Gentle Dew Drop

മാർച്ച് 27, 2019

മുഖം - നീ അറിഞ്ഞതും, അവർ അറിയുന്നതും

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമായതിനാൽ, ദൈവത്തെക്കുറിച്ചു വാക്കുകളിൽ നമുക്ക് പറയാനാവുന്നതും പരിമിതമാണ്. തന്നെത്തന്നെ വെളിപ്പെടുത്തുമ്പോഴും, ദൈവം വാക്കുകളിലൊതുങ്ങാത്ത രഹസ്യം തന്നെയായി തുടരുന്നു. പൂർണ്ണമായി മനസിലാക്കിയെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ മനസിലാക്കപ്പെട്ടത് ദൈവമായിരിക്കില്ലെന്ന് ഉറപ്പാണ്. ആന്തരികമായ തിരിച്ചറിവും അവബോധവുമാണ് വെളിപാട് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.
സൃഷ്ടവസ്തുക്കളുടെ രഹസ്യങ്ങളിൽനിന്നുള്ള സാധർമ്യ രൂപങ്ങളാണ് ദൈവത്തെക്കുറിച്ചു പറയാൻ നമ്മളുപയോഗിക്കുന്നത്. പൂർണ്ണതയോടെയല്ലെങ്കിലും അവയോരോന്നും ദൈവത്തെക്കുറിച്ച് പറയുന്നുണ്ട്.
സകലതിനും അതിന്റെ സ്വരൂപം നൽകുകയും, ഓരോന്നിന്റെയും സ്വഭാവമനുസരിച്ച് അതാതിന്റെ ഉദ്ദേശ്യങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന (beginning and end) പരമമായ സത്യമുണ്ടെന്നു മനസിലാക്കാൻ മനുഷ്യന് ഉൾക്കാഴ്ച നല്കപ്പെട്ടിട്ടുണ്ട്.  എങ്കിലും, പലരും പല മാനങ്ങളിലാകാം ഈ സത്യത്തെ മനസിലാക്കുന്നത്. ഒരാൾ ബൗദ്ധികതലത്തിൽ പരമസത്യമായും, മറ്റൊരാൾ കല, സംഗീതം, നൃത്തം, ഭക്തി മുതലായവയിൽ നിത്യസൗന്ദര്യമായും, സേവനതല്പരരായി അനന്ത നന്മയായും ആ സത്യത്തെ തിരിച്ചറിയുന്നുണ്ട്. എന്നാൽ അവ വേറിട്ട് നിൽക്കുന്നുമില്ല.
ആന്തരികമായി പ്രവർത്തിക്കുന്ന ദൈവാത്മസാന്നിധ്യത്തിന്റെ അടയാളങ്ങൾ തന്നെയാണവ.

ആരിൽ നമ്മൾ എല്ലാവരും ആയിരിക്കുകയും ചരിക്കുകയും ജീവിക്കുകയും ചെയ്യുന്നോ, അതേ ദൈവം തന്നെയാണ് പലദേശങ്ങളിലായി പല ഭാഷകളിലും സംസ്കൃതികളിലും നമ്മെ വളർത്തിയത്. നമ്മിൽനിന്നും ഒരിക്കലും അകലെയല്ലെങ്കിലും അവിടുത്തെ തേടാനും കണ്ടെത്തുവാനും ദൈവം നമ്മെ നയിക്കുന്നു. ഓരോ സമൂഹത്തിന്റെയും ജീവിച്ച ചുറ്റുപാടുകൾക്കനുസരിച്ച് അവരുടെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും, വിശ്വാസങ്ങൾക്കും അവയുടെ പ്രകടഭാവങ്ങൾക്കും വ്യത്യസ്തമായ ഘടനകൾ ഉണ്ടായിട്ടുണ്ട്, അവരുടെ ദൈവസങ്കല്പങ്ങൾക്കു പോലും. പാലിച്ചും തിരുത്തിയും സമാധാനവും നന്മയും ആഗ്രഹിച്ച് ഓരോ സമൂഹവും അവരുടെ ആന്തരിക സുസ്ഥിതി നിലനിർത്തിയിട്ടുമുണ്ട്. ഒരു ദൈവസങ്കല്പവും ദൈവത്തിന്റെ പൂർണരൂപം നൽകുന്നില്ല, എന്നാൽ അപൂർണ്ണതകൾ ഉണ്ടെങ്കിലും അവയെല്ലാം സത്യം വെളിപ്പെടുത്തുന്നുമുണ്ട്. ഒരു വിശ്വാസസംവിധാനത്തിന്റെ ആത്മദർശനവും പ്രചോദനവും മനസിലാക്കാതെ അവയെ വിധിക്കുന്നത് ഉചിതമായ വ്യാഖ്യാനമല്ല. ഓരോ സംസ്കാരത്തിന്റെയും തനതായ സങ്കല്പങ്ങളിൽനിന്നും ചിട്ടകളിൽനിന്നും മറ്റുള്ളവ പോഷിപ്പിക്കപ്പെടുന്നുമുണ്ട്.

അങ്ങനെ കാണുമ്പോൾ ഒന്നാം പ്രമാണത്തിലെ "മറ്റു ദൈവങ്ങൾ" വിവിധ സംസ്കാരങ്ങളിലെ ദൈവസങ്കല്പങ്ങളാണോ? വിശ്വാസങ്ങളിലെ  പ്രചോദനങ്ങൾ തന്നെയാണ് അത്തരം സങ്കല്പങ്ങളെ രൂപപ്പെടുത്തിയതും. "മറ്റു ദൈവങ്ങളുടെ" സൃഷ്ടി നടക്കുന്നത് വേറൊരു വഴിക്കാണ്.
ദൈവസംപ്രീതി സാധ്യമാക്കുന്ന വഴികൾ, ഏതുതരത്തിൽ ദൈവത്തെ സമീപിക്കാം, ദൈവത്തിനു നമ്മോടുള്ള  പ്രതികരണങ്ങൾ  തുടങ്ങിയവയിലെ വികലമായ കാഴ്ചപ്പാടുകൾ സ്ഥാപിതതാല്പര്യങ്ങളെ സംരക്ഷിക്കുന്ന ഭാവനാത്മക രൂപങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവയാണ്. അങ്ങനെ രൂപപ്പെടുന്ന,
നമ്മുടെ ഇഷ്ടത്തിനും ചിന്തകൾക്കുമിണങ്ങിയ ഇല്ലാദൈവങ്ങൾ -- അവയാണ് വിഗ്രഹങ്ങൾ. കല്ലിലും മരത്തിലും രൂപമാവണമെന്നില്ല വിഗ്രഹമാകാൻ. എന്നാൽ ഇവയുടെ പ്രചരണത്തിലെ ചൂഷകശക്തി അപാരമാണ്, ഭക്തിയുടെ പേരിൽ ഇരയാക്കപ്പെടുന്ന ആളുകളുടെ സ്ഥിതി ദയനീയവുമാണ്. ഏതു മതമായാലും ഈ പിഴവ് അന്തർലീനമാണ്. അത്തരം ദൈവങ്ങളെ ഓരോ ദിവസവും നമ്മൾ സൃഷ്ടിക്കാറുണ്ട്, ആരെങ്കിലും പരിചയപ്പെടുത്തുമ്പോൾ വിശ്വസിക്കാറുമുണ്ട്. അതുകൊണ്ടാണ് അവിടെയും ഇവിടെയുമുള്ള ദൈവങ്ങളെത്തേടി ആളുകൾ ഓടുന്നത്. അതും ഇതും ലഭിക്കാൻ എന്തും ചെയ്യാനും എവിടെ ചെല്ലാനും പ്രേരണ നൽകുന്നത് വിഗ്രഹം ജനിപ്പിക്കുന്ന വ്യർത്ഥഭാവങ്ങളാണ്. ആളുകളുടെ അജ്ഞതയും നേതാക്കളുടെ സങ്കുചിതമായ വ്യാഖ്യാനങ്ങളും ഇത്തരം വിഗ്രഹങ്ങൾക്ക് വളർച്ച നൽകുന്നുണ്ട്. ഓർക്കണം, ദൈവത്തെ കൊന്ന കൊലക്കത്തികളാണ് പാഴ്വിഗ്രഹങ്ങളായി രൂപപ്പെടുന്നത്. കാരണം അത്തരം സമീപനങ്ങളിൽ ദൈവത്തെ കണ്ടെത്താൻ നമുക്കാവില്ല. കാതലില്ലാത്ത മതസംരക്ഷണം യഥാർത്ഥത്തിൽ സ്വയംസംരക്ഷണവും വിഗ്രഹവത്കരണവുമാണ്.

ദുർവ്യാഖ്യാനം ഒന്നാം പ്രമാണത്തിനു നൽകുന്ന വിഗ്രഹസാധ്യത വളരെ വലുതാണ്.

Ref CCC 230, 28, 41, 42

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ