Gentle Dew Drop

മാർച്ച് 10, 2019

മരുഭൂമി

നീർച്ചാലുകൾ നമ്മെ നനക്കുന്നുണ്ടാകും, എങ്കിലും ഞാനെന്ന എന്നിലെ ആഴവും അർത്ഥവും അറിയാൻ മരുഭൂവിന്റെ വരൾച്ച വഴിയൊരുക്കും. പരീക്ഷിതനായ ക്രിസ്തു മാലാഖമാരുടെ ശുശ്രൂഷയും വന്യമൃഗങ്ങളുടെ സൗഹൃദവും ഉള്ളിന്റെ ആർദ്രതയാക്കി. യഥാർത്ഥ വന്യത നമ്മുടെ സംഘര്ഷങ്ങളോടുതന്നെ നമ്മൾ കാണിക്കുന്ന സമീപനമാണ്. ഉള്ളിൽ മുഴങ്ങിയ വചനമാണ് അവനെ മരുഭൂമിയിലേക്ക് നയിച്ചത്. വൈരുദ്ധ്യങ്ങൾ നമുക്ക് യാഥാർത്ഥ്യബോധം നൽകുന്നുണ്ട്.വരണ്ട ഭൂമിയിൽ ആശ്വാസമായി കൊച്ചു നീരുറവകൾ, കട്ടിയായ പാറക്കെട്ടുകൾക്കിടയിൽ തേനിന്റെ സമൃദ്ധി, മുൾച്ചെടികളുടെ മധുരമുള്ള കനികൾ ... അപ്രതീക്ഷിതമായിടത്തെ ലാളിത്യങ്ങളിലാണ് സ്വർഗ്ഗരാജ്യം. പിശാചെന്ന കഠിനത പിടിച്ചുലക്കുന്നത് ഈ ലാളിത്യത്തെയാണ്.

മരുഭൂമി വലിയൊരു പാഠമാണ്. ദേവാലയത്തിന്റെ ഗോപുരങ്ങൾ മരുഭൂമിയിലല്ല, ആരാധനകളുടെ ആഢ്യതയും അവിടെയില്ല, അധികാരവും പദവിയും അവിടെയില്ല, നല്കപ്പെടാൻ വലുതായൊന്നും ഇല്ല, എന്നാൽ ഇവയൊന്നും ഇല്ലാത്തിടത്താണ് സ്വയം നാം ആരാണെന്നും, ഇവയൊന്നുമില്ലെങ്കിൽ യഥാർത്ഥത്തിൽ നമ്മൾ എങ്ങനെ പ്രതികരിക്കുമെന്നും നമ്മൾ തന്നെ അറിയുക. തണലിനു വേണ്ടി ഒരു നീർച്ചോലക്കുവേണ്ടി പ്രതീക്ഷയോടെ നടക്കണം, അവിടെ കുടിക്കാനും വിശ്രമിക്കാനും മൃഗങ്ങളോടും പക്ഷികളോടും കൂടെ ഒന്നായി ഇരിക്കണം. മനുഷ്യപുത്രൻ രാജാവല്ലെന്നു അവിടെ അവൻ അറിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ