, അളവില്ലാത്ത സ്നേഹം, സംരക്ഷണം തുടങ്ങിയവയെല്ലാം നമ്മൾ തേടുന്നുണ്ട്. അവയുടെ അനുഭവങ്ങളുടെ ഫലമെന്നോണം നമുക്കുള്ളിൽ കൃതജ്ഞത, സ്വന്തമെന്ന ബോധ്യം, പ്രതിബദ്ധത, ആദരവ് തുടങ്ങിയവയും പ്രകടമാകുന്നു. കാത്തിരിക്കാനുള്ള ക്ഷമ, ദൈവപരിപാലനയിലുള്ള ആശ്രയബോധം, അനുദിനജീവിതത്തിലെ കുരിശുകളുടെയും ആത്മസമർപ്പണത്തിന്റെയും ഉൾബലം, പരിത്യാഗമനോഭാവം, മറ്റുള്ളവരോടുള്ള തുറവി തുടങ്ങിയവ ആന്തരികഫലങ്ങളായി ജനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ക്രിസ്തുവിലുള്ള ദൈവത്തിന്റെ സജീവസാന്നിധ്യം ഇവ നമുക്കുമുമ്പിൽ പ്രകടമാക്കിത്തരികയും, നമുക്കുള്ളിൽ ഫലദായകമാക്കുകയും ചെയ്യുന്നു.

തീർത്തും അതിന്ദ്രീയവും നിർവികാരപരവുമായ രീതിയിൽ തീർച്ചയായും നമുക്ക് വിശ്വാസത്തെ കാണാനാവില്ല, കാരണം നമ്മൾ മനുഷ്യരാണ്. വിശ്വാസതലത്തിലുള്ളവ അനുഭവതലത്തിൽ കൊണ്ടുവരുവാനും, നമ്മുടെ വികാരങ്ങളെ വിശ്വാസത്തിന്റെ തലത്തിൽ പ്രകടിപ്പിക്കുവാനും, നമുക്ക് അടയാളങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യമുണ്ട്.  പ്രതീകാത്മകമായ പ്രവൃത്തികളെയാണ് ആചാരങ്ങളായി അനുഷ്ഠിക്കപ്പെടുന്നത്. ദൈവമനുഷ്യസമ്പർക്കത്തിനുതകുന്ന ഒരു ചാലകമായി ഇവ തുടരുന്നുണ്ടോ എന്നത് കാലാകാലങ്ങളിൽ വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. നമ്മുടെ വിശ്വാസജീവിതത്തിൽ നമ്മൾ പാലിക്കുന്ന പ്രവൃത്തികളിലൂടെയും, ഉപയോഗിക്കുന്ന വിശുദ്ധവസ്തുക്കളിലൂടെയും തന്നെ, സകലതും നല്കാൻ കഴിവുള്ള ദൈവവുമായുള്ള ബന്ധത്തിൽ വളരാനാൻ ഭക്താനുഷ്ടാനങ്ങൾ നമ്മെ സഹായിക്കുന്നുണ്ടോ? അതോ ഇവ വെറും ഉദ്ധേശ്യസിദ്ധിക്കായി ഉപയോഗിക്കപ്പെടുകയാണോ? യാഥാർത്ഥഭക്തി ദൈവത്തിലുള്ള ആശ്രയത്തിലേക്ക് നയിക്കുന്നു. ഈ ആശ്രയബോധം നല്കാനാവാതെ വരുമ്പോൾ ഇതേ ഭക്താനുഷ്‌ഠാനങ്ങൾ അവയിൽത്തന്നെ കേന്ദ്രീകൃതമാവുകയും ( ഉപ്പ് വിതറിയതുകൊണ്ട്, തിരി തെളിച്ചതു കൊണ്ട്, ഈ പ്രത്യേക പ്രാർത്ഥന ഇത്ര തവണ ചൊല്ലിയതുകൊണ്ട്  ......) വിഗ്രഹതുല്യമായിത്തീരുകയും ചെയ്യുന്നു.

വൈകാരികതലം: ആഴങ്ങളും, അപകടവും
ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൂടെയും, നമ്മുടെ തന്നെ ശരീരത്തിലും, ഭൗതികമായി സ്പർശ്യവും സാമീപ്യവുമാണെന്നതുപോലെതന്നെ വൈകാരികതലത്തിലും നമ്മെ സ്പർശിക്കുന്നവയാണ് ഭക്ത്യാചാരങ്ങൾ. ഈ വൈകാരികമാനം ഉള്ളതുകൊണ്ട് ഭക്ത്യാനുഷ്‌ഠാങ്ങളെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ആഗ്രഹപൂർത്തീകരണത്തിനായി ഉപയോഗിക്കപ്പെടാം എന്നതാണ് നിർഭാഗ്യകരം. നിഷ്ഠകൾക്കപ്പുറത്ത്, ദൈവാശ്രയബോധം ഉണ്ടാകുന്നുണ്ടോ, ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധവും അതിൽനിന്നുള്ള ആത്മധൈര്യവും ആഴപ്പെടുന്നുണ്ടോ, ജീവിതത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കുവാനുള്ള കരുത്തു ലഭിക്കുന്നുണ്ടോ എന്നൊക്കെയാണ് ആത്മശോധന ചെയ്യപ്പെടേണ്ടത്. ഭക്തികൃത്യങ്ങളിൽ ആവേശം കാണിക്കുന്ന നമ്മുടെ വിശ്വാസം ഏതാനം ധ്യാനകേന്ദ്ര ശൈലികളിലും, അനുഷ്‌ഠാനങ്ങളിലേക്കുമായി ഒതുക്കപ്പെടുന്നതിന്റെ കാരണം പാറമേലുള്ള മണ്ണിനപ്പുറം ആഴങ്ങൾ നൽകുവാൻ നമുക്ക് കഴിയാതെപോകുന്നു എന്ന് തന്നെയാണ്. രൂപത്തിന്റെയോ, ചിത്രത്തിന്റെയോ, പ്രാർത്ഥനയുടെയോ ഉപയോഗിച്ച വിശുദ്ധവസ്തുക്കളിലോ അല്ല അത്ഭുതശക്തി; അവ നമുക്ക് ദൈവശക്തി അനുഭവവേദ്യമാക്കുന്നതേയുള്ളു. ചൊല്ലുന്ന പ്രാർത്ഥനകളും, എണ്ണയും വെള്ളവും രൂപങ്ങളുമൊക്കെയാണ് അനുഗ്രഹങ്ങളുടെയും ശക്തിയുടെയും സുരക്ഷയുടെയും കാരണമെന്ന് വിചാരിച്ചുതുടങ്ങുന്നതിലൂടെ ജീവസ്രോതസ്സായ ദൈവത്തിൽനിന്നു നാം അകലുകയാണ് ചെയ്യുന്നത്.

അങ്ങനെ അറിയാതെതന്നെ അവയിൽ അന്ധവിശ്വാസത്തിന്റേതായ സമീപനങ്ങൾ കടന്നുവരാറുണ്ട്. കാരണം, ഇവയിലൊക്കെയും ദൈവനാമം വിളിച്ചപേക്ഷിക്കുന്നുണ്ടെങ്കിലും നമ്മുടെ ആശ്രയം നമ്മൾ എന്ത് ചെയ്യുന്നു, എന്തുപയോഗിക്കുന്നു, എന്ത് ചൊല്ലുന്നു എന്നതിലായിപ്പോകുന്നു എന്നതാണ് സത്യം. പേടിയുടേതായ ഒരു ഘടകം അവിടെ മറഞ്ഞു കിടക്കുന്നതിനാൽ, ഉള്ളിലുള്ള അരക്ഷിതാവസ്ഥയിൽ നിന്നും അനിശ്ചിതാവസ്ഥയിൽനിന്നുമൊക്കെ ഓടിയൊളിക്കാനുള്ള മാർഗ്ഗമായി ഭക്ത്യാചാരങ്ങളെ എളുപ്പത്തിൽ ദുരുപയോഗിക്കാനാകും. സംരക്ഷണപ്രാർത്ഥനകളും അവയുടെ പ്രചാരണശൈലികളും ദൈവപരിപാലനയെക്കാളും പലപ്പോഴും മറഞ്ഞിരിക്കുന്ന കെണികളെയും അപകടസാധ്യതയേയും എവിടെയും പിശാചിന്റെ പ്രവൃത്തികളെയുമൊക്കെയല്ലേ ഫലത്തിൽ ഉയർത്തിക്കാണിക്കുന്നത്? വിശുദ്ധരോടുള്ള വണക്കവും തിരുവചനങ്ങളുടെ ഉപയോഗവും മാന്ത്രികപ്രഭാവമുളവാക്കുന്ന ഉപകരണങ്ങളാണെന്നവിധം സമീപിക്കപ്പെടുമ്പോഴും അവിടെ അവിശ്വാസത്തിന്റെ മാനങ്ങളുണ്ട്. പലപ്പോഴും അവയ്ക്ക് മുടക്കം വരുത്തിയാൽ വന്നേക്കാവുന്ന ദുർനിമിത്തങ്ങളെക്കുറിച്ചുള്ള ഭീതിയാണ് ഇവ തുടർന്നുകൊണ്ടുപോകാൻ പലരെയും പ്രേരിപ്പിക്കുന്നത്. അപ്പോൾ തീർത്തും അത് ശരിയായ പ്രചോദനത്തിൽ നിന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥകളിൽ ഇങ്ങനെ ഒരു മനോഭാവം ആദ്യപടിയാകുന്നതിൽ തെറ്റില്ല. പക്ഷെ അതിൽത്തന്നെ നമ്മളെ അടച്ചു കളയുന്നതുകൊണ്ടാണ് വിശ്വാസം വേണ്ടവിധം വളരാത്തത്. ജറെമിയാ പ്രവാചകൻ പറഞ്ഞ പൊട്ടക്കിണറുകളുടെ ഫലമുണ്ടാക്കുന്നവയാണവ (ജറെ 2: 13). ഭക്തിയുടെ പുറംമോടികളുള്ളപ്പോഴും ജീവജലം ഉൾക്കൊള്ളാനോ പകർന്നുനൽകാനോ അവയ്ക്കാകുന്നില്ല. ആളുകൾ പിൻചെന്നുപോരുന്ന ആചാരങ്ങളും, ഭക്തിക്രമങ്ങളും ദൈവികശക്തിയെ നിയന്ത്രിതമാക്കാമെന്നവണ്ണം ആണെങ്കിൽ (ഇത് ചെയ്താൽ, ഇത് പ്രാർത്ഥിച്ചാൽ തീർച്ചയായും ഇന്നത് സാധ്യമാകണം) അത്തരത്തിലുള്ള ഭക്തിരൂപങ്ങളെ യഥാർത്ഥ വിശ്വാസം ആഗ്രഹിക്കുന്ന ഉദ്ദേശ്യങ്ങൾക്കു വിരുദ്ധമായേ കരുതാനാകൂ. വിശ്വാസത്തിന്റെ യഥാർത്ഥമാനങ്ങളില്ലാതെ എത്ര തീവ്രമായ ഭക്തിയും ക്രിസ്തീയ സ്വഭാവം ഉൾക്കൊള്ളുന്നില്ല എന്നു വേണം കരുതാൻ.

മതാവബോധത്തിന്റെയും അതു നിഷ്കർഷിക്കുന്ന ആചാരങ്ങളുടെയും അപഭ്രംശത്തെ അന്ധവിശ്വാസമെന്നാണ് വിളിക്കേണ്ടത്. നിയമപരമോ അത്യാവശ്യമോ തന്നെയായ ആചാരങ്ങൾക്ക് ഏതാണ്ട് ഒരുതരം മന്ത്രികമായ പ്രാധാന്യം ആരോപിച്ചുനൽകുമ്പോഴും അത് അന്ധവിശ്വാസം തന്നെയാണ്. "പ്രാർത്ഥനകളുടെയോ കൗദാശിക അടയാളങ്ങളുടെയോ ഫലദായകത്വം, അവ ആവശ്യപ്പെടുന്ന ആന്തരികമനോഭാവങ്ങളെ അവഗണിച്ച് , കേവലം ബാഹ്യമായ അനുഷ്ഠാനത്തിൽ ആരോപിക്കുന്നത് വിശ്വാസത്തിൽ നിപതിക്കലാണ്" എന്ന് സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (CCC 2111).

വിരൂപപ്പെടുന്ന ഭക്തരൂപങ്ങൾ
പ്രത്യേക നിയോഗങ്ങളോടെ നിശ്ചിത എണ്ണം പ്രാർത്ഥനകൾ chain letters പോലെ പ്രചരിപ്പിക്കുന്ന പ്രവണതകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സഭതന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അർത്ഥപൂർണ്ണമായ ഒരു പ്രാർത്ഥന മറ്റൊരാൾക്ക് കൊടുക്കുന്നതിലോ, ഒരു തിരുനാളിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിലോ, മറ്റുള്ളവരുടെ പ്രാർത്ഥന ചോദിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ ഒരു പ്രാർത്ഥനയോ ചിത്രമോ നിബന്ധനകളും അതിലേറെ വാഗ്ദാനങ്ങളും ശിക്ഷകളും കൂട്ടിച്ചേർത്തു നല്കപ്പെടുമ്പോൾ അവയുടെ സ്വഭാവത്തിന് മാറ്റം വരുന്നുണ്ട്. നിങ്ങൾ ഇത് ഇത്ര പ്രാവശ്യം ചൊല്ലുക, ഇത്രപേർക്ക് അയച്ചുകൊടുക്കുക; ഒരു campaign ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, എത്രയും വേഗം ഇത് ഇത്ര ആളുകളിലേക്ക്‌ എത്തിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള സന്ദേശങ്ങൾ നമ്മുടെ സൂക്ഷ്മവികാരങ്ങളെ ചൂഷണം ചെയ്യുന്ന നുണപ്രചരണങ്ങളാണ്. അത്തരം പ്രവൃത്തികളിൽ, യഥാർത്ഥ ഭക്തിയെയും, വിശുദ്ധരും പ്രാർത്ഥനകളും അർത്ഥമാക്കുന്ന സത്യത്തെയും തരംതാഴ്ത്തിക്കളയുകയും വിശ്വാസത്തെ തെറ്റായ രീതിയിൽ പ്രതിഫലിപ്പിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. സ്വകാര്യ താല്പര്യങ്ങളും ഓരോരുത്തരുടേതായ ഭക്തിസങ്കല്പങ്ങൾക്കുമുപരി അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല പ്രതീക്ഷകളർപ്പിച്ചുകൊണ്ട് അനേകർ ഇത്തരം പ്രവണതകളിൽ കുടുങ്ങിപ്പോകാറുമുണ്ട്. ഉത്ഥിതൻ കൂടെ നിൽക്കുമ്പോൾ ഉത്ഥിതനെ കാണാതെ, ശൂന്യമായ കല്ലറക്കു കീർത്തനം പാടുന്ന ഭക്തി കല്ലറയേപ്പോലെതന്നെ ശൂന്യമാണ്. അടുത്തകാലത്തെ ചില പ്രവണതകൾ, കത്തോലിക്കാ പാരമ്പര്യങ്ങളുടെ പുറംചട്ടക്കുള്ളിൽ പ്രവർത്തികമാക്കപ്പെടുന്ന കച്ചവടതന്ത്രങ്ങളെന്നപോലെ രൂപമാറ്റം സംഭവിച്ചവയാണ്. ആളുകളുടെ പരിഭ്രാന്തിയെയും, നിസ്സഹായവസ്ഥയെയും ചൂഷണം ചെയ്യുന്നവ അനീതി തന്നെയാണ്. തന്നെ വിളിച്ചു  ദൈവം കേൾക്കും, എന്നാൽ നിർഭാഗ്യവശാൽ അതിൽ പേരെടുക്കുന്നത് 'ഞങ്ങളുടെ കേന്ദ്രവും,' 'ഞങ്ങളുടെ പ്രാർത്ഥനയും,' ഒക്കെയാണ്.
 
നമ്മുടെ നിസഹായാവസ്ഥയിൽ, എന്തൊക്കെ ചെയ്താൽ ദൈവം കനിയുമെന്നതിലുപരി, ദൈവത്തിലാശ്രയിക്കാനുള്ള ഹൃദയത്തിന്റെ കരുത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം, എന്നാൽ പ്രാർത്ഥനാമനോഭാവത്തിനും ദൈവാശ്രയബോധത്തിനുമുപരി അഖണ്ഡത, ഫലപ്രാപ്തി, നിശ്ചിത എണ്ണം, പ്രത്യേക സമയം തുടങ്ങിയവയൊക്കെ കൂടുതൽ പ്രാധാന്യം നേടുമ്പോൾ അവ നമ്മെ ബന്ധിതമാക്കുകയാണ്. പ്രത്യേകിച്ചും ഇവ chain rosary, chain adorations തുടങ്ങിയ രൂപങ്ങൾ ശ്രേഷ്ഠമായ ഈ ഭക്തകൃത്യങ്ങളുടെ മൂല്യം ഇടിക്കുന്നുണ്ട്. പ്രാർത്ഥനയേക്കാൾ പൂർത്തീകരിച്ച സമയത്തിനും, എണ്ണത്തിനും പ്രാധാന്യമേറുന്നതുകൊണ്ടാണിത്. ഇടവിടാതെ പ്രാർത്ഥിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇവിടെ അർത്ഥമാക്കേണ്ടത് ക്ഷമയോടെ കാത്തിരിക്കേണ്ട വിശ്വാസതലത്തെക്കുറിച്ചാണ്, മറിച്ച് ഇടവേളകളുടെ അകൽച്ചയില്ലാതെ സമയത്തിലുള്ള തുടർച്ചയെയല്ല. ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വാസത്തിൽ ഉൾച്ചേർന്നിരിക്കുന്ന ചില ഗുണങ്ങളാണ്, സമർപ്പണമനോഭാവം, അപേക്ഷകൾ, കൃതജ്ഞത എന്നിവ. പ്രാർത്ഥനയിലെ ആത്മാർത്ഥതയാണ് ഏറ്റവും പ്രധാനം.

കല്പനകളുടെ പാലനവും ഭക്താചാരങ്ങളുമൊക്കെ, ചെയ്തതിനു പ്രതിഫലം നൽകുന്ന ശമ്പളവ്യവസ്ഥ പോലെ മാറിപ്പോകുമ്പോൾ വേദനിക്കുന്നത് ദൈവത്തിനാണ്. വേണ്ടത്, ആ ദൈവത്തിലർപ്പിക്കുന്ന വിശ്വാസമാണ്, "ഞാൻ നിന്നോട് കൂടെയുണ്ട്" എന്നുള്ള വാഗ്ദാനത്തിലുള്ള പ്രതീക്ഷയാണ്. ഈ ഗുണങ്ങൾ ഉൾച്ചേർന്നിട്ടില്ലെങ്കിൽ പാലിച്ചുപോരുന്ന ഓരോ ഭക്താനുഷ്ടാനങ്ങളും മദ്യലഹരിപോലെ നമ്മെ മയക്കിക്കളയുന്ന പ്രതിവിധികൾ മാത്രമാണ്. അറിയാതെതന്നെ വിശ്വാസശൂന്യമായ ഭക്തിരൂപങ്ങളിൽ കെട്ടപ്പെട്ടിട്ടുള്ള ആളുകളായി നമ്മൾ തീർന്നേക്കാം. ദൈവമക്കളുടെ സ്വാതന്ത്ര്യം നമ്മുടെ അനുഷ്ടാനങ്ങൾ ഉറപ്പാക്കുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ടത്.

ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും കാത്തിരിക്കുകയും ചെയ്യുന്നവർക്ക് തീർച്ചയായും ആ ദിവ്യസാന്നിധ്യത്തിന്റെ അനുഭവം ഉണ്ടാവും. കരുതലായും, സൗഖ്യമായും, സുരക്ഷയായും ആ സാന്നിധ്യത്തെ അറിയാം. അതൊരു ഹൃദയബന്ധമാണ്.

..........................................

Please see this note in English Devotions: Well springs or/and Broken Jars
See also  .... എന്നിട്ടും എനിക്ക് വിശക്കുന്നു
N.B. 'Pyramid schemes,' 'Chain letters' എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ചാൽ പ്രചരിപ്പിക്കപ്പെടുന്ന ചില ആത്മീയ ആചാരങ്ങളുടെ സമാന മാതൃകകൾ കാണുവാൻ കഴിഞ്ഞേക്കും.

1 അഭിപ്രായം: